Prajith surendrababu
പതിവ് പോലെ ആ കുട്ടി അന്നും ക്ഷേത്ര ചുറ്റുമതിലിനു പുറത്ത് വന്നു നിന്ന് പിറു പിറുത്തു കൊണ്ട് ക്ഷേത്രത്തിനുള്ളിലേക്ക് കല്ലുകൾ വാരിയെറിയുന്നത് കണ്ട മേൽ ശാന്തി അതിശയിച്ചു.ഏകദേശം ഒരാഴ്ചയോളമായി അവനീ പതിവ് തുടരുന്നു. കാഴ്ചയിൽ ഒരു മൂന്ന് നാല് വയസ്സ് മാത്രം പ്രായം മുഷിഞ്ഞ വസ്ത്രങ്ങൾ കൂടെ ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊച്ച് പെൺകുട്ടി കൂടിയുണ്ട്. ആ പ്രദേശത്തെങ്ങും അവരെ ഇതിനു മുന്നേ കണ്ടിട്ടുമില്ല.
“ഇവനേതാ ഈ അസത്ത്… കുറച്ചു ദിവസമായല്ലോ ഈ തോന്ന്യാസം തുടരുന്നു..അവനെ ഇങ്ങ് പിടിക്ക് “
തന്നെ പോലെ തന്നെ ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ആ കുട്ടിയെ ശ്രദ്ധിക്കാറുണ്ടായിരുന്നെന്ന് അപ്പോഴാണ് മേൽശാന്തി മനസ്സിലാക്കിയത്. നിമിഷങ്ങൾക്കകം അവൻ പിടിക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങളുടെ മുഖത്തേക്ക് ഇരച്ചു കയറി നിൽക്കുന്ന ക്രോധ ഭാവം കണ്ട് ഭയന്ന ആ പെൺകുട്ടിയെ തന്നോട് ചേർത്ത് പുണർന്നു കൊണ്ടാവൻ തല കുമ്പിട്ടു നിന്നു.
” എന്തിനാ അസത്തെ നീ ഈ തോന്ന്യവാസം കാട്ടണേ… “
ആ സ്വര കാഠിന്യത്തിൽ ഭയന്ന് തല കുമ്പിട്ട് മൗനമായി തന്നെ തുടർന്നു അവൻ. അപ്പോഴേക്കും മേൽശാന്തി മുന്നിലേക്കെത്തി.
” നിങ്ങൾ ചുമ്മാ അവനെ വിരട്ടി പേടിപ്പിക്കേണ്ട..ഞാൻ ചോദിക്കാം .. “
ആ ബാലന് നേരെ തിരിഞ്ഞുകൊണ്ടയാൾ ഒന്ന് പുഞ്ചിരിച്ചു
” കുട്ടി ഏതാ… എവിടുള്ളതാ… ഇതിനു മുന്നേ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ.. എന്തിനാ ഭഗവാനേ നോക്കി കല്ലുകൾ വാരി എറിയണെ.. “
ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങൾ എത്തിയപ്പോൾ ആ സ്വരത്തിലെ ശാന്തത അവനല്പം ആശ്വാസമായിരിക്കാം
” എന്നെ ദൈവം പെട്ടെന്ന് വിളിക്കാതിരിക്കാനാ ഞാനിങ്ങനെ ചെയ്യണേ.. “
“ങേ..! “
ആ മറുപടി മേൽശാന്തിക്കൊപ്പം എല്ലാവരെയും അതിശയിപ്പിച്ചു.
“ദൈവം വിളിക്കുമെന്നോ… എവിടേക്ക്…”
വീണ്ടും ചോദ്യമുയർന്നപ്പോൾ ആ കുട്ടി തുടർന്നു.
” കുറെ നാള് മുന്നേ ന്റെ അമ്മ മരിച്ചു പോയി.. അപ്പോ അച്ഛൻ പറഞ്ഞു അമ്മയെ ദൈവത്തിനു ഒരുപാട് ഇഷ്ടാരുന്നു… അത് കൊണ്ടാ വേഗം അടുത്തേക്ക് വിളിച്ചേന്ന്. ഇപ്പോ അച്ഛനും മരിച്ചു പോയി അപ്പോ ഒരു ആന്റി പറഞ്ഞു അച്ഛനേം ദൈവത്തിനു ഒരുപാട് ഇഷ്ടമായിരുന്നു. ഇഷ്ടം കൂടുതൽ ഉള്ളവരെയാ ദൈവം പെട്ടെന്ന് അടുത്തേക്ക് വിളിക്കുന്നത് എന്ന്. അമ്മേന്റൊപ്പം ഞാനും കുറേ തവണ അമ്പലത്തിൽ പോയിട്ടുണ്ട് അപ്പോ എന്നോടും ദൈവത്തിനു ഇഷ്ടം തോന്നി വിളിച്ചാലോ….. ന്റെ അനിയത്തി ഒറ്റയ്ക്ക് ആവില്ലേ.. അങ്ങിനെ ഇഷ്ടം തോന്നാത്തിരിക്കാനാ ഞാൻ ഇങ്ങനെ ചെയ്യണെ…”
ആ മറുപടി അവിടെ കൂടിയവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഒപ്പം ആ കുട്ടികളുടെ നിഷ്കളങ്കതയിൽ ഏവരുടെയും ഉള്ളൊന്ന് പിടഞ്ഞു.
