ചെറുപ്പകാലത്ത് എല്ലാവരെയും പോലെ മികച്ച ജീവിതമായിരുന്നു എന്റേതും.
പക്ഷെ…! ഞാനിപ്പോൾ സർട്ടിഫിക്കറ്റുള്ള മാനസിക രോഗിയാണ് .
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞു റിസൾട്ടിനായ് കാത്തിരിക്കുമ്പോഴാണ്.
വല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവപ്പെടുന്നത്.എല്ലാവരിൽ നിന്നും സ്വയം മാറി നില്ക്കാൻ ആഗ്രഹിച്ചു.
പരീക്ഷയുടെ ഫലം വന്നപ്പോൾ തരക്കേടില്ലാത്ത മാർക്കോടെ പാസായി.
പക്ഷെ…തുടർന്ന് പഠിക്കാൻ മനസ്സൊട്ടും വന്നില്ലാ.
എല്ലാഴ്പ്പോഴും ഒറ്റയ്ക്കിരിക്കായ് ഇഷ്‌ടായി.
ആരേലും സംസാരിക്കാൻ വന്നാൽ ഒന്നോ രണ്ടോ വാക്കില് മറുപടി പറയും. വീട്ടിലെന്നും ഇതിന്റെ പേരിൽ വഴക്കായി.
ഉറക്കം പതിയെ കുറയാൻ തുടങ്ങി.
കണ്ണടച്ചാൽ പേടിപെടുത്തുന്ന ദുഃസ്വാപ്നങ്ങൾ
പലപ്പോഴും അലറി കരഞ്ഞു .
ആദ്യമൊക്കെ വീട്ടിലുള്ളവർ എഴുനേറ്റ് വന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു .
എന്നിട്ട് “ദിക്റുകൾ ചൊല്ലി കിടക്കാൻ പറയും.”
കരച്ചില് പതിവായപ്പോൾ ആരും വന്ന് നോക്കാതെയായി.ചിലപ്പോൾ ഉറക്കെ ചിരിക്കാൻ തോന്നും…അപ്പോൾ പൊട്ടി ചിരിക്കും.
ഇതെല്ലം അഭിനയമാണെന്ന് അനിയന്മാരും കുടുംബക്കാരും പറയാൻ തുടങ്ങി.
ഇത് കേൾക്കുമ്പോൾ സങ്കടപ്പെട്ട് കരയും.
ഇടയ്ക്ക് ഉമ്മ വന്ന് സമാധാനിപ്പിക്കും.
ആകെ അതാണൊരാശ്വാസം…!
ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഡോക്ടറെ കാണിച്ചു.
ഡോക്ടർ ഒറ്റയ്ക്കിരുത്തി ഒരുപാട് സംസാരിച്ചു.
പക്ഷെ
എനിക്ക് കൂടുതലൊന്നും ഡോക്ടറോട് പറയാനില്ലായിരുന്നു.
ഡോക്ടർ മരുന്ന് കുറിച് തരികയും മാറ്റം ഉണ്ടാകുമെന്ന് പറയുയുകയും ചെയ്തപ്പോൾ ഉമ്മയുടെ കണ്ണ് സന്തോഷത്താൽ നിറയുന്നുണ്ടായിരുന്നു.
മരുന്ന് വാങ്ങി വീട്ടിലെത്തിയ ഉടനെ ഉമ്മ ഗുളിക തന്നു.അന്ന് കൂടുതൽ ഞാൻ അസ്വസ്ഥനായി.
പെട്ടെന്ന് ഉറങ്ങി.
പിന്നെ ഉണരുമ്പോൾ സമയം രാത്രി ഒൻപത് മണി.ഏകദേശം ഏഴ് മണിക്കൂറോളം ഉറങ്ങി.
ഭക്ഷണം കഴിച്ചു വീണ്ടും കിടന്നു. പിന്നെയും ഉറങ്ങിയതോർമ്മയില്ല.
