
കാവലായ്
കാല് നന്നായി വേദനിക്കുന്നുണ്ട്.. ആരാ ഈ ചങ്ങല ഇത്രയും മുറുക്കെ പൂട്ടിയത്?
എന്റെ മോളുടെ പിറന്നാൾ ആയിരുന്നില്ലേ ഇന്ന്.. അവളെ ഞാൻ ചേർത്ത് പിടിച്ചു ഉമ്മ കൊടുക്കാൻ നോക്കിയപ്പോ ഭ്രാന്ത് മൂത്തു കുഞ്ഞിനെ കൊല്ലാൻ നോക്കുന്നു എന്ന് പറഞ്ഞു അവരെല്ലാം കൂടി എന്നെ മുറിയിൽ കയറ്റി കുത്തിവയ്ച്ചു ഉറക്കി..
എന്നിട്ട് ആവും ഈ ചങ്ങല ഇട്ടു പൂട്ടിയത്! എന്തിനാ ഇപ്പോൾ ചങ്ങല ഇടാൻ.. എനിക്ക് ഭ്രാന്തില്ല… ഞാൻ ഭ്രാന്തിയല്ല എന്ന് എത്ര വട്ടം പറഞ്ഞു..!
ആരും കേട്ടില്ല.. എന്റെ മകൾ.. അവളെ അവരെല്ലാവരും കൂടി ചേർന്ന് കൊല്ലുമോ?
ചുറ്റും ശത്രുക്കൾ ആണെന്ന് അവളോട് പറയണം.. പെൺകുട്ടിയല്ലേ.. ആരേലും ഉപദ്രവിക്കുമോ എന്റെ കുഞ്ഞിനെ.. ചെവിയിൽ വണ്ട് മൂളണ പോലെ..
അല്ല ആരോ എന്നോട് സംസാരിക്കുന്നുണ്ട്…
അതെ ചെവിയിൽ വന്നു പറയുന്നുണ്ട്..
എന്റെ മകളെ അവരെല്ലാം കൂടി ചേർന്ന് കൊല്ലും അതിന് മുൻപ് അവളെ രക്ഷിക്കണം..*** “മുത്തശ്ശി… അമ്മ എന്തിനാ എപ്പോഴും എന്നെ കൊല്ലാൻ നോക്കുന്നെ? ഞാൻ അമ്മയുടെ മോള് അല്ലേ പിന്നെന്തിനാ എന്നെ..
കരച്ചിലടക്കാൻ കഴിയാതെ ദേവു തേങ്ങി..
“കരയല്ലേ ദേവൂട്ടിയേ..
നിന്റെ അമ്മക്ക് നിന്നോട് അത്രയും അധികം സ്നേഹം ഉണ്ടായിട്ടല്ലേ..!
ഈ മനസ് തെറ്റിയ അവസ്ഥയിലും നിന്നെ കുറിച്ച് ചിന്തിക്കുന്നത്..
നിന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയമാണ് ആ മനസ് നിറയെ.. ഡോക്ടർ പറഞ്ഞത് മോളും കേട്ടതല്ലേ..
ഏറ്റവും ഇഷ്ടം ഉള്ളവരെ ആണ് ഈ അവസ്ഥയിൽ നിന്റെ അമ്മ നോവിക്കാൻ ശ്രമിക്കുന്നത്.. മോളെ രക്ഷിക്കുന്നു എന്നാണ് ആ മനസ് ചിന്തിക്കുന്നത്.. ഒന്നുല്ല മോള് ഉറങ്ങിക്കോ.. മുത്തശ്ശി അടുത്തുണ്ടല്ലോ.. നാളെ കഴിഞ്ഞു കണക്ക് പരീക്ഷ അല്ലേ. മോള് ഉറങ്ങിക്കോ രാവിലെ എഴുന്നേറ്റു പഠിക്കേണ്ടതാ..”
മുത്തശ്ശി പതിയെ ദേവുവിന്റെ തലയിൽ തലോടി.. ആ തലോടലിന്റെ സ്പർശനമേറ്റ് ദേവൂട്ടി പതിയെ ഉറക്കത്തിലേക്ക് വീണു..
