
മുതലാളിയെ കാലൻ കൊണ്ടു പോകാൻ കൊതിച്ച കാലം.
അങ്ങിനെ ഒരു കാലം ഇല്ലാതായിട്ട് ആകെ പത്തറുപതു വർഷമേ ആയുള്ളൂ….
പ്രശ്നം പള്ള വിശപ്പും പട്ടിണിയുമാണ്.
പിശുക്കനായ പണക്കാരൻ മുതലാളി മരിച്ചാൽ നല്ല ഒരടിയന്തിരമുണ്ടാവും ഏത് മതത്തിലായാലും.
അന്നെങ്കിലും കൂടാതെ കഴിയാത്തത് കൊണ്ട് പത്ത് പാവപ്പെട്ടവരെ വിളിച്ച് പള്ള നിറച്ച് ചോറ് പണ്ടാരടക്കുമല്ലോ എന്നത് കൊണ്ടാണ് കാലനെ പട്ടിണി പേക്കോലങ്ങൾ മനസ്സറിഞ്ഞ് വിളിക്കുന്നത്.
ഹിന്ദുക്കളിലാണെങ്കിൽ പഴയ ഉടുതുണിയിൽ നാക്കിലയിൽ പൊതിഞ്ഞ് പൊക്കണംകെട്ടി വീട്ടിൽ കൊണ്ടു വന്നാണ് കീഴ്ജാതിക്കാർ കഴിക്കുക.
മരിച്ചത് മാപ്പിള മുതലാളിയാണെങ്കിലാണ് കെങ്കേമം.
മനക്കലെചെമ്പും ഉരുളിയും(അക്കാലത്ത് മനക്കൽ മാത്രമേ അതൊക്കെ ഉള്ളൂ) ചട്ടുകങ്ങളും കുട്ടയും വട്ടിയും കൂട്ടാൻ പാത്തിയും (കൂട്ടാൻ ഒഴിച്ച് വെക്കാൻ മരം കൊണ്ട് തയ്യാറാക്കിയ തോണി കണക്കെ ഒരു പാത്രം)എല്ലാം തലേ ദിവസം കൊണ്ടുവരും.
മുതലാളിയുടെ വലിയ മുറ്റത്ത് തെങ്ങിൻ തട്ക്ക് കൊണ്ട് മേഞ്ഞ കഴുങ്ങിലും മുളയിലും നിർമിച്ച പന്തൽ.
നാലു പുറം മറക്കാൻ കരിമ്പനപ്പട്ട.
പൊള്ളാച്ചിച്ചന്തയിലോ, വാണിയംകുളം ചന്തയിലോ, അല്ലെങ്കിൽ പെരുംപിലാചന്തയിലോ ആളെ വിട്ട് രണ്ടോ നാലോ പോത്തുകളെ പറമ്പിലെ മരങ്ങളിൽ കൊണ്ടുവന്ന് കെട്ടും.
മുതലാളിയുടെ വീട്ടിലെ അമ്മി മുതലിങ്ങോട്ട് തികയാത്തതെല്ലാം നാലുപുറമുള്ള വീടുകളിൽ നിന്ന് വാല്യക്കാർ ഏറ്റി കൊണ്ട് വരും.
അതിൽ കൽകുന്താണി(നെല്ല് കുത്തി അരിയാക്കാനുള്ള കല്ല്) ഉരല്, ഉലക്ക പെട്രോൾ മെക്സ്, അരി കഴുകുന്ന കൊട്ട, വട്ടക്കൊട്ട ഇറച്ചി പറമ്പിൽ നിന്ന് മുറ്റത്തേക്ക് ഏറ്റിക്കൊണ്ടിടാൻ.
കൊടപ്പനപ്പട്ട ഇറച്ചി ഇടാൻ, ചിരവകൾ ഉള്ളേടത്തോളം, മഴു തേങ്ങ പൊളിക്കാൻ, അങ്ങിനെ എത്ര സാധനങ്ങളും ആളും ഉണ്ടായാലും തികയില്ല മുതലാളിയുടെവീട്ടിലെ അടിയന്തിരത്തിന്.
