
ലയയുടെ തിരിച്ചറിവുകൾ
ലയ ജനിച്ചതും വളർന്നതും എല്ലാം ദുബായിലാണ്. പപ്പയും മമ്മിയും ഒന്നിച്ച് ജോലിക്ക് പോകുന്നതും, അടുക്കളയിൽ ഒന്നിച്ച് കുക്ക് ചെയ്യുന്നതും കണ്ട് വളർന്ന ലയക്ക് കുടുംബ ജീവിതം വളരെ സുന്ദരമായാണ് തോന്നിയിട്ടുള്ളത്. കറി വെയ്ക്കുന്നത് തുടങ്ങി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വരെ പപ്പയും മമ്മിയും ഒന്നിച്ചാണ്.
ഇടക്ക് നാട്ടിൽ പോയി വരുമ്പോൾ മമ്മി പറയുന്നത് കേൾക്കാം “ലയക്ക് കല്യാണം നോക്കുമ്പോൾ പുറത്ത് ഉള്ള അലയൻസ് നോക്കിയാൽ മതി, ഇല്ലെങ്കിൽ അവളുടെ കഷ്ടപ്പാട് നമ്മൾ കാണേണ്ടി വരും” മമ്മി പറയുന്നത് അന്ന് എനിക്ക് മനസ്സിലായില്ല.
ഇടക്ക് മാത്രം നാട്ടിൽ വരുന്നത് കൊണ്ട് നാട് എനിക്ക് എന്നും കൈയ്യെത്തി പിടിക്കാൻ പറ്റാത്ത ഒന്നായിരുന്നു. നിറയെ പച്ചപ്പും, നിറഞ്ഞ് ഒഴുകുന്ന പുഴയും, ഗ്രാമത്തിന്റെ നിഷ്കളങ്കതയും എല്ലാം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. കല്യാണം ആലോചിച്ച് തുടങ്ങിയപ്പോൾ നാട്ടിൽ ഉള്ള ചെക്കൻ മതി എന്ന് വാശി പിടിച്ചത് ആ സ്വപ്നലോകത്ത് എന്നും ജീവിക്കാമല്ലോ എന്ന് ഓർത്ത് മാത്രം ആയിരുന്നു.
മമ്മി പല കാരണങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കിയിട്ടും അഖിലിന്റെ ആലോചന വന്നപ്പോൾ അത് തന്നെ മതി എന്ന് പറഞ്ഞ് ഞാൻ വഴക്കിട്ടു. അഖിലിന്റെ ഫാമിലി ഹൈലി എജുക്കേറ്റഡ് ആയത് കൊണ്ടും, അഖിലിന് നല്ല ജോബ് ഉള്ളത് കൊണ്ടും അവസാനം മമ്മി എനിക്ക് വഴങ്ങി. സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു എനിക്ക്. അഖിലിനെ കുറിച്ചോ, അവരുടെ ഫാമിലിയെ കുറിച്ചോ ഒന്നും ഞാൻ ചിന്തിക്കുന്നതെ ഇല്ലായിരുന്നു. എന്റെ മുമ്പിൽ നാട് മാത്രം നിറഞ്ഞ് നിന്നു.
അവരുടെ വീട്ടിൽ ചെല്ലുമ്പോൾ ചെയ്യേണ്ടത് എല്ലാം മമ്മി പുറകെ നടന്ന് പറഞ്ഞ് തരുന്നുണ്ടായിരുന്നു. മമ്മിയുടെയും പപ്പയുടെയും ജീവിതം കണ്ട് വളർന്നത് കൊണ്ടാവും എനിക്ക് ഒരു ടെൻഷനും തോന്നിയില്ല.
കല്യാണം കഴിഞ്ഞ് ചെന്ന ദിവസം എല്ലാവരും ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ്, ആണുങ്ങൾ എല്ലാം എഴുന്നേറ്റ് പോയി. ഞാൻ എന്റെ പാത്രം എടുത്ത് അടുക്കളയിലേക്ക് നടക്കുമ്പോൾ പുറകിൽ നിന്ന് അഖിലിന്റെ സിസ്റ്റർ വിളിച്ചു. “ലയ ഇത്രയും കാലം അഖിലിന്റ കാര്യങ്ങൾ എല്ലാം മമ്മിയാണ് നോക്കിയത്, ഇന്ന് മുതൽ ലയ വേണം ചെയ്യാൻ” എനിക്ക് അവർ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാകുന്നതിന് മുൻപ് മമ്മി ഇടക്ക് കയറി. “മോൾ ഇങ്ങ് വന്നതല്ലേ ഉള്ളൂ, എല്ലാം പഠിക്കാൻ സമയം വേണ്ടേ”
അഖിലിന്റെ പാത്രം എടുക്കാതെ പോയതിനാണ് അവർ അത് പറഞ്ഞത് എന്ന് പോലും അന്നെനിക്ക് മനസ്സിലായില്ല.
