
കണ്ണൂർ എക്സ്പ്രസ്സ്…
✍️യാമിനി കൃഷ്ണ
അലാറം അടിക്കുന്നത് കേട്ടാണ് വൈദേഹി കണ്ണ് തുറന്നത് സമയം 3.30 കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തോന്നുന്നില്ല…
വല്ലാത്ത ക്ഷീണം ഇന്നലെ കിടക്കുമ്പോൾ 11 മണി കഴിഞ്ഞിരുന്നു…
അതാലോചിച്ചപ്പോൾ ഒന്ന് കൂടി കിടക്കാൻ തോന്നി…
കിടന്നാൽ വീണ്ടും ഉറങ്ങിപ്പോകും..
മോന്റെ നെറ്റിയിൽ അമർത്തിയൊരു ഉമ്മ കൊടുത്തിട്ട്,മനസ്സില്ലാമനസ്സോടെ വൈദേഹി എഴുന്നേറ്റു…
ഇനി, എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചാലേ 6 മണിക് ഇറങ്ങാൻ പറ്റു….
ഉച്ചയ്ക്ക് ചോറിനുള്ള അരി,കുക്കറിൽ വെച്ചതിനു ശേഷം, വേഗം ബ്രെഷും പേസ്റ്റുമെടുത്തു ബാത്‌റൂമിലേക്ക് ഓടി…
കുളിയും കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും, കുക്കർ മൂന്നാമത്തെ വിസിൽ മുഴക്കുന്നുണ്ടായിരുന്നു…
ചോറ് വാർത്തു വെച്ചതിനു ശേഷം,
തലേന്ന് വൃത്തിയാക്കി വെച്ച മീനും പച്ചക്കറികളും എടുത്തു ,കറികൾ ഉണ്ടാക്കാനായി തുടങ്ങി …
കറി ആകുമ്പോഴേക്കും, രാവിലത്തെ ചായക്കുള്ള പുട്ടിനുള്ള പൊടി കുഴച്ചു വെക്കാം…
ഇന്നലെ വരുമ്പോൾ മീനിന്റെ കൂടെ പഴം വാങ്ങിയത് നന്നായി…അല്ലെങ്കിൽ ഒരു കറി കൂടെ ഉണ്ടാക്കേണ്ടി വന്നേനെ…
സഞ്ജുവിനെയും മക്കളെയും പറ്റി ആലോചിക്കുമ്പോൾ ഉള്ളൊന്നു പിടയും…
അവർക്ക്,തന്നെ നേരെ ചൊവ്വേ കാണാൻ പറ്റുന്നത് ഞായറാഴ്ച മാത്രമാണ്…
വൈദേഹി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഡിപ്പാർട്മെന്റിന്റെ കണ്ണൂർ ഓഫീസിൽ ആണ് വർക്ക് ചെയ്യുന്നത്…
വൈദേഹിയുടെയും സഞ്ജയിന്റെയും പ്രണയവിവാഹമായിരുന്നു…
രണ്ടു വീട്ടുകാർക്കും ഈ ബന്ധത്തിൽ താത്പര്യമില്ലായിരുന്നത് കൊണ്ട് അവരുടെ സമ്മതമില്ലാതെയാണ് രണ്ടുപേരുടെയും രജിസ്റ്റർ മാര്യേജ് കഴിഞ്ഞത്…
ആ അനിഷ്ടം ഇപ്പോഴും ഉണ്ട്…ആരും അടുപ്പം കാണിക്കാറില്ല ഇപ്പോഴും…
വൈദേഹിയുടെ ഭർത്താവ് സഞ്ജയ്ക്ക് ഒരു പ്രൈവറ്റ് ഇൻഷുറൻസ് കമ്പനിയിലായിരുന്നു ജോലി…
കാലിക്കറ്റ് ബ്രാഞ്ച് ഹെഡ് ആയി നല്ല പെർഫോമൻസ് ചെയ്യുന്ന സമയത്താണ് ഒരു ആക്‌സിഡന്റ് നടക്കുന്നത്..
സഞ്ജയിന്റെ ബുള്ളറ്റിൽ ഒരു ബസ് വന്നിടിക്കുകയായിരുന്നു..