ചോറ് വിളമ്പാനുള്ള വാഴയില മുറിക്കാൻ കീഴ്ജാതിക്കാരിൽ ഒരു വിഭാഗത്തിനാണ് ചുമതല.
രാത്രിയിൽ പന്തലിൽ നിറയെ അറ്റം വളഞ്ഞ കമ്പികൾ പന്തലിൻ്റെ കഴുക്കോലിൽ കുളത്തി അതിലൊക്കെ പെട്രോൾ മെക്സുകൾ കത്തിച്ച് തൂക്കി വെക്കും.
കാറ്റ് കഴിയുന്നതിൽ കാറ്റ് ചാമ്പാൻ ചില വിദഗ്ദരുണ്ട്.
വെട്ടിയ കുടപ്പനപ്പട്ട പന്തലിൽ പരത്തി പറമ്പിൽ അറുത്ത പോത്തിൻ്റെ കൈകാലുകളും വാരിയും വട്ടക്കൊട്ടയിൽ മുളിയില( വാഴയുടെ ഉണങ്ങിയ ഇല)കൊണ്ട് ഉണ്ടാക്കിയ തരിക തലയിൽ വെച്ച് വാല്യക്കാർ( യുവാക്കൾ) പന്തലിൽ വിരിച്ച പനംപട്ടയിൽ കൊണ്ടിടും.
അതിൻ്റെ നാലു പുറവും ആണുങ്ങൾ കയ്യിൽ കഠാര ക്കത്തിയും കൊണ്ട് നാലുകാലുള്ള ഒരാൾക്കിരിക്കാവുന്ന ഉയരം കുറഞ്ഞ ചെറിയ മരപ്പലകയിട്ട് ഇറച്ചിക്ക് ചുറ്റും വട്ടത്തിൽ ഇരിക്കും.
കത്തിയുള്ളവൻ്റെ കൂടെ ഇറച്ചി നുറുക്കാൻ പിടിക്കാൻ ഒരോ ആൾക്കാർ വേറെയും ഉണ്ടാവും.
അപ്പുറത്ത് വെള്ളക്കൊട്ടയിൽ അരി കഴുകുന്ന ആണും പെണ്ണും.
വിറക് കീറിയത് അടുപ്പിനടുത്തേക്ക് അടുപ്പിക്കുന്ന ചിലർ.
തേങ്ങ പൊളിക്കാൻ ചിലർ.
ചിരകാൻ മററു ചിലർ.
മോരു കാച്ചാൻ ഒരു കൂട്ടർ.
നുറുക്കിത്തയ്യാറായ ഇറച്ചി വട്ടക്കൊട്ടകളിലിട്ട് വെള്ളമൊഴിച്ച് വെള്ളത്തിൻ്റെചോര നിറം പോയി വെള്ളത്തിൻ്റെ നിറം വരും വരെ കഴുകുന്ന ചിലർ.
അടുപ്പിന് കുഴികുത്തി കല്ല് ചുമന്ന് കൊണ്ടു വെച്ച് ചകിരിപ്പൊളിയും ചിരട്ടയും ഉമിയും ഓലക്കൊടിയും മണ്ണെണ്ണയും ചേർത്ത് കത്തിച്ചാൽ ചില അടുപ്പിൽ ചോറ്.
ചിലതിൽ മോരു കാച്ചിയത്.
ചെമ്പുകളിൽ മസാല ചേർത്ത ഇറച്ചി.
പപ്പടം പൊരിക്കൽ.
ചിലർ തേങ്ങാ ചോറാണ് വെക്കുക.
അതാണെങ്കിൽ പിന്നെ മോരു കാച്ചണ്ട.
ഇറച്ചിക്കറി മതി.
നേരം പരാ പരാ വെളുത്തു.
