പൊറോട്ടയും NCCയും ജലപിശാചും

biju ek

പൊറോട്ടയുമായുള്ള എന്റെ ആത്മബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല … എനിക്ക് കീഴുർ യു പി സ്കൂളിൽ നിന്നും ഇരിട്ടി ഹൈസ്കൂളിലേക്ക് എത്രയും വേഗം എത്താൻ ആഗ്രഹമുണ്ടായതിൻറെ ഒരു കാരണം വ്യാഴവും വെള്ളിയും വൈകുന്നേരങ്ങളിൽ NCC കഴിഞ്ഞു സ്കൂൾ കാന്റീനിൽ ശശിയേട്ടൻ തരുന്ന രണ്ട് പൊറോട്ടയും ഉരുളകിഴങ്ങ് ബാജിയുമായിരുന്നു..

എട്ടാം തരം എത്തിയ ആദ്യ ദിവസം തന്നെ കൂട്ടുകാരൻ സുരേഷിൻറെ കൂടെ സ്കൂളിന്റെ കിഴക്ക് ഭാഗത്തുള്ള NCC റൂമിൽ എത്തി NCC ൽ ചേരാൻ ഭൂവനദാസൻ മാഷക്ക് പേര് കൊടുത്തു … അങ്ങനെ പിനീടുള്ള വ്യാഴവും വെള്ളികളിലും വൈകിട്ട് ഞാൻ പൊറോട്ട തിന്നാൻ തുടങ്ങി.. അല്ല NCC യിൽ പങ്കെടുക്കാൻ തുടങ്ങി..

ചില ദിവസങ്ങളിൽ ക്‌ളാസുകൾ നടത്താൻ കണ്ണൂർ 31K ബറ്റാലിയൻ NCC ഹെഡ് ഓഫീസിൽ നിന്ന് മിലട്ടറി ഓഫീസർമാർ വരും.. പലപ്പോഴും തമിഴ്നാട്ടുകാരനായ രാജശേഖരൻ സാർ ആണ് വരിക ..കടും പച്ച മിലിട്ടറി യൂണിഫോമിൽ വന്നു 303 തോക്കിനെ പറ്റിയും..യുദ്ധം എങ്ങനെ നേരിടണം, മാപ്പുകൾ എങ്ങനെ മനസിലാക്കണം എന്നും പറഞ്ഞു തരുന്ന രാജശേഖരൻ സാർ .. രാജ്യസ്നേഹം കൂടാനുള്ള കുറച്ചു തള്ളുകളും ചിലപ്പോഴുണ്ടാകും രാജശേഖരൻ സാർ വക….

അന്ന് ദൂരദർശനിൽ പരമവീരചക്ര സീരിയൽ കാണാറുള്ള ഞാൻ, സാർ പറയുന്നതൊക്കെ കേട്ട് വായ തുറന്നു അന്തം വിട്ട് കേൾക്കും .. അതോടെ ഞാൻ തീരുമാനിച്ചു..രാജ്യത്തിന് എന്നെ വേണം.. എങ്ങനെയെങ്കിലും പത്താം ക്‌ളാസ് കഴിഞ്ഞു നേരെ രാജ്യത്തിൻറെ അതിർത്തി കാക്കാൻ പോണം …

ഒരു ദിവസം രാജശേഖരൻ സാർ വന്നപ്പോൾ പറഞ്ഞു ..പേരാവൂർ സ്കൂളിൽ 10 ദിവസത്തെ NCC ക്യാമ്പ് നടത്തുന്നുണ്ട് ..പല സ്കൂളിലെയും കുട്ടികൾ ഉണ്ടാകും ..പഠിപ്പിക്കാൻ കൂടുതൽ ഓഫീസർമാരുമുണ്ടാകും മറ്റു ബറ്റാലിയൻ ഗ്രൂപ്പിൽ നിന്നും ആൾകാരുണ്ടാകും …

കശ്മീർ ബോഡറിലെ ഒരു അടിച്ചുപൊളി പട്ടാള ക്യാമ്പ് മനസ്സിൽ കണ്ട ഞാൻ ക്യാമ്പിന് ചേരാൻ പേരുകൊടുത്തു ….പത്തു ദിവസം അവിടെയും പൊറോട്ട ഉണ്ടായിരിക്കും എന്ന വേറൊരു ചിന്ത മനസിൽ തത്തി കളിക്കുന്നുണ്ടായിരുന്നു ..