ഒരു വർഷം മുന്നേയുള്ള ആക്‌സിഡന്റ് സഞ്ജയിന്റെ ജോലിയെ പോലും ബാധിച്ചു…
കാലിന്റെ പല ഭാഗങ്ങളിലായി സർജറി കഴിഞ്ഞു സ്റ്റീൽ ഇട്ടതു കാരണം കുറെ നേരം ഇരിക്കാനോ നിൽക്കാനോ പറ്റില്ല…
രാവിലെ വൈദേഹിയെ കാറിൽ റെയിൽവേ സ്റ്റേഷനിൽ വിടുന്നത് സഞ്ജയ് ആയിരുന്നു…
ആക്‌സിസിഡന്റിന് ശേഷം
ഇപ്പോഴും പാവം വേദന കടിച്ചിറക്കി 3 കിലോമീറ്റർ വണ്ടി ഓടിച്ചു ,വൈദേഹിയെ റയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടും…
സഞ്ജയിന്റെ കഷ്ടപ്പാട് കുറയ്ക്കാൻ വേണ്ടി ടു വീലർ പഠിക്കുവാൻ വൈദേഹി ശ്രമിക്കുന്നുണ്ട്…ഞായറാഴ്ച മാത്രമായതു കൊണ്ട് പലപ്പോഴും ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ പറ്റാറില്ല…
സഞ്ജയനും വൈദേഹിക്കും രണ്ടു കുട്ടികൾ ആണ്…ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന അമേയയും രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അമോലും…
വൈദേഹിക്ക് 6.15 നുള്ള കണ്ണൂർ എക്സ്പ്രസ്സ് കിട്ടിയാലേ ഓഫീസിൽ കൃത്യ സമയത്തു എത്താൻ പറ്റുകയുള്ളു
ആ ട്രെയിൻ കിട്ടിയില്ലെങ്കിൽ പിന്നീടുള്ള ചെന്നൈ മെയിൽ 7.30 ന് വരികയുള്ളു…
അതിൽ കയറി ഓഫീസിൽ എത്തുമ്പോഴേക്കും വളരെ വൈകിയിട്ടുണ്ടാകും…
ചീഫ് മാനേജരുടെ അടുക്കൽ പോയി സാഷ്ടാംഗം പറഞ്ഞാലേ രക്ഷയുള്ളൂ…
അതാലോചിക്കുമ്പോൾ തിരിച്ചു വീട്ടിലേക്കു പോകാനാണ് തോന്നാറ്…
ഒരു വിധം ഭക്ഷണമെല്ലാം ഉണ്ടാക്കിയതിനുശേഷം, വൈദേഹി ഡ്രസ്സ് മാറ്റുവാൻ മോള് കിടക്കുന്ന റൂമിലേക്ക് കയറി…അമേയ നല്ല ഉറക്കമാണ്…
പാവം എന്റെ മോള്,രാത്രി പച്ചക്കറി മുറിച്ച് പാത്രങ്ങൾ എല്ലാം കഴുകി ഒതുക്കി വെച്ചതിനു ശേഷമാണു കിടന്നത്..
ഒന്നും അവളോട് പറയേണ്ട ആവശ്യം വരാറില്ല, എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ അവൾക്കറിയാം…
വൈദേഹി,മോളുടെ കവിളിൽ തലോടി,നെറ്റിയിൽ ചുംബിച്ചു…ഡ്രസ്സ് മാറ്റി ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 5.45…
ഓടിപോയി മൊബൈൽ എടുത്തു, ‘വേർ ഈസ് മൈ ട്രെയിൻ ആപ്പിൽ’ കണ്ണൂർ എക്സ്പ്രസ്സ് എവിടെയെത്തി എന്ന് നോക്കി…
തിരൂർ എത്താറാകുന്നു…കറക്റ്റ് ടൈം ആണ്..സഞ്ജയിനെ വിളിക്കാൻ തോന്നുന്നില്ല.. വിളിക്കാതിരിക്കാനും പറ്റില്ല…
മനസ്സില്ലാ മനസ്സോടെ അവൾ സഞ്ജുവിനെ വിളിച്ചുണർത്തി…
നിന്ന നിൽപ്പിൽ തന്നെ പുട്ടും പഴവും കഴിച്ചു എന്ന് വരുത്തി…കണ്ണാടിയുടെ മുന്നിലേക്ക് ഓടി…സാരിയുടെ ചുളിവുകൾ എല്ലാം നേരെയാക്കി, ഒരു ദീർഘാശ്വാസം വിട്ടു….ബാഗും എടുത്തു ഇറങ്ങുന്നതിനു മുന്നേ സീസൺ ടിക്കറ്റ് ഉണ്ടെന്നു ഉറപ്പു വരുത്തി..
