
ചന്ദ്രിക
ഇരട്ടവരയിട്ട നോട്ട്ബുക്ക് തന്റെ ഇടുപ്പിൽ നിന്നും വലിച്ചെടുത്ത് ചന്ദ്രിക മീൻ കുട്ടക്ക് സമീപം വെച്ചു. കുട്ട തുറന്ന് മീനെടുത്ത് പലകയിൽ നിരത്തി . വഴിയിൽ നിന്ന് ഒടിച്ചു കൊണ്ടുവന്ന ചെടിയെടുത്ത് വീശാൻ തുടങ്ങി. മീനിന്റെ മണം പിടിച്ച് വരുന്ന ഈച്ചകളെ ഓടിക്കാൻ . വീശുന്ന താളത്തിനൊത്ത് വിളിച്ചു കൂവിക്കൊണ്ടിരുന്നു.
“അസ്സല് കണമ്പ് കാളാഞ്ചി കരിമീൻ …. ആദായ വില ആദായ വില … “
നിമിഷങ്ങൾ കൊഴിഞ്ഞ് വീണപ്പോൾ ചന്ദ്രിക തൊട്ടപ്പുറത്ത് പച്ചക്കറി കടയിലേക്ക് എത്തി നോക്കി വിളിച്ചു ചോദിച്ചു
” ചേട്ടാ സമയത്രായി “
” എട്ടേകാല് “
“ഹോ ദൈവമെ സമയത്തിനെന്താ സ്പീഡ് “
ആ നോട്ട്ബുക്ക് കൈയിലെടുത്തു. ബ്ലൗസിൽ കുത്തിവെച്ചിരുന്ന പെന്ന് എടുത്ത് നോട്ട്ബുക്ക് തുറന്ന് ഒന്നു രണ്ട് വരികൾ എഴുതി. പിന്നെ കുറച്ചുനേരം എന്തോ ആലോചിച്ചു. ആ പേജിൽ എഴുതിയത് ഒന്ന് രണ്ട് ആവർത്തി വായിച്ചു. പിന്നെ പതിയെ എന്തൊക്കെയൊ എഴുതി ചേർത്തു.
” ചേച്ചീ കരിമീനെന്താ വില “
സ്ക്കൂട്ടറിൽ വന്നയാൾ വില ചോദിച്ചു.
വില പറഞ്ഞു.
“അര കിലൊ എടുക്ക്”
” ഒരു കിലൊ എടുക്കട്ടെ സാറെ . ദേ മീൻ കിടന്ന് തുള്ളണ കണ്ടാ “
” അയ്യോ വേണ്ട “
അയാളുടെ നോട്ടം തന്റെ മാറിലേക്കാണെന്ന് മനസ്സിലാക്കിയ ചന്ദ്രിക തോളിൽ കിടന്ന കച്ചമുണ്ടെടുത്ത് മാറിലിട്ടു
” വെട്ടി തരുവൊ “
” ദേ അപ്പുറത്ത് കൊടുക്ക്”
പണം കൊടുത്ത് മീൻ വാങ്ങി അയാൾ പോയി.
ചന്ദ്രിക നോട്ട്ബുക്ക് ഒന്നുകൂടെ കയ്യിലെടുത്തു. എഴുതി വെച്ചതെല്ലാം ഒരാവർത്തി കൂടി വായിച്ചു. പിന്നെ സ്വൽപ്പം ചിന്തിച്ച് വീണ്ടും ചിലതെഴുതി. മനസ്സിൽ ഒരു സംതൃപ്തി വന്നെന്നോണം ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. നോട്ട് ബുക്ക് മടക്കി വെച്ചു.
“കരിമീൻ കണമ്പ് …..” വിളിച്ചു പറയൽ തുടർന്നു ….
ദൂരെ നിന്ന് സൈക്കിൾ ബല്ലടി കേട്ട ചന്ദ്രിക തലയുയർത്തി നോക്കി. യൂണിഫോം ധരിച്ച് സൈക്കിൾ ചവുട്ടി വരുന്ന തന്റെ പൊന്നു മകൾ നീലിമയെ കൺകുളിർക്കെ നോക്കിയിരുന്നു.
