
കൂടണയാനൊരു മൗനം…
കണ്ണാടിയുടെ മുൻപിൽ നിന്ന് നേരിയ വെള്ള വീണ കഷണ്ടിയുടെ മിനുസം പടർന്നുതുടങ്ങിയ തലമുടി വട്ടചീപ്പിൽ വീണ്ടും വീണ്ടും ഒതുക്കിവെച്ചുകൊണ്ടു നോക്കുമ്പോൾ എന്തുകൊണ്ടോ ഉള്ളിൽ വല്ലാത്ത വെപ്രാളം നിറഞ്ഞിരുന്നു. അമ്പത്തിയെട്ടാം വയസ്സിന്റെ നിരവിലും ഉള്ളിൽ ആ പതിനേഴ്കാരന്റെ പരിഭ്രമവും ചമ്മലും നിറഞ്ഞു തുടങ്ങി.
ഇട്ടിരുന്ന വെള്ള ഷർട്ടിന്റെ നീളം കൈ ഒരിക്കൽക്കൂടി തെരുത് മടക്കി വെച്ചു പശമുക്കി വടിപോലെയാക്കിയ വെള്ളമുണ്ടൊരിക്കൽ കൂടെ അരയിലുറപ്പിച്ചു കയ്യിലെ വാച്ചും മോതിരവിരലിലെ വെള്ളക്കൽ മോതിരവും ഒരിക്കൽ കൂടെ നോക്കിഉറപ്പിച്ചു റൂമിൽ നിന്നും പുറത്തേക്കിറങ്ങി. ഹാളിന്റെ ഭിത്തിയിൽ തന്നെകടന്നുപോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ നറുതിരിയുടെ വെളിച്ചത്തിൽ കൂടുതൽ ശോഭയോടെ പുഞ്ചിരിക്കുന്നതായി അയാൾക്ക് തോന്നി. അവരെ നോക്കി മെല്ലെ മന്ദഹസിച്ചുകൊണ്ടയാൾ വീട് പൂട്ടി തന്റെ കാറിൽ കയറി തന്റെ ലക്ഷ്യസ്ഥാനം മുന്നിൽകണ്ട് യാത്രതിരിച്ചു.
” പൂർവവിദ്യാർത്ഥി സംഗമം….”
എന്ന ബാനർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ എന്നു വലിയക്ഷരത്തിൽ കൊത്തിയ ആർച്ചിനു മുൻപിൽ സ്വാഗതമരുളി നിന്നു. കാർ ഗ്രൗണ്ടിന്റെ ഓരത്തായി ഒതുക്കി ഇറങ്ങിയപ്പോൾ കണ്ടു പണ്ട് തങ്ങളുടെ സൈക്കിൾ പാർക്ക്ചെയ്യാനുള്ള ഷെഡിന്റെ സ്ഥാനത്ത് നിരന്നു കിടക്കുന്ന രണ്ടു മൂന്ന് സ്‌കൂൾ ബസുകൾ പക്ഷെ അപ്പോഴും കണ് മുൻപിൽ തെളിഞ്ഞത് ഹീറോ സൈക്കിളിൽ കൂട്ടം കൂടി കലപില കൂട്ടി വരുന്ന താൻ ഉൾപ്പെടുന്ന ഒരു കൂട്ടത്തെയാണ്. സൈക്കിൾ വീലുകൾക്കിടയിൽ മുത്തുകൾ സെറ്റ് ചെയ്തും പലനിറത്തിലുള്ള റിബണുകളും കുട്ടികണ്ണാടികളും പിടിപ്പിച്ചു ഓരോ ദിവസവും കൂലംകശമായ പ്രയത്നത്തിലായിരുന്നു എങ്ങിനെ സൈക്കിൾ കൂടുതൽ ഭംഗിയാക്കാം. ഇന്ന് അവയൊരൊന്നും ഓർമിക്കുമ്പോൾ ചിരിവരും…ഒപ്പം ഇനിയുമാ നല്ല കാലത്തിലേക്ക് മടങ്ങുവാൻ കൊതിതോന്നും…
” എന്താണ് തനിയെ നിന്നൊരു ചിരിയൊക്കെ?”