” നിങ്ങൾക്ക് വീടില്ലേ മോനെ.. ബന്ധുക്കൾ ആരുമില്ലേ.. “
കൂട്ടത്തിൽ ആരുടെയോ ചോദ്യം കേട്ട് ആ ബാലൻ ഒരു നിമിഷം നിശബ്ദനായി
” ആരും ഇല്ലെന്നാ അച്ഛൻ പറഞ്ഞെ വീടൊന്നുമില്ല.. ഞങ്ങൾ താമസിച്ച വീട് വേറൊരു മാമന്റെ ആണ് അച്ഛൻ മരിച്ചപ്പോ എന്നേം വാവേനേം എവിടെയോ കൊണ്ടാക്കണം ന്ന് ഒക്കെ അവര് പറഞ്ഞത് കേട്ടിട്ടു പേടിച്ചു അവിടുന്നു വാവേം ഞാനൂടെ ഓടിയതാ… ഇപ്പോ ആരും കാണാണ്ട് റോഡ് സൈഡിലൊക്കെയാ ഞങ്ങൾ ഉറങ്ങുന്നേ.. “
ആ മറുപടി കേൾക്കെ അല്പം മുന്നേ വിഷാദ ഭാവത്തിൽ നിന്നവരിൽ പലരും ഒന്ന് പിന്നോട് ചുവടു വച്ചു..
‘ കൂടുതൽ നിന്നാൽ തലയിൽ ആകുന്ന കേസാണ് നൈസിനു മുങ്ങാം..’
മറ്റു ചിലർ പിറു പിറുത്തുകൊണ്ട് പിന്മാറുന്നത് മേൽ ശാന്തി ശ്രദ്ധിച്ചു.
‘ ഇത്രേ ഉള്ളു ഇന്നത്തെ കാലത്ത് ചില മനുഷ്യരുടെ ആത്മാർത്ഥത..’
പുച്ഛത്തോടെ നോക്കി നിന്ന ശേഷം അയാൾ വീണ്ടും ആ കുട്ടികൾക്ക് നേരെ തിരിഞ്ഞു. നിഷ്കളങ്കമായ അവരുടെ മുഖങ്ങൾ മേൽശാന്തിയുടെ ഉള്ളിൽ നോവായി മാറി.
“എന്തായാലും കുട്ടികളെ കമ്മിറ്റി ഓഫീസിൽ ഇരുത്താം പോലീസിൽ അറിയിച്ചിട്ടുണ്ട് അവരിപ്പോൾ വരും എന്നിട്ട് എന്താ ന്ന് വച്ചാൽ ചെയ്യട്ടെ… “
കമ്മിറ്റിക്കാരിൽ ആരൊക്കെയോ ഓടി വരുന്നതും ഉത്തരവാദിത്ത ബോധത്തോടെ ആ കുട്ടികളുമായി ഓഫീസിനു നേരെ പോകുന്നതും മൗനമായി നോക്കി നിന്നു മേൽശാന്തി. ശേഷം നീറി പുകയുന്ന മനസ്സുമായി പതിയെ തിരികെ നടന്നു.
” തിരുമേനി… സന്താനയോഗത്തിനായി ഒരു പൂജ ചെയ്യണം.. “
ഒരു റെസീപ്ടുമായി അരികിലേക്കെത്തിയ ദമ്പതികളുടെ ആവശ്യം കേട്ട് ഒരു നിമിഷം നിന്നു അയാൾ.
” ഹും… താൻ പാതി ദൈവം പാതി എന്നാണല്ലോ ചൊല്ല്.. ഇന്നിപ്പോൾ തന്റെ പാതി കൂടി ദൈവത്തിൽ സമർപ്പിച്ചു കയ്യും കെട്ടി നിന്ന് കാര്യ സിദ്ധിക്കായുള്ള തന്ത്രപ്പാടിലാണ് പലരും. ഭഗവാനെ പ്രാർത്ഥിക്കണം.. പക്ഷെ ഒപ്പം തന്നെ ചുറ്റിനുമൊരു കണ്ണും വേണം ചുറ്റിനുമെന്നാൽ… സമൂഹത്തിലേക്ക്…. ചിലപ്പോൾ നമ്മുടെ പ്രയാസങ്ങൾക്കുള്ള പ്രതിവിധി അവിടെ തന്നെ ഭഗവാൻ കാട്ടിത്തരും.. “
ഒരു നിമിഷം മൗനമായ ശേഷം പതിയെ ആ ദമ്പതികളെ നോക്കി പുഞ്ചിരിച്ചു മേൽശാന്തി.
“പൂജ ഞാൻ നടത്താം… റസീപ്റ്റ് ശ്രീകോവിലിനു മുന്നിലേക്ക് വച്ചോളു.. “
പുഞ്ചിരി മായ്ക്കാതെ അയാൾ നടന്നകലുമ്പോൾ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി നിന്ന ശേഷം ശ്രീകോവിലിനു നേരെ നടന്നു ആ ദമ്പതികൾ. ദേവന്റെ മുന്നിൽ സന്താനയോഗത്തിനായവർ മനംനൊന്ത് പ്രാർത്ഥിക്കുമ്പോൾ തൊട്ടരികിൽ കമ്മിറ്റി ഓഫീസിനു മുന്നിൽ തന്നെ ആ കുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു. ആരോ വാങ്ങി നൽകിയ മിഠായിയും നുണഞ്ഞു പോലീസ് എത്തുന്നതും കാത്ത്…ഇനിയെന്ത്.. എന്നറിയാതെ…..
ശുഭം…
Prajith surendrababu