രാവിലെ ബാൽക്കണിയിൽ നിന്ന് കൺനിറയെ പ്രകൃതി ഭംഗി ആസ്വദിക്കുമ്പോഴാണ് അഖിൽ വിളിച്ചത്. “രാവിലെ അടുക്കളയിൽ മമ്മി തന്നെ അല്ലേ, ഹെൽപ് ചെയ്യാൻ ചെന്നില്ലെങ്കിൽ എല്ലാവരും എന്ത് വിചാരിക്കും, നീ ചെല്ല്”
“അഖിലും വാ, നമ്മുക്ക് ഒന്നിച്ച് എല്ലാ പണിയും പെട്ടെന്ന് തീർക്കാം”
“ഞാനോ, ഇവിടെ ഒന്നും ആണുങ്ങൾ അടുക്കളയിൽ കയറാറില്ല” അഖിലിന്റ മുഖത്തെ കടുത്ത ഭാവം കണ്ട് ഞാൻ ഒന്നും മിണ്ടാതെ കിച്ചനിൽ കയറി. ചെയ്യ്തിട്ടും ചെയ്യ്തിട്ടും തീരാത്ത പണികൾ. ബ്രേക്ക്ഫാസ്റ്റ് കഴിയുമ്പോൾ ലഞ്ചിന്റെ പണി തുടങ്ങും, അതും കഴിഞ്ഞ് എവിടെ എങ്കിലും ഇരിക്കുമ്പോൾ കേൾക്കാം ചായ എടുക്കാൻ പറയുന്നത്, അത് കഴിയുമ്പോ ഡിന്നർ. ആ വീട്ടിലെ ആണുങ്ങൾ വേറെ ആരും വെച്ച ഭക്ഷണം കഴിക്കില്ല അത്രേ, അടുക്കളയിൽ ആരെയെങ്കിലും നിർത്താൻ പറഞ്ഞപ്പോൾ മമ്മിയുടെ മറുപടി അതായിരുന്നു. ഇവരൊക്കെ പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോൾ അതൊന്നും ബാധകമല്ലേ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും വേണ്ടെന്ന് വെച്ചു.
ഇരിക്കുന്നിടത്ത് ചെന്ന് ചായ കൊടുത്തും ഭക്ഷണം ഉണ്ടാക്കിയും, ഓഫീസിൽ നിന്ന് വരുമ്പോൾ ഊരി ഇടുന്ന ഡ്രസ്സ് എടുത്ത് വെച്ചും മടുത്ത് തുടങ്ങിയപ്പോഴാണ് ജോലിക്ക് ജോയിൻ ചെയ്യാൻ തീരുമാനിച്ചത്, കല്യാണം കഴിഞ്ഞ് മൂന്ന് മാസം വെറുതെ ഇരുന്ന് നാടിന്റെ ഭംഗി ആസ്വദിക്കാൻ ആഗ്രഹിച്ച എനിക്ക് ഒരു ദിവസം പോലും പ്രഭാത സമയത്തെ പ്രകൃതിയുടെ ശാന്തതയോ, സന്ധ്യയുടെ ചുവപ്പോ കാണാൻ സാധിച്ചില്ല. എന്നും കീ കൊടുത്തത് പോലെ എഴുന്നേറ്റ് എന്തൊക്കെയോ ചെയ്യുന്നു. ഇനിയും വീട്ടിൽ ഇരിക്കുന്നത് ശരിയല്ല എന്ന് മനസ്സിലായപ്പോഴാണ് ജോയിൻ ചെയ്യുന്ന കാര്യം അഖിലിന്റെ മമ്മിയോട് പറഞ്ഞത്.
“ഇനി മുതൽ അപ്പോ രാവിലെ കുറച്ച് കൂടി നേരത്തെ എഴുന്നേൽക്കണം, ഓഫീസിൽ പോകുന്നതിന് മുൻപ് എല്ലാം ചെയ്യ്തിട്ട് പോകണമല്ലോ” മമ്മി പറഞ്ഞപ്പോൾ ഞാൻ യാന്ത്രികമായി തലയാട്ടി.