പക്ഷെ ക്യാമ്പിന് പേരാവൂർ സ്കൂളിൽ എത്തി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് മനസിലായത് ഉണക്ക ചപ്പാത്തിയായിരുന്നു പൊറോട്ടക്ക് പകരം… ശശിയേട്ടനെ വല്ലാതെ ഓർമ്മ വന്നു ആ പത്തു ദിനങ്ങളിൽ ……രണ്ടാമത്തെ ദിവസം തന്നെ ക്യാമ്പിലെ ഭക്ഷണം മതിയായി…. പിന്നെ അതിർത്തി കാക്കുന്ന പട്ടാളക്കാരും ഉണക്ക ചപ്പാത്തിയാണ് തിന്നുന്നത് എന്ന് എവിടെയോ കേട്ടത് കൊണ്ട് മാത്രമാണ് ബാക്കി എട്ടു ദിവസം ക്യാമ്പിൽ നിന്ന് ചപ്പാത്തി കഴിച്ചത് … പിന്നെ ഒരു സപ്പോർട്ടിന് രാജ്യസ്നേഹവും കൂട്ടിനുണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ ..

ബാക്കി കാര്യത്തിൽ ക്യാമ്പ് അടിപൊളിയായിരുന്നു.. സ്കൂളിലെ ഒരു റൂമിൽ 12 പേരുണ്ടാകും അങ്ങനെ ഓരോ റൂമിലുമായി നൂറിൽ പരം കുട്ടികളും ഓഫീസർമാരും …വെളുപ്പിന് അഞ്ചുമണിക്ക് എഴുന്നേൽക്കണം അഞ്ചരയ്ക്ക് ഓടാൻ പോകണം .. അതുകഴിഞ്ഞാൽ വന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കണം ..അതിനുശേഷം കാക്കി യൂണിഫോമൊക്കെയിട്ട് ക്‌ളാസിനു പോകണം .. പുതിയ മാപ്പുകളും പുതിയ യുദ്ധ ഉപകരണങ്ങളും പരിചയപ്പെടുത്തൽ അതിനെ പറ്റിയുള്ള പഠനം..
ചിലദിവസങ്ങളിൽ 303 റൈഫിൾ വച്ച് വെടിവെപ്പ് പരിശീലനം ..അതുകഴിഞ്ഞു ഉച്ചയൂണ് ..മൂന്നുമണിക്ക് ശേഷം വിവിധ തരത്തിലുള്ള പരേഡുകൾ ….. വൈകുന്നേരം അഞ്ചു മണിക്ക് ചായ ..പിന്നെ കുളിച്ചു കുട്ടപ്പനായി പേരാവൂർ ടൗണിൽ ഒരു കറക്കം ..( വൈകുന്നേരം ആ സമയത്തു മാത്രമാണ് പുറത്തിറങ്ങാൻ അനുവാദമുള്ളു ) …പിന്നെ രാത്രി 10 മണിക്ക് ഉറക്കം ..

അച്ചടക്കം വേണമെന്ന് ക്യാമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസത്തെ അസംബ്ലിയിൽ തന്നെ ക്യാമ്പിന്റെ തലവൻ പറഞ്ഞിരുന്നു . … നമ്മൾ അതൊന്നും അത്ര കാര്യാക്കിയില്ല ..ആദ്യദിവസം തന്നെ രാത്രി ഉറങ്ങാൻ ലൈറ്റ് അണച്ചപ്പോ പാട്ടൊക്കെ പാടിയായിരുന്നു ഞങ്ങൾ ആഘോഷിച്ചത് ..

പക്ഷെ പിറ്റേന്ന് രാവിലത്തെ അസംബ്ലിയിൽ പാടിയവരെയൊക്കെ പൊക്കി ..പാടിയ പാട്ടുവരെ പറഞ്ഞാണ് തെളിവുകൾ നിരത്തിയത് ..പാടിയവരെ പേരെടുത്തു വിളിച്ചു മുന്നിൽ നിർത്തി ..കുറെ ശകാരിച്ചു ..പിന്നെ ഗ്രൗണ്ടിനു ചുറ്റും ഓടിച്ചു .. അവർക്കു ക്യാമ്പിന്റെ രാത്രി കാവൽ ആയിരുന്നു ശിക്ഷ …അങ്ങനെ പാട്ടുപാടിയ സുരേഷും പ്രേമനും ഓക്കേ അടുത്ത ദിവസം രാത്രി കാവൽക്കാരായി മാറി ..പാട്ടു പാടാനറിയാത്ത ഞാൻ തത്കാലം രക്ഷപെട്ടു ..

പിറ്റേ ദിവസം പ്രേമനും സുരേഷും പറഞ്ഞപ്പോഴാണ് ഒരു കാര്യം ഞങ്ങൾ ശ്രദ്ധിച്ചത് .. കഴിഞ്ഞ ദിവസം പാട്ട് പാടുന്ന സമയത്തു ഓഫീസർമാരെല്ലാം ഉറങ്ങാൻ പോയിരുന്നു പോരാത്തതിന് ലൈറ്റും കെടുത്തിയിരുന്നു ..പിന്നെ എങ്ങനെയാണ് ഓഫീസർമാർക്ക് കൃത്യമായി വിവരങ്ങൾ കിട്ടിയത്…അപ്പൊ ഏതോ ഒരു കള്ളപഹയൻ നമ്മുടെ കപ്പലിൽ തന്നെയുണ്ട്…

ആ സംശയം നമ്മൾ അടുത്ത ദിവസം സ്ഥിരീകരിച്ചു…. കിടക്കുന്ന സ്ഥലവും ബാഗും വൃത്തിയായി വയ്ക്കാത്തതിന് കുറച്ചു പേർക്ക് അടുത്ത ദിവസം ശിക്ഷ കിട്ടി (ശകാരവും , ഗ്രൗണ്ടിന് ചുറ്റും ഓട്ടവും രാത്രികാവലും തന്നെ ശിക്ഷ…) പക്ഷെ നമ്മുടെ മുറികളിൽ ഓഫീസർമാർ നീരീക്ഷണത്തിനു വന്നിരുന്നില്ല ..അപ്പൊ ഞങ്ങൾ ഉറപ്പിച്ചു ഒറ്റു കൊടുക്കുന്ന ആ കശ്മലൻ ഞങ്ങളുടെ കൂട്ടത്തിൽ തന്നെയുണ്ട് …

ആളെ പൊക്കാൻ ഞങ്ങൾ തീരുമാനിച്ചു ..പക്ഷെ ഒരു സംശയം തോന്നിക്കാത്ത വിധത്തിൽ എങ്ങനെ തപ്പും ആരെ തപ്പും ?

അവസാനം നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന സേതുനെ ജോലി ഏല്പിച്ചു …. സേതുനെ സേതുരാമയ്യർ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത് ……ആൾകാരുടെ തട്ടിപ്പുകൾ വൃത്തികേടുകൾ എത്തിനോക്കി കണ്ടുപിടിക്കലാണ് അവന്റെ പ്രധാന തൊഴിൽ …. എത്തിനോട്ടം അതിരുവിട്ടതിനു വീട്ടുകാരുടെയും നാട്ടുകാരുടെയും അടി വാങ്ങി ശീലമുണ്ട് സേതുന് …

എന്തായാലും അടുത്ത ദിവസം തന്നെ സേതു റിപ്പോർട്ട് സമർപ്പിച്ചു ..

സേതുവിൻറെ റിപ്പോർട്ട് പ്രകാരം മറ്റൊരു സ്കൂളിൽ നിന്ന് വന്ന “സാബു” വായിരിക്കാം കപ്പലിലെ കള്ളൻ .. അവന്റെ വീട്ടിലെ തൊണ്ണൂറു ശതമാനം പേരും മിലിട്ടറിയിൽ ആണ് അവരിൽ ചിലർ ഇവിടുത്തെ ഓഫീസർമാരുടെ സുഹത്തുക്കളോ മേലുദ്യോഗസ്ഥൻമാരോ ആണ് ..അതുകൊണ്ടു അവനു പ്രത്യേക പരിഗണനയാണ് അവനാണ് കാര്യങ്ങൾ ഓഫീസർമാർക്ക്‌ അറിയിച്ചു കൊടുക്കുന്നത് … ..രാത്രികാവലിനു ചിലപ്പോ അച്ചടക്ക നടപടിയായും ചിലപ്പോ ഓഫീസർമാർക്ക് തോന്നുന്നവരെ തിരഞ്ഞടുക്കുകയുമാണ് ചെയ്യാറ്..പക്ഷെ അവനെ ഇതുവരെ രാത്രി കാവലിൽ കണ്ടിട്ടില്ല ..