ഹാജി യാരെ വീട്ടിൽ അടിയന്തിരമാണ്.
ഓർക്കുമ്പോഴേക്കും പാവപ്പെട്ടവൻ്റെ വായിൽ വഞ്ചിയിറക്കാനുള്ള വെള്ളമൂറും.
കാരണം അവനത് വീണ് കിട്ടുന്ന ഒരു ചാൻസാണ്.
അവൻ്റെ വീട്ടിൽ ഒരു ഗതിയും പരഗതിയുമില്ല.
ഇന്നത്തെപ്പോലെ അണുകുടുമ്പമല്ല.
പത്തും പന്ത്രണ്ടും മക്കളാണ്.
ഉണ്ണാനില്ലാത്തവർ….
ഉടുക്കാനില്ലാത്തവർ……
വയർ നിറച്ച് ദിവസം ഒരു നേരമെങ്കിലും കഞ്ഞി കുടിക്കാനില്ലാത്തവർ…..
മക്കളുടെ ശരീരം നിറയെ ചിരങ്ങും ചൊറിയും പിടിച്ച വല്ലാത്ത ഒരവസ്ഥയിലാണ് പലരും
ചീക്കും( ആശുപത്രി) അപ്പോത്തിക്കരി (ഡോക്ടർ)യും എല്ലായിടത്തുമില്ലാത്ത വല്ലാത്ത കാലം.
താളും തവരയും പൂളയും ചക്കയും ശരിക്ക് വിശപ്പ് മാറ്റാൻ കിട്ടാത്തവന് അടിയന്തരം കൂടാൻ കഴിയുക എന്നത് ലോട്ടറി അടിച്ചവൻ്റെ മാനസികാവസ്ഥ തന്നെയാണാ കാലത്ത്.
വീട്ടിലുള്ള തള്ളയും തന്തയും എട്ട് പത്ത് മക്കളും ഉടുതുണിക്ക് പുറമേ രണ്ടാം മുണ്ടുകളും കുറേ നാക്കിലയും കൈയ്യിൽ കരുതി അടിയന്തിരത്തിന് പോകും.
ചോറ് വെച്ചത് കുന്നോളം ഉയരത്തിൽ കുടപ്പനോല വിരിച്ചതിൽ കൂട്ടിയിട്ടിട്ടുണ്ട്.
തൊട്ടപ്പുറത്ത് അനേകം ചെമ്പുകളിൽ വെള്ളം കുറച്ച് മസാല മാത്രം ചേർത്ത് വരട്ടിയ പോത്തിറച്ചി ചെമ്പിനു മുകളിൽ വാട്ടിയ നീളമുള്ള വാഴയില ഇട്ട് മൂടി വെച്ചിട്ടുണ്ടെങ്കിലും ഉരുകിയ നെയ്യ് കറിക്ക് മുകളിൽ കെട്ടി നിൽക്കുന്നത് ഒരു സൈഡ് മുഴുവൻ മറയാത്തത് കൊണ്ട് കാണാം……
പപ്പടം കാച്ചി വലിയ കൊട്ടകളിൽ സ്റ്റോക്ക് ചൈയ്തിട്ടുണ്ട്.
മുതലാളിയുടെ പണക്കൊഴുപ്പ് പപ്പടത്തിൽ വലിപ്പത്തിൽ ശരിക്കും പ്രകടമാണ്.
മറ്റൊരു ചെമ്പിൽ കറിയുണ്ട്.
കറി എന്നാൽ കൂട്ടാനല്ല.
പച്ചരി ഉരലിലിട്ട് ഇടിച്ച് തരിച്ച് കലക്കി ശർക്കര ചേർത്ത് തേങ്ങ ചിരകിയിട്ട് തിളപ്പിച്ചെടുക്കുന്നതെന്തോ അതാണ് കറി.
പള്ളിയിൽ നിന്ന് മോല്യാൻമാർ വന്നാലേ മൗലൂദ് തുടങ്ങൂ…..
