യാഥാർഥ്യം

യാഥാർഥ്യം….

ഒരു തിങ്കളാഴ്ച ദിവസം, വൈകുന്നേരം അഞ്ചുമണി ആയിക്കാണും. മാവിന്റെ ചില്ലയിൽ ചേക്കേറിയ കിളികളോട് കളകളം പറഞ്ഞു ഊഞ്ഞാലാടികൊണ്ടിരിക്കുകയാണ് അനുമോൾ. അവൾ സംസാരിക്കുന്നതനുസരിച്ചു ചിലച്ചുകൊണ്ടിരിക്കുന്ന കിളികൾ , "അനുമോളെ...

അകത്തുനിന്നും അമ്മയുടെ വിളികേട്ട അനുമോൾ കിളികളോട് കൊഞ്ചി പ്പറഞ്ഞു

“”അനുമോൾ ഇപ്പോവരാട്ടോ പോകല്ലേ ആരും.””

ഊഞ്ഞാലയിൽ നിന്നും ചാടിയിറങ്ങി അനുമോൾ അമ്മയുടെ അടുത്തേക്ക് ഓടി.

“”അനുക്കുട്ടീ പപ്പാ പോവാട്ടോ,””

ഓടിവരുന്ന മോളെ എടുത്തു അവളുടെ കവിളിലും നെറ്റിയിലും മുത്തിക്കൊണ്ട് ഹരി പറഞ്ഞു.

“”പപ്പാ ഞങ്ങളും കൂടെ വരട്ടെ പപ്പാ, പപ്പ പോയി കഴിഞ്ഞാൽ പിന്നെ അമ്മ കരച്ചിലാ, മോക്ക് സങ്കടാവും.”””

പതിവില്ലാതെ അനുമോൾക്ക് കരച്ചിൽ വന്നു. അതുകണ്ടു ഹരിയുടെ പുറകെ വരുകയാരുന്ന ഗായത്രിക്കും എന്തോ വല്ലായ്മ തോന്നി. എന്തോ ഇപ്രാവശ്യം ഏട്ടൻ പോകുമ്പോൾ ഒരു വിഷമം പോലെ,

“”എന്റീശ്വരാ ആപത്തൊന്നും വരുത്തല്ലേ.””.

ടാക്സി വന്നു ഹോൺ അടിച്ചു. ഹരി ഗായത്രി യോടും മോളോടും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി. കാറിൽ കയറുന്നതിനു മുമ്പ് തിരിഞ്ഞുനിന്ന് അവരോട് ചിരിച്ചുകൊണ്ട് പറഞ്ഞു ..

“”അടുത്ത പ്രാവശ്യം വരുമ്പോ രണ്ടാൾക്കും ഒരു സർപ്രൈസ് ഉണ്ട്. “”

അതുകേട്ടു ഗായത്രി ചിരിച്ചുകൊണ്ട് തലയാട്ടി. എങ്കിലും അവളുടെ കണ്ണിലെ നനവ് ഹരി കണ്ടു. അയാളുടെ ഉള്ളൊന്നു വിങ്ങി.വേഗം മടങ്ങി വന്നു രണ്ടാളേം ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു

“” വിഷമിക്കരുത് ഗായു എല്ലാം ശരിയാകും..””

പപ്പയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ അനുമോൾക്ക് സങ്കടായി. വേഗം കുഞ്ഞിക്കൈ കൊണ്ട് ഹരിയുടെ കണ്ണ് തുടച്ചുകൊടുത്തു

“‘പപ്പാ വിഷമിക്കേണ്ട അനുമോൾ നോക്കിക്കോളാം അമ്മയെ ‘ “

ആ കുഞ്ഞു വാക്കുകൾ പിന്നീടുള്ള യാഥാർഥ്യം ആണെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല.

ഹരി തിരിഞ്ഞുനോക്കാതെ വേഗം കാറിൽ കേറി.

യാത്രയിൽ ഹരിയുടെ മനസ്സിലേക്ക് കഴിഞ്ഞ നാളുകൾ മിന്നിമറഞ്ഞു വന്നുകൊണ്ടിരുന്നു.

ഒരു രാജകുമാരിയേപ്പോലെ ജീവിച്ചവളായിരുന്നു ഗായു. അവളുടെ ജീവിതത്തിലേക്കുള്ള തന്റെ കടന്നു ചെല്ലലിൽ അവൾക്ക് എല്ലാം നഷ്ടപ്പെട്ടു. എന്നിട്ടും ഒരു പരാതിയും കൂടാതെ എന്റേം മോളുടേം സന്തോഷത്തിന് വേണ്ടി മാത്രം അവൾ ജീവിക്കുന്നു.

