
കഥ : ആനയെ ചുട്ട നാട് : അഞ്ചാലുംമൂട്.
അതെ, ഒരു ആനയെ ചുട്ടു ആ നാട്ടുകാർ.
ഇപ്പോഴെങ്ങുമല്ല, പണ്ട്. പണ്ടെന്ന് പറഞ്ഞാൽ, ദേശിങ്ങനാട് സ്വരൂപം ( കൊല്ലം) വേണാട് രാജാക്കന്മാരുടെ ആസ്ഥാനം ആയിരുന്ന കാലം. ഉഗ്രപ്രതാപി ആയ ജയസിംഹൻ എന്ന രാജാവ് ആയിരുന്നു കൊല്ലം ഭരിച്ചിരുന്നത്.
കൊല്ലം രാജ്യം ആയിടെ കുറെ ആക്രമണങ്ങൾക്ക് വിധേയമായി. അക്കാലത്ത് കൊല്ലത്ത് എത്തിയ വിദേശികളായ പോർച്ചുഗീസുകാരും ഡച്ച് കാരുമായി കരാറുകളും സന്ധികളും നിലവിൽ വന്നാൽ അത് ദേശത്തിന്റെ സാമ്പത്തികവും സുരക്ഷയും ഉറപ്പാക്കാൻ സഹായിക്കും എന്ന് രാജാവ് വിശ്വസിച്ചു. അങ്ങനെ സംഭവിച്ചാൽ ഒരു ആനയെ ആശ്രാമത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടയിരുത്താം എന്ന് രാജാവ് സ്വയം നേർന്നു. പ്രാർത്ഥന ഫലിച്ചു. താമസിയാതെ കുട്ടികൃഷ്ണൻ എന്ന ആനയെ രാജാവ് സ്വയം എഴുന്നെള്ളി വന്ന് അമ്പലത്തിൽ നടയിരുത്തി.
കാലം കടന്നു പോയി. നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായ ആനയായി കുട്ടികൃഷ്ണൻ വളർന്നു.
ഒരുദിവസം കുളത്തിൽ കുളിപ്പിച്ചു കൊണ്ടിരിക്കെ കുട്ടികൃഷ്ണന് മദമിളകി. ആദ്യം തുമ്പിക്കൈ കൊണ്ട് പൊക്കിയെടുത്ത് പാപ്പാനെ കുളത്തിൽ എറിഞ്ഞു. നിയന്ത്രിക്കാൻ ചെന്ന രണ്ടാം പാപ്പയെ കുത്താനായി ഓടിച്ചു. കുട്ടികൃഷ്ണൻ പരിസരത്തെല്ലാം ഓടി. നാട്ടുകാർ പല ദിക്കിലേക്കും വിരണ്ടോടി. കരയിൽ നിന്നാൽ രക്ഷയില്ല എന്ന് കണ്ട് ചില ആളുകൾ അടുത്തുള്ള കായലിനെ ലക്ഷ്യം വെച്ച് ഓടി. കുട്ടികൃഷ്ണൻ അവരുടെ പിറകേ ഓടി. അവർ കായലിൽ ചാടി. കുട്ടികൃഷ്ണൻ അവരുടെ കൂടെ ചാടി. ആളുകൾ നീന്തി രക്ഷപ്പെട്ടു. അവർ കരുതി ആന കായലിൽ മുങ്ങി ചാകും എന്ന്.
ഒരു വിദഗ്ദ്ധനായ നീന്തൽക്കാരനെ പോലെ കുട്ടികൃഷ്ണൻ കായൽ നീന്തിക്കടന്ന് അക്കരെ വെങ്കേക്കരയിൽ എത്തി.
വിരണ്ട ഒരു ആന കായലിൽ നിന്നും കയറി വരുന്നത് കണ്ട് ആ നാട്ടിലെ ആളുകൾ പേടിച്ചു. അവരും ജീവരക്ഷാർത്ഥം പല ദിക്കിലേക്കും ഓടി.
കടവൂർ ശിവ ക്ഷേത്രത്തിന്റെ മുമ്പിൽ എത്തിയപ്പോൾ കുട്ടികൃഷ്ണൻ ഒന്നു നിന്നു. പക്ഷേ ആനയെ തളയ്ക്കാൻ പറ്റിയ ആരും അവിടെ ഉണ്ടായിരുന്നില്ല. ആളുകൾ കൂട്ടം കൂടാൻ തുടങ്ങിയപ്പോൾ ആന അഞ്ചാലുംമൂട്ടിലേക്ക് ഉള്ള വഴിയേ ഓടി. പിറകേ കുറെ നാട്ടുകാരും.
അഞ്ചാലുംമൂട് ജംഗ്ഷൻ എത്തിയപ്പോൾ ആന ഒന്നു നിന്നു. അവിടെ രണ്ടു വഴികൾ ഉണ്ട്. വലത് വശത്തുള്ള വഴി കുണ്ടറ വഴി കൊട്ടാരക്കരയിലേക്കും ഇടത് വശത്തെ വഴി , പ്രാക്കുളം, പെരുമൺ, അഷ്ടമുടി എന്നീ പ്രദേശങ്ങളിലേക്കും. ആന ഇടത് വശത്തെ വഴിയിലൂടെ ഓടി.
