കനൽ തരികൾ

വീടിന് പുറത്ത് അരഭിത്തിയോട് ചേർന്നിരുന്ന് അവൻ, ദൂരെക്ക് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ നേരമൊരുപാടായി.

“പവി മോനെ നേരം ഇരട്ടി തുടങ്ങിട്ടാ.
നി അകത്തേക്ക് കയറിയിരിക്ക്.
അമ്മ ഉണ്ണാൻ എടുത്തു വെച്ചിട്ടുണ്ട്.”

“ഇല്ലമ്മ…അപ്പവരും എനിക്കറിയാം
ഞാൻ അപ്പന്റെ കൂടെ ഉണ്ടോളാം “

അത് കേട്ടതും, എന്റെ ഉള്ളൊന്ന് കാളി.
ദിവസം അഞ്ചായി അയാളെ കാണാതായിട്ട്, എവിടെയാണോ എന്താണോയെന്നറിയില്ല.
കുടിച്ച് വെളിവില്ലാതെ എവിടെയെങ്കിലും കിടന്ന് കാണും,അല്ലെങ്കിൽ വഴി തെറ്റി വല്ല അറിയാത്ത ദിക്കിലും…
എന്നാലും ഇത്ര ദിവസം പതിവില്ലാത്തതാണ്.
കുടുംബത്തിന് ഗുണമൊന്നുമില്ലെങ്കിലും, അവന്ന് അയാളെന്ന് വെച്ചാൽ ജീവനാണ്, തിരിച്ചു അവനും അതെ സ്നേഹം.
സ്വബോധമില്ലെങ്കിലും വരുമ്പോ മടിക്കുത്തിലോ കയ്യിലോ അവന്ന് പ്രിയപ്പെട്ടത് എന്തേലുമൊന്ന് കാണും.
അവനെ ചേർത്ത് പിടിച്ചു നെറുകയിൽ ചുണ്ടമർത്തുമ്പോ ആ കണ്ണുകൾ നിറയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.
പക്ഷേ മാറാൻ അയാൾക്കോ മാറ്റാൻ എനിക്കൊ സാധിച്ചില്ല.
സ്വയം നശിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യരൂപം.
അത്രമാത്രമേ ഇപ്പൊ എനിക്ക് അയാളോട് തോന്നാറുള്ളു.
ഒരായിരം സ്വപ്നങ്ങളുമായിട്ടാണ് എല്ലാ പെൺകുട്ടികളെയും പോലെ ഞാനും അയാളുടെ ജീവത്തിലേക്ക് കയറി വന്നത്.
പക്ഷേ ദിവസങ്ങൾക്കുള്ളിൽ തന്നെ ആ സ്വപ്നങ്ങളെല്ലാം ഒരു ചില്ല് കൊട്ടാരം പോലെ തകർന്നടിഞ്ഞ്, കുത്തി നോവിക്കാൻ തുടങ്ങിയിരുന്നു.
പലപ്പോഴും ഉടുത്തുണിയില്ലാതെ, റോഡിന്റെ വക്കിലും, വഴി തെറ്റി പലരുടെയും വീട്ടുപടിക്കലും, ബോധമില്ലാതെ ഒരു കോമാളിയെ പോലെ ആടി തിമർക്കുന്ന അയാളെ പതിയെ ഞാനും വെറുത്തു തുടങ്ങി.
മദ്യത്തിന്റെ രൂക്ഷഗന്ധവും, ഛർദിയുടെ അവശിഷ്ട്ടങ്ങളും വെറുപ്പിന്റെ ആഴം കൂട്ടികൊണ്ടിരുന്നു.
തിരുത്തതാൻ ശ്രമിച്ചിട്ടുണ്ട് പലവട്ടം, പക്ഷേ അപ്പോഴൊക്കെ കൂടുതൽ അയാളെന്നിൽ നിന്ന് അകലുകയായിരുന്നു.
പെണ്ണ് കെട്ടിയാൽ മകന്റെ സ്വഭാവ ദുഷ്യം നേരെയാകുമെന്ന് ആരോ പറഞ്ഞത് കേട്ട്, മാന്യതയുടെ മുഖമുടിയണിയിച്ചു എന്റെ കഴുത്തിൽ മകനെ കൊണ്ട് താലി കെട്ടിച്ചർ തന്നെ ഒരു പെണ്ണിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും തകർത്തെന്ന വേദനയിൽ ഉരുകിയുരുകി ഒടുവിൽ സ്വയം മരണത്തിന് കീഴടങ്ങി.
പോകും മുമ്പേ എന്റെ ജീവിതം ബലി കല്പിച്ചതിന് പകരം നൽകിയതാണ് അല്പം ഭൂമിയും ഈ കുഞ്ഞ് വീടും.
എത്ര വിചിത്രമായ അചാരമാണല്ലേ, ഒരാളുടെ ജീവിതം കൊണ്ട് മറ്റൊരാൾക്ക്‌ പരീക്ഷണമാകുക എന്നത്.
സ്വബോധത്തോടെ ഞാൻ അയാളെ ഒരിക്കലും കണ്ടിട്ടില്ല.
ബോധത്തിനും ഉപഭോദത്തിനുമിടയിൽ അയാൾ മറക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്തൊ ഒന്ന് അയാളെ അലട്ടുന്നുണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
അല്ലാത്ത പക്ഷം ഒരു മനുഷ്യനും ഇങ്ങനെ കഴിയില്ല.
“ഇറങ്ങി പോയിക്കൂടെന്ന് പലരും ചോദിച്ചു.” പക്ഷേ ദീനക്കാരനായ അച്ഛനും കരപറ്റാത്ത അനിയത്തിമാർയുടെയും മുന്നിൽ വീണ്ടും ഞാനൊരു ചോദ്യ ചിഹ്നമാകും.
അത് കൊണ്ട് തന്നെ ഉള്ളു പൊള്ളുമ്പോഴും ചിരി കൊണ്ട് മറകെട്ടി ഞാനും, പലരുടെയും മുന്നിൽ തകർത്തു വാണു.