“ഹായ് ഇന്നെന്റെ ചക്കര തലയിൽ റോസാപ്പൂവെല്ലാം വെച്ചിട്ടുണ്ടല്ലൊ “
നീലിമ സൈക്കിൾ സ്റ്റാൻഡിലിട്ട് ഇറങ്ങി.
“അഞ്ചെണ്ണം വിരിഞ്ഞിട്ടുണ്ട് അമ്മാ .ഒരെണ്ണം ഞാനെടുത്ത് തലയിൽ ചൂടി … എഴുതിക്കഴിഞ്ഞൊ അമ്മാ”
നോട്ട്ബുക്കും കയ്യിലെടുത്ത് ചന്ദ്രിക എഴുന്നേറ്റു .
“ടാ അമ്മ ഇന്നലെ തന്നെ എല്ലാം ഒന്ന് ശരിയാക്കിയതാണ്. ഒരു ചെറിയ മിനുക്ക് പണി കൂടി നടത്താൻ ഞാൻ ഇങ്ങ് കൊണ്ടുപോന്നു “
ചന്ദ്രിക നോട്ട് ബുക്ക് മകളുടെ കയ്യിൽ കൊടുത്തു
” പോട്ട മ്മാ”
നീലിമ ബാഗിനുള്ളിൽ നോട്ട്ബുക്ക് വച്ചു . ചന്ദ്രിക മകളുടെ കവിളിൽ ഒരുമ്മ നൽകി
” മുത്തെ സൂക്ഷിച്ചു പോണെ”
നീലിമ സൈക്കിൾ ചവുട്ടി പോകുന്നത് ചന്ദ്രിക പുഞ്ചിരിയോടെ നോക്കി നിന്നു …
………………
അന്നൊരു വെള്ളിയാഴ്ച ഉച്ചനേരം . ചന്ദ്രിക തന്റെ കാലത്തെ മീൻ വിൽപ്പന കഴിഞ്ഞ് നഗരത്തിലെ മീൻ വിൽക്കുന്ന വലിയൊരു കടയിൽ മീൻ വെട്ടുന്ന ജോലിയിലായിരുന്നു. അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്
“എന്താ മോളെ “
“അമ്മാ… എനിക്കാണമ്മാ ഒന്നാം സമ്മാനം. അതും ഇന്റർ കോളേജിയേറ്റ് ലെവലിൽ “
“സത്യം മുത്തെ ..? “
“അതെ അമ്മ “ചന്ദ്രികയുടെ കണ്ണു നിറഞ്ഞു .
……………
പതിമൂന്നോളം കോളേജുകളിലെ വിദ്യാർത്ഥികൾ മത്സരിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ നീലിമ എന്ന വിദ്യാർത്ഥിനിയെ
അനുമോദിക്കാൻ പ്രത്യേകം ക്ഷണിക്കപെട്ട സദസ്സിനെ സാക്ഷിയാക്കി അന്ന് നഗരത്തിലെ ആ കോളേജിൽ ഒരു അനുമോദന യോഗം നടന്നു …
യോഗത്തിന്റെ സ്ഥിരം ചടങ്ങുകൾക്ക് ശേഷം നീലിമ സ്റ്റേജിലേക്ക് കയറി വന്നു. കോളേജിന്റെ പ്രിൻസിപ്പൽ നീലിമയുടെ കഴുത്തിൽ സ്വർണ്ണ മെഡൽ അണിയിച്ചു .സദസ്സ് മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു..
പിന്നീട് നീലിമയുടെ ഊഴമായിരുന്നു സംസാരിക്കാൻ ..
“എന്ത് പറയണമെന്നൊന്നും എനിക്കറിഞ്ഞൂട. ഒന്നു മാത്രം പറയാം. ഈ സദസ്സിന്റെ മുന്നിൽ വെച്ച് ഞാനണിഞ്ഞ ഈ സ്വർണ്ണമെഡൽ എനിക്കെന്റെ അമ്മയുടെ കഴുത്തിൽ അണിയിക്കണം “
ഒരു വലിയ കയ്യടിയോടെ ചന്ദ്രിക സ്റ്റേജിലേക്ക് കയറി നിറകണ്ണുകളോടെ മകളെ കെട്ടിപിടിച്ചു. സദസ്സിനെ സാക്ഷിനിർത്തി ആ സ്വർണ്ണ മെഡൽ നീലിമ ചന്ദ്രികയുടെ കഴുത്തിലണിയിച്ചു.