പാവം മനസ്സുനിറഞ്ഞൊരു സന്തോഷം അവൾക്ക് കൊടുക്കാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അയാൾ ഓർത്തു….

വെറുമൊരു ഡ്രൈവറുടെ മകനായ എന്നെ എന്തിനവൾ സ്നേഹിച്ചു…

ഒരു ഡിഗ്രി ഉണ്ടായിരുന്നത് കൊണ്ട് പലരുടേയും കാരുണ്യത്തിൽ കൽക്കത്തയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ശരിയായി…..
റെയിൽവേ സ്റ്റേഷൻ എത്തും വരെ അയാളുടെ ഓർമ്മകൾ പിന്നോട്ട് പോയി…..

ഗായത്രി അടുത്ത് തന്നെയുള്ള ഒരു സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. പ്രൈവറ്റ് സ്കൂൾ ആണ്. അനുമോൾ അവിടെ രണ്ടിൽ പഠിക്കുന്നു. ഹരിയേട്ടൻ പോയിട്ട് രണ്ടുമാസം ആയി. സമയം കിട്ടുമ്പോഴൊക്കെ വീഡിയോ കാൾ ചെയ്യുന്നത് കൊണ്ട് അടുത്തില്ലെന്നുള്ള വിഷമം തോന്നാറില്ല രണ്ടാൾക്കും. ഇപ്പോൾ രണ്ടുമൂന്നു ദിവസം ആയി ഏട്ടൻ വിളിച്ചിട്ട്. അങ്ങോട്ടും വിളിച്ചിട്ട് കിട്ടുന്നില്ല. ചിലപ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്.

ഇങ്ങോട്ട് വരാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോൾ, ഞങ്ങൾക്ക് സർപ്രൈസ് തരാൻ രണ്ടുമൂന്നു ദിവസം ഫോൺ എടുക്കാറില്ല.

പക്ഷെ ഇപ്പോൾ എന്തോ മനസ്സിനൊരു ഭാരം പോലെ, കണ്ണുകൾ അറിയാതെ നിറയുന്നു. ഈശ്വരാ കാത്തോളണേ…

മോളെ ഉറക്കിയതിന് ശേഷം അവൾ എഴുന്നേറ്റ് ഹാളിലേക്ക് വന്നു. അവിടെ ചുമരിൽ കൊളുത്തിയ അവരുടെ ഫാമിലി ഫോട്ടോ യിലേക്ക് നോക്കി സെറ്റിയിൽ കിടന്നു. പഴയ കാലം മനസ്സിലേക്കോടി വന്നു.

“”ഗ്രാമത്തിലെ ഏറ്റവും പേരുകേട്ട മംഗലത്ത് തറവാട്. അവിടത്തെ മാധവമേനോന്റെയും പത്നി രാധികയുടെയും ഏക മകൾ ഗായത്രി മേനോൻ. മംഗലത്തെ കാര്യസ്ഥൻ ആണ് ശങ്കരൻ നായർ. മാധവമേനോന്റെ ചെറുപ്പം മുതലേ അവിടത്തെ ഡ്രൈവർ ആയിരുന്നു ശങ്കരൻ നായർ. അച്ഛന്റെ മരണശേഷം തറവാട്ടിലെ ഭരണം മാധവമേനോൻ ആയിരുന്നു. ശങ്കരൻ നായരെ തറവാട്ടിലെ കാര്യസ്ഥൻ ആയി മേനോൻ നിയമിച്ചു. മാധവമേനോന്റെ വലം കൈയായി എപ്പോഴും കൂടെ ശങ്കരൻ നായർ ഉണ്ടാകുമായിരുന്നു…

ശങ്കരേട്ടൻ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. മൂന്നുമക്കൾ ആണ് ശങ്കരേട്ടന്. ഭാര്യ വളരെ മുൻപേ മരിച്ചുപോയി. അമൃത, ശ്രീ ഹരി, അശ്വതി. അമൃത ഡിഗ്രി കഴിഞ്ഞു പിജി ചെയ്യുന്നു. ഹരി ഡിഗ്രി പരീക്ഷ എഴുതി നിൽക്കുന്നു.അശ്വതിയും ഗായത്രിയും ഒരേപ്രായം. പ്ലസ് ടു പഠിക്കുന്ന സമയം..