അടുത്തുള്ള ടെക്സ്റ്റൈൽസിലെ,സെയിൽസ് ഗേൾ ആയി കയറുമ്പോ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു പവി,അവന്റെ വിശപ്പ്.
പക്ഷേ അയാൾ പോയതിൽ പിന്നെ അവന്റെ കണ്ണുകൾ വിശ്രമിച്ചിട്ടില്ല.

“യശോധേ…
അവന്റെ വിവരം വല്ലോം ഉണ്ടോ..?”
നടക്കുന്ന നടപ്പിൽ ചാരുവമ്മയുടെ നീട്ടിയൊരു ചോദ്യത്തിൽ സ്വയമോരാനന്ദം കണ്ടെത്തൽ.

“ഇല്ല….”
കടുപ്പിച്ചോരു വാക്കിലൂടെ ഞാനാ സംസാരത്തിന് വിരാമമിട്ട് കൊണ്ട് മുഖം തിരിച്ചു.

ആർക്കറിയാം എവിടേലും വീണു ചത്തോ ആവോ…
സ്വയം എന്തൊക്കയോ പിറുപിറുത്ത് കൊണ്ട് അവർ കടന്ന് പോയി.
അത് അങ്ങനെ കുറെ ജന്മങ്ങൾ മറ്റുള്ളവരുടെ വേദനയിൽ കണ്ണീരിൽ സ്വന്തം മനസ്സ് നിറക്കുന്നവർ.
ഇരുട്ടിന് കനം വെച്ച് തുടങ്ങി, മകനെ നെഞ്ചോട് ചേർത്ത് പിടിച്ചു രാവിനെ പുണരുമ്പോൾ അയാളുടെ കാലൊച്ച ഞാനും കൊതിച്ചുവോ എന്നൊരു തോന്നൽ.
അയാളെ ഞാൻ ഒരിക്കലും സ്നേഹിച്ചിട്ടില്ലെന്ന് പലരുടെയും മുഖത്ത് നോക്കി ഉറക്കെ വിളിച്ച് പറയുമ്പോഴും, അയാളിൽ നിന്ന് എനിക്ക് കിട്ടാതെ പോയ സ്നേഹത്തിന്റെ നോവ് ഉള്ളിൽ അലതല്ലുന്നുണ്ടായിരുന്നു.
ബോധത്തോടെ ഒരു ചേർത്ത് നിർത്തൽ,ഒരു വാക്ക് അത് മതിയായിരുന്നു.
ഇനി, അയാളെന്നെങ്കിലുമെന്നെ സ്നേഹിച്ചു കാണുമോ.
ഞാൻ എന്നൊരു വെക്തി അയാളുടെ ജീവിതത്തിൽ ഉണ്ടെന്ന് പോലും അയാൾ ഒരുപക്ഷേ മറന്നു കാണും.
ഇല്ല… എനിക്കറിയാം.
സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലെങ്കിലും അതെനിക് അനുഭവപ്പെടുമായിരുന്നു.

“അമ്മാ…അപ്പൻ മരിച്ചു കാണുമോ…
അവിചാരിതമായി കടന്ന് വന്ന പവിയുടെ ആ ചോദ്യം ഉള്ളൊന്ന് പിടിച്ചുലച്ചു.”

“ഇല്ലടാ… അപ്പൻ വരും.”

“അപ്പൻ മരിച്ചു പോയ, ഞാനും മരിക്കുട്ടോ.”
തലയിൽ ആരോ ശക്തിയായി അടിച്ചത് പോലെയായിരുന്നു അവന്റെ ആ വക്കുകൾ എന്നിൽ വന്ന് പതിച്ചത്.
മറുപടിപറയാനുള്ള വാക്കുകൾക്ക് വേണ്ടി ഞാൻ പിടഞ്ഞു പോയി.

പവി… എന്തൊക്കയ പറയണെ..
മോന് … മോന് അമ്മയില്ലേടാ..
പിന്നെ എന്തിനാ അങ്ങനെ ഒക്കെ ചിന്തിക്കണെ.

“അച്ഛനില്ലാതെ പിന്നെ ജീവിച്ചിട്ട് കരല്യാന്ന എല്ലാരും പറയണേ.
അജമലും, അനന്ദുവും അപ്പുവും ചീരുവമ്മയും ഒക്കെ പറഞ്ഞു”

അവന്റെ വാക്കിലുള്ള മൂർച്ഛ എന്നെ വല്ലാതെ പേടിപ്പെടുത്തി.
ഞാൻ ഒന്നുടെ അവനെയെന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

