ഒരു രാത്രിയിലെ ഭാര്യ..

Writing – Sahla Pathechali.

ഒരു രാത്രിയിലെ ഭാര്യ.. പിന്നീടങ്ങോട്ട് അയാളുടെ വിധവ.( ഹോസ്പിറ്റൽ കിടക്കയിലെ പ്രണയസാഫല്യം..) …………………….. ………………. …… അത്യാവശ്യമായി ഒരു ഫ്രണ്ടിനെ കാണാൻ സന ധൃതിപിടിച്ച് പോവുകയാണ്. വീട്ടിൽ നിന്നും ചെറിയ റോഡിലൂടെ കുറച്ചു നടക്കണം ജംഗ്ഷനിൽ എത്താൻ. അപ്രതീക്ഷിതമായാണ് ആ കാഴ്ച അവൾ കണ്ടത്. അൻവർ.. അവളേയും പ്രതീക്ഷിച്ചിരിക്കുകയാണെന്ന് സനക്ക് മനസ്സിലായി. അവളുടെ ഹൃദയം പിടക്കാൻ തുടങ്ങി. അൻവറിനെ കാണുന്നത് തന്നെ അവൾക്ക് ഭയമാണ്. സന അവളുടെ അമ്മാവന്റെ വീട്ടിൽ താമസം തുടങ്ങിയതിനു ശേഷം ആദ്യമായാണ് അൻവർ ആ നാട്ടിലേക്ക് സനയെ കാണാൻ വരുന്നത്. പ്രതീക്ഷിച്ച പോലെ അൻവർ അവളെ കണ്ടിരിക്കണം, അയാൾ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു. ” എങ്ങോട്ടാ സുന്ദരി ഒരുങ്ങി കെട്ടിപ്പോകുന്നത്. കെട്ടിയോൻ മരിച്ചു പോയതുകൊണ്ട് ഇനി തോന്നിയപോലെ നടക്കാലോ അല്ലേ നിനക്ക്.. ” അൻവർ അരയിൽ തിരുകി വെച്ച സിഗരറ്റ് ബാക്കിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് തീകൊളുത്തി. പുക സനയുടെ മുഖത്തേക്കു ഊതി വിട്ട് അയാൾ മുണ്ടു മടക്കി കുത്തി. സന പേടിയോടെ, അതിനെക്കാൾ ഏറെ നാട്ടുകാർ കാണുമെന്ന ഭയത്തോടെ, സിഗരറ്റ് പുക കൈക്കൊണ്ടു വകഞ്ഞുമാറ്റി ഒന്നുകൂടെ പിറകോട്ട് കാൽ വച്ചു. അതിനനുസരിച്ച് അയാൾ വീണ്ടും അവളുടെ അടുത്തേക്ക് തന്നെ ചേർന്നുനിന്നു. ” എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടാൻ വേണ്ടിയാ ഞാൻ ഇന്നും വന്നത്. എതിർത്താൽ വീട്ടിലേക്ക് കയറി വരും ഈ അൻവർ.. നിന്റെ കെട്ട്യോൻ നിന്നെ കൈപിടിച്ചു കൊണ്ടുവന്ന അന്ന് തന്നെ എനിക്ക് നിന്നെ ഇഷ്ടമായതാ..വെറും ഇഷ്ടമല്ല.. നിന്നെ കെട്ടിക്കൂടെ പൊറുപ്പിക്കണം എന്ന ഇഷ്ടം.. പിന്നെ, തോളിൽ കയ്യിട്ടു നടക്കുന്ന കൂട്ടുകാരന്റെ ഭാര്യയെ വളക്കാൻ നോക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാ അന്ന് ഞാൻ മിണ്ടാതിരുന്നത്. ഇപ്പോ അവൻ മരിച്ചല്ലോ…ഇനി അവന്റെ ശല്യമില്ല.. നിന്റെ ഈ കവിളും മേനിയുമൊക്കെ കാണുമ്പോ ആരാടി ഒന്ന് കൊതിച്ചു പോകാതിരിക്കാ. ” അൻവർ അവളോട് ചേർന്ന് നിന്ന് സംസാരിക്കുമ്പോൾ മദ്യത്തിന്റെ ഗന്ധം സനയുടെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. സന അവന്റെ മുമ്പിൽ കൈകൂപ്പി നിന്ന് അവനോട് കെഞ്ചി ” ഒരു പെണ്ണിന് ഒരാണിന്റെ മുന്നിൽ എത്രത്തോളം താഴ്മയോടെ നിൽക്കാൻ പറ്റുമോ അത്രയും താഴ്മയോടെ ഞാൻ പറയുവാ, ദയവുചെയ്ത് എന്നെ ശല്യം ചെയ്യരുത്. എനിക്കിനി ഒരു ജീവിതത്തിന് താല്പര്യമില്ല. ഒരാണിനെയും വിശ്വാസവുമില്ല. പ്രത്യേകിച്ച് ഒരു മദ്യപാനിയുടെ പീഡനം കൂടി ഇനിയും സഹിക്കാൻ വയ്യ. എനിക്ക് ആറ് വയസ്സുള്ള ഒരു മോളുണ്ടെന്ന് നിനക്കറിയാമല്ലോ. ഇനിയുള്ള ജീവിതം അവൾക്ക് വേണ്ടി മാത്രമാണ്. അവൾ ഉള്ളപ്പോൾ മറ്റൊരു ജീവിതത്തെക്കുറിച്ച് ഞാൻ ചിന്തിക്കുക പോലുമില്ല. ” “ഹോ.. അപ്പോ ആ കൊച്ചാണ് പ്രശ്നം. നീ എന്റെ കൂടെ ഇറങ്ങി വന്നില്ലെങ്കിൽ ആ കൊച്ചിനെ കൊന്നിട്ടാണേലും ഞാൻ നിന്നെ സ്വന്തമാക്കും. കാണണോടീ നിനക്ക്.. കാത്തിരുന്നോ.. കേട്ടോടി.. ഹും..” അൻവർ ഒരു ഭീഷണി രൂപത്തിൽ സനക്ക് നേരെ വിരൽചൂണ്ടി പറഞ്ഞു. തോളിലിട്ട മുണ്ട് വലിച്ചൂരി വീണ്ടും തോളിലേക്ക് തന്നെയിട്ടു. ചുണ്ടുകൾക്കിടയിലെ സിഗരറ്റിന്റെ അവസാനഭാഗവും അവൻ ഉള്ളിലേക്ക് വലിച്ചെടുത്ത് സിഗരറ്റ് കുറ്റി നിലത്തിട്ട് ചവിട്ടി ഞെരിച്ചു ബുള്ളറ്റിൽ കയറി.. സന എന്ത് ചെയ്യുമെന്ന് അറിയാതെ പരിഭ്രമിച്ചിരിക്കുകയാണ്.. എന്റെ മാളൂട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ.. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ” പടച്ചോനെ.. ആ മനുഷ്യനെ ഇനിയും എന്റെ മുമ്പിൽ കൊണ്ടുവരരുതേ.. ” സന നെഞ്ചിൽ കൈവെച്ചുകൊണ്ട് പ്രാർത്ഥിച്ചു. ഫ്രണ്ടിന്റെ വീട്ടിൽ പോയി തിരിച്ചു വീട്ടിൽ എത്തിയ സന ആദ്യം മാളൂട്ടിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു. ഒന്നിലും ഒരു സന്തോഷം കണ്ടെത്താൻ അവൾക്ക് കഴിയുന്നില്ല.. രാവിലെ നടന്ന സംഭവം മനസ്സിനെ വല്ലാതെ വേവലാതിപ്പെടുത്തി കൊണ്ടിരുന്നു.. എന്റെ മാളൂട്ടിയെ അൻവർ കൊല്ലുമോ എന്ന ഭയം സനയുടെ ഉറക്കം കെടുത്തി. പതിവുപോലെ സന ഓഫീസിലേക്കും മാളൂട്ടി സ്കൂളിലേക്കും പോകാൻ വീട്ടിൽ നിന്നും ഒരുമിച്ചിറങ്ങി. ” ഉമ്മീ..ആ അങ്കിൾ ഇന്നും അവിടെ ഉണ്ടല്ലോ. നമ്മളെ നോക്കി ചിരിക്കുന്നുണ്ട്. ഉമ്മി എന്താ ആ അങ്കിളിനോട് ഒന്നും മിണ്ടാത്തത്. അത് നല്ല അങ്കിളല്ലേ. അങ്കിൾ ഇന്നലെ എനിക്ക് ചോക്ലേറ്റ് തന്നിട്ടും ഉമ്മി അത് വാങ്ങാൻ സമ്മതിക്കാത്തത് എന്താ ഉമ്മി.. ” മാളൂട്ടി സ്കൂളിലേക്ക് പോകുംവഴി പരിഭവങ്ങൾ പറഞ്ഞും സംശയങ്ങൾ ചോദിച്ചും സനയുടെ വിരലിൽ തൂങ്ങിപ്പിടിച്ചു നടന്നു. ” മിണ്ടാതെ വേഗം നടക്കാൻ നോക്ക് മാളൂട്ടീ. വഴിയിൽ കാണുന്ന അങ്കിൾമാരോടെല്ലാം ഞാൻ മിണ്ടണം എന്നുണ്ടോ . ഈ കാലത്ത് നമുക്ക് അത്രയും അടുത്തറിയുന്നവരോട് മാത്രമേ നമ്മൾ സംസാരിക്കാവൂ. കള്ളവും ചതിയും നിറഞ്ഞു കൊണ്ടിരിക്കുന്ന ലോകമാ ഇത്.. ” സന,മാളൂട്ടിക്ക് കുഞ്ഞുപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ” അപ്പോ ഉമ്മിയല്ലേ കുറച്ചുദിവസം മുമ്പ് പറഞ്ഞത് അത് ഉമ്മിയുടെ ഫ്രണ്ട് ആയിരുന്നു എന്ന്.” മാളൂട്ടിയുടെ ചോദ്യങ്ങൾ സനയെ ചൊടിപ്പിച്ചു കൊണ്ടിരുന്നു. ” പടച്ചോനെ ഈ പെണ്ണിന് എന്തൊക്കെയാ അറിയേണ്ടത്.. അതെയ്,അന്ന് ഫ്രണ്ട് ആയിരുന്നു. ഇപ്പോ അല്ല. ദേ സ്കൂൾ ബസ് ഇപ്പോ എത്തും. സംസാരിച്ചുകൊണ്ട് നടന്നാലേ എനിക്കും ബസ്സ്‌ മിസ്സാകും. അപ്പോ ഓഫീസിൽ എത്താനും വൈകും. ” ജംഗ്ഷനിൽ സ്കൂൾ ബസ് വരും. അതിൽ മാളൂട്ടിയെ വിട്ടിട്ട് സന ഓഫീസിലേക്ക് പോകാറാണ് പതിവ്. ” മാളൂട്ടി പോയിട്ട് കുറേ ടൈം ആയല്ലോ. ബസ് വരുന്നത് കാണുന്നുമില്ല. ഓഫീസിൽ എത്താൻ വൈകിയാൽ ആ സാറിന്റെ വായിൽ കിടക്കുന്നത് ഇന്നും ഞാൻ കേൾക്കേണ്ടിവരും.” സന ബസ്സ് വരുന്നതും പ്രതീക്ഷിച്ച് മനസ്സിൽ പിറുപിറുത്തു കൊണ്ടിരുന്നു. ഈ കാഴ്ചയെല്ലാം കണ്ടിരിക്കുന്ന അമാൽ സനയുടെ അടുത്തേക്ക് വന്നു. നാട്ടുകാരും കൂട്ടുകാരും അമാലിനെ സ്നേഹത്തോടെ അല്ലു എന്നാണ് വിളിക്കാറ്.ഒരുകാലത്ത് സനയും അല്ലുവും ജീവനോളം പ്രണയിച്ചവരായിരുന്നു. പിരിയാൻ കഴിയാത്തത്ര അടുത്തവർ.. ഈ അല്ലുവാണ് മാളൂട്ടി നേരത്തെ പറഞ്ഞ അങ്കിൾ.. സനയോട് ഒന്ന് സംസാരിക്കാൻ വേണ്ടിയാണ് അല്ലു ഇടയ്ക്കിടയ്ക്ക് സന പോകുന്ന വഴിയിൽ കാത്തിരിക്കുന്നത്.. പക്ഷേ ഒരുവട്ടം പോലും സന അവനോട് സംസാരിക്കാൻ കൂട്ടാക്കാറില്ല.. ” ഓഫീസിൽ എത്താൻ വൈകുമെങ്കിൽ ഞാൻ കൊണ്ടു വിടാം ” അല്ലു ഒരു കരുതൽ പോലെ പറഞ്ഞു. “വേണ്ട… എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടേണ്ട. ഞാൻ ഒരു ഓട്ടോ പിടിച്ചു പോയിക്കോളാം.. ഏയ് ഓട്ടോ.” അല്ലുവിന്റെ മുഖത്തേക്ക് പോലും നോക്കാതെ സന ഗൗരവ ഭാവത്തിൽ പറഞ്ഞു. ഒരു ഓട്ടോ പിടിച്ച് അവൾ വേഗം പോവുകയും ചെയ്തു. സനയുടെ അമ്മാവന്റെ വീടിന്റെ കുറച്ച് അപ്പുറത്താണ് അല്ലുവിന്റെ വീട്. ചെറുപ്പം മുതൽ സന ഉമ്മയുടെ കൂടെ അമ്മാവന്റെ വീട്ടിലേക്ക് വരുമ്പോൾ അവിടെയുള്ള കളിക്കൂട്ടുകാരിൽ ഒരാളായിരുന്നു അല്ലു. അവർ വളർന്നുവരുന്നതിനനുസരിച്ച് അവരുടെ കൂട്ടുകെട്ടും വളർന്നു പ്രണയത്തിലേക്ക് വഴിമാറി തുടങ്ങി. പതിയെ അമ്മാവന്റെ വീട്ടിലേക്കുള്ള വരവ് അല്ലുവിനെ കാണാൻ വേണ്ടി മാത്രമായി. രണ്ടുപേർക്കിടയിലും ആത്മാർത്ഥത നിറഞ്ഞ പ്രണയമായിരുന്നു. അവസാനം കാരണങ്ങൾ പലതും അവരെ വേർപെടുത്തി. ഇന്ന് സനക്ക് ആരുമില്ലാതായപ്പോൾ അവൾ അമ്മാവന്റെ വീട്ടിൽ തന്നെ സ്ഥിരതാമസമായി.. പക്ഷേ അല്ലുവിനെ കാണാൻ ഒരിക്കലും അവൾ ആഗ്രഹിച്ചില്ല.. ഒരു ദിവസം സന ഓഫീസിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവിടുത്തെ കൂട്ടുകാരി ഗീതു വന്ന് വിളിക്കുന്നത്. “ഡീ.. സനാ. നിന്നെ കാണാൻ വേണ്ടി പുറത്ത് രണ്ടുപേരു വന്നിരിക്കുന്നു. നിന്നെ ഒന്ന് വിളിക്കാൻ പറഞ്ഞു.” ” എന്നെ കാണാനോ..