അമ്മ

“അമ്മ ” ‘ഇന്ന് കുറച്ചു നേരത്തെ സ്കൂളിൽ എത്തണം,! ഇന്ദു ടീച്ചർ വേഗത്തിൽ നടന്നു,സ്കൂളിലെ പുതിയ ആഡിറ്റോറിയത്തിന്റെ ഉത്ഘാടനം ഇന്നാണ്, എം ൽ എ, ഒക്കെ വരുന്ന ചടങ്ങാണ്, നേരത്തെ എത്തിയില്ലെങ്കിൽ അത് മതി ഹെഡ്മിസ്ട്രസിന്റെ ചീത്ത കേൾക്കാൻ, ഹൈസ്കൂളിൽ മലയാളം അധ്യാപിക ആണ് ഇന്ദു! സ്റ്റോപ്പ്‌കളിലൊക്കെ നിർത്തിയും ഇഴഞ്ഞും ആനവണ്ടിയിൽ സ്കൂളിൽ എത്തിയപ്പോഴേക്കും കുറച്ചു വൈകി, ഒപ്പിടാൻ രജിസ്റ്റർ എടുത്തപ്പോൾ വട്ട കണ്ണടക്കുള്ളിലൂടെ തറപ്പിച്ചു നോക്കുന്ന ഹെഡ്മിസ്‌ട്രെസ്‌ ന്റെ കണ്ണുകളെ കണ്ടില്ലെന്നു നടിച്ചു..* സൈൻ ചെയ്തു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് ആരോ പേര് വിളിച്ചത്,,, ദേവി ടീച്ചർ ആണല്ലോ ? ദേവി ടീച്ചർ ഹൈ സ്കൂളിൽ തന്നെ ഹിസ്റ്ററി അധ്യാപിക ആണ്, തന്റെ ഏറ്റവും അടുത്ത സുഹൃത്ത്! ദേവി ആണ് ഇന്നത്തെ പരിപാടിയുടെ കാര്യങ്ങൾ നിയന്തിക്കുന്നതിൽ മുൻപിൽ ഉള്ളത്, “എന്തായി ദേവി കാര്യങ്ങൾ ഒക്കെ? “ഒൻപത് മണിക്ക് തന്നെ കാര്യ പരിപാടി തുടങ്ങില്ലേ? “എല്ലാം കറക്റ്റ് സമയത്ത് തന്നെ നടക്കും.. താൻ ഈശ്വര പ്രാർത്ഥനക്കുള്ള കുട്ടികളെ നോക്കു.. അതിനാണ് തന്നെ ഞാൻ വിളിച്ചത്”… ചിരിച്ചു കൊണ്ട് ദേവി മറുപടി തന്നു.. “ദേവി ടീച്ചറെ ചിരിക്കാതെ കണ്ടിട്ടില്ല, നല്ല പെട തരുന്നതും ചിരിച്ചു കൊണ്ടാണ് ന്ന് “എന്ന് ക്ലാസ്സിലെ ഒരു വികൃതി പറഞ്ഞതോർത്തു ഞാൻ മുൻപോട്ടു നടന്നു “ശരി ദേവി ഞാൻ ക്ലാസ്സ്‌ വരെ പോയിട്ട് വരാം”… ക്ലാസ്സ്‌ മുറിയിലെ വരാന്തയിൽ ബഞ്ചുകൾ നിരത്തി ഇട്ടിരിക്കുന്നു, അതിൽ നിന്നു ഓരോ ബഞ്ചുകൾ രണ്ടു പേരായി പിടിച്ചു കൊണ്ടിടാൻ ആൺകുട്ടികളുടെ തിരക്ക്.. “ടീച്ചർ സെറ്റ് സാരിയുടുത്തപ്പോ കാണാൻ നല്ല ഭംഗി ണ്ട് അല്ലേടാ ” ക്ലാസ്സ്‌ലെ വികൃതി പയ്യന്റെ അടക്കിയുള്ള കമെന്റ് കേട്ടില്ലെന്നു നടിച്ചു.. ക്ലാസ് മുറി അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു.. രണ്ടു തവണ മുട്ടിയപ്പോഴേക്ക് ആരോ വന്നു വാതിൽ തുറന്നു “കൊച്ചുങ്ങളെ താല