“സഞ്ജു,ഇറങ്ങാം…”
“വേദു, ഞാൻ റെഡി, നീ വേഗം വണ്ടിയിൽ കയറിക്കോ ഞാൻ ഡോർ ലോക്ക് ചെയ്തു വരാം…”
റെയിൽവേ സ്റ്റേഷൻ എത്തുന്ന വരെ ടെൻഷൻ ആയിരുന്നു വൈദേഹിയ്ക്ക്…
കാർ റെയിൽവേ സ്റ്റേഷന് ചേർത്ത് നിർത്തി ഇറങ്ങുന്നതിനു മുന്നേ, വൈദേഹി
സഞ്ജുവിന്റെ കൈ എടുത്തു തന്റെ കവിളിനോട് ചേർത്ത് വെച്ചു….എന്നിട്ട് കയ്യിൽ ഒരു ചുടു ചുംബനവും കൊടുത്തു..
സഞ്ജുവിന്റെയും വൈദേഹിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…
വേഗം കാറിൽ നിന്നും ഇറങ്ങി, പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ,തിരിഞ്ഞു നോക്കിയപ്പോൾ സഞ്ജു ചിരിയോടെ നോക്കിയിരിക്കുന്നത് കണ്ടു…
ആളുകളൊക്കെ അക്ഷമരായി നില്കുന്നത് കണ്ടപ്പോഴേ, ട്രെയിൻ എത്താറായി എന്ന് മനസ്സിലായി…സ്ഥിരം സഹയാത്രികരായ ആളുകൾ…
എല്ലാവരോടും നിറഞ്ഞ ചിരിയോടെ പരിചയമുള്ളവരോട് തലയാട്ടിയും വിഷ് ചെയ്തവരോട് ഗുഡ്മോർണിംഗ് പറഞ്ഞും
വൈദേഹി സ്ഥിരം ട്രെയിൻ കാത്തുനിൽക്കാറുള്ള സ്ഥലത്തേക്ക് നടന്നു….
അഞ്ജലി ദൂരെ നിന്നെ തന്നെ കണ്ടു എന്ന് വൈദേഹിക്ക് മനസ്സിലായി …അവൾ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു….
അഞ്ജലി രണ്ടു വർഷമായതേയുള്ളു എംപ്ലോയീസ് പ്രൊവിഡന്റെ ഫണ്ടിൽ ജോയിൻ ചെയ്തിട്ട്…അന്നുമുതൽ രണ്ടു പേരും നല്ല സുഹൃത്തുക്കളാണ്…
“ഗുഡ് മോർണിംഗ്,അഞ്ജു…x
“വെരി ഗുഡ് മോർണിംഗ് ,വേദു ചേച്ചി…”
അഞ്ജലി സഞ്ജു വിളിക്കുന്നത് കേട്ടിട്ട് വേദു ചേച്ചി എന്നാണ് വിളിക്കാറ്…
“ചേച്ചി, സാരി നല്ല ഭംഗിയുണ്ട്…”
“ഓഹോ,അപ്പോൾ എന്നെ കാണാൻ ഭംഗിയില്ലല്ലേ..?”
“അയ്യോ, അങ്ങിനെ ഞാൻ പറഞ്ഞില്ലല്ലോ..?”എന്റെ വേദു മോള്, നല്ല സുന്ദരിയല്ലേ..
വീട്ടിൽ നിന്ന് അമ്മ എപ്പോഴും പറയും, വൈദേഹി ചേച്ചിയെ പറ്റി,
നല്ല ഐശ്വര്യമുള്ള മോളാണെന്ന്…”
വൈദേഹി അഞ്ജലിയെ ചേർത്ത് പിടിച്ചു ചോദിച്ചു…
“അമ്മയ്ക്കു മാത്രമേയുള്ളു ആ അഭിപ്രായം നിനക്കില്ല അല്ലെ ?”
“അയ്യോ എന്റെ പൊന്നെ,ഞാൻ ഒരാണായിരുന്നെങ്കിൽ,ഈ വേദു മോളെ വേറെ ആർക്കും വിട്ടു കൊടുക്കില്ലായിരുന്നു…”
രണ്ടു പേരും അടക്കിച്ചിരിച്ചു.