പവി…
അതൊക്ക കുട്ടിയോൾ വെറുതെ പറയടാ.
നി അതൊന്നും വിശ്വസിക്കരുത്.
നിന്റെ അപ്പൻ വരും അമ്മയെ പറയണേ.
അപ്പോഴേക്കും അവന്റെ കണ്ണിലെ നനവ് എന്റെ നെഞ്ചിൽ പടർന്നു കഴിഞ്ഞു.
അവനും ഇരുളിന്റെ മറപറ്റി കരയാൻ പഠിച്ചിരുന്നു.
അവന്റെ ഉള്ളിലെ വേദന,അയാളോടുള്ള സ്നേഹത്തിന്റെ ആഴം ഇപ്പോ എനിക്ക് കേൾക്കാം.
നിറഞ്ഞ എന്റെ കണ്ണുകൾ അവന്റെ നെറുകയിലേക്ക് വീഴാതിക്കാൻ ഞാൻ ഒന്നുടെ ആ പായയിലേക്ക് മുഖം ചേർത്ത് വെച്ചു.
പരസ്പരം മറച്ചു വെച്ചയുടെ ഗദ്ഘദങ്ങൾ കൂട്ടിമുട്ടിയിരിക്കുന്നു,അവയിനി ഒരു കൂട്ടകരച്ചിലിലേക്ക് വഴിമാറാതിരിക്കാൻ അവനെ നെഞ്ചിൽ നിന്നും ഞാൻ പറച്ചു മാറ്റി.
എന്നോ കെടുത്തി വെച്ച നിലവിളക്കിന് ആ രാത്രി ഞാൻ തിരികൊളുത്തി.
എന്നെ ഇരുട്ടിയാഴ്ത്തിയ ദൈവത്തിനോടുള്ള, പകരം വീട്ടലായിരുന്നത്.
ആദ്യമായി ഈശ്വരനോട് അയാളുടെ ജീവന് വേണ്ടി ഞാൻ നിറഞ്ഞ മിഴികളോടെ കൈകൾ കൂപ്പി.
ഒരൊറ്റ തവണ, ഒരൊറ്റ തവണ കൂടെ എന്റെ മകന് വേണ്ടി തിരികെ തന്നേക്കണെയെന്ന് മനസ്സ് നൊന്തു കേണ് പോയി.
ഇനി കൈവിടാതെ കാത്തോളമെന്ന് നിറമിഴികളോടെ വാക്ക് കൊടുക്കുമ്പോഴും തിരികെ വരുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.
പതിവില്ലാതെ പുറത്തുന്നുള്ള ബഹളം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.
വാതിൽ തുറന്നതും കാക്കിയിട്ട കുറച്ചു പോലീസ്കാർ എന്റെ നേർക്ക് നടന്നു വന്നു.
അവരെന്തോക്കയോ എന്നോട് പറയുന്നുണ്ട്.
പക്ഷേ പവിയുടെ ആ വാക്കുകൾ എന്റെ കാതുക്കളെ കൊട്ടിയടച്ചിരുന്നു.
അഞ്ചാറു ദിവസം പഴക്കമുള്ള ഒരു മനുഷ്യ കോലം കായലിൽ പൊന്തിയിട്ടുണ്ടത്രേ
ശരീരം വികൃതമാണ്.
അയളാണോയെന്നുള്ള നാട്ടുകാരുടെ സംശയം തീർക്കാൻ എന്നെ ക്ഷണിക്കാൻ വന്നിരിക്കുന്നു.