””ഗായു , അമ്മയാണല്ലോ ” ഗായത്രി വേഗം അടുക്കളയിലേക്ക് ചെന്നു., “” എന്താ അമ്മേ, ഇന്നെന്താ സ്പെഷ്യൽ “” നല്ല മണം ഉണ്ടല്ലോ ” നമ്മുടെ ശങ്കരേട്ടന്റെ മോൻ പരീക്ഷ പാസ്സായി വന്നിട്ടുണ്ട്. ഒരു പായസം ഉണ്ടാക്കിയതാ. അമ്മായിത് അവിടെ കൊണ്ട് കൊടുത്തിട്ട് ഇപ്പോ വരാം. “”

അമൃതേച്ചിക്ക് കല്യാണം ആലോചിക്കുന്നുണ്ട്. ജോലി കിട്ടിയിട്ട് മതിയെന്ന് പറഞ്ഞു നിൽക്കുകയാണ് കക്ഷി. ഹരിയേട്ടൻ ഡിഗ്രി കഴിഞ്ഞു. അച്ചുവും ഞാനും ഒരുപ്രായം ആണ്. ഞങ്ങൾ ഒരുമിച്ച് ആണ് ഡിഗ്രി ക്ക് ചേർന്നത് . ഒരേ കോളേജിൽ.

ചെറുപ്പം മുതലേ ഹരിയേട്ടനും ഞാനും അച്ചുവും ആണ് കൂട്ട്. എപ്പോഴാണെന്നറിയില്ല ഹരിയേട്ടനോടുള്ള ഇഷ്ടം പ്രണയം ആയി മാറിയതെന്ന്. അശ്വതി യാണ് അത് കണ്ടുപിടിച്ചത്. “” ഗായു, നിന്നോട് ഏട്ടന് മുടിഞ്ഞ ലവ് ആണ് മോളെ,, “” നിനക്കും അങ്ങനെയാണെന്ന് എനിക്കറിയാം.. ഞാൻ നിന്നെ ഏട്ടത്തീന്ന് വിളിക്കേണ്ടി വരുമല്ലോ പെണ്ണെ “”

കഴിഞ്ഞ തവണ കണ്ടപ്പോൾ ഹരിയേട്ടൻ പറഞ്ഞ വാക്കുകൾ അവളോർത്തു.

“” ഒരു ജോലിയൊക്കെ കിട്ടി ഞാൻ വന്നു ചോദിച്ചാൽ നിന്റെ അച്ഛൻ നിന്നെ എനിക്ക് തരോ “””

“” അച്ഛൻ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ വരും ഏട്ടന്റെ കൂടെ. “”

“”ആരും സമ്മതിക്കില്ലല്ലേ മോളെ നമ്മുടെ ബന്ധം. വേണ്ടായിരുന്നു എന്ന് തോന്നുന്നോ നിനക്ക്.””

“”ഒരിക്കലും ഇല്ല ഏട്ടാ ഏട്ടനില്ലാതെ ഒരു ജീവിതം ഗായത്രിക്കില്ല.”” ആര് സമ്മതിച്ചില്ലെങ്കിലും ഞാൻ വരും എവിടെക്കാണെങ്കിലും.”

ഹരിയുടെ കൈരണ്ടും കൂട്ടിപ്പിടിച്ചു ആ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു..

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഹരിയുടെ ജീവിതത്തെയും പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് ആ ദുരന്തം ശങ്കരേട്ടന്റെ വീട്ടിലേക്ക് വന്നത്. രാവിലെ ജോലിക്ക് പോകാനിറങ്ങിയതായിരുന്നു ശങ്കരേട്ടൻ. പെട്ടെന്ന് ഒരു നെഞ്ച് വേദന പോലെ തോന്നി. നിലത്തേക്ക് കുഴഞ്ഞു വീണു. ഒച്ച കേട്ട് അച്ചു ഓടിവന്നു. “”ചേട്ടാ അച്ഛൻ …

ആശുപത്രിയിൽ രണ്ടു ദിവസം കിടന്നു. രക്ഷിക്കാൻ ആയില്ല.

ഒരു വർഷത്തിന് ശേഷം ചേച്ചിയുടെ കല്യാണം കഴിഞ്ഞു. അച്ചുവിനെ ശങ്കരേട്ടന്റെ പെങ്ങളുടെ മകന് വേണ്ടി ആലോചിച്ചു വച്ചു. ഡിഗ്രി കഴിഞ്ഞു നടത്താൻ തീരുമാനിച്ചു.

ഡിഗ്രികഴിഞ്ഞതോടെ ഗായത്രിക്കും ആലോചനകൾ വരാൻ തുടങ്ങി. പക്ഷെ പഠിക്കണമെന്ന് പറഞ്ഞു അവൾ എല്ലാം മുടക്കി കൊണ്ടിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ അച്ചുന്റെ കല്യാണവും കഴിഞ്ഞു.