രാവിലെ എഴുന്നേൽക്കുമ്പോൾ പത്തുമണി.
ആകെ ഉറക്ക് മാത്രം .
ശരീരം തളരാൻ തുടങ്ങി
ഭക്ഷണത്തോട് താല്പര്യം കുറഞ്ഞു.
ജീവിതം കൂടുതൽ ഇരുട്ട് നിറഞ്ഞതായി.
എല്ലാവരോടും ദേഷ്യം …
ആദ്യമായിട്ട് ഉമ്മയോട് പോലും കയർത്തു സംസാരിച്ചു .സംസാരത്തിനിടയിൽ ഉമ്മയെ പിടിച്ചു തള്ളി.തെറിച്ചു വീണ ഉമ്മയുടെ നെറ്റിത്തടം ചുമരില് തട്ടി മുറിഞ്ഞു .
ചോര മുഖത്തൂടെ ഒലിക്കാൻ തുടങ്ങി .
ഉപ്പയും അനിയന്മാരും ചേർന്ന് പൊതിരെ തല്ലി.
ഉമ്മ അപ്പോഴും തല്ലേണ്ടന്ന് പറഞ്ഞു അവരുടെ കൈകള് പിടിക്കുന്നുണ്ടായിരുന്നു.
പക്ഷെ അവരാരും അത് ചെവി കൊണ്ടില്ല.അടി കൊണ്ട ഭാഗങ്ങൾ നീല നിറം വന്നു.
അന്ന് അലറി കരഞ്ഞിട്ടും കണ്ണ് നീര് വന്നില്ല.
വേദന സഹിക്കാൻ കഴിയാതെ തല്ലിയവർക്ക് നേരെ ഞാൻ തിരിഞ്ഞു. തിരിച്ചടിക്കാൻ ശ്രമിച്ചു.
അതിനിടയിൽ ഓർമ്മകൾ മറയാൻ തുടങ്ങി.
നടന്നതൊന്നും ഓർത്തെടുക്കാൻ പറ്റാതെ വന്നു.ആരൊക്കെയോ ചേർന്ന് മുറിയിലിട്ട് വാതിലടച്ചു.
നേരത്തെ അടികൊണ്ട ഭാഗത്ത് നിന്നും ചോരയൊലിക്കാൻ തുടങ്ങി.
കാഴ്ച്ചക്കാരായി അയൽവാസികൾ ജനവാതിലിലൂടെ നോക്കി നിന്നു.
ഉമ്മ വാതിൽ തുറന്ന് കൊടുക്കാൻ വേണ്ടി പറഞ്ഞു കരയുന്നുണ്ട്.പക്ഷെ ആരും തുറന്നു തന്നില്ലാ.
എടാ…ഇയാൾക്ക് ഭ്രാന്താണെന്ന് പറഞ് അയൽവീട്ടിലെ ചെറിയ കുട്ടികൾ പോലും കളിയാക്കി ചിരിക്കാൻ തുടങ്ങി.
ഇത് കേട്ട് കരച്ചില് അടക്കാന് കഴിഞ്ഞില്ല.
എല്ലാ ശക്തിയും ഉപയോഗിച്ച് എങ്ങിനേലും പുറത്തു കടക്കാന് ശ്രമിച്ചു.
വാതിലും ജനവാതിലും ചവിട്ടി…
അതിനിടയിൽ തളർന്നുറങ്ങി.
ഉണരുമ്പോൾ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചിരിക്കുന്നു.
കൺപോളകൾ തുറക്കാന് കഴിയുന്നില്ല.
വീണ്ടും ഉറക്കിലേക്ക് വഴുതി വീണു.
കാല് ചലിപ്പിക്കാന് പ്രയാസപ്പെടുന്നു.
നോക്കുമ്പോൾ ഒരു കാല് കട്ടിലില് തോർത്ത് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു.
ഇതെന്തിനാണെന്ന് കെട്ടിയിട്ടതെന്ന് കരഞ്ഞു ചോദിക്കുമ്പോൾ…!