അതാരാണപ്പാ പതിവില്ലാതെ എന്നെ കാണാൻ വന്നവർ. പടച്ചോനെ ഇനി ആ അൻവർ എങ്ങാനും ആയിരിക്കുമോ. ” സനയുടെ ഉള്ളൊന്നു പിടഞ്ഞു. ” ഗീതു.. തോളിലൂടെ ഒരു മുണ്ട് ഇട്ടിട്ടുള്ള ഒരാളാണോ. ഒരു ബുള്ളറ്റില്. മുണ്ടൊക്കെ മടക്കി കുത്തി, നീളൻ മുടിയൊക്കെ ആയിട്ട്..” അൻവറിന്റെ സ്ഥിരം വേഷം അങ്ങനെ ആയതുകൊണ്ട്, സന വെപ്രാളത്തോടെ ഗീതുവിനോട് ഓരോ അടയാളങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ” ഏയ്‌ അങ്ങനെയൊന്നുമല്ലടി. മാന്യമായ വേഷത്തിലുള്ള രണ്ട് ചെറുപ്പക്കാർ. നീ പോയി നോക്ക് എന്താ കാര്യം എന്ന് അറിയാലോ. ” തെല്ലരാശ്വാസത്തോടെ സന പുറത്തേക്കിറങ്ങി. അപ്രതീക്ഷിതമായി അല്ലുവിനെയും കൂട്ടുകാരൻ ഫാസിലിനെയും കണ്ട സന ഒന്ന് അമ്പരന്നു . അവരോട് സംസാരിക്കാൻ താല്പര്യമില്ലാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഫാസിൽ അവളെ തടഞ്ഞു. “സനാ.. അല്ലുവിന് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്. ദയവുചെയ്ത് അവന് പറയാനുള്ളത് നീ കേൾക്കണം. അല്ലൂ.. നിങ്ങൾ സംസാരിക്ക്. ഞാനപ്പുറത്ത് ഉണ്ടാവും.” സനയുടെ മറുപടി കേൾക്കാൻ നിൽക്കാതെ അവർക്ക് സംസാരിക്കാനുള്ള സാഹചര്യം ഒരുക്കി ഫാസിൽ അവിടുന്ന് മാറിനിന്നു. “സനാ.. എനിക്ക് പറയാനുള്ളത് നീയൊന്ന് കേൾക്കണം പ്ലീസ്..” അല്ലു ആദ്യം തന്നെ താഴ്മയോടെ പറഞ്ഞു. ” ജീവിതം മടുത്തു നിൽക്കുന്ന ഒരു സ്ത്രീയാണ് ഇപ്പോ നിന്റെ മുന്നിൽ നിൽക്കുന്നത്. എനിക്കൊരു മോളു ഉള്ളത് കൊണ്ട് മാത്രം ഇന്നും ജീവനോടെയിരിക്കുന്നു. ദയവു ചെയ്തു എന്നെയും മോളെയും ശല്യം ചെയ്യാൻ വരരുത് പ്ലീസ് .. ഇതൊരു അപേക്ഷയാണ്. കാരണം, കരഞ്ഞു തീർത്താൽ ഇനിയും കണ്ണീരില്ലെനിക്ക്. എനിക്ക് ആരുടെയും ഒന്നും കേൾക്കാൻ താല്പര്യമില്ല. എന്നെ വെറുതെ വിട്ടേക്ക്.. ” സന ദേഷ്യത്തോടെയും സങ്കടത്തോടെയും അവന്റെ മുൻപിൽ കൈകൂപ്പി കൊണ്ട് പറഞ്ഞു. “സനാ.. നിനക്കോർമ്മയുണ്ടോ, നമുക്കൊരു കാലമുണ്ടായിരുന്നു . എന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം നീ കൊതിച്ചിരുന്ന ഒരു കാലം. ഇപ്പോൾ ഞാൻ നിന്നോടൊന്ന് മിണ്ടുന്നത് പോലും നിനക്ക് വെറുപ്പായി.” ” ഓ.. അപ്പോ ഒന്നും മറന്നിട്ടില്ല അല്ലേ.. ശരിയാണ്.ഉണ്ടായിരുന്നു. സംസാരം മാത്രമല്ല, നിന്നെയും കൊതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു നിന്നെ എനിക്ക്. ഞാൻ സ്നേഹിച്ചതിന്റെ പത്തിരട്ടി നീ എന്നെ സ്നേഹിച്ചിരുന്നില്ലേ.. എത്ര സ്നേഹമുണ്ടായാലും ആത്മാർത്ഥതയില്ലെങ്കിൽ എല്ലാം പൊള്ളയായിരിക്കും. ഒരുപാട് ഒരുപാട് കൊതിച്ച പ്രണയമായിരുന്നില്ലേ നമ്മുടേത്.എന്നിട്ടോ. ബിസിനസും തിരക്കുമൊക്കെ ആയപ്പോ, നീ പണം വാരിക്കൂട്ടാനുള്ള ഓട്ടത്തിൽ എന്നെ മറന്നു. ഒന്ന് കാണാൻ പോയിട്ട് വിളിക്കാൻ പോലും സമയമില്ലാതെയായി. നിന്നെയും ഓർത്ത് ഒരുത്തിയിവിടെ ഇരിപ്പുണ്ട് എന്ന കാര്യം പോലും നീ ഓർത്തില്ല.അതെങ്ങനെ,, ബിസിനസും കാര്യങ്ങളും ഒക്കെയായപ്പോൾ എല്ലാം ഒരു ബാധ്യതയായി തോന്നിക്കാണും. പക്ഷേ അങ്ങനെയല്ല ഓരോ പെണ്ണും. ചെറിയൊരു സന്തോഷമോ സങ്കടമോ ഉണ്ടായാൽ പോലും അത് തന്റെ പ്രിയപ്പെട്ടവനുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നവരാണ് അവർ. അവരുടെ സ്നേഹത്തിനു വേണ്ടി കൊതിക്കുന്നവർ. നീയോ, ഒന്ന് മെസ്സേജ് അയച്ചാൽ പോലും തിരക്കിലാണ് ഫ്രീ ആകുമ്പോൾ ഞാൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു വല്ലപ്പോഴും റിപ്ലൈ തരും. പിന്നെ ഒരു വിവരവും ഉണ്ടാവില്ല. എന്റെ ഓരോരോ കാര്യങ്ങളും അതാത് സമയത്ത് അറിയേണ്ടിയിരുന്ന നിനക്ക് എന്നെക്കുറിച്ച് ഒരു വിവരവും അറിയാൻ താല്പര്യമില്ലാതെയായി. പിന്നെ എന്ത് സ്നേഹമായിരുന്നു നിനക്ക് എന്നോട്. ചിരിച്ചു ചതിക്കുകയായിരുന്നില്ലേ നീ.. ഇപ്പോൾ ഭർത്താവ് മരിച്ചു ഞാൻ ഒരു കുഞ്ഞുമായി ജീവിക്കുന്നത് കണ്ടപ്പോൾ എന്തേ വീണ്ടും നിനക്ക് ഇഷ്ടം തോന്നിയോ.ഇനിയും എന്നെ പറ്റിക്കണോ നിനക്ക്.” സനയുടെ സങ്കടമെല്ലാം ഒരൊറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി. ” മോളെ നീ പറയുന്നപോലെ ഞാൻ നിന്നെ മനപ്പൂർവം ഒഴിവാക്കിയതൊന്നും ആയിരുന്നില്ല. നമ്മുടെ പ്രണയം തുടങ്ങിയപ്പോഴേ നമ്മൾ പറഞ്ഞിരുന്നതല്ലേ നമുക്ക് ഒരുമിച്ച് ജീവിക്കണമെന്ന്. പക്ഷേ പല സാഹചര്യങ്ങളാൽ നമുക്ക് പിരിയേണ്ടി വന്നു. അല്ലാതെ എന്റെ കയ്യിൽ പണം ഉണ്ടായപ്പോൾ ഞാൻ നിന്നെ മറന്നു പോയതല്ല. നിന്നെക്കാൾ മുന്തിയ ഒരുത്തിയെ കിട്ടണമെന്ന മോഹമുണ്ടായിട്ടും അല്ല. നമ്മളെ തമ്മിൽ അകറ്റിയവരെ ഞാൻ എതിർത്തില്ല. അത് എന്റെ തെറ്റ് തന്നെയാണ്. പക്ഷേ അന്നുമുതൽ ഇന്നേവരെ നീയല്ലാതെ മറ്റൊരു പെണ്ണും ഈ അമാലിന്റെ മനസ്സിൽ ഉണ്ടായിട്ടില്ല.ഇനി ഉണ്ടാവുകയുമില്ല.ഇത് സഹതാപത്തിന് വേണ്ടി പറയുന്നതല്ല. ” അല്ലു അവൾക്ക് മുന്നിൽ അവന്റെ തെറ്റ് ഏറ്റു പറഞ്ഞു.കഴിഞ്ഞകാല കഥകളുടെ പെരുമഴ സനയിൽ നിന്നും വീണ്ടും പെയ്തു തുടങ്ങി. ” നീ ഒരിക്കലെങ്കിലും എന്റെ ശബ്ദമൊന്ന് കേൾക്കാനെങ്കിലും വിളിക്കുമെന്ന് കരുതി എത്ര കാത്തിരുന്നിട്ടുണ്ട് ഞാൻ എന്നറിയുമോ.. നീ തന്നിരുന്ന ഓരോ വാക്കുകളും എന്റെ എത്ര വലിയ പ്രതീക്ഷകളായിരുന്നു എന്നറിയുമോ നിനക്ക്. നിന്റെ കൂടെയുള്ള ഒരു ജീവിതം ഞാൻ എന്തുമാത്രം സ്വപ്നം കണ്ടിരുന്നു എന്നറിയുമോ. പതിയെ പതിയെ നിന്റെ അവഗണന സഹിക്കാൻ പറ്റാതെയായി തുടങ്ങി. പിന്നെയെല്ലാം കരഞ്ഞു തീർക്കാനല്ലേ കഴിയൂ . പിന്നങ്ങോട്ട് നീറി നീറി കഴിയുന്ന ദിവസങ്ങളായി. വിവാഹപ്രായം എത്തിയ ഒരു പെൺകുട്ടിയുടെ ഉപ്പ ചെയ്യുന്നതേ എന്റെ ഉപ്പയും ചെയ്തുള്ളൂ. വീട്ടിൽ വിവാഹാലോചന തുടങ്ങി. കുറെ മുമ്പ് ഞാൻ നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ഉപ്പ പറഞ്ഞിരുന്നു വിവാഹപ്രായം എത്തുമ്പോൾ നമുക്ക് നോക്കാമെന്ന്. പിന്നെ നിന്നെ കുറിച്ച് ഒരു വിവരവുമില്ലാത്തപ്പോൾ,അല്ലുവിനെ മാത്രമേ ഞാൻ വിവാഹം കഴിക്കുകയുള്ളൂ എന്ന് പറഞ്ഞ് വാശിപിടിക്കുന്നതിൽ പ്രസക്തിയില്ലല്ലോ. പിന്നെ ഞാനും കരുതി പുതിയ ഒരാളുടെ സ്നേഹവും കരുതലുമൊക്കെ കിട്ടി തുടങ്ങുമ്പോൾ കഴിഞ്ഞതെല്ലാം മറക്കുമായിരിക്കും എന്ന്. എന്റേതാണെന്ന് പേടിക്കാതെ പറയാൻ ഒരാളുണ്ടാകുമല്ലോ എന്ന് . എന്നാലും ഒരു പ്രതീക്ഷയുടെ പുറത്ത് ഞാൻ നിനക്ക് ഒന്നുകൂടെ വിളിച്ചു.വീട്ടിൽ വിവാഹാലോചന നടത്തുന്നുണ്ട് എന്ന് പറയാൻ. പക്ഷേ താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ നിലവിലില്ല എന്നായിരുന്നു അപ്പുറത്ത് നിന്നുള്ള മറുപടി. അതോടെ ഞാൻ മനസ്സിലാക്കി നീ എല്ലാ തരത്തിലും എന്നെ ഒഴിവാക്കിയിരിക്കുന്നു എന്നത്. എന്നാലും എന്നെ ഇതിനുമാത്രം ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിന്നും ഒരു ചോദ്യചിഹ്നമായി തന്നെ കിടക്കുകയാണ്. ” സന അവളുടെ ഷോളിന്റെ അറ്റം കൊണ്ട് നിറകണ്ണുകൾ അമർത്തി തുടച്ചു. ദൂരേക്ക് നോക്കി വീണ്ടും തുടർന്നു. ” ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപ്പയും അമ്മാവനും കൂടെ നല്ലൊരു ആലോചന കണ്ടെത്തി. സന മോളെ.. നാളെ നിന്നെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്. വല്യ ടീമാ. ഒരുപാട് സ്ഥാപനങ്ങളും ബിസിനസുമൊക്കെ ഉണ്ടെന്നാണ് പറഞ്ഞു കേട്ടത്. ചെക്കന്റെ ഉപ്പ മരിച്ചതോടെ എല്ലാം ഒറ്റമോനായ ഇവന്റെ കയ്യിലാണിപ്പോ. എന്റെ മോള് ഭാഗ്യം ചെയ്തവളാ.. ഈ കല്യാണം ശരിയായാൽ നമ്മൾ ഈ കഷ്ടപ്പാടിൽ നിന്നെല്ലാം കരകയറും മോളെ.. ഉപ്പയുടെ മുഖത്ത് ഒരുപാട് പ്രതീക്ഷകൾ ഞാൻ കണ്ടു. മറുത്തൊന്നും പറഞ്ഞില്ല വീട്ടുകാരുടെ പ്രതീക്ഷ തകർക്കാതെ എല്ലാത്തിനും ഞാൻ സമ്മതം മൂളി. ഉള്ളിലെ സങ്കടം കടിച്ചമർത്തി ഉപ്പയുടെ സന്തോഷത്തിനുവേണ്ടി ഞാനും വേഷം കെട്ടിയിറങ്ങി. ചെക്കനും വീട്ടുകാരും പെണ്ണുകാണാൻ വന്നു. പരസ്പരം ഇഷ്ടപ്പെട്ടു. തന്റെ മകളെ വിവാഹം ചെയ്യുന്നത് ഒരു പണക്കാരൻ ആയതുകൊണ്ട് തന്നെ ഉപ്പാക്ക് കൂടുതൽ ഒന്നും അന്വേഷിക്കേണ്ടതില്ലായിരുന്നു. എല്ലാം പെട്ടെന്ന് തന്നെ ഉറപ്പിച്ചു. പ്രതീക്ഷ ഉണ്ടായിട്ടല്ല,എങ്കിലും കല്യാണത്തിന്റെ തലേദിവസവും നിന്റെ നമ്പറിലേക്ക് ഒന്നുകൂടെ ഡയൽ ചെയ്തു നോക്കി. നമ്പർ അസാധുവാണ് എന്ന് തന്നെയായിരുന്നു മറുപടി. കല്യാണം പൊടി പൊടിച്ചു. ഒരു പ്രതിമ കണക്കെ ഞാൻ എല്ലാത്തിനും നിന്നുകൊടുത്തു. അന്നു മുതൽ പുതിയൊരു ജീവിതം തുടങ്ങുകയായിരുന്നു ഞാൻ. മറ്റൊരുത്തന്റെ കൂടെ ജീവിക്കാനുള്ള കൊതി കൊണ്ടല്ല. നിന്നെ മറക്കാൻ വേണ്ടി മാത്രം എന്റെ ജീവിതം ആ വലിയ വീട്ടിലേക്ക് പറിച്ചു നട്ടു. സനയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. എന്ത് പറയണം എന്നറിയാതെ അല്ലു സനയുടെ ഓരോ വാക്കുകളും ഒരു ഞെട്ടലോടെ അതിനേക്കാൾ ഏറെ സങ്കടത്തോടെ കേട്ടിരുന്നു. ” പിന്നീടങ്ങോട്ട് അനുഭവിക്കുകയായിരുന്നു ഞാൻ. സുഖവും സന്തോഷവുമല്ല. സ്നേഹവും പരിഗണനയും അല്ല. മർദ്ദനം. ഒരു മദ്യപാനിയുടെ സഹിക്കാൻ കഴിയാത്ത മർദ്ദനം. ഓരോ രാത്രികളിലെയും ആഘോഷം മാത്രമായിരുന്നു ഞാൻ അയാൾക്ക്. കമ്പനിയിലെ മീറ്റിംഗ്,സ്റ്റാഫുകളുടെ മീറ്റിംഗ്,അത് ഇത് എന്ന് പറഞ്ഞു കുടിച്ചു ലെക്ക് കെട്ട് വരും വീട്ടിലേക്ക് . എന്നെ തല്ലിക്കൊന്നാലും അയാളുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടാവില്ല. ഇടക്ക് മദ്യം വിളമ്പി സൽക്കരിക്കാൻ ഒരു കൂട്ടുകാരനും.. അൻവർ. മിക്കവാറും ദിവസങ്ങളിൽ രണ്ടു പേരും കൂടി വീട്ടിലിരുന്ന് മദ്യപിക്കും. കണ്ടു നിൽക്കാൻ കഴിയാതെ തടയാൻ ചെന്നാൽ എന്നെ ഇടിച്ചു താഴെ ഇടും. തൊട്ടടുത്ത് ഭർത്താവ് ഉണ്ടായിട്ടുപോലും കൂടെയിരിക്കുന്ന അൻവറിന്റെ വഴിവിട്ട നോട്ടവും ഭാവവും അനുഭവിക്കേണ്ടിവന്ന സ്ത്രീയാണ് ഞാൻ. ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത്. എല്ലാ സ്ത്രീകളും സന്തോഷിക്കേണ്ട ആ സമയം ഞാൻ പൊട്ടി പൊട്ടി കരയുകയായിരുന്നു. എന്തിനാ ദൈവമേ എനിക്ക് ഇയാളുടെ കുഞ്ഞിനെ തരുന്നത്. ആ കുഞ്ഞും കൂടെ അനുഭവിക്കേണ്ടി വരില്ലേ ഒരച്ഛന്റെ മർദ്ദനം എന്ന് പറഞ്ഞു കരഞ്ഞ ദിവസങ്ങളായിരുന്നു മുഴുവനും. പക്ഷേ ആ കുഞ്ഞിന് വേണ്ടി എല്ലാം സഹിച്ച് എനിക്ക് ജീവിക്കേണ്ടിവന്നു. അവസാനം ഒരു മാലാഖ കുഞ്ഞിനെ എനിക്ക് പടച്ചോൻ തന്നു. ചെറിയ ചെറിയ തല്ലും വഴക്കുമായി എന്റെ മോളും വളർന്നു. പല രാത്രികളിലും ഭർത്താവിനെ പേടിച്ച് ഞാനും ഉപ്പയെ ഭയന്ന് എന്റെ മാളൂട്ടിയും അടുത്ത വീട്ടിൽ പോയി ഒളിച്ചിരുന്നിട്ടുണ്ട്. അങ്ങനെ കുടിച്ചു കുടിച്ചു അവസാനം അയാൾ മരിച്ചു. മരിക്കുന്ന അന്ന് കമ്പനിയിൽ ക്യാഷിന്റെ കാര്യം പറഞ്ഞു വഴക്കും കയ്യേറ്റവുമൊക്കെ ഉണ്ടായിരുന്നു എന്ന് കേട്ടു. മരിച്ചതാണോ കൊന്നതാണോ അതും എനിക്കറിയില്ല. ഞാൻ അതിന്റെ പിന്നാലെ കൂടുതലൊന്നും അന്വേഷിക്കാനും പോയില്ല. ആ ഇടക്ക് തന്നെയാണ് ഒരു ആക്സിഡന്റിൽ എന്റെ ഉപ്പയും ഉമ്മയും മരിക്കുന്നത്. അതോടെ ഞാനും മാളൂട്ടിയും പൂർണമായും ഒറ്റപ്പെട്ടു. അന്നൊക്കെ ഒരുപാട് ഞാൻ കൊതിച്ചിട്ടുണ്ട് ഒരിക്കലെങ്കിലും നീ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന്. പക്ഷേ അങ്ങനെ ഒന്ന് ഉണ്ടായില്ല. പിന്നെ എന്തിനാ ഇപ്പോ ഈ സ്നേഹപ്രകടനം. ഇപ്പോൾ ഞാനും മോളും സന്തോഷമായി ജീവിക്കുന്നുണ്ട്. അമ്മാവന്റെ നല്ല മനസ്സുകൊണ്ട് അവരുടെ വീട്ടിൽ താമസിക്കാൻ സൗകര്യവുമുണ്ട്. ” ” സനാ.. കഴിഞ്ഞതെല്ലാം മറന്നു നമുക്ക് വീണ്ടും പ്രണയിച്ചുടെ. മരണംവരെ നമുക്ക് ഒരുമിച്ച് ജീവിച്ചൂടെ. നിന്റെ മോളെ സ്വന്തമോളെ പോലെ ഒരു ഉപ്പയുടെ സ്നേഹം നൽകി ഞാൻ വളർത്തും. ഇത് നിനക്ക് വിശ്വസിക്കാം. ” “ഹും. ഇനിയും എന്ത് ധൈര്യത്തിലാ നിന്നെ ഞാൻ പ്രണയിക്കേണ്ടത്. നിനക്ക് നല്ലതെന്ന് തോന്നുന്ന വഴി കാണുമ്പോൾ നീ എന്നെയും മോളെയും തനിച്ചാക്കില്ലെന്ന് എന്തുറപ്പാ ഉള്ളത്. ഭർത്താവ് മരിച്ചൊരു സ്ത്രീ തനിച്ചു നടക്കുന്നതു കാണുമ്പോഴുള്ള മറ്റേ രോഗമാണ് നിനക്കും ആ നാറി അൻവറിനുമൊക്കെ ഉള്ളത്. അല്ലാതെ ആ സ്ത്രീയെ സംരക്ഷിക്കാനുള്ള സ്നേഹമല്ല. അവസാനമായി എനിക്ക് പറയാനുള്ളത് കൂടെ ഞാൻ പറയാം. ഇനിയും ഒരുത്തന്റെ കൂടെ ജീവിക്കണമെന്ന ആഗ്രഹം ഈ സനക്കില്ല. കിട്ടുന്ന ശമ്പളം ഒരുമിച്ച് കൂട്ടി ഒരു വീട് വെക്കണം മോളെ പഠിപ്പിക്കണം അത്രയേ ഉള്ളൂ. അതുകൊണ്ട് ദയവുചെയ്ത് ഇനി എന്നെ ശല്യം ചെയ്യാൻ വരരുത്. എന്നെ എന്റെ പാട്ടിനു വിട്ടേക്ക്. ഇതൊരു അപേക്ഷയായി കണ്ടാൽ മതി.” അല്ലുവിന് തിരിച്ചൊന്നും പറയാനുള്ള സമയം പോലും കൊടുക്കാതെ ഒരു പുച്ഛഭാവത്തോടെ സന അവിടുന്ന് തിരിഞ്ഞു നടന്നു. അല്ലുവിന്റെ നിറഞ്ഞുനിന്ന കണ്ണുകൾ അറിയാതെ തുളുമ്പിപ്പോയി. അവളെ പറഞ്ഞിട്ടും കാര്യമില്ല. സത്യങ്ങൾ എന്താണെന്ന് അവൾക്കറിയില്ലല്ലോ. ഒരു ദിവസം എല്ലാം മനസ്സിലാവുമ്പോൾ അവൾ വരും അവളുടെ അല്ലുവിന്റെ അടുത്തേക്ക് തന്നെ. അവളോടുള്ള എന്റെ ഇഷ്ട്ടത്തിന് ഇന്നും ഒരു കളങ്കവും പറ്റാതെ എന്റെ മനസ്സിലുണ്ടെന്ന് അവൾ അറിയുന്നൊരു ദിവസമുണ്ടാവും. വീട്ടുകാരെ വെറുപ്പിച്ച് അന്ന് തന്നെ ഞാനവളെ വിളിച്ചിറക്കി കൊണ്ടുവരാത്തതല്ലേ ഞാൻ ചെയ്ത തെറ്റ്. അല്ലു സ്വയം സമാധാനിച്ചു ഫാസിലിന്റെ അടുത്തേക്ക് നടന്നു. ” ഡാ എന്തായെടാ.. അവൾ എന്തു പറഞ്ഞു. ” ഫാസിൽ പ്രതീക്ഷയോടെ ചോദിച്ചു ” അവളുടെ മനസ്സിൽ ഞാൻ എന്നൊരിഷ്ടം ഇല്ലടാ ഇപ്പോൾ. അവൾ പൂർണമായും എന്നെ വെറുത്തിരിക്കുകയാണ്. അല്ലേലും അവൾക്ക് എന്നിലുള്ള വിശ്വാസം അന്നേ നഷ്ടപ്പെട്ടതല്ലേ. പക്ഷേ എനിക്കെന്റെ സനയില്ലാതെ പറ്റില്ലടാ. അവളെയും ആ കുഞ്ഞിനെയും എനിക്ക് വേണം. ഞാനവരെ പൊന്നുപോലെ നോക്കും .. “ഏയ്‌ സങ്കടപ്പെടാതെടാ. ഞാൻ അവളുടെ അമ്മാവനോടൊന്ന് സംസാരിച്ചു നോക്കട്ടെ.” ” ഞങ്ങളെ തമ്മിൽ അകറ്റിയ ആ അമ്മാവനോട് തന്നെയാണോടാ നീ വീണ്ടും പോയി ചോദിക്കുന്നത്. നടന്നത് തന്നെ. പോരാത്തതിന് സനക്ക് ഒരുതരത്തിലും സമ്മതമല്ല. പിന്നെങ്ങിനെ” ” അത് അന്ന് അവരുടെ സാഹചര്യം അങ്ങനെ ആയതുകൊണ്ടല്ലേ. ഇപ്പോൾ അയാൾക്കും കുറ്റബോധം തോന്നുന്നുണ്ടാവും. പിന്നെ സനയുടെ കാര്യം. അവൾ സത്യങ്ങളൊന്നും ഇതുവരെ അറിഞ്ഞിട്ടില്ല. എല്ലാം നീ തുറന്നുപറയുന്ന അന്ന് അവൾ നിന്നെ വിശ്വസിക്കും. നിന്റെ പ്രണയം അന്നും ഇന്നും ആത്മാർത്ഥമാണെന്ന് നിനക്കും പടച്ചോനും അറിയുമെങ്കിൽ അവളും കുഞ്ഞും നിന്റേത് മാത്രമാവും. അതിന് നമ്മളും കുറച്ച് പരിശ്രമിക്കണം. ചെറുപ്പം മുതലേ ഏതു കാര്യത്തിനും അല്ലുവിന്റെ കൂടിനിൽക്കുന്ന ഫാസിലിന് ഈ കാര്യവും അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. മുഖത്ത് വലിയൊരു കണ്ണടയും സെറ്റ് ചെയ്തു സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിക്കുന്ന ജമാലിക്ക. രാവിലെതന്നെ ജമാലിക്കയെ ഒന്ന് ചൂട് പിടിപ്പിക്കാൻ നല്ല ആവി പറക്കുന്ന കട്ടൻ ചായയുമായി റസിയ കടന്നുവന്നു. സനയുടെ അമ്മാവനും അമ്മായിയും ആണവർ. ചായ ജമാലിക്കയുടെ കയ്യിൽ കൊടുത്ത് തൊട്ടടുത്ത പടിയിൽ റസിയയും ഇരുന്നു. “എന്താ ഇന്നത്തെ ചൂടുള്ള വാർത്ത.” റസിയ പത്രത്തിലേക്ക് എത്തിനോക്കി ചോദിച്ചു. ” ഓരോ ദിവസവും കഴിയുന്തോറും വാർത്തകൾക്ക് ചൂട് കൂടിക്കൂടി വരികയല്ലേ. എന്നും ഒളിച്ചോട്ടക്കും പിടിച്ചുപറിയും തട്ടിക്കൊണ്ടുപോലും കൊലപാതകവും അങ്ങനെ അങ്ങനെ നീണ്ടു കിടക്കുകയല്ലേ ദിനംപ്രതി വാർത്തകൾ. ” ജമാലിക്ക പത്രം മടക്കിവെച്ച് ചായ ഗ്ലാസ് ചുണ്ടോട് ചേർത്തു. ” ഇക്കാ.. ഞാൻ കുറച്ചുദിവസമായി ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു. നമ്മുടെ സന ഭർത്താവ് മരിച്ചൊരു പെൺകുട്ടിയാണ്. ഒരു ചെറിയ കുഞ്ഞിനെയും നോക്കി അവൾ ഇങ്ങനെ ജീവിതം തീർന്നാൽ മതിയോ. അവൾക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ. ചുറ്റും കാമ കണ്ണുകൾ ഉള്ള കാലമാണ്. നമ്മൾ ഉള്ള കാലം അവൾക്കൊരു തണലായിരിക്കും.. അതുകഴിഞ്ഞാൽ ആരാ അവൾക്ക് ഉണ്ടാവുക. അവൾക്ക് സമ്മതമാണെങ്കിൽ അവൾക്ക് യോജിച്ചൊരു ബന്ധം നമുക്ക് കണ്ടെത്തിക്കൂടെ. ” റസിയയുടെ അഭിപ്രായം ജമാലിക്കയോട് പറഞ്ഞു. ” ഞാനും രണ്ടു മൂന്നു ദിവസമായിട്ട് ഇതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. നമ്മളറിയാത്ത ഒരു പ്രശ്നം കൂടെയുണ്ട് ഇതിനിടയിൽ . സന മോള് ഈ അടുത്താണ് എന്നോടാ കാര്യം പറഞ്ഞത്. ” ചായ ക്ലാസ് റസിയയുടെ കയ്യിൽ കൊടുത്ത് ജമാലിക്ക ഒന്നുകൂടെ നിവർന്നിരുന്നു. ” എന്ത് കാര്യം അവൾക്ക് അറിയുന്ന ഏതേലും നല്ല പയ്യന്മാരുണ്ടോ. ” റസിയ ആകാംക്ഷയുടെ ചോദിച്ചു. ” അതല്ല. സനയെ കെട്ടിയിരുന്നവന്റെ ഒരു കൂട്ടുകാരൻ ഉണ്ടത്രേ അൻവർ എന്നൊരുത്തൻ. അവന്റെ കൂടെ കുടിച്ചു കൂത്താടി നടന്നിരുന്നവൻ. അവൻ മരിച്ചതിൽ പിന്നെ ഈ അൻവർ സനയെ വല്ലാതെ ശല്യം ചെയ്യുന്നത്രേ. അവന്റെ കൂടെ ജീവിക്കണം എന്ന് പറഞ്ഞിട്ട്. ഇല്ലെങ്കിൽ മാളൂട്ടിയെയും അവളെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട് പോലും. ” “അള്ളാ.. എന്നിട്ട് എന്താ സന മോള് പറഞ്ഞത്.” ” അവൾ എന്തു പറയാൻ, ഒരു കള്ളുകുടിയന്റെ കൂടെ ജീവിച്ചിട്ട് കണ്ണുനീർ മാത്രമാണ് ആ കുട്ടിക്ക് കിട്ടിയത്. അതിനു കാരണക്കാർ ഞാനും അവളുടെ ഉപ്പയും ഒക്കെ തന്നെയാണല്ലോ . അറിഞ്ഞുകൊണ്ട് ചെയ്തതല്ലെങ്കിലും ഇന്നും കുറ്റബോധം മാത്രമാണ് എന്റെ മനസ്സ് മുഴുവൻ. ഇനിയും അറിഞ്ഞുകൊണ്ട് അങ്ങനെ ഒരുത്തന്റെ കൂടെ ഞാൻ അവളെ പറഞ്ഞയക്കുകയില്ല. സന പോവുകയുമില്ല. റസിയാ,ഇയ്യ് പറഞ്ഞപോലെ ഒരാഗ്രഹം മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ. കണ്ണടയുന്നതിന് മുമ്പ് സനയേയും മാളൂട്ടിയെയും ഭദ്രമായൊരു കൈയിൽ ഏൽപ്പിക്കണം. വിവാഹ ജീവിതത്തിന്റെ സുഖവും സന്തോഷവും എന്താണെന്ന് ആ കുട്ടിയും അറിയണം. ” ” പക്ഷേ ഒരു രണ്ടാം വിവാഹം എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ ഒരാളെ കണ്ടെത്താനും പാടാ. പോരാത്തതിന് ഒരു കുഞ്ഞുള്ളതല്ലേ.. കുട്ടിയെ ഏറ്റെടുക്കുന്നവരെയൊ ക്കെ കിട്ടാൻ വലിയ പാടാണ്. ” ” അതിനൊന്നും ഒരു പ്രയാസവും ഇല്ല റസിയ. നല്ല ചെറുപ്പക്കാരനൊക്കെ ഉണ്ട്. പക്ഷേ സനമോള് സമ്മതിക്കത്തില്ല. ” ജമാലിക്ക കണ്ണട ഊരി കയ്യിൽ പിടിച്ച് കസേരയിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നോക്കി നിന്നു തുടർന്നു. ” ആ ഹംസ ഹാജിയുടെ മോനില്ലേ ഫാസിൽ. അവൻ ഇന്നലെ എന്നെ കണ്ട് സംസാരിച്ചിരുന്നു. സന മുമ്പ് സ്നേഹിച്ചിരുന്ന ആമാലിനെ പറ്റി. അവനിപ്പോഴും സനയെയും മാളൂട്ടിയെയും സ്വീകരിക്കാൻ തയ്യാറാണെന്ന്. അതൊരു പാവം ചെക്കനാ. സ്നേഹിക്കാൻ മാത്രം അറിയുന്ന മനസ്സുള്ളവൻ. പണവും സമ്പാദ്യവും കുറച്ച് കുറവാണെന്ന് മാത്രം.. ഈയൊരു കാരണം തന്നെയാണല്ലോ അവരെ തമ്മിൽ അകറ്റി മറ്റേ കല്യാണത്തിലേക്ക് നമ്മൾ എടുത്തു ചാടിയത്. പാവം ചെക്കൻ. സനക്ക് അവനോടുള്ള വെറുപ്പും ദേഷ്യവും അവളുടെ മനസ്സിൽ കുത്തിനിറച്ചതും ഞാനും അവളുടെ ഉപ്പയും തന്നെയാണല്ലോ. അതുകൊണ്ടുതന്നെ ഈ ഒരു ബന്ധത്തിന് അവൾ സമ്മതിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. ഇനി സമ്മതിക്കാൻ വേണ്ടി എല്ലാ സത്യങ്ങളും പറഞ്ഞു കഴിഞ്ഞാൽ അവൾക്ക് എന്നോടും വെറുപ്പായിരിക്കും. പിന്നെ നമ്മുടെ വീട്ടിലും നിൽക്കാൻ കൂട്ടാക്കില്ല അവൾ. എന്തു ചെയ്യുമെന്ന് ഒരു പിടിയും ഇല്ല. അല്ലെങ്കിൽ എല്ലാം അമാൽ തന്നെ അവളോട് തുറന്നുപറയട്ടെ. എല്ലാം കേട്ട് കഴിയുമ്പോൾ സന നമ്മളെ ഒഴിവാക്കിയാലും സുരക്ഷിതമായൊരു കയ്യിൽ അവളും മാളൂട്ടിയും എത്തിച്ചേരുന്നല്ലോ. അതുമതി.. ” ജമാലിക്ക ഒരു നെടുവീർപ്പോടെ അകത്തേക്ക് പോയി പിന്നാലെ റസിയയും. കുറച്ചു ദിവസത്തിനുശേഷം രണ്ടും കൽപ്പിച്ച് ജമാലിക്ക സനയുടെ അടുത്ത് ചെന്നിരുന്നു. ” ഹാ.. മാമൻ ഉറങ്ങിയില്ലേ. സമയം ഒരുപാട് ആയല്ലോ” സന ചുമരിലെ ക്ലോക്കിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. ” കിടക്കാൻ പോവുകയായിരുന്നു. അതിനുമുമ്പ് നിന്നോട് ഒരു കാര്യംപറയാനുണ്ട്. അത് കഴിഞ്ഞിട്ട് ആവാം ഉറക്കം എന്ന് കരുതി. ” ” എന്നാ മാമൻ പറഞ്ഞോളൂ ഞാൻ കേട്ടോളാം ” സന ബെഡ്ഷീറ്റ് വിരിച്ചുകൊണ്ട് ഒരു ഒഴുക്ൻമട്ടിൽ പറഞ്ഞു. “മോളെ.. നിന്റെ ഉമ്മയും ഉപ്പയും മരണപ്പെട്ടു. അവരുള്ളപ്പോൾ നീ സന്തോഷമായി ജീവിക്കുന്നത് കാണാൻ അവർക്ക് കഴിഞ്ഞില്ല. എല്ലാം പടച്ചോന്റെ വിധിയല്ലേ. അതുകൊണ്ട് ഇനിയെങ്കിലും ഈ സമ്മതിക്കണം..” ” എന്ത് സമ്മതിക്കണം എന്ന് മാമൻ പറയുന്നത്. ” വിവാഹ കാര്യമാണെന്ന് മനസ്സിലായ സന ഒരു താല്പര്യമില്ലാത്ത പോലെ ചോദിച്ചു. ” നീ ഒരുപാട് ആഗ്രഹിച്ചിരുന്നില്ലേ മോളെ അമാലിന്റെ കൂടെയുള്ള ഒരു ജീവിതം. അവൻ ഇപ്പോഴും തയ്യാറാ നിന്നെയും മാളൂട്ടിയെയും സ്വന്തമായി സ്വീകരിക്കാൻ. ഞങ്ങൾ നോക്കിയിട്ട് നിങ്ങളെ രണ്ടുപേരെയും പൊന്നുപോലെ നോക്കാൻ കഴിയുന്ന മനുഷ്യൻ അവൻ മാത്രമാണ് ” ” മാമന് തന്നെ എല്ലാം അറിയുന്നതല്ലേ. നിങ്ങൾ പറഞ്ഞപോലെ കൂടെ ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചിരു. പക്ഷേ പ്രാണനായി കണ്ടിട്ടും അവൻ എന്നെ ചതിച്ചില്ലേ. അതുകൊണ്ടല്ലേ എനിക്കൊരു കള്ളുകുടിയനെ കിട്ടിയതും എല്ലാം ഞാൻ അനുഭവിക്കേണ്ടി വന്നതും. ചതിച്ചവരെ വീണ്ടും വിശ്വസിക്കാൻ ഇത്തിരി പാടാ. അവനെ ഓർക്കുന്നതുപോലും എനിക്കിഷ്ടമല്ല. അവന്റെ എന്നല്ല ഒരു പുരുഷന്റെ കൂടെയും ജീവിക്കാൻ ഇനി എനിക്ക് പേടിയാ. ഞാനും മാളൂട്ടിയും എങ്ങനെയെങ്കിലുമൊ ക്കെ കഴിഞ്ഞോളാം. ” സനയുടെ മറുപടി കേട്ട് ജമാലിക്കയുടെ കണ്ണ് നിറഞ്ഞു. അവനെ അവൾ ഇത്രമാത്രം വെറുക്കാൻ ഞാനും കൂടെ കാരണക്കാരനാണല്ലോ എന്ന് ഓർത്തുപോയി. ” മോള് ഒന്നുകൂടെ നന്നായി ആലോചിക്ക് ” അതും പറഞ്ഞ് ജമാലിക്ക റൂമിൽ നിന്നും പുറത്തിറങ്ങി.സന ഡോർ ലോക്ക് ചെയ്തു. “ഹും. എന്നോട് നേരിട്ട് സംസാരിച്ചിട്ടും ഒന്നും നടക്കില്ല എന്നായപ്പോൾ ഇപ്പൊദേ മാമന്റെ കാലുപിടിച്ച് സമ്മതിപ്പിക്കാൻ തീരുമാനിച്ചതായിരിക്കും. ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് അവനെ വിശ്വസിക്കാൻ കഴിയില്ല.. ചതിയൻ. ഹും ” സന സ്വയം പിറുപിറുത്തുകൊണ്ട് തലവഴി പുതപ്പിട്ടു മൂടി മാളൂട്ടിയുടെ ഓരം പറ്റി കിടന്നു. ” മാളൂട്ടി.. മാളൂട്ടിക്ക് അങ്കിളിനെ മനസ്സിലായോ” ” മനസ്സിലായല്ലോ എന്റെ ഉമ്മിയുടെ ഫ്രണ്ട് അല്ലേ. ” മാളൂട്ടി നാണത്തോടെ ചോദിച്ചു. ” അതേലോ.. ഉമ്മിയുടെ ഫ്രണ്ടാണ്. ” ” അങ്കിളിന്റെ പേരെന്താ.” ” എന്റെ പേര് അമാൽ. മാളൂട്ടി തൽക്കാലം അല്ലു അങ്കിളേ എന്ന് വിളിച്ചാൽ മതി.. Ok ” അല്ലു മാളൂട്ടിയുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു. “ഹാ.. അതുപോട്ടെ ഇന്ന് മാളൂട്ടിയുടെ ഉമ്മി എവിടെ..” അല്ലു ആകാംക്ഷയോടെ ചോദിച്ചു. ” ഉമ്മിക്ക് സുഖമില്ല. ഇന്ന് മാളൂട്ടി തനിച്ചാ സ്കൂളിൽ പോകുന്നത്. ” മാളൂട്ടി പരിഭവം പറഞ്ഞു. ” എന്നാ മാളൂട്ടി അങ്കിളിന്റെ കൂടെ ബൈക്കിൽ കയറ്.ഞാൻ സ്കൂളിൽ കൊണ്ടു വിടാം. വഴിയിൽ വെച്ച് മാളൂട്ടിക്ക് ചോക്ലേറ്റും വാങ്ങിത്തരാം കേട്ടോ. ” അല്ലു മാളൂട്ടിയുടെ താടിയിൽ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു. മാളൂട്ടി തലയാട്ടി സമ്മതം മൂളിയപ്പോഴേക്കും അല്ലു അവളെ പൊക്കിയെടുത്ത് ബൈക്കിൽ ഇരുത്തി. മാളൂട്ടിയെയും കൊണ്ട് ബൈക്ക് ചീറിപ്പാഞ്ഞു. ഇടക്ക് വെച്ച് അവൾക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റ് തന്നെ വാങ്ങിക്കൊടുത്തു. യാത്ര തുടർന്നു. ” അല്ലു അങ്കിളേ ഇതല്ല സ്കൂളിലേക്കുള്ള വഴി. അങ്കിൾ എന്നെ എങ്ങോട്ടാ കൊണ്ടുപോകുന്നത്. ” ആ കുഞ്ഞു മനസ്സിൽ ഭയത്തിന്റെ വീഴാൻ തുടങ്ങി. ” ഇതുതന്നെയാണ് മോളെ വഴി. മോൾ ചെറിയ കുട്ടിയല്ലേ വഴി അറിയാത്തതുകൊണ്ട് തോന്നുന്നതാണ് കേട്ടോ. ” മാളൂട്ടി എത്ര പറഞ്ഞിട്ടും അല്ലു കേൾക്കാതെ ആയപ്പോൾ അവൾ ചിണുങ്ങാൻ തുടങ്ങി. “എനിക്ക് പേടിയാവുന്നു. എന്നെ എന്റെ ഉമ്മിയുടെ അടുത്തേക്ക് കൊണ്ടാക്കിതാ. എനിക്ക് അങ്കിളിനെ പേടിയാ..