ആ ചോദ്യമാണ് ചിന്തകളെ ദൂരേയ്ക്ക് തട്ടിമാറ്റിയത്.
” ജെനി, താൻ…”
” സ്റ്റാഫ് റൂമിലിരിക്കുമ്പോൾ കണ്ടു ഈ വണ്ടി വരുന്നത്. ഇത്രയും നേരം നോക്കിയിട്ടും ആളെ കണ്ടില്ല അതാണ് വന്നു നോക്കിയത്. അല്ല ജഗത് നി തനിയെയാണോ ഡ്രൈവ് ചെയ്ത് ഇത്ര ദൂരം എത്തിയത്…”
” ഉം…ഇന്നലെ തറവാട്ടിൽ എത്തി.പിന്നെ ഇന്നിങ്ങോട്ടും നാളെ ടൌൺ ഹാളിൽ ഒരു പ്രോഗ്രാം ഉണ്ട് അവിടെ നിന്ന് ഫ്രണ്ട്സ് ഉണ്ടാവും അവർക്കൊപ്പം അങ്ങ് പോകും…”
” എന്തായാലും നി വാ…പരിപാടി തുടങ്ങാർ ആയിട്ടുണ്ട്…”
” എല്ലാവരും എത്തിയോ…”
” ഏകദേശം എല്ലാവരും എത്തിയിട്ടുണ്ട്…പിന്നെ ഇത് ഒരു ബാച്ചിന്റെ മാത്രമല്ലല്ലോ… ഇത് വരെ പഠിച്ചു പോയ എല്ലാവരേയും ചേർത്തുള്ളതല്ലേ…ആഹ്..നമ്മുടെ കൂടെയുള്ള എല്ലാവരും തന്നെ എത്തിയിട്ടുണ്ട്….”
” ഞാനാണോ ലാസ്റ്റ് വണ്ടി…”
” നിയല്ല , പ്രീതയാവും ആ ടൈറ്റിലിന്റെ ഉടമ…അവൾ സ്റ്റാന്റിൽ എത്തിയതെയുള്ളൂവെന്നു ഇപ്പോൾ വിളിച്ചപ്പോൾ പറഞ്ഞു.”
” പ്രീത…”
ഇന്നും ആ പേര് തന്റെ ഉള്ളിലുള്ളതിനു തെളിവായിരുന്നു ജെനിയുടെ നാവിൽ നിന്നും ആ പേര് കേട്ടതും തന്റെ ഹൃദയതാളത്തിലുണ്ടായ വേലിയേറ്റം.
” നീ ഓർക്കുന്നില്ലേ നമ്മുടെ ക്ലാസ്സിലെ
നിറയെ മുടിയുണ്ടായിരുന്ന പ്രീത…നമ്മളെല്ലാം അവളെ നീലിന്നല്ലേ വിളിച്ചിരുന്നത്…”
അവളെ കുറിച്ചുള്ള ഓർമ്മകൾ എന്നിൽ ഉണർത്താൻ ശ്രമിക്കുമ്പോൾ ജെനിയറിയുന്നില്ലല്ലോ എന്റെ ഇന്നോളമുള്ള ഓർമ്മകളിൽ ഒളിമങ്ങാത്ത മുഖം അവൾ മാത്രമായിരുന്നെന്നു.
