മീര

മീര

“അമ്മേ…”

“മീരാമ്മേ….”

പുറത്ത് ചെറിയ മഴക്കോളുണ്ട്… വൈകുന്നേരത്തെ ചായയ്ക്കൊപ്പം മീരാമ്മ ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങൾ എന്തെങ്കിലും വേണമെന്ന് മകൻ പറഞ്ഞപ്പോൾ അടുക്കളയിൽ കയറിയതാണ്..

” അമ്മേ….മീരാമ്മേ… “

വീടിന്റെ ഉമ്മർത്തു നിന്നും സച്ചുവിന്റെ ശബ്ദം മീരയുടെ കാതുകളിലേയ്ക്ക് എത്തി

“എന്താ സച്ചു..”

“ദോ.. വീണാമ്മ വന്നു..”

“ആഹാ വീണ വന്നോ..
നാളെയെ വരു എന്നാണല്ലോ പറഞ്ഞത്..”

കളിക്കൂട്ടുകാരി നേരത്തെ എത്തിയ സന്തോഷത്തിനൊപ്പം സച്ചുവിനോടുള്ള ചോദ്യവും ചോദിച്ച്…
തീ കുറച്ചു വെച്ച ശേഷം മീര കൈകഴുകി ഉമ്മറത്തേയ്ക്ക് പോകുവാൻ തിരിഞ്ഞു..

“ദേവിയെടത്തി..
ഇതൊന്നു നോക്കിയേക്കണേ ഞാൻ വീണയുടെ അടുക്കലേയ്ക്ക് ചെല്ലട്ടെ…”

“ചെല്ല് ഞാൻ ചായ എടുക്കാം…”

“ആഹാ.. കൂട്ടുകാരിയെ കണ്ടപ്പോൾ ഉള്ള സന്തോഷം നോക്കിക്കേ..”
അടുക്കളയിലേക്ക് വന്ന സച്ചു പറഞ്ഞു..

“പോടാ ചെക്കാ…”
സച്ചുവിനെ നോക്കി ചിരിച്ചുകൊണ്ട് മീര പറഞ്ഞു..

“നീ എന്താ വീണേ ഇന്നേ വന്നത് നാളെയെ വരു എന്ന് പറഞ്ഞിട്ട്..” ഉമ്മറത്തേയ്ക്കെത്തിയതും വീണയോട് ചോദിച്ചു..

” അപ്പോൾ ഞാൻ നേരത്തെ വന്നതാണോ നിന്റെ പ്രശ്നം..”
ചിരിച്ചുകൊണ്ടുവൾ ചോദിച്ചു

“ഒന്ന് പോടീ….അല്ല ഇതാരാ..”

വീണയ്ക്കരികിലിരുന്ന പെൺകുട്ടിയെ നോക്കി മീര ചോദിച്ചു…

“ഇത്.. ചിത്ര.. നവ്യമോളുടെ കൂട്ടുക്കാരിയാ…”

“ആണോ…മോളുടെ വീട്ടിൽ ആരൊക്കെയുണ്ട്…?”

“ഞാനും അച്ഛനും അമ്മയും, ചേച്ചിയുണ്ട് അവളുടെ കല്യാണം കഴിഞ്ഞു…”

ചെറുപുഞ്ചിരിയോടെ മീര എല്ലാം മൂളികേട്ടു..

പതിയെ മീരയും വീണയും അവരുടെ സംസാരം തുടങ്ങി… കഴിഞ്ഞ തവണ കണ്ടു പിരിഞ്ഞത് മുതലുള്ള എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചു..

“അത്‌ കൊള്ളാം..അടുത്തൊരാൾ ഇരിപ്പുണ്ടെന്ന ഓർമ കൂടിയില്ലാതെ സംസാരത്തിലായോ രണ്ടുപേരും..”
അവിടെയ്ക്ക് ചായയുമായി വന്ന ദേവിയേട്ടത്തി പറഞ്ഞു..

ചിത്ര അവരെ നോക്കി പുഞ്ചിരിച്ചു…

ചായകുടിച്ച ശേഷം ചിത്ര ബാക്കിയുള്ളവരെ പരിചയപെട്ടു… ചെറിയ സമയം കൊണ്ട് തന്നെ അവിടെയുള്ളവരോട് ചിത്രയടുത്തു….

“എടൊ.. എനിക്ക് തന്റെയൊരു സഹായം വേണം…”

“എന്റെ സഹായമോ.. എന്താ വീണേ കാര്യം..”

“നീ ചിത്രയോട് കുറച്ച് നേരം സംസാരിക്കാമോ?”

“ഏഹ്…”
മനസിലാകാത്ത പോലെ മീര വീണയെ നോക്കി…

“കുറെ വർഷങ്ങൾക്ക് മുമ്പുള്ള മീരയാണവൾ ഇപ്പോൾ… അവളോട് ഒന്നു സംസാരിക്കാമോ..”

