
തുപ്പനത്തുകാവിലെ തമ്പുരാട്ടിക്കുട്ടിക്ക്
“അനുപമാ, അനുപമാ,… “
രാവിലെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാനുണർന്നത് … അനുപമ എന്റെ സഹോദരിയാണ്..ഞാനുടൻ ആ ശബ്ദത്തിന്റെ ഉടമയെ അന്വേഷിച്ച് പൂമുഖത്തേക്കു നോക്കി…
ഒരു പെൺകുട്ടി സാരിയുടുത്ത് ഏതാനും ലഘുരേഖകളുമായി അകത്തേക്കു കയറി വരികയാണ്. അതിൽ അടുത്തു തന്നെ നടക്കാനിടയുള്ള സുവിശേഷ പ്രാർത്ഥനയുടെ നോട്ടീസാണ്.
അനുപമയുടൻ കതകു തുറന്നു നോട്ടീസ് കൈപറ്റി…
ഞാനാ നോട്ടീസുമായി വന്ന പെൺകുട്ടിയെ ഒരു നിമിഷം നോക്കി… കണ്ണു ചിമ്മി ഒരു നോക്കുകൂടെ നോക്കി…
ഈശ്വരാ, അതു ദർശനയായിരുന്നു,……!!!!
( ഫ്ലാഷ്ബാക്ക്:- പ്രിയ വായനക്കാരിൽ കുറച്ചെങ്കിലും പേർ 2006- ൽ പുറത്തിറങ്ങിയ എന്റെ കഥ’ തുപ്പനത്തു കാവിലെ തമ്പുരാട്ടിക്കുട്ടിക്ക് ‘ ‘ഓർക്കുന്നുണ്ടാവും. ഒട്ടേറെ അനുമോദനങ്ങളും ഒപ്പം വിമർശനങ്ങളും എനിക്ക് നേടിത്തന്ന കഥയാണത്. സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഒട്ടേറെ പ്രതികരണങ്ങൾ അന്നു കിട്ടിയിരുന്നു.)
ഞാൻ പതിയെ സ്റ്റെപ്പിറങ്ങി… താഴെ വന്നു ആ പെൺകുട്ടിയെ ഒന്നു കൂടെ നോക്കി..
ദർശന തന്നെ….. സുവിശേഷ നോട്ടീസുമായി നിൽക്കുന്ന അവളുടെ മിഴികളിലേക്ക് ഞാൻ നോക്കി.. യാന്ത്രികമായി ഒരു നോട്ടീസ് അവൾ എനിക്കും നീട്ടി …
ഒരായിരം സംശയങ്ങൾ മനസ്സിൽ കടന്നു പോയി…
അവൾ എങ്ങനെ ഇങ്ങനെയായി. ?ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ……………
(ഫ്ലാഷ്ബാക്ക് ഇഷ്ടപ്പെടുന്നവർക്കു വേണ്ടി…)
ഞാൻ ഹൈസ്കൂളിലായപ്പോൾ അടുത്തുള്ള U.P സ്കൂളിൽ നിന്നും ഞങ്ങളുടെ സ്കൂളിലേക്ക് ഒട്ടനവധി കുട്ടികൾ അഡ്മിഷനു വന്നിരുന്നു.അങ്ങനെ പുതുതായി വന്നു ചേർന്ന കുട്ടിയായിരുന്നു ദർശന .. കുട്ടികളുടെ ബാഹുല്യം കാരണം സ്കൂൾ ഷിഫ്റ്റായിട്ടാണ് പ്രവർത്തിച്ചിരുന്നത്. രാവിലെ 8 മുതൽ 1 വരെ സ്കൂളിലും ഉച്ച കഴിഞ്ഞ് 2 മുതൽ ട്യൂഷൻ ക്ലാസിലുമായി എന്റെ ദിനങ്ങൾ കടന്നു പോയി… ട്യൂഷൻ ക്ലാസിൽ വച്ചാണ് ദർശനയെ പരിചയപ്പെട്ടത്.തലയിൽ ചുവന്ന റോസാപ്പൂ ചൂടുന്ന അവൾ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും കൂടി ലഭിച്ചവളായിരുന്നു ..