അവരെ പൂമുഖക്കോലായിൽ ഇരുത്തി ഒരു പാത്രത്തിൽ കുറച്ച് അരി എടുത്ത് ഒരു കൂട് ചന്ദനത്തിരി കത്തിച്ച് അരിയിൽ കുത്തിവെച്ചാൽ പിന്നെ മൗലൂദ് തുടങ്ങും.
മുറ്റത്തും പറമ്പിലും ട്ടാർ പായ വിരിച്ചതിന് മുകളിൽ പുൽപായയിട്ടാണ് പുറത്ത് നിന്ന് വന്ന കുടുമ്പക്കാരായ ആളുകളെ ഇരുത്തുക.
മൗലൂദ് തുടങ്ങി.
മംഖൂസ് മൗലൂദ് മുഴുവൻ ഓതി.
പിന്നെ ഫാത്തിഹ സൂറത്തും കഴിഞ്ഞ് യാസീൻ ഒതാൻ തുടങ്ങിയപ്പോൾ വിശന്നുവലഞ്ഞ വിരുതൻ ചോറിനു കാവലിരിക്കുന്നവൻ്റെ ചെവിയിൽ പറഞ്ഞു.
ഈ കുന്നോളം കൂട്ടിയിട്ടചോറ് എനിക്ക് തിന്നാൻ തികയില്ലല്ലോ….?
എന്ത്?
ആ…..ന്ന്
ഈ ചോറ് എനിക്ക് തിന്നാൻ തികയില്ലാന്ന്?
എന്തേ?
നിങ്ങൾക്ക് സംശയമുണ്ടോ?
ആ ഉണ്ട്?
ഒന്ന് നീച്ച് പോ ബലാലെ പൊന്നാരം പറയാതെ?
അത് ശരി,
ഇപ്പൊ പറഞ്ഞ ഞാൻ പൊട്ടനായോ?
അല്ല, ഇജ്ജ് വിരുതനാ…..
പോടാവടന്ന്.
സംശയണ്ടങ്കി ആ ഇറച്ചിച്ചെമ്പിന്ന് ഒരു തള്ളക്കയില് എറച്ചിച്ചാറ് ഈ ചോറ്റില്ക്ക് പാരിം.
പാർന്നാൽ?
ഈ ചോറ് മുയിമം ഞാം ബൈച്ചും.
തൊട്ടടുത്ത് കേട്ട് നിന്നവന് തലപ്പിരാന്ത് പിടിച്ചപ്പൊ ഓനൊരുതള്ളക്കയില് ഇറച്ചിക്കോരി ചോറിലിട്ട് പറഞ്ഞു.
തിന്നട പന്നി.
ഇത് മുയിമനും ഇജ്ജ് തിന്ന്ട്ടില്ലെങ്കില് അന്നെ ഇബടെട്ട് ചൗട്ടും ഞാൻ…..
മനസ്സില്ലാ മനസ്സോടെ തലയാട്ടി മൂപ്പര്ബൈച്ചാൻ തൊടങ്ങി.
കൊറേ തിന്നപ്പോ രണ്ടാമതും ചാറ് വേണന്ന് പറഞ്ഞു.
ആദ്യം ഇറച്ചി വിളമ്പിയ വൻ ദേഷ്യം സഹിക്കാതെ വീണ്ടും വിളമ്പി.
അതും കൂട്ടി വീണ്ടും തിന്നാൻ തുടങ്ങി.
കണ്ണ് തള്ളി വെള്ളം നിറഞ്ഞ് തുടങ്ങിയപ്പോൾ കുടിക്കാൻ വെള്ളം വേണമെന്ന് വായിൽ നിറച്ച് ചോറുള്ളത് കൊണ്ട് ആഗ്യം കാണിച്ചു.
വെള്ളവും കൊടുത്തു.
ആ കൊടുത്ത വെള്ളവും അകത്താക്കിയപ്പോൾ കൈ കൊണ്ട് ആഗൃഭാഷയിൽ പറഞ്ഞു.