പവിയുടെ മുഖത്തേക്ക് എന്റെ കണ്ണുകൾ അറിയാതെ നീണ്ടു പോയി, അവ രക്തമില്ലാതെ കരുവാളിച്ചിരിക്കുന്നു,
ശ്വാസം പോലും അവൻ മറന്നു പോയെന്ന് തോന്നുന്നു.
പേടിയോടെ അവന്റെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു.
പിന്നെ പോലീസ് കാരുടെ പിന്നാലെ ഒരു ജഡത്തെ പോലെ ഞാൻ നടന്നു.
പാലത്തിന്റെ കീഴിൽ തന്നെ കാത്ത് നിൽക്കുന്ന ജനങ്ങളുടെ മുഖത്തേക്ക് ഞാൻ പതിയെ ഒന്ന് നോക്കി.
ആസ്വദനത്തിന്റെയും വേദനയുടെയും പരിഹാസത്തിന്റെയും സഹതാപത്തിന്റെയും വ്യത്യത ഭാവങ്ങൾ.
ഏല്ലാവർക്കും കേൾക്കേണ്ടത് എന്റെ നാവിൻ തുമ്പിലെ ആ വാക്കുകൾ മാത്രമാണ് .
പവിയുടെ കൈ പതിയെ അടുത്തുനിന്ന പോലീസുകാരന്റെ നേർക്ക് നീട്ടി ഞാനാ പടിക്കെട്ടിറങ്ങി.
അവസാനമായി ഒരിക്കൽ കൂടെ ഞാൻ അവന്റെ മുഖത്തെക്ക് നോക്കി.അവൻ കൊതിക്കുന്നതെന്നതാണെന്ന് എനിക്ക് ആ കണ്ണിൽ നിന്ന് വായിക്കാമായിരുന്നു.
ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയ്ക്കപ്പുറം
ഒരു തീ അവന്റെ കണ്ണിൽ ഇപ്പോഴുമുണ്ട്.
ഞാൻ അരികിലെത്തിയതും പോലീസ്കാർ മുടിവെച്ച ആ തുണി പതിയെ എടുത്തു മാറ്റി.
വികൃതമായ ആ രൂപം കണ്ടതും, ഞെട്ടലോടെ ഞാൻ,ഒരു സ്റ്റെപ്പ് പിന്നിലേക്ക് വെച്ചു പോയി.
എല്ലിനോട് പറ്റിയ കുറച്ചു മാംസങ്ങൾ മാത്രം.
വലുത് കയ്യിലെ ചുരുട്ടിയ വിരലുകൾ മാത്രം അല്പം അവശേച്ചിരിക്കുന്നു.
ആ ചുരുട്ടിനുള്ളിൽ ഇപ്പോഴും ഒരു മിട്ടായി കടലാസുണ്ട് ചുവന്ന കളറുള്ള ഒരു കുഞ്ഞ് മിട്ടായി കവർ.
ഒരുതരം മരവിപ്പ് കാൽവിരലിൽ നിന്ന് തലയിലേക്ക് ഇരച്ചു കയറി.
കണ്ണുകൾ നിറഞ്ഞൊഴുകാൻ വെമ്പുന്നുണ്ട്.
ഒന്നു ശക്തി തരാൻ പാകത്തിന് ഒരു കൈ പോലും എനിക്ക് നേരെ നീണ്ടില്ല.
അയാൾ മരിച്ചു കഴിഞ്ഞിരിക്കുന്നു.
പവിയുടെയുള്ളിലെ ആ ശ്യുന്യത നികത്താൻ ആളില്ലാതായിരിക്കുന്നു.