പൊലിക്കുള്ള സാരി ഉടുപ്പിക്കുവാ ടീച്ചറെ അതാണ്‌ കതക് അടച്ചിട്ടേ ” ഒരു രക്ഷിതാവ് ക്ഷമാപണം എന്ന പോലെ പറഞ്ഞു..” ശരി നടക്കട്ടെ..” എന്ന് പറഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ആണ് ഞാൻ അവളെ കാണുന്നത്, മാറോടു ചേർത്തു പിടിച്ച സാരിയും ബ്ലൗസും ആയി മക്കളെ ഒരുക്കുന്ന അമ്മമാരെ പ്രതീക്ഷയോടെ ഉറ്റു നോക്കി അവൾ നിൽക്കുന്നു.. ശിവാനി! എന്റെ ക്ലാസ്സിലെ വിദ്യാർത്ഥിനി ആണ്….പക്ഷെ ഒതുങ്ങിയ പ്രകൃതം…ആരോടും വല്യ ചങ്ങാത്തം ഉള്ളതായി കണ്ടിട്ടില്ല.. മറ്റെല്ലാ വിഷയങ്ങൾക്കും ആവറേജ് മാർക്ക്‌ മേടിക്കുന്ന അവൾ മലയാളത്തിനു ക്ലാസ്സ്‌ ലെ ടോപ് ആയുള്ള കുട്ടിയെ പോലും സെക്കന്റ്‌ ആക്കി ക്ലാസ്സ്‌ ഫസ്റ്റ് ആയപ്പോഴാണ് താൻ ആദ്യം ആയി അവളെ ശ്രദ്ധിക്കുന്നത്..കവിതകളിലും സാഹിത്യത്തിലുമുള്ള അവളുടെ താല്പര്യം എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു…മറ്റുള്ള ടീച്ചേർസ് പറഞ്ഞു അറിഞ്ഞു ആ കുട്ടിക്ക് അമ്മ ഇല്ലന്ന്.. അച്ഛൻ ഉപേക്ഷിച്ചു പോയി, മുത്തശ്ശി ആണ് വളർത്തുന്നത് എന്നൊക്കെ.. * *”ശിവാനി… ഇങ്ങു വാ”… ഞാൻ അവളെ എന്റടുത്തേക്ക് വിളിച്ചു,.. എന്തിനാ അങ്ങനെ തനിച്ചു മാറി നിൽക്കുന്നത്? എന്താ പറ്റിയത്? മറുപടിയായി അവൾ വീണ്ടും തന്റെ കുഞ്ഞുങ്ങളെ ഒരുക്കുന്ന ആ അമ്മമാരിലേക്ക് നോട്ടം നട്ടു.. ഒന്നുല്ല ടീച്ചറെ.. ഞാൻ കൃഷ്ണയെ നോക്കി നിന്നതാ… “ഇന്ദു ടീച്ചറെ.. ഒന്ന് പെട്ടെന്ന് ഇങ്ങോട്ട് വന്നേ ” ദേവി വിളിച്ചിട്ട് പുറത്തേക്കു നടക്കുമ്പോഴും ഞാൻ ഒരു വട്ടം കൂടി ശിവാനിയെ തിരിഞ്ഞു നോക്കി.. അപ്പോഴും നിറഞ്ഞ പ്രതീക്ഷയോടെ ആ അമ്മമാരിലേക്ക് കണ്ണ് നട്ടു നിൽക്കുന്ന അവളെ ഞാൻ കണ്ടു!!! വേദിയിൽ വീശിഷ്ട അതിഥികൾക്ക് ഉള്ള ഇരിപ്പിടം ഒരുക്കുമ്പോഴും…ഈശ്വര പ്രാർത്ഥനക്കുള്ള കുട്ടികളെ തയ്യാറാക്കി നിർത്തുമ്പോഴും എല്ലാം… എന്റെ മനസ് ഉടക്കി നിന്നത് ക്ലാസ്സ്‌ മുറിയിലെ മൂലയിൽ മാറോടു ചേർത്തു പിടിച്ച സാരിയും ബ്ലൗസും ആയി സഹപാഠികളുടെ അമ്മമാരെ നോക്കി നിന്ന ആ എട്ടാം ക്ലാസ്സ് കാരിയുടെ പ്രതീക്ഷ നിറഞ്ഞ കണ്ണുകളിൽ ആയിരുന്നു… എല്ലാം അറേഞ്ച് ചെയ്ത ഞാൻ ക്ലാസ്സ്‌ മുറിയിലേക്ക് നടന്നു.. അല്ല ഓടി.. അത്രയും അധികം എന്നെ നോവിച്ചിരുന്നു ആ കണ്ണുകൾ…… * സാരി ഉടുപ്പിക്കാനും ഒരുക്കാനും ആരൂല്ലെങ്കിൽ പിന്നെ ഇതൊക്കെ എന്തോന്ന് കണ്ടിട്ട് ഇതിനൊക്കെ ചേരുന്നു? ഇവിടെ നമ്മടെ കുട്ടികളെ ഒരുക്കാൻ പോലും സമയം തെകയുന്നില്ല അപ്പോഴാ ഇനി നെന്നെ കൂടി സാരി ഉടുപ്പിക്കുന്നത്.. ക്ലാസ്സിൽ നിന്നും ഉയരുന്ന പുച്ഛത്തിലുള്ള സംസാരം കേട്ട് കൊണ്ടാണ് ഞാൻ വരാന്ത കയറി ചെന്നത്.. തെറ്റ് ചെയ്തവളെ പോലെ തല കുനിഞ്ഞു ശിവാനി നിൽക്കുന്നത് ഞാൻ കണ്ടു.. രക്ഷിതാക്കളുടെ കൂട്ടത്തിൽ ഉള്ള ഒരു സ്ത്രീ അവളെ കുറ്റവാളിയെ എന്ന പോലെ ആക്ഷേപിക്കുന്നു അത് കണ്ടു രസിച്ചെന്ന പോലെ മറ്റു ചിലരും.. കുറച്ചു രക്ഷിതാക്കൾ ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ലെന്ന മട്ടിൽ തന്റെ മക്കളെ ഒരുക്കിയിട്ടും ഒരുക്കിയിട്ടും മതി വരാതെ വീണ്ടും വീണ്ടും ചമയിക്കുന്നു.. ” എന്താ ഇവിടെ “? അല്ല ടീച്ചറെ ആ കൊച്ചിന്റെ അമ്മക്ക് തലക്ക് സുഖം ഇല്ലാത്തയ.. അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു ശിവാനിക്ക് അമ്മ ഇല്ല എന്ന് മാത്രം ആണ് അറിഞ്ഞത്..ആ സ്ത്രീ സംസാരം തുടർന്നു..അപ്പൊ ഇത് പോലുള്ള പരിപാടിക്ക് ചേരുമ്പോൾ ഒന്ന് ആലോചിക്കണ്ടേ? ആരാ ഒരുക്കാൻ ഉള്ളത് എന്നൊക്കെ. ഇതിപ്പോ ഞാൻ വന്നപ്പോ എന്നോട് വന്നു പറഞ്ഞു സാരിയുടുത്തു കൊടുക്കണം ന്ന്.. മോളുടെ കഴിഞ്ഞിട്ട് സമയം ണ്ടെങ്കിൽ ചെയ്തു കൊടുക്കാന്നു ഞാനും പറഞ്ഞു.. മോളെ ഒരുക്കി കഴിഞ്ഞപ്പോ സമയം ഇത്രേമായി ഇനിയിപ്പോ തട്ടം ഒക്കെ എടുത്തു കൊടുക്കണ്ടേ? ഇതിനെടയിൽ അതിനെ സാരി ഉടുപ്പിക്കാൻ എനിക്ക് നേരം ഒക്കുവോ? അമർഷവും വെറുപ്പും ആയിരുന്നു ഞാൻ ആ സ്ത്രീയുടെ കണ്ണുകളിൽ കണ്ടത്.. അമ്മേ ഞാൻ പറഞ്ഞിട്ടല്ലേ ശിവാനി ഇതിൽ ചേർന്നത്.. അവരുടെ മകളുടെ യാചന പോലും ശ്രദ്ധിക്കാതെ അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു ന്യായികരിക്കാൻ ശ്രമിച്ചു.. ഞാൻ ശിവാനിയുടെ അടുത്തെത്തി പതിയെ അവളുടെ മുഖം പിടിച്ചുയർത്തി..