അവളുടെ വീട്ടിൽ ഒരു തയ്യൽ മെഷീൻ ഉണ്ടായിരുന്നു ..അന്നിറങ്ങുന്ന സിനിമകളിലെ എല്ലാ ഫാഷൻ ഡ്രസ്സുകളും അവളുടെ ചേച്ചി തയ്യിച്ച് അവൾക്കു കൊടുക്കുമായിരുന്നു.
പൊതുവെ ദർശന തന്റേടിയായിരുന്നു … ഞാനാകട്ടെ പൊതുവെ ലജ്ജാലുവും ഒതുങ്ങി നടക്കുന്ന പ്രകൃതക്കാരനും ആയിരുന്നു. പണ്ടേ ദുർബലനായ എന്നെ ഒരു പ്രാവശ്യം അവൾ ശരിക്കു ചമ്മിപ്പിച്ചു.. ഒരു സ്റ്റേറ്റ് ലവൽ മൽസരത്തിൽ പങ്കെടുക്കാൻ അമ്മയുമായി ലയോള സ്കൂളിൽ പോയി മടങ്ങി വരികയായിരുന്നു ഞാൻ. ദർശന കൂട്ടുകാരികളുമായി പതിവുള്ള ലേഡീസ് സ്റ്റോർ സന്ദർശനം, മിഠായി തീറ്റ തുടങ്ങിയവ കഴിഞ്ഞ് വിശാലമായ റോഡിലൂടെ നിരന്ന് വരികയായിരുന്നു … ഞാനുമമ്മയും എതിരെ … അവൾ അമ്മയുടെ മുന്നിൽ വച്ച് ഉടൻ’ വിച്ചൂ, പരീക്ഷയെങ്ങനെയുണ്ടായിരുന്നു’? എന്നു ചോദിച്ചു.. നാണം കൊണ്ടു പരവശനായ എനിക്ക് മറുപടി വന്നില്ല … അമ്മ രക്ഷക്കെത്തി…’ കൊള്ളാമായിരുന്നു’ എന്ന മറുപടി കൊടുത്തു. അവൾ ചിരിച്ചു കൊണ്ട് നടന്നകന്നു ….
കാലം കടന്നു പോയി… ഞാൻ സ്കൂൾ പഠനം കഴിഞ്ഞ് കോളേജിലായിട്ട് മൂന്നു വർഷത്തോളമായി … പിന്നീട് ഒരു പബ്ലിക് ബസ്സിലെ ബാക്ക് സീറ്റിൽ വച്ച് ഞാൻ ദർശനയെ കണ്ടു … ഒന്നും മിണ്ടാൻ പറ്റിയില്ല. ബസ്സ് നിർത്തി;ഞാനിറങ്ങി;ബല്ലടിച്ചു,ബസ്സ് നീങ്ങി പോയി…
കാലചക്രം വീണ്ടും തിരിഞ്ഞു കൊണ്ടിരുന്നു…
തുപ്പനത്തുകാവിൽ തിരി കത്തിക്കാൻ ഒരു പ്രാവശ്യം ഞാൻ അമ്മുമ്മയുമായി പോയി… പെട്ടെന്ന് ദർശനയും കുറച്ചു കുട്ടികളും അവിടെ പ്രത്യക്ഷപെട്ടതു പോലെ വന്നു ചേർന്നു..
“എന്താ ഇവിടെ? “ഞാൻ ചോദിച്ചു..
“ഇതെന്റെ കുടുംബക്ഷേത്രമായിരുന്നു … ഞങ്ങൾ എല്ലാ മാസവും ഇവിടെ തിരി വയക്കാറുണ്ട്. ഞങ്ങൾ നാട്ടുകാർക്ക് ക്ഷേത്രം വിട്ടുകൊടുത്തതാണ്. ” അവൾ പറഞ്ഞു.
“ഉവ്വോ, ഞങ്ങളും തിരി കത്തിക്കാൻ എണ്ണയുമായാണ് വന്നിരിക്കുന്നത്. ” ഞാൻ പറഞ്ഞു.