പക്ഷേ അവന്റെ വക്കുകൾ എന്നെ ഭയപ്പെടുത്തി.
കാതുകളിൽ ആ വാക്കുകൾ അലയടിക്കുന്നത് പോലെ.
കണ്ണുകൾ ഇറുകെ അടച്ചു,ഒരു നിമിഷം ഞാൻ എന്നെ തന്നെ ഒന്നു പിടിച്ചു നിർത്തി.
എല്ലാ കണ്ണുകളും എന്റെ ചുണ്ടിലേക്ക് ഉറ്റു നോക്കുകയാണ്.
പതിയെ ഞാൻ പോലീസുകാരന്റെ മുഖത്തേക്ക് നോക്കി.
ഒന്നും സംഭവിക്കാത്തത് പോലെ നിഷേധത്തിൽ തല കൊണ്ട് അല്ലെന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.
ആളുകൾ അടക്കം പറയുന്നുണ്ട്, അതായാൾ തന്നെയാണെന്ന് സ്വയം ഷാട്ട്യം പിടിക്കുന്നുണ്ട്, തെളിവുകൾ നിരത്തി പരസ്പരം വാതിക്കുന്നുണ്ട്.
പക്ഷേ കേൾക്കാൻ എനിക്ക് മനസ്സില്ല, സമ്മതിച്ചു തരാൻ വഴിയുമില്ല.
ഉള്ളിൽ ആർത്തിരമ്പുന്ന നൊമ്പരതിര അലയടിക്കുന്നുണ്ട്.ഓർക്കാൻ ഒന്നും തന്നില്ലെങ്കിലും കഴുത്തിൽ താലികെട്ടിയവനാണ്, പവിയുടെ അപ്പനാണ്,അഴുകിയ ജഡമായി മണലോട് ചേർന്ന് കിടക്കുന്നത്,ആരുമല്ലെന്ന് പറഞ്ഞ് മനസാക്ഷിയെ പോലും വഞ്ചിച്ചു തിരികെ നടക്കുന്നത്.
ഒരുപക്ഷെ അത് കേട്ട് അയാളുടെ ആത്മാവ് പോലും വേദനിച്ചു കാണും.
എങ്കിലും മകന്ന് വേണ്ടിയെന്നറിഞ്ഞാൽ എന്നോട് പൊറുക്കും തീർച്ച.
അവൻ ദൂരെ നിന്നെ എന്നെ ഉറ്റു നോക്കുന്നുണ്ട്.ആ കണ്ണുകളിൽ ഭയത്തിന്റെയും ആകാംഷയുടെയും തിരി ആളികത്തുന്നുണ്ട്‌.
അരികിലെത്തിയതും നിഷേദത്തിൽ അല്ലെന്ന് ഞാൻ അവന്ന് ഉറപ്പ് നൽകി.
ആ നിമിഷം അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് ഈ ലോകം തന്നെ കൈപ്പിടിയിലൊതുങ്ങിയ സന്തോഷമുണ്ടായിരുന്നു.
പിന്നെ ആൾക്കൂട്ടങ്ങളെ വെറും നോക്കുത്തികളാക്കി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ അവടെ നിന്നും തിരികെ നടന്നു.
ഉള്ളിലെ കനലിന്റെ ചൂടേറ്റ് വാടിതളർന്നു പോയ കാലുകൾ,വഴിയരികിലെ ആൽമരച്ചോട്ടിൽ എത്തിയതും നിശ്ചലമായി.