ജെനിയുടെ സംസാരം കേട്ട് എന്റെ ഓർമ്മകളെ താലോലിച്ചു ഓഡിറ്റോറിയത്തിനരികിലേക്ക് ചെല്ലുമ്പോൾ കണ്ടു തനിക്ക് മുൻപും ശേഷവും തനിക്കൊപ്പവും ഈ കലാലയ വീചിയിൽ കൈകോർത്ത് പിടിച്ചു കടന്നു പോയ ഒരുപാട് മുഖങ്ങൾ. പ്രായത്തിന്റെ അവസ്ഥയിലും കൗമാരത്തിന്റെ പ്രസരിപ്പിലേക്ക് ചേക്കറിയ സീനിയേയ്സും കഴിഞ്ഞ ബാച്ചിൽ കടന്നു പോയ ഇന്നത്തെ കൗമാരക്കാരും ഒരേ മേൽക്കുരയ്ക്ക് കീഴിയിൽ വരുന്ന അപൂർവ സംഗമം.
” ജഗ, നി ആ ഇരിക്കുന്ന ആളെ കണ്ടോ?”
ഓഡിറ്റോറിയത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന പ്രായമായ ഒരു അമ്മയെ കാണിച്ചു കൊണ്ടായിരുന്നു ജെനിയുടെ ചോദ്യം. ഇല്ലായെന്ന മറുപടിയ്ക്ക് മുൻപുതന്നെ അവൾ പറഞ്ഞു തുടങ്ങി.
” അതാണ് നമ്മുടെ സ്‌കൂളിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂർവവിദ്യാർത്ഥിനി. സ്‌കൂളിന്റെ നൂറാം വർഷികമാണ് വരണം എന്നു വിളിക്കാൻ പോയപ്പോൾ ആ അമ്മയുടെ കരച്ചിൽ കാണണമായിരുന്നു…ഇവിടെ വന്നപ്പോഴും അതേ ആൾ കരയുകയായിരുന്നു…
‘ഒന്നിച്ചു കളിച്ചു നടന്ന എല്ലാവരും യാത്ര പറഞ്ഞും പറയാതെയും കടന്നുപോയി…ഓർമ്മകളിൽ ഇന്നും ജീവിച്ചിരിയ്ക്കുന്ന അവരോരോത്തർക്കുമായണ് ഞാനിവിടെ വന്നത്…’ എന്നും പറഞ്ഞായിരുന്നു കരച്ചിൽ. കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. കുറെ വർഷങ്ങൾക്ക് ശേഷം നമ്മളും ഇങ്ങനെയൊക്കെ ആവും അല്ലെ….”
” ആവും…അല്ലേലും തിരിച്ചു വരവില്ലാത്ത ഓരോ യാത്രയും ഓരോ കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്…”
ഈ സമയം ശബ്‌ദിച്ച ഫോണുമായി ജെനി ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി. ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടു എന്നോടൊപ്പം പഠിച്ച പലരെയും, അവരുടെ കണ്ണുകളിൽ നിറഞ്ഞ വികാരങ്ങളും ചോദ്യങ്ങളും മനസിലായത് കൊണ്ടോ…അതോ ഉള്ളിൽ അടച്ചു മൂടിയ അപകർഷതാ ബോധം പുറത്തുവന്നതോ…ദൂരങ്ങളെ കൂട്ടുപിടിച്ചുള്ള ചിരിയിൽ സൗഹൃദസംഭാഷണങ്ങൾ അവസാനിപ്പിച്ചു.
” ജഗൻ, വാ…പരിപാടി തുടങ്ങാൻ പോകുവാ…നി സ്റ്റേജിലേക്ക് ചെല്ലു…”
ജെനിയുടെ വിളികേട്ട് നേരെ സ്റ്റേജിലേക്ക് ചെന്നു. തന്റെ പേരെഴുതിയ ഇരിപ്പിടത്തിൽ ഇരിക്കുമ്പോഴും തനിക്ക് പിന്നാലെ വരുന്ന മിഴികളിൽ നിറയുന്ന വികാരങ്ങളെ ഊഹിക്കുവാൻ അത്രപ്രയാസമൊന്നും തോന്നിയില്ല. അതോർക്കവേ ഉള്ളിൽ നിറഞ്ഞത് ചിരിയായിരുന്നു. ആ ചിരിയെ ചുണ്ടിൽ ചേർത്ത് തനിക്കായുള്ള സീറ്റിലേക്കിരുന്നു.