ഉമ്മീ ഉമ്മീ..” മാളൂട്ടി കരയാൻ തുടങ്ങി. ” ഏയ് മാളൂട്ടി കരയുന്നതെന്തിനാ. അങ്കിൾ ഇനിയും മിഠായി വാങ്ങിത്തരാം. ടോയ്സ് വാങ്ങിത്തരാം. മോള് കരയാതിരിക്കൂ ട്ടോ. ” ബൈക്കിന്റെ സ്പീഡ് കൂടിക്കൊണ്ടിരുന്നു. ” വേണ്ടങ്കിളേ. എനിക്ക് ഉമ്മിയുടെ അടുത്ത് പോയാൽ മതി.” മാളൂട്ടിങ്ങലടിച്ചു കൊണ്ട് വീണ്ടും വീണ്ടും പറഞ്ഞു. “ഉമ്മിയുടെ അടുത്ത് കൊണ്ടുവിടാം. അതിനുമുമ്പ് നമുക്കാ പുഴയിൽ ഒന്നിറങ്ങിയാലോ. മാളൂട്ടിയെ അങ്കിൾ നീന്തൽ പഠിപ്പിച്ചു തരാം.” മാളൂട്ടി എതിർത്തെങ്കിലും അല്ലു കുഞ്ഞിനെ പുഴയിലേക്ക് വലിച്ചിറക്കി. “ഉമ്മീ.. ഉമ്മീ..” മാളൂട്ടി നിലവിളിച്ചു. ” മാളൂട്ടീ………. ” ഒരലർച്ചയോടെ സന ഉറക്കത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റു. ” എന്റെ മാളൂട്ടി… മോളൂട്ടി…. നീ എവിടെ.. ” സന വെപ്രാളത്തോടെ മാളൂട്ടിയെ പരതിനോക്കി. ” എന്താ ഉമ്മി.. ഉമ്മി എന്തിനാ കരയുന്നത്. ഞാൻ ഉമ്മിയുടെ അടുത്ത് തന്നെയുണ്ടല്ലോ. ” മാളൂട്ടി ഉറക്കച്ചവയിൽ കണ്ണ് തിരുമ്മി കൊണ്ടു പറഞ്ഞു. ” അത് പിന്നെ… ഒന്നുല്ല മാളൂട്ടി..മാളൂട്ടി ഉറങ്ങിക്കോ. ഉമ്മി എന്തോ സ്വപ്നം കണ്ടതാ. ” സന ആകെ വീർത്തു. മാളൂട്ടിയെ ചേർത്തു കിടത്തി അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവളെ ഉറക്കി. ദുസ്വപ്നത്തെ പഴിച്ചുകൊണ്ട് സന വീണ്ടും എഴുന്നേറ്റിരുന്നു. പതിയെ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു. നിലാവെളിച്ചം പതിച്ചിരുന്ന ജനൽ പാളി പതിയെ തുറന്നു. നേർത്ത തണുത്ത കാറ്റ് അവൾക്കൊരു ആശ്വാസമായി. ” എന്തിനാ പടച്ചോനെ നീ ഇങ്ങനെയുള്ള സ്വപ്നങ്ങളൊക്കെ കാണിച്ചുതരുന്നത്. അല്ലു എന്തിനാ എന്റെ മോളെ തട്ടിക്കൊണ്ടുപോകുന്നത്. എന്നെ സ്വന്തമാക്കാൻ വേണ്ടി എന്റെ മോളെ ഇല്ലാതാക്കാനുള്ള തന്ത്രം മെനയുന്നുണ്ടാവുമോ അവൻ. നിനക്കറിയാലോ, ഒരുപാട് പരീക്ഷണങ്ങൾ അനുഭവിച്ചവളാണ് ഞാൻ. എന്നും കണ്ണീര് മാത്രമായിരുന്നു കൂടെ . ഇനിയും നീ പരീക്ഷിക്കല്ലേ അള്ളാ. അൻവറിനെ ആയിരുന്നു പേടി. പക്ഷേ അല്ലു.. ഏയ്‌ എന്തൊക്കെ പറഞ്ഞാലും അവൻ അങ്ങനെയൊന്നും ചെയ്യില്ല. ഇന്നലെ കിടക്കാൻ സമയം മാമൻ അവനെക്കുറിച്ച് സംസാരിച്ചതല്ലേ. അതുകൊണ്ടാവും അവൻ തന്നെ സ്വപ്നത്തിൽ വന്നത്. സന സ്വയം സമാധാനിച്ചു. മോളെയും ഇറുകെ പിടിച്ചു കണ്ണടച്ചു കിടന്നു. അതേ രാത്രി പല ചിന്തകളും അല്ലുവിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മനസ്സിൽ സനയുടെ മുഖം മാത്രം. എഴുന്നേറ്റിരുന്നു മേശപ്പുറത്തെ ബോട്ടിൽ എടുത്ത് കുറേ വെള്ളം കുടിച്ചു. ജമാലിക്ക സനയോട് ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകുമോ. ഉണ്ടെങ്കിൽ അവൾ സമ്മതിച്ചിട്ടുണ്ടാകുമോ. സമ്മതിച്ചില്ലെങ്കിൽ ഞാനിനി ആർക്കുവേണ്ടി കാത്തിരിക്കണം . ചോദ്യങ്ങൾ പലതും അല്ലുവിന്റെ മനസ്സിനെ തളർത്തിക്കൊണ്ടിരുന്നു. വർഷങ്ങൾക്കു മുമ്പ് സനക്ക് വേണ്ടി മാത്രം പണിതുവെച്ച മെഹർ ബോക്സിൽ നിന്നും കയ്യിലെടുത്തു. അവൻ നിറകണ്ണുകളോടെ ആ മാലയിൽ അമർത്തി ചുമ്പിച്ചു. “സനാ.. ഈ മഹർ ഇതുവരെ ഞാൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ അണിഞ്ഞിട്ടില്ല. ഇനി എന്റെ മരണംവരെ ഒരു പെണ്ണിന്റെ കഴുത്തിലും അണിയുകയുമില്ല. ഈ മഹറിനവകാശി നീ മാത്രമാണ് പെണ്ണേ.. നീ അറിയാത്ത ഒരുപാട് കഥകളുണ്ട് നമ്മുടെ ജീവിതത്തിൽ. ഞാൻ നിന്നിൽ നിന്നും ഒഴിഞ്ഞു മാറിയ കഥ. പക്ഷേ നമ്മുടെ പ്രണയം പവിത്രമായിരുന്നതുകൊണ്ടല്ലേ വിധി വീണ്ടും നിന്നെ എന്റെ മുന്നിൽ കൊണ്ടിട്ടു തന്നത്. ഇനിയും വൈകിപ്പിച്ചാൽ ചിലപ്പോൾ പടച്ചോൻ പോലും നമ്മളോട് പിണങ്ങും. അതുകൊണ്ട് എല്ലാ സത്യങ്ങളും നീ അറിയണം. അറിഞ്ഞു കഴിയുമ്പോൾ നിനക്ക് എന്നോടുള്ള വെറുപ്പെല്ലാം മാറും. പണ്ടത്തെതിനെക്കാളും അധികം നീ എന്നെ സ്നേഹിക്കും. ഈ മഹറ് നിന്റെ കഴുത്തിൽ അണിയുന്നതോടെ നീയും മാളൂട്ടിയും എന്റേത് മാത്രമാവും. അല്ലു കണ്ണുകൾ തുടച്ചു ആ മാലയിൽ ഒന്നുകൂടെ ചുംബിച്ചു. അവൻ ഫോണെടുത്ത് ഫാസിലിനു വിളിച്ചു. ” ഫാസി.. നീ ഉറങ്ങിയോ ” “എന്താടാ.. ഈ പാതിരാത്രിക്ക് വിളിച്ച് ഉറങ്ങിയോ എന്നോ. നിന്നെപ്പോലത്തെ കോഴികൾ ഉണ്ടാകും വല്ലോടത്തും ഉറങ്ങാതെ.” ഫാസിൽ അവനെ കളിയാക്കി. “ഒന്ന് പോടാ.. പിന്നെ. ഞാനൊരു കാര്യം പറയാൻ വിളിച്ചതാ.” ” ഈ നേരത്ത് എന്ത് കാര്യം. എന്തേലും പ്രശ്നമുണ്ടോ. ” ” ഏയ് ഒന്നുല്ലടാ. മനസ്സിന് എന്തൊക്കെയോ ഒരു ടെൻഷൻ. കിടന്നിട്ട് ഉറക്കം വരുന്നില്ല. സന മാത്രമാണ് മനസ്സു മുഴുവൻ. ഞാൻ അവളോട് എല്ലാ കാര്യങ്ങളും നാളെ തന്നെ തുറന്നു പറഞ്ഞാലോ എന്ന് ആലോചിക്കായിരുന്നു. അല്ലാതെ പറ്റില്ലെടാ ഇനി. ” അതെന്തായാലും നന്നായി. എത്രകാലം എന്ന് കരുതിയ ഇങ്ങനെ പരസ്പരം തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നടക്കുന്നത്. ആർക്കൊക്കെയോ വേണ്ടി എന്തിനാ നിങ്ങളുടെ പവിത്രമായ പ്രണയത്തെ ഇല്ലാതെയാകുന്നത്. സന എല്ലാം കേട്ട് കഴിയുമ്പോൾ നിന്റെ കാലത്തിൽ വീഴും. നിന്നെ മനസ്സിലാക്കും. എനിക്കുറപ്പാണ്. നീ നാളെ രാവിലെ ജംഗ്ഷനിൽ വാ. ഞാൻ അവിടെ ഉണ്ടാവും. അവൾ ഓഫീസിൽ പോകുമ്പോൾ നമുക്ക് കണ്ട് സംസാരിക്കാം. സമയമില്ലെങ്കിൽ ഓഫീസിൽ പോയി ഫ്രീ ടൈമിൽ അവളെ പുറത്തേക്കു വിളിക്കാം. Ok” ” Ok ടാ.. ” സനക്ക് നേരത്തെ ഓഫീസിൽ എത്തേണ്ട ആവശ്യമുള്ളത് കൊണ്ട് തന്നെ അന്ന് മാളൂട്ടിയെ കുട്ടികളുടെ കൂടെ നിർത്തി സന നേരത്തെ പോയി.. ഓഫീസിൽ തിരക്കിട്ട് വർക്ക് ചെയ്യുന്നതിന്റെ ഇടക്കാണ് അമ്മാവൻ ജമാലിക്കയുടെ ഫോൺകോൾ വരുന്നത്. ” ഹലോ മാമാ പറയൂ..” ജോലി തിരക്കായത് കൊണ്ട് തന്നെ ഫോൺ ചെവിയോട് ചേർത്ത് ഒരു ഒഴുക്കൻമട്ടിലാണ് അവർൾ സംസാരിച്ചതെങ്കിലും സിസ്റ്റത്തിനു മുന്നിൽ ഇരിക്കുന്ന സനയുടെ വലതു കൈയിലെ മൗസ് നല്ല ശ്രദ്ധയോടെ തന്നെ അവൾ ചലിപ്പിക്കുന്നു. ” മോളെ നീ പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിൽ എത്തണം. ” ജമാൽ വെപ്രാളത്തോടെ പറഞ്ഞു. ” എന്താ മാമാ കാര്യം.” ഒരു നിമിഷത്തെ ശ്രദ്ധ അവൾ ഫോണിലേക്ക് മാറ്റി. ” മോളെ അത്.. നമ്മുടെ മാളൂട്ടിക്ക് ചെറിയൊരു ആക്സിഡന്റ്. പേടിക്കാനൊന്നും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ആ അമാലിന്റെ ബൈക്ക് തട്ടിയതാണ് എന്നാണ് കേട്ടത്. മോള് സമയം കളയാതെ വേഗം ഹോസ്പിറ്റലിലേക്ക് വാ .” മറുത്തൊന്നും കേൾക്കാൻ നിൽക്കാതെ ജമാൽ കോൾ കട്ട് ചെയ്തു. സന ആകെ വിയർക്കാൻ തുടങ്ങി. പടച്ചോനെ…എന്റെ മാളൂട്ടി. അപ്പോ ഇന്നലെ ഞാൻ കണ്ട സ്വപ്നം.. അല്ലു എന്റെ മോളെ കൊല്ലാൻ തീരുമാനിച്ചത് തന്നെയാണോ. വിശ്വസിക്കാൻ കഴിയാതെ സനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ശരീരം തളരുന്നത് പോലെ തോന്നി. കൂടെയുള്ള ഒരു സ്റ്റാഫിന്റെ സഹായത്തോടെ ഓട്ടോ പിടിച്ച് അവർ ഹോസ്പിറ്റലിൽ എത്തി. ” എന്റെ മോൾക്കൊന്നു വരുത്തരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു അവളുടെ മനസ്സ് നിറയെ. മാളൂട്ടിക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലാത്തതുകൊണ്ട് ഉച്ചയോടെ തന്നെ റൂമിലേക്ക്മാറ്റിയിരുന്നു. അതേ ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ മരണത്തോട് മല്ലടിച്ച് അല്ലുവും. അല്ലുവിന്റെ സ്ഥിതി മോശമാണെന്നും കൂടുതൽ പ്രതീക്ഷയൊന്നും വേണ്ട എന്നും ഡോക്ടർ പറഞ്ഞപ്പോൾ ഫാസിൽ ഡോക്ടറുടെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു. ” ഡോക്ടർ.. എന്റെ അല്ലുവിനെ രക്ഷിക്കണം ഡോക്ടർ . കൂടെ പിറന്നില്ല എന്നേയുള്ളൂ. കൂടെ നടക്കാത്ത ഒരു ദിവസം പോലുമില്ല..