മൈക്ക് പിടിച്ചു കൊണ്ട് നീലിമ പറഞ്ഞു തുടങ്ങി
” ഈ സ്വർണ്ണമെഡലിന് അർഹ സത്യത്തിൽ ഞാനല്ല. എന്റെ അമ്മയാണ്.MA ലിറ്ററേച്ചറിൽ ഫസ്റ്റ് റാങ്ക് നേടിയ മീൻകാരിയായ എന്റെ അമ്മ .
എന്റെ അമ്മക്ക് അതേക്കുറിച്ച് നിങ്ങളോട് കുറച്ച് പറയാൻ കാണും . അമ്മ അത് പറയണം എന്നാണ് എന്റെ ആഗ്രഹം “
ഒരു നിമിഷം വിശ്വസനീയമല്ലാത്ത എന്തോ എന്ന് കേട്ട പോലെ സദസ്സ് നിശബ്ദമായി.
ചന്ദ്രിക നീലിമയുടെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി. ഒരു നിമിഷം കണ്ണടച്ചു നിന്നു .
“പ്രിയപെട്ടവരെ … ഇങ്ങിനെയൊരു നിമിഷം സ്വപ്നതുല്യമാണെനിക്ക് . ഇതിലും വലിയ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ ഒരു കാലം എനിക്കുണ്ടായിരുന്നു.MA ലിറ്ററേച്ചറിന് ഒന്നാം റാങ്ക് നേടി വിജയിച്ച ആ ദിനം . മീൻകാരനായ എന്റെ അച്ഛനോട് അത് പറയാൻ കുടിലിലേക്ക് കിതച്ച് കിതച്ച് ഓടി പോയ ആ ദിനം . പാവം അച്ഛൻ …റാങ്ക് എന്നാൽ എന്ത് എന്ന് പോലും അറിയാതെ എന്റെ സന്തോഷം കണ്ട് നല്ല അസ്സല് ചെമ്മീൻ പച്ചമാങ്ങയിട്ട് കറിവെച്ച് ചോറിലൊഴിച്ച് ഉരുളയുരുട്ടി എന്റെ വായിൽ വെച്ച് തന്ന ആ ദിനം . പിന്നെ അച്ഛന്റെ കഷ്ടപ്പാടുകൾ തീർക്കാൻ ജോലി അന്വേഷിച്ചു ഞാൻ നടന്ന ദിവസങ്ങൾ . ഈ കോളജിൽ ഒഴിവുണ്ടെന്നറിഞ്ഞ് പ്രതീക്ഷയോടെ ഇന്റർവ്യൂവിന് ഓടിയെത്തിയ ആ ദിവസം . കേരളത്തിലെ ഒരു പ്രസിദ്ധ എഴുത്തുകാരനും കോളേജ് പ്രിൻസിപ്പാലും മറ്റു രണ്ടു പേരും അടങ്ങുന്ന ഇന്റർവ്യൂ ബോർഡ്. ഒരു പാട് ചോദ്യങ്ങൾക്ക് ശേഷം വില്യം വേർഡ് സ് വർത്തിന്റെ ഡാഫഡിൽസ് എന്ന കവിതയെക്കുറിച്ച് ഒരു അവലോകനം എഴുതാൻ എന്നോട് പറഞ്ഞു .തൊട്ടപ്പുറത്തെ മേശമേൽ വെച്ച ഇരട്ട വരയിട്ട നോട്ട്ബുക്കിൽ എഴുതിക്കൊണ്ടുവരാനാണ് പറഞ്ഞത്.. അന്ന് ഞാൻ എഴുതിയത് അവർക്ക് ഒരു പാടിഷ്ടായി . എന്നെ കുറെ അഭിനന്ദിച്ചു. ജോലി ഉറപ്പായെന്ന് ഞാൻ കരുതി .അപ്പോഴാണ് ഞെട്ടിച്ചു കൊണ്ട് അവർ അത് എന്നോട് പറഞ്ഞത്. ഈ ജോലി ലഭിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ കെട്ടിവെക്കണമെന്ന് . കുടുംബം നോക്കാൻ ഒരു ജോലി അത്യാവിശ്യമായിരുന്ന എനിക്ക് അതൊരു ആഘാതമായിരുന്നു. ഞാനവരോട് കരഞ്ഞപേക്ഷിച്ചു. അന്നവർ എന്നോട് പറഞ്ഞത് അച്ഛൻ മീൻകാരനല്ലെ മീൻ കച്ചോടം നല്ല ബിസിനസ്സാ .MA ക്കാരി ആയതിനാൽ മീൻ കച്ചോടം നടത്താൻ പാടില്ല എന്നുണ്ടൊ എന്നാണ്. തിരിച്ചു പോരാൻ നേരം ആ നോട്ട്ബുക്ക് അവരെന്നെ ഏൽപ്പിച്ചു. പിന്നെ എനിക്കൊരു വാശിയായിരുന്നു. മീൻ വിറ്റ് തന്നെ ഞാൻ എന്റെ മകളെ പഠിപ്പിച്ച് ഈ നിലയിലെത്തിച്ചു. സാഹിത്യോത്സവത്തിന് ഇഷ്ടപ്പെട്ട കവിയേയും കവിതയേയുംകുറിച്ച് ഒരു ലേഖനമെഴുതണം എന്ന് മകൾ എന്നോട് പറഞ്ഞപ്പോൾ ശരിയൊ തെറെറാ എന്നൊന്നും ഞാൻ നോക്കിയില്ല .വർഷങ്ങൾക്ക് മുമ്പ് ദ ഗ്രേറ്റ് പോയ്റ്റ് വില്യം വേർഡ്സ് വർത്തിനെക്കുറിച്ച് ഞാനെഴുതിയ ആ ലേഖനം …. ഡാഫൊഡിൽസ് എന്ന അദ്ദേഹത്തിന്റെ മാസ്റ്റർപീസായ കവിതയെക്കുറിച്ച് ആ നോട്ട് ബുക്കിൽ ഞാനെഴുതിയ വരികൾ …എന്റെ മകളിലൂടെ സ്വർണ്ണ മെഡൽ നേടുമ്പോൾ ചില സിസ്റ്റത്തിന് നേരെയുള്ള എന്റെ പ്രതിഷേധം കൂടിയായ് മാറുകയായിരുന്നു അത്. എന്റെ മകൾക്കും ഈ സിസ്റ്റം നാളെ ഒരു ജോലി നിഷേധിച്ചാൽ എനിക്ക് ഒട്ടും ഭയമില്ല.
കാരണം അവള് നല്ല അസ്സലായി മീൻ വിൽക്കും. ഞാനത് അവളെ പഠിപ്പിച്ചിട്ടുണ്ട് “
ഇത്രയും കേട്ടപ്പോൾ സദസ്സ് ആർപ്പ് വിളിച്ചും കയ്യടിച്ചും ചന്ദ്രികക്ക് പ്രോത്സാഹനം നൽകിക്കൊണ്ടെയിരുന്നു. വേദിയിലിരുന്ന ഏവരും ബഹുമാനപുരസ്സരം എഴുന്നേറ്റു നിന്നു .
തന്റെ പ്രസംഗം കഴിഞ്ഞ് എല്ലാവരോടും കൈകൂപ്പി നിറഞ്ഞ സ്നേഹത്തോടെ മകളോടൊപ്പം യാത്രപറഞ്ഞ് പുറത്തേക്കിറങ്ങി , അവളുടെ സൈക്കിളിന് പിറകെ യിരുന്ന് സ്വർണ്ണമെഡൽ അണിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴും ചന്ദ്രികയുടെ ഇടുപ്പിൽ മടക്കി വെച്ച ആ നോട്ട്ബുക്ക് സുരക്ഷിതമായി ഇരിപ്പുണ്ടായിരുന്നു
…
(അവസാനിച്ചു)
(ചിത്രം കടപ്പാട്)
Very informative! Your insights are highly valuable. For additional details, check out: LEARN MORE. What are everyone’s thoughts?