നിന്റെ പരാക്രമം കൊണ്ട് ചെയ്തതാണെന്ന് ഉപ്പ മറുപടി പറഞ്ഞു.
ആരെല്ലാം കുറ്റപ്പെടുത്തി സംസാരിക്കുമ്പോഴും ഉമ്മയായിരുന്നു സമാധാനിപ്പിച്ചിരുന്നത്.ആ ഉമ്മ കൂടെയില്ല.
ഉമ്മയെ കാണാനുള്ള കൊതി കൊണ്ട്
കാണിച്ചു തരാൻ പറഞ്ഞു.
പക്ഷെ…!
അവരാരും ഉമ്മയെ കാണിച്ചു തരാൻ കൂട്ടാക്കിയില്ല. ഡോക്ടറോടും കെഞ്ചി പറഞ്ഞു.
ഉമ്മയെ നാളെ കാണിക്കാമെന്ന് ഉറപ്പ് നൽകി.
രാവിലെ ഭക്ഷണം കഴിക്കുമ്പോഴും ഉമ്മയെ ചുറ്റും നോക്കി.എവിടെയും കണ്ടില്ല.
ഇൻജെക്ഷൻ എടുക്കാൻ വന്ന നേഴ്സിനോടും ഉമ്മയെ കണ്ടോന്ന് ചോദിച്ചു അവരും പറഞ്ഞു ഇല്ലെന്ന്.
അതോടെ വീണ്ടും ദേഷ്യം കൂടി വന്നു.
നേഴ്‌സ് കൊണ്ട് വന്ന ഇൻജെക്ഷൻ ട്രായ് എടുത്തു വലിച്ചെറിഞ്ഞു , ഉള്ളിലെ ദേഷ്യം തീർത്തു.
ഇനി വല്ലതും കാണിച്ചാൽ കറണ്ട് കൊണ്ട് ഷോക്കടിപ്പിക്കുമെന്ന് പറഞ്ഞു.
“എനിക്ക് പണ്ടേ കറണ്ടിനെ പേടിയാണ്.”
പേടിച്ചു മിണ്ടാതെ കിടന്നു.
കാലിലെ കെട്ട് മുറുകുമ്പോൾ നല്ലോണം വേദനിക്കുന്നുണ്ട്. തിരിഞ്ഞു കിടക്കാൻ പോലും പറ്റുന്നില്ല.ഇതിനേക്കാൾ ഭേദം മരിക്കുന്നതാണെന്ന് കരുതി.
ഒന്ന് മയങ്ങി എണീറ്റപ്പോൾ കട്ടിലിനരികിൽ ഉമ്മയിരിക്കുന്നു.
കരഞ്ഞു കണ്ണ് കലങ്ങിയിട്ടുണ്ട്.
കൈകൾ ചേർത്ത് പിടിച് തുരുതുരാ ഉമ്മ വെച്ചു.ഉമ്മയുടെ ചൂടുള്ള കണ്ണ് നീര് കയ്യിലേക്ക് ഉറ്റിവീണു. ഉമ്മയുടെ നനഞ്ഞ മുഖത്തോടെ എന്റെ കവിളിൽ ചുംബിച്ചു. തിരിച് ഞാനും ഉമ്മവെച്ചു.
കട്ടിലിൽ ഉമ്മയോട് ചേർന്ന് ചാരിയിരുന്നു.
ഉമ്മയുടെ മടിയില് തലവെയ്ക്കട്ടെന്ന്
ചോദിക്കുമ്പോൾ ഉമ്മ പൊട്ടി കരഞ്ഞു.
ഉമ്മയുടെ മടിയില് തലവെച്ചപ്പോൾ അറിയാതെ കുട്ടികാലം ഓർമ്മ വന്നു.
മുടിയിൽ തലോടിയപ്പോൾ മനസ്സ് നിറഞ്ഞു.
