നിലാവ് പോലൊരാൾ ❣️❣️
ജിഫ്ന നിസാർ 💐
വളരെ പതിഞ്ഞ ശബ്ദത്തിൽ വന്നു കയറിയ ആ മെസ്സേജ് ടൂണിന് പോലും അവളുടെ ഹൃദയമിടിപ്പ് കൂട്ടാനുള്ള കഴിവുണ്ടായിരുന്നു..
അത് കേൾക്കാൻ കൊതിയോടെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു തനിക്കും.
മാലൂ..ന്ന്
നീട്ടിയുള്ളൊരു വിളിയാവും ആദ്യം.
അതും ഒരുപാട് സ്നേഹത്തോടെ.
മാലിനി എന്നാ തന്റെ പേര് ഇത്രയും മധുരമായി ഹൃദയം നിറച്ചു കൊണ്ട് വിളിക്കാൻ അയാൾക്കല്ലാതെ ഇന്ന് വരെയും വേറെ ആർക്കും പറ്റിയിട്ടില്ലല്ലോ.
പരിചയപ്പെട്ട ആദ്യനാളുകളിൽ മാലിനി എന്ന് നീട്ടി വിളിച്ചയാൾ പിന്നെ എപ്പഴോ അത് മാലുവാക്കി ചുരുക്കി..
“എന്ത് പറ്റി.. ഒക്കെയല്ലേ..”
മധുരമൂറുന്ന അടുത്ത ചോദ്യം വരും.
അത് വരെയുമുള്ള ശൂന്യതയെ ഒരിത്തിരി പോലും ബാക്കിയില്ലാതെ ഹൃദയത്തിൽ നിന്നും ഒഴിപ്പിച്ചു വിടാൻ പാകത്തിന് ശക്തമായ ഒരു അന്വേഷണം.
വെറുമൊരു മെസ്സേജ് ആയിരുന്നിട്ട് കൂടി അതിനെല്ലാം വല്ലാത്ത ജീവനുണ്ടെന്ന് തോന്നി പോയിരുന്നു.. ആളോട് മിണ്ടുമ്പോൾ. ആള് വിളിക്കുമ്പോൾ.
ഇന്നിപ്പോൾ ആ ഓർമകളെ കൂടി വെറുപ്പാണ്.
ഇത്രയും നീചനായ ഒരാൾക്ക് തന്റെ ജീവിതത്തിലേക്ക് കയറി വരാൻ താൻ ത്തന്നെയാണ് അവസരം കൊടുത്തത് എന്നുള്ള ചിന്തയിൽ തോന്നുന്ന കുറ്റബോധം.. അതിന്നും അളവോട്ടും കുറയാതെ കൂടെയുണ്ട്.
ദാസേട്ടൻ ക്ഷമിച്ചത് കൊണ്ട് മാത്രം മാലിനി ചെയ്ത ആ കള്ളത്തരം ആരും അറിഞ്ഞില്ല.
അദ്ദേഹം അറിയിച്ചില്ല..
അതിൽ നിന്നൊന്ന് പുറത്ത് ചാടാൻ താൻ പെട്ട പാട്..
ഡിപ്രഷൻ ലെവലിൽ വരെയും തന്നെ കൊണ്ടെത്തിച്ച മോശമായ ഒരു തീരുമാനം.
സ്നേഹമില്ലെന്നും കരുതലില്ലെന്നും താൻ ആരോപണങ്ങൾ ഉന്നയിച്ച ദാസേട്ടൻ തന്നെയാണ് കൂടെ ഉണ്ടായിരുന്നത്.
ആ ആളെ മറന്നിട്ടാണല്ലോ താൻ അങ്ങനൊരു നീതികേട് ചെയ്തത് എന്നോർക്കുവാൻ പോലും വയ്യ..
പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട തനിക്ക് നേരെ ഒരാശ്വാസം പോലെ.. ആശ്രയം പോലെ കിനിഞ്ഞിറങ്ങി വന്ന സ്നേഹത്തിന്റെ ഉറവ പോലൊരിടം.
നീറുന്ന നെഞ്ചിൽ തൂവൽ കൊണ്ട് സ്പർശിക്കും പോലൊരു സുഖം..
ഒന്നര വർഷങ്ങൾക്ക് മുന്നേ വായന എന്നാ തന്റെ എക്കാലത്തെയും ഇഷ്ടത്തിനിടയിലേക്ക് തീർത്തും അവിചാരിതമായി എത്തി പെട്ടതാണ് അയാളിലേക്ക്..
നന്ദഗോപൻ സർ..
തന്റെ ഏറ്റവും പ്രിയപ്പെട്ട നന്ദേട്ടൻ.
ഓരോഴുത്തുകാരനും വായനക്കാരിയും തമ്മിലുള്ള ബന്ധം..
തുടങ്ങുമ്പോൾ അതത്ര മാത്രമായിരുന്നു.
പക്ഷേ സംസാരങ്ങളുടെ ആഴം കൂടുന്തോറും അതങ്ങനെ വളർന്നു വലുതായി ഹൃദയങ്ങൾ തമ്മിലുള്ള ബന്ധമായി തീർന്നിരിക്കുന്നു.
സർ വിളിയിൽ തുടങ്ങിയ അത് ഏറ്റവും അടുപ്പമുള്ള ഒരാളോടെന്ന പോലെ എത്തി നിൽക്കുന്നത് എത്ര പെട്ടന്നായിരുന്നു.
അത്ഭുതം തന്നെയാണ്..
താനത് ആളോടും പറഞ്ഞിട്ടുണ്ട്.
അപ്പോഴെല്ലാം ഹൃദയഹാരിയായ ഒരു ചിരിയാണ് ആളുടെ മുഖം നിറയെ.
നന്ദ ഗോപൻ..
അറിയപ്പെടുന്ന എഴുത്തുക്കാരൻ.
സോഷ്യൽ മിഡിയയിൽ ആയിരകണക്കിന് ആരാധകരുള്ള അറിയപ്പെടുന്ന ഒരാൾ.
മൂന്നോ നാലോ പുസ്തകങ്ങൾ കൂടി ആളുടെ പേരിലുണ്ട്.
അതായത് സോഷ്യൽ മിഡിയക്ക് പുറത്തും നന്ദഗോപന് നല്ല മാർക്കറ്റ് തന്നെയാണ്.
ആളുടെ എഴുത്തിനോടുള്ള ആരാധന..
അതാണ് തന്നെ അയാളിലേക്കടുപ്പിച്ചതും.
പൗരുഷവും തന്റേടവും പിന്നെ സ്നേഹവും കരുതലും വാരിക്കോരി നൽകുന്ന നിരവധി നായകൻമാർ പിറവി എടുത്ത ആ വിരൽ തുമ്പിനോട് പോലും ആരാധന മനസ്സിൽ കൊണ്ട് നടക്കുന്നൊരു മാലിനി ചന്ദ്രദാസ്..
പറയപ്പെടാൻ പാകത്തിന് ജോലിയൊന്നും ഇല്ലാത്ത വിരസമായ ദിവസങ്ങളിലെ ഏറ്റവും വലിയ ആനന്ദമായിരുന്നു തനിക്ക് വായന.
പുതിയ വീട്ടിൽ ബുക്കുകൾക്കായി മാത്രം ഒരു കുഞ്ഞ് മുറിയെ മാറ്റിയപ്പോൾ ദാസേട്ടനും കുട്ടികളും ഭ്രാന്ത്തെന്ന് പറഞ്ഞു കളിയാക്കി.
പരിഭവമൊന്നും തോന്നിയില്ല.
അല്ലെങ്കിൽ തന്നെ കണക്കിന്റെ ലോകം മാത്രം കണ്ട് പരിചിതമായ ദാസേട്ടന് എങ്ങനെയാണു അക്ഷരങ്ങളിലൂടെ അലഞ്ഞു നടന്നും പ്രണയിച്ചു കലാഹിച്ചും മറ്റൊരു ലോകം തീർക്കുന്നവരെ മനസ്സിലാവുന്നത്.
കയ്യിൽ തുറന്നു പിടിച്ച മറ്റൊരു ലോകമാണ് പുസ്തകമെന്ന് കമ്പ്യൂട്ടർ ഗൈമിലും ഫോൺ വിഡിയോകളിലും മാത്രം ആനന്ദം കണ്ടെത്തുന്ന മക്കളോട് എങ്ങനെ പറഞ്ഞു മനസിലാക്കാനാണ്.
അതിനൊന്നും മിനകെട്ടു വെറുതെ സമയം കളയാനില്ലായിരുന്നു.
അക്ഷരങ്ങളെ എണ്ണി പൊറുക്കി വായിക്കാൻ പഠിച്ച കാലം മുതൽ കൂടെ കൂടിയ ആ ശീലം തനിക്ക് ജീവവായൂ പോലെ തന്നെയാണ്.
അതിനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതങ്ങനെ തന്നെയാവും.
പുസ്തകപ്പുഴു എന്നൊരു പേര് സ്കൂളിൽ നിന്നും കോളേജിൽ നിന്നും പതിച്ചു കിട്ടിയപ്പോഴും സന്തോഷം തന്നെയാണ് തോന്നിയത്.
നല്ലൊരു മലയാളം അധ്യാപിക ആവാൻ വേണ്ടി ആഗ്രഹിച്ചതിനൊപ്പം തന്നെ നന്നായി പഠിക്കാനും ശ്രദ്ധിച്ചു..
പക്ഷേ..
അത് കൊണ്ട് മാത്രം കാര്യമുണ്ടായിരുന്നില്ല.
ആഗ്രഹിക്കുന്നതെല്ലാം എത്തി പിടിക്കാൻ ഏതൊരാൾക്കും ഭാഗ്യം കൂടി വേണമായിരുന്നു.
സ്ട്രോങ്ങ് ആയിട്ട് സപ്പോർട്ട് ചെയ്യാൻ.. കൂടെനിൽക്കാൻ ആരെങ്കിലുമൊക്കെ വേണമായിരുന്നു..
തന്റെ കാര്യത്തിൽ അതില്ലാതായി പോയ്.
തീർത്തും അപ്രതീക്ഷിതമായി അച്ഛനും അമ്മയ്ക്കും വന്നു പെട്ട ഒരു അപകടത്തിൽ.. അച്ഛന്റെ ജീവനും അമ്മയും ആരോഗ്യവും കൂടിയാണ് നഷ്ടം വന്നത്.
തനിക്കൊരു ഏട്ടനാണ്.
മനോജ്.
ആൾക്ക് ഗൾഫിൽ ആയിരുന്നു ജോലി.
ജോലിക്ക് കയറി ഒരു വർഷമായപോഴേക്കും കുടുംബത്തിൽ വന്നു പെട്ട ദുരന്തം.
തികച്ചും സാധാരണ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ അത് അപ്പാടെ തകർത്തു കളഞ്ഞു.
അച്ഛന്റെ നീക്കിയിരിപ്പ് തുകക്കൊപ്പം തന്നെ ഏട്ടനും കുറച്ചു കടങ്ങളൊക്കെ വന്നു ചേർന്നു..
അതോടെ അമ്മയ്ക്ക് ഭയമായിരുന്നു.
മകളുടെ ജീവിതം വഴി മുട്ടി പോകുമോ എന്നുള്ളത്.
കാരണം ഏത് പ്രതിസന്ധികളിലും കൂടെ ഉണ്ടായിരുന്ന അമ്മയുടെ ധൈര്യമാണ് ആ അപകടത്തിൽ അമ്മയെ തനിച്ചാക്കി കൈ വിട്ടു പോയത്..
ജീവൻ തിരിച്ചു കിട്ടിയെങ്കിലും അമ്മ തീർത്തും കട്ടിലിൽ ഒതുങ്ങി പോയിരിക്കുന്നു.
അച്ഛൻ മോൾക്കായി സ്വരുകൂട്ടി വെച്ച ബാക്കി കാശ് തീരും മുന്നേ.. ഏട്ടന് ഒരു ബാധ്യതയാവും മുന്നേ.. അച്ഛന്റെ ആത്മാവ് മകളെ ഓർത്ത് വേദനക്കും മുന്നേ.. അമ്മയ്ക്ക് സമാധാനമായി മരിക്കാൻ വേണ്ടി .. എന്നൊക്കെ നൂറ് നൂറ് ന്യായം പറഞ്ഞു കൊണ്ട് തനിക്ക് മുന്നിലേക്ക് അമ്മ നീട്ടിയ ആവിശ്യം..
കല്യാണം.
മുടക്കം പറയാൻ പഴുതൊന്നും ഇല്ലാത്തത് പോലൊരു നടുക്കമായിരുന്നു ആദ്യം.
കോളേജ് പഠനം പോലും എങ്ങും എത്തിയില്ല.
ആ സാഹചര്യത്തിൽ ഒരു കല്യാണം എന്നൊരു ചിന്ത സ്വപ്നത്തിൽ പോലുമില്ല.
പഠനം.. ജോലി..
വിങ്ങി വിറച്ചു കണ്ണ് നിറച്ചു കൊണ്ടാണ് അമ്മയ്ക്ക് മുന്നിലെക്കാ തന്റെ ആഗ്രഹങ്ങളെ കൊണ്ട് വച്ചത്.
അതിനൊന്നും തടസ്സമാവാത്ത ഒരാളെ തന്നെ നോക്കും എന്നുറപ്പ് തന്നു കൊണ്ട് അമ്മ അമ്മയുടെ തീരുമാനത്തിൽ ഉറച്ചു നിന്നപ്പോൾ തനിക് പിന്നൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഏട്ടനും ഏട്ടനെ കൊണ്ടാവും പോലൊക്കെ തടയാൻ ശ്രമിച്ചിട്ടും അമ്മയ്ക്ക് അമ്മയുടെ സമാധാനവും അച്ഛന്റെ ആത്മാവിനോടുള്ള കടമയുമായിരുന്നു ഏറ്റവും വലുത്.
അതിനിടയിൽ തന്റെ സ്വപ്നങ്ങൾക്കോ ആഗ്രഹങ്ങൾക്കോ യാതൊരു സ്ഥാനവും ഇല്ലായിരുന്നു.
