സാന്ത്വനം…

സാന്ത്വനം🌹🌹🌹🌹

WRITING- KARNNAN SURIYAPUTRAN

         "എനിക്ക് മരിക്കണം...."    വിനീത് ഒരു നാണവുമില്ലാതെ കരയുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്...

“എന്തിന്?” ഞാൻ ചോദിച്ചു…

“എടാ മണ്ടാ… പ്രണയനൈരാശ്യം കാരണം മരിക്കുകയാണേൽ ലോകജനസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്ന് പോലും ഉണ്ടാവില്ലായിരുന്നു..”

“സന്തോഷേട്ടന് അങ്ങനൊക്കെ പറയാം.. ഞാനനുഭവിക്കുന്ന വേദന എനിക്കേ അറിയൂ.. ഒന്നരവർഷത്തെ ബന്ധമാ… അത് ഉപേക്ഷിച്ചു പോകാൻ അവൾക്കെങ്ങനെ തോന്നി…?”

അവൻ എന്നെ കെട്ടിപ്പിടിച്ചു,..എനിക്ക് അറിയില്ല പോലും… കക്കൂസിൽ കയറിയിരുന്ന് ഞാൻ കരഞ്ഞതിന്റെ ഏഴയലത്ത് വരില്ലല്ലോ ഇവന്റെ കരച്ചിൽ… ആറേഴുകൊല്ലം പ്രാണനെ പോലെ സ്നേഹിച്ചവൾ ഒരു യാത്രപോലും പറയാതെ പോയപ്പോൾ ബാക്കിയായ ശൂന്യത ഇന്നും അവിടെത്തന്നെയുണ്ട്… ഞാൻ അവന്റെ മുതുകിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“പോട്ടെടാ… നമ്മളെ വേണ്ടാത്തവരെ എന്തിനാ നിർബന്ധിച്ചു കൂടെ നിർത്തുന്നത്?… എല്ലാം മറന്നിട്ട് ജോലി ചെയ്ത് കുടുംബം പോറ്റാൻ നോക്ക്.. സമയമാകുമ്പോ നിനക്ക് പറ്റിയ പെൺകുട്ടിയെ കാലം മുന്നിൽ കൊണ്ടുവരും… “

അത്രയും പറഞ്ഞു തീർന്നപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഐടി കമ്പനിയിൽ നല്ല ശമ്പളത്തിന് ജോലി ചെയ്യുന്ന, നല്ല ചുറ്റുപാടിൽ ജീവിക്കുന്ന ഇവനെ ഉപദേശിക്കാൻ ഓട്ടോ ഡ്രൈവർ ആയ എനിക്കെന്ത് യോഗ്യത?.. എന്റെ കസിൻ ആണ് വിനീത്…..കൃത്യമായി പറഞ്ഞാൽ മാമന്റെ മകൻ..പല ആൺകുട്ടികൾക്കും ഏതെങ്കിലും ഒരാളോട് ആരാധന തോന്നും.. ആ വ്യക്തിയെ ഹീറോ ആയി കാണും.. എന്റെ കുട്ടിക്കാലത്ത് ജീപ്പ് ഡ്രൈവറായിരുന്ന ദിനേശേട്ടനായിരുന്നു ആ ഹീറോ… ഗ്രാമത്തിലെ ഇടുങ്ങിയ പാതകളിലൂടെ മൂളിപ്പാട്ടും പാടിക്കൊണ്ട് ജീപ്പ് അനായാസം ഓടിക്കുന്ന അയാളെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്… റേഷൻ കടയിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ദിനേശേട്ടനെ അനുകരിച്ച് അരിയും മണ്ണെണ്ണയും റോഡിൽ കളഞ്ഞതിന് അമ്മയുടെ അടിയും കിട്ടിയിട്ടുണ്ട്…വലുതായാൽ ആരാവണം എന്ന ടീച്ചറുടെ ചോദ്യത്തിന് ദിനേശേട്ടനെ പോലെ ഡ്രൈവർ എന്ന് അഭിമാനത്തോടെ പറഞ്ഞിട്ടുമുണ്ട്…വിനീതിന്റെ ഹീറോ ഞാനാണ്… എന്നേക്കാൾ എട്ട് വയസ്സ് ഇളയവൻ… എന്നും വാലുപോലെ എന്റെ പുറകെ വരും… ചിത്രം വരച്ചു കൊടുക്കാൻ, പലകകഷണങ്ങൾ കൊണ്ട് കളിവണ്ടി ഉണ്ടാക്കാൻ, സൈക്കിൾ പഠിക്കാൻ… അങ്ങനെ എല്ലാ ആവശ്യങ്ങൾക്കും അവന് ഞാൻ വേണം…മുതിർന്നപ്പോഴും കാര്യമായ മാറ്റമൊന്നും വന്നില്ല… ജോലി സ്ഥലത്ത് നിന്ന് നാട്ടിലെത്തിയാൽ തിരിച്ചു പോകുന്നത് വരെ അവൻ എന്റെ കൂടെ തന്നെയുണ്ടാകും..