വിറയ്ക്കുന്ന ചുണ്ടുകളോടെ ഉമ്മ എന്തൊക്കെയോ പറഞ്ഞു.
അതിൽ ഏറ്റവും ഹൃദയത്തിൽ കൊണ്ടത് “ഉമ്മാന്റെ കാലം കഴിഞ്ഞാൽ ന്റെ പൊന്ന് മോന് ഒരു ഉറുമ്പിനെ പോലും നോവിക്കരുത് ” എന്ന വാക്കായിരുന്നു.
അത് ഇടയ്ക്കിടക്ക് ചെവിയിൽ മുഴങ്ങി.
ഉമ്മ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി പോവുമ്പോഴും കണ്ണ് തുടച്ചു കൊണ്ടാണ് പോയത്.
തിരിഞ്ഞു നോക്കും എന്ന് കരുതി പക്ഷെ ഉമ്മ നോക്കിയില്ല .
ഒന്നൂടെ കാണാൻ വല്ലാതെ കൊതിച്ചിരുന്നു.
ഭ്രാന്തനായ മകനെ കാണാൻ ഉമ്മ വന്നല്ലോ എന്നോർക്കുമ്പോ വല്ലാത്തൊരു ആശ്വാസം. ശരീരത്തിൽ നിന്നും എന്തോ ഭാരം ഒഴിഞ്ഞത് പോലെ…!
ഇനി ഒരാളോടും ദേഷ്യമോ വഴക്കോ കൂടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ തീരുമാനിച്ചു.
ക്ഷീണമുണ്ടെങ്കിലും മനസ്സിന് വല്ലാത്തൊരു സുഖം അനുഭവപ്പെടാം തുടങ്ങി.
ഇതിനിടയിൽ ഡോക്ടറോട് വീട്ടിൽ പോകട്ടെയെന്ന് ചോദിച്ചു.
കൂടെ നിൽക്കുന്ന ഉപ്പയോടും പറഞ്ഞു ഇനി ആരെയും വേദനിപ്പിക്കില്ലെന്ന്.
നല്ല കുട്ടിയായ് മാറിയാൽ നാളെ തന്നെ വീട്ടിൽ പോകാമെന്ന് ഡോക്ടർ പറഞ്ഞു .
പക്ഷെ ഒന്നുണ്ട്
“മരുന്ന് നിർത്തരുത്.”
ഇല്ലെന്ന് എനിക്ക് ഉറപ്പ് തരണം.
ഉറപ്പാണ് ഡോക്ടർ.
എങ്കിൽ നാളെ പോകാം.
ഒത്തിരി സന്തോഷായി.
നാളെ ഉച്ചയ്ക്ക് മുൻപ് വീട്ടിലെത്താൻ കഴിയണം. രാത്രി വേഗം കിടന്നു. എന്നാലേ
രാവിലെ നേരത്തെ ഉണരാൻ കഴിയൂ.
ഹോസ്പിറ്റലിലേക്ക് വരുന്നതിന്
മുൻപുള്ള കാര്യങ്ങൾ ഒന്നും ഓർമ്മയിലില്ലാ.
ഒന്ന് ഉറക്കിലേക്ക് വഴുതിയപ്പോഴേക്കും സെക്യൂരിറ്റിക്കാരന് വന്ന് വിളിച്ചുണർത്തി.
നിനക്ക് വീട്ടിൽ പോണ്ടെ ? വേഗം ഫ്രഷായിട്ട് വരൂ.
ടോയ്‌ലെറ്റിലെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ നല്ല ഇരുട്ട്.
മുഖം കഴുകി റൂമിലേക്ക് വരുമ്പോൾ സെക്യൂരിറ്റിയോട് നേരം വെളുത്തില്ലല്ലോ എന്ന് ചോദിക്കുമ്പോൾ…!
അത് സാരല്ല്യ…നിന്നെ കൊണ്ട് പോകാനുള്ള വണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു.