രാവിലെ എഴുന്നേറ്റ് എനിക്കും അഖിലിനും ഉള്ള ലഞ്ച് റെഡി ആക്കി എടുക്കുമ്പോഴെക്കും പോകാൻ സമയം ആകും, ഡ്രസ്സ് അയൺ ചെയ്യാൻ തുടങ്ങുമ്പോൾ അഖിലിന്റെ ഷർട്ട് ടേബിളിൽ വന്ന് വീഴും, “നിനക്ക് ഇതെല്ലാം വീക്കെൻഡിൽ ചെയ്യ്ത് വെച്ചു കൂടെ, അതെങ്ങനെയാ, ഒന്നും പ്ലാൻ ചെയ്യ്ത് ചെയ്യാൻ അറിയില്ലല്ലോ” തുടങ്ങിയ അഖിലിന്റെ കുറ്റപ്പെടുത്തലുകൾ ഇപ്പോൾ ശീലമായി.
ഓഫീസിൽ നിന്ന് എത്ര ക്ഷീണിച്ച് വന്നാലും അഖിലിന് ഇഷ്ട്ടപ്പെട്ട കറി ഉണ്ടാക്കാനും, ചപ്പാത്തി ഉണ്ടാക്കാനും പറഞ്ഞ് മമ്മി അടുക്കളയിലേക്ക് വിളിക്കും. എല്ലാം കഴിഞ്ഞ് ഒന്ന് നടുവ് നിവർത്തുമ്പോൾ എഴുന്നേൽക്കാൻ നേരമാകും.
ഇടക്ക് ബന്ധുക്കളും നാട്ടുകാരും ഒക്കെ മമ്മിയോട് ചോദിക്കുന്നത് കേൾക്കാം, മരുമകൾ പണി എന്തെങ്കിലും ചെയ്യുമോ എന്നൊക്കെ. “സ്പീഡ് ഒന്നും ഇല്ല, എന്തൊക്കെയോ കാട്ടി കൂട്ടും” മമ്മിയുടെ മറുപടി അതാണ്.
“ഓ പുറത്ത് ഒക്കെ വളർന്ന കുട്ടി അല്ലേ, നാട്ടിലെ ശീലങ്ങൾ എല്ലാം പഠിച്ച് വരണ്ടേ” പുറകെ അവരുടെ ദീർഘ നിശ്വാസം കേൾക്കാം. അപ്പോഴൊക്കെ പപ്പയുടെയും മമ്മിയുടെയും പുഞ്ചിരിച്ച മുഖം എന്റെ മുമ്പിൽ തെളിഞ്ഞ് വരും.
ദിവസങ്ങൾ പോകും തോറും ഞാൻ വെറും നിഴൽ ആയി മാറുകയാണെന്ന് തോന്നി തുടങ്ങി. “നമ്മൾ ഒരു പോലെ ജോലി ചെയ്യുന്നവരല്ലേ, തിരിച്ച് വരുമ്പോൾ എനിക്കും ക്ഷീണവും മടുപ്പും ഒക്കെ ഉണ്ടെന്ന് അഖിലിന് മനസ്സിലാക്കി കൂടെ” ഒരു ദിവസം സഹിക്കെട്ട് ചോദിച്ചു.
“ഈ നാട്ടിലെ പെണ്ണുങ്ങൾ എല്ലാം ഒരു പരാധിയും ഇല്ലാതെ വീട്ടിലെ ജോലി ചെയ്യുന്നവരാണ്, ഇതൊക്കെ പെണ്ണുങ്ങളുടെ ഉത്തരവാദിത്വമാണ്, വേറെ ആർക്കും വേണ്ടി അല്ലല്ലോ നിന്റെ കെട്ടിയോന് വേണ്ടി അല്ലേ”
അഖിലിന്റെ ആ മറുപടിയിൽ ഉണ്ടായിരുന്നു എല്ലാം.
ഞാൻ സ്വന്തമാക്കാൻ ആഗ്രഹിച്ച നാടിന്റെ നിഷ്കളങ്കത ഇതായിരുന്നെന്ന് തിരിച്ച് അറിയാൻ വൈകി. എന്റെ ഫ്ലാറ്റിലെ കുഞ്ഞ് മുറിയും സ്വന്തം ഇഷ്ടങ്ങളും എല്ലാം തിരിച്ച് പിടിക്കാൻ പതിയെ ആഗ്രഹിച്ച് തുടങ്ങിയിരുന്നു.
