
ആത്മബന്ധം
………………….
“ഹാപ്പി ബർത്തഡേ ടു… ഉണ്ണികുട്ടാ..”
ജന്മദിനം ആഘോഷിക്കുന്ന സന്തോഷം മാത്രമായിരുന്നില്ലാ ഉണ്ണിക്കുട്ടന്…. നേഴ്സറി സ്കൂളിലെ കൂട്ടുകാരികളായ ഗായത്രിയും റീനുവും വന്നതിലുള്ള ഗമ കൂടി ഉണ്ടായിരുന്നു.
ഉണ്ണിക്കുട്ടൻ, അമ്മ സുജയുടെ പുറകെ കുറെ നടന്നതാ…. ഈ ജന്മദിനം ആഘോഷിക്കുവാൻ വേണ്ടി….
സുജ തീരെ സമ്മതിക്കുന്നുണ്ടായിരുന്നില്ല…
” ആരേലും അറിഞ്ഞാൽ എന്താ വിചാരിക്ക്യാ…….. അമ്മ മരിച്ചിട്ടു എട്ടു മാസം പോലും തികഞ്ഞിട്ടില്ല്യ … “
“അതിനെന്താ.. ഉണ്ണിക്കുട്ടന്റെ ബർത്ത്ഡേ ആഘോഷിച്ചാൽ അമ്മക്ക് സന്തോഷമാകുകയുള്ളൂ..”
സതീശൻ , മകന് പിന്തുണയുമായി പറഞ്ഞു.
” ന്റെ അമ്മയാണല്ലോ മരിച്ചത്…. നിങ്ങൾക്കു എന്ത് വേണേച്ചാലും പറയാല്ലോ..
… ഇനിയിപ്പോ വേണ്ടാ… ആറുമാസം കഴിഞ്ഞു ഇവളുടെ ബർത്തഡേ ചേർത്തു ആഘോഷിക്കാം… അതു മതീ…. “
സുജ, തൊട്ടിലിൽ കിടക്കുന്ന കുട്ടിയെ എടുത്തു, ആഘോഷം വേണ്ടാ എന്നു തീർത്തു പറഞ്ഞു.
ആഘോഷം വേണ്ടന്നു വെച്ചതിൽ ഉണ്ണിക്കുട്ടനു സങ്കടം ഉണ്ടായിരുന്നു.
ഇടയ്ക്കിടയ്ക്ക് ഉണ്ണിക്കുട്ടനതു സുജയോട് പ്രകടിപ്പിക്കാറുമുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ്, സുജയുടെ മൂത്ത സഹോദരൻ, കണ്ണനും ഭാര്യയും കൂടി, വീട്ടിൽ വന്നപ്പോഴാണ്, സതീശൻ ഉണ്ണിക്കുട്ടന്റെ കാര്യം എടുത്തിട്ടത്.
” അതിനെന്താ… ആഘോഷിക്കണം… അവന്റെ ആഗ്രഹമല്ലേ…. നമുക്ക് നടത്തണം “
കണ്ണൻ സമ്മതം അറിയിച്ചതിനോടൊപ്പം ഒരു ആഗ്രഹവും കൂടി പറഞ്ഞു…
” നമുക്കെല്ലാവർക്കും കൂടി കഴിഞ്ഞ വർഷത്തെ പോലെ തറവാട്ടിൽ തന്നെ കൂടിയാലോ.?… അമ്മക്ക് അതൊരു സന്തോഷമാകും “
സുജയും സതീശനും കണ്ണന്റെ ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞില്ലാ.
ഉണ്ണിക്കുട്ടൻ കേക്ക് മുറിച്ചു…. ഒരു കഷ്ണം എടുത്തു സുജയുടെയും സതീശന്റെയും വായിൽ വെച്ചു കൊടുത്തു.
സതീശന്റെ ഒരു കൂട്ടുകാരനും ഫാമിലിയും മാത്രമാണ് പുറത്തു നിന്നു ഉണ്ടായിരുന്നത്.പിന്നെ കൊച്ചച്ചനും ഇളയമ്മയും.
എല്ലാവർക്കും സതീശൻ കേക്കും മിട്ടായിയും കൊണ്ട് വന്നു കൊടുത്തു.
കേക്ക് കൊടുക്കുന്നതിനിടയിലാണ്, സുജ, ഇളയ സഹോദരൻ വിഷ്ണു എവിടെയെന്നു, കണ്ണനോട് തിരക്കിയത് …
” അവൻ ഇത്രയും നേരം ഇവിടെയുണ്ടായിരുന്നല്ലോ… “
സുജ ഓടി ചെന്നു ബെഡ്റൂമിലെ ലൈറ്റ് ഇട്ടു…
വിഷ്ണു മുഖം പൊത്തി കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു….