ഉപ്പയും ഞാനും ഹോസ്പിറ്റലിന്റെ വണ്ടിയിൽ തന്നെ വീട്ടിലേക്ക് പുറപ്പെട്ടു.
“സമയം ഏകദേശം ഒരു മണി”
ഉപ്പ കൂടുതലൊന്നും മിണ്ടുന്നില്ല.
ചോദിക്കുന്നതിന് മാത്രം മറുപടി.
നിന്നോടൊരു കാര്യം പറയാനുണ്ട്, നല്ലോണം ക്ഷമയോടെ കേൾക്കണം, അവിവേകം ഒന്നും കാണിക്കരുത്, എന്നീ മുഖവുരയോടെ ഞങ്ങളോടപ്പം വന്ന സെക്യൂരിറ്റിക്കാരൻ സംസാരിക്കാൻ തുടങ്ങി.
“നിന്റെ ഉമ്മ അല്പം മുൻപ് മരിച്ചു…”
എന്ത്…?
സാറേ നിങ്ങൾ ആളെ കളിയാക്കരുത്.എന്റെ ഉമ്മ ഇന്നലെ എന്നെ കാണാൻ വന്നതാ.
ഞാൻ വിശ്വസിക്കൂലാ……!
നമ്മൾ ഉമ്മയെ കാണാൻ വേണ്ടിയാണ് പോകുന്നത് .നിനക്ക് വേണമെങ്കിൽ ഉമ്മയെ കണ്ടതിന് ശേഷം ഈ വണ്ടിയിൽ തന്നെ തിരിച്ചു വരാം.അല്ലെങ്കിൽ വീട്ടുകാരോടപ്പം നിൽക്കാം.
എന്ത് വേണമെങ്കിലും നിനക്ക് തീരുമാനിക്കാം.
വീടിന്റെ മുൻഭാഗത്ത് ആളുകള് കൂടി നിൽക്കുന്നുണ്ട്.
വീട്ടിലേക്ക് കയറുമ്പോൾ…!
ഉമ്മയുടെ ചിരിച്ചു കൊണ്ട് കിടക്കുന്ന ചേതനയറ്റ ശരീരം .
നെറ്റിയിലും കവിളിലും ചുംബിച്ചു.ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
അതിനിടയിൽ ആരൊക്കെയോ പിടിച്
റൂമില് കയറ്റി പുറത്തു നിന്നും കുറ്റിയിട്ടു.
സങ്കടം അടക്കാന് കഴിയാതെ വാവിട്ട് കരഞ്ഞു.രാവിലെ ഒന്നൂടെ കാണിച്ചു തരാം വേണ്ടി പറഞ്ഞപ്പോൾ മയ്യിത്ത് കൊണ്ട് പോയീന്ന് പറഞ്ഞു .
അതോടെ വീണ്ടും മനസ്സിന്റെ നിലതെറ്റി.
കബറക്കം കഴിഞ്ഞു വന്നവരോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.
എനിക്ക് ഇപ്പൊ അസൂഖം ഒന്നും ഇല്ലെന്ന് പലവട്ടം അവരോട് പറഞ്ഞപ്പോൾ വാതിൽ തുറന്ന് തന്നു.
പലരും ദൂരെ കാഴ്ച്ചക്കാരായ് നിൽക്കുന്നുണ്ട്.
തിരിച്ചാരെയും നോക്കിയില്ല .
നേരെ പള്ളി പറമ്പിലേക്ക് നടന്നൂ…
നനഞ്ഞ മണ്ണോട് കൂടിയ പുതിയൊരു ഖബർ കണ്ടു.മൈലാഞ്ചി ചെടിയുടെ ഇലകള് വെയിലേറ്റ് വാടിയിട്ടുണ്ട്.
കുറച്ചു നേരം അതിന്റെ അടുത്തിരുന്നു.