ആദ്യം വന്ന ആലോചന തന്നെയാണ് ചന്ദ്രദാസിന്റേത്.
ആൾക്ക് ബാങ്കിലാണ് ജോലി.
എല്ലാം കൊണ്ടും യോഗ്യൻ.. മാന്യൻ.
എതിർത്തു നിന്നിട്ടും പ്രതേകിച്ചു കാര്യമൊന്നും ഇല്ലാത്തത് കൊണ്ട്.. ചന്ദ്ര ദാസ് അല്ലെങ്കിൽ മറ്റാരെങ്കിലും എന്നുള്ളത് അറിയാമായിരുന്നത് കൊണ്ടും പരസ്പരം കണ്ടു.. ഇഷ്ടപ്പെട്ടു.
തങ്ങളെക്കാൾ ഒരുപാട് മുകളിലുള്ള അവരുടെ കുടുംബം.
തനിക്ക് അതൊരു കല്ല് കടിയായി തോന്നി.
അത് വേണമോ എന്ന് വീണ്ടും വീണ്ടും അമ്മയോട് ചോദിച്ചത് അന്ന് കാണാൻ വന്നവരിൽ കുറച്ചെങ്കിലും പേർക്ക് തന്റെ വീട് കണ്ടപ്പോൾ തോന്നിയ മുഖം ചുളിക്കൽ തിരിച്ചറിയാൻ കഴിഞ്ഞപ്പഴാണ്.
നിന്റെ തോന്നലാവും വിട്ടു കളയെന്ന് പറഞ്ഞത് അമ്മയാണ്.
തന്റെ ജീവിതത്തിൽ വിട്ടു കൊടുക്കലിന്റെ ആദ്യപ്പടി അവിടെ മുതൽ തുടങ്ങി..
ചെറുതായി മതിയെന്ന് അമ്മ പറഞങ്കിലും അത് മാത്രം ഏട്ടൻ അമ്മയുടെ ഇഷ്ടത്തിനു വിട്ടു കൊടുത്തില്ല.
അവളെന്റെ കൂടി പെങ്ങളാണ് എന്നോരൊറ്റ വാക്കിൽ യാതൊരു കുറവുമില്ലാതെ ഏറ്റവും ഭംഗിയായി തന്നെ കല്യാണം നടന്നു.
സന്തോഷം തന്നെയായിരുന്നു.
പക്ഷേ അതിനേക്കാൾ ഉള്ളിൽ മുന്നിട്ട് നിന്നത് ആശങ്ക തന്നെയാണ്.
താൻ വിചാരിച്ചതിനേക്കാൾ ഒരുപാട് വലിയ വീടും ചുറ്റുപാടും..
അത് തന്റെ ആത്മ വിശ്വാസം തന്നെ ഇല്ലാതാക്കി.
പൊതുവെ ഗൗരവക്കാരനായ ദാസേട്ടൻ.
ആ വീട്ടിലെ രണ്ടാമത്തെ മകനാണ്.
ഏട്ടനും ഏട്ടത്തിയും കുഞ്ഞും അമ്മയും അച്ഛനും അച്ഛൻ പെങ്ങളും പിന്നൊരു അനിയത്തിയും ഒക്കെയായി എപ്പോഴും ആളുകൾ നിറഞ്ഞൊരു വീട്.
കുഞ്ഞൊരു വീട്ടിൽ അമ്മയ്ക്കും ഏട്ടനും അച്ഛനും ഒപ്പം കഴിഞ്ഞു പോന്ന തനിക്കത് ആദ്യം ബുദ്ധിമുട്ട് തന്നെയായിരുന്നു.
അമ്മ പറഞ്ഞു തന്നത് പോലെ.. ഇനിയിപ്പോ അതാണ് തന്റെ വീട്.. എന്തുണ്ടായാലും ക്ഷമയോടെ കൈകാര്യം ചെയ്യണം.. ക്ഷമയാണ് പെണ്ണിന്റെ ഭംഗി എന്നൊക്കെ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ നെഗറ്റീവ് വശങ്ങളെ കുറിച്ചൊന്നും ഓർത്തില്ല.. ഓർത്ത് വേദനിക്കാൻ ഇട വരുത്തിയില്ല.
പക്ഷേ അത് കൊണ്ട് മാത്രം കാര്യമില്ലായിരുന്നു.
വെറും ഒരു മാസം കൊണ്ട് തന്നെ ആ വീടിന്റെ നിയമങ്ങളെ കുറിച്ച് ഏറെ കുറെ ഒരു ധാരണയായി.
അതോടെ ഉള്ള സമാധാനവും കൂടി പോയി.
ദാസേട്ടൻ..
ആൾക്ക് സ്നേഹം തന്നെയാണ് തന്നോട്.
പക്ഷേ അതൊരു പൊടിക്ക് സ്വന്തം വീട്ടുകാരോട് കൂടുതൽ ഉണ്ടെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നു.
അതിലല്ല തനിക്ക് പരാതി..
പ്രശ്നങ്ങളിൽ നിന്നും എത്രയോക്കെ വിട്ടു മാറി നടന്നിട്ടും ആ വീട്ടിലെ ഏറ്റവും പ്രശ്നക്കാരി താനാണെന്ന് ദാസേട്ടനോട് അടക്കം പറഞ്ഞു പരത്തിയത് അമ്മയാണോ ഏട്ടത്തിയാണോ അതോ അനിയത്തിയാണോ എന്നറിയില്ലായിരിന്നു.
ഒന്നറിയാം.. കൂടെ നിന്ന് ചിരിച്ചു കാണിച്ചിട്ട് അണിയറയിൽ അതിനേക്കാൾ വലിയൊരു ചിരിയോടെ പാര പണിയാൻ ആ വീട്ടിൽ ഒട്ടുമിക്ക പേർക്കും നല്ലത് പോലെ കഴിവുണ്ടായിരുന്നു എന്നുള്ളത്.
ആരായാലും അങ്ങനൊരു പരാതി ആ വീട്ടിൽ പരന്നു കഴിഞ്ഞത് താൻ അറിഞ്ഞത് ദാസേട്ടൻ പറഞ്ഞപ്പോഴാണ്.
അതിന് ഞാനൊന്നും ചെയ്തില്ലല്ലോ എന്ന് ചോദിച്ചപ്പോൾ “ഒന്നും ചെയ്യരുത്.. ഇവിടെയൊരു നിയമമുണ്ട്. നിനക്ക് മുന്നേ വന്ന ഏട്ടത്തി അതെല്ലാം പാലിച്ചു കൊണ്ടിവിടെ കഴിയുന്നുണ്ട്.. നീയും അങ്ങനെ തന്നെ മതി.. ഇവിടെ നിന്ന് പോകണമെന്നുണ്ടെങ്കിൽ അത് അനുസരിച്ചു ജീവിക്കേണ്ടി വരും എന്നൊക്കെ ഏറ്റവും ഗൗരവത്തോടെ തന്നെ ദാസേട്ടൻ പറഞ്ഞു തരുമ്പോൾ അതിന് മാത്രം എന്ത് ചെയ്ത് താനെന്നുള്ള അന്താളിപ്പായിരുന്നു ഉള്ള് നിറയെ..
അതും കല്യാണത്തിന് രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ..
മാറണം എന്ന് പറഞ്ഞു തന്ന ആള് എന്ത് മാറ്റം വേണമെന്ന് പറഞ്ഞതുമില്ല..
പഠിക്കാൻ പൊയ്ക്കോട്ടേ എന്ന് ചോദിച്ച അന്നാണ് അവർക്കുള്ളിലെ അസഹിഷ്ണുത എല്ലാം കൂടി ഒന്നായി തനിക്ക് മേൽ പൊട്ടി ചിതറിയത്..
കല്യാണത്തിന് ശേഷം പെൺകുട്ടികൾ പഠിക്കേണ്ടത് വീട് നന്നായി നോക്കാൻ ആണെന്ന് അവിടുത്തെ അമ്മയും..
നന്നായി പഠിക്കുന്ന താൻ പോലും പിന്നെ പഠിക്കാൻ പോകാഞ്ഞത് ഏട്ടനും അമ്മയ്ക്കും ഇഷ്ടമല്ലാത്തത് കൊണ്ടണെന്ന് ഏട്ടത്തിയും.. പഠനം ജോലി ഇതൊക്കെ മതിയെന്നുണ്ടങ്കിൽ പിന്നെ എന്തിന് കല്യാണത്തിന് സമ്മതിച്ചു.. അത് നടന്നിട്ട് മതിയായിരുന്നാലോ എന്ന് അനിയത്തിയും ഇനിയിപ്പോ നീ കൊണ്ട് വന്നിട്ട് വേണ്ട ഇവിടെ കുടുംമ്പം നടത്താനെന്ന് അച്ഛനുമൊക്കെ നിരന്നു നിന്ന് പറയുമ്പോൾ ദാസേട്ടനെങ്കിലും തനിക്ക് വേണ്ടി വല്ലതും മിണ്ടുമെന്ന് കരുതി.
എത്രയോ രാത്രിയിൽ തനിക്കുറപ്പ് തന്നതാണല്ലോ..ഈ തിരക്കൊന്നു തീർന്നിട്ട് തനിക്കു പഠിക്കാൻ പോകാമെന്നുള്ളത്..
പഠിച്ചു ജോലിക്ക് കയറിയ ആൾക്ക് വിദ്യാഭ്യാസത്തിന്റയും ജോലിയുടെയും മൂല്യമറിയാമല്ലോ..
പക്ഷേ ഒന്നും ഉണ്ടായില്ല..
ഉള്ള പഠനമൊക്കെ മതിയെന്ന് അവരെല്ലാം കൂടി ഒന്നിച്ചാണ് തീരുമാനം എടുത്തത്.
അതും തന്നോടൊരു ആലോചന പോലും നടത്താതെ.
തന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു പുൽകൊടിയുടെ വില പോലും നൽകാത്ത ആ തീരുമാനം..
വല്ലാത്തൊരു നോവാണ് നൽകിയത്.
എല്ലാറ്റിനെയും അവിടെ തന്നെ ഉപേക്ഷിച്ചു തിരിച്ചു വീട്ടിലേക്ക് പോകാനാണ് ആദ്യം തോന്നിയത്.
പക്ഷേ പിടിച്ചു നിർത്തിയത് സ്വന്തം അമ്മയുടെ വാക്കുകളാണ്.
അച്ഛൻ തനിക്കായി സാമ്പാദിച്ചു കൂട്ടിയത് മുഴുവനും ചിലവിട്ട് നടത്തിയ കല്യാണം.. ഇനിയും നിസ്സാര പ്രശ്നങ്ങളുടെ പേരിൽ തിരികെ വീട്ടിലേക്ക് വന്നാൽ ജീവിച്ചു തുടങ്ങിയ ഏട്ടന്റെ മേൽ അടിഞ്ഞു കൂടുന്നു അധിക ബാധ്യത.. അതവന്റെ ജീവിതതെ കൂടി ബാധിക്കുന്നത്..
നാട്ടുകാർ എന്ത് പറയും..
കുടുംബക്കാർക്കിടയിൽ നാണം കെടുന്നത്..
എന്നൊക്കെ അമ്മ ആവേശത്തിൽ പറഞ്ഞു തരുമ്പോൾ അതിൽ ഒരിടത്തു പോലും മകളോടുള്ള സ്നേഹവും കരുതലുമൊന്നും കണ്ടതുമില്ല.
എപ്പോഴൊക്കെയോ കേട്ടും കണ്ടും ശീലിച്ച കാര്യങ്ങളൊക്കെ തന്നെ തന്റെ ജീവിതത്തിലും ആവർത്തിക്കുന്നത് ഒട്ടൊരു നിസ്സഹായതയോടെ നിരാശയോടെ നോക്കി നിൽക്കേണ്ടി വന്ന അവസ്ഥ..
ആശ്രയിക്കാൻ ആരുമില്ലാതായി പോയൊരു പെണ്ണിന്റെ അവസ്ഥ
ആവർത്തനങ്ങൾ..
താൻ അതിലൊരാൾ മാത്രം.
തുടക്കത്തിൽ കുറച്ചു ക്ഷമിച്ചു നിന്നേക്കണം.. പോകെ പോകേ ശെരിയാവും എന്ന് പറഞ്ഞു തന്നത് സ്വന്തം അമ്മ തന്നെയാവുമ്പോൾ പിന്നെ ആരോട് പരാതി പറയാൻ..
എങ്ങനെ ധൈര്യം കാണിക്കാൻ..!
അവരൊക്കെ പറയുന്നത് പോലെ തന്നെ…
ദാസേട്ടൻ തന്റെ ഭാഗ്യമായിരിക്കും.
ദാസേട്ടന് പറയത്തക്ക കുഴപ്പങ്ങളൊന്നും ഇല്ലാലോ.
കയ്യിൽ കാശുണ്ട്.
മാന്യമായ സ്വഭാവം..
താൻ പറയുന്നിടത്തേക്ക് അല്ലേലും മുപ്പര് പോകുന്നയിടതേക്ക് കൂടെ കൊണ്ട് പോകുന്നു..
ഉടുക്കാൻ നല്ല വസ്ത്രം.. കഴിക്കാൻ ഭക്ഷണം.
വലിയ വീട്.. സമ്പാദ്യം..
പക്ഷേ.. പക്ഷേ ഇതൊന്നുമായിരുന്നില്ലല്ലോ വേണ്ടത്.
ഇരുട്ടിൽ അല്ലാതെ ഒരിത്തിരി സ്നേഹം.
വല്ലപ്പോഴും ചേർത്ത് അരികിൽ പിടിച്ചിരുത്തി ഒന്ന് സംസാരിക്കാൻ.. കളി പറയാൻ.. തന്നിലെ കുഞ് ആഗ്രഹങ്ങൾ നടത്തി തരാൻ..അതിന് കൂട്ടിരിക്കാൻ.