പറ്റൂലാ…….
ഇങ്ങള് പറഞ്ഞത് ശരിയാണ് ഇത് ഒറ്റക്ക് ഒരാളെക്കൊണ്ട് കൂട്ട്യാ കൂടൂല.
ഞാൻ തോറ്റു.
ഇങ്ങള് ജയിച്ചു.
തങ്ങളെ മൊയന്താക്കിയ വിരുതനെ അവർ ജീവിതത്തിൽ പിന്നെ മറന്നതേയില്ല.
കേട്ടറിഞ്ഞ് ചെന്നനേരത്തെപ്പറഞ്ഞ പട്ടിണിക്കൂട്ടങ്ങൾ അകലെ ഇടവഴികളിലും പറമ്പിലും ഒറ്റയില ഇട്ട് നീളത്തിൽ വരിവരിയായി ഇരിക്കും.
ഒരാൾക്ക് മുമ്പിൽ ഒരു നാക്കില.
വീട്ടിൽ നിന്ന് കുട്ടികളടക്കം എത്ര പേർ ചെന്നിട്ടുണ്ടോ അവരൊക്കെ ഒരോ ഇലയിട്ടിരിക്കും.
വിരുതൻ മാരായ ചില രക്ഷിതാക്കൾ ഇരുകാൽമുട്ടിലും തലയിൽ കെട്ടുപോലെ കെട്ടിവെച്ച് അതിന് മുന്നിലും ഒരോനാക്കില ഇട്ട് കാത്തിരിക്കും.
കൊട്ടയിലെ ചോറ് ഇലയിൽ കൊട്ടുന്നവൻ ഇരിക്കുന്നവൻ്റെ മുഖം ശ്രദ്ധിക്കാതെ വിളമ്പിപ്പോയാൽ വേഗം കാൽമുട്ടിൽ കെട്ടിയ തുണി നിലത്ത് വിരിച്ച് ഇലയിലെ ചോറ് ഇല കീറാതെ തുണിയിൽ എടുത്ത് വെച്ച് മാറാപ്പ് കെട്ടി പിന്നിലേക്ക് മാറ്റും.
മക്കളും പേരമക്കളും കഴിച്ചാൽ മിച്ചമുള്ളത് മാറാപ്പുകളിലാക്കി വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്.
ബാക്കിയുള്ളത് കൊണ്ട് രണ്ട് ദിവസമെങ്കിലും മക്കളോട് സമാധാനം പറയാമല്ലോ എന്ന ചിന്തയാണ് ഇത്തരം തറ വേലകൾ ചെയ്യാൻ ആ പട്ടിണിപ്പാവങ്ങളെ പ്രേരിപ്പിക്കുന്നത്.
15/3/1961 ആണ് എൻ്റെ ജനന തിയ്യതി.
ഇപ്പറഞ്ഞ കാര്യങ്ങളിൽ ചിലതൊക്കെ ഓർമ്മകളിലുള്ളതും കേട്ടറിവും ഒക്കെയാണ്.
പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിലും പാലൂർ പാടത്ത് കൃഷിയുണ്ടായിരുന്നത് കൊണ്ട് ഞാൻ പട്ടിണിയുടെ രുചിയറിഞ്ഞിട്ടില്ല.
ഒരു പിടി ചോറ് തിന്നാൻ മാത്രമല്ല കൈ കൊണ്ട് അതൊന്ന് വാരാൻ കൊതിച്ചവരുടെ ഒരു പാട് പേരുടെ കഥന കഥകളിലെ ചിലതു മാത്രമാണിത്.
അത്തരം ഒരു കാലഘട്ടം ഇനി ഈ ഭൂമിയിൽ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക്. Hameed c pml
Great read! The clarity and depth of your explanation are commendable. For further reading, here’s a useful resource: EXPLORE FURTHER. Let’s discuss!