കുറെ ദൂരം കഴിഞ്ഞാൾ ഒരു ഇറക്കമാണ്. അത് കഴിഞ്ഞാൽ ഒരു കയറ്റം. കുട്ടികൃഷ്ണൻ കയറ്റം നടന്നു കയറി. കുറെ ദൂരം ചെന്നപ്പോൾ അവിടെ കുറെ ചെറുപ്പക്കാർ കൂട്ടം കൂടി നിൽക്കുകയായിരുന്നു. ആനയെ കണ്ട ഉടനെ അവരും വിരണ്ടോടി.
അതിലൊരാൾ അടുത്ത് കണ്ട ഒരു തെങ്ങിൽ പിടിച്ചു കയറി. അത് കുട്ടികൃഷ്ണന് അത്ര രസിച്ചില്ല. അയാളെ വീഴ്ത്താനായി തന്റെ തല കൊണ്ട് തെങ്ങ് കുലുക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു തേങ്ങ, തെങ്ങിൽ നിന്ന് അടർന്ന് കുട്ടികൃഷ്ണന്റ തലയിൽ വീണു. മർമ്മസ്ഥാനത്ത് ആയിരിക്കും തേങ്ങ വന്നു പതിച്ചത്. അല്പ സമയത്തേക്ക് ആന അനങ്ങിയില്ല. പതിയെ ഒരു വശത്തേക്ക് ചരിഞ്ഞു.
കുട്ടികൃഷ്ണൻ മരിച്ചു.
ഈ രംഗം കണ്ടുനിന്ന ഒരാൾ വിളിച്ചു പറഞ്ഞു
“ ഗോപാലാ, നീയാണ് രാജാവിന്റെ ആനയെ തേങ്ങ എറിഞ്ഞു കൊന്നത്. ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ടതാ.”
ഗോപാലൻ ഉടനെ തന്നെ തെങ്ങിൽ നിന്നും താഴെ ഇറങ്ങി. ആ നാട്ടിലെ ആളുകൾ എല്ലാം തടിച്ചുകൂടി. അതിൽ വൃദ്ധൻ ആയ ഒരു മനുഷ്യൻ പറഞ്ഞു
“ രാജാവിന്റ ആനയാ ചത്തത്. രാജാവ് ഈ വിവരം അറിഞ്ഞാൽ നമ്മുടെ ഒക്കെ തല പോയത് തന്നെ. മാത്രമല്ല, ഏത് കാര്യത്തിനും നാട്ടുകാരെ ദ്രോഹിക്കുന്ന നമ്മുടെ നാടുവാഴി കുട്ടൻ പിള്ള ഇത് അറിഞ്ഞാൽ ആകെ കുഴപ്പമാകും”
ഒരു മിടുക്കനായ ചെറുപ്പക്കാരൻ മുന്നോട്ട് വന്നു പറഞ്ഞു
“ തൽക്കാലം നമുക്ക് ഈ ആനയെ ഓലയിട്ടു മൂടാം. ആരും പെട്ടെന്ന് അറിയില്ല”.
എല്ലാവരും സമ്മതിച്ചു. ഉടനെ തന്നെ അടുത്തുള്ള വീടുകളിൽ നിന്നും കുറെ അധികം ഓലകൾ കൊണ്ടു വന്ന് ആനയെ മൂടി. അതൊരു വലിയ കൂമ്പാരം പോലെ തോന്നി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ നാടുവാഴി കുട്ടൻ പിള്ള തന്റെ കുതിരപ്പുറത്ത്, അതുവഴി വന്നു. പതിവില്ലാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതു കണ്ട് ആരോടെന്നില്ലാതെ ചോദിച്ചു
“എന്താടാ ?
“ ഒന്നുമില്ല തമ്പുരാനേ”
ആരോ മറുപടി നൽകി.
“എന്തിനാടാ ഈ ഓലയെല്ലാം ഇങ്ങനെ കൂട്ടി ഇട്ടിരിക്കുന്നത് ?”
അവിടെ നിന്നവരിൽ മുതിർന്ന ഒരാളോട് കുട്ടൻ പിള്ള ചോദിച്ചു.
“അത്… തമ്പുരാനേ പൊറുക്കണം. ഞങ്ങളുടെ ഒക്കെ കൂര മേയാൻ ആണേ ഈ ഓലയെല്ലാം ഇങ്ങനെ കൂട്ടി ഇട്ടിരിക്കുന്നത്”
അയാൾ ഒരു കള്ളം പറഞ്ഞു.
“ ആഹാ, ചുങ്കം തരാതെ നീയൊക്കെ ഓല കട്ടെടുക്കുന്നോ “
എന്ന് പറഞ്ഞു കൊണ്ട് നാടുവാഴി കുതിരപ്പുറത്ത് നിന്നും താഴെ ഇറങ്ങി. എന്നിട്ട് ഉച്ചത്തിൽ പറഞ്ഞു.
