പിറവത്തെ ബാറിൽ നിന്ന് രണ്ട് ഒന്നെര O P R അടിച്ച്, ബസ്സ്റ്റാൻറിലെത്തിയപ്പോൾ, തട്ടുകടയിലെ ചില്ലലമാരിയിരുന്ന് ബോണ്ടാ ചിരിക്കുന്നു. അമ്മക്ക് ബോണ്ടാ ഇഷ്ടമാണെന്ന് ഓർത്തപ്പോൾ, ആറെണ്ണം പാർസൽ പറഞ്ഞു. ഓട്ടോ വിളിച്ച് വീട്ടിലെത്തിയപ്പോൾ, നിലവിളക്കിനുമുന്നിൽ രാമായണം വായിക്കുന്ന അമ്മ. അല്പം അകലെമാറി മംഗളം വായിക്കുന്ന ഭാര്യ. രാമായണപാരായണത്തിനിടയിൽ, അമ്മക്ക് ബോണ്ടാ നല്കുന്നത് ആചാരലംഘനമാണല്ലോയെന്ന് കരുതി ഭാര്യയെ പൊതി ഏല്പിച്ചു. ഭാര്യ പൊതിതുറന്ന് ബോണ്ടായെന്നലറി. മക്കൾ ഓടി അടുത്തു. മൂന്നെണ്ണം എടുത്തിട്ട് ഭാര്യ ബാക്കിമൂന്ന് പൊതിഞ്ഞുവെച്ചു.രാമായണ പാരായണം തീർന്നപ്പോൾ ഞാൻ അമ്മയുടെ അടുത്തെത്തി ” അമ്മേ ബോണ്ട”
“എനിക്കുവേണ്ട”
“അതെന്താമ്മേ…അമ്മയുടെ ഫെയിവറേറ്റ് അല്ലേ ബോണ്ട”
” ഉം” അമ്മ നീട്ടിമൂളി
“ഫെയിവറേറ്റിന് കൊടുത്തതിനു ശേഷം ബാക്കി തിന്നാൻ ഞാൻ അത്ര കൂതറയല്ല”
“അമ്മ രാമായണം വായിക്കുകയായതുകൊണ്ടാമ്മേ, ഞാൻ അമ്മയുടെ കൈയ്യിൽ തരാഞ്ഞേ”
“ഞാൻ ചത്തൊഴിവ് തിന്നാൻ കെടക്കണവളല്ല, ഒരു ലക്ഷം രൂപയും, പതിനഞ്ച് പവനുമായ് പടികടന്നു വന്നവളാണ്”…ഭാര്യ തിന്നുകൊണ്ടിരുന്ന ബോണ്ട പട്ടിക്ക് എറിഞ്ഞുകൊടുത്തു.
അമ്മ മുറിക്കകത്തുപോയി പഴയ മരപെട്ടി എടുത്തുകൊണ്ടു വന്നു. നിറയെ പെരിങ്ങാമല കൃഷ്ണന് പാൽപായസം നടത്തിയ രസീതുകൾ….
“നോക്കെടാ പെൺകോന്താ….അമ്മ നിൻറ പക്കപിറന്നാൾ തോറും, നിൻറ പേരിൽ നടത്തിയ പാൽപായസ രസീത്. എടാ…കണ്ണോ വളരണ്, കാലോവളരണെന്ന് നോക്കി നിന്നെ വളർത്തിയ അമ്മയിന്ന് നിനക്ക് രണ്ടാംഭാവമായല്ലേ”
“കടം കയറി ചാവാൻ തുടങ്ങിയപ്പോൾ, സഹായത്തിന് ഞാനും എൻറ വീട്ടുകാരും മാത്രമേ ഉണ്ടായിരുന്നുളളു…പാൽപായസക്കാരിയെ കണ്ടില്ല”
“നിൻറ തൃക്കാൽ എന്നിവിടെ വെച്ചോ, അന്നുതുടങ്ങിയതാ എൻറ മോൻറ കഷ്ടകാലം”
“ഓ…രാജകുടുംബത്തിലേക്കല്ലേ ഞാൻ വന്നത്” ഒന്നുപോ തള്ളേ”
“നീയും വളർത്തണുണ്ടല്ലോ രണ്ടിനെ നീ അനുഭവിച്ചേ മരിക്കൂ…”
“അമ്മേ…നിർത്ത്, അമ്മയോടുളള ഇഷ്ടത്തിനായ് ഈ മകൻ വാങ്ങിയതാണിത്”
“ങേ….” ഭാര്യയുടെ ശബ്ദം
“അല്ലെടി നിന്നോടും”
“ങേ…” അമ്മയുടെ ശബ്ദം.
ഒരു മകനെ മനസ്സിലാക്കാത്ത അമ്മക്കും, ഭർത്താവിനെ മനസ്സിലാക്കാത്ത ഭാര്യക്കുമുളളതല്ല ഈ ബോണ്ട. ഇത് ദേ പട്ടിക്കുളളതാണ്