കണ്ണൂർ എക്സ്പ്രസ്സ് ഔട്ടറിൽ എത്തി, ഹോൺ മുഴക്കികൊണ്ട് പ്ലാറ്റ് ഫോമിലേക്ക് കടന്നു വന്നു…
മൂന്ന് വർഷത്തോളമായി രാവിലെയും വൈകീട്ടും കണ്ണൂർ എക്സ്പ്രസ്സിൽ തന്നെയാണ് യാത്ര…അതുകൊണ്ട് കണ്ണൂർ എക്സ്പ്രസ്സിനോട്, മറ്റുള്ള ട്രെയിനുകളോട് ഇല്ലാത്ത ഒരു ബന്ധം ഉള്ളത് പോലെ തോന്നാറുണ്ട്..
ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു കിതച്ചു നിന്നു.ട്രെയിനിൽ നിന്നും ആളുകളൊക്കെ ഇറങ്ങിക്കഴിയുന്നത് വരെ രണ്ടുപേരും കാത്തിരുന്നു….സീസൺ ടിക്കറ്റുകാർക്ക് ജനറൽ കമ്പാർട്മെന്റ്,അല്ലാതെ കയറാൻ റെയിൽവേയുടെ മൗനനുവാദം ഉള്ള രണ്ടു കോച്ചുകളാണ് എസ് -1, എസ് -2 എന്നിവ..
രണ്ടു കോച്ചിന്റെയും റിസർവേഷൻ കോഴിക്കോട് വരെയേ ഉള്ളു…
വൈദേഹിയും അഞ്‌ജലിയും ട്രെയിനിൽ കയറി സീറ്റുറപ്പിച്ചു.
“മക്കൾ എണീറ്റിരുന്നോ ചേച്ചി..?”
“ഇല്ല അഞ്ജു, രണ്ടുപേരും നല്ല ഉറക്കമാണ്..”
കമ്പാർട്മെന്റിൽ മിക്കവാറും എല്ലാവരും പരിചയക്കാരാണ്..എല്ലാവരുടെയും പേര് അറിയില്ലെങ്കിലും എല്ലാവരെയും നല്ല പരിചയമുണ്ട്
പരിചയമുള്ളവരോടെല്ലാം ‘ഗുഡ്മോർണിംഗ്’ പറഞ്ഞു വൈദേഹിയും അഞ്‌ജലിയും…ട്രെയിൻ നീങ്ങി തുടങ്ങി…
കണ്ണൂർ എക്സ്പ്രസ്സിൽ തന്നെയാണ് വൈകിട്ട് തിരിച്ചു വരാറ്…
അഞ്ജലി വാട്സാപ്പിൽ എന്തോ മെസ്സേജ് അയക്കുകയാണ്…
“സായി ആണോ..?”
വൈദേഹി അഞ്ജലിയോട് ചോദിച്ചു….
“അതെ….”
അഞ്ജലി ചിരിച്ചുകൊണ്ട് പറഞ്ഞു
സായി കിഷോർ…. അഞ്ജലിയുടെ പ്രണയം…വാട്ടർ അതോറിറ്റിയിൽ ആണ് സായി ജോലി ചെയ്യുന്നത്…
അഞ്ജലിയുമായി ട്രെയിനിൽ വെച്ചുള്ള പരിചയം സ്നേഹബന്ധമായി മാറുകയായിരുന്നു…ആദ്യം വൈദേഹിയ്ക്ക് അത്ര താല്പര്യം തോന്നിയിരുന്നില്ലെങ്കിലും സായ് സീരിയസ്സാണെന്ന് മനസ്സിലായതോടെ അവളുടെ ആധിയൊഴിഞ്ഞിരുന്നു…
വൈദേഹി പുറത്തേക്കു നോക്കിയിരുന്നു… എലത്തൂർ റെയിൽവേ സ്റ്റേഷൻ എത്താറായി,ട്രെയിൻ ഇപ്പോൾ നല്ല സ്പീഡിലാണ്…
ട്രെയിൻ കോരപ്പുഴ പാലം എത്തുമ്പോൾ പുറത്തേക്കു നോക്കാൻ വൈദേഹിക്ക് ഭയങ്കര ഇഷ്ടമാണ്…
നിറഞ്ഞൊഴുകുന്ന പുഴയും കിഴക്ക് തലയുയർത്തി നിൽക്കുന്ന പശ്ചിമഘട്ടവും ഉദിച്ചുയരുന്ന സൂര്യനും വല്ലാത്ത ഒരു അനുഭൂതിയാണ് നൽകാറ് …..