പഠിച്ച സ്‌കൂളിന്റെ നൂറാം വാർഷികം പ്രമണിച്ചുള്ള മഹാപൂർവവിദ്യാർത്ഥി സംഗമം. ഇപ്പോഴത്തെ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും മറ്റാരെല്ലാമോ ഒക്കെ യോഗനടപടികളുടെ ഭാഗമായി. അപ്പോഴോക്കയും കണ്ണുകൾ വെറുതെ ഓടിനടന്നത് ഒരു മുഖം കാണുവാൻ മാത്രമായിരുന്നു. പക്ഷേ, കാണുവാൻ മാത്രം കഴിഞ്ഞില്ല.
‘ഉൽഘാടന പ്രസംഗം നടത്തുവാൻ പ്രശസ്‌ത എഴുത്തുകാരൻ ജഗത് പരമേശ്വരനെ ക്ഷണിക്കുന്നു’ എന്ന് കേട്ടതും മെല്ലെ എഴുന്നേറ്റു മൈക്കിനരികിലേക്ക് ചെന്നു.
തന്നിലേക്ക് മാത്രം നീണ്ടിരിക്കുന്ന ആയിരം മിഴികളെ കാണേ എന്തിനെന്നറിയാതെ കാലുകൾ വിറച്ചു. കൈവെള്ളയിൽ വിയർപ്പ് പൊടിഞ്ഞു. അക്ഷങ്ങൾ കൊണ്ട് ആരെയും വെട്ടിവീഴ്ത്തുന്ന ജഗത് പരമേശ്വരൻ എന്ന ജെപിയിൽ നിന്ന് താൻ “ജയപ്രഭാ പരമേശ്വരൻ” ആയി മാറുന്നതായി തോന്നി.
പക്ഷെ, ഇവിടെ തളരുവാൻ പാടില്ല…ഇത് തന്റെ അസ്തിത്വം വെളിവാക്കുവാനുള്ള ഇടമാണ്..അല്ല വെളിവാക്കപ്പെട്ട അസ്തിത്വത്തെ ഊട്ടിഉറപ്പിക്കേണ്ട ഇടമാണ്…
അതുകൊണ്ട് തന്നെ തലവാചകങ്ങളും ആശംസകളും പറഞ്ഞുകൊണ്ട് ഉൽഘാടനപ്രസംഗം പറഞ്ഞു തുടങ്ങി.
“…… ജഗത് പരമേശ്വരൻ എന്ന പേര് ഈ സ്‌കൂളിലെ ഒരു റെക്കോർഡിലും ഉണ്ടാവില്ല ഒപ്പം എന്റെ കൂടെ പടിച്ചതോ പടിപ്പിച്ചതോ ആയ ഒരാളുടെ മനസ്സിലും ഈ രൂപത്തിൽ ഒരാൾ ഉണ്ടാവില്ല…കാരണം അന്ന് ജഗത് എന്ന വ്യക്തി ജനിച്ചിരുന്നില്ല… ഈ സ്‌കൂളിൽ ആദ്യപകരായിരുന്ന എന്റെ അച്ഛനും അമ്മയും അവരുടെ കൈപിടിച്ചു ഒന്നാം ക്ലാസ്സിൽ ചേർത്തത് ജഗത് എന്ന അവരുടെ മകനെ ആയിരുന്നില്ല ജയപ്രഭ എന്ന മകളെയായിരുന്നു.
കുളിപിന്നൽ ചെയ്ത ചുരുളൻ മുടിയും കണ്മഷി എഴുതിയ കണ്ണുകളും ശിക്കറിന്റെ പൊട്ടും കൈനിറയെ കുപ്പിവളയും ഇട്ടു ഈ സ്‌കൂൾ അങ്കണത്തിൽ നടന്ന പെണ്കുട്ടി. അദ്ധ്യാപകരുടെ മകൾ ആയതുകൊണ്ട് തന്നെ മറ്റധ്യപകരുടെയും നോട്ടം എനിക്കൊപ്പമുണ്ടായിരുന്നു. പുറമെയുള്ള എന്റെ പ്രവർത്തികളെ വിലയിരുത്തുമ്പോഴും അവരാരും അറിഞ്ഞില്ല എന്റെ ഉള്ളിൽ നിറഞ്ഞ ചിന്തകളും സംഘർഷങ്ങളും.
കൂടെ പഠിക്കുന്ന ആണ്കുട്ടികളുടെ കൂടെ തമാശപറയുവാനും കൂട്ടം ചേർന്ന് നടക്കുവാനും കളിക്കുവാനും കൊതിച്ച ഒരു കൗമാര മനസ്. അടുത്തിരിക്കുന്ന പെണ്കുട്ടികളോട് അകലമിട്ടിരിക്കാൻ കൊതിച്ച ചിന്തകൾ , അത് അവരോടുള്ള അനിഷ്ടമായിരുന്നില്ല പകരം പെണ്കുട്ടികളുടെ മുഖത്തേക്ക് നോക്കുവാനുള്ള പരിഭ്രമവും ലജ്ജയുമായിരുന്നു.
ഒരു പെണ്ണായിരിക്കെ മറ്റൊരു പെണ്ണിന്റെ സമീപ്യമോ അവരുടെ സപർഷമോ ഉള്ളിൽ പരിഭ്രമം നിറയ്ക്കുന്നതിന്റെ കാരണമറിയതെ പെണ്കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴും ആണ്കുട്ടികളോട് കൂട്ടുകൂടാൻ കൊതിക്കുന്ന… പെണ്കുട്ടികൾക്കെന്നു പറഞ്ഞു സമൂഹം നിർണയിച്ച വസ്ത്രങ്ങളിൽ വീർപ്പുമുട്ടുന്ന പതിനഞ്ചുകാരി…അവളിൽ ഉരുവപ്പെടുന്ന അസ്വസ്ഥതയ്ക്ക് വികാരമാറ്റങ്ങൾക്ക് കാരണമറിയതെ ഉഴറിയ ജന്മം. ആരോടും ഒന്നും പറയുവാനാവാതെ എല്ലാ തോന്നാലുകളും തന്റെ പാപചിന്തകളുടെയാണെന്ന് സ്വയം പഴിചാരി ഒതുങ്ങിപോയവൾ.
കൂടെയുള്ള കൂട്ടുകാരികൾ തങ്ങൾക്ക് ഇഷ്ടമുള്ള ആണ്കുട്ടികളെ വർണിക്കുമ്പോൾ യാതൊരു വികാരവും തോന്നതെയിരുന്നവൾക്ക് തൊട്ടടുത്തിരുന്ന ആത്മമിത്രത്തോട് അവർ പറഞ്ഞ ഫീൽ തോന്നിതുടങ്ങിയ നിമിഷം അവൾ തളർന്നു തുടങ്ങി. ആരോടും ഒന്നും പറയുവാൻ ആവാതെ തന്റെ ഉള്ളിൽ നാമ്പിടുന്ന വികാരങ്ങളെ ഉള്ളിൽ പൂട്ടിവെച്ചു ചുറ്റുപാടുകൾ കല്പിച്ചുനല്കിയ റോളിൽ അഭിനയിച്ചു ജീവികേണ്ടിവന്ന അവസ്ഥ.ഇനിയും തന്റെ ഉള്ളിൽ തിളച്ചു മറിയുന്ന വികാരങ്ങളെ തളച്ചിടാൻ സാധിക്കില്ലെന്ന തിരിച്ചറിവിൽ വീട്ടിൽ പട്ടിണി കിടന്നു അച്ഛനോടും അമ്മയോടും കാലുപിടിച്ചു കരഞ്ഞു അമ്മാവന്റെ വീട്ടിലേക്ക് ഓടിപോയവൾ…
കാലത്തിന്റെ കടന്നു പോക്കിൽ അവൾ തിരിച്ചറിഞ്ഞു മനസ് ആഗ്രഹിക്കുന്ന ശരീരമല്ല തനിക്കുള്ളതെന്ന്.ആത്മ സംതൃപ്തിക്കായി ഹൃദയമവശ്യപ്പെട്ട രൂപത്തിലേക്ക് ശരീരത്തെ മെനഞ്ഞെടുത്തു. അങ്ങിനെ ഉള്ളിൽ ചങ്ങലപൂട്ടിൽ അടച്ചിട്ട ആൺ ഹൃദയം സ്വതന്ത്രമാക്കി ജയപ്രഭയ്ക്ക് ചരമഗീതം പാടി ജഗത് പിറന്നു.
അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒളിമങ്ങാതെ നീളം മുടിയിൽ തുളസിക്കതിർ ചൂടിയ വാലിട്ടു കണ്ണെഴുതി എന്നോടൊപ്പം കളിപറഞ്ഞു നടന്ന ആ പെൺകുട്ടിയുടെ രൂപം മാത്രം ഒളിമങ്ങാതെ നിന്നു. അവളുടെ രൂപത്തെ നിഷ്ഭ്രമമാക്കി മറ്റൊരു ചിത്രവും ഉള്ളിൽ കടന്നു കൂടിയുമില്ല.
സമൂഹത്തിന്റെ വേലിക്കെട്ടിൽ സ്വയം വെളിപ്പെടുത്തുവാൻ ധൈര്യം സിദ്ധിച്ചെടുത്തെങ്കിലും ഇന്നും പുറത്തുപറയുവനവാതെ എന്റെ ആദ്യ പ്രണയം വിങ്ങിത്തുടിക്കുന്നുണ്ട്…
തന്റെ ഭർത്താവിനും മക്കൾക്കും ഒപ്പം സന്തോഷത്തോടെ അവൾ ജീവിക്കുന്നത് കാണുമ്പോൾ ഞാനും സന്തോഷിക്കുന്നുണ്ട്…
അല്ലേലും ആദ്യപ്രണയം വല്ലാത്ത ജിന്നാണല്ലോ…
അതിപ്പോൾ പറയാൻ കഴിയാതെ പോയ പ്രണയമായാൽ…
അത് മരണത്തോളം നമ്മെ ലഹരിപ്പിടിപ്പിക്കുന്ന ഒന്നാവും…”
ജയപ്രഭയിൽ നിന്ന് ജയയിലേക്കുള്ള യാത്രയും ഈ വേദിയിലേക്ക് ക്ഷണിച്ചതിനുള്ള നന്ദിയും ആഘോഷം ഉൽഘാടനം ചെയ്തു എന്ന പ്രഖ്യാപനവും നടത്തി തിരികെ സീറ്റിലേക്ക് വന്നിരുന്നു.
കലാപരിപാടികൾക്കായി വേദി തുറന്നു, ജെനിയുടെ അരികിലേക്ക് വീണ്ടും വരുമ്പോൾ കണ്ടു കൂടെ പഠിച്ച എല്ലാവരും അവിടെ ഒന്നിച്ചു നിൽക്കുന്നു. അവർക്കൊപ്പം അവരുടെ കുടുംബവും, അപ്പോഴും കണ്ണുകൾ തേടിയത് ആ നീളം മുടിക്കാരിക്ക് വേണ്ടിയാണ്.
” ജഗ…ദേ ഈ ആളെ നിനക്ക് മനസ്സിലായോ…”
അടുത്തു നിൽക്കുന്ന കണ്ണാടികാരിയെ കാട്ടിയാണ് ചോദ്യം. എന്റെ സംശയതോടെയുള്ള നോട്ടം കണ്ടതും ജെനി പരിചയപ്പെടുത്തി…
” ടാ… ഇത് നമ്മുടെ പ്രീതയാണ്…നമ്മുടെ നീലി..”