“ആ ചെക്കന്റെ ഭാവി തുലയ്ക്കരുത്…” എന്ന് ഓട്ടോസ്റ്റാന്റിലെ ചേട്ടന്മാർ എപ്പോഴും പറയുമായിരുന്നു…അവനെ കള്ളുകുടിക്കാൻ ഞാനല്ല പഠിപ്പിച്ചതെന്ന് എത്ര ആണയിട്ടിട്ടും ആരും വിശ്വസിച്ചില്ല..

“സന്തോഷേട്ടൻ എന്തെങ്കിലും പറ…” അവൻ എന്നെ തോണ്ടി..

“ഞാനെന്ത് പറയാനാടാ?.. അവളുടെ വീട്ടുകാർ സമ്മതിക്കാത്തത് മാത്രമാ പ്രശ്നമെങ്കിൽ വിളിച്ചിറക്കി കല്യാണം കഴിക്കാം…. ഇത് അതല്ലല്ലോ… അവൾക്ക് നിന്നെ വേണ്ട… “

അവൻ വീണ്ടും കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു…മലഞ്ചരക്ക് വ്യാപാരിയായ രാഘവേട്ടന്റെ മകൾ സൗമ്യയാണ് അവന്റെ പ്രേമഭാജനം…. ഇവരെങ്ങനെ സെറ്റ് ആയി എന്നെനിക്ക് യാതൊരു ഐഡിയയുമില്ല.. ഒരേ നാട്ടിൽ ആണെങ്കിലും നേരിൽ കാണുന്നത് അപൂർവം…. കൊച്ചിയിൽ അവളുടെ ഇളയച്ഛന്റെ വീടുണ്ട്..ഇടയ്ക്കിടെ അങ്ങോട്ട് പോകാറുണ്ട്…ഇവനും കൊച്ചിയിലാണ് ജോലി ചെയ്യുന്നതും,.. അവിടെവച്ചാകാം പ്രണയം പൂത്തുലഞ്ഞത്….എല്ലായിടത്തും സംഭവിക്കുന്നത് പോലെ ഇവിടേം വീട്ടുകാർ അറിഞ്ഞപ്പോൾ പ്രശ്നമായി….സ്വന്തം മകളെക്കാൾ ജാതിയെ സ്നേഹിച്ച രാഘവേട്ടൻ എന്ത് മാന്ത്രിക വിദ്യയാണ് കാണിച്ചതെന്ന് അറിയില്ല… ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സൗമ്യ ഇവനെ വിളിച്ച് നമുക്ക് പിരിയാമെന്ന് പറഞ്ഞു… ‘ദൈവം നേരിട്ട് ഇറങ്ങി വന്നു തടഞ്ഞാലും ഞാൻ ഏട്ടായിയുടെ കൂടെയെ ജീവിക്കൂ ‘ എന്ന് സത്യം ചെയ്തവളാണ്….