വൈദേഹി ഓർമകളിലേക്ക് ആഴ്ന്നിറങ്ങി..
ട്രെയിനിൽ യാത്ര തുടങ്ങിയിരുന്ന സമയത്തു … ആദ്യമൊന്നും ആരോടും ഒരടുപ്പവും കാണിച്ചിരുന്നില്ല… ട്രെയിനിൽ കയറി ഉടൻതന്നെ ഉറങ്ങാൻ ശ്രെമിക്കാറാണ് പതിവ്…
പരിചയമില്ലാത്തവർ ആയതു കൊണ്ട് ഒരു ചെറിയ താത്പര്യക്കുറവ് ഉണ്ടായിരുന്നു എന്നതാണ് സത്യം..ഒരു വർഷം കഴിഞ്ഞു അഞ്ജലി വന്നതോടെ കൂടിയാണ് പിന്നെയും കുറച്ചു പേരോട് സംസാരിക്കാനൊക്കെ തുടങ്ങിയത്…
അഞ്ജലിയോട് ഒരു ഫ്രണ്ട് എന്നതിലുപരി ഒരു അനിയത്തിയോടുള്ള ഇഷ്ടമായിരുന്നു എപ്പോഴും…പിന്നീട് ട്രെയിനിൽ ഒന്നിച്ചു യാത്ര ചെയ്യുന്ന
പലരെയും പരിചയപെട്ടു തുടങ്ങി…
ട്രെയിൻ സ്ലോ ആയപ്പോഴാണ് വൈദേഹി കണ്ണ് തുറന്നു പുറത്തേക്കു നോക്കിയത്, കൊയിലാണ്ടി റയിൽവേ സ്റ്റേഷൻ.
കുറെ ആളുകളെ ഇറക്കിയും കുറെ ആളുകളെ കയറ്റിയും കണ്ണൂർ എക്സ്പ്രസ്സ് വടകര സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു…
വൈദേഹി വീണ്ടും കണ്ണടച്ച് ഓർമ്മകളിലേക്ക് ഊളിയിട്ടു…
ഒന്നിച്ചു യാത്ര ചെയ്യുന്ന ആളുകളുടെ സ്നേഹവും കരുതലും പെയ്തിറങ്ങിയ ആ നാളുകൾ ഓർമിക്കുമ്പോൾ, വൈദേഹിയുടെ മനസ്സിൽ ഇന്നും ഒരു തീഗോളം കത്തുന്ന പോലെയാണ്…
അന്നും,പതിവ് പോലെ വൈകിട്ട് 5.30 ന് കണ്ണൂർ എക്സ്പ്രസ്സിൽ കയറി ഇരുന്നു..
വെറുതെ മൊബൈൽ എടുത്തു മക്കളുടെ ഫോട്ടോ നോക്കിയിരിക്കുമ്പോഴാണ് അഞ്ജലി സായിയോട് സംസാരിച്ചു കൊണ്ട് അടുത്തേക്ക് വന്നത്…
“ചേച്ചി നമ്മൾ സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് ..ചേച്ചിക്ക് വേണമെങ്കിൽ ജോയിൻ ചെയ്യാം..”
“വേണ്ട സായി ഞാൻ അങ്ങിനെ വാട്സ്ആപ്പൊന്നും ശ്രെദ്ധിക്കാറില്ല, സത്യം പറഞ്ഞാൽ സമയം ഇല്ല,.”
“എനിക്കറിയാം ചേച്ചി…”
“സായി ഞാൻ ജോയിൻ ചെയ്യാത്തത് കൊണ്ട് വിഷമം ഒന്നുമില്ലല്ലോ…?”
“ഇല്ല ചേച്ചി..”
സായി ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.. ഇത്തിരി നേരം കഴിഞ്ഞു സായ് അപ്പുറത്തെ ഡോറിനടുത്തേയ്ക്ക് പോയി…
ട്രെയിൻ വടകര കഴിഞ്ഞു, പയ്യോളി എത്താറായപ്പോളാണ് സഞ്ജുവിന്റെ ഓഫീസിലെ നമ്പറിൽ നിന്നും കാൾ വന്നത്…
കാൾ അറ്റൻഡ് ചെയ്തെങ്കിലും ആദ്യം ഒന്നും ക്ലിയർ ആയില്ല..വിളിച്ചത് സഞ്ജുവല്ല എന്ന് മനസ്സിലായി.. വീണ്ടും കാൾ വന്നു
ഇപ്പോൾ പറയുന്നത് ക്ലിയർ ആയി കേൾക്കാൻ പറ്റുന്നുണ്ട്..