“അതിനെന്താ, ഞങ്ങളും സഹായിക്കാം.” ദർശനയും കുട്ടികളും ഞങ്ങളെ സഹായിച്ചുകൊണ്ട് എണ്ണയും തിരിയും ഇടാൻ തുടങ്ങി…
………. ………ദീപാരാധന അവർണ്ണനീയമായിരുന്നു … തുപ്പനത്തുകാവ് നിറമാലകളാൽ തിളങ്ങി …
ഞങ്ങളെല്ലാം ദീപാരാധ തൊഴുതു…
അതൊരു നല്ല സായംസന്ധ്യ ആയിരുന്നു ….
ദീപാരാധനക്കു ശേഷം ഭജന ആരംഭിച്ചു… ദർശനയും കുട്ടികളും സ്ഥിരമായി ചൊല്ലുന്ന കീർത്തനങ്ങൾ ഗഞ്ചിറയുടേയും ഉടുക്കിന്റെയും അകമ്പടിയോടെ മനോഹരമായി ചൊല്ലി.. ഒടുവിൽ എട്ടു മണിക്ക് ചക്കര പായസവും കഴിച് ഞങ്ങൾ മടങ്ങി …
ഈ സംഭവത്തോടെ ദർശനയെ പറ്റി കൂടുതൽ അറിയാൻ താൽപര്യം തോന്നി…
തുപ്പനത്തുകാവ് പണ്ട് ടിപ്പുവിന്റെ പടയോട്ട കാലത്ത് നാമാവശേഷമായ ഒരു ക്ഷേത്രമാണ്. ദർശനയു ടെ കുടുബത്തിന്റെതായിരുന്നു അത് … പിൽക്കാലത്ത് നാട്ടുകാർക്ക് ക്ഷേത്രം വിട്ടുകൊടുത്തു.. പതിയെ പതിയെ ദർശനയെപ്പറ്റി ഞാൻ മനസ്സിലാക്കി.. ആ നാട്ടിലെ വലിയ തറവാട്ടുകാരായിരുന്നു … പക്ഷെ എന്തിനു പറയുന്നു … ആ പേരു മാത്രമേ ഉള്ളൂ… തറവാട് ക്ഷയിച്ചു.. അവിടെ പുരുഷപ്രജകൾ ഭാര്യമാരുടെ വീട്ടിൽ ദത്തു നിൽക്കണമത്രെ.. ഇവറ്റിങ്ങൾ ഒരു പണിക്കും പോകില്ലാ പോലും… ഫലം, തറവാടിന്റെ ക്ഷയം കാണാൻ തുടങ്ങി…
വർഷങ്ങൾ കടന്നു പോയി. ഇതിനകം എന്റെ പഠനമെല്ലാം പൂർത്തിയായിരുന്നു … താമസിയാതെ എനിക്ക് ദൂരെ നാട്ടിൽ ഒരു ജോലി ശരിയായി..ഞാനങ്ങോട്ടേക്ക് പറിച്ചുമാറ്റപ്പെട്ടു.
ഇതിനിടയിൽ ദർശനയെപറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ല. അന്നൊന്നും സോഷ്യൽ മീഡിയയോ മറ്റു വാർത്താവിനിമയ മാർഗ്ഗങ്ങളോ ഇത്രയും ഇല്ലായിരുന്നു …
വളരെയധികം പറമ്പും പാടവും മറ്റുമുണ്ടായിരുന്ന അവരുടെ തറവാട് ഭാഗം വയ്ക്കുകയും അവകാശികൾ അവ വിറ്റ് നാനാ രാജ്യങ്ങളിലേക്ക് ജീവിത സൗകര്യങ്ങൾ തേടി ചേക്കേറുകയും ചെയ്താതയി ഒരു പ്രാവശ്യം അവധിക്കു വന്നപ്പോൾ അറിയാൻ കഴിഞ്ഞു.
പക്ഷെ ദർശനയുടെ വീടും സ്ഥലവും വിറ്റിരുന്നില്ല. അത് അപ്പോളും അവിടുണ്ടായിരുന്നു … ആണുങ്ങളെക്കാൾ കേമിയായിരുന്നു അവളുടെ അമ്മ .. അവർ വളരെ ചിട്ടയായാണ് ആ കുട്ടികളെ വളർത്തിയിരുന്നത് .. അവളുടെ അച്ചന് മലേഷ്യയിൽ കാപ്പി കൃഷിയായിരുന്നു ..