” അമ്മ.. കഴിഞ്ഞ വർഷം ഇവിടെ …. നമ്മോടൊപ്പം…
അന്നു അമ്മയുടെ കാൽ…. ഞാൻ കാരണമാ മുറിഞ്ഞത്… “
ഉണ്ണിക്കുട്ടന്റെ കഴിഞ്ഞ ജന്മദിനത്തിന് വിഷ്ണുവിന്റെ കയ്യിൽ നിന്നും ജ്യൂസ് ഗ്ലാസ് വീണു, അമ്മയുടെ കാൽ മുറിഞ്ഞിരുന്നു….രക്തം നിൽക്കാത്തതിനാൽ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നിരുന്നു.
വിഷ്ണുവിന്റെ ഓരോന്നു പറഞ്ഞു കൊണ്ടുള്ള കരച്ചിൽ കണ്ടു സുജയുടെ കണ്ണുകൾ നിറഞ്ഞു.
സുജ വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു.
വിഷ്ണു സുജയെ കെട്ടിപിടിച്ചു കരയുവാൻ തുടങ്ങി.
ഇതു കണ്ടു കരഞ്ഞു പോയ കണ്ണൻ, കണ്ണുകൾ തുടച്ചിട്ടു പറഞ്ഞു…
“ദേ…അവർക്കൊക്കെ ഭക്ഷണം എടുത്തു കൊടുക്കാൻ നോക്കു…”
കണ്ണൻ വിഷ്ണുവിന്റെ പുറത്തു തട്ടി, അവനെയും കൂട്ടി ഹാളിലേക്കു വന്നു.
ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം, സതീശനും കണ്ണനും കൂടി ഓരോ പാത്രത്തിലാക്കി വിളമ്പി.
വിഷ്ണു അപ്പോഴും സങ്കടത്തിൽ തന്നെ ആയിരുന്നു.
വിഷ്ണു അമ്മയുമായി അത്രയും അടുത്ത ബന്ധം ആയിരുന്നു.
ചെറുപ്പത്തിലേ അച്ഛന്റെ മരണ ശേഷം അമ്മ മൂന്നുപേരെയും വളരെ കഷ്ട്ടപെട്ടാണ് വളർത്തിയത്.
കണ്ണന് ഗൾഫിൽ ജോലി കിട്ടിയതിനു ശേഷമാണു പഴയ തറവാട് പൊളിച്ച് നല്ലൊരു വീടു വെച്ചതും, സുജയുടെ കല്യാണം നല്ല രീതിയിൽ നടത്തിയതും.
സുജയുടെ കല്യാണശേഷം വിഷ്ണുവും അമ്മയും ആ വീട്ടിൽ തനിച്ചായി.
കണ്ണന്റെ കല്യാണത്തിന്റെ പിറ്റേന്നാണ് അമ്മ തല കറങ്ങി വീണത്. മരണത്തിലേക്കുള്ള അസുഖം, ശരീരം മുഴുവൻ പടർന്നെന്ന വിവരം വിഷമത്തോടെയാണ് എല്ലാവരും അറിഞ്ഞത്.
ഏറ്റവും കൂടുതൽ തകർന്നു പോയത് വിഷ്ണു ആയിരുന്നു. അവനെ ഏറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചതും അമ്മ തന്നെ ആയിരുന്നു.
ആമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വിഷ്ണുവിന് ഒരു ജോലി കിട്ടി കാണുകയെന്നത്…..പിന്നെ സുജയുടെ രണ്ടാമത്തെ കുട്ടി പെൺകുട്ടി ആയാൽ, അതിനു അമ്മയുടെ പേരിടാനും അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. ഭക്ഷണമെല്ലാം കഴിഞ്ഞു സുഹൃത്തും ഫാമിലിയും പോയ ശേഷം, എല്ലാവരുംകൂടി അമ്മയുടെ മുറിയിൽ കയറി അമ്മയുടെ പെട്ടിയെല്ലാം എടുത്തു നോക്കി. അതിൽ ഒരു കണക്കു പുസ്തകത്തിൽ അമ്മ എഴുതിയിരിക്കുന്നതു വായിച്ചു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.എല്ലാവരെയും കുറിച്ച് അതിൽ പ്രതിപാദിച്ചിട്ടുണ്ടായിരുന്നു .