അപമാനവും സങ്കടവും ഒറ്റപ്പെടലും കൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളെ നിയന്ത്രിക്കാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു… ഞാൻ ആ കണ്ണുനീർ തുടച്ചു കൊടുക്കുമ്പോ ഒരു പ്രാവിന്റെ കുറുകൽ പോലെ തേങ്ങി കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത്‌ വച്ച് കരഞ്ഞു.. എങ്ങലടികൾക്ക് ഒപ്പം അവൾ അസ്പഷ്ടമായി അർഹിക്കാത്തത് എന്തോ ആഗ്രഹിച്ചത് പോലെ ആരോടെക്കെയോ മാപ്പ് പറയുന്നുണ്ടായിരുന്നു… ഞാൻ അവളെ ചേർത്തു പിടിച്ചു ആ അമ്മമാർക്ക് മുൻപിൽ എത്തി.. ഇവളും നിങ്ങളുടെ മക്കളെ പോലെ ഒരു പെൺകുഞ്ഞാണ്.. വിധി അസുഖത്തിന്റെ രൂപത്തിലോ മരണത്തിന്റെ രൂപത്തിലോ ഒക്കെ വന്നു നാളെ നമ്മുടെ മക്കളെയും അനാഥർ ആക്കാതിരിക്കണം എങ്കിൽ മറ്റുള്ള കുട്ടികളോടും കുറച്ചൊക്കെ അനുതാപം കാണിക്കാം.. അവിടെ നിൽക്കുന്ന ഒരു അമ്മയിലും എന്റെ വാക്കുകൾ പശ്ചാത്താപം ഒന്നും വരുത്തിയില്ല എന്ന് അവരുടെ മുഖത്തെ പുച്ഛഭാവത്തിൽ നിന്നു ഞാൻ അറിഞ്ഞു…. ശിവാനിയെ എന്റെ നെഞ്ചിൽ നിന്നടർത്തി അവളുടെ കണ്ണ് തുടച്ചു..അവൾക്ക് ഞാൻ സാരിയുടിപ്പിച്ചു കൊടുത്തു… മുടി ചീകി കെട്ടി, കണ്ണെഴുതി,, പൊട്ടു കുത്തി അവളെ ഒരുക്കിയപ്പോ ഞാൻ അവൾക്ക് അമ്മ ആവുകയായിരുന്നു… പിന്നിടുള്ള ജീവിത യാത്രയിൽ ഉടനീളം അവളുടെ ആത്മാവ് തൊട്ടറിഞ്ഞ ടീച്ചറമ്മ!!!!! “***”അമ്മ അതൊരു പുണ്യമാണ്.. ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്കും ! അമ്മയുടെ സ്നേഹവും സാമിപ്യം കിട്ടാത്ത കുഞ്ഞുങ്ങൾക്ക് അതൊരു തീരാ വേദനയും ആണ് “അനാഥ കുട്ടികളുടെ മുന്നിൽ വച്ച് നിങ്ങൾ ഒരിക്കലും സ്വന്തം കുട്ടികളെ താലോലിക്കരുത്” എന്നുള്ള നബി വചനം ഓരോ രക്ഷിതാക്കളും മറക്കാതിരിക്കട്ടെ! ‘ ✍️ലൈന മാർട്ടിൻ

One comment

Leave a Reply

Your email address will not be published. Required fields are marked *