ഒന്നര വർഷം കൂടുമ്പോൾ രണ്ടു മാസം വന്ന് നാട്ടിൽ നിന്നു പോകുമെന്നല്ലാതെ നാട്ടുകാർ ആരും തന്നെ അങ്ങേരെ നേരാംവണ്ണം കണ്ടിട്ടില്ലായിരുന്നു …
തറവാട് ഭാഗം വച്ച ശേഷം സ്ഥലങ്ങൾ വിറ്റപ്പോൾ പുതിയ പുതിയ ആൾക്കാർ ആ സ്ഥലത്തേക്ക് കുടിയേറി ഇരുനില മാളികകൾ വച്ചു.അതിനിടയിലും ദർശനയുടെ വീട് ,അവിടുണ്ടായിരുന്നു .. മരപ്പട്ടിയും നരിച്ചീറും മച്ചിൽ വിളയാടുന്ന ആ വീടിന് സുമാർ 200 വർഷത്തോളം പഴക്കമുണ്ടായിരുന്നു .. ചേർന്നുള്ള പാടശേഖരവും അവർക്ക് സ്വന്തമായിരുന്നു …
……………….
അവളുടെ അച്ചന് മദ്യപാനശീലം ഉണ്ടായിരുന്നു .. അമിത മദ്യപാന ശീലം മൂലം അകാലത്തിൽ അങ്ങേർ രോഗിയായി… തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ മരണപ്പെടുകയും ചെയ്തു…
അവളുടെ അമ്മ പതറാതെ എല്ലാത്തിനേയും നേരിട്ടു… കളർ സാരിയുടുത്ത അവർ വെള്ള വസ്ത്രങ്ങളിലേക്ക് മാറി… മുറിയിൽ ഷിർദി സായിബാബയുടെ ചിത്രം വച്ചു… പെൺകുട്ടികൾ മൂന്നു പേരും ഇനിയും പറക്കമുറ്ററായിട്ടില്ല.അവർ അവരെ നെഞ്ചോടു ചേർത്തു വച്ചു… കൊത്താൻ വന്ന കോഴികളെയെല്ലാം ആട്ടിയോടിച്ചു…. വിച്ചു എല്ലാം അറിയുന്നുണ്ടായിരുന്നു …
ഭർത്താവിന്റെ അപ്രതീക്ഷിതമരണം അവരെ വല്ലാത്ത ഒരു മാനസ്സികാവസ്ഥയിൽ ആക്കി..
ആരാധിച്ചിരുന്ന ദൈവങ്ങൾ ഒന്നും തങ്ങളെ തുണച്ചില്ലെന്ന തോന്നൽ അവരിൽ ദൃഢമായി.അവർ പതിയെ യേശുവിന്റെ ഫോട്ടോ കൂടി പൂജാമുറിയിൽ വച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. മൂന്നു പെൺകുട്ടികളേയും എങ്ങനെയെങ്കിലും ആരുടേയും കൈകളിലേൽപ്പിക്കാനുള്ള വ്യഗ്രതയിൽ അവർ വന്ന ആർക്കൊക്കെയോ മക്കളെ വിവാഹം കഴിപ്പിച്ചയച്ചു കുട്ടികളുടെ കുടുംബ ജീവിതം സുരക്ഷിതമാക്കി …
പറക്കമുറ്റാത്ത ദർശന അമ്മ കാണിച്ചു തന്ന യുവാവിന്റെ കഴുത്തിൽ വരണമാല്യം ചാർത്തി മറ്റേതോ ദേശത്തെക്ക് വണ്ടി കയറിയപ്പോൾ സമാരോഹണം ഒന്നാം ഖഡ്ഗം സമാപിച്ച് നേരം പുലർന്നിരുന്നു…
.. ……….പിന്നത്തെ കഥ ഉത്തരാ സ്വയംവരമായിരുന്നു .. എരിയുന്ന നിലവിളക്കിന്റെ മുന്നിലെ തിരശ്ശീല നീങ്ങി…
കുഴപ്പമില്ലാതെ കാലം കടന്നു പോയി…
വിച്ചു ഇതൊന്നും അറിഞ്ഞിരുന്നില്ല … ഭർത്താവുമായി മഹാനഗരത്തിലേക്ക് ദർശന പറിച്ചുനടപ്പെട്ടു. അതിനിടയിൽ അവർക്കിടയിൽ ഒരു ജീവൻ അങ്കുരിച്ചിരുന്നു.. …. മൂന്നു നാലുമാസത്തിനുള്ളിൽ ഭർത്താവിന്റെ സ്വരൂപം അവൾക്കു ബോധ്യമായി.. അമ്മയുടെ ധൃതി പിടിച്ചുള്ള കല്യാണത്തിലെ വരൻ ആഭാസനും മദ്യപാനിയും സ്ത്രീലമ്പടനും സർവോപരി ലഹരിമരുന്നടിമയും ആയിരുന്നു.