ഞാനോർത്തു കഴിഞ്ഞ ദിവസം വെടിവെപ്പ് പരിശീലനത്തിൽ ഓഫീസർ അവനു നല്ലൊരു തോക്കു കൊടുത്തിരിന്നു ..പിന്നെ എല്ലാവര്ക്കും ഓരോ അവസരം കിട്ടിയപ്പോ അവനെ രണ്ടുതവണ വിളിച്ചു ….വൈകുന്നേരങ്ങളിൽ സാധരണ വസ്ത്രം ധരിച്ചു നമ്മൾ പേരാവൂർ ടൗണിൽ നടക്കുമ്പോൾ ..സാബു ജാഡ കാണിച്ചു ..NCCയുടെ തൊപ്പിയോ ,ഷർട്ടോ ധരിച്ചു ഷോ കാണിക്കാറുണ്ട്.. അതിനു ഓഫീസർമാർ അവനെ വഴക്കൊന്നും പറയാറില്ല, അതുകൂടാതെ പുറത്തു ചായക്കടയിൽ കയറി പൊറോട്ടയും ബീഫും അവനും കൂട്ടുകാരും കഴിക്കാറുണ്ട് .ഒരു പ്രാവിശ്യം പോലും എന്നെ വിളിച്ചിട്ടുപോലുമില്ല…. അതെ സാബുവിന് അനാവശ്യമായൊരു പരിഗണന കിട്ടാറുണ്ട്.. എന്നെ വിളിക്കാതെ പൊറോട്ട തിന്നുന്ന അവന് ഭയങ്കര അഹങ്കാരം തന്നെയാ …എനിക്കും തോന്നി സേതുവിൻറെ കണ്ടുപിടുത്തം സത്യം തന്നെ ..

പ്രേമൻ പറഞ്ഞു “ഇതിപ്പോ അങ്ങനെയാണെൽ നമുക്കവനെ ഒന്നും ചെയ്യാൻ പറ്റില്ല അവനു ഓഫീസർമാരുടെ കട്ട സപ്പോർട്ടായിരിക്കും “.

സേതു റിപ്പോർട്ടിലെ അടുത്ത പോയിന്റ് പറഞ്ഞു ..”സാബുവും റിയാസും, ജോർജുവും സ്കൂളിനു പിന്നിലെ തോട്ടത്തിലെ മാങ്ങാ പറിക്കാൻ തീരുമാനിച്ചിട്ടുണ്ട്.. നമുക്ക് ആ പരിപാടി പൊളിച്ചു കൈയിൽ കൊടുക്കാം …

അതൊരു നല്ല അവസരമായി എല്ലാവർക്കും തോന്നി.. രാത്രി അവർ പോയികഴിഞ്ഞാൽ ഓഫീസർ മാരെ വിളിക്കാം അവർ മാങ്ങയുമായി വരുമ്പോൾ തൊണ്ടിയോടെ പിടിക്കാം…

അന്ന് രാത്രി കാവലിനില്ലെങ്കിലും ഞങ്ങൾ ഊഴം വച്ചു ഉറങ്ങാതെ അവനും കൂട്ടരും പോകുന്നതും കാത്തിരുന്നു… പക്ഷെ ഒന്നും നടന്നില്ല..തൊണ്ടിയും കിട്ടിയില്ല,ഉറക്കും പോയി ..

അടുത്ത ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞു റൂമിലെത്തിയ ഞാൻ സേതുനോട്‌ ചോദിച്ചു “നീ സാബുവിനെ കുറിച്ച് പറഞ്ഞതൊക്കെ സത്യമാണോടാ”..

സേതു പറഞ്ഞു “തെളിവില്ലാതെ ഞാനൊന്നും പറയൂല മോനെ…അവന്റെ വീട്ടുകാരെ പറ്റി പറഞ്ഞത് കിച്ചണിലെ മലയാളി ഓഫീസർ പ്രസാദേട്ടനാണ്.. കഴിഞ്ഞ ദിവസം വൈകുനേരം ബേക്കറിയിൽ മലയാളം പറയുന്നത് കേട്ടപ്പോ പോയി മുട്ടിയതാ.. കുറെ പട്ടാള സംസാരത്തിനിടെ അവിചാരിതമായി കിട്ടിയതാ.. പ്രസേദേട്ടന്റെ മേലുദ്യോഗസ്ഥന്റെ സുഹൃത്താണ് സാബുവിന്റെ മാമൻ എന്ന് ……പിന്നെ കഴിഞ്ഞ ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ സാബുവിന്റെയും കൂട്ടുകാരുടെയും സംസാരം ഒളിച്ചിരുന്ന് കേട്ടപ്പോഴാ മാങ്ങയുടെ കാര്യം അറിഞ്ഞത് ” .. തോളിൽ തട്ടി സേതുവിന്റെ അന്വേഷണ ചാരുത സമ്മതിച്ചു ചിരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് സാബു മാങ്ങയുമായി വന്നത് ..കുറച്ചു ഉപ്പും മുളകും പൊടിച്ചതും തന്നു ..അറിയാതെ അതുവാങ്ങി കഴികുമ്പോ സേതു പറഞ്ഞു ” എടാ മാങ്ങാ ..അവരെങ്ങനെ ?” “ശരിയാണല്ലോ അവർക്കെങ്ങനെ മാങ്ങാകിട്ടി… ഛേ ഇനിയിപ്പോ സാബുവിനെതിരെ പരാതികൊടുക്കാൻ പറ്റില്ല ഞങ്ങളൊക്കെ തിന്നില്ലേ” ഞാൻ പച്ചമാങ്ങാ മുളകിൽ തൊട്ടു തിന്നുന്നതിനിടെ പറഞ്ഞു ..

സേതു എന്തോ മനസിലാക്കിയതുപോലെ നേരെ സാബുവിന്റെ കൂടെ കൂടി മാങ്ങാ വിതരണത്തിന് സഹായിച്ചു… ..ഓഫീസർമാരൊന്നും കാണാതെ അവർ എല്ലാവര്ക്കും മാങ്ങ കൊടുത്തു ..നല്ല ടെസ്റ്റുള്ള ചന്ദ്രകാരൻ മാങ്ങാ .

പക്ഷെ അന്ന് വൈകുനേരത്തിനുള്ളിൽ തന്നെ ഓഫീസർമാർക്ക് തോട്ടത്തിലെ മുതലാളിയുടെ പരാതികിട്ടി ..ചന്ദ്രകാരൻ മാങ്ങയുടെ മധുരം വായിൽ ഉണ്ടായിരുന്നത് കൊണ്ട് ആരും സാബുവിനെ കൂട്ടരേയും ഒറ്റിയില്ല …

അന്ന് രാത്രി അത്താഴം കഴിക്കാൻ ഇറങ്ങാനിരിക്കെ സേതു ഓടി വന്നു പറഞ്ഞു ..ഒരു കാര്യം പറയാനുണ്ട്…പ്രേമനും സുരേഷും ഞാനും അവന്റെ പിന്നിൽ നടന്നു…

സേതു പറഞ്ഞു “ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയപ്പോൾ ഞാൻ സാബുവിന്റെയും കൂട്ടരുടെയും പിന്നിൽ കൂടി”

“നീ നിന്റെ അന്വേഷണം ഇനിയും നിർത്തിയില്ലേ” പ്രേമൻ ചിരിച്ചു കൊണ്ട് ചോദിച്ചു ..

സേതു ഒരു സേതുരാമയ്യർ രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ..”അവനു ഒരു പണികൊടുത്തിട്ടേ എനിക്ക് വിശ്രമമുള്ളൂ” .. എല്ലാരും ചിരിച്ചു

സേതു തുടർന്നു “ഈ സാബുവിന് രാത്രി പുറത്തെറങ്ങാൻ പേടിയാ ..ഇന്നലെ വൈകുന്നേരം ഞാൻ അവന്റെയും കൂട്ടുകാരുടെയും പിന്നിലായിരുന്നു .. അവർ പൊറോട്ടയും ബീഫും കഴിക്കുന്നതിനിടെ ചായക്കടകരൻ അവരെ നോക്കി പറഞ്ഞു “കുട്ടികളെ സ്കൂളിന്റെ പിന്നിലുള്ള മാവിൻ തോട്ടത്തിൽ ഒരു കുഞ്ഞരുവിയുണ്ട് അതിൽ ജലപിശാചുണ്ട്..അങ്ങോട്ടൊന്നും പോയേക്കരുത് കഴിഞ്ഞ മാസമാണ് ആദിവാസികളിൽ ഒരാൾ അവിടെ മുങ്ങി മരിച്ചത് വെറും മുട്ട് കാല് വരെയുള്ള വെള്ളത്തിലാ അവൻ മുങ്ങിമരിച്ചേ.. നിങ്ങൾ അബദ്ധവശാൽ പോലും അങ്ങോട്ടൊന്നും ഇറങ്ങിയേക്കരുത് .. ഒറ്റയ്ക്കു അതുവഴി നടക്കുന്ന ആളെ വെള്ളം തെറിപ്പിച്ചു പേടിപ്പിക്കും.. പേടിച്ചു ബോധം കെട്ട് വീഴുന്നവരെ വെള്ളത്തിൽ മുക്കി കൊല്ലും ജലപിശാച്.. …. പിശാച്ചിന് രാത്രിയോ പകലോ എന്നൊന്നും ഇല്ല ….പണ്ട് ആരൊക്കെയോ ചേർന്ന് മുക്കി കൊന്ന ഒരു ആദിവാസി സ്ത്രീയാ ജലപിശാചായി വരുന്നത് ..”

അത് കേട്ട് സാബു വേഗം ഇറങ്ങി നടന്നു..കൂടെ അവന്റെ കൂട്ടുകാരും ..കൈയിൽ ബോണ്ടയുണ്ടായിരുന്നത് കൊണ്ട് ഞാൻ കുറച്ചു സമയം കൂടി അവിടെ ഇരുന്നു…. അതിനിടെ തൊട്ടടുത്ത കടക്കാരൻ ചായക്കടക്കാരനെ നോക്കി പറഞ്ഞു “എന്തിനാ ചന്ദ്രേട്ടാ പിള്ളേരെ ഇല്ലാ കഥകൾ പറഞ്ഞു പേടിപ്പിക്കുന്നേ? നിങ്ങൾ കണ്ടോ പിശാചിനെ “
ചായക്കടക്കാരൻ ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു….”വെറുതെ പേടിപ്പിച്ചു വിട്ടതാ ബാബു.. കഴിഞ്ഞ ദിവസം പറമ്പിലെ കുറച്ചു മാങ്ങാ പോയി ആദ്യായിട്ടാ മാങ്ങ പഴുക്കുന്നതിനു മുൻപേ ആരെങ്കിലും എടുക്കുന്നത് ..അത് ഈ ക്യാമ്പിലുള്ള പിള്ളേര് തന്നെയാ …. ക്യാമ്പിൽ പരാതിയും കൊടുത്തിട്ടുണ്ട്” .. .. ..ഇത് കേട്ട് ഒന്നും അറിയാത്തതു പോലെ ഞാൻ ബോണ്ട തിന്നു തീർത്തു ….അപ്പോഴാ സാബുവും കൂട്ടരും സ്കൂളിലേക്ക് തിരിച്ചു പോകുന്നത് കണ്ടത് …ഞാൻ അവരുടെ പിന്നിൽ കൂടി.. അവൻ ഏതോ ഒരു പ്രേത കഥ പറയുന്നു.. പ്രേതത്തെ നേരിട്ടു കണ്ടത് പോലെയാ അവന്റെ വിവരണം..ബാക്കിയെല്ലാരും അതുകേട്ടു നടക്കുന്നു ..കഥ കഴിഞ്ഞു സാബു പറഞ്ഞു “നാളെ വെള്ളിയാഴ്ച.. അതുകൊണ്ടു ആരും അധികം കറങ്ങേണ്ട .. പേടിച്ചാണ് സാബു അത് പറഞ്ഞത് ..ചായക്കടക്കാരൻ ചന്ദ്രേട്ടൻ പറഞ്ഞത് മുഴവൻ വെള്ളം ചേർക്കാതെ വിഴുങ്ങിയിട്ടുണ്ടവൻ”…സേതു ചിരിച്ചു കൊണ്ട് പറഞ്ഞു തീർത്തു

ഞങ്ങൾ പൊട്ടിച്ചിരിച്ചു ….. “നമ്മുക്കവനെ ഒന്ന് പേടിപ്പിച്ചാലോ ?.”.സേതു ചോദിച്ചു ..പ്രേമൻ പറഞ്ഞു “നല്ലൊരു ഐഡിയയാണ് പക്ഷെ ..ശ്രദ്ധിക്കണം അവനു ഓഫീസർമാരുടെ സപ്പോർട്ടുണ്ട്.. .പിടിക്കപ്പെട്ടാൽ രാത്രി കാവൽ മാത്രമായിരിക്കില്ല ശിക്ഷ കിട്ടുക ..”

ഞങ്ങളും അത് ശരിവച്ചു ..അത്താഴം കഴിഞ്ഞു തിരിച്ചു വരുമ്പോൾ സാബുവിന്റെ പ്രേത പേടിയെ കുറിച്ച് കഥകളുണ്ടാക്കി ഞങ്ങൾ കുറെ ചിരിച്ചു ..

എല്ലാരും ഉറങ്ങാൻ കിടന്നു ..പാതിരാത്രി ആയപ്പോൾ എനിക്ക് കലശലായ വയറുവേദന ..വൈകുന്നേരം ടൗണിൽ നിന്ന് കഴിച്ച മോരും വെള്ളം പണി തന്നിരിക്കുന്നു ..കുറെ നേരം സഹിച്ചു കിടന്നു …ഒരു നാലുമണി ആയപ്പോ ടോർച്ചും എടുത്ത് ബക്കറ്റിൽ വെള്ളവുമായി ഞാൻ ടോയ്‌ലെറ്റിലേക്കു ഓടി …

ഞങ്ങളുടെ ക്യാമ്പിൽ ഒരു വരിയിൽ അഞ്ചു ടോയ്‌ലെറ്റുകളാണ് ..ഒന്നിനും വാതിലില്ല…ടോയ്‌ലറ്റിന് മുന്നിൽ ബക്കന്റുണ്ടെങ്കിൽ ഉള്ളിൽ ആള് കാര്യം സാധിക്കുന്നുണ്ട് എന്ന് വരുന്നോര് എല്ലാരും കരുതണം…. ..ഞാൻ ഇടതു വശത്തെ ടോയ്‌ലെറ്റിൽ കയറി..ഇരുന്നു കഴിഞ്ഞപ്പോൾ ആരൊക്കെയോ വരുന്ന ശബ്ദം കേട്ടു.. ഓരോ ഒരാൾ വലതു വശത്തു കയറി പാട്ടു പാടാൻ തുടങ്ങി ശബ്ദം കേട്ടിട്ടു അത് സാബുവിന്റെ കൂട്ടുകാരൻ ജോർജുവാണ്.. അവനും മോരും വെള്ളം കഴിച്ചോ ആവോ?..പാട്ടുപാടി കാര്യം സാധിച്ചു അവൻ വേഗം തിരിച്ചുപോയി …. ..പിന്നെയും ആരൊ വരുന്ന ശബ്ദം കേട്ടു …

വെളിച്ചം കുറവായതിനാൽ ഏറ്റവും ഇടതു വശം ആരും ശ്രദ്ധിക്കില്ല .. ചിലപ്പോ ബക്കറ്റ് കാണാതെ ..ആരെങ്കിലും അബദ്ധത്തിൽ ഇങ്ങോട്ടു കയറേണ്ട എന്ന് കരുതി ഉള്ളിൽ ആളുണ്ട് എന്നറിയിക്കാൻ ഞാൻ കൈയിലുണ്ടായിരുന്ന ടോർച്ചു മുകളിലേക്ക് അടിച്ചു , ബക്കറ്റിൽ ഉണ്ടായിരുന്നു വെള്ളം കപ്പിലെടുത്തു മുകളിലോട്ട് ടോർച്ചു ലൈറ്റ് അടിച്ച ഭാഗത്തേക്ക് ഒഴിച്ചു ..നാലഞ്ചു പ്രാവിശ്യം അങ്ങനെ ചെയ്തപ്പോൾ .ആരോ അലറികൊണ്ടൊരു ഓടിപോകുന്ന ശബ്ദം കേട്ടു തപ്പി തടഞ്ഞു വീഴുന്ന ശബ്ദം കേട്ടു …ആരായിരിക്കും അത് ..ഞാൻ വേഗം തന്നെ പോയ കാര്യം സാധിച്ചു തിരിച്ചു റൂമിലേക്ക് നടന്നു …പക്ഷെ ചുറ്റുപാടും ആരെയും കണ്ടില്ല.. ഒരു പക്ഷെ കരച്ചിൽ കേട്ടത് എനിക്ക് തോന്നിയതാവുമോ?..