ദേവൂട്ടിയുടെ മുഖം നോക്കിയിരിക്കെ ആ വൃദ്ധ ഹൃദയം തേങ്ങി.. കണ്ണുകളിൽ നിന്ന് നീരുറവ പോലെ കണ്ണീർ തുള്ളികൾ പെയ്തിറങ്ങി..
.”എന്തൊക്കെ കാണണം ദൈവമേ ഞാൻ ഇനിയും! ഒരു കുറവും അറിയിക്കാതെ നോക്കി വന്ന മകളാണ് മുറിക്കുള്ളിൽ ചങ്ങലയിൽ! ..
ഇനിയും ചെറു മകളുടെ കണ്ണീർ കാണാൻ ഉള്ള ശക്തിയില്ല..ദേവു ജനിക്കും വരെ സന്തോഷകരമായ ഒരു ജീവിതം തന്നെ ആയിരുന്നു അമലയുടേത്.. കുഞ്ഞ് ജനിച്ചപ്പോൾ പെൺകുട്ടി ആയി പോയെന്നു പറഞ്ഞു അമലയുടെ ഭർത്താവ് ദേവന്റെ ബന്ധുക്കൾ ചേർന്ന് അവളെ മാനസികമായി തളർത്താൻ തുടങ്ങി.. കുട്ടിയെ ദേവൻ സ്നേഹിക്കുമോ എന്ന ഭയപ്പാടിൽ ആദ്യം അവൾ കാണിച്ച വെപ്രാളം ഒന്നും മനോരോഗ വിഭ്രാന്തി ആണെന്ന് അറിഞ്ഞില്ല..
കുഞ്ഞിനോടും ദേവനോടും ഉള്ള അമിതമായ സ്നേഹം ആണെന്നെ തോന്നിയുള്ളു..
പിന്നെ പിന്നെ കുഞ്ഞിനെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോ മാത്രം ആണ് അവളെ മാനസികമായി എന്തോ ഒന്ന് അലട്ടുന്നുണ്ട് എന്ന് മനസിലായത്.. അപ്പോഴേക്ക് ഒരുപാട് വൈകി പോയിരുന്നു..
എന്നിട്ടും ചികിൽസിച്ചു.. കഴിയുന്നത്ര..
ഇതിനിടയിൽ ദേവൻ ഉപേക്ഷിച്ചു പോയി..
മനോരോഗി ആയ പെണ്ണിനൊപ്പം ജീവിക്കാൻ കോടതി പോലും പറയില്ലാത്ര..
ദേവൻ ഉപേക്ഷിച്ചു പോയതോടു കൂടി അമല മുഴു ഭ്രാന്തിന്റെ വക്കിൽ എത്തി..
ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാൽ സെല്ലിൽ അടച്ചിടേണ്ട അവസ്ഥ.. അതിലും ഭേദം വീട്ടിൽ മുറിയിൽ പൂട്ടിയിട്ട് മെഡിസിൻ നല്കുന്നത് ആണെന്ന് ഡോക്ടർമാരും നിർദേശിച്ചു..
ഒന്നുല്ലെങ്കിലും ദേവൂട്ടിക്ക് അവളുടെ അമ്മയെ കാണാലോ.. അമലക്ക് ദേവൂട്ടിയെയും…. ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് മുത്തശ്ശി എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു “മകളെ പാതി മലരേ മനസിൽ എന്നെ അറിയുന്നോ ” റേഡിയോയിലെ പാട്ട് കേട്ടാണ് അമല കണ്ണ് തുറന്നത്.. കണ്ണ് തുറക്കുമ്പോ കണ്മുന്നിൽ ഒരു മൂടൽ പോലെ.. “മോള്! അവളെവിടെ.. കൊന്നോ എന്റെ കുഞ്ഞിനെ..
കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു നിലത്തുറക്കാത്ത ചങ്ങല ഇട്ട കാലുകൾ വലിച്ചു നീക്കി അമല വാതിലിനു നേർക്കു പാഞ്ഞു.
“മോളെ.. മോളെ…. നീ എവിടെ? ഒന്ന് വാതിൽ തുറക്ക് അമ്മക്ക് നിന്നെ കാണണം!
” ഞാൻ ഇവിടെ ഉണ്ട് അമ്മേ!
ജനലിനടുത്തു നിന്ന് ദേവൂട്ടി വിളിച്ചു.. അമലക്ക് ഭക്ഷണവും വെള്ളവും കൊടുക്കാൻ വേണ്ടി നീളത്തിൽ തടി എഴികൾ കൊണ്ട് ഉണ്ടാക്കിയ ജനൽ ആയിരുന്നു അത്..
അമലയുടെ ചേച്ചിയുടെ മകൻ വരുമ്പോൾ മാത്രം ആണ് വാതിൽ തുറക്കുന്നത്..
അവനെ മാത്രേ അമല ഏതു രോഗവസ്ഥയിലും അനുസരിക്കുള്ളു..
“മോളെ വാതിൽ ഒന്ന് തുറക്ക്.. അമ്മക്ക് മോളുടെ അടുത്ത് വരണം.. മോളെ കെട്ടിപിടിച്ചു ഉമ്മ തരണം ” അമല കൈകൾ പുറത്തേക്കിട്ട് ദേവുവിന്റെ കവിളിൽ തൊട്ടു….
“ഏട്ടൻ വന്നിട്ട് അമ്മയെ തുറന്ന് പുറത്തു കൊണ്ട് വരും ട്ടോ “ഞാൻ മുറി തുറന്നു വിട്ടാൽ അന്നത്തെ പോലെ എന്നെ കഴുത്ത് ഞെരിച്ചു അമ്മ നോവിക്കില്ലേ? എന്നിട്ടു ഓടിപ്പോകില്ലേ?
പിന്നെ ഞാൻ എങ്ങനെ അമ്മയെ കാണും?
എനിക്ക് വേണം അമ്മയെ എപ്പോഴും കാണണം.. ദേവൂവിന്റെ മിഴികൾ നിറഞ്ഞു!
പെട്ടന്ന് അമലയുടെ കൈകൾ ദേവൂട്ടിയുടെ കഴുത്തിൽ മുറുക്കി പിടിച്ചു..
“മുത്തശ്ശി “…..
ഇടറിയ ഒച്ചയിൽ ഉള്ള ദേവൂട്ടിയുടെ വിളി കേട്ടു ഓടിയെത്തിയ മുത്തശ്ശി കാണുന്നത് കണ്ണ് തുറിച്ചു ശ്വാസം കിട്ടാതെ പിടയുന്ന ദേവൂട്ടിയെ ആണ്..
“അമല മോളെ വിട് “
അവൾക്ക് ശ്വാസം കിട്ടുന്നില്ല.
എന്തിന നീ ഈ കുഞ്ഞിനെ ഉപദ്രവിക്കുന്നെ?
മുറി തുറക്കാൻ ആണോ? ഞാൻ തുറക്കാം!
നീ മോളെ വിട്.. “
എന്നിട്ടും ക്രൗര്യ ഭാവത്തിൽ നിന്ന അമലയുടെ കൈകൾ പണിപ്പെട്ടു പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് ആ വൃദ്ധ യാചിച്ചു..”
അമല പതിയെ കൈകൾ മാറ്റി….. ശ്വാസം ശ്രമപ്പെട്ടു എടുക്കാൻ ശ്രമിച്ചു കൊണ്ട് കിതക്കുന്ന ദേവൂട്ടിയെയും ചേർത്തു പിടിച്ചു കൊണ്ട് മുത്തശ്ശി മലയുടെ അരികിലേക്ക് നടന്നു..
അവിടെ ഒരിടത്തു അമ്മുവിനെ ഇരുത്തി പതിയെ കഴുത്ത് തടവി കൊടുത്തു ..
“എന്തിനെന്റെ കുഞ്ഞുങ്ങൾക്ക് ഈ വിധി നൽകി? ആരോടെന്ത് പാപം ചെയ്തു ഒടേതമ്പുരാനെ ഞാൻ”…
താഴെ ആർത്തിരമ്പുന്ന കടലിലേക്ക് നോക്കി മുത്തശ്ശി ആരോടെന്നില്ലാതെ പതം പറഞ്ഞു കരയുമ്പോൾ അവർക്ക് പിറകിലായ് മുറിക്കുള്ളിൽ നിന്ന് വാതിലിൽ ആഞ്ഞിടിച്ചു കൊണ്ട് അമല അലറിക്കരയുന്നുണ്ടായിരുന്നു "ഏട്ടാ " ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്തു തരുമോ?