‘സഞ്ജയ് സാറിനു ആക്സിഡന്റ് പറ്റി… മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്
എന്താ എന്റെ സഞ്ജുവിന് പറ്റിയത് എന്ന് വൈദേഹി ചോദിക്കുന്നുണ്ടായിരുന്നു പക്ഷേ ശബ്ദം പുറത്തേക്കു വന്നില്ല.
വൈദേഹിയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി..
‘അഞ്ജു ‘എന്ന് കരഞ്ഞു കൊണ്ട് വൈദേഹി അഞ്ജുവിന്റെ കൈ കൂട്ടി പിടിച്ചു..അഞ്ജലി ഉടൻ തന്നെ ഫോൺ വാങ്ങി കാര്യങ്ങൾ ചോദിച്ചറിഞ്ഞു
“ചേച്ചി കരയല്ലേ, ഞാൻ സായിയെ വിളിക്കാം”
ഒരു സഹായത്തിന് പോലും ആരുമില്ല.. ബന്ധുക്കളാരും തിരിഞ്ഞു നോക്കില്ല.. ഈ പിഞ്ചു കുഞ്ഞുങ്ങളെയും വെച്ച് താൻ എന്ത് ചെയ്യും..?
വൈദേഹിക്ക് കണ്ണിൽ ഇരുട്ട് കയറി തുടങ്ങിയിരുന്നു.
അഞ്ജലി ഉടൻ തന്നെ സായിയെ വിളിച്ചു.. അവൻ വന്നതും അഞ്ജലി കാര്യങ്ങൾ പറഞ്ഞു..സായി സഞ്ജുവിന്റെ ഓഫീസിലെ നമ്പർ വാങ്ങി ഡോറിനടുത്തേക്ക് നീങ്ങി നിന്നു വിളിച്ചു…
ആക്‌സിഡന്റ് എന്ന് മാത്രമേ അവർക്കും അറിയുകയുള്ളു, കൂടുതൽ വിവരങ്ങൾ അറിയാൻ അവർ സഞ്ജുവിന്റെ ബൈസ്റ്റാൻഡറായി,ഹോസ്പിറ്റലിലുള്ള ഷിഹാബ് എന്നയാളുടെ നമ്പർ കൊടുത്തു…
ഷിഹാബ് സഞ്ജുവിന്റെ ഓഫീസിലെ സ്റ്റാഫാണ്..സായി ഷിഹാബിന്റെ നമ്പറിൽ വിളിച്ചു കാര്യങ്ങൾ മനസ്സിലാക്കി..
ഓഫീസിനു മുന്നിൽ വെച്ചാണ് ബസ് വന്നിടിച്ചത്.സഞ്ജയ് ഐ സി യു വിലാണ്, ബോധം വന്നിട്ടില്ല,രണ്ടു കാലിനും ഫ്രാക്ച്ചർ ഉണ്ട്.. സർജറി വേണ്ടി വരും.ബോധം വന്ന ഉടൻ തന്നെ സർജറി പ്ലാൻ ചെയ്യണം എന്നാണ് ഡോക്ടർമാർ പറഞ്ഞത്..
സർജറി വേണ്ടത് കൊണ്ട് ബ്ലഡ് വേണ്ടി വരും…A +ve ആണ്.. മൂന്നാല് പേരെ അറേഞ്ച് ചെയ്തു നിർത്താൻ പറഞ്ഞിട്ടുണ്ട്..ഷിഹാബ് നല്ല ടെൻഷനിൽ ആണ് ബ്ലഡിനുവേണ്ടി ആരെയും വിളിച്ചിട്ട് കിട്ടുന്നില്ലത്രെ..
‘ബ്ലഡ് ഞാൻ അറേഞ്ചു ചെയ്യാം എന്ന് ‘പറഞ്ഞു സായി ഷിഹാബിനെ സമാധാനിപ്പിച്ചു..
ഉടൻ തന്നെ സായി യാത്രക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് ടൈപ്പ് ചെയ്തു..