വയറു വേദന കുറഞ്ഞു ..ഞാൻ കിടന്നു ..കുറച്ചു കഴിഞ്ഞ് എഴുന്നേറ്റപ്പോൾ നല്ല ക്ഷീണം തോന്നി … വല്ല മരുന്നും കിട്ടുമോ എന്ന് നോക്കി മരുന്നിന്റെ കാര്യങ്ങൾ കൈകാര്യം ചെയുന്ന മെഡിക്കൽ ഓഫീസറെ കണ്ടു .. … ഉച്ചവരെ റെസ്റ്റെടുക്കാമെന്നു കരുതി മെഡിക്കൽ ഓഫീസരുടെ സമ്മതം വാങ്ങി ..അപ്പോഴാണ് അവിടെ സാബു കിടക്കുന്നത് കണ്ടത് ..എന്നെ നോക്കി ഓഫീസർ പറഞ്ഞു “അവനു നല്ല പനിയാണ് എന്തോ കണ്ടു പേടിച്ചതാ ..എവിടെയോ വീണു പോയിട്ടുണ്ട് കാലിനു മുറിവുണ്ട്” .. ഞാൻ സാബുവിനെ നോക്കി ഉറങ്ങികിടക്കുന്നു നല്ല വിറയൽ ഉണ്ട് ..കമ്പിളി പുതച്ചിരിക്കുന്നു ..

ഉച്ച കഴിഞ്ഞു പരേഡിന് പോകാമെന്നു കരുതിയ എന്നോട് സാബുവിന് കൂട്ട് നിൽക്കാൻ മെഡിക്കൽ ഓഫീസർ പറഞ്ഞു.. ഞാൻ സാബുവിനെ കാവൽ നിന്നു .. ഉച്ചയ്ക്ക് ഞങ്ങൾക്ക് പ്രസാദേട്ടൻ കഞ്ഞി കൊണ്ടുവന്നു …കുറച്ചു കഴിഞ്ഞപ്പോൾ സാബു കണ്ണ് തുറന്നു ..ഞാൻ അവനു കഞ്ഞി കൊടുത്തു ..പിന്നെ മെഡിക്കൽ ഓഫീസർ തന്ന മരുന്ന് കൊടുത്തു .. പനി കുറച്ചു കുറവുണ്ടെങ്കിലും അവന്റെ കണ്ണിൽ ഇപ്പോഴും പേടിയുണ്ട് ..അവനെന്നെ മനസ്സിലായോ ആവൊ ?.ഞാൻ ചോദിച്ചു “സാബു എന്തുപറ്റി.. നീ എന്ത് കണ്ടാ പേടിച്ചേ …

അവൻ പേടിച്ചു വിറച്ചു കൊണ്ട് എന്തൊക്കെയോ പുലമ്പി ..”ജലപിശാച് ….ടോയ്‌ലറ്റിനരികെ ..വെള്ളം തുപ്പുന്നു ..എന്നെ പിടിക്കുന്നതിനെ മുൻപേ ഞാൻ ഓടി …എനിക്ക് വീട്ടിൽ പോകണം ..അമ്മയെ കാണണം ….

അപ്പോ ഇവനായിരുന്നോ ടോയലറ്റിന് മുന്നിലോടെ അലറി ഓടിയത്… ജലപിശാച്.. എനിക്ക് ചിരിവന്നു….

ഞാൻ സാബുവിനെ നോക്കി മരുന്നിന്റെ ശക്തി കൊണ്ടായിരിക്കണം അവൻ പിന്നെയും ഉറങ്ങി … ഞാൻ അവന്റെ അരികെ ഇരുന്നുറങ്ങി..

“അവന്റെ വീട്ടിൽ നിന്ന് ആരോ വരുന്നുണ്ട് അവനെ കൊണ്ട് പോകാൻ ..ഈ പേടിപ്പനി പോകാൻ രണ്ടു ദിവസമെടുക്കും ..എന്തായാലും ക്യാമ്പ് കഴിയാറായില്ലേ … എന്നാൽ നീ പൊയ്‌ക്കൊള്ളൂ ..രാത്രി കഞ്ഞി കഴിച്ചാമതി ഞാൻ പ്രസാദിനോട് പറഞ്ഞിട്ടുണ്ട് ” പരേഡ് കഴിഞ്ഞു തിരിച്ചു വന്ന മെഡിക്കൽ ഓഫീസർ എന്നോട് പറഞ്ഞു ..

ഞെട്ടി എഴുന്നേറ്റ് ഞാൻ സെല്യൂട് ചെയ്തു തിരിച്ചു നടന്നു …

പ്രേമനും സുരേഷും സേതുവും പരേഡ് കഴിഞ്ഞു വരുന്നതും കാത്തു ഞാൻ സ്കൂൾ വരാന്തയിൽ നിന്നു .. ..അറിയാതെ സാബുവിന് കൊടുത്ത പണിയെ പറ്റി പറയാൻ ….

Leave a Reply

Your email address will not be published. Required fields are marked *