വിശേഷം ഒന്നും വേണ്ട, ഇങ്ങനെ നടന്നാൽ മതിയോ എന്നൊക്കെ നാട്ടുകാർ ചോദിച്ച് തുടങ്ങിയിട്ട് കാലമേറെയായി, ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. “നമുക്ക് ഒരു കുഞ്ഞിനെ പറ്റി ആലോചിക്കണം, മമ്മിക്കും ആഗ്രഹമുണ്ട്, പിന്നെ കുഞ്ഞ് ആയാൽ ഒരു രണ്ട് വർഷം എങ്കിലും നീ കരിയർ ഗ്യാപ്പ് എടുക്കണം, കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം അമ്മയാണ് നോക്കേണ്ടത്” അഖിൽ പറഞ്ഞത് കേട്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല, സ്വന്തം ചായ ഗ്ലാസ് പോലും കഴുകാത്ത അഖിലിന്റെ കൈയ്യിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല.
“കുഞ്ഞ്, അത് രണ്ട് പേരുടെയും ഉത്തരവാദിത്വമാണ്, അഖിൽ കൂടി കരിയർ ഗ്യാപ്പ് എടുക്കണം, എങ്കിൽ ഒരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാം”
ഞാൻ പറഞ്ഞത് കേട്ട് അഖിൽ ഇനി വിളിച്ച് പറയാൻ ഒന്നും ഇല്ല.
ഞാൻ സ്വന്തം കാര്യം മാത്രം നോക്കുന്നവൾ ആണത്രേ, അല്ലെങ്കിൽ അഖിലിനോട് വീട്ടിൽ ഇരിക്കാൻ പറയുമോ, അതെങ്ങനെയാ, സ്വന്തം കാര്യം നോക്കി മാത്രം നോക്കുന്നവർ ആണ് ഫ്ലാറ്റിലൊക്കെ ജീവിക്കുന്നെ, അങ്ങനെ വളർന്ന കുട്ടിയാണെന്ന് പറഞ്ഞപ്പോൾ തന്നെ ഈ കല്യാണം വേണ്ടെന്ന് ഞാൻ പറഞ്ഞതാ, അപ്പോ അവന് ആയിരുന്നു നിർബന്ധം, ഇപ്പോ എങ്ങനെ ഉണ്ട്. മമ്മി അയൽക്കാരോടും ബന്ധുകളോടും എല്ലാം പറയുന്നത് കേട്ട് കേട്ട് ചെവി തഴമ്പിച്ചു. അഖിൽ ഇപ്പോൾ മിണ്ടാറില്ല. പക്ഷേ അയൺ ചെയ്യാൻ ഉള്ള ഷർട്ടും, കഴിച്ച പാത്രവും പതിവ് സ്ഥലത്ത് തന്നെ ഉണ്ട്. മമ്മിയുടെ മുഖം വീർത്ത് തന്നെ ഇരിക്കുന്നു.
ഞാൻ ചോദിച്ചത് അത്ര തെറ്റായി പോയോ, കുഞ്ഞുങ്ങൾ രണ്ട് പേരുടെയും ഉത്തരവാദിത്വം തന്നെയാണ്. അത് പോലെ തന്നെയല്ലേ വീടും. നാടിന്റെ നിഷ്കളങ്കമായ സ്നേഹം ഇതായിരുന്നോ.
കൈയ്യെത്തും ദൂരത്ത് ഉള്ള സമത്വം എത്ര ശ്രമിച്ചിട്ടും കൈയ്യെത്തിപ്പിടിക്കാൻ പറ്റാതെ വന്നപ്പോൾ ഓഫീസിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി, തിരിച്ച് പോകുമ്പോൾ എന്റെ തഴമ്പിച്ച കൈയ്യ്കൾ പോലെ തന്നെ മനസ്സും തഴമ്പിച്ചിരുന്നു.
തുല്യത ആദ്യം ലഭിക്കേണ്ടത് വീട്ടിൽ നിന്ന് തന്നെയാണ്. പലർക്കും അത് മനസ്സിലാകുന്നില്ല എന്ന് മാത്രം.
©️Renju_Antony
I enjoyed the humor in your piece! For further reading, check out: FIND OUT MORE. Let’s discuss!