ഒറ്റപ്പെട്ടു പോയ സങ്കടം പറഞ്ഞു. ഇനി ഉമ്മയില്ലാത്ത വീട്ടിലേക്ക് ഞാൻ പോകുന്നില്ലെന്ന് പറഞ്ഞിറങ്ങി.
കയ്യില് നയാ പൈസയില്ല.
ആദ്യം കണ്ട ചരക്ക് വണ്ടിയില് കയറി .അന്യ സംസ്ഥാനക്കാരനായ ഹിന്ദിക്കാരൻ ഡ്രൈവറായത് കൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല .
അവരോടപ്പം കിലോമീറ്ററുകളോളം സഞ്ചരിച്ചു .
ഒഴിഞ്ഞൊരു വനമേഖലാ പ്രദേശത്ത് എത്തിയപ്പോൾ വണ്ടിയിൽ നിർത്താൻ ആംഗ്യം കാണിച്ചു.
അവര് നിർത്തി തന്നു.
പതിയെ ഇറങ്ങി നടന്നു.
നടന്ന് തളർന്നപ്പോൾ വലിയൊരു മരത്തണലിൽ ഇരുന്നു.ക്ഷീണം കൊണ്ട് തളർന്നുറങ്ങി.
നല്ലോണം വിശക്കുന്നുണ്ട്.കൂടെ നല്ല ദാഹവും.
വിശന്ന് അല്പദൂരം നടന്നപ്പോൾ…!
തൊട്ടടുത്ത പറമ്പില് നിന്നും കിളികളുടെയും കുരങ്ങിന്റെയും ശബ്ദങ്ങള് കേൾക്കാൻ തുടങ്ങി.
അവിടേക്ക് വെറുതെയൊന്ന് പോയി നോക്കി…
നിറയെ ചക്ക വീണ് കിടക്കുന്നു.
വിശപ്പിന്റെ കാഠിന്യം കൊണ്ട് കിളികളോടപ്പം ചേർന്ന് വയറ് നിറച്ച് ചക്ക കഴിച്ചു.
തൊട്ടപ്പുറത്ത് തന്നെ ചെറിയൊരു തോടും.അവിടെ നിന്ന് ദാഹം തീരും വരെ വെള്ളവും കുടിച്ചു.
തോടിന് ചേർന്നൊരു മരത്തണലിൽ കിടന്നു.പിന്നെ താമസം അവിടെ ഉറപ്പിച്ചു.
ആരുടേയും ശല്യമില്ലാത്തൊരിടം.
മാസങ്ങൾ നീണ്ട് …വര്ഷങ്ങളായി.
കിളികളോടും കുരങ്ങിനോടും കൂട്ട് കൂടി.
എല്ലാവരോടും വലിയ സൗഹൃദമായി.
ഇടയ്ക്ക് കാട്ടാനകൾ കാടിറങ്ങുമ്പോൾ കുരങ്ങ് സൂചന നൽകും.
“ആർക്കും ആരോടും പകയില്ലാത്തൊരിടം”
ഇടയ്ക്ക് വരി വരിയായ് നടക്കുന്ന ഉറുമ്പിന്റെ വഴി തെറ്റിക്കുക എന്നതാണ് ഇടയ്ക്കുള്ളൊരു ആനന്ദം.
ജടപിച്ച നീണ്ട താടിയും മുടിയും തലോടി തന്റെ ജീവിതാനുഭവം വനം വകുപ്പ് ഉദ്യോഗസ്ഥനോട് വിവരിക്കുമ്പോൾ അയാൾ പൂർണ സന്തോഷവാനായിരുന്നു.
പരിഹസിക്കുകയും വേട്ടയാടുകയും ചെയ്യുന്ന മനുഷ്യർക്കിടയിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് അയാളും ആഗ്രഹിച്ചിരുന്നില്ല.
നാടും വിലാസവും ചോദിച്ചിട്ടും മനഃപ്പൂർവ്വം അയാൾ മറച്ചു വെച്ചു.
ശുഭം.
റാഷിദ് ചെട്ടിപ്പടി