“എടാ… നീ ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്ക്…”

ഞാൻ അവനെ പിടിച്ച് ഇരുത്തി..

“ആ പെണ്ണിന് താല്പര്യമില്ല എന്ന് മനസിലായ സ്ഥിതിക്ക് നീയായിട്ട് ഒഴിഞ്ഞ് പോകുന്നതാ അന്തസ് … “

“എനിക്ക് വയ്യ ഏട്ടാ… അവളില്ലാതെ ഞാനെങ്ങനെ ജീവിക്കും?”

“എന്നാ പോയി ചത്തോ…”

എനിക്ക് നല്ല ദേഷ്യം വന്നു..

“അച്ഛനുമമ്മയും നിന്നെ പഠിപ്പിച്ച് ഇത്രേം എത്തിച്ചത് ഏതോ ഒരുത്തിക്ക് വേണ്ടി ചാകാനാണല്ലോ…”

അവന്റെ കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നി.. അത്രമേൽ ഇഷ്ടപ്പെട്ട ഒരാൾ അകലുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്…

“ശരി… ഞാൻ ഏട്ടൻ പറയുന്നത് അനുസരിക്കാം.. പക്ഷേ..”

ചെറുക്കൻ എന്തോ കുരിശ് എടുത്ത് തലയിൽ വയ്ക്കാനുള്ള പരിപാടിയാണ്..

“എനിക്കവളെ ഒന്നുകൂടി കാണണം.. അവസാനമായി സംസാരിക്കണം…”

“അത് വേണോടാ?”

“വേണം…”

“സമ്മതിച്ചു. പക്ഷേ അതോടെ വിട്ടേക്കണം.. പിന്നെ അവളെക്കുറിച്ച് ചിന്തിക്കരുത്..”

അവൻ തലയാട്ടി… സൗമ്യയെ എങ്ങനെ കാണുമെന്നായി അടുത്ത ചിന്ത.. അവിടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്…. ഒടുവിൽ നേരെ വീട്ടിലേക്ക് പോകാമെന്നു തന്നെ തീരുമാനിച്ചു…


രാഘവേട്ടന്റെ വീട്….ഒരുപാട് കണ്ണുകൾ എന്നെയും വീനീതിനെയും നിരീക്ഷിക്കുന്നത് കണ്ടപ്പോൾ കുറച്ചു നാണവും ഭയവുമൊക്കെ തോന്നി… കാണാൻ ഗുണ്ടയുടെ ലുക്ക്‌ ഉണ്ടെങ്കിലും ഞാൻ പേടിയുള്ള കൂട്ടത്തിലാണ്.. പക്ഷേ പുറത്ത് കാട്ടാൻ പറ്റില്ലല്ലോ… ഇവന്റെ മനസ്സിൽ ഞാനൊരു സൂപ്പർ ഹീറോ ആയിപ്പോയില്ലേ..?
ജനലിന്റെ അപ്പുറത്ത് സ്ത്രീകൾ അടക്കം പറയുന്നുണ്ട്.. അതിനിടയിലൂടെ കേട്ട പച്ചത്തെറി അടങ്ങിയ ശാപവാക്കുകൾ സൗമ്യയുടെ അമ്മ ഗിരിജചേച്ചിയുടേത് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.. രാഘവേട്ടൻ കസേരയിലിരുന്ന് കണ്ണുകൾ കൊണ്ട് ഞങ്ങളെ സ്കാൻ ചെയ്യുകയാണ്… ഇനി വൈകിയാൽ ശരിയാവില്ല..