തനിക്കിഷ്ടമുള്ളയിടത്തേക്കൊരു യാത്ര പോകാൻ.
അങ്ങനെ അങ്ങനെ ഉള്ളിൽ ഊറി കൂടിയ ആഗ്രഹങ്ങളൊക്കെയും നടത്തി തരാൻ ഒരാൾ..
അത് മാത്രം ഉണ്ടായില്ല..
കള്ള് കുടിച്ചില്ല പെണ്ണ് പിടിച്ചില്ല.. മേല് നോവിച്ചില്ല എന്നുള്ള ന്യായങ്ങൾക്കൊപ്പം തന്റെയീ മനസ്സാരും.. ആരും കാണാൻ ശ്രമിച്ചില്ല.
ആള് പോലും..
പതിയെ പതിയെ മാറി തുടങ്ങി..
അവരാരുമല്ല.. താൻ.
അതായിരുന്നു പിന്നെ തനിക്ക് മുന്നിൽ അവശേഷിക്കുന്ന ഒരേ ഒരു വഴി..
ഇഷ്ടങ്ങളോ ആഗ്രഹളോ ഒന്നുമില്ലതായി.
ആ വലിയ വീടിന്റെ മരുമകളിൽ മാത്രം ഒതുങ്ങി കൂടി.
അവർ കീ കൊടുത്തിട്ടു പോയൊരു പാവ മാത്രം.
അതിനിടയിൽ പിറന്നു പോയ രണ്ടു കുഞ്ഞുങ്ങളുടെ അമ്മ..
ദാസേട്ടന്റെ അനുസരണയുള്ള ഭാര്യ..
ആ വീടിനു പറ്റിയ മരുമകൾ..
അങ്ങനെ അങ്ങനെ വല്ലാത്ത മാറ്റം.
അതിനിടയിൽ മാറാതെ പോയെന്നുള്ളത് തന്റെയാ വായന ശീലം മാത്രമാണ്.
പക്ഷേ അപ്പോഴേക്കും മാറി താമസം തുടങ്ങിയപ്പോൾ മുതൽ ഏതോ കൊഴസിന് ചേർന്ന് കൊണ്ട് ഏട്ടത്തിയും കെട്ടി കൊണ്ട് പോയവൻ പഠിപ്പിച്ചു കൊണ്ട് ദാസേട്ടന്റെ അനിയത്തി കുട്ടിയും ജോലിക്ക് പോയി തുടങ്ങിയിരുന്നു എന്നതായിരുന്നു ഏറ്റവും വലിയൊരു തമാശ..
അതിലൊന്നും ആരും എതിർപ്പ് പറഞ്ഞതുമില്ല.
എന്നോ മറന്നു പോയൊരാ മോഹങ്ങളെ അതറിഞ്ഞപ്പോഴും ഒട്ടൊരു നിരാശയോടെ നെഞ്ചിലടക്കി പിടിച്ചത് താൻ മാത്രമായിരുന്നു…
ദാസേട്ടൻ ഓഫീസിലും പിള്ളേർ രണ്ടാളും സ്കൂളിലും പോയി തികച്ചും ഒഴിഞ്ഞു കിട്ടിയൊരു ദിവസം..
നന്ദ ഗോപൻസാറിന്റെ പുതിയൊരു കഥ സോഷ്യൽ മിഡിയ വഴി പോസ്റ്റ് ചെയ്തത് അന്നായിരുന്നു.
പോസ്റ്റ് ചെയ്തു ഒരു മണിക്കൂർ തികയും മുൻപ് തന്നെ ലൈക്കും കമന്റും ആയിരങ്ങൾക്കപ്പുറം വാങ്ങി കൂട്ടുന്ന അസാധാരണ വൈഭവം കൈ തഴക്കം വന്നൊരു എഴുതുകാരൻ..
ശ്വാസം അടക്കി പിടിച്ചെന്ന പോലത് വായിച്ചു തീർത്തപ്പോൾ തന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു തൂവി പോയിരിക്കുന്നു.
ആ ഒരു നിറവിൽ.. സന്തോഷവും സങ്കടവും ചേർന്ന് വലക്കുന്ന മനസ്സോടെയാണ് ആളുടെ ഇൻബോക്സിൽ പോയൊരു മെസ്സേജ് ചെയ്തത്.
ആദ്യമായി..
കഥ പോസ്റ്റ് ചെയ്തതിനു കീഴെ പോയൊരു റിവ്യൂ എഴുതും എന്നല്ലാതെ ബാക്കി ഒന്നിനും ധൈര്യമില്ലായിരുന്നു.
ആളുടെ പുസ്തകമായി എഴുതിയ കഥകളും സോഷ്യൽ മിഡിയ വഴി പോസ്റ്റ് ചെയ്യുന്ന കഥകളൊക്കെയും മുൻപ് തന്നെ വായിക്കുമായിരുന്നു.
പക്ഷേ അങ്ങനൊരു സാഹസം കാണിക്കുന്നത് അന്നാദ്യമായിട്ടാണ്.
അന്നത്തെ കഥയിൽ തന്നെ കണ്ടത് കൊണ്ടാണോ.. അതോ കൊതിച്ചത് പോലെ ആഗ്രഹിച്ചത് പോലൊരു പാട്ട്ണറേ കഥയിൽ നായകൻ അവതരിപ്പിച്ചത് കൊണ്ടാണോ.. ഇതൊന്നും അറിയില്ലേലും കഥയെ കുറിച്ചും അതിന്റെ അവതരണത്തെ കുറിച്ചും അതൊരുപാട് ഇഷ്ടമായി എന്നതിനെ കുറിച്ചും നീട്ടി വലിച്ചെഴുതിയ ആ മെസ്സേജ്..
അതാ എഴുത്തുക്കാരൻ കാണുമോ എന്നും കണ്ടാൽ തന്നെയും തീർത്തും പരിചിതമല്ലാത്ത ഒരാൾ അയച്ച ആ മെസ്സേജ് എങ്ങനെ സ്വീകരിക്കും എന്നതിനെ കുറിച്ചൊന്നും വേവലാതി തോന്നിയില്ല..
പകരം ആളത് കണ്ടാലും ഇല്ലേലും അത്രയൊക്കെ അവിടെ കുറിച്ചിട്ടപ്പോൾ.. ആ വാക്കുകൾ കൊണ്ട് തന്റെ ഉള്ളം അവിടെ തുറന്നു കാണിച്ചപ്പോൾ കിട്ടിയ ആശ്വാസം..
അതൊരുപാട് വലുതായിരുന്നു.
അന്നത്തെ ദിവസവും അതിനടുത്ത ദിവസങ്ങളുമെല്ലാം ആ കഥയിലും കഥാപാത്രങ്ങളിലും ചുറ്റി പിണഞ്ഞു കിടന്നു മനസ്സും ചിന്തകളും.
കേൾക്കുന്നവർക്ക് അത്ഭുതം തോന്നും.
ആരുടെയോ ഭാവനയിൽ വിരിഞ്ഞ വെറുമൊരു കഥയും അതിലെ കഥാപാത്രങ്ങളും ഒരു മനുഷ്യന്റെ നിത്യ ജീവിതത്തിൽ ഇത്രയും സ്വാധീനം ചെലുത്തുന്നു എന്ന് പറയുമ്പോൾ തീർച്ചയായും അത്ഭുതം തോന്നും.
അത് അനുഭവം ഇല്ലാത്തവർക്ക്.
പക്ഷേ അക്ഷരങ്ങൾക്ക് അങ്ങനൊരു മാജിക്ക് കൂടി അറിയാമെന്നു അനുഭവം ഉള്ളവർ അപ്പോഴും അടി വരയിട്ട് ഉറപ്പിക്കും..
നന്ദഗോപൻ സാറിന്റെ അടക്കം വീണ്ടും പുതിയ കഥകൾ പിറന്നിട്ടും അതെല്ലാം വായിച്ചിട്ടും ആ കഥയും അതിലെ പ്രണയാതുരനായ നായകനും അയാളുടെ സ്നേഹവും കരുതലും അവരുടെ സുന്ദരമായ ആ ജീവിതവുമെല്ലാം മനസ്സിൽ നിന്നും മാഞ്ഞു പോയതേ ഇല്ലായിരുന്നു..
പക്ഷേ തിരക്കുകൾക്കിടയിൽ കഥാക്കാരന് അയച്ചിട്ട മെസ്സേജിന്റെ കാര്യം മറന്നു പോയിരുന്നു.
അല്ലങ്കിലും അങ്ങനൊരു പതിവ് ഇല്ലായിരുന്നല്ലോ.
ആരോടും അങ്ങോട്ട് കയറി മിണ്ടാനൊന്നും ഇപ്പോഴും കഴിവില്ല.
ധൈര്യവും ആത്മ വിശ്വാസവുമില്ല.
അത്.. അന്നാ കഥ വായിച്ചു ഉള്ളം നിറഞ്ഞു തുളുമ്പിയപ്പോൾ ചെയ്ത് പോയതാണ്.
എത്രയോ ദിവസങ്ങൾ പിന്നെയും പിറന്നു പൊലിഞ്ഞു.
അതിനിടയിൽ വീണ്ടും എത്രയൊ കഥകളിൽ കൂടി കയറിയിറങ്ങി.
ചിലതെല്ലാം മനസ്സിൽ സൂക്ഷിച്ചു.
ചിലതൊക്കെ വീണ്ടുമൊരു ഓർമ പോലും അവശേഷിക്കാതെ മറന്നു കളഞ്ഞു..
ഫോണിൽ തന്നെ… പ്രിയപ്പെട്ട കഥാകാരന്റെ ഒരു ഇന്റർവ്യൂ കണ്ണിൽ പെട്ടത് തികച്ചും യാഥർക്ചികമായിട്ടാണ്.
അത് വരെയും ഫോട്ടോകളിൽ മാത്രം കണ്ടു പരിചയിച്ച ഒരാളെ പെട്ടന്ന് കണ്ടപ്പോൾ..വല്ലാത്തൊരു സന്തോഷം.
എഴുത്തുക്കാരൻ നന്ദഗോപനെന്ന് കണ്ടപ്പോൾ ഏറ്റവും അടുത്ത ഒരാളെ കണ്ടിട്ടെന്ന പോലെ ഉള്ളിലൊരു തിരയിളക്കം.
ഗൗരവത്തിന്റെ മേൽ മൂടി അണിഞ്ഞ ഒരാളെ പ്രതീക്ഷിക്കുന്നയിടത്ത് ചിരിച്ചും കളി പറഞ്ഞും രസികനായ ഒരാൾ.
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ അറ്റന്റ് ചെയ്യുന്നത് എന്നൊക്കെ ആള് പറയുന്നുണ്ട്.
അതും വായിച്ചതിൽ വെച്ച് തനിക്കേറെ ഇഷ്ടപ്പെട്ട ആളുടെ ആ കഥ ആളുകൾ കൈ നീട്ടി സ്വീകരിച്ച സന്തോഷത്തിൽ.
ഒരു എഴുത്തുക്കാരൻ എന്നാ നിലയിൽ അംഗീകരിക്കപ്പെട്ട സന്തോഷം മുഴുവനും ആളുടെ മുഖത്തും വാക്കുകളിലും നിറഞ്ഞു തുളുമ്പി നിൽക്കുന്നുണ്ട്.
അത് വായിച്ചു തീർത്തൊരു വായനക്കാരിയുടെ നിറവപ്പോൾ തന്നിലും ഉണ്ടായിരുന്നു.
ആ കഥയുടെ കാര്യം വീണ്ടും പറഞ്ഞു കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.
പെട്ടന്നാണ് അന്നാൾക്ക് അയച്ചിട്ട മെസ്സേജ് ഓർമ വന്നത്.
പിന്നെയാ പരിസരത്ത് പോലും പോയിട്ടില്ല.
അതെന്തേ മറന്നു പോയി.. ആളത് കണ്ടു കാണുമോ..ഇഷ്ടപ്പെട്ടിട്ടിട്ടുണ്ടാവോ.. അതിന് എന്തെങ്കിലും റിപ്ലൈ തന്നിട്ടിട്ടുണ്ടാവോ എന്നോക്കെയുള്ള ചിന്തകളാണ് പിന്നെ തന്നെ ഭരിച്ചു തുടങ്ങിയത്.
എങ്കിലും ആ ഇന്റർവ്യൂ തീരുന്നത് വരെയും കണ്ടിരുന്നു.
നന്ദ ഗോപൻ എന്നാ ആ മനുഷ്യൻ താൻ വിചാരിച്ചു വെച്ചത് പോലൊരു ആളെ അല്ലെന്നുറപ്പായി.
ഹൃദയമിടിപ്പോടെ ആ ഇൻബോക്സിൽ ആളുടെ പേരിൽ വന്നു കിടക്കുന്ന റിപ്ലൈ മെസ്സേജ് കണ്ടപ്പോൾ സത്യത്തിൽ കോരി തരിച്ചു പോയി.
ഏറെ ആരാധന തോന്നിയ ഒരാളിൽ നിന്നും കിട്ടിയ ആ മെസ്സേജ്..
വിറയലോടെ തന്നെയാണ് അത് തുറന്നു നോക്കിയതും.
Thank u so much…
നിങ്ങളുടെ സപ്പോർട്ട് ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്.. ഇനിയും കൂടെയുണ്ടാവുക “
ഇത്തിരിയുള്ള ആ വരികൾ..
അത് അന്ന് തന്നിൽ പകർത്തിയ സന്തോഷം..
അതിനൊരിക്കലും വിലയിടാൻ കഴിയാത്ത പോലായിരുന്നു.
സന്തോഷവും അഭിമാനവുമൊക്കെ അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിൽ നിറഞ്ഞു നിൽക്കുന്ന ആ നിമിഷത്തിലും ഈ മെസ്സേജ് എന്തേ കാണാനിത്ര വൈകി എന്നൊരു നിരാശയും തോന്നിയിരുന്നു.
അതായിരുന്നു തുടക്കം.
കുറച്ചു നാൾ പിന്നെ യാതൊരു അനക്കവും ഉണ്ടായില്ല.