“അങ്ങനെ നീയൊന്നും കൂര മേയണ്ടാ. വെയ്ക്കെടാ തീ “
ആരോ മറുപടി പറയാൻ തുടങ്ങിയപ്പോൾ അലറിക്കൊണ്ട് പറഞ്ഞു
“വെയ്ക്കെടാ തീ. കൊന്നു കളയും എല്ലാറ്റിനേയും.”
കുട്ടൻ പിള്ള പറഞ്ഞു തീരുന്നതിനു മുൻപ്, മിടുക്കനായ ചെറുപ്പക്കാരൻ ഓടിപ്പോയി ഒരു കത്തുന്ന ചൂട്ട് കൊണ്ടു വന്ന് കൂട്ടിയിട്ടിരുന്ന ഓലയ്ക്ക് തീ കൊളുത്തി. പെട്ടെന്ന് തന്നെ തീ ആളിക്കത്തി.
അല്പനേരം കഴിഞ്ഞപ്പോൾ ആനയുടെ രോമവും മാംസവും കരിയുന്ന ഗന്ധം എല്ലാവരെയും മൂക്കിൽ അടിച്ചു.
നാടുവാഴി കുറെ അടുത്ത് ചെന്ന് നോക്കി. എരിയുന്ന തീയുടെ ഇടയിലൂടെ ആനയുടെ രൂപം അയാൾ കണ്ടു.
ഇതിനിടയിൽ ഒരാൾ മുന്നോട്ട് വന്ന് അത് പൊന്നു തമ്പുരാൻ നടയ്ക്കു ഇരുത്തിയ ആന ആണെന്നും, അതിനെ ചുട്ടു കരിക്കാൻ ആണ് നാടുവാഴി ഉത്തരവിട്ടതെന്നും പറഞ്ഞു.
നാടുവാഴിക്ക് തന്റെ കൗപീനത്തിന്റെ ഇടയിൽ ഒരു ബോംബ് പൊട്ടിയത് പോലെ തോന്നി. അയാൾ തല കറങ്ങി താഴെ വീണു.
ആനയെ ചുട്ട കാര്യം ഒരു കാട്ടുതീ പോലെ നാടാകെ പരന്നു. വിവരം രാജാവിന്റെ ചെവിയിലും എത്തി. ക്രോധാകുലനായ രാജാവ് അഞ്ചാലുംമൂട് എന്ന ദേശം മുഴുവൻ കത്തിക്കാൻ സൈന്യത്തെ അയക്കാനായി മന്ത്രിയെ വിളിച്ചു വരുത്തി അരുൾ ചെയ്തു.
“നാരായണൻ തമ്പീ, എന്റെ പ്രീയപ്പെട്ട കുട്ടികൃഷ്ണനെ, അഞ്ചാലുംമൂട്ടുകാർ ചുട്ടു കരിച്ചു. ആ അഹങ്കാരികളുടെ നാടും നിന്ന് കത്തട്ടെ “
വളരെ താഴ്മയായി മന്ത്രി പറഞ്ഞു
“ അരുത് രാജൻ, അരുത്. അങ്ങ് ക്ഷമിക്കണം. വിവരങ്ങൾ ഞാനും അറിഞ്ഞു. പാവപ്പെട്ട അഞ്ചാലുംമൂട്ടിലെ ജനങ്ങൾ നിരപരാധികളാണ്. അവർക്ക് മാപ്പ് കൊടുക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു.”
ജയസിംഹൻ രാജാവ് കുറെ നേരം ആലോചിച്ചു. എന്നിട്ട് ഉത്തരവ് ഇട്ടു.
“ അഞ്ചാലുംമൂട് എന്ന സ്ഥലത്തിന്റെ അഭിമാനമായ അഞ്ച് ആലുകളും മൂടോടെ പിഴുത് കളയട്ടെ ! ഇനി മുതൽ ആ ദേശത്ത് ആലുകൾ വേണ്ടാ, ആളുകൾ മാത്രം മതി !
കുട്ടികൃഷ്ണൻ എന്ന എന്റെ ആനയെ ചുട്ടു കരിച്ചു സ്ഥലം ഇനിമുതൽ ‘ ആനയെ ചുട്ട മുക്ക്’ എന്ന് അറിയപ്പെടട്ടെ !”
അങ്ങനെയാണ് അഞ്ചാലുംമൂടിന് ആലുകൾ നഷ്ടപ്പെട്ടതും ആനയെ ചുട്ട മുക്ക് കിട്ടിയതും…
കേണൽ രമേശ് രാമകൃഷ്ണൻ
23 Apr 2021
(ഈ കഥ വായിച്ചിട്ട് അഞ്ചാലുംമൂടുകാർ ഒന്നടങ്കം എന്റെ മേക്കിട്ട് കയറാൻ വരണ്ടാ. ഇത് കാല്പനികം മാത്രമാണ്.)
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.