അവനെ രക്ഷിക്കാൻ പറ്റില്ലെങ്കിൽ എന്നെയും അങ്ങ് കൊന്നേക്ക് ഡോക്ടർ.. ” ഫാസിലിന്റെ നിസ്സഹായാവസ്ഥ കണ്ടു ഡോക്ടറുടെ കണ്ണുപോലും നിറഞ്ഞു പോയി. ഫാസിൽ പെട്ടെന്ന് എഴുന്നേറ്റു ഡോക്ടറുടെ കയ്യിൽ മുറുകെപ്പിടിച്ചു. ” ഡോക്ടർ പറ.. എന്ത് വില കൊടുത്തും എനിക്കെന്റെ അല്ലുവിന്റെ ജീവൻ രക്ഷിക്കണം.. ഡോക്ടറ് എന്തെങ്കിലും ഒന്ന് പറ. ” ഡോക്ടർ ജോർജ്,ഫാസിലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചു. “ഞാൻ പറഞ്ഞല്ലോ. അമാലിപ്പോൾ അബോധാവസ്ഥയിലാണ്. ചെറിയൊരു സർജറി മാത്രമാണ് ഇപ്പോൾ കഴിഞ്ഞത്. ഇനി ബോധം തിരിച്ചു കിട്ടിയിട്ടേ എന്തെങ്കിലും പറയാൻ പറ്റൂ. അങ്ങനെ സംഭവിച്ചാൽ തന്നെ അത് എത്ര ദിവസത്തേക്കെന്നോ എത്ര മണിക്കൂറുകൾ എന്നോ നമുക്ക് പറയാൻ പറ്റില്ല. ഫാസിലിന് അറിയാലോ കാര്യമായ പരിക്കാണ് അമാലിന്റെ തലക്ക് സംഭവിച്ചത്. പിന്നെ.. മുകളിലുള്ളവനല്ലേ വലിയവൻ. നമ്മുടെ ഏതു തീരുമാനവും നിമിഷനേരം കൊണ്ട് മാറ്റിമറിക്കാൻ കഴിവുള്ളവനാണവൻ.. So, ഇപ്പോൾ ഏറ്റവും വലിയ മരുന്ന് അമാലിന് വേണ്ടി പ്രാർത്ഥിക്കുന്നതാണ്. നീ പറഞ്ഞു കേട്ടിടത്തോളം നല്ലൊരു മനസ്സിനുടമയാണ് അവൻ. ദൈവത്തിന്റെ അടുത്തായാലും അവൻ ഉന്നതസ്ഥാനത്താ യിരിക്കും.” ഫാസിലിന് മുഖം പൊത്തി കരയാനേ കഴിഞ്ഞുള്ളൂ. താഴേക്ക് ഊർന്ന് പോകുന്നതുപോലെ. ഐസിയുവിന്റെ മുൻപിലെ വരാന്തയിൽ കുറേസമയം അങ്ങോട്ടുമിങ്ങോട്ടും നടന്നു. കുറച്ചു സമയത്തിനുശേഷം ഡോക്ടർ ഫാസിലിനെ ഡോക്ടറുടെ മുറിയിലേക്ക് വിളിച്ചു. ഡോക്ടർ പറഞ്ഞതനുസരിച്ച് ഡോക്ടറിന് അഭിമുഖമായി ഫാസിൽ കസേരയിൽ ഇരുന്നു. ” ഡോക്ടർ വിളിച്ചത്.. ” ഫാസിൽ ഒരു പ്രതീക്ഷയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി. ” ചെറിയൊരു കാര്യം സംസാരിക്കാൻ വേണ്ടിയാണ്. ഈ സമയം എന്നെ ഒരു ഡോക്ടറായി കാണേണ്ട. ഒരു ഉറ്റസുഹൃത്തിന്റെ സ്ഥാനത്ത് കണ്ടാൽ മതി. അമാലിന്റെ കഥകൾ ഫാസിൽ പറഞ്ഞു കേട്ടിടത്തോളം മനസ്സിന് വല്ലാത്തൊരു വിങ്ങലാണ്. അമാൽ സ്നേഹിക്കുന്ന ആ കുട്ടി ഇപ്പോൾ ഈ ഹോസ്പിറ്റലിൽ തന്നെ ഉള്ള സ്ഥിതിക്ക് ഫാസിലിന് അവളോടൊന്ന് കാര്യങ്ങൾ പോയി സംസാരിച്ചൂടെ. ആ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിച്ചതല്ലേ അവളെ. ഒരുപക്ഷേ എല്ലാം അറിയുമ്പോൾ ദേഷ്യമെല്ലാം മാറി അവൾ അമാലിനെ കാണാൻ വരും. ഒരുപക്ഷേ അവളുടെ സാമീപ്യം അമാലിന്റെ കണ്ണ് തുറപ്പിച്ചാലോ. അത്രയ്ക്കും അവന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയവളല്ലേ അവൾ. ഇനി അതല്ല.അമാലിന്റെ അവസ്ഥ ഞാൻ പറഞ്ഞതല്ലേ. രണ്ടോ മൂന്നോ ദിവസങ്ങൾ അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾ. എല്ലാം അവസാനിച്ചതിനുശേഷം ആ കുട്ടി എല്ലാം അറിഞ്ഞിട്ട് എന്ത് കാര്യം. പിന്നെ ആ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും. അതുകൊണ്ട് നിന്റെ എല്ലാമായ, നീ അല്ലു എന്ന് വിളിക്കുന്ന നിന്റെ അമാലിന് വേണ്ടി ഞാൻ പറയുവാ.. ചെല്ല്. ചെന്ന് എല്ലാം പറയ്. ” ഡോക്ടറുടെ ആ സ്നേഹത്തോടെയുള്ള സംസാരം ഫാസിലിന്റെ മനം നിറച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം അവൻ സനയുടെ റൂം ലക്ഷ്യം വച്ച് നടന്നു. മാളൂട്ടിയുടെ സ്ഥിതി അറിയാനും അവന് ആകാംക്ഷയായി. അനുവാദത്തിന് കാത്തുനിൽക്കാതെ ഫാസിൽ പതിയെ ഡോർ തുറന്നു. ഫാസിലിനെ കണ്ടതും സന അവനു നേരെ പൊട്ടിത്തെറിച്ചു. “ഹോ.. ചത്തോ എന്നറിയാൻ വന്നതായിരിക്കും അല്ലേ. ഇല്ല.കൂട്ടുകാരനോട് ചെന്ന് പറഞ്ഞേക്ക് കൊല്ലാൻ ആഗ്രഹിച്ച കുഞ്ഞ് പടച്ചോന്റെ കാരുണ്യം കൊണ്ട് ചെറിയ മുറിവുകളുടെ രക്ഷപ്പെട്ടു എന്ന്. ആരുമറിയാതെ എന്റെ കുഞ്ഞിനെ ഇല്ലാതാക്കി കഴിഞ്ഞാൽ ഞാൻ അവന്റെ കൂടെ ഇറങ്ങിച്ചെന്ന് ജീവിക്കും എന്നായിരിക്കുമല്ലേ അവന്റെയും നിന്റെയുമൊക്കെ ചിന്ത. ഇല്ലെങ്കിൽ കുഞ്ഞിനെയും ഏറ്റെടുക്കേണ്ടി വരും. അതൊരു ബാധ്യതയാകില്ലേ. അതുകൊണ്ട് അവളെ അങ്ങ് ഇല്ലാതാക്കാനുള്ള ശ്രമം . best ഐഡിയ.. നാണമില്ലല്ലോ അവന് ഒരിക്കൽ വഞ്ചിച്ചു പോയിട്ട് വീണ്ടും എന്റെ മുമ്പിൽ വന്നു കെഞ്ചാൻ.” ” നിർത്തെടി. അവനെക്കുറിച്ച് പറയാൻ ഇനിയും നിന്റെ നാവ് പൊങ്ങിയാൽ കൊന്നുകളയും ഞാൻ.. ” ഫാസിലിന്റെ ശബ്ദം ആ ഹോസ്പിറ്റലിലാകെ മുഴങ്ങി. സനക്ക് നേരെ ചൂണ്ടിയ അവന്റെ വിരൽ വിറക്കുന്നുണ്ടായിരുന്നു. ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു വിടർന്നിരുന്നു. ദേഷ്യം ചുണ്ടിൽ കടിച്ചമർത്താൻ ശ്രമിച്ചെങ്കിലും ഇനിയും അവന് ഒരുപാട് പറയാനുണ്ട്. ബഹളം കേട്ട് റൂമിന് മുമ്പിൽ ആളുകൾ കൂടി. ” എന്തറിഞ്ഞിട്ടാടീ നീ കിടന്ന് തുള്ളുന്നത്. ആരടി നിന്റെ മോളെ കൊല്ലാൻ ശ്രമിച്ചത്. എന്റെ അല്ലുവോ. എങ്ങനെ തോന്നിയെടീ നിനക്കിത് പറയാൻ. ഇന്നുവരെ അറിഞ്ഞുകൊണ്ട് ഒരു ജീവിയെയും വേദനിപ്പിക്കാത്ത അവന് നിന്റെ എന്നല്ല ഒരുത്തന്റെ മക്കളെയും കൊല്ലാൻ കഴിയില്ല. കാരണം മനസ്സാക്ഷിയുള്ളൊരു മനുഷ്യനാ അവൻ. വിശ്വസിക്കുകയല്ല ചെയ്യേണ്ടത്. ആദ്യം സത്യം എന്താണെന്ന് അറിയാൻ ശ്രമിക്ക്. എന്നിട്ട് നിന്റെ വായിലുള്ളത് വിളമ്പ് . നീ ഈ പറഞ്ഞതൊക്കെ ഇപ്പോ ഞാനേ കേട്ടൊള്ളൂ. ഇത് അല്ലു കേട്ടിരുന്നെങ്കിൽ മരണക്കിടയിൽ കിടക്കുന്ന അവൻ ഈ നിമിഷം തന്നെ ഹൃദയം പൊട്ടി മരിച്ചേനെ. മാറ്റിവെച്ചത്. അപ്രതീക്ഷിതമായി സനയുടെ വായിൽ നിന്നും അല്ലുവിനെ കുറിച്ച് മോശം വാക്കുകൾ കേട്ടപ്പോൾ ഫാസിൽ പരിസരം മറന്നു പൊട്ടിത്തെറിച്ചു. സന പെട്ടെന്ന് നിശബ്ദയായി ഫാസിലിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവന്റെ ശബ്ദം ആ ഹോസ്പിറ്റലിൽ ആകെ മുഴങ്ങി. ഡോക്ടർ ജോർജും അവിടെ എത്തിയിരുന്നു. ഫാസിലിന്റെ ദേഷ്യം കണ്ട് സനയുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു. ഫാസിൽ ഒന്നുകൂടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. ” നിന്റെ മോൾക്ക് എന്താ സംഭവിച്ചത് എന്ന സത്യം അറിയണോ നിനക്ക്. മാളൂട്ടി സ്കൂൾ ബസ്സിനെ വെയിറ്റ് ചെയ്യുമ്പോൾ കുറച്ച് അപ്പുറത്ത് ഞാനും അല്ലുവും ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ബുള്ളറ്റിൽ ഒരുത്തൻ വന്ന് മാളൂട്ടിയുടെ അടുത്ത് വണ്ടി നിർത്തി. തോളിലൂടെ ഒരു മുണ്ടിട്ട് നീണ്ടു വളർന്ന മുടിയൊക്കെ ഉള്ള ഒരുത്തൻ മാളൂട്ടിക്ക് മിഠായി കൊടുക്കുന്നതു കണ്ടു. ” ” അൻവറാണോ. ” സനയുടെ വായിൽ നിന്നും പെട്ടെന്ന് ആ പേര് വന്നു. അവൾ പെട്ടെന്ന് ഷോക്കായ പോലെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. ” ഏതവനാണ് എന്നൊന്നും ഞങ്ങൾക്കറിയില്ല. മാളൂട്ടിയോട് എന്തൊക്കെയോ ചോദിച്ചും പറഞ്ഞും അവളെ വണ്ടിയിൽ എടുത്തിരുത്തി. വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോഴേക്കും ഞങ്ങൾ അവനോട് ആരാണെന്ന് ചോദിക്കാൻ ചെന്നതും അവൻ വണ്ടിയെടുത്ത് ഒറ്റ പോക്കായിരുന്നു. ഒരു ബൈക്കിൽ അല്ലുവും മറ്റൊന്നിൽ ഞാനും അവന്‍റെ പിന്നാലെ പോയെങ്കിലും അവൻ പരമാവധി സ്പീഡ് കൂട്ടി. പിന്നെ അല്ലു ഒന്നും നോക്കിയില്ല . അവന്റെ ജീവൻ പോലും ശ്രദ്ധിക്കാതെ അവൻ പിന്നാലെ കുതിച്ചു. മാളൂട്ടിയെ രക്ഷപ്പെടുത്തണമെന്ന് മാത്രമായിരുന്നു അവന്റെ മനസ്സിൽ. കുറെ ദൂരം എത്തിയപ്പോൾ ആ ബുള്ളറ്റിന്റെ മുമ്പിൽ ചെന്ന് അല്ലു ക്രോസ് ബൈക്ക് ക്രോസ് ചെയ്തതും രണ്ടു വണ്ടിയും കൂട്ടിയിടിച്ച് മാളൂട്ടി റോഡിന്റെ സൈഡിലേക്ക് വീണു. എന്റെ അല്ലു ചീറിപ്പാഞ്ഞു വന്ന ലോറിയുടെ അടിയിലേക്കും.. ഓടിച്ചെന്ന് അവനെ വാരിയെടുത്തപ്പോഴും പാതി ജീവനിലും അല്ലു പറഞ്ഞത് മാളൂട്ടി മാളൂട്ടി എന്നായിരുന്നു. അത്രയ്ക്ക്….അത്രയ്ക്ക് കാര്യമായിരുന്നു നിന്നെയും മോളെയും അവന്.. എന്നിട്ട് നീ.. ” മുഴുവനിപ്പിക്കാൻ കഴിയാതെ ഫാസിലിന്റെ ശബ്ദമിടറി. ഒരു പ്രതിമകണക്കെ എല്ലാം കേട്ട് നിൽക്കാനേ സനക്ക് കഴിഞ്ഞുള്ളൂ. അൻവറാണ് മാളൂട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് അവൾക്ക് ബോധ്യമായി. ആ ഹോസ്പിറ്റൽ തന്നെ നിശബ്ദമായി. സനയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ” ഇനിയുമുണ്ട് നീ അറിയാത്ത കുറെ കഥകൾ. കേൾക്കണോ നിനക്ക്. നീ ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്ന അല്ലു നിനക്ക് വേണ്ടി ചെയ്ത നന്മയുടെ കഥകൾ. നീ പറഞ്ഞില്ലേ അന്ന് ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചു ആത്മാർത്ഥമായി പ്രണയിച്ചിട്ട് അവസാനം അല്ലുവിന് ബിസിനസും പണവുമൊക്കെ ആയപ്പോൾ നിന്നെ ഇട്ടേച്ചു പോയെന്ന് . അതൊന്നും അല്ലടി സത്യം. കാശുള്ളൊരു കുടുംബത്തിൽ നിന്നും നിനക്ക് ഒരു വിവാഹാലോചന വന്നപ്പോൾ നിന്റെ ഉപ്പയും അമ്മാവനും വന്നു പറഞ്ഞതാ അവനോട് ആ ബന്ധത്തിൽ നിന്നും പിന്മാറാൻ. അതിനുമാത്രം കഴിയില്ല എന്ന് അല്ലു കരഞ്ഞു പറഞ്ഞിട്ടും നിന്റെ ഉപ്പ അവന്റെ കാലുപിടിച്ചു പറഞ്ഞു, എന്റെ മോൾക്ക് പടച്ചോൻ ഒരു വഴി തെളിയിച്ചു തന്നതാ..