പക്ഷേ വീണ്ടും വായിച്ചു തീർത്ത കഥയുടെ സംതൃപ്തി അറിയിക്കാൻ വീണ്ടും ഒരിക്കൽ കൂടി താനാ ഇൻബോക്സിൽ തന്നെ ചെന്നെത്തി.
എന്തെങ്കിലും എഴുതിയിട്ടാൽ ആൾക്കത് ഇഷ്ടമാകുമോ എന്നുള്ള ആശങ്ക അന്ന് അൽപ്പം പോലും തോന്നിയില്ല.
കാരണം അങ്ങനൊരു ഇഷ്ടകേട് ഇല്ലാത്തത് കൊണ്ടാണല്ലോ തനിക്ക് റിപ്ലൈ തന്നത്..
നന്ദി പറഞ്ഞത്..
തന്നോട് ഇനിയും കൂടെ ഉണ്ടാവണം എന്ന് പറഞ്ഞത്..
അത് നൽകിയ ധൈര്യത്തോടെ കഥയെ കുറിച്ചെഴുതി..
കഥാപാത്രങ്ങളെ കുറിച്ചെഴുതി..
ഏറ്റവും ഒടുവിൽ എനിക്കൊരുപാട് ഇഷ്ടമാണ് എന്ന് കൂടി എഴുതി ചേർത്തത് ഉള്ളിൽ അടിഞ്ഞു കൂടിയ ആളോടുള്ള.. ആളുടെ അക്ഷരങ്ങളോടുള്ള ആരാധന കൊണ്ട് തന്നെയാണ്.
ആദ്യമുള്ളത് പോലെയല്ല.
ഇപ്രാവശ്യം ആ മെസേജിന് റിപ്ലൈ വന്നിട്ടുണ്ടോ എന്ന് കയറി നോക്കലായിരുന്നു പിന്നെയുള്ള ജോലി.
കുറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല..
അന്ന് വൈകുന്നേരത്തോടെ തന്നെ റിപ്ലൈ വന്നു..
ആ ഇഷ്ടം എന്നെയോ എന്റെ കഥയെയോ എന്നൊരു ചോദ്യതിനൊപ്പം കുസൃതി നിറഞ്ഞൊരു ഇമോജി കൂടി റിപ്ലൈ ആയിട്ട് കണ്ടപ്പോൾ ജീവിതത്തിലും ആള് രസികൻ തന്നെയെന്നാണ് ആദ്യം കരുതിയത്.
കഥകൾ… കഥാപാത്രങ്ങൾ.. പിന്നെ കഥകാരനെയും എന്ന് മറുപടി അയച്ചതും ആരാധനയോടെ തന്നെയാണ്.
അങ്ങോട്ട് അയച്ചു കഴിഞ്ഞ ഉടനെ തന്നെ ആ മെസ്സേജ് സീൻ ചെയ്യുന്നതും പിന്നെ അതിനെന്തോ മറുപടി കുറിക്കുന്നതും കണ്ടപ്പോൾ വീണ്ടും വിറയൽ..പരവേശം.
പേരാണ് ചോദിച്ചു തുടങ്ങിയത്.
മോളുടെ പേരിലാണ് അക്കൗണ്ട് എടുത്തിട്ടുള്ളത്..
അത് തന്നെയാണോ റിയൽ നെയിം എന്ന് ചോദിച്ചു കൊണ്ട് തുടങ്ങിയ ആ തുടക്കം..
എത്ര വേഗത്തിലാണ് അയാൾ തനിക്ക് പിന്നെയും പ്രിയപ്പെട്ട ഒരാളായി മാറിയത്..മാറ്റിയത്.
വീടിനെ കുറിച്ചും കുടുംബത്തെ കുറിച്ചും പിന്നെ താൻപോലും മറന്നു കളഞ്ഞ സ്വപ്നങ്ങളെ കുറിച്ചുമൊക്കെ ആള് ചോദിച്ചറിഞ്ഞു.
രസകരമായ സംഭക്ഷണങ്ങൾ.
കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും താൻ വാചാലയായി എഴുതുമ്പോൾ സംസാരിക്കാൻ പ്രേരിപ്പിച്ചതും ആള് തന്നെയാണ്.
സർ എന്നൊന്നും വിളിക്കല്ലേ.. നന്ദൻ എന്ന് വിളിക്കൂ എന്നുള്ള ആവിശ്യം.
പക്ഷേ അത്രയും പോപ്പുലറായി.. ഉന്നതങ്ങളിൽ നിൽക്കുന്ന ആ മനുഷ്യനെ പേരെടുത്തു വിളിക്കാനൊന്നും കഴിയില്ലെന്ന് പറഞ്ഞപ്പോൾ എങ്കിൽ നന്ദേട്ടാ ന്ന് വിളിച്ചോളൂ എന്ന് പറഞ്ഞു കൊണ്ട് ചിരിച്ച ആ ചിരി…
അന്നത് ഏറെ സന്തോഷം നൽകി കൊണ്ട് അവസാനിപ്പിച്ചു പോണങ്കിലും ഏറ്റവും പ്രിയപ്പെട്ട ആരോ ഒരാൾ തൊട്ടരികിൽ എത്തിയതിന്റെ നിർവൃതി തന്നിൽ സന്തോഷമായും ഒരു മൂളി പാട്ടായുമൊക്കെ ചുറ്റി തിരിഞ്ഞു.
അമ്മയിന്ന് നല്ല ഹാപ്പി ആണെന്ന് മക്കളും.. എന്ത് പറ്റി മാലിനി ഒരു പാട്ടൊക്കെ എന്ന് ദാസേട്ടനും ചോദിക്കാൻ പാകത്തിന് മാറ്റങ്ങൾ..
ഒന്നുമില്ലെന്ന് പറഞ്ഞോഴിഞ്ഞത്.. ഉണ്ടായതെല്ലാം പറഞ്ഞാലും അവർക്കത് താൻ അനുഭവിക്കുന്ന സന്തോഷത്തിന്റെയും നിർവൃതിയുടെയും അതേ തീവ്രതയോടെ മനസ്സിലാവില്ല എന്നുതുറപ്പുള്ളത് കൊണ്ട് കൂടിയായിരുന്നു.
എപ്പോഴത്തെയും പോലെ ആ സംസാരം പിന്നെ ഉണ്ടാവാതെ അച്ഛനും മക്കളും അവരുടെ വഴിയേ തിരക്കിലേക്ക് തന്നെ വെച്ച് മാറുമ്പോൾ താനും തന്റെ ലോകത്ത് തിരക്കായി പോയി..
ആള് പിന്നയും എഴുതി..
അതിനെ കുറിച്ച് താൻ ആൾക്കും എഴുതി..
പതിയെ പതിയെ പരസ്പരമുള്ള അകലം കുറഞ്ഞു..
അടുപ്പം കൂടി..
അതിന്റെ ഫുള്ള് ക്രഡിറ്റ് നന്ദഗോപൻ സാറിനു തന്നെയാണ്.
ചിരിച്ചും പറഞ്ഞും ആള് തന്നെ മാറ്റി എടുത്തതാണ്.. ഗുഡ്മോർണിംഗ് മെസ്സേജും ഗുഡ് നൈറ്റ് മെസ്സേജിനുമൊപ്പം മാലിനിക്ക് വേണ്ടി എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എഴുതി അയക്കുന്ന കുഞ്ഞു കുഞ്ഞു കുറിപ്പുകൾ..
സ്നേഹവും സന്തോഷവും പ്രണയവും വിരഹവും പിന്നെ സൗഹൃദവും മാറി മാറി നിറയുന്ന ആ വാക്കുകൾ.
അത് തനിക്ക് വേണ്ടി മാത്രമുള്ളതാണല്ലോ എന്നുള്ള ചിന്ത പോലും നൽക്കിയ ഊർജ്ജം വളരെ വലുതായിരുന്നു..
കാരണം അത്രയൊന്നും അടുത്ത കാലത്ത് ആരും തന്നെ പരിഗണിച്ചിട്ടില്ല.
നേരം വെളുത്ത ഉടനെ ആദ്യം അത് തിരയാൻ കാണിക്കുന്ന ആവേശത്തിൽ തന്നെയുണ്ട് താനതിൽ എത്ര മാത്രം അലിഞ്ഞു പോയിരിക്കുന്നു എന്നുള്ളത്..
പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ… ആളെഴുതിയ ഒരു പ്രണയകഥക്ക് കീഴെ… ഇത് മാലുവിന് വേണ്ടി…നന്ദഗോപൻ എഴുതിയത് …. എന്നൊരു കുറിപ്പോടെ പങ്ക് വെച്ചത് കണ്ടപ്പോൾ തോന്നിയ തരിപ്പ്..
ആരാധനക്കും അപ്പുറം മറ്റെന്തോ വികാരം അന്നധ്യമായിരിക്കും തന്നിൽ ഉറവിട്ടത്..
ഇൻബോക്സിൽ കഥ വായിച്ചോ എന്നുള്ള ഒരു ചോദ്യം വന്നു കിടപ്പുണ്ട്..
ഒരു മൂളൽ മാത്രമാണ് ഉത്തരം കൊടുത്തത്.
ഹൃദയവും ശരീരവും ഒരുപോലെ വിറക്കുന്നു.
എനിക്കൊന്ന് വിളിച്ചു സംസാരിക്കാൻ തോന്നുന്നു മാലൂ.. ബുദ്ധിമുട്ട് ആകുമോ എന്നാണ് പിന്നെയുള്ള ചോദ്യം..
ആദ്യമായിരുന്നു അങ്ങനൊരു ചോദ്യം.
അത് വരെയും മെസ്സേജ് മാത്രമായിരുന്നു.വോയ്‌സിൽ കൂടിയായിരുന്നു മിണ്ടിയതൊക്കെ.
അതിൽ കൂടി തന്നെ മനസ്സ് നിറയുന്ന പോലെ സംസാരിക്കാനും ആശയങ്ങൾ പങ്ക് വെക്കാനും പിന്നെ കോൾ ചെയ്യാനും കഴിയുന്നത് കൊണ്ട് നേരിട്ട് ഫോണിൽ വിളിക്കേണ്ടതായൊന്നും വന്നിട്ടില്ല.
ആളത് പറഞ്ഞിട്ടുമില്ല..
എന്ത് പറയണമെന്നറിയാതെ ആ മെസ്സേജ് തന്നെ നോക്കി നിന്ന് പോയി..
മറുപടി ഒന്നും കൊടുക്കാതെ തിരിച്ചിറങ്ങി പോന്നു.
മനസ്സിനെയും ചിന്തകളെയും തനിക്കു തന്നെ വരുതിയിൽ ഒതുക്കാൻ കഴിയാത്ത പോലൊരു തോന്നൽ.
അതങ്ങനെ അന്നത്തെ ദിവസം മുഴുവനും നീണ്ടു നിന്നു.
ഇത്രയും അറിയപ്പെടുന്ന ഒരാൾ.
ആൾക്ക് തന്നോട് എന്താവും നേരിട്ട് സംസാരിക്കാൻ എന്നൊക്കെ തന്നെയാണ് ചിന്തകളെ ഭരിച്ചത്.
ഓർത്തോർത്തു നിൽക്കെ ആ സൗഹൃദവും ആ മനുഷ്യനും തനിക്കത്ര മാത്രം പ്രിയപ്പെട്ടതാണല്ലോ എന്നൊരു നിഗമനത്തിൽ എത്തി ചേർന്നു.
എത്രയോ പേര് ആരാധനയോടെ നോക്കി കാണുന്ന വ്യക്തി..
അക്ഷരങ്ങൾ കൊണ്ട് മറ്റൊരു ലോകം തന്നെ തീർക്കുന്നയാൾ ..
എല്ലാവരോടും മാന്യമായി തന്നെ ഇടപ്പെടുന്ന ആ രസികൻ.. എത്രമാത്രം ഉയർച്ചയിലാണ് നിൽപ്പെന്ന് മനസ്സിലാക്കാൻ ആളുടെ കഥയുടെ റിവ്യൂ ബോക്സും പിന്നെ പുറത്തിറങ്ങിയ പുസ്തകങ്ങളെ കുറിച്ചുള്ള അഭിപ്രായവുമൊക്കെ വെറുതെ ഒന്ന് കേട്ട് നോക്കിയാൽ മതിയാവും.
ആയിരകണക്കിന് അഭിനന്ദനങ്ങളും സ്നേഹത്തിന്റെ നിറവും നിറഞ്ഞു നിൽപ്പുണ്ടവിടം..
അങ്ങനെ ഒരാൾക്കു താൻ പ്രിയപ്പെട്ടതാവും.
അത് കൊണ്ടാവാം വിളിക്കാനും സംസാരിക്കാനും തോന്നിയത്..
മോശമായി ഒരു വാക്കോ നോക്കോ തനിക്ക് നേരെ ഇത് വരെയും ഉണ്ടായിട്ടില്ല.
സങ്കടങ്ങളെ പോലും ചിരി കൊണ്ട് നേരിടാൻ പഠിപ്പിച്ചത് ആളാണല്ലോ.
തനിക്കൊപ്പം തന്റെ വീട്ടുകാരെയും കൂടി ആൾക്കറിയാം..
ഏറ്റവും ഒടുവിൽ നമ്പർ കൊടുത്തേക്കാം എന്നൊരു ചിന്തയിൽ വീണ്ടുമാ ഇൻബോക്സിൽ തന്നെ ചെന്നെത്തി.
പക്ഷേ അന്നവിടെ കുറിച്ചിട്ട ഹായ് എന്നൊരു മെസ്സേജ്. രണ്ടു മൂന്ന് ദിവസങ്ങൾക്ക് ശേഷവും സീൻ ചെയ്യാതെ കിടക്കുന്നത് കണ്ടപ്പോൾ തോന്നിയ സങ്കടം.. നിരാശ..
അതിന്റെ അളവൊന്നും ഒരാൾക്കുഹിക്കാൻ പോലും കഴിയുന്നതല്ല.
അത്രത്തോളം കനം..
നഷ്ടപ്പെട്ടു പോയേക്കാവുന്ന ആ ആളോടുള്ള സൗഹൃദം.. അടുപ്പം അതെല്ലാം തന്നെ ഒരുപാട് വേദനിപ്പിച്ചു..
ഭയപ്പെടുത്തി.
കാരണം ഒറ്റപെട്ട ഒരു തുരുത്തിലെന്നത് പോലെ കുരുങ്ങി കിടന്നിരുന്ന തനിക്കു ആ മനുഷ്യൻ ഒരു റിലീഫ് കൂടുയായിരുന്നു..
ഇരുട്ടിൽ മുങ്ങി കിടക്കുന്ന തന്നിലെക്കിറങ്ങി വന്ന വെളിച്ചം ക്കൂടിയായിരുന്നു നന്ദ ഗോപൻ.
താൻ ആളോട് മിണ്ടുമ്പോൾ.. ആള് തന്നോട് മിണ്ടുമ്പോൾ എല്ലാം.. എങ്ങോ നഷ്ടപ്പെട്ടു പോയൊരു മാലിനി വീണ്ടും പുനർജ്ജന്മം കൊണ്ടത് പോലായിരുന്നു.
മാലൂ എന്നുള്ള ആ വിളികൾ ഒക്കെയും തനിക്കുള്ള എനർജി സ്ക്രറ്റ് കൂടി ആവുകയാണല്ലോ..
എന്ത് പറ്റിയെന്ന് ദാസേട്ടനും പിള്ളേരും ചോദിക്കുന്നത്രേം മാറ്റങ്ങൾ വീണ്ടും തന്നിൽ വന്നു തീർന്നു.
ഒരു ഭ്രാന്തിയെ പോലെ വീണ്ടും വീണ്ടും കയറി ഇറങ്ങിയ ആ മെസ്സേജ്..
നന്തേട്ടൻ ഓൺലൈൻ ആയിട്ടും താൻ അയച്ചിട്ട മെസ്സേജ് മാത്രം നോക്കുന്നില്ല എന്ന അറിവ് നൽകിയ വേദന..
ഇതാണെന്റെ നമ്പർ.. എന്നെ ഒന്ന് വിളിക്കുമോ എന്ന് നമ്പർ അടക്കം എഴുതി ചേർത്ത് കൊണ്ട് അയക്കുമ്പോൾ താൻ കരഞ്ഞു പോയത് എങ്ങിനെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു…
നിസ്സഹായതയുടെ അങ്ങേയറ്റം…ഒന്നും മിണ്ടാതെ ഇനിയും വയ്യായിരുന്നു..
നിലാവ് പോലൊരാൾ ❣️
ജിഫ്ന നിസാർ 💐
മെസ്സേജ് കണ്ടയുടനെ വിളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായയില്ല.
പിന്നെയും ഉള്ളുരുക്കത്തിന്റെ രണ്ടു ദിവസങ്ങൾ നീണ്ടു പോയി.
സ്വന്തം പ്രവർത്തിയിൽ തനിക്ക് തന്നെ ഒരു ലജ്ജ തോന്നുന്നുണ്ട്.
പക്ഷേ വിട്ടു കളയാൻ വയ്യാത്ത എന്തോ ഒന്നിനേ അയാൾ തന്റെ ഹൃദയത്തിൽ വിത്ത് പാകി മുളപ്പിച്ചു കഴിഞ്ഞു..
ആർക്കും കൊടുക്കാത്തൊരു സ്ഥാനം താൻ അയാൾക്ക് കൊടുത്തപ്പോൾ… ആരും തരാത്തൊരു വേദനയാണ് തിരികെ തന്നതെന്ന് ഹൃദയം വിലപിച്ചു..
സൗഹൃദമെന്നോ പ്രണയമെന്നോ വിളിക്കേണ്ടത്.
സ്വയം ചോദിച്ചു തോറ്റു പോയൊരു ചോദ്യം..
അതിനേക്കാൾ…. അയാൾ കൈ പിടിയിൽ ഒതുക്കിയ തന്റെ ഹൃദയം.
അതിനി എങ്ങനെ തിരികെ പിടിക്കും എന്നറിയില്ല..
എല്ലാം കൂടി ഓർത്തിട്ട് തല പെരുത്തു.
ഉള്ളിൽ അടക്കി പിടിക്കാനും ആരോടെങ്കിലും പറഞ്ഞു സങ്കടം തീർക്കാനും കഴിയാത്തൊരു വിഷയമായിരിക്കുന്നു… വിഷമമായിരിക്കുന്നു തനിക്ക് നന്ദ ഗോപൻ..
ആരാധനയോടെ കടന്ന് ചെന്ന തന്നെ അയാളൊരു മാന്ത്രിക വലയിൽ പെടുത്തിയ പോലെ..
തിരിച്ചിറങ്ങി പോരാൻ തനിക്ക് പോലും തോന്നാത്ത ഒരിടം..
ചെയ്യുന്നത് തെറ്റാണ് എന്നൊക്കെ ഹൃദയം തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഭാര്യയാണെന്നും അമ്മയാണെന്നും മനഃപൂർവം മറന്നു കളയുകയാണ്..
നന്ദ ഗോപനെന്ന മനുഷ്യനാൽ തളച്ചിട്ട വെറുമൊരു സ്ത്രീ മാത്രമായി മാലിനി ചന്ദ്രദാസ് ചുരുങ്ങി പോയിരിക്കുന്നു..
മാലൂ എന്നുള്ള സ്നേഹം നിറഞ്ഞ.. വിളികളിൽ സ്വയം കൊരുത്തു കഴിഞ്ഞു..
സോറി മാലൂ.. ഞാനൊരു ട്രിപ്പ്പിൽ ആയിരുന്നു.. ഫാമിലിയുടെ കൂടെ.. തന്റെ മെസ്സേജ് കണ്ടിട്ടും വിളിക്കാൻ കഴിയാഞ്ഞത് അതാണ് എന്നറിയിച്ചു കൊണ്ട് വന്ന മെസ്സേജ്…
രണ്ടു മൂന്ന് നാളുകൾകപ്പുറം വന്നു ചേർന്ന ആ മെസ്സേജ് വായിക്കുമ്പോൾ സങ്കടമാണോ സന്തോഷമാണോ തോന്നിയത്..?
രണ്ടായാലും കണ്ണ് നിറഞ്ഞിരിഞ്ഞു.
സ്വയം മറന്നു കൊണ്ട് താൻ ലയിച്ചു പോയ ആ മനുഷ്യൻ.. അയാളുടെ ജീവിതത്തിൽ എല്ലാം ആഘോഷമാക്കുന്നു..
ആൾക്ക് ഭാര്യയുണ്ട് രണ്ടു പെൺകുട്ടികൾ ഉണ്ട് എന്നൊക്കെ അറിയാമായിരുന്നു..
എന്നിട്ടും
എന്നാൽ താനോ..?
അയാളിൽ മാത്രം തന്റെ ലോകം നിറച്ചു വെച്ചിരിക്കുന്നു.
സന്തോഷവും സമാധാനവും അയാളെ മാത്രം ആശ്രയിച്ചിരിക്കുന്നു..
അവകാശം പറയാൻ ഒന്നുമില്ലാത്ത ഒരു ബന്ധം..
വീണ്ടു വിചാരത്തിന്റെ കുറച്ചു മണിക്കൂറുകൾ..
പക്ഷേ അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
കാരണം പിറ്റേന്ന് രാവിലെ നന്ദേട്ടൻ തന്റെ ഫോണിലെക്ക് വിളിക്കുമ്പോൾ അത് വരെയും ഓർത്തതും ഉറപ്പിച്ചതും എല്ലാം അപ്പാടെ മറന്നു കൊണ്ട്.. ഇത്രയും ദിവസവും പരിഗണിക്കപ്പെടാതെ പോയതിൽ യാതൊരു ഉളുപ്പുമില്ലാതെ അയാളോട് പരിഭവം കാണിക്കുന്ന തിരക്കിലായിരുന്നു..
മധുരമൂറുന്ന വാക്കുകൾ കൊണ്ട് നന്ദ ഗോപൻ വീണ്ടും തിരിച്ചിറങ്ങി പോകണമെന്നുള്ള ചിന്തകൾക്ക് തടയിട്ട് കഴിഞ്ഞു.
മാലൂ എന്നുള്ള ഓരോ വിളികളെയും കാത്തിരുന്നു കൊണ്ട് തന്റെ ദിവസങ്ങളും പിന്നെയും കൊഴിഞ്ഞു..
മെസേജിൽ ആദ്യമാദ്യം കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും എഴുത്തിനെ കുറിച്ചും പറഞ്ഞു കൊണ്ടിരുന്ന ആള്.. കുറച്ചു കൂടി പരിചിതമായപ്പോൾ അത് പേഴ്സ്നൽ കാര്യങ്ങളിലെക്ക് കൂടി പടർത്തിയിരുന്നു..
എങ്കിലും അതിരു വിട്ടിരുന്നില്ല.
പക്ഷേ ഫോൺ വിളികളിൽ ആ മാന്യത ഉണ്ടായിരുന്നില്ല.
സംസാരത്തിന്റെ പലപ്പോഴും ബെഡ്‌റൂമിലേക്ക് വരെയും നീട്ടി കൊണ്ട് പോകുന്നു..
പിന്നെ പിന്നെ… ആളുടെ സംസാരത്തിന്റെ ടോൺ തന്നെ മാറി മറിഞ്ഞു.
സെക്സിനെ കുറിച്ച് മാത്രം പറഞ്ഞു തുടങ്ങി..
എതിർക്കാൻ ആയിരം കാരണങ്ങൾ ഉണ്ടായിട്ടും അതിന് പറ്റാതെ താനും.
അങ്ങനെ പറയരുത്.. എനിക്കത് ഇഷ്ടമല്ല എന്നുള്ള വാക്കുകൾ ഹൃദയത്തിൽ തിളച്ചു മറിഞ്ഞിട്ടും അയാളോടത് പറഞ്ഞു പോയാൽ ആ മനുഷ്യനേ നഷ്ടപ്പെടുമോ എന്നുള്ള ഭയം..
അതായിരുന്നു മുന്നിട്ട് നിന്നത്..
ആ വിഷയത്തിൽ നിന്നും ആളെ പുറത്തേക്ക് കൊണ്ട് വരാൻ ആവതും ശ്രമിച്ചെങ്കിലും അത് നടന്നില്ല..
അതങ്ങനെ തന്നെ മുന്നോട്ട് പോയി..
അതിനിടയിൽ…
ആൾക്ക് തന്റെ നാട്ടിലേക്ക് വരാൻ ഒരു അവസരമുണ്ട്.. വരുമ്പോ തീർച്ചയായും എനിക്ക് മാലുവിനെ കാണണം.. അതിന് കൂടി ആണ് ഒരുപാട് റിസ്ക് എടുത്തും വരുന്നത്.. ഏറ്റവും വലിയൊരു ആഗ്രഹമിപ്പോ അതായി മാറിയിരിക്കുന്നു എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ നെഞ്ചോന്ന് തുടിച്ചു.
എങ്കിലും അതിന് തനിക്ക് ഓക്കേ ആയിരുന്നില്ല.
ദാസേട്ടൻ സമ്മതിച്ചു തരില്ല എന്നൊരു ഒഴുക്കൻ ഉത്തരം പറയുമ്പോൾ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് തന്നെയായിരുന്നു തന്റെ മനസ്സിലും.
നേരിൽ കാണാൻ അത്രത്തോളം ആഗ്രഹം തനിക്കുമുണ്ട്.
“എന്നോട് ഇഷ്ടമുണ്ടെങ്കിൽ വരും.. ഇനി വന്നില്ലേൽ ഞാൻ പിന്നെ ഒരുക്കലും.. ഒരിക്കലും മാലുവിനെ വിളിക്കില്ല എന്ന് കൂടി പറഞ്ഞു കൊണ്ടാ കോൾ അവസാനിപ്പിക്കുമ്പോൾ ശെരിക്കും സങ്കടം വന്നു പോയി..
അവസ്ഥ ഒന്ന് മനസ്സിലാകൂ എന്ന് ഹൃദയം കൊണ്ട് കേണു പറഞ്ഞു.
പക്ഷേ ഒന്നുമുണ്ടായില്ല.
ഇനി സംസാരിക്കുന്നത് നേരിട്ട്.. അതിന് പറ്റിയില്ലേൽ പിന്നെ ഒരിക്കലും വിളിക്കില്ല മിണ്ടില്ല എന്നൊക്കെ പറഞ്ഞപ്പോൾ തീർത്തും പ്രതിസന്ധിയിൽ പെട്ടു പോയി.
ആളോട് മിണ്ടാതെ .. ആള് വിളിക്കാതെ കടന്ന് പോയ ആ ദിവസങ്ങൾക്ക് രണ്ടാണ്ടിന്റെ നീളമുണ്ടെന്ന് തോന്നി പോയി..
ഒടുവിൽ ഗതികേട് കൊണ്ട് കാണാൻ പോകാൻ തന്നെ തീരുമാനം എടുത്തത് ആ ആള് മിണ്ടിയില്ലേൽ തനിക്കൊരുപാട് നോവുണ്ട് എന്നറിഞ്ഞത് കൊണ്ട് തന്നെയാണ്.
നന്തേട്ടൻ പറഞ്ഞ ആ ദിവസം.. എനിക്കൊരു കൂട്ടുകാരിയെ കാണാൻ പോണം എന്ന് ദാസേട്ടനോട് മുൻകൂട്ടി പറഞ്ഞിട്ടു.
അത് വരെയും അങ്ങനൊരു ആവിശ്യം പറഞ്ഞു കേട്ടിട്ടില്ലാത്തത് കൊണ്ടൊ.. അതോ ഇങ്ങനൊരു കൂട്ടുകാരി ശെരിക്കും ഉണ്ടോ എന്നുള്ള സംശയം കൊണ്ടൊ..
എന്തായാലും കുറച്ചു നേരം തന്നെ നോക്കിയിരുന്നു കൊണ്ട് ദാസേട്ടൻ ഒന്ന് മൂളുക മാത്രം ചെയ്തപ്പോഴാണ് ശ്വാസം നേരെ വീണത്.
പിന്നെയാ മുന്നിൽ നിന്നതുമില്ല.
അല്ലെങ്കിൽ തന്നെ ആൾക്ക് മുന്നിലെത്തുമ്പോൾ ഇപ്പൊ വല്ലാത്തൊരു അവസ്ഥയാണ്.
അതെന്തെന്ന് വിശദീകരണം കൊടുക്കാൻ കഴിയില്ലേലും.
ഉള്ളിൽ കള്ളത്തരം നിറച്ചും ഉള്ളത് കൊണ്ടാവും.. ആളെ നോക്കുമ്പോൾ ഈയിടെയായി ഒരു പതർച്ചയുണ്ട്..
എന്നിട്ടും നന്ദ ഗോപണിൽ നന്നും ഇറങ്ങി നടക്കാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം..
പക്ഷേ അതിനേക്കാൾ ആശങ്കപ്പെടുത്തിയത് ദാസേട്ടന്റെ മാറി വരുന്ന സമീപനങ്ങളിലാണ്.
തന്നോട് അടുക്കാൻ ആള് താല്പര്യം കാണിക്കുന്നത് പോലൊരു തോന്നൽ.
അന്ന് വരെയും തന്റെ വയ്യായ്മകളോ ആവലാതികളോ കേൾക്കാൻ നിന്ന് തരാത്ത ആള് പിന്നെ ഇടയ്ക്കിടെ നിനക്കെന്താ മാലിനി വയ്യേ എന്ന് ചോദിക്കാൻ തുടങ്ങുമ്പോൾ… എന്ത് പറ്റി മാലൂ.. ഒക്കെയല്ലേ എന്ന് നന്ദേട്ടൻ സ്നേഹത്തോടെ ചോദിക്കുന്നതാണ് മനസ് മുഴുവനും.
ആ സ്നേഹത്തിലും പരിഗണനയിലും മാത്രം മനസ്സങ്ങനെ ഉടക്കി നിന്നു പോയി.
കാണാൻ ആഗ്രഹം പറഞ്ഞതും വിളിച്ചു നിർബന്ധം പറഞ്ഞതും നന്ദേട്ടൻ ആണെങ്കിലും പിന്നെയാ ദിവസത്തിന് കാത്തിരുന്നതത്രയും താനായിരിക്കും.
കള്ളത്തരം ചെയ്യുന്നോരു കുട്ടിയുടെ മനസ്സോടെ ആ ദിവസമൊന്നു പെട്ടന്ന് വന്നിരുന്നെങ്കിൽ എന്നത് മാത്രമായിരുന്നു പിന്നെയുള്ള ചിന്ത.
ഞാൻ വരും എന്നുറപ്പ് കൊടുത്തത് മുതൽ നന്ദേട്ടൻ വീണ്ടും വിളിക്കാൻ തുടങ്ങിയിരിക്കുന്നു.
പരസ്പരം കാണുന്ന ആ നിമിഷങ്ങളെ വർണിക്കാൻ തുടങ്ങിയപ്പോൾ നില തെറ്റി പോയത് തനിക്കാണ്.
താനൊരു ഭാര്യയാണെന്നും പ്രതീക്ഷിക്കുന്ന സ്നേഹവും പരിഗണനയുമൊന്നും കിട്ടിയില്ലേലും ചന്ദ്രദാസ് എന്നൊരു ഭർത്താവ് തനിക്കുണ്ടെന്നും അദ്ദേഹം തന്റെ രണ്ടു മക്കളുടെ അച്ഛൻ ആണെന്നും ഈ ചെയ്യുന്നതിനെ താനിപ്പോൾ എത്രയൊക്കെ മോഡിഫായ് ചെയ്താലും ഇതൊരു തെറ്റ് തന്നെയാണെന്നും ഹൃദയം ഇടയ്ക്കിടെ ഓർമ പ്പെടുത്തി തരുന്നുണ്ട്..
അപ്പോഴെല്ലാം…
താനൊരു മനുഷ്യസ്ത്രീ ആണെന്നും സ്നേഹവും പരിഗണനയും വല്ലാതെ കൊതിക്കുന്നുണ്ടെന്നും ആഗ്രഹിക്കുന്ന ഇടങ്ങളിൽ നിന്നും അത് കിട്ടാത്തത് കൊണ്ടാണ് കിട്ടുന്നയിടത്തേക്ക് ചാഞ്ഞു പോയതെന്നും താനും നന്ദേട്ടനും തമ്മിൽ ആത്മാർത്ഥമായ സൗഹൃദം ആണേന്നുമൊക്കെ ന്യായികരിച്ചു കൊണ്ട് മനസിനെ വഞ്ചിക്കാനും ശ്രമിക്കുന്നുണ്ട്..
ഞാൻ ഇന്ന് ലീവാണ്. കൊണ്ട് വിടണോ “
എന്ന് നന്ദേട്ടനെ കാണാൻ പോകേണ്ടുന്ന ദിവസം ഒട്ടും പ്രതീക്ഷിക്കാതെ ദാസേട്ടൻ ചോദിച്ചപ്പോൾ ഹൃദയം നിലച്ചത് പോലായിരുന്നു.
അങ്ങനെയൊക്കെ ഒരു ചോദ്യം കേൾക്കാനും ആ കൂടെ മനസ്സോടെ പുറത്തൊന്നു പോകാനും എത്ര കൊതിച്ചിരുന്നു.
എന്നോട്ടിപ്പോ..
വേണ്ട… ഞാൻ ഓട്ടോ പിടിച്ചു പൊയ്ക്കോള്ളാം.. “
ഒട്ടും മയക്കില്ലാത്ത തന്റെ ആ മറുപടി ഒരുപാട് കാലത്തെ തിരസ്ക്കാരത്തെ ഓർത്തു കൊണ്ടുള്ളതായിരുന്നു.
ദാസേട്ടനും പിന്നൊന്നും പറയാതെ പോകുകയും ചെയ്ത്.
ആളോട് പറഞ്ഞ അതേ കള്ളം വീട്ടിലും ആവർത്തിച്ചു കൊണ്ട്.. അമ്മ വരുമ്പോൾ ചോക്ലേറ്റ് കൊണ്ട് വരാണെന്നുള്ള മോഹന വാക്തനം കുട്ടികൾക്കും കൊടുത്തു കൊണ്ട് വീട്ടിൽ ഞനിറങ്ങുമ്പോൾ ലേശം കുറ്റബോധം തോന്നാതിരുന്നില്ല.
എങ്കിലും പോയി..
എന്നെ സ്നേഹിക്കാഞ്ഞിട്ടല്ലേ.. ഞാൻ കൊതിച്ചത് പോലെ പരിഗണിക്കാഞ്ഞിട്ടല്ലേ.. എന്നെ ചേർത്ത് പിടിക്കാഞ്ഞിട്ടല്ലേ എന്നൊരു ന്യായീകരണം ഉള്ളിൽ നിറച്ചു..
നന്ദേട്ടൻ പറഞ്ഞു തന്ന സ്ഥലം ഓട്ടോ കാരന് പറഞ്ഞു കൊടുത്തു കൊണ്ട് കയറി ഇരിക്കുമ്പോൾ ഉള്ളം വല്ലാതെ തുടിച്ചു തുള്ളി.
കറുപ്പിൽ സ്വർണകളർ ബോർഡർ ഉള്ള സാരിയും അതിന് ചേരുന്ന ബ്ലൗസും ഇട്ട് അണിഞ്ഞേരുങ്ങിയത് “കറുപ്പ് നിറത്തിൽ മാലൂ എന്ത് സുന്ദരിയാണ് എന്നുള്ള നന്ദേട്ടൻ എപഴോ പറഞ്ഞുള്ള വാക്കുകൾ ഓർത്തു കൊണ്ടായിരുന്നു.
കണ്ണെഴുതുട്ടാ.. എങ്ങിലാ കണ്ണുകൾ കൂടുതൽ ഭംഗിയാവും എന്നുള്ള വാക്കോർത്ത് കൊണ്ടന്നു പതിവില്ലാതെ കണ്ണെഴുതി കറുപ്പിച്ചു..
വെളുത്ത തുടുത്ത കൈകളിൽ കുപ്പി വള കിലുക്കം കൂടിയായ പൊളിക്കും എന്ന് പറഞ്ഞതും ഓർമയിലുള്ളത് കൊണ്ടാണ് കൈ നിറച്ചും എന്നോ അലമാരയിൽ ഉപേക്ഷിച്ചു കളഞ്ഞ പല വർണത്തിലുള്ള കുപ്പി വളകൾ എടുത്തിട്ടത്..
ചായം പുരട്ടരുത്.. മാലൂവിന്റെ ചുണ്ട് ഇങ്ങനെ കാണാനാണ് ആകർഷണം..
മുടി കെട്ടി വെക്കാതെ അഴിച്ചിടണം.. എങ്കിലേ ആ മുഖത്തെ പ്രകാശം പൂർണ്ണമായും അറിയാമല്ലോ..
സാരി പ്ലീറ്റ് എടുത്തിട്ട് അടുക്കി വെക്കല്ലേ.. അതിനിങ്ങനെ ഒഴുകി കിടക്കട്ടെ.. മാളൂവിന്റെ സ്റ്റെക്ച്ചർ അപ്പഴേ പൂർണ്ണമാവൂ..
എന്നിങ്ങനെ പിന്നെയും നിരവധി നിർദേശങ്ങൾ.
ഒരുമിച്ച് ജീവിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും ദാസേട്ടൻ മൈന്റ് ചെയ്യാത്ത.. എന്നാൽ പറഞ്ഞു കേൾക്കാനും അഭിപ്രായം അറിയാനും താൻ ഒത്തിരി ആഗ്രഹിച്ചിരുന്ന കാര്യങ്ങളൊക്കെയും നന്ദേട്ടൻ എണ്ണി എണ്ണി പറയുമ്പോൾ.. ദാസേട്ടനും മുൻപേ ഞാൻ നിങ്ങളെ കണ്ട് മുട്ടിയില്ലല്ലോ.. എങ്കിൽ എന്റെ ജീവിതം നിങ്ങളുടെ കൂടെ എത്ര മനോഹരമായ ഒന്നായേനെ എന്നുള്ളത് ആളോട് പറയുമ്പോൾ..അന്ന് പറഞ്ഞു തീർത്ത വാക്കുകൾ.
ഇന്നും ഓർക്കുമ്പോൾ ഉള്ളിലൊരു ശലഭം ചിറക് കുടയും പോലൊരു സുഖമാണ്.
വാക്കുകൾ കൊണ്ടും നോട്ടം കൊണ്ട് ഒരാൾക്ക് മറ്റൊരാളെ ഇത്രയൊക്കെ സന്തോഷമാക്കാൻ പറ്റുമോ എന്നുള്ള ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് തനിക്ക് നന്ദ ഗോപൻ.
അടുക്കി വെച്ച അക്ഷരങ്ങൾ കൊണ്ടൊരാളെ അദ്ദേഹം വർണിക്കുമ്പോൾ അതൊരു അശ്ലീലമാണെന്ന് തോന്നുകയേ ഇല്ല.
ഈ ലോകത്ത് മറ്റാരോടും തോന്നാത്ത വിധമൊരു ഇഷ്ടമാണ് എനിക്ക് നിന്നോടെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്..
ചേച്ചി… സ്ഥലമെത്തി.. “
ഓട്ടോ കാരൻ പയ്യനാണ് ചിന്തകളിൽ നിന്നും തൊട്ടു വിളിച്ചത്.
വിളറിയ ഒരു ചിരിയോടെ പുറത്തേക്കിറങ്ങി കാശ്ശെടുത്തു നീട്ടി.
ആരെ കാണാനാ ചേച്ചി..
ആ പയ്യൻ ചിരിയോടെ തന്നെ ചോദിച്ചു.
എന്റെ.. എന്റെയൊരു ഫ്രണ്ട്..
പറയുമ്പോൾ ഒരു പതർച്ചയുണ്ട്.
ഇവിടെ… ഇതത്ര നല്ല സ്ഥലമല്ല കേട്ടോ.. “
ബാക്കി കാശ് നീട്ടി കൊണ്ടത് പറയുമ്പോൾ അവനിലാ പഴയ ചിരി ഉണ്ടായിരുന്നില്ല.
പകരം മറ്റെന്തോ ഭാവം.
ഉള്ളിൽ കള്ളത്തരം കാണിക്കുന്നതിന്റെ വിറയലോടെ അവനെ നോക്കാതെ മുന്നോട്ട് നടക്കുമ്പോൾ ആദ്യമായി നന്ദേട്ടനെ കാണുന്നതിന്റെ ത്രിൽ വീണ്ടും തന്നെ പൊതിഞ്ഞു.
തീർത്തും അപരിചിതമായ ഒരിടത്ത് എത്തി പെട്ടതിന്റെ എല്ലാ വെപ്രാളവുമുണ്ട്.
തിരയുന്നിടത്തെല്ലാം യാതൊരു പരിചയവും ഇല്ലാത്തവർ.
ബാഗിൽ നിന്നും ഫോണെടുത്തു കൊണ്ട് നന്ധേട്ടന്റെ നമ്പറിൽ കോൾ ചെയ്യുമ്പോഴും വിറക്കുന്നുണ്ട്.
പെട്ടന്ന് പിന്നിൽ നിന്നുമാരോ തൊട്ട് വിളിക്കുമ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.
കയ്യിലൊരു ചുവന്നു തുടുത്ത റോസാ പൂവും നീട്ടി അതിനേക്കാൾ ഭംഗിയുള്ളൊരു ചിരിയോടെ നന്ദേട്ടൻ.
ഹൃദയം നിലച്ചു പോയൊരു കാഴ്ച.
ഫോൺ സ്ക്രിനിൽ കണ്ട് കൊതിച്ച ആ ചിരിയങ്ങനെ തൊട്ടു മുന്നിൽ വിടർന്നു നിൽപ്പുണ്ട്.
വാങ്ങിക്ക് മാലൂ..
മധുരമൂറുന്ന വാക്കുകൾ തൊട്ടരികെ.
കൈ നീട്ടി അത് വാങ്ങുമ്പോൾ തനിക്കൊരു കാമുകിയുടെ മനസ്സായിരുന്നു.
ആ പൂവിനെക്കാൾ ചുവപ്പുണ്ടിപ്പോ മാലൂന്റെ കവിളിനെന്ന് കൂടി ആള് പറഞ്ഞു കേട്ടപ്പോൾ ഒന്ന് കൂടി ചുവന്നു..
വാ.. ഞാനൊരുപ്പാട് നേരമായി കാത്തിരിപ്പാണ്.. “
പറഞ്ഞു കൊണ്ട് തന്നെ തന്റെ കയ്യും പിടിച്ചു കൊണ്ട് ആള് മുന്നോട്ട് നടന്നു.
മെറൂൺ കളർ ഷർട്ടും നീല ജീൻസുമൊക്കെയായി വൃത്തിയായി ഡ്രസ്സ് ചെയ്തിരിക്കുന്നു.
അതിനൊപ്പം തന്നെ ആൾക്ക് ചുറ്റും പറന്നു നിൽക്കുന്നൊരു ഗന്ധം.
എല്ലാം കൂടി ഏതോ സ്വപ്നലോകത്ത് എത്തി പെട്ടത് പോലായിരുന്നു.
ഇരിക്ക്..
ഏറ്റവും അറ്റത്തുള്ള ടേബിളിനരികിൽ കൊണ്ട് ചെന്ന് നിർത്തി പറഞ്ഞിട്ട് തനിക്കൊപ്പം തനിക്കരികിലേക്ക് തന്നെ ആളും കേറി ഇരുന്നു.
ഹൃദയം വീണ്ടും മിടിക്കാൻ മറന്നത് പോലൊരു ശൂന്യത.
കഴിക്കാൻ എന്താ വേണ്ടത്..
മെനു കാർഡ് നോക്കി ചിരിയോടെയുള്ള അന്വേഷണം.
എനിക്ക്.. എന്തെങ്കിലും..
വിക്കി കൊണ്ട് പറയുമ്പോൾ ആള് ചിരിക്കുന്നുണ്ട്.
മാലൂന്റെ ഇഷ്ടം പറയെടോ.. അത് വാങ്ങിക്കാം.. “
ഒന്നോർത്തു നോക്കി..
ഇഷ്ടങ്ങളെല്ലാം നഷ്ടമായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
ഇപ്പോഴിതാ ആ ഇഷ്ടങ്ങളെ ചേർത്ത് പിടിക്കാൻ ഒരാൾ..
അത് വരെയും തോന്നിയ അപകർഷത ബോധം മാറി പോയത് എത്ര പെട്ടന്നാണ്.
ഒരുമിച്ച് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും ആൾക്കൊപ്പം താനും സംസാരിച്ചു തുടങ്ങി.
ഞാൻ കരുതി മാലൂ ഫോണിൽ കൂടി മാത്രമേ സംസാരിക്കൂ എന്ന്.. ഇപ്പൊ സമാധാനമായി “
എന്ന് പറഞ്ഞു കൊണ്ട് ആള് ഉറക്കെ ചിരിച്ചു..
കഥയും കഥാപാത്രങ്ങളുമെല്ലാം സംസാരത്തിനിടെ വന്നു പോയെങ്കിലും ആള് കൂടുതലായി പറഞ്ഞത്.. വർണിക്കാൻ തിടുക്കം കാണിച്ചത് തന്നെ കുറിച്ചും തന്റെ സാരി ചിരി.. നോട്ടം വർത്താനം.. എന്നിതിനെ കുറിച്ചൊക്കെയാണ്.
മുൻപും ഫോണിൽ കൂടി അങ്ങനൊക്കെ പറഞ്ഞിട്ടുണ്ട്.
പക്ഷേ അന്നൊന്നും ഇല്ലാത്ത എന്തോ ഒന്ന്.. ആള് കണ്ണിൽ നോക്കി പറയുമ്പോൾ..അത് അന്നുണ്ട്.
പറയുന്നതിനൊപ്പം തന്നെ തന്റെ കയ്യിലുള്ള ആ തഴുകൽ.
അതൊട്ടും ഇഷ്ടമാവുന്നില്ല.
അത് മാത്രമല്ല.. നല്ല അസ്വസ്ഥതയും തോന്നുന്നുണ്ട്.
പക്ഷേ എതിർപ്പൊന്നും പറയാൻ കഴിയാത്ത വിധം നാവിനു വിലങ്ങു വീണത് പോലെ..
ആരും കേൾക്കാനില്ലാതെ മരവിച്ചു പോയ തന്റെ ഒരുപാട് സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും യാതൊരു മടുപ്പുമില്ലാതെ കേട്ടിരുന്നവനാണ്.
മറ്റാരും തരാതിരുന്ന പരിഗണന ഒരുപാട് തന്നവനാണ്.
മറ്റാർക്കും കൊടുക്കാത്ത ഒരു സ്ഥാനം തനിക്ക് മാത്രം ഹൃദയത്തിൽ തന്നവനാണ്.
നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും ആശ്വാസം പകർന്നവനാണ്.
ആൾക്ക് ഇഷ്ടമില്ലാത്ത ഒന്ന് ചെയ്ത് കൊണ്ടാ സ്ഥാനം ഇല്ലാതാക്കാൻ ഭയമാണ്.
വല്ലാത്ത ഭയം.
ആ ശൂന്യതയേ തനിക്കിനിയും ഹൃദയത്തിലെറ്റാൻ വയ്യ..
“എനിക്കിവിടെ ഒരു റൂമുണ്ട്.. അങ്ങോട്ട് പോകാം..”
തികച്ചും സ്വകാര്യം പോലെ അയാളത് പറയുമ്പോൾ ആ മുഖത്തേക്ക് പകച്ചു നോക്കി.
നേരിൽ കാണണം.. കുറച്ചു നേരം അടുത്തിരുന്നു സംസാരിക്കണം.
അതിന് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറയുന്നവന്റെ അപ്പോഴുള്ള മുഖം..
അത് തനിക്കോട്ടും പരിചിതമായിരുന്നില്ല.
ഞാൻ.. എനിക്ക് പോണം..”
ഞെട്ടി പിടഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ തുടങ്ങും മുന്നേ വീണ്ടും അടക്കി പിടിച്ചുരുതി.
പോയിക്കോ.. പോകുക തന്നെ വേണം.. പക്ഷേ പോകുന്നത് എന്റെ ആഗ്രഹം തീർത്തു തന്നിട്ട്.. എത്ര നാളായി മാലൂ എന്നെയിങ്ങനെ കൊതിപ്പിക്കുന്നു.
അതൊന്ന് തീർക്കാൻ വേണ്ടി വിളിച്ചു വരുത്തിയതല്ലേ ഞാൻ.. എന്നിട്ടിപ്പോ “
പരിഭവം പോലെയാണ് പറച്ചില്ലെങ്കിലും ആ കണ്ണുകളിലെ ഭാവം..
കൈകളുടെ മുറുക്കം.
ശരീരം പിടിച്ചു ഞെരിക്കുന്നുണ്ട്.
അത് വരെയും വേദനകളിൽ ആശ്വാസം പകർന്നവന് അന്ന് വേദനിപ്പിക്കാനായിരുന്നു കൂടുതൽ തിടുക്കം.
എന്നെ വിടൂ. എനിക്ക് പോണം..”
ഇപ്രാവശ്യം പ്രണയമെല്ലാം വറ്റി തികച്ചും ദയനീയമായിരുന്നു തന്റെ വാക്കുകൾ.
ഭയത്തോടെയും.
“ഹാ.. പറയുന്നത് കേൾക്ക് മാലൂ.. നീ പോയിക്കോ.. പോകേണ്ടത് എന്റെ കൂടി ആവിശ്യമാണല്ലോ.
ആള് തന്നെ ഒന്ന് കൂടി അടക്കി പിടിക്കാൻ ശ്രമിച്ചു.
ദയവ് ചെയ്ത് വിടൂ.. ഞാനൊരു ഭാര്യയാണ് അമ്മയാണ്..”
വിങ്ങി വിറച്ചു കൊണ്ടത് പറയുമ്പോൾ ആ വാക്കുകൾ കൂടി പരിഹസികുന്നത് പോലെ.
ഭാര്യ.. അമ്മ..
നന്ദഗോപന്റെ ചിരിയിലും പുച്ഛം.
അന്നോളം കാണാത്ത മറ്റൊരാൾ..
എന്നോട് കൊഞ്ചി കുഴഞ്ഞു ഇവിടെ വരെയും എത്തിയപ്പോൾ മാത്രമാണോ മാലിനി ചന്ദ്ര ദാസിനു ഇത് ഓർമ വന്നത്.. എഹ്… “
പരിഹാസത്തിന്റെ കൂർത്ത മുള്ളുകൾ അയാൾക്ക് ചുറ്റും.
“ഞാനും ഒരു ഭർത്താവാണ്. എനിക്കും രണ്ടു പിള്ളേരുണ്ട്. അതെല്ലാം നിനക്കറിയില്ലേ..
കരുണാ നിധിയെന്നും സ്നേഹകനിയെന്നും താൻ വാഴ്ത്തുക്കൾ ചെയ്തവൻ അന്ന് യാതൊരു കരുണയുമില്ലാതെ മുഖത്ത് നോക്കി ചോദിക്കുമ്പോൾ അപമാനം കൊണ്ട് തൊലി ഉരിഞ്ഞു പോയി.
“കൂടുതൽ വേഷം കെട്ടിന് നില്കാതെ എന്റെ കൂടെ വാ.. എനിക്കറിയാം ഇതൊക്കെ കരുതി തന്നെയാ നീയും വന്നതെന്ന്.. എന്നിട്ട് വെറുതെ സീൻ ആക്കാൻ നോക്കിയാ.. അറിയില്ല നിനക്കെന്നെ.. ഇതെന്റെ സ്വന്തം സ്ഥലമാണ്.. ഇവിടെ ഉള്ളതെന്റെ ആളുകളും.
ചുരുക്കി പറഞ്ഞാ വാദി പ്രതിയാകും.
ഞാൻ ആക്കി തീർക്കും..അത് കൊണ്ട് കൂടുതൽ ഷോ കാണിച്ചു കൊണ്ട് സ്റ്റാർ ആവാൻ നോക്കണ്ട.
അമ്മയാണ് ഭാര്യയാണ് എന്നൊക്കെ പറഞ്ഞില്ലേ.
ഇവിടെ നിന്ന് നാറിയ പിന്നെ ആ പദവികളൊക്കെ നിന്റെ കയ്യിൽ നിന്നും പോകും..
അത് കൊണ്ട് മര്യാദക്ക് എന്റെ കൂടെ വാ.. നിനക്കും എനിക്കും അതാ നല്ലത്.”
വികൃതമായ ആ ചിരിയിലേക്ക് നോക്കുമ്പോൾ ഉള്ളിൽ വെറുപ്പാണ് നിറഞ്ഞു തൂവിയത്.
എത്ര പെട്ടന്നാണ് നന്ദ ഗോപനെന്ന സ്നേഹത്തിന്റെ കടൽ ചതിയുടെ പൊള്ളുന്ന മരുഭൂമിയായി മാറിയത്.
വാ ഇങ്ങോട്ട്..
ടേബിളിൽ ബലമായി പിടിച്ച തന്റെ കൈകൾ തട്ടി മാറ്റി ആൾക്കൊപ്പം എന്നീപ്പിച്ചു.
എല്ലാം അവിടം കൊണ്ട് അവസാനിക്കുകയാണ് എന്നൊരു തോന്നലിൽ ഉടൽ കിടു കിടുത്തു.
അഴുക്കു പുരണ്ട മനസ്സോടെയും ശരീരത്തോടെയും ദാസട്ടനെ എങ്ങനെ അഭിമുഖികരിക്കും.
ബന്ധുക്കൾ.. നാട്ടുകാർ.. വീട്ടുകാർ..
എല്ലാവരുടെയും മുന്നിൽ തെറ്റ് ചെയ്ത് കൊണ്ടുള്ള ആ നിർത്താം.
അതോർക്കാൻ കൂടി കഴിയുന്നില്ല.
പക്ഷേ അതെല്ലാം മുന്നേ ആലോചിച്ചു നോക്കണമായിരുന്നു എന്നൊരു ഉൾ കുത്തൽ…
അറുക്കാൻ കൊണ്ട് പോകുന്ന മാടിനെ പോലെ തന്നെ പിടിച്ചു കൊണ്ട് പോകുന്നവൻ.. അയാൾ പറഞ്ഞത് ശരിയാണ്.
അത് അയാളുടെ സ്ഥലമാണ്.
അയാളുടെ ആളുകളും.
ഇത്രയൊക്കെ കണ്മുന്നിൽ നടന്നിട്ടും ആരും അങ്ങോട്ടേക്ക് നോക്കുന്നത് കൂടിയില്ല എന്നത് ഉള്ളിലെ ധൈര്യം അപ്പാടെ ചോർത്തി കളഞ്ഞു..
പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത അവസരങ്ങളിൽ ദൈവം അവതരിക്കുമെന്ന് പറയുന്നതെത്ര നേരാണ്..
ബലമായി പിടിച്ചു കൊണ്ട് പോകുന്നവൻ പെട്ടന്ന് സഡൻ ബ്രേക്ക് ഇട്ടത് പോലെ നിൽക്കുമ്പോൾ.. തന്നെ പിടിച്ച അയാളുടെ കയ്യിലെ വിറയൽ ശെരിക്കും അറിയാൻ കഴിഞ്ഞ ആ നിമിഷം..
തൊട്ടു മുന്നിലെ കാഴ്ച..
ശ്വാസം വിലങ്ങി പോയി.
ദാസേട്ടൻ.
രാവിലെ തനിക്കു മുന്നിൽ നിന്നും ഇറങ്ങി പോയ അതേ വേഷത്തിൽ ഭാവത്തിൽ.
ആൾക്കെല്ലാം അറിയാം എന്നുള്ളത് ആ നോട്ടം കൊണ്ട് തന്നെ അറിയാം..
ഭൂമി പിളർന്നു താഴെക്കിറങ്ങി പോകാൻ കൊതിച്ച നിമിഷം കൂടിയായിരുന്നു അത്.
അവളെ വിട്ടേക്ക്.. മാലിനി എന്റെയാണ്.. എന്റെ ഭാര്യ.. “
തികച്ചും ശാന്തമായ അദ്ദേഹത്തിന്റെ വാക്കുകൾ.
പക്ഷേ അതിൽ നിറഞ്ഞു നിൽക്കുന്ന തീക്ഷണത്..
നന്ദ ഗോപന്റെ കൈ അറിയാതെ തന്നെ അഴിഞ്ഞു..
ആരിൽ നിന്നാണോ താൻ സംരക്ഷണവും സ്നേഹവും കരുതലും കിട്ടില്ലെന്ന് പരാതി പറഞ്ഞു കൊണ്ട് തെറ്റായൊരു ബന്ധത്തിലേക്ക് ഇറങ്ങി പോന്നത്.. ആ ആള് തന്നെ തനിക്ക് രക്ഷകനാവുന്നു..
അവളെന്റെയാണെന്ന് സ്നേഹത്തോടെ…കരുതലോടെ വിളിച്ചു പറയുന്നു.
കൈ നീട്ടി തനിക്കരികിലേക്ക് നിർത്തി സംരക്ഷണം നൽകുന്നു.
പരുക്കാണെന്ന് താൻ അതിഷേഭിച്ച അതേ മനുഷ്യന്റെ മുന്നിൽ ഒരു പുഴുവിന് സമമെന്ന പോലുള്ള തന്റെ ആ നിൽപ്പ്..
ഞാനല്ല.. അവള് വിളിച്ചിട്ട് വന്നതാ ഞാൻ… അവളാ എന്നെ പ്രോവെക്ക് ചെയ്ത് കൊണ്ട് ഇത് ഇവിടെ വരെയും എത്തിച്ചത്.. ദയവ് ചെയ്ത് എന്നെ ഒന്ന് രക്ഷപ്പെടുത്തി താ.. ഇവരെ കൊണ്ട് അത്രയും ബുദ്ധിമുട്ടി പോയിരിക്കുന്നു.. “
യാതൊരു ഉളുപ്പുമില്ലാതെ ദാസേട്ടന് മുന്നിൽ നന്ദ ഗോപന്റെ കുമ്പസാരം.
ചെകിട് നോക്കി അടിച്ചു പൊളിക്കാൻ തോന്നി.
പക്ഷേ അതിന് താൻ അർഹയല്ല എന്നറിയാവുന്നത് കൊണ്ട് അടങ്ങി..
“നല്ലത് പോലെ എഴുതുക മാത്രമല്ല.. നല്ലൊരു ആക്ടർ കൂടിയാണ് നന്ദഗോപനെന്ന് എനിക്കറിയാം..
എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാനും നിങ്ങൾക്ക് പിറകെ കൂടിയത്..
ദാസേട്ടൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ നന്ദഗോപന്റെ മുഖം വിളറി..
“ഇനി നിന്റെ ഓർമ്മയിൽ ഒരിടത്തും.. ഒരിക്കലും എന്റെ ഭാര്യ ഉണ്ടാവരുത്..”
പല്ല് കടിച്ചു കൊണ്ടുള്ള ആ വാക്കുകൾ..
നന്ദ ഗോപൻ വിളറി വെളുത്തു നിൽപ്പുണ്ട്.
നീ ഇവളോട് പറഞ്ഞതിനെല്ലാം എന്റെ കയ്യിൽ തെളിവുണ്ട്.. മാലിനിയുടെ ഫോൺ എന്റെ ഫോണുമായി കണക്ട് ആണ്..കൂടുതൽ വേഷം കെട്ടിന് വന്നാൽ… അറിയില്ല നിനക്കെന്നെ.. “
ദാസേട്ടൻ പറയുമ്പോൾ ഉടുതുണി ഉരിഞ്ഞത് പോലൊരു നാണകേടാണ് തോന്നിയത്.
കാരണം അത്ര മാത്രമുണ്ട് നന്ദ ഗോപൻ സ്നേഹം ഒലിപ്പിച്ചു കൊണ്ട് വിളിച്ച വിളികൾ.
അതെല്ലാം ആള് കൂടി കേട്ടിരുന്നു എന്നോർക്കുമ്പോൾ…
“എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെ തന്നെ വരൂ എന്നുള്ളത്. ഞാനത് നേരിട്ട് പറഞ്ഞാൽ ചിലപ്പോൾ എന്റെ ഭാര്യക്ക് മനസ്സിലാവില്ല.. ഇതാകുമ്പോൾ ഇനി ഇത് പോലൊരു അബദ്ധം ചെയ്യുകയുമില്ല.. അതിനു വേണ്ടി കാത്തിരുന്നതാ ഞാൻ..
ഇതിവിടം കൊണ്ട് തീരുകയാണ്.
ഇതിങ്ങനെയല്ല തീർക്കേണ്ടതെന്ന് എനിക്കറിയാം.
പക്ഷേ മറുവശം എന്റെ ഭാര്യ കൂടി തെറ്റ് ചെയ്തത് കൊണ്ടും അതിനി കൂടുതൽ പേരിലേക്ക് അറിഞ്ഞിട്ട് അവളെ എല്ലാവരും കൂടി കുറ്റപ്പെടുത്തി സംസാരിക്കാൻ ഞാനായിട്ട് ഒരു അവസരം കൊടുക്കുന്നില്ലെന്ന് കരുതിയത് കൊണ്ടും ഇതിങ്ങനെ തീരട്ടെ.. പക്ഷേ ഇനിയും ഇവൾക്ക് നേരെ ഇത് പോലുള്ള ചീപ്പ് നമ്പർ ഇറക്കി കളിച്ചിട്ട് എന്റെ ജീവിതത്തിലേക്ക് കയറി വന്നാൽ.. മാന്യനായ എഴുത്തുക്കാരന്റെ ഒർജിനൽ മുഖം ഞാൻ മാന്തി പൊളിക്കും..
അത് മറക്കരുത്..
മറക്കുകയെ ചെയ്യരുത്..”
ആറ്റി കുറുക്കിയ പോലെ പറഞ്ഞ ആ വാക്കുകൾ.
അതിൽ എല്ലാമുണ്ട്.
ഭാര്യയോടുള്ള സ്നേഹം കരുതൽ..പിന്നെ അതിക്രമിച്ചു തന്റെ ജീവിതത്തിൽ കയറി വന്നവനോടുള്ള ദേഷ്യം.. അവനുള്ള ഭീക്ഷണി.. അങ്ങനെ എല്ലാം..
പോവല്ലേ…
അപ്പോൾ മാത്രമാണ് ആള് തന്റെ മുഖത്തേക്ക് നോക്കുന്നത്.
മ്മ്..
തല കുനിഞ്ഞു കൊണ്ടാൾക്കൊപ്പം ഇറങ്ങി നടക്കുമ്പോൾ അവിടം ശ്മാശാന മുഖതയായിരുന്നു..
അവിടെ മാത്രമല്ല..
തന്റെ മനസ്സിലും..
ദാസേട്ടൻ ഒരക്ഷരം മിണ്ടുന്നില്ല.
ആൾക്ക് ദേഷ്യമുണ്ടാവും.
പറയാൻ ന്യായങ്ങളൊന്നും തന്നെ തന്റെ ഭാഗത്തും ഇല്ലാത്തത് കൊണ്ടാവും അങ്ങോട്ട് കയറി മിണ്ടാൻ ധൈര്യവുമില്ല
ചെയ്ത് പോയ തെറ്റിനെ കുറിച്ചോർത്തു കൊണ്ട് ഉള്ളു നീറി പൊള്ളുന്നു.
കുറ്റബോധം കാരണം കണ്ണ് തോർന്നിട്ടില്ല.
ഇതൊക്കെയല്ലാതെ ഇനിയിപ്പോ താൻ എന്ത് ചെയ്യാൻ.?
പറ്റി പോയില്ലേ..
വിളക്ക് കാലിന്റെ ചുറ്റും പാറി കളിക്കുന്ന ഈയാം പാറ്റകളെ നോക്കി ഇരിക്കുന്ന പല്ലിയുടെ മനസ്സിൽ അവരങ്ങനെ ഉയരങ്ങളിൽ എത്തിയ സന്തോഷമല്ല. മറിച്ച് അവർ പൊഴിഞ്ഞു വീഴുമ്പോൾ ഭക്ഷണമാക്കണം എന്നുള്ള ചിന്ത തന്നെയാണ്.
അത് പോലൊരു മനസ്സോടെയാണ് നന്ദ ഗോപനും തനിക്കു ചുറ്റും പാറി പറന്നത്.
ആശ്വാസം നൽകുകയായിരുന്നില്ല.
പകരം കാര്യങ്ങളെ അയാൾക്ക് അനുകൂലമാക്കി എടുക്കാനായിരുന്നു അയാൾ ശ്രമിച്ചത്.
തനിക്കത് തിരിച്ചറിയാൻ കഴിഞ്ഞില്ല.
ശ്രമിച്ചില്ല.
പകരം കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചു..
തെറ്റിന്റെ ആദ്യപ്പടി അവിടം മുതലായിരുന്നു. പിന്നെയങ്ങോട്ട് ചെയ്തതെല്ലാം തെറ്റുകൾ.
അത് തന്നെ ഇവിടെ വരെയും കൊണ്ടെത്തിച്ചു..
“കുട്ടികൾക്ക് ഐസ്ക്രീം കൊണ്ട് വരാമെന്ന് പറഞ്ഞു പോന്നതല്ലേ.. അത് വാങ്ങിച്ചിട്ട് വാ.. ഇനിയിപ്പോ അതിന്റെ പേരിൽ അവര് പിണങ്ങേണ്ട..”
വീട്ടിലേക്ക് തിരിയും വഴിയിൽ.. ബേക്കറിയുടെ അരികിൽ നിർത്തി ദാസേട്ടൻ പറയുമ്പോൾ കണ്ണ് നിറച്ചുകൊണ്ട് ആളെ നോക്കി.
“വാ..”
ഇറങ്ങാതെ അങ്ങനെ തന്നെ ഇരിക്കുന്നത് കണ്ടിട്ടാവും ആളും ഡോർ തുറന്നു കൊണ്ടിറങ്ങി.
ഐസ്ക്രീം മാത്രമല്ല.. പിന്നെയും എന്തൊക്കെയോ വാങ്ങിച്ചു കൂട്ടി.
ഇനി എന്തെങ്കിലും വേണോ. “
തന്നോടാണ്.
പതിവില്ലാത്ത ശീലം..
അതൊരു തുടക്കം മാത്രമായിരുന്നു..
“ഇനി അതിനെ കുറിച്ച് പറയണ്ട.. അത് കഴിഞ്ഞു പോയതാണ്.നീ ചെയ്തത് തെറ്റാണ്.. പക്ഷേ ആ തെറ്റിന് ഞാനും കൂടി കാരണമാണെന്നിരിക്കെ നിന്നേ മാത്രം കുറ്റപ്പെടുത്തി സംസാരിക്കാൻ എനിക്കെങ്ങനെ കഴിയും.. നമ്മുക്ക് ഒരുമിച്ച് തിരുത്തി പോകാം..”
രണ്ടു ദിവസങ്ങൾക്കിപ്പുറം അന്നത്തെയാ സംഭവത്തെ കുറിച്ചൊരു ഏറ്റു പറച്ചിലിനൊരുങ്ങവേ ചേർത്ത് പിടിച്ചു കൊണ്ട് ദ്ധസേട്ടൻ പറഞ്ഞ ആ വാക്കുകൾ.
തുടർന്നങ്ങോട്ട് ജീവിക്കാൻ ആ വാക്കുകൾ മതിയായിരുന്നു.
പറയുക മാത്രമല്ല..
അത് പ്രവർത്തനത്തിൽ കൂടി കൊണ്ട് വന്നതോടെ വീടൊരു സ്വർഗമായി.
ദാസേട്ടൻ മാറിയതോടെ.. തന്നെ പരിഗണിക്കാൻ തുടങ്ങിയതോടെ ആളുടെ ചുറ്റും ഉള്ളവരിലേക്ക് കൂടി ആ മാറ്റം വന്നു ചേർന്നു.
അവർക്കൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുമ്പോഴും പലപ്പോഴും നന്ദ ഗോപനെ ഓർക്കും.
പ്രണയതോടെ അല്ല.
വെറുപ്പോടെ..
അയാളെ പോലുള്ള നീചൻ മാരുടെ വലിയിൽ വീണു പോകുന്ന.. പിന്നെ അവിടെ തന്നെ അടിഞ്ഞു കൂടേണ്ടി വന്ന.. തെറ്റ് തുരുത്തി കൈ പിടിക്കാൻ ദാസേട്ടൻമാരില്ലാത്ത ഇനിയുമെത്രാ മാലിനിമാർ ഉണ്ടാവും..
ഉണ്ടായി കൊണ്ടിരിക്കും.
കാരണം ഈ ലോകത്ത് മനുഷ്യനു വേണ്ടത്.. മതിയാവാത്തത്.. അത് സ്നേഹം കൂടിയാണ്..
അതും പ്രകടമായി തന്നെ കിട്ടാൻ ആഗ്രഹിക്കുന്നവർ എത്രയോ..ഉണ്ടാവും.
അവർക്ക് വേണ്ടി വല നെയ്യുന്ന നന്ദ ഗോപൻമാരും…
ശുഭം..