“നീയെന്താ ഉദ്ദേശിക്കുന്നെ വീണേ..”

വീണ മീരയോട് ചിത്രയെ കുറിച്ച് പറഞ്ഞു..

“ഞാൻ സംസാരിക്കാം..
ചിത്ര നീ തിരികെ പോകുമ്പോൾ നിന്റെയൊപ്പമല്ലേ വരു “

“അതെ…”

“മ്മ്.. കുറച്ച് കഴിയട്ടെ ഞാൻ സംസാരിക്കാം….”

“മ്മ്…”

രാത്രിയിൽ അത്താഴത്തിനു ശേഷം ചിത്രയുടെ അടുക്കലേയ്ക്ക് മീര ചെന്നു..

“ചിത്ര..

ഹാ മീരാമ്മയോ..”

“ഞങ്ങളുടെ വീട് ഇഷ്ട്ടപെട്ടോ..”

“ഒരുപാട് ഇഷ്ടപെട്ടു….”

മീര ചിത്രയെ നോക്കി പുഞ്ചിരിച്ചു..

“നമുക്ക് മുറ്റത്തു കൂടി ഒന്ന് നടന്നാലോ.. ഇപ്പോൾ കുട്ടികൾ ഉറങ്ങുവാൻ വരും. നമ്മുടെ സംസാരം അവരുടെ ഉറക്കത്തിനു മുഷിച്ചിൽ ആകും.. “

“മ്മ് ശരി..”

മീരയ്ക്കൊപ്പം ചിത്ര മുറ്റത്തേയ്ക്ക് നടന്നു…

കുറ്റി പച്ചപുല്ലുകൾ വെച്ചു പിടിപിച്ച മുറ്റം… വീടിന് മുന്നിലെ റോസാ പൂക്കളുടെ സുഗന്ധം വീടിനു ചുറ്റും നിറക്കുന്ന ഇളംകാറ്റ് ആസ്വദിച്ചുകൊണ്ട് മീര നടന്നു..
ചിത്രയും അതൊക്കെയും ആസ്വദിക്കുന്നുണ്ടായിരുന്നു… അവളുടെ മനസ്സിലെ വിഷമങ്ങളും പിരിമുറുക്കങ്ങളും ആ നിമിഷങ്ങളിൽ അവൾ മറന്നുപോയിരുന്നു

“ചിത്ര…”

എല്ലാം മറന്നു നിന്നയാ നിമിഷങ്ങൾ. അവൾക്കു നല്കിയ ആശ്വാസം പെട്ടെന്ന് ഇല്ലാതെ ആയപ്പോൾ പറഞ്ഞു അറിയിക്കുവാൻ സാധിക്കാത്ത ഒരു പരിഭവം അവൾക്ക് മീരയോട് തോന്നിപ്പോയി…

“ചിത്ര..”

അവൾ മീരയെ നോക്കി…

“എന്തു പറ്റി… താൻ ഈ ലോകത്ത് ഒന്നുമല്ലേ…”

അവൾ ചെറുതായി പുഞ്ചിരിച്ചു..

“കുറച്ച് നേരം മറ്റേതോ ലോകത്ത് എത്തിയപോലെ തോന്നി… വല്ലാത്തൊരു ആശ്വാസം മനസ്സിന് കിട്ടിയ പോലെ…”

മീര അവളെ നോക്കി പുഞ്ചിരിച്ചു…

“എന്താ ചിത്രയുടെ വിഷമം..?”

“അത്‌..”

അല്പം മുമ്പ് വരെ പ്രസന്നമായിരുന്ന അവളുടെ മുഖം ചെറുതായി മങ്ങി… ഒരു ദീർഘനിശ്വാസമെടുത്തുകൊണ്ടവൾ പറഞ്ഞു തുടങ്ങി…

“ഋഷി.. ഋഷിയാണെന്റെ വിഷമം…”

“ആരാ ഋഷി..”

“ഞാനും ഋഷിയും തമ്മിൽ ഇഷ്ട്ടത്തിലാണ്.. കല്യാണം കഴിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം പക്ഷെ..”

“പക്ഷെ..?”

“ഋഷി ഇപ്പോൾ പഴയ പോലെയല്ല…”

“അതെന്തു പറ്റി..”

“അവൻ വല്ലാതെ മാറിപ്പോയി…”

“എന്നോട് ഇപ്പോൾ മര്യാദയ്ക്ക് സംസാരിക്കാറില്ല. വിളിക്കാറില്ല.. ഒരുമിച്ചു എവിടെയും പോകാറില്ല.. വിളിച്ചാൽ തന്നെ… കഷ്ട്ടപെട്ടു സംസാരിക്കുന്നത് പോലെയാണ്… അവനു എന്നെ വേണ്ടയോ എന്ന് പോലും ഞാൻ ആലോചിച്ചു.. എന്റെ കൂട്ടുകാർ എല്ലാവരും പറഞ്ഞു അവനെ ഒഴിവാക്കുവാൻ അവനു വേറെ ആരെങ്കിലും ഉണ്ടാവുമെന്നൊക്കെ”

“എന്നിട്ട്… ചിത്ര എന്തു തീരുമാനിച്ചു..?”