ഗായത്രി യുടെ ബി എഡ് കഴിഞ്ഞു. അപ്പോഴാണ് അച്ഛന്റെ കൂട്ടുകാരന്റെ മകന്റെ ആലോചന വന്നത്. ഇതിൽനിന്നും രക്ഷപ്പെടാൻപറ്റില്ലെന്ന് അവൾക്ക് മനസ്സിലായി. നിശ്ചയത്തിന് ഒരാഴ്ചയുള്ളപ്പോൾ അവൾ അച്ഛനോട് പറഞ്ഞു.

“” എനിക്ക് ഈ കല്യാണം വേണ്ടച്ചാ. എനിക്ക് ഹരിയേട്ടനെ ഇഷ്ടമാണ്. വേറെ ആരെയും ഞാൻ കല്യാണം കഴിക്കില്ല. “”

ഗായത്രിയെ രൂക്ഷമായി നോക്കി കൊണ്ട് ഒന്നും മിണ്ടാതെ മേനോൻ അകത്തേക്ക് നടന്നു. ഒന്നും മിണ്ടിയില്ലെങ്കിലും അയാളുടെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു.

അച്ഛന്റെ മൗനം ഗായത്രിക്ക് പേടിയായിരുന്നു. ഒരിക്കലും സമ്മതിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു അച്ഛനോട് പറഞ്ഞത്.

മാധവൻ മേനോൻ വിളിച്ചിട്ട് കാണാൻ വന്നതായിരുന്നു ശ്രീ ഹരി. ഉള്ളിലുള്ള ഭയം പുറത്തുകാണിക്കാതെ അദ്ദേഹത്തിന്റെ മുന്നിലേക്ക് ചെന്നു. അച്ഛൻ മരിച്ചതിനു ശേഷം എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചുനിൽക്കുമ്പോൾ ചേർത്തുപിടിച്ചു കമ്പനിയിൽ നല്ലൊരു ജോലി തന്നു. അദ്ദേഹത്തിന്റെ വാക്കുകൾ എന്തായാലും തട്ടിക്കളയാൻ പറ്റില്ലല്ലോ ഈശ്വരാ!! ഗായു ഇല്ലാതെ ഒരു ജീവിതം ചിന്തിക്കാൻ പോലും കഴിയില്ല. രണ്ടും കല്പിച്ചു അദ്ദേഹത്തിന്റെ മുമ്പിൽ ചെന്ന് നിന്നു.

“” ഹരീ, ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് നിനക്ക് അറിയാമായിരിക്കും. ഗായു ന്റെ കല്യാണം ഞാൻ ഉറപ്പിച്ചു. രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ നിശ്ചയം ആണ്. അത് മുടങ്ങാൻ പാടില്ല. അതുകൊണ്ട് ഇന്നുതന്നെ നീ ഈ നാട്ടിൽ നിന്ന് പോണം. പോകുന്നതിന് മുമ്പ് അവളെ നീ കാണരുത്, സംസാരിക്കരുത്. പൊയ്ക്കോ… “”

ഹരി വീട്ടിലെത്തിയ ഉടനെ അത്യാവശ്യം വേണ്ട ഡ്രെസ്സുകളും സാധനങ്ങളും ബാഗിലാക്കി വച്ചു. ഉച്ചകഴിഞ്ഞു പതിവില്ലാതെ അച്ചു വീട്ടിലേക്ക് വന്നു. ചേട്ടന്റെ പെരുമാറ്റം കണ്ടപ്പോൾ തന്നെ അച്ചുവിന് കാര്യം മനസ്സിലായി. ഏട്ടന്റെ നെഞ്ച് വിങ്ങിയുള്ള ഇരുപ്പ് കണ്ടപ്പോൾ അച്ചുവിന് സഹിക്കാൻ പറ്റിയില്ല. കുറെ നിർബന്ധിച്ചപ്പോൾ ഹരി അവളോട് കാര്യം പറഞ്ഞു. ആകെ തകർന്നിരിക്കുന്ന ഏട്ടനെ കണ്ടപ്പോൾ അവൾ വേറൊന്നും ആലോജിച്ചില്ല. അവൾ വേഗം ഗായുവിനെ വിളിച്ചു കാര്യം പറഞ്ഞു. രാത്രി യാണ് ഹരി പോകാൻ ഇരുന്നത്. ചെന്നൈ ലേക്ക് പോകാനാണ് തീരുമാനം. പോകുന്നതിന് മുമ്പ് ഗായത്രി യെ കാണണമെന്ന് തോന്നി. അകലെ നിന്നെങ്കിലും അവളെ ഒരുനോക്ക് കാണുവാൻ അവൻ കൊതിച്ചു. ബാഗും എടുത്തു അച്ചുവിനോട് യാത്ര പറയാൻ വേണ്ടി അച്ചുവിന്റെ മുറിയിൽ ചെന്നപ്പോ അച്ചുവിനെ കെട്ടിപ്പിടിച്ചു കരയുന്ന ഗായുവിനെയാണ് കണ്ടത്. ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി ഹരി. തിരിഞ്ഞുനോക്കിയ ഗായു ഹരിയെ കണ്ട് ഓടിവന്നു. ഹരിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു. “” ഹരിയേട്ടാ,, എന്നെ ഉപേക്ഷിച്ചു പോകാൻ പറ്റോ പറയ്. ഞാനും വരുന്നു ഹരിയേട്ടൻ പോയാൽ ഞാൻ ജീവിച്ചിരിക്കില്ല. വേറെ ഒരാളുടെ താലി ഗായത്രി യുടെ കഴുത്തിൽ വീഴില്ല. “”