“രാഘവേട്ടാ.. ഞങ്ങൾ പ്രശ്നമുണ്ടാക്കാൻ വന്നതല്ല… ഇവര് തമ്മിൽ ഇഷ്ടത്തിലായിരുന്നു… ഇപ്പോൾ സൗമ്യയ്ക്ക് താല്പര്യമില്ല… വേണ്ടാ എന്ന് വയ്ക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്….ഇനി ഇവനായിട്ട് അവളുടെ മുന്നിൽ വരികയോ , അവളുടെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാക്കുകയോ ചെയ്യില്ല.. അവസാനമായി അവളെ ഒന്ന് കാണണമെന്ന ആഗ്രഹം പറഞ്ഞത് കൊണ്ടാ നേരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്… നിങ്ങളുടെ മുന്നിൽ വച്ച് ആയിക്കോട്ടെന്ന് കരുതി…”

“സന്തോഷേ… എന്റെ പെണ്ണിനെ ഓരോന്ന് പറഞ്ഞു മയക്കിയ ഇവനെ ചവിട്ടികൂട്ടേണ്ടതാ… എന്നിട്ടും ഈ ഉമ്മറത്ത് കയറ്റി ഇരുത്തിയത് എന്റെ മാന്യത..”

അയാൾ പല്ലു ഞെരിച്ചു..
“മയക്കാൻ നിങ്ങളുടെ മോള് കൊച്ചുകുട്ടി ഒന്നുമല്ലല്ലോ… ഇപ്പോൾ പറഞ്ഞ “നോ ” കുറച്ചു കാലം മുൻപ് പറഞ്ഞിരുന്നേൽ ഇവൻ വേറെ പെണ്ണും കെട്ടി കുഞ്ഞ് അംഗൻവാടിയിൽ പോയിതുടങ്ങിയിട്ടുണ്ടാകും… അത് വിട്… “

രാഘവേട്ടൻ കഷണ്ടിത്തലയിൽ മൃദംഗം വായിച്ചുകൊണ്ട് എന്തോ ആലോചിച്ചു.. പിന്നെ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു..

“ഗിരിജേ… മോളോട് ഇങ്ങോട്ട് വരാൻ പറ..”

അകത്ത് പിറുപിറുക്കലുകൾ….. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ സൗമ്യ പതിയെ ഉമ്മറത്തേക്ക് ഇറങ്ങി .. വീടിന് പെയിന്റ് അടിക്കുകയായിരുന്ന ഹിന്ദിക്കാരിൽ ഒരുവൻ ബ്രഷും പിടിച്ച് ഇങ്ങോട്ടേക്ക് നോക്കി നിൽക്കുന്നത് ഞാൻ കണ്ടത് പോലെ രാഘവേട്ടനും കണ്ടു..

“വായ്നോക്കി നില്കാതെ പണിയെടുക്കെടാ…”

അയാളുടെ അലർച്ചയിൽ ആ പയ്യൻ ഞെട്ടി കയ്യിലിരുന്ന ബ്രഷ് നിലത്തേക് വീണു… ഞങ്ങളോടുള്ള ദേഷ്യം ഇങ്ങേരു തീർക്കുകയാണ്..

“വിനീതേ…. എന്താണ് സംസാരിക്കാനുള്ളതെന്ന് വച്ചാൽ പെട്ടെന്ന് വേണം.. ഇതും കഴിഞ്ഞ് ഒരു സ്ഥലത്ത് പെണ്ണുകാണാൻ പോകാനുള്ളതാ.. ബ്രോക്കർ അവിടെ കാത്തു നില്കുന്നുണ്ട്..”

അവൻ അമ്പരപ്പോടെ എന്നെ നോക്കി.. ചുമ്മാ തള്ളിയതാണ്… ഇവന്റെ തോൽവി എന്റേം കൂടിയാണല്ലോ.. ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല രാഘവാ…
വിനീത് എഴുന്നേറ്റു സൗമ്യയുടെ അടുത്ത് ചെന്നു… രാഘവേട്ടൻ കരുതലോടെ ഇരിക്കുകയാണ്… തