പകൽക്കിനാവുകൾ

പകൽകിനാവുകൾ

പകൽകിനാവുകൾ

പകൽ മാഞ്ഞ് സന്ധ്യ ചേക്കേറി ഇരുൾ പരന്നു തുടങ്ങിയപ്പോൾ അവൾ മുറ്റമടി മതിയാക്കി ചൂലെടുത്ത് വിറക്പുരയുടെ പിറകിൽ കൊണ്ടു വെച്ചു..

അരയിൽ കുത്തിയിരുന്ന സാരിയുടെ തുമ്പെടുത്ത് മുഖം അമർത്തി തുടച്ച് ഉമ്മറത്തേക്ക് ചെന്നു.. മുറ്റത്തിന്റെ അതിരിലുള്ള നന്ത്യാർവട്ടചെടിയുടെ ചുവട്ടിലെ അടർന്നു തുടങ്ങിയ മണ്ണ് കാലുകൊണ്ട് ചവിട്ടി ഉറപ്പിച്ച് ഗേറ്റടച്ച് കൈകാലുകൾ കഴുകി വീടിനകത്തേക്ക് കയറി..

വൈകുന്നേരം പണിയെല്ലാം കഴിഞ്ഞാലുള്ള പതിവ് അന്നും അവൾ തെറ്റിച്ചില്ല മേൽകഴുകി കുറച്ച് നേരം ടിവി ന്യൂസ് കണ്ട് ബെഡ്റൂമിലേക്ക് കയറി…

ഭർത്താവ് മരിച്ചതിൽ പിന്നെ അവൾ ആ വലിയ വീട്ടിൽ എന്നും തനിച്ചായിരുന്നു… മക്കളില്ലാത്തതിനാൽ പേരകുട്ടികളും ബന്ധുക്കളും മരുമക്കളുമൊക്കെ അവൾക്ക് കേട്ടറിവ് മാത്രമായിരുന്നു..

ഭർത്താവ് മരിക്കുന്നതിന് മുമ്പേ അവൾക്ക് കഴിയാനുള്ളതെല്ലാം ഉണ്ടാക്കി വെച്ചാണ് പോയത്… അതുകൊണ്ട് ഒന്നിനും ഒരു മുട്ടുമില്ലാതെ കഴിഞ്ഞു..

എങ്കിലും ചില സമയത്ത് അവൾക്ക് വല്ലാതെ ഏകാന്തത അനുഭവപ്പെട്ടിരുന്നു… എന്നും കാണുന്ന ഒരേ കാഴ്ചകളുടെ ആവർത്തനം തന്നെ എല്ലാ ദിവസവും… ഒരേ ചുമരുകൾ ഒരേ ജനലുകൾ… ഒരേ ആകാശം.. മാറ്റമില്ലാതെ തുടരുന്ന ക്ലോക്കിലെ സൂചികറക്കം… കലണ്ടറിലെ മറയുന്ന താളുകളിൽ ദിനങ്ങളും മാസങ്ങളും വർഷങ്ങളും ഓടിമറയുന്നു… മാറ്റമായി തോന്നിയത് അവളുടെ മുടിയിഴകളിൽ പടർന്ന വെളുത്ത നിറം മാത്രമായിരുന്നു…

കൂട്ടിന് എന്നും കുറച്ച് പുസ്തകങ്ങൾ മാത്രം… പലതവണ വായിച്ച പുസ്തകങ്ങളാണെങ്കിലും ഓരോ തവണ വായിക്കുമ്പോഴും പുതുമയുള്ള വരികൾക്കായി അവൾ തിരയും… അവളറിയാതെ തന്നെ അതൊരു ശീലമായി മാറിയത് അവളറിഞ്ഞു..

പുതുമയുള്ള വരികൾ കണ്ടെത്താനാവാതെ സ്വയം ചില വരികളെഴുതി നോക്കിയപ്പോഴാണ് അവൾ തിരഞ്ഞു കൊണ്ടിരുന്ന വരികൾ അവൾക്കുള്ളിലൊളിഞ്ഞിരിപ്പുണ്ടെന്നറിഞ്ഞത്..

ബെഡ്റൂമിലെത്തി ജനാല തുറന്ന് മൊബൈലെടുത്ത് ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടന്നു.. ഭക്ഷണം കഴിക്കുന്നത് വരെ ആളും അനക്കവുമില്ലാത്ത ആ വീട്ടിൽ അവൾക്ക് കൂട്ടായി കുറേ ചിന്തകളും പിന്നെ ഫേസ്ബുക്ക് ഗ്രൂപ്പിലുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലചിന്താഗതിക്കാരായ പേരറിയുന്നതും പേരറിയാത്തതും സ്വന്തമായി മുഖം പോലുമില്ലാത്ത സുഹൃത്തുക്കളും മാത്രമായിരുന്നു. ഓരോ ദിവസവും ചുറ്റുപാടും എന്തെല്ലാം മാറ്റങ്ങളാണ് നടക്കുന്നതെന്നോർത്തു.. പുതിയ ചെടികൾ മുളക്കുന്നു… ചില പൂക്കൾ കൊഴിയുന്നു… വൃക്ഷങ്ങളുടെ ശിഖരങ്ങളൊടിയുന്നു… പുതിയ പക്ഷികൾ ചേക്കേറുന്നു ചിലത് പറന്നകലുന്നു… അങ്ങനെ എന്തെല്ലാം…