“പ്രീത….”
” മറന്നോ പ്രഭേ..സോറി ജഗ…ഞാൻ കാണാറുണ്ട് ഇന്റർവ്യൂകളും എഴുത്തുകളും…”
“സന്തോഷം…സുഖമല്ലേ…”
“ഉം…സുഖം…പക്ഷെ മനസിനെ തൃപ്തിപ്പെടുത്തി സ്വതന്ത്രമായി ജീവിക്കുന്ന തനിക്ക് മുൻപിൽ ഞാനൊക്കെ ഇന്നും തടവറയിൽ തന്നെയാണെടോ….പറയുവാനും അറിയുവാനും നേടുവാനും കൊതിച്ചതെല്ലാം അടച്ചു പൂട്ടി ഓരോ ജീവിത ഘട്ടത്തിലും പുതിയ പുതിയ ഭാവങ്ങൾ കെട്ടിയാടുന്ന ജന്മങ്ങൾ…”
” തനിയെയാണോ വന്നത്…”
” കൂട്ടുകുടിയ ആൾ യാത്ര പറഞ്ഞു പോയി…കൂട്ടായി കരുതിയവർ അവരുടേതായ തിരക്കിലും… തനിച്ചല്ല കൂട്ടിന് എന്നെപോലെ കുറെ ജന്മങ്ങൾ ഉണ്ട്…”
ജെനി പറഞ്ഞ കാര്യങ്ങളിൽ എപ്പോഴോ ഉണ്ടായിരുന്നു വിദേശത്ത് ജോലിക്ക് പോയ മക്കൾ വൃദ്ധസദനത്തിലാക്കിയ പ്രീതയെക്കുറിച്ചു. മറുപടിയൊന്നും പറയാതെ ഞാൻ അവളെ നോക്കി നിന്നു. കാലത്തിന്റെ മാറ്റങ്ങൾ ഉണ്ടെങ്കിലും എന്റെ മിഴികളിൽ തെളിഞ്ഞത് ആ പഴയ പ്രീതയെ തന്നെയാണ്.
പിന്നീട് പരസ്പരം സംസാരിച്ചു അന്നോളം ജീവിത പാന്ഥാവിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സകലതും പറഞ്ഞു തീർത്തു.
എല്ലാവരോടും യാത്രപറഞ്ഞു പിരിയുമ്പോഴും ഒരിക്കൽ പറയാതെ മിഴുങ്ങിയ പ്രണയം തൊണ്ടയിൽ വന്നുടക്കി …പക്ഷെ അവ പുറത്തേക്ക് വരാൻ ഭയന്നു നിന്നു …
” എന്നാൽ ശെരി പ്രീത….വീണ്ടും കാണാം…ഈ യാത്രയിൽ ഇടയ്ക്കൊക്കെ…”
” തീർച്ചയായും…ഈ യാത്രയിൽ കാണുവാൻ സാധിച്ചില്ലയെങ്കിലും ഇനിയൊരു യാത്രയുണ്ടാവുകിൽ നമൂക്ക് നമ്മളായി തന്നെ ഒന്നിച്ചു യാത്രചെയ്യാം…..”
ഇതും പറഞ്ഞു ചിരിയോടെ യാത്രപറയുന്നവളെ നോക്കി ഞാനാ ഗ്രൗണ്ടിൽ നിന്നു. അപ്പോഴും ഹൃദയം മെല്ലെ പറഞ്ഞുകൊണ്ടേയിരുന്നു…
” ഇനിയൊരു ജന്മമുണ്ടാവുകിൽ സഖി…
ഞാനി വഴിത്താരയിൽ കാത്തിരിക്കാം…
നിനക്കായ്….നിനക്കായ് മാത്രം….” 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
© തസ്യ ദേവ
This article is fantastic! The insights provided are very valuable. For those interested in exploring more, check out this link: LEARN MORE. Looking forward to the discussion!