“കോഴിക്കോട് മിംസിൽ ആക്സിഡന്റെ പറ്റി അഡ്മിറ്റായ നമ്മുടെ സഹയാത്രികയുടെ ഹസ്ബെന്റിനു A +ve ബ്ലഡ് ആവശ്യമുണ്ട്.. സഹായിക്കാൻ പറ്റുന്നവർ പെട്ടെന്ന് എന്റെ നമ്പറിലേക്കുവിളിക്കുക,അല്ലെങ്കിൽ വാട്സാപ്പിൽ മെസ്സേജ് ചെയ്താലും മതി..”
സായി വൈദേഹിയെ ആശ്വസിപ്പിച്ചു..
“ചേച്ചി കരയേണ്ട,ഞാൻ ഹോസ്പിറ്റലിലേക്കു വിളിച്ചിരുന്നു..ഒരു കാലിനു ചെറിയ ഒരു ഫ്രാക്ച്ചറുണ്ട്
പ്ലാസ്റ്റർ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു..”
“സായി വേറെ കുഴപ്പമൊന്നുമില്ലല്ലോ,
എനിക്ക് സഞ്ജുവിനോട് സംസാരിക്കാൻ പറ്റുമോ..?”
“ഞാൻ ഒന്ന് വിളിക്കട്ടെ സഞ്ജുവിന്റെ നമ്പറിലേക്ക്..”
“വേണ്ട ചേച്ചി,മൊബൈൽ പൊട്ടിപ്പോയി എന്നാണ് ഷിഹാബ് പറഞ്ഞത്…”
“എന്റെ മക്കൾ അവർ തനിച്ചാണല്ലോ അഞ്ജു..?”
“വേദു ചേച്ചി പേടിക്കേണ്ട ,ഞാൻ വീട്ടിലേക്കു വിളിച്ചു അച്ഛനോടും അമ്മയോടും അവിടെ പോയി നിൽക്കാൻ
പറഞ്ഞിട്ടുണ്ട്…”
വൈദേഹി ആകെ തളർന്നിരുന്നു..
ട്രെയിൻ ഇഴഞ്ഞു നീങ്ങുന്നത് പോലെയാണ് അവൾക്കു തോന്നിയത്…
സ്റ്റേഷനുകളിൽ ട്രെയിൻ വെറുതെ നിർത്തിയിടുന്ന പോലെ..
കോഴിക്കോട് എത്തുമ്പോഴേക്കും ആവശ്യത്തിൽ കൂടുതൽ ആളുകൾ ബ്ലഡ് കൊടുക്കാനും ഹോസ്പിറ്റലിൽ പോകുവാനുമൊക്കെ റെഡി ആയി സായിയെ ബന്ധപ്പെട്ടിരുന്നു..
സാമ്പത്തികമായി സഹായം വേണമെങ്കിൽ പറയണം എന്നു പറഞ്ഞു മെസ്സേജ് അയച്ചവരും നേരിട്ട് പറഞ്ഞവരും ഉണ്ടായിരുന്നു…
വൈദേഹിയുടെ കൂടെ അഞ്‌ജലിയും സായിയും ഒരാളുടെ കാറിൽ കയറി ഹോസ്പിറ്റലെത്തി…
അപ്പോഴേക്ക് യാത്രക്കാരായ പല പരിചിത മുഖങ്ങളും ഹോസ്പിറ്റലിൽ എത്തിയിരുന്നു…
ഐ സി യു വിൽ കയറി സഞ്ജുവിനെ കണ്ട വൈദേഹി പുറത്തേക്കിറങ്ങുമ്പോൾ ആകെ തകർന്നിരുന്നു…
അഞ്‌ജലിയും സായിയും കൂടെയുള്ളവരും വൈദേഹിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു…എങ്കിലും അവൾക്കു കരച്ചിലടക്കാൻ പറ്റുന്നില്ലായിരുന്നു..
രാത്രിയിൽ തന്നെ സർജറി കഴിഞ്ഞു ഫ്രാക്ച്ചറല്ലാതെ വേറെ എവിടെയും കാര്യമായ പരുക്കില്ലായിരുന്നു..