സ്ഥിരമായി എഴുതുന്ന ഗ്രൂപ്പുകളിൽ നിന്ന് വന്ന് കിടക്കുന്ന കമന്റുകൾക്കൊക്കെ റിപ്ലൈ കൊടുത്തു.. പിന്നെ അന്നെന്തെഴുതണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മെസഞ്ചറിൽ ഒരു പുതിയ മെസേജ് വന്നതിന്റെ ശബ്ദം കേട്ടത്…

വന്ന മെസേജ് തുറന്ന് നോക്കിയപ്പോൾ മുഖമില്ലാത്ത ഒരാളുടെ മെസേജായിരുന്നു…

” ഹായ്… എഴുത്തൊക്കെ മനോഹരമാണ്… ഇഷ്ടം..”

അത്രമാത്രം…

“അഭിപ്രായത്തിന് നന്ദി സുഹ്രുത്തേ”

എന്ന് ഒരു റിപ്ലൈ കൊടുത്ത് വീണ്ടും ചിന്തകളിലേക്ക് വഴുതുമ്പോഴേക്കും വീണ്ടും ഒരു മെസേജ്

“വരികൾ മാത്രമല്ല… എഴുതുന്ന ആളെയും… എനിക്കറിയാം ഇയാളെ..”

“ഒന്നോർത്ത് നോക്ക് പണ്ട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഡെസ്കിൽ കോംപസ് കൊണ്ട് നിന്റെ പേരെഴുതി വെച്ചതിന് ക്ലാസിൽ നിന്നും പുറത്താക്കിയ…മൂത്രപുരയുടെ പിറകിൽ വെച്ച് ഇന്സ്ട്രുമെന്റ് ബോക്സിൽ വിരിച്ച കടലാസിന്റെ അടിയിലൊളിപ്പിച്ച പുളിങ്കുരു ചുട്ടത് ആരും കാണാതെ ഒരുമിച്ചിരുന്ന് കഴിച്ച കൂട്ടുകാരനെ… “

കുറെ നേരം അവൾ ഭൂതകാലത്തിന്റെ മേച്ചിൽപുറങ്ങളിൽ തപ്പിതടഞ്ഞ് ആ മുഖം ഓർത്തെടുത്തു…

പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ എഴുത്ത് കുറഞ്ഞു.. മെസഞ്ചറിൽ വാക്കുകളുടെ പെരുമഴയായി… പലവഴി ചിതറിയ വാക്കുകൾ പലപ്പോഴും അവൾ തനിച്ചാണെന്ന കാര്യം മറവിയിലേക്കാഴ്ത്തി..

ഭാര്യയുമായി ഡൈവോഴ്സ് കഴിഞ്ഞിരിക്കുന്ന അവനും ഏതാണ്ട് അവളുടെ പോലെ തന്നെ ജീവിതത്തിന്റെ ഇടനാഴികളിൽ തനിച്ചായിരുന്നു..

ഒരിക്കലവൻ ” വീട്ടിലേക്ക് വരട്ടെ” എന്ന് ചോദിച്ചപ്പോൾ വരണ്ടെന്ന് പറയാനവൾക്കായില്ല..

മഴ ചാറി തുടങ്ങിയ ഒരു പകലറുതിയിൽ അവളെ തേടി അവനെത്തി… അവരുടെ ഏകാന്ത ജീവിതത്തിന് വിരാമമായി..

ചിന്തയിൽ നിന്നുണർന്ന് എഴുതി തീർത്ത വരികളിലൂടെ അവൾ ഒരിക്കൽ കൂടി കണ്ണോടിച്ചു…അക്ഷരങ്ങളിലെവിടെയോ അവളവളെ തന്നെ തിരഞ്ഞു.. പിന്നെ എഴുതിയതത്രയും കോപ്പിചെയ്ത് എല്ലാ ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്ത് കഥാപാത്രത്തിൽ നിന്നിറങ്ങി ജനാലയടച്ച് അവൾ അടുക്കളയിലേക്ക് പോയി.. ഏകാന്തമായ ഒരു രാത്രിക്കുകൂടി കിടക്കവിരിക്കാനായി അകലെ നിന്നും ഒരു കാറ്റോടിയെത്തുന്നുണ്ടായിരുന്നു…

രമേഷ് കൃഷ്ണൻ

One comment

Leave a Reply

Your email address will not be published. Required fields are marked *