ഹരി ഒരു ഞെട്ടലിൽ ഗായത്രി യെ നോക്കി.

“”എനിക്കും പറ്റിയിട്ടല്ല ഗായു , നിന്റെ കൂടെയല്ലാതെ ഒരു ജീവിതം എനിക്കും ഉണ്ടാകില്ല. പക്ഷെ നമ്മുടെ സന്തോഷത്തിന് വേണ്ടി എടുക്കുന്ന തീരുമാനം നിന്റെ അച്ഛനെ എത്ര വേദനിപ്പിക്കുമെന്ന് നിനക്കറിയോ. എന്നെ ഒരു നന്ദിയില്ലാത്തവനായി കാണില്ലേ. നമ്മളെ ശപിക്കില്ലേ,,

എന്തുപറഞ്ഞിട്ടും ഗായത്രി യുടെ മനസ്സ് മാറ്റാൻ ഹരിക്കായില്ല.

ഒടുവിൽ രണ്ടാളും നാടുവിടാൻ തീരുമാനിച്ചു. മനസ്സുകൊണ്ട് എല്ലാവരോടും ക്ഷമ ചോദിച്ച് അവർ പുറപ്പെട്ടു..

അന്നൊരു ഞായറാഴ്ച ആയിരുന്നു. പതിവിലും വൈകിയാണ് ഗായുവും മോളും എഴുന്നേറ്റത്.

എന്തൊക്കെയോ ദുസ്വപ്നങ്ങൾ ഒക്കെ കണ്ട് പുലരാറായപ്പോ ആണ് ഒന്ന് കണ്ണടച്ചത്.
ഒരു വണ്ടിയുടെ സൗണ്ട് കേട്ടാണ് ഗായു വാതിൽ തുറന്നത്.

നോക്കിയപ്പോൾഹരിയേട്ടന്റെ ഓഫീസിൽ ഉള്ള വർഗീസ് ചേട്ടൻ മുറ്റത്തു നിൽക്കുന്നു.

ചേട്ടനോട് എന്താ എന്ന് ചോദിക്കുന്നതിനു മുൻപേകണ്ടു ഗേറ്റ് കടന്നുവരുന്ന ആംബുലൻസ്. ഗായു അനുമോളെയും കൊണ്ട് വണ്ടിയുടെ അടുത്തേക്ക് ഓടി.

അപ്പോഴേക്കും ഹരിയുടെ മൃതദേഹം സ്‌ട്രെചറിൽ പുറത്തേക്ക് കൊണ്ടുവന്നിരുന്നു…..

“”ഹാർട്ട് അറ്റാക്ക് ആയിരുന്നു. ആശുപത്രിയിൽ എത്തും മുൻപേ……”” വർഗീസ് ചേട്ടന്റെ ശബ്ദം അവ്യക്തമായ് ഗായു കേട്ടു….

ഗായത്രി മോളെയും കെട്ടിപ്പിടിച്ചു കൊണ്ട് ചുറ്റും നടക്കുന്നതൊന്നുമറിയാതെ നിശ്ചലയായി നിന്നു.
ആരൊക്കെയോ ചേർന്ന് എന്തൊക്കെയോ ചെയ്യുന്നു. ഒന്നും കാണാനും കേൾക്കാനുമാവാതെ എന്താ സംഭവിക്കുന്നതെന്ന് പോലുമറിയാതെ തറച്ചുനിന്നു….

കൂടെ പേടിച്ചരണ്ട മുഖവുമായി അനുമോളും……..,
ശുഭം…

One comment

Leave a Reply

Your email address will not be published. Required fields are marked *