നിറകണ്ണുകളും നിറവയറുമായി അവൾ അവിടുന്നിറങ്ങി.സ്വഗൃഹത്തിലേക്ക്….
വീട്ടിലപ്പോഴും യേശുവിന്റെ പടം ഉണ്ടായിരുന്നു .. അവൾ കൂടുതൽ കൂടുതൽ യേശുവിലേക്കടുത്തു.. സുവിശേഷ പ്രചാരകയായി … നാട്ടിലെ യഥാസ്ഥിതികർ നെറ്റി ചുളിച്ചു.പ്രശസ്ത കുടുംബത്തിലെ പെണ്ണിന് ഇതെന്തു പറ്റി?അവൾക്കതൊന്നും പ്രശ്നമല്ലായിരുന്നു .
ദർശനയിന്ന് പൂർണ്ണ സുവിശേഷ പ്രവർത്തകയാണ്.ജീവിതം കൂട്ടിമുട്ടിക്കാൻ തയ്യലുമുണ്ട്.കുട്ടി വളർന്ന് UKG കഴിഞ്ഞു .. ഭർത്താവെന്നവൻ പിന്നിടങ്ങോട്ടു വന്നിട്ടില്ല….
“എനിക്കാരോടും പരിഭവമില്ല വിച്ചു,, ദേഷ്യവും ഇല്ല ; കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായി കരുതാനാണ് എനിക്കിപ്പോൾ ഇഷ്ടം.ഞാനെല്ലാം മറക്കാൻ ശ്രമിക്കുകയാണ് “ദർശന പറഞ്ഞു ..
ഞാനൊന്നും മിണ്ടാതെ നോട്ടീസ് വാങ്ങി അകത്തു വച്ചു…
അനു കൽക്കണ്ടമിട്ട നാരങ്ങാവെള്ളവുമായി അകത്തുനിന്നും വന്നു.
“എനിക്കു വേണ്ട ,”ദർശന പറഞ്ഞു.
“കുടിക്കൂ ,… കുടിക്കൂ .. നല്ല വെയിലല്ലേ .. “ഞങ്ങൾ നിർബ്ബന്ധിച്ചു ..
അവൾ മടിച്ചു മടിച്ച് ആ വെള്ളo കുടിച്ചു…
തല കുനിച്ചുകൊണ്ട് ഗ്ലാസ് തിരികെ യേൽപ്പിച്ച് തിരിഞ്ഞു നോക്കാതെ തണൽമരം പറ്റി നടന്നകലുന്ന ദർശനയെ ദീർഘനിശ്വാസത്തോടെ ഞാൻ നോക്കി നിന്നു…
…….
‘മനുഷ്യാ.. ഒന്നകത്തെക്ക് വന്നേ, മോനെ സെന്റ് ആൻസിൽ ചേർക്കണോ അതോ സെന്റ് സെബാസ്റ്റനോസിൽ ചേർക്കണോ… ‘? അകത്തുനിന്നാരോ വിളിച്ചുശാസിക്കുന്നു… ഭാര്യയാണ്.
ഞാനിപ്പോ വരാം.. ഞാൻ അകത്തേക്ക് നിഷ്കമിച്ചു…
. ജീവിതം എന്നും ഇങ്ങനെയായിരുന്നു … ഒരു രാപ്പാടി പക്ഷി ആ സമയത്തെവിടെയോ ഇരുന്നു കരഞ്ഞു..
Excellent article! I appreciate the thorough and thoughtful approach you took. For more details and related content, here’s a helpful link: LEARN MORE. Can’t wait to see the discussion unfold!