വൈകുന്നേരം അമലക്ക് മെഡിസിൻ കൊടുക്കാൻ എത്തിയ വല്യമ്മയുടെ മോൻ ആദിയോട് ദേവൂട്ടി ചോദിച്ചു..
“എന്താ മോളെ “
അമ്മയുടെ സ്നേഹം കിട്ടാതെ വളരുന്ന കുട്ടി ആയതു കൊണ്ടാകും ആദിക്ക് ദേവൂട്ടിയോട് പ്രേത്യേക വാത്സല്യം ഉണ്ട്..
” അമ്മയെ നമുക്ക് ചങ്ങലയിൽ നിന്ന് മാറ്റാം ഏട്ടാ അമ്മയുടെ കാല് വല്ലാതെ വേദനിക്കുന്നുണ്ടാകും! അമ്മ ഓടിപ്പോകാതിരിക്കാൻ മുറി പൂട്ടുന്നുണ്ടല്ലോ..
“ആദ്യം ചെറിയമ്മയുടെ അവസ്ഥ നോക്കട്ടെ മോളെ”.. മുറി തുറന്ന് അമലക്ക് ഇൻജെക്ഷൻ നൽകിയ ശേഷം ആദി പതിയെ അമലയുടെ കൈകൾ ചേർത്തു പിടിച്ചു..
ചെറിയമ്മയുടെ കാലിലെ ഈ കെട്ട് ഞാൻ ഇപ്പോൾ മാറ്റി തരാട്ടോ…
പക്ഷെ അന്നത്തെ പോലെ ജനലിലൂടെ ഊർന്നിറങ്ങാൻ ശ്രമിക്കരുത്..കേട്ടോ………
“എന്നെ പൂട്ടിയിടാതിരിക്കുമോ?
എനിക്കെന്റെ മോളെ എപ്പോഴും കാണണം”
അമല മുഖം ഉയർത്താതെ ചങ്ങലയഴികളിൽ തൊട്ടു കൊണ്ട് ആദിയോട് ആവശ്യപെട്ടു!
“ചെറിയമ്മ ഓടി പോയാൽ ദേവൂട്ടിക്ക് ആരാ ഉള്ളെ? അതോണ്ടല്ലേ പൂട്ടിയിടുന്നെ! സാരല്ല നമുക്ക് ഈ ചങ്ങല കെട്ട് മാറ്റാം ട്ടോ..
ആദി ചങ്ങലയുടെ പൂട്ട് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ അമല ആദിയുടെ കൈകളിൽ പിടിച്ചു കൊണ്ട് കണ്ണുകളിൽ നോക്കി യാചിച്ചു… “എനിക്കെന്റെ മോളെ എപ്പോഴും കാണണം.. മുറി തുറന്നിട്ട് താ..! ചങ്ങല കിടന്നോട്ടെ !
ആശ്ചര്യത്തോടെ ആദി അമലയുടെ മുഖത്തേക്ക് നോക്കി..
ചെറിയമ്മ സുഖപ്പെട്ട് വരുന്നുണ്ടെന്നുള്ളത് അവന്റെ മനസ് നിറച്ചു! അവൻ അമലയുടെ മുറിയുടെ വാതിൽ തുറന്നിട്ടു..
ഒരു മുറിക്കപ്പുറം കിടന്ന് ഉറങ്ങുന്ന തന്റെ മകളെ നോക്കി അമല അന്ന് സമാധാനം ആയി ഉറങ്ങി
വാതിലിൽ തുടരെ മുട്ടുന്നത് കേട്ടാണ് ദേവൂട്ടി ചെന്ന് നോക്കിയത്..
മുത്തശ്ശി അമ്മക്കുള്ള മെഡിസിൻ മേടിക്കാൻ പോയതല്ലേ ഉള്ളു..
ആരാണ് പിന്നെ ഇപ്പോൾ വരാൻ! കൈയിൽ ഇരുന്ന പുസ്തകം മേശ മേൽ വച്ച് ദേവൂട്ടി വാതിൽ തുറന്നു! “രഘു അങ്കിൾ ആയിരുന്നോ?
മുട്ടയുടെ പൈസ തരാൻ വന്നതാകും അല്ലേ..
മുത്തശ്ശി ഇല്ല അങ്കിളെ..
അമ്മക്ക് ഗുളിക മേടിക്കാൻ പോയേക്കുവാ”
മുത്തശ്ശി ചന്തയിൽ മുട്ട വിൽക്കാൻ ഏൽപ്പിച്ചിരിക്കുന്നത് അയൽവാസി ആയ രഘു മാമനെ ആണ്..
രണ്ട് വീടുകൾക്ക് അപ്പുറത്ത് ആണ് മാമന്റെ വീട്..
“അതെയോ മുത്തശ്ശി ഇല്ലാന്ന് അറിഞ്ഞില്ലാട്ടോ,
മോള് രഘു മാമന് കുടിക്കാൻ ഇത്തിരി വെള്ളം ഇങ്ങേടുക്കോ? ഭയങ്കര ദാഹം!
“ഇപ്പോൾ വരാമേ”.. ദേവൂട്ടി വെള്ളമെടുക്കാൻ അടുക്കളപ്പുറത്തേക്കോടി..
വെള്ളമെടുത്തു തിരിയുമ്പോഴേക്കും തന്റെ ദേഹവും കൈകളും ശക്തിയോടെ ആരോ വരിഞ്ഞു മുറുക്കുന്നത് ദേവൂട്ടി അറിഞ്ഞു..
ഭയത്തോടെ കരഞ്ഞു കൊണ്ട് കഴുത്ത് തിരിച്ചു നോക്കിയ ദേവൂട്ടി കണ്ടത് വെറ്റിലക്കറ പിടിച്ച പല്ലുകൾ കാണിച്ചു രഘു മാമൻ ചിരിക്കുന്നത് ആണ്.. അയാളുടെ കണ്ണുകൾ ചുവന്നിരിക്കുന്നു.. ദേവൂട്ടി അലറി വിളിച്ച് കൊണ്ട് പിടഞ്ഞു മാറാൻ ശ്രമിച്ചിട്ടും അയാളുടെ ബലിഷ്ഠം ആയ കൈകൾക്കുള്ളിൽ നിന്ന് ഒരടി മാറാൻ കഴിഞ്ഞില്ല..
അയാൾ ആ കുഞ്ഞ് ദേഹം കടിച്ചു കുടയാൻ എത്തുന്ന വ്യാഘ്രത്തെ പോലെ അവളിലേക്ക് കൂടുതൽ ബലം കൊടുത്തു…
പേടിച്ചു കുഴഞ്ഞു പോയ ആ പിഞ്ചു ദേഹം അയാൾ താഴെക്ക് കിടത്താൻ ശ്രമിച്ചു..
അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് ദേവൂട്ടി ഒച്ചത്തിൽ അലറി കരഞ്ഞു!
പെട്ടെന്ന് ഒരു ആർത്ത നാദത്തോടെ ദേവൂട്ടിയുടെ ശരീരത്തിലെ പിടി വിട്ടു അയാൾ പിറകിലേക്ക് മറിഞ്ഞു…
പേടിച്ചരണ്ട കണ്ണുകളോടെ നോക്കിയ ദേവു കണ്ടത് അമ്മ! കാലിലെ ചങ്ങല പൊട്ടിച്ചെടുത്തതിൽ നിന്നും ചോരയൊലിക്കുന്നു..
കൈയിലെ വെട്ടുകത്തിയിൽ നിന്നും! ദേവൂവിന്റെ ദേഹം വിറച്ചു..
അമ്മേ!!!!
ഉച്ചത്തിൽ വിളിച്ച് കൊണ്ട് ദേവു അമ്മയുടെ കൈകൾക്കുള്ളിൽ ആ നെഞ്ചിൽ അഭയം പ്രാപിച്ചു.. അപ്പോഴും അമലയുടെ മിഴികൾ പരതുന്നുണ്ടായിരുന്നു…
ചുണ്ടുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു….
ഒരു കയ്യാൽ തന്റെ മകളെയും മാറോട് അണച്ചു…
മറു കൈയ്യിൽ ചോരയിറ്റു വീഴുന്ന വെട്ടുകത്തിയുമായ് അവൾ നിന്നു.. ഒരു കാവലായ്!!!! ✍️ലൈനമാർട്ടിൻ
Your humor made this topic so engaging! For further reading, click here: DISCOVER MORE. Looking forward to the discussion!