“എനിക്ക് എനിക്കവനെ ഒഴിവാക്കാൻ പറ്റില്ല.. എനിക്ക് ഇഷ്ടമാണ്.. പക്ഷെ അവൻ…”

“ഇങ്ങനെയൊക്കെ അവൻ മാറിയെങ്കിലും… എനിക്ക് ഒന്നു വയ്യാതെയായാൽ അവൻ ഓടി വരും… അസുഖം മാറി കഴിഞ്ഞു വീണ്ടും പഴയത് പോലെയാകും.. എനിക്കവനെ മനസിലാക്കുവാൻ പറ്റുന്നില്ല…
എല്ലാവരും പറയുന്നത് പോലെ മറ്റാരും അവന്റെ ജീവിതത്തിൽ ഇല്ല.. എങ്കിലും എന്താ ഇങ്ങനെ എന്ന്…”

“എന്ന് മുതലാണ് ഋഷി ഇങ്ങനെയായത്..?”

“ഒരു.. ഏഴെട്ടു മാസമായിക്കാണും….”

“മ്മ്… ഋഷിയ്ക്ക് ആരൊക്കെയുണ്ട്…”

“അമ്മ, ചേട്ടൻ, അനിയൻ… അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചു പോയി…”

“ഋഷിയും അച്ഛനും എങ്ങനെ ആയിരുന്നു…”

“അവരു തമ്മിൽ കുഴപ്പമില്ലായിരുന്നു… ഭയങ്കര അടുപ്പം ഉണ്ടായിരുന്നില്ല.. അമ്മയുമായാണ് ഋഷിയ്ക്ക് ഒരുപാട് അടുപ്പം. പക്ഷെ ചേട്ടനും അനിയനും അച്ഛനെ ആയിരുന്നു കാര്യം.. ഋഷിയെ ഞാൻ ഇടയ്ക്ക് അമ്മമോൻ എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു…”

“മ്മ്….ചിത്രയ്ക്ക് എന്നെ പറ്റിഎന്തെങ്കിലും അറിയാമോ…?”

“നവ്യ പറഞ്ഞൊരുപാട് കേട്ടിട്ടുണ്ട് അല്ലാതെയൊന്നുമറിയില്ല…”

“മ്മ്മ്.. ചിത്ര… അകത്തു ഭിത്തിയിൽ ഒരു ഫോട്ടോ കണ്ടോ?”

“കണ്ടു..”

“എന്റെ ഭർത്താവാണ്.. പവിയേട്ടൻ…ഇരുപത് വർഷമായി പോയിട്ട്…”

“എനിക്ക് ഇരുപത് വയസ്സായപ്പോഴാ എന്റെയും പവിയേട്ടന്റെയും കല്യാണം നടന്നത്…ഞങ്ങളുടെ രണ്ടു പേരുടെയും കൂട്ടുകുടംബമായിരുന്നു… ഒരു കൂട്ടുകുടുംബത്തിലേക്ക് കല്യാണം കഴിച്ചുപോകുവാൻ എനിക്ക് താല്പര്യമില്ലായിരുന്നു… പക്ഷെ എന്റെ അച്ഛനും അമ്മാവന്മാർക്കുമെല്ലാം.. എന്റെ ഇഷ്ട്ടത്തിനും മുകളിൽ വേണ്ടിയിരുന്നത് തറവാട്ടുമഹിമയായിരുന്നു….
പെണ്ണുങ്ങളുടെ പഠിപ്പിനെ പൊങ്ങച്ചം പറയുവാൻ വേണ്ടി മാത്രം കണ്ടിരുന്ന കുടുംബം… എന്റെ അമ്മ ബിരുദം നേടിയ ആളാണ് പക്ഷെ അടുക്കളയിൽ മാത്രമായിരുന്നു അമ്മയുടെ ലോകം… അമ്മയെപോലെ ഒരു അഭിപ്രായം പോലുമില്ലാതെ ജീവിക്കേണ്ടി വരുക എന്നത് ഇന്നാലോചിക്കുമ്പോൾ എനിക്ക് ചിന്തിക്കുവാനേ പറ്റുന്നില്ല…”

“ചിത്ര ഇപ്പോൾ പത്രത്തിലും മറ്റു സമൂഹമാധ്യമാങ്ങളിലും കാണാറില്ലേ.. പരീക്ഷയ്ക്ക് വിവാഹവേദിയിൽ നിന്നും വന്നു പരീക്ഷ എഴുതി പോകുന്ന പെൺകുട്ടികളെ.. അതുപോലെ വിവാഹവേഷത്തിൽ പോയി പരീക്ഷ എഴുതിയ ആളാണ് ഞാൻ.. അന്ന് എന്റെ അച്ഛനും അമ്മായിഅച്ഛനെയുമോക്കെ നാട്ടുകാരും ബന്ധുക്കളും വാനോളം പുകഴ്ത്തി… ഞാൻ ജോലി ചെയ്ത് പൈസയുണ്ടാക്കി ജീവിക്കേണ്ട അവസ്ഥയിലെങ്കിലും എന്നെ പഠനം പൂർത്തിയാക്കുവാൻ അവർ പിന്തുണച്ചതിനെ കുറിച്ച് …”

“പെണ്ണുകാണൽ, നിശ്ചയം, ഈ രണ്ടേ രണ്ടു ചടങ്ങുകൾക്കാണ് ഞാൻ പവിയേട്ടനെ കല്യാണത്തിന് മുമ്പ് കാണുന്നത്.. ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല.. പേടിയായിരുന്നു എങ്ങനെയുള്ള ആളായിരിക്കുമെന്നോർത്ത്… അമ്മയെ പോലെ ആയിരിക്കും എന്റെയും ജീവിതം എന്ന് ഞാൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു…
പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റി… ഞാൻ പ്രതീക്ഷിച്ചതിനും വിപരീതമായിരുന്നു എന്റെ ജീവിതം…. എന്നെ പോലെ തന്നെ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഒരു തരം വീർപ്പുമുട്ടൽ അനുഭവിക്കുന്ന ആളായിരുന്നു പവിയേട്ടനും.. ഒരു എഞ്ചിനീയർ ആയിരുന്ന ഏട്ടന് പട്ടണത്തിലേ ഏതെങ്കിലും പെൺകുട്ടിയെ കല്യാണം കഴിച്ചു ജീവിക്കണം എന്നായിരുന്നു ആഗ്രഹം പക്ഷെ എല്ലാവരുമെതിർത്തു.. ആ എതിർപ്പിനും അമ്മയുടെ അപേക്ഷയ്ക്കും മുമ്പിലാണ് കൂട്ടുകുടുംബത്തിൽ തന്നെ ജനിച്ചു വളർന്ന എന്നെ ഏട്ടൻ കല്യാണം കഴിച്ചത്…”

“എന്നിട്ട്..”
ഒരു കഥ കേൾക്കുന്ന ആകാംഷയോടെ ചിത്ര മീരയ്ക്കായി കാതോർത്തു..

“എന്നിട്ട്… പവിയേട്ടനും ഞാനും ആദ്യം പരസ്പരം സംസാരിക്കുന്നത് തന്നെ വിവാഹരാത്രിയിലാണ്… ആദ്യം തന്നെ ഏട്ടൻ എന്നോട് പറഞ്ഞത് തറവാട്ടിൽ നിന്നും മാറി പട്ടണത്തിൽ ഒരു വീട്ടിൽ താമസിക്കാം എന്നാണ്.. എനിക്ക് സത്യത്തിൽ ആദ്യം വിശ്വസിക്കാൻ പറ്റിയില്ല… പിന്നീട് ഏട്ടൻ പറഞ്ഞാണ് ഞങ്ങളുടെ കല്യാണം വരെയുള്ള കാര്യങ്ങൾ ഞാൻ അറിയുന്നത്…”

“സത്യത്തിൽ എനിക്കന്ന് പാതി ആശ്വാസമായി.. വിരുന്ന് പോകുന്നെന്ന് പറഞ്ഞു ഒരു ദിവസം ഏട്ടൻ എന്നെയും കൊണ്ട് പോയത് പുതിയ വീട് നോക്കുവാനായിരുന്നു… എനിക്ക് ഇഷ്ടപ്പെട്ടോ എന്നായിരുന്നു ചോദ്യം… ആദ്യമായി എന്നോട് ഒരാൾ എന്റെ ഇഷ്ട്ടത്തെ കുറിച്ചു ചോദിച്ചത് അന്നായിരുന്നു… വീട് വാടായ്കയ്ക്ക് എടുത്തെങ്കിലും. ഉടനെ താമസം മാറുവാൻ പറ്റില്ല വീട്ടിൽ എല്ലാവരോടും അവതരിപ്പിക്കണമല്ലോ.. അങ്ങനെ ഒരു രണ്ടു മാസം കഴിഞ്ഞപ്പോൾ എട്ടൻ കാര്യം പറഞ്ഞു… പിന്നെ ആകെ ബഹളമായിരുന്നു… വന്നു കയറിയ പെണ്ണ് കുടുംബം രണ്ടാക്കി… തലയണമന്ത്രത്തിന്റെ ശക്തി അങ്ങനെ പലതും ഒളിഞ്ഞും തെളിഞ്ഞും കേട്ടു.. പക്ഷെ പറഞ്ഞതൊക്കെയും അമ്മാവന്മാരും അമ്മായിമാരും ആയിരുന്നു.. പവിയേട്ടന്റെ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല.. അമ്മയ്ക്ക് ആദ്യം പരിഭവം ഉണ്ടായിരുന്നു പിന്നീടത്‌ ഇല്ലാതെയായി… അങ്ങനെ ഞങ്ങൾ വീട് മാറി… അമ്മ ഇടയ്ക്ക് വരും…
ഞങ്ങളുടെ മാത്രമായ വീട് എന്നത് കണ്ട് എന്റെ വീട്ടിലും ഏട്ടന്റെ വീട്ടിലെയും മക്കൾക്കും മരുമക്കൾക്കും വല്ലാത്ത അസൂയ ആയിരുന്നു..”
അത്‌ പറഞ്ഞപ്പോൾ മീര ഒന്ന് ചിരിച്ചു…ഒപ്പം ചിത്രയും..

“അവസാനം എല്ലാവരുടെയും കണ്ണുതട്ടിയതാണോ എന്തോ.. സച്ചുവിന് രണ്ട് വയസ്സ് കഴിഞ്ഞപ്പോൾ പവിയേട്ടൻ പോയി…”

“എന്താ പറ്റിയത്?”

മീരയുടെ മുഖം കാർമേഘം പോലെ ഇരുണ്ട്

“കൊന്നതാ ഞാൻ…”

ആ വാക്കുകൾ കേട്ട് ചിത്ര ഞെട്ടി…

“ഏഹ്ഹ്…”

“ഹാ….”

“ഏട്ടന്റെ അച്ഛൻ ഏട്ടൻ മരിക്കുന്നതിന് അഞ്ചാറു മാസം മുമ്പ് മരിച്ചു…
അച്ഛനും ഏട്ടനും തമ്മിൽ… വലിയ അടുപ്പം ഇല്ലായിരുന്നു.. അമ്മയോടായിരുന്നു ഏട്ടനടുപ്പം .. പക്ഷെ അച്ഛന്റെ മരണത്തോടെ ഏട്ടൻ ആകെ മാറി… ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു… പക്ഷെ ആ യാഥാർഥ്യം ഏട്ടൻ അംഗീകരിക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല… അമ്മയെ ആ വലിയ തറവാട്ടിൽ ഒറ്റയ്ക്കാകുവാൻ ഏട്ടന് മനസ്സിലായിരുന്നു.. എനിക്കും.. പക്ഷെ അമ്മ ഞങ്ങൾക്കൊപ്പം ആ വീട്ടിലിക്കും വരില്ല.. അച്ഛന്റെ കൈ പിടിച്ചു വന്ന വീട്ടിലെ നിൽക്കണം എന്നായിരുന്നു അമ്മയ്ക്ക്.. അമ്മയ്ക്ക് ഞങ്ങൾ അവിടെ നിൽക്കുന്നില്ല എന്നതിൽ പരിഭവമില്ല.. പക്ഷെ ഏട്ടന് സമാധാനത്തോടെ ആ വീട്ടിൽ നിന്നും മാറിയത്.. അമ്മയും അച്ഛനും ഒരുമിച്ചല്ലേ എന്ന ആശ്വാസത്തിലായിരുന്നു.. ഇന്നലെങ്കിൽ നാളെ അച്ഛനും അമ്മയും ഞങ്ങൾക്കൊപ്പം വരുമായിരിക്കുമെന്ന പ്രതീക്ഷയിൽ… പക്ഷെ നമ്മൾ തീരുമാനിക്കുന്നത് പോലെ അല്ലല്ലോ… വിധി…”

“എനിക്ക് തെറ്റി തുടങ്ങിയതും അവിടെ നിന്നാണ്… ഏട്ടനെ ഞാൻ മനസിലാക്കിയില്ല… കൂട്ടുകുടുംബത്തിൽ നിന്നും മാറിയുള്ള ജീവിതം എനിക്ക് ഒഴിവാക്കുവാൻ പറ്റാതെയായി.. ഏട്ടൻ മിക്കപ്പോഴും തറവാട്ടിൽ നിൽക്കുവാൻ നിർബന്ധം പിടിച്ചു.. ഒന്നു രണ്ടു തവണ ഞാൻ പോയി.. പിന്നെ പിന്നെ അമ്മായിമാരും മറ്റും പല സംസാരങ്ങൾ ആയി.. എനിക്ക് അതെല്ലാം ആകെ വല്ലാത്ത മനസികസങ്കർഷമുണ്ടാക്കി.. പതിയ ഞങ്ങളുടെ ബന്ധത്തിലും അത്‌ കണ്ടു തുടങ്ങി.. ഏട്ടനുമായി വഴക്കായി.. ഞാൻ പിണങ്ങി എന്റെ വീട്ടിൽ വന്നു….
രണ്ടു മൂന്നു തവണ ഏട്ടൻ വന്നു വിളിച്ചുയെന്നെ… പട്ടണത്തിലെ വീട്ടിലേയ്ക്ക് അല്ലാതെ വരില്ല എന്ന് ഞാൻ തീർത്തും പറഞ്ഞു.. മൂന്നാമത്തെ തവണ വീട്ടിൽ വന്ന ദിവസം അന്നാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്..”

“അന്ന് ഏട്ടൻ തിരികെ തറവാട്ടിൽ കയറി ചെന്നത്.. ജീവിതത്തിൽ ആദ്യമായി മദ്യപിച്ചു ലക്കുകെട്ടാണ്..
നേരെ അമ്മയുടെ മുറിയിൽ ചെന്നു അമ്മയുടെ മടിയിൽ കിടന്നു കൊറേ കരഞ്ഞു.. വിഷമങ്ങൾ പറഞ്ഞു.. അങ്ങനെ ഉറങ്ങി..
പിന്നീട് എന്റെ പവിയേട്ടൻ ഉണർന്നിട്ടില്ല…”

പറഞ്ഞു കഴിഞ്ഞതും..
മീരയുടെ കണ്ണിൽ നിന്നും കണ്ണുനീർ നിറഞ്ഞോഴുകി..

“വിവരമറിഞ്ഞു തറവാട്ടിലേയ്ക്ക് ഞാൻ കയറി ചെന്നു.. ആദ്യമായി ആ കൈപിടിച്ചു ചെന്നയിടത്തു… വെള്ളപുതപ്പിച്ചു കിടന്ന ഏട്ടനെ ഞാൻ ഒരിക്കലേ നോക്കിയൊള്ളു.. കണ്ണുതുറന്നപ്പോൾ ചുറ്റും ആരൊക്കെയോ ഉണ്ട്… വീണ്ടും ഉമ്മറത്തേയ്ക്ക് പോയി ആ മുഖത്തു നോക്കുവാനുള്ള ധൈര്യമെനിക്കില്ലായിരുന്നു..
പവിയേട്ടന്റെ ശരീരം അവിടെ നിന്നുമെടുക്കാനത്തിന് മുൻപ് തന്നെ എനിക്ക് ചുറ്റും കുത്തുവാക്കുകൾ കേൾക്കുവാൻ തുടങ്ങിയിരുന്നു എല്ലാം ഞാൻ കേട്ടു….. ഏട്ടന്റെ അടക്കം കഴിഞ്ഞതും ഞാനും ഇറങ്ങേണ്ടി വന്നു അവിടെ നിന്ന്… ഇറങ്ങും മുമ്പ് അമ്മയെ ഒരു നോക്കു കാണുവാൻ ചെന്നു പക്ഷെ.. അമ്മയുടെ മുറിയുടെ വാതിൽ വരെ ചെന്നു നിൽക്കുവാനുള്ള ധൈര്യമേ എനിക്കൊള്ളായിരുന്നു…അമ്മയുടെ മുമ്പിൽ പോയി നില്ക്കുവാനോ അമ്മ എന്ന് ദൂരെ നിന്നും പോലും വിളിക്കുവാൻ എനിക്ക് ധൈര്യമില്ലാതെയായി.. “

“വൈകിച്ചില്ല..ഇറങ്ങി..
കുറച്ച് നാളുകൾ അങ്ങനെ പോയി.. പിന്നീട് ജനിച്ചുവളർന്ന വീട്ടിലും എന്റെ ചുറ്റും കുത്തുവാക്കുകൾ കേട്ടു തുടങ്ങി.. ഏട്ടന്മാർക്ക് കുഞ്ഞുപെങ്ങൾ ബാധ്യതയായി… അച്ഛനും അമ്മയ്ക്കും വയസുകാലത്ത് തണലാക്കുവാൻ കഴിയുമെന്ന ആൺമക്കള്ളോട് ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ…”

“തകർന്നു പോയിരുന്നു ഞാൻ.. ഒരു കൈതങ്ങായി.. ഒരു ആശ്വാസവാക്കുകൾ പറയുവാൻ പോലും ആരുമില്ലായിരുന്നു.. അപ്പോഴാണ് വീണ എന്നെ അനേഷിച്ചു വന്നത്.. ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവരാ ഞങ്ങൾ ഉപരിപഠനത്തിന് വീണ മദ്രാസിന് പോയ ശേഷം വല്ലപ്പോഴുമായിരുന്നു ഞങ്ങൾ കണ്ടിരുന്നത്.. എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെയുമറിഞ്ഞു വന്നതായിരുന്നു അവൾ.. അന്നു മുതലാണ് എന്റെ ജീവിതം മാറിയത്.. ജന്മം തന്നവർ പോലും കയ്യൊഴിഞ്ഞിടത് ഒരു ദൈവനിയോഗം പോലെ വീണ വന്നു.. ആ വീട്ടിൽ നിന്നു കൊണ്ട് ഒരിക്കലും ജോലി ചെയ്തു ജീവിക്കുവാൻ കഴിയില്ല എന്ന് എനിക്ക് മനസിലായി അതുകൊണ്ട് അവിടുന്ന് ഇറങ്ങി.. ആരും എന്നെ തടഞ്ഞില്ല.. പകരം ഒരു താക്കീത് മാത്രമാണ് തന്നത്.. എന്ത് ചെയ്താലും ഈ കുടുംബത്തിന് ചീത്തപേരുണ്ടാക്കരുത് എന്ന്.. അപ്പോഴും ആ വീട്ടിലെ ഒരംഗതിന്റെ ജീവനും ജീവിതത്തിനും മേലെ കുടുംബമഹിമയ്ക്കായിരുന്നു മുൻ‌തൂക്കം…”

“എല്ലാം ഉപേക്ഷിച്ചിറങ്ങി.. ആകെ ഒരു ഉറപ്പ് മാത്രം.. വീണ… വീണ ഉണ്ടാകുമെന്ന്..എന്റെ സച്ചുവും കൂടെയുണ്ടാകുമെന്ന് “
മീരയുടെ ശബ്ദം ഇടറിയിരുന്നു

“അവിടുന്ന് ഒരു ചെറിയ ജോലിയിൽ തുടങ്ങി ഞാൻ.. സച്ചുവിനെ വളർത്തി..
ജീവിച്ചു…. ജീവിച്ചു..
സന്തോഷമുണ്ട്.. സമാധാനമുണ്ട്.. പക്ഷെ..
എന്റെ മനസിലെ കുറ്റബോധം…
മനഃപൂർവം അല്ലെങ്കിലും പവിയേട്ടൻ നെഞ്ചുപൊട്ടി മരിച്ചത് ഞാൻ കാരണമാ…
ഞാൻ ഒന്നു മനസിലാക്കിയിരുനെകിൽ… ചിലപ്പോൾ… ഇപ്പോൾ കൂടെ ഉണ്ടായിരുനെന്നെ.. എന്റെ സച്ചു അച്ഛന്റെ സ്നേഹമറിഞ്ഞു വളർന്നേനെ…
ജനിച്ചു വീണ മടിയിൽ തന്നെ ജീവൻ നഷ്ടപ്പെട്ടു കിടക്കുന്ന മകനെ ആ അമ്മയ്ക്ക് കാണേണ്ടി വരില്ലായിരുന്നു ..
എന്റെ അറിവില്ലായ്മ.. സ്വർത്ഥത.. എല്ലാം.. എല്ലാം നശിപ്പിച്ചില്ലേ… ഈ ജന്മം എനിക്ക് ഈ കുറ്റബോധത്തിൽ നിന്നും മോചനം ഉണ്ടാവില്ല കുട്ടി.. ‘

ചിത്ര.. മീരയെ നോക്കിയിരുന്നു…

“സച്ചുവിനു ഇതൊക്കെ അറിയാമോ..?”

“അറിയാം.. എന്റെ തെറ്റുകൾ ഞാൻ തന്നെയവനോട് ഏറ്റുപറഞ്ഞു.. അവനു ആദ്യം ദേഷ്യമായിരുന്നു എന്നോട്.. പക്ഷെ പവിയേട്ടന്റെ അമ്മ.. ആ അമ്മ എന്റെ മോനേ എനിക്ക് തിരികെ തന്നു..”

“ദേവിയേട്ടത്തിയെ കണ്ടില്ലേ… പവിയേട്ടന്റെ ചേട്ടന്റെ ഭാര്യയാണ്.. ചേട്ടൻ മരിച്ചശേഷം ഏടത്തി അവിടെ ഒരതികപറ്റായി.. ഞാൻ ഇവിടെക്ക് കൊണ്ടു പോന്നു..അവർക്ക് മക്കളില്ല.. ഞങ്ങൾ ഇടയ്ക്ക് അമ്മയെ കാണുവാൻ പോകും.. മുറുമുപ്പുകൾ ഇപ്പോഴും കേൾക്കാം… പക്ഷെ കേട്ടതായി ഭാവിക്കാറില്ല ഞങ്ങൾ..”

“ചിത്ര..
മോളെ.. ഋഷിയെ നീ ഒന്നു മനസിലാക്കുവാൻ ശ്രമിയ്ക്ക്..
മരണം രംഗബോധമില്ലാതെയാണ് കടന്നു വരാറ്.. കൊണ്ടു പോകുന്നത് പ്രിയപെട്ടവരെയും…
അവരെയോർത്തു വിലപിക്കുന്നവർക്ക് മരണം നൽകുന്ന സമ്മാനങ്ങളാണ് വിഷാദം.. അരക്ഷിതാവസ്ഥ.. അങ്ങനെ പലതും.. ഇതൊക്കെയും അതിജീവിക്കുവാൻ ഒരു കൈത്താങ്ങ് വേണ്ടി വരാം..ഋഷിയ്ക്കൊരു വിശ്വാസം ഉണ്ടാവും ചിത്ര…
ആര് മനസിലാക്കിയില്ലെങ്കിലും നീ അവനെ മനസിലാക്കുമെന്ന് .. ഋഷിയ്ക്ക് കുറച്ച് സമയം കൊടുക്ക്..

മ്മ്..

അല്പനേരം മൗനം തളംകെട്ടി നിന്നു..

“ഒരുപാട് സമയമായി.. ഉറങ്ങേണ്ടേ… വാ.”

മീരയ്ക്ക് പുറകെ ചിത്ര വീട്ടിലേയ്ക്ക് നടന്നു.. മുറിയിൽ എത്തി ഉറങ്ങുവാൻ കിടനെങ്കിലും… ഉറക്കം വന്നില്ല… പലതുമാലോചിച്ചവൾ കിടന്നു…

രണ്ടു ദിവസത്തിനു ശേഷം വീണയും ചിത്രയും തിരികെ പോയി…. വീണ മുടങ്ങാതെ മീരയെ കാണുവാൻ വന്നുപോയ്കൊണ്ടിരുന്നു ..

ദിവസങ്ങളും.. മാസങ്ങളും…കടന്നുപോയി.. ഒരു ദിവസം ഉച്ചതിരിഞ്ഞു മീരയെ കാണുവാൻ ചിത്രയെത്തി…

നേരത്തെ തന്റെ മുമ്പിൽ വന്നപ്പോൾ അവളുടെ മുഖത്തു നിഴലിച്ചിരുന്ന വിഷമമിപ്പോളില്ല… സന്തോഷവതിയാണ്…

“എന്താടോ ഈ വഴിയൊക്കെ… ഞാൻ ഓർത്തു താൻ എന്നെ മറന്നുവെന്നു…”

“മീരമ്മയെ ഞാൻ എങ്ങനെയാ മറക്കുക.. എന്റെ ഋഷിയെ എനിക്ക് തിരികെ കിട്ടിയത് മീരാമ്മ കാരണമല്ലേ..”

“ഞാൻ ഒന്നും ചെയ്തില്ല കുട്ടി… വീണ എന്നോട് നിന്റെ കാര്യം സൂചിപ്പിച്ചിരുന്നു.. അപ്പോഴേ എനിയ്ക്ക് മനസിലായി അറിയാതെ ഞാൻ ചെയ്തു പോയതാണ് നീയും ചെയ്തുകൊണ്ടിരിക്കുന്നതെന്ന്…
എന്റെ ജീവിതത്തിൽ നടന്നത് ഞാൻ പറഞ്ഞു… നീ അതിൽ നിന്നും ശരിയും തെറ്റും തിരിച്ചറിഞ്ഞു അത്രെയേയുള്ളൂ…
എല്ലാത്തിനും കുറച്ച് സമയം കൊടുത്താൽ മതി.. ക്ഷമ ഉണ്ടാവണം അത്രേയുള്ളൂ…”

എല്ലാം ഒരു പുഞ്ചിരിയോടെയവൾ കേട്ടുകൊണ്ടിരുന്നു…

അല്പ നേരം കഴിഞ്ഞു ചിത്ര.. തിരികെ പോയി… ചിത്ര പോയ ശേഷം മീര വീണയെ വിളിച്ചു…

“ഹലോ..”

“പറയെടോ..ചിത്ര വന്നിരുന്നു അല്ലേ..”

“അതെ..”

“അവളിപ്പോൾ പഴയപോലെയായി.. ഋഷിയ്ക്കും നല്ല മാറ്റമുണ്ടെന്നാ നവ്യ പറഞ്ഞത്…”

“നന്നായി..”

“എടൊ ഞാൻ പിന്നെ വിളിക്കാമെ.. കുറച്ച് തിരക്കിലാ.. വേറെയൊന്നുമില്ലലോ..”

“ഇല്ല.. നീ പിന്നെ വിളിച്ചാൽ മതി..”

ഫോൺ വെച്ച ശേഷം… മീര സോഫയിലേക്ക് ചാരി കിടന്നു.. ഭിത്തിയിൽ തൂക്കിയിരിക്കുന്ന… പവിത്രന്റെ ഫോട്ടോയിലേക്ക് നോക്കി കിടന്നു… കണ്ണുകൾ നിറയുന്നുണ്ട്.. ഹൃദയം വിങ്ങുന്നുണ്ട്.. ആയിരം വട്ടം ആ മുഖത്തെയ്ക്ക്‌ നോക്കി ക്ഷമ പറഞ്ഞിട്ടുണ്ട്… പക്ഷെ അവൾ പറഞ്ഞതുപോലെ അറിയാതെ ചെയ്ത ആ തെറ്റിന്റെ കുറ്റബോധം നിറഞ്ഞിരിക്കുകയാണ് അവളുടെ മനസിൽ…
അന്നു മുതൽ ഇന്ന് വരെ ഒരുപക്ഷെ മീര പറഞ്ഞപോലെ മരണം വരെയും അതുണ്ടാവും..

അവസാനിച്ചു..

© ഈവ സാറാ

One comment

Leave a Reply

Your email address will not be published. Required fields are marked *