കാശുള്ള കുടുംബത്തിലെ പയ്യനാണ്.. ആ വിവാഹം നടക്കുന്നതോടെ എന്റെ മോള് രക്ഷപ്പെടും.ഒരു കൂലിപ്പണിക്കാരനായ നിനക്ക് നിക്കാഹ് കഴിപ്പിച്ചു തന്ന് എന്റെ മോള് കഷ്ടപ്പെടുന്നതിനേക്കാളും ഒരുപാട് സമ്പത്തുള്ള ഒരുത്തന്റെ കൂടെ സന്തോഷമായി കഴിയുന്നത് കാണാനാണ് ഈ ഉപ്പാന്റെ ആഗ്രഹം. ഇതും പറഞ്ഞ് വീണ്ടും വീണ്ടും അല്ലുവിന്റെ കാലുപിടിച്ചപ്പോൾ തകർന്നു പോവുകയായിരുന്നു അവൻ. തന്റെ മോളെ ഒരു പണക്കാരനോട് നിക്കാഹ് കഴിപ്പിക്കുന്ന ഒരു ഉപ്പയുടെ സന്തോഷത്തിനു മുമ്പിൽ അല്ലുവിന് തോൽക്കേണ്ടിവന്നു. നീയുമായി ഒരു ഫോൺകോൾ പോലും ഉണ്ടാവരുതെന്ന് നിന്റെ ഉപ്പ പറഞ്ഞു. അതുകൊണ്ട ഹൃദയം പിടയുന്ന വേദനയോടെ അവൻ നിന്നിൽ നിന്നും ഒഴിഞ്ഞു മാറിയത്. അല്ലാതെ അവനൊരു ബിസിനസും മണ്ണാങ്കട്ടയും ഉണ്ടായിട്ടല്ല. നീ പറയുന്നപോലെ അവന്റെ കയ്യിൽ കാശുണ്ടായപ്പോൾ നിന്നെ വേണ്ടെന്ന് വെച്ചതല്ല. അവന്റെ കയ്യിൽ കാശുണ്ടായിട്ടുമില്ല. ” സന ഒരു അമ്പരപ്പോടെയാണ് എല്ലാം കേട്ട് നിന്നത്. ഒന്നും വിശ്വസിക്കാൻ കഴിയാതെ അവൾ അമ്മാവന്റെ മുഖത്തേക്ക് നോക്കി. വാക്കുകൾ പുറത്തേക്കെടുക്കാൻ കഴിയാതെ സനയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. ഒന്നും പറയാനില്ലാതെ ജമാലിക്ക തലതാഴ്ത്തി നിൽക്കുകയാണ്. ആരോടൊക്കെയോ ഉള്ള പ്രതികാരമെന്നോണം ഫാസിൽ വീണ്ടും ശബ്ദമുയർത്തി. ” നിന്റെ ഉപ്പയെയും അമ്മാവനെയും ഞാൻ കുറ്റപ്പെടുത്തുകയല്ല. ഏതൊരു പിതാവും ആഗ്രഹിക്കുന്നതേ നിന്റെ ഉപ്പയും ആഗ്രഹിച്ചുള്ളൂ. തന്റെ മോള് രക്ഷപ്പെടണമെന്ന് മാത്രം. സന്തോഷമായി കഴിയണമെന്നും. അതുതന്നെയാടി എന്റെ അല്ലുവും നിനക്ക് വേണ്ടി ചെയ്തത്. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി മാറിനിൽക്കാൻ അവൻ തയ്യാറായില്ല. ഞങ്ങൾ പലതവണ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ടും ഞാൻ ജീവനോളം സ്നേഹിച്ച പെണ്ണ് മറ്റൊരുത്തന്റെ കൂടെയാണെങ്കിലും അവൾ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയണമെന്ന് പറഞ്ഞ് ഒരാങ്ങളയുടെ സ്ഥാനത്തുനിന്ന് അവൻ ആ പയ്യനെ കുറിച്ച് അന്വേഷിക്കാൻ ഇറങ്ങി. കേട്ടിടത്തോളം അവൻ ശരിയല്ല,മുഴുക്കുടിയൻ ആണെന്നറിഞ്ഞു. കുടിച്ചുവന്ന് വീട്ടിലും പ്രശ്നമുണ്ടാക്കുമെന്നറിഞ്ഞു . ഓരോ കാരണങ്ങൾ പറഞ്ഞു അവന്റെ കൂട്ടുകാരെയും വീട്ടിൽ കൊണ്ടുവന്ന് കൂത്താടുന്നവനാണെന്നറിഞ്ഞു.. അല്ലുവിന് താങ്ങാൻ പറ്റുന്നതിലും അപ്പുറത്തേക്കായിരുന്നു അതെല്ലാം. ഈ സത്യങ്ങളെല്ലാം അല്ലു നിന്റെ ഉപ്പയോട് പറയാൻ ചെന്നിട്ട് നിന്റെ ഉപ്പ ഒന്നും കേൾക്കാൻ തയ്യാറായില്ല. ദയവു ചെയ്തു ഈ വിവാഹം മുടക്കരുത് എന്ന് പറഞ്ഞു അവനെ മടക്കിവിട്ടു. പലതവണ ഞങ്ങൾ അവനോട് പറഞ്ഞു നീ ഇതോർത്ത് ടെൻഷനാവല്ലേ.. അത് വിട്ടുകള എന്നൊക്കെ. പക്ഷേ ഒരോ ദിവസവും അവൻ നിനക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്. നാട്ടിൽ വേറെ പെൺകുട്ടികൾ ഇല്ലാഞ്ഞിട്ടല്ല. നിന്നെ അവന് അത്രയ്ക്ക് ജീവനായിരുന്നു.. ” അല്ലുവിനെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ഭയമാണ് ഫാസിലിനെ ഭ്രാന്തനാക്കുന്നത്. എല്ലാം കൂടെ അവനിലൊരു ദേഷ്യമായി മാറി . കണ്ടുനിന്ന ഡോക്ടർക്ക് പോലും എന്തു പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അറിയുന്നില്ല. ഡോക്ടർ ഫാസിലിന്റെ ഷോൾഡറിൽ തട്ടി ശാന്തനാവാൻ പറഞ്ഞു. പക്ഷേ അല്ലു ഒരിക്കലും സനയെ ചതിച്ചു പോയതല്ല എന്ന് ഫാസിലിന് തെളിയിക്കണമായിരുന്നു. “ഡോക്ടറേ… ഡോക്ടറിന് അറിയോ ഇവൾക്ക് ഈ കുഞ്ഞിന്റെ ഡെലിവറി സമയത്ത് എന്തോ പ്രശ്നങ്ങൾ ഉണ്ടായിട്ട് ബ്ലഡ് വേണമെന്ന് പറഞ്ഞു. ആരോ വാട്സപ്പ് ഗ്രൂപ്പിൽ അത്യാവശ്യമായി ബ്ലഡ് വേണമെന്ന് പറഞ്ഞിട്ട post കണ്ട്,ഇവളുടെയും അവന്റെയും ബ്ലഡ് ഗ്രൂപ്പ് ഒന്നാണെന്ന് അറിയായിരുന്ന അവൻ,ആർത്തലച്ചു പെയ്യുന്ന മഴയെ പോലും വകവെക്കാതെ ഓടുകയായിരുന്നു ഹോസ്പിറ്റലിലേക്ക്. അവന്റെ സനയുടെ ജീവൻ രക്ഷിക്കാൻ.” അപ്രതീക്ഷിതമായി ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും സന ഫാസിലിന്റെ മുഖത്തേക്ക് ഒരത്ഭുതത്തോടെ നോക്കി നിന്നു. ” അതേടി…അവന്റെ രക്തം കൂടിയാ നിന്റെ ശരീരത്തിലൂടെ ഒഴുകുന്നത്.” ഫാസിലിന്റെ ദേഷ്യത്തിലുള്ള സംസാരമെല്ലാം നിയന്ത്രണമില്ലാതെ കണ്ണിലൂടെ ഒഴുകാൻ തുടങ്ങി.. ” അവസാനമായി ഒരാഗ്രഹമേ അവനു ബാക്കിയുണ്ടായിരുന്നുള്ളൂ. കഴിഞ്ഞതെല്ലാം മറന്ന് തെറ്റിദ്ധാരണയെല്ലാം മാറി ആർക്കൊക്കെയോ വേണ്ടി വേർപിരിയേണ്ടി വന്ന രണ്ട് ഹൃദയങ്ങളും വീണ്ടും ഒരുമിക്കണമെന്ന്. നിന്റെയും മാളൂട്ടിയുടെയും കൂടെയുള്ള ഒരു ജീവിതം. അതിനുവേണ്ടി ഈ സത്യങ്ങളെല്ലാം തുറന്നുപറയാനായിരുന്നു നിന്നെയും പ്രതീക്ഷിച്ചു രാവിലെ അവൻ വന്നത്. പക്ഷേ പടച്ചോന്റെ കണക്കുകൂട്ടൽ മറ്റൊന്നായില്ലേ. നിനക്ക് വേണ്ടി പണികഴിപ്പിച്ച മഹർ ഇന്നും അവന്റെ പോക്കറ്റിൽ ഒരു തീരാനോവായി കിടപ്പുണ്ട്. ” കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ സന പൊട്ടി പൊട്ടി കരഞ്ഞു. ഫാസിലിന്റെ മുമ്പിൽ മുട്ടുകുത്തിയിരുന്നു. ” എന്റെ.. എന്റെ അല്ലു… എന്തിനാടാ എല്ലാവരും കൂടെ എന്നെ ഒരു കോമാളിയാക്കിയത്. നിനക്കെങ്കിലും എല്ലാം എന്നോട് പറയാമായിരുന്നില്ലേ. ഞാനെന്തു മാത്രം തെറ്റിദ്ധരിച്ചു എന്റെ അല്ലുവിനെ. എനിക്ക്.. എനിക്കെന്റെ അല്ലുവിനെ ഒന്ന് കാണാനെങ്കിലും പറ്റുമോ.. പ്ലീസ്.. ഒരുവട്ടമെങ്കിലും അവനെയൊന്ന് കണ്ട് അവനോട് മാപ്പ് പറയാനാ.. പ്ലീസ്. ” സന ഫാസിലിന്റെ മുമ്പിൽ കൈകൂപ്പി അപേക്ഷിച്ചു. ” കാണാൻ പറ്റുമായിരിക്കും. പക്ഷേ നീ മാപ്പ് പറഞ്ഞാൽ അവന് കേൾക്കാൻ കഴിയുമോ എന്നറിയില്ല. അവനൊന്നും തിരിച്ചു പറയാനും കഴിയില്ല. ഇനി ഒരു പക്ഷേ നീ അവനെ കാണാൻ ചെല്ലുമ്പോഴേക്കും അവൻ പടച്ചോന്റെ അടുത്തേക്ക് പോയിട്ടുണ്ടാകുമോ എന്നുമറിയില്ല.. ” സന മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ഡോക്ടർ അവരെ രണ്ടുപേരെയും ഐസിയുവിന്റെ മുമ്പിൽ എത്തിച്ചു. സാഹചര്യങ്ങളെല്ലാം സനയെ പറഞ്ഞു മനസ്സിലാക്കി. ഡോക്ടറുടെ അനുവാദത്തോടെ അവർ അല്ലുവിന്റെ അരികിലെത്തി. അല്ലുവിനെ കണ്ടു തകർന്നുപോയവൾ. ഒരു നിമിഷത്തേക്ക് ശ്വാസം നിലച്ച പോലെയായി. ശരീരമാസകലം വയറുകൾ ഘടിപ്പിച്ചു ഒരു പ്രതികരണവുമില്ലാതെ അല്ലുവിന്റെ കിടപ്പു കണ്ടപ്പോൾ സനക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. “ഡാ.. അല്ലു. ഞാൻ നിന്റെ സനയെ കൊണ്ടുവന്നിട്ടുണ്ടെടാ.. നോക്കടാ.. അവൾക്കിപ്പോ നിന്നോടൊരു ദേഷ്യവുമില്ല. സത്യങ്ങളൊന്നും അവൾ അറിയാത്തതു കൊണ്ടല്ലേ ഇത്രയും നാൾ നിന്നോട് ദേഷ്യം കാണിച്ചത്. ഒന്ന് കണ്ണ് തുറന്നു നോക്കടാ. ഇനി ഇവൾ നിന്നെ വിട്ടു പോകില്ല.. നോക്കെടാ ” ഫാസിൽ അല്ലുവിന്റെ കാതിൽ പതുക്കെ പറഞ്ഞുകൊണ്ടിരുന്നു. സന കണ്ണുതുടച്ചുകൊണ്ട് അല്ലുവിന്റെ കാൽക്കൽ ചെന്നിരുന്നു. ” അല്ലു..