അമ്മ…. അപ്പയെന്ന വരിക,
തോളോട് ചേർന്നിരുന്ന അവനത് ചോദിച്ചതും ഹൃദയം രണ്ടായി മുറിഞ്ഞു പോയെന്ന് തോന്നുമാർ ഒരു വേദന കടന്ന് വന്നു.

മോന്റെ അപ്പൻ വരും..
പക്ഷേ അതെന്നാണെന്ന് മാത്രം മോനെന്നോട് ചോദിക്കരുത്.
നിന്റെ അപ്പൻ മരിച്ചിട്ടില്ല.
മടങ്ങി വരും തീർച്ച.
ഇതമ്മയുടെ വാക്കാണ്.
അവന്റെ കുഞ്ഞ് കയ്യിൽ പിടിച്ചു,
ഒരു പാഴ് വാക്ക് നൽകി ഞാവനെ പറഞ്ഞ് വിട്ടു.

തേടിവരാൻ മാത്രം പാകത്തിന്, കൂട്ടുകാരോ കുടുംബക്കാരോയില്ല.
അനാഥശവമെന്ന് പേര് നൽകി, ഇനി ഏതെങ്കിലും പൊതു സ്മശാനത്തിൽ അഗ്നിക്കിരയായി മാറും. മകൻ ജീവിച്ചിരിക്കെ ചിത കൊളുത്താൻ ആളില്ലാതെ,ഓർത്ത് കരയാൻ ഒരിറ്റ്കണ്ണുനീര് പോലുമില്ലാതെ അടുത്ത നിമിഷത്തിൽ ഒരു പിടി ചാരമായി…

വയ്യാ…ഓർക്കാൻ വയ്യാ..
ഒന്നാർത്ത് കരയാണമെന്നുണ്ട് പക്ഷേ എങ്ങനെ.
പവി….
അവന്റെ വാക്കുകൾ.
അച്ഛനില്ലതെ അവനിനി ജീവിക്കേണ്ടെന്ന് തോന്നിയാൽ…
വേണ്ട…എനിക്ക് കരയണ്ട.
എനിക്കവനെ വേണം, നല്ലൊരു മനുഷ്യനായി മകനായി തണലായി താങ്ങായി ഇനിയെന്നും എനിക്കവനെ വേണം.
ഒരു നെടുവീർപ്പോടെ അവിടെ നിന്നും തിരികെ നടക്കുമ്പോഴും, മകന്റെ കൈകൊണ്ടുള്ള അവസാന യാത്രയയാപ്പിന്
ഇടം കൊടുക്കാതെ പറഞ്ഞ് വിട്ടതിന് നിശബ്‍ദമായി അയാളോട് ഞാൻ ഒരായിരം തവണ മാപ്പ് പറഞ്ഞ് കഴിഞ്ഞിരുന്നു.

ഉമൈ…

One comment

Leave a Reply

Your email address will not be published. Required fields are marked *