രണ്ടാഴ്ച കഴിഞ്ഞു ഡിസ്ചാർജ് ആയി വീട്ടിലേക്കു വരും വരെ, എല്ലാവരും വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു…
സ്ഥിരമായി കൂടെ യാത്ര ചെയ്യുന്നവരുടെ
പരസ്പരബന്ധം മനസ്സിലാക്കുവാൻ താൻ വൈകിപ്പോയി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
ദിവസവും കാണുന്നുണ്ടെന്നതിൽ കവിഞ്ഞു ഒരു ബന്ധവുമില്ലാത്ത മനുഷ്യർ.. അവരാണ് കൂടെ നിന്നത്.. താങ്ങായി…തണലായി..
പലരുടെയും ബർത്ത് ഡേ, ട്രെയിനിൽ ആഘോഷിക്കുമ്പോൾ,അന്ന് ഒരു പുച്ഛത്തോടെ ആയിരുന്നു കാര്യങ്ങൾ കണ്ടിരുന്നത്…
ഇന്ന് അത് പോലുള്ള കാര്യങ്ങൾക്കു മുൻകൈ എടുക്കുന്നതിൽ ഒരാളാണ് താൻ..അതാലോചിച്ചപ്പോൾ വൈദേഹിയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു…
“വേദുച്ചേച്ചി, എന്താണ് ആലോചിച്ച് ചിരിക്കുന്നത്..?”
അഞ്ജലിയുടെ ചോദ്യമാണ് വൈദേഹിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്…
“സഞ്ജുവിന്റെ ആക്സിഡന്റും,ആരും തുണയില്ലാതെ വീണു പോവുമായിരുന്ന എന്നെ നിങ്ങളെല്ലാം,ചേർത്ത് നിർത്തിയതുമൊക്കെ ഓർമിച്ചതാണ്…”
അഞ്ജലി ചിരിച്ചു…
“അഞ്ജു,ഇന്നല്ലേ നമുക്ക് മാളുവിന് ഡ്രസ്സ് എടുക്കേണ്ടത്…?കേക്കിന് ഓർഡറും കൊടുക്കണം..”
ബാങ്കിലെ പ്യൂണായ വിലാസിനിയേച്ചിയുടെ മകളാണ് മാളു എന്ന മാളവിക..ഹസ്ബൻഡ് മരിച്ചപ്പോൾ ആശ്രിത നിയമനം കിട്ടിയതാണ് വിലാസിനിയേച്ചിക്ക്…വീട്ടിൽ ആരും ഇല്ലാത്തതു കൊണ്ടാണ് മോളെ കണ്ണൂരിലെ സ്കൂളിൽ ചേർത്തത്
രണ്ടുപേർക്കും ഒന്നിച്ചു പോയി വരികയും ചെയ്യാമല്ലോ…
അവരോടു പറയാതെയാണ് നാളെ ബർത്തഡേ സെലിബ്രേഷൻ ട്രെയിനിൽ വെച്ച്,പ്ലാൻ ചെയ്തത്,ഒരു സർപ്രൈസ് ആയി ചെയ്യാൻ …
ട്രെയിൻ കണ്ണൂർ എത്താറായി ആളുകളെല്ലാം സീറ്റുകളിൽ നിന്നും എണീറ്റു ഡോറിനടുത്തേക്കു നടന്നു തുടങ്ങി
വൈദേഹി അഞ്ജലിയുടെ കൂടെ ഡോറിനടുത്തേക്ക് നടന്നു.
പ്ലാറ്റ്ഫോമിലേക്കു ഇറങ്ങുമ്പോൾ പലരും, “എന്നാൽ വൈകിട്ട് കാണാം” എന്നും പറഞ്ഞു തിരക്കിട്ടു പോകുന്നുണ്ടായിരുന്നു..
ട്രെയിനിന്റെ സൈറൺ മുഴങ്ങി…
പ്ലാറ്റ്ഫോമിൽ നിന്നും പുറത്തേക്കു കടക്കുന്നതിനിടയ്ക്കു വൈദേഹി ഒന്നുകൂടി തിരിഞ്ഞു നോക്കി…
വൈദേഹിയുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തികൊണ്ട് കണ്ണൂർ എക്സ്പ്രസ്സ് അടുത്ത നഗരം ലക്ഷ്യമാക്കി തന്റെ പ്രയാണം തുടങ്ങിയിരുന്നു….
✍️യാമിനി കൃഷ്ണ

Great article! The depth of analysis is impressive. For those wanting more information, visit: LEARN MORE. Looking forward to the community’s thoughts!