മാപ്പ് ചോദിക്കാൻ പോലും ഈ പെണ്ണിന് അർഹതയുണ്ടോ എന്നറിയില്ല. പാപിയാണെടാ ഞാൻ. ഒന്നുമറിയാതെയാണേലും എന്തുമാത്രം വെറുത്തതാ ഞാൻ നിന്നെ. എന്നിട്ടും ആ മനസ്സിൽ എനിക്ക് നീ നൽകിയ സ്ഥാനം… തോറ്റുപോയില്ലടാ ഞാൻ. ” സന അവന്റെ കാലിൽ നെറ്റി അമർത്തി പൊട്ടിക്കരഞ്ഞു. അവന്റെ കാല് അവൻ വലിക്കുന്ന പോലെ തോന്നി. കാലിന്റെ ചലനം മനസ്സിലായ സന ഫാസിലിനെ ഒന്നു നോക്കി. ഒരു പ്രതീക്ഷ തോന്നിയ ഡോക്ടർ സനയോട് അവന്റെ അടുത്തിരുന്ന് അവന്റെ പേര് വീണ്ടും വീണ്ടും വിളിക്കാൻ പറഞ്ഞു. സന പതുക്കെ അല്ലുവിന്റെ മുഖത്ത് തട്ടി വിളിച്ചു. “അല്ലു.. അല്ലു.. നോക്കടാ. നിന്റെ സനയാടാ വിളിക്കുന്നത്. ഒന്ന് കണ്ണ് തുറക്കെടാ..” സനയുടെ സ്പർശനം അല്ലുവിന്റെ കണ്ണുകളെ പതുക്കെ തുറപ്പിച്ചു. അല്ലു ആയാസപ്പെട്ട് അവളെ ഒന്ന് നോക്കി. ഡോക്ടറുടെ മുഖത്ത് ഒരു പ്രതീക്ഷ തെളിഞ്ഞെങ്കിലും അത് എത്ര സമയത്തേക്കെന്ന് ഡോക്ടർക്ക് സംശയമായിരുന്നു. ഫാസിൽ സന്തോഷം കൊണ്ട് ഡോക്ടറെ ചേർത്തുപിടിച്ചു. ” ഡോക്ടർ.. ഇനി അല്ലുവിന്റെ സർജറി നടത്താലോ.. അല്ലേ. ഞാൻ പണം കണ്ടെത്തിക്കോട്ടെ. എത്ര വേണമെങ്കിലും ഞാൻ കൊണ്ടുവരാം ഡോക്ടർ. അല്ലുവും ഇവളും സന്തോഷമായി ജീവിക്കുന്നത് കണ്ടാൽ മാത്രം മതി എനിക്ക്.” ” ഫാസിൽ വെയിറ്റ്. നമുക്ക് കുറച്ചു സമയം കൂടെ കാത്തിരിക്കേണ്ടതുണ്ട്. ഈ രാവ് പുലരുവോളമെങ്കിലും. ” ഡോക്ടർ ഫാസിലിനെ പറഞ്ഞു മനസ്സിലാക്കി. സന അല്ലുവിന്റെ കൈയിൽ മുറുകെ പിടിച്ചു മുഖത്തോട് മുഖം ചേർത്തിരുന്നു. ” എന്തിനാ അല്ലു എനിക്ക് വേണ്ടി നീ ഇങ്ങനെ കഷ്ടപ്പെടുന്നത്. ഒരു ജന്മം മുഴുവൻ എനിക്ക് വേണ്ടി മാത്രം നീ ജീവിച്ചു തീർത്തില്ലേ. കഷ്ടപ്പെട്ടു ജീവിച്ചില്ലേ..അവസാനം എന്റെ മോളുടെ ജീവനു വേണ്ടി നീ നിന്റെ ജീവൻ തന്നെ മറന്നു പോയില്ലേഡാ. അതുകൊണ്ടല്ലേ നീ ഇപ്പോ ഈ അവസ്ഥയിലായത്. എന്നിട്ടും നീ എന്റെ മോളുടെ ജീവനെടുക്കാൻ ശ്രമിച്ചതാണെന്ന് പറഞ്ഞു ഞാൻ നിന്നെ എന്തുമാത്രം കുറ്റപ്പെടുത്തി. പടച്ചോൻ പോലും പൊറുക്കുമോ ഞാൻ നിന്നോട് ചെയ്ത പാപം . സ്നേഹംകൊണ്ട് തോൽപ്പിച്ച് കളഞ്ഞില്ലെടാ നീയെന്നെ. അന്നൊരു വാക്കെന്നോട് പറഞ്ഞിരുന്നെങ്കിൽ ഇറങ്ങി വരുമായിരുന്നല്ലോ ഞാൻ. അത്രയ്ക്ക് ഇഷ്ടമായിരുന്നില്ലേ എനിക്ക് നിന്നെ. മറ്റൊരുത്തന്റെ ഭാര്യയായിട്ടും നീ സമയാസമയം എന്റെ കാര്യങ്ങൾ അന്വേഷിച്ചു ചെയ്തു കൊണ്ടിരുന്നു. ഞാനൊന്നും അറിഞ്ഞത് പോലുമില്ല. നിന്റെ രക്തം എന്റെ ശരീരത്തിലൂടെ ഒഴുകുന്നത് പോലും ഫാസിൽ പറഞ്ഞിട്ടല്ലേ ഞാൻ അറിഞ്ഞത്. എന്നിട്ട് എന്തായി,ഞാൻ തോറ്റു. നീ ജയിച്ചു. എവിടേലും പോയി നശിച്ചോട്ടെ എന്ന് കരുതിക്കൂടായിരുന്നോ നിനക്ക്. ” സന കുറ്റബോധം കൊണ്ട് മുഖം പൊത്തി പൊട്ടി പൊട്ടി കരഞ്ഞു. സന്തോഷം കൊണ്ടായിരിക്കാം അല്ലുവിന്റെ കണ്ണുകൾ നിറഞ്ഞു. പതിയെ അവന്റെ കൈ സനയെ പരതാൻ തുടങ്ങി. അവളുടെ കയ്യിൽ പിടുത്തം മുറുക്കി. എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ തിരി തെളിഞ്ഞു. സന പതിയെ എഴുന്നേറ്റു. ” ഫാസിൽ എനിക്കൊരു ആഗ്രഹമുണ്ട്. സാധിപ്പിച്ചു തരണം. ” സന ഫാസിലിന്റെ മുമ്പിൽ കൈകൂപ്പി അപേക്ഷിച്ചു. ” പറ എനിക്ക് പറ്റുന്ന എന്തും ഞാൻ ചെയ്തുതരും. ” ” ഇന്നുമുതൽ മരണം വരെ എനിക്ക് അല്ലുവിന്റെ നല്ല പാതിയായി ജീവിക്കണം. മാളൂട്ടിയെ ഓർത്ത് ഇതുവരെ ഞാൻ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ ഇവനെന്നെ തോൽപ്പിച്ചില്ലേ. എന്റെ മാളൂട്ടിക്ക് ഏറ്റവും സുരക്ഷിതമായ ഒരിടം അത് അല്ലു മാത്രമാണ്. ഒരച്ഛന്റെ കരുതൽ നൽകാൻ പൂർണമായും കഴിയുന്നവൻ. ” സനയുടെത് ഉറച്ച തീരുമാനമായിരുന്നു. ഡോക്ടർ അവരിൽ ഒരാളായി എല്ലാത്തിനും കൂടെ നിന്നു. അല്ലു സൂക്ഷിച്ചിരുന്ന മഹറ് ഫാസിലിന്റെയും ഡോക്ടറുടെയും പൂർണ്ണ സഹായത്തോടെ സനയുടെ കഴുത്തിൽ അണിഞ്ഞു. ആ റൂമിൽ മുഴുവൻ നക്ഷത്രങ്ങൾ വന്നു നിറഞ്ഞതു പോലെ. ഒരായിരം മുല്ല പൂവിന്റെ ഗന്ധമായിരുന്നു അവിടം. അല്ലുവിന്റെ സ്നേഹം അവന് സംസാരത്തിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും സന അവന്റെ കവിളിൽ നൽകിയ ദീർഘനേര ചുംബനം ഡോക്ടറുടെയും ഫാസിലിന്റെയും കണ്ണ് നിറച്ചു. കൂടെ ചുണ്ടിലൊരു പുഞ്ചിരിയും. മാളൂട്ടിക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അമ്മാവനെ കൂടെ നിർത്തി ഇന്നത്തെ ദിവസം സന അല്ലുവിന്റെ കൂടെ നിൽക്കാൻ തീരുമാനിച്ചു. ഡോക്ടറും ഫാസിലും പുറത്തേക്കിറങ്ങി. ആ ഐ സി യു അവർക്ക് മണിയറയായി ഒരുക്കുമ്പോൾ ഡോക്ടറുടെ ഹൃദയം പിടക്കുന്നുണ്ടായിരുന്നു. ഈ സന്തോഷം എത്ര ദിവസത്തേക്ക് എന്നറിയാതെ അയാളുടെ ഉള്ളം വിതുമ്പി കൊണ്ടിരുന്നു. സമയം രാത്രി 12 മണി കഴിഞ്ഞു. സന അല്ലുവിന്റെ മുടിയിൽ തലോടിക്കൊണ്ടിരുന്നു. എല്ലാം ശരിയാവും തിരിച്ചുവരും നമുക്ക് സന്തോഷമായി ഒരുമിച്ച് ജീവിക്കണമെന്ന് സന അവനോട് പറയുന്നുണ്ടായിരുന്നു. ആ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോഴെപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി. ഒന്നു നെഞ്ചോട് ചേർത്ത് പിടിക്കാൻ കഴിയാതെ, നെറ്റിയിൽ ഒന്ന് ചുംബിക്കാൻ കഴിയാതെ കിടന്ന കിടപ്പിൽ കണ്ണിമ ചിമ്മാതെ അല്ലു സനയെ നോക്കി കിടന്നു. ഉള്ളിൽ സന്തോഷത്തിന്റെ കടൽ ഇരമ്പുന്നുണ്ട്. ഇടക്ക് സന ഞെട്ടിയുണർന്നപ്പോൾ വേഗം അല്ലുവിനെയാണ് നോക്കിയത്. കണ്ണുകൾ അടച്ചു കിടക്കുകയാണ്. നല്ല ഉറക്കമാണെന്ന് കരുതിയ സനയൊന്ന് ഞെട്ടി. കയ്യിൽ പിടിച്ചപ്പോൾ തണുത്തുറഞ്ഞിട്ടുണ്ട്. വേഗം ഫാസിലിനെ വിളിച്ചു. അവൻ ഡോക്ടറെയും കൂട്ടി ഓടിയെത്തി. അല്ലുവിനെ പരിശോധിച്ച ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു. സഹതാപത്തോടെ സനയെയും ഫാസിലിനെയും ഒന്നു നോക്കി. ” എന്താ ഡോക്ടർ.. അല്ലുവിന് എന്തെങ്കിലും” ഫാസിലിന് ശബ്ദം തൊണ്ടയിൽ കുരുങ്ങി. “ഡോക്ടർ.. എന്താ..എന്റെ അല്ലുവിന്.. പറ ഡോക്ടർ..” സന പരിസരം മറന്നു ഡോക്ടറുടെ ഷർട്ടിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു. ഡോക്ടർ രണ്ടുപേരെയും ചേർത്തുപിടിച്ചു. ” അമാൽ നമ്മെ വിട്ടു പോയി. പക്ഷേ അവന് ഈ ഭൂമിയിൽ നിന്നും ലഭിക്കാവുന്നതിൽ ഏറ്റവും വലിയ സന്തോഷവുമായാണ് പോയത്. അവൻ ജീവനുതുല്യം സ്നേഹിച്ച സനയുടെ ഭർത്താവായിട്ട്.” സന പൊട്ടിക്കരയുകയായിരുന്നു. വിതുമ്പലടക്കാൻ കഴിയാതെ ഫാസിലും. “അപ്പൊ.. എന്റെ.. എന്റെ അല്ലു ഇനി എന്റെ കൂടെയില്ലേ.” വിശ്വസിക്കാൻ കഴിയാതെ സന അല്ലുവിന്റെ അരികെയിരുന്നു . “അല്ലൂ… തനിച്ചാക്കി പോകാനായിരുന്നേൽ എന്തിനാ എന്നെ കൂടെ കൂട്ടിയത്. എനിക്ക് ഇനിയും ഒരുപാട് കഥകൾ നിന്നോട് പറയാനുണ്ടായിരുന്നു. ഒന്നും കേൾക്കാൻ നിൽക്കാതെ നീ പോവാണോ. നിന്റെ സന്തോഷങ്ങൾ എനിക്ക് കാണിച്ചു തരാൻ നിന്നില്ലല്ലോ നീ. ഇങ്ങനെ പോകാനായിരുന്നേൽ എന്തിനാ ഒരു ജന്മം മുഴുവൻ എന്നെ സ്നേഹിച്ചു നീ ഇല്ലാതെയാക്കിയത്. എന്തേലും ഒന്ന് പറ അല്ലു. ഞാൻ ചങ്കു പൊട്ടി കരഞ്ഞിട്ടും നിനക്ക് ഒരു സങ്കടവുമില്ലേ. നീ ചിരിച്ചുകൊണ്ട് കിടക്കുകയാണല്ലോ. എന്തിനാ പടച്ചോനെ എന്നെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നത്. ഞാൻ കാരണം എത്ര അനുഭവിക്കേണ്ടിവന്നു എന്റെ അല്ലു. ഇതിപ്പോ എനിക്കും മാളൂട്ടി വേണ്ടിയല്ലേ നിനക്ക് ഈ അവസ്ഥ വന്നത് അല്ലു. എല്ലാവരുടെയും സന്തോഷം മാത്രം നീ ആഗ്രഹിച്ചു. അവസാനം എനിക്ക് വേണ്ടി നീ ജീവൻ വരെ കൊടുത്തു. ഇതിനൊക്കെ പകരം തരാൻ എന്റെ കയ്യിൽ ഒന്നുമില്ല അല്ലു. ഒരു നൂറു ജന്മം ഞാൻ നിന്നെ സ്നേഹിച്ചാലും ഈ ജന്മം നീ എന്നെ സ്നേഹിച്ചതിന് പകരമാവില്ല എന്നറിയാം.” “സന എഴുന്നേൽക്ക് ” ഡോക്ടർ അവളെ അവിടുന്ന് എഴുന്നേൽപ്പിച്ചു. “ഡോക്ടർ. ഒരേ ഒരു രാത്രി ഞാൻ അല്ലുവിന്റെ ഭാര്യയായി. ഒന്നും ഒന്നിനും പകരമാവില്ല എന്നറിയാം. എന്നാലും ഇനിയുള്ള ജീവിതം ഞാൻ അല്ലുവിന്റെ വിധവയായി മാത്രം ജീവിക്കും. ഓർത്തിരുന്ന് ഈ ജന്മം മുഴുവൻ തീർക്കേണ്ടി വന്നാലും മരണംവരെ അല്ലു മാത്രമായിരിക്കും എന്റെ മനസ്സ് നിറയെ.” സന ഉറച്ച വാക്കുകളോടെ പറഞ്ഞു. ഒന്ന് കരയാൻ പോലും കഴിയാതെ ഫാസിൽ എല്ലാത്തിനും സാക്ഷിയാവുകയായിരുന്നു. Writing – Sahla Pathechali.

One comment

  1. This article is fantastic! The insights provided are very valuable. For those interested in exploring more, check out this link: LEARN MORE. Looking forward to the discussion!

Leave a Reply

Your email address will not be published. Required fields are marked *