” എന്റെ വിഷ്ണുവിനെ നോക്കണം.. അവനൊരു പാവമാ… അവനെ ഒരിക്കലും ഒറ്റപ്പെടുത്തരുത് “
അമ്മ, അതിൽ എഴുതി അവസാനിപ്പിച്ചത് വിഷ്ണുവിന്റെ കാര്യം പറഞ്ഞായിരുന്നു.
രാത്രി ഏറെ നേരം വരെ, എല്ലാവരും കൂടി പഴയ കാര്യങ്ങൾ പറഞ്ഞിരുന്നു.
കൊച്ചച്ചനും ഇളയമ്മയെയും യാത്രയാക്കുവാനായി എല്ലാവരും കൂടി പുറത്തിറങ്ങി.
വിഷ്ണു സുജയുടെ കുട്ടിയേയും നോക്കി അകത്തിരുന്നു.
അവരുടെ കാർ പുറപ്പെട്ടതും, അകത്തു നിന്നു വിഷ്ണുവിന്റെ അലറിവിളിയും, ഗ്ലാസ് താഴെ വീഴുന്ന ശബ്ദവും കേട്ടു, എല്ലാവരും അകത്തേക്ക് ഓടി ചെന്നപ്പോൾ, പേടിച്ചു നിൽക്കുന്ന വിഷ്ണുവിനെയാണ് കണ്ടത്…
വിഷ്ണുവിന്റെ കയ്യിലിരുന്നു കൊച്ച് കരയുന്നുണ്ടായിരുന്നു…. താഴെ ഗ്ലാസ് പൊട്ടി ചിതറി കിടപ്പുണ്ട്.
” ഞാനല്ലാ…. ഞാനല്ലാ….. “
വിഷ്ണു ഭയത്തോടെ പറയുവാൻ തുടങ്ങി…
” എന്നെ ആരോ തൊടുന്നത് പോലെ തോന്നി….. ഞാൻ ഒച്ച വെച്ചതും ഈ ഗ്ലാസ് തനിയെ വീണതാണ്……. ഞാനല്ലാ.. “
എല്ലാവരും എന്ത് പറയണമെന്നറിയാതെ വിഷ്ണുവിനെ തന്നെ നോക്കി..
“ഡീ….ആ ചൂലെടുത്തു ഇതൊന്നു ക്ലീൻ ചെയ്യൂ .. അല്ലേൽ ആരുടെയെങ്കിലും കാലിൽ കയറും “
എല്ലാവരുടെയും വിഷ്ണുവിലേക്കുള്ള ശ്രദ്ധ മാറ്റാനെന്നോണം കണ്ണൻ ഭാര്യയോട് പറഞ്ഞു.
ഒരു ഗ്ലാസ് വെള്ളമെടുത്തു വിഷ്ണുവിന് കൊടുത്തിട്ടു, സുജ കുട്ടിയേയും എടുത്തു മുറിയിലേക്ക് പോയി.
” സാരമില്ല.. പോട്ടെ… എല്ലാം നിനക്കു വെറുതെ തോന്നിയതാ….
നാളെ കോളേജിൽ പോകാനുള്ളതല്ലേ…. കിടന്നുറങ്ങാൻ നോക്കു.. “
വിഷ്ണുവിനെ അവന്റെ മുറിയിൽ പറഞ്ഞു വിട്ടിട്ടു, കണ്ണൻ തന്റെ മുറിയിൽ വന്നു കിടന്നു
കണ്ണനു ഉറക്കം വരുന്നുണ്ടായിരുന്നില്ല.
എല്ലാവരും ഉറങ്ങിയ ശേഷം കണ്ണൻ വാതിൽ തുറന്നു വീടിന്റെ മുറ്റത്തിറങ്ങി.
അമ്മയുടെ മരണ ശേഷം, ഇതുപോല തനിക്കു തോന്നിയ പല അനുഭവങ്ങളും, യാഥാർഥ്യമാക്കും വിധമായിരുന്നു ഈ സംഭവമെന്നു കണ്ണൻ ചിന്തിച്ചു.
പെട്ടന്നു ഒരു നിഴൽ പുറകിലൂടെ അവനെ തലോടി നീങ്ങുന്നത് പോലെ തോന്നി….
“അമ്മേ… “
അവൻ പതുക്കെ അറിയാതെ വിളിച്ചു പോയി.
വിദൂരതയിൽ അമ്പലപറമ്പിലെ ആൽമരത്തിലെ ഇലകൾ കാറ്റിൽ ആടി ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു….
Jumonjishad 😍
Insightful read! Your analysis is spot-on. For more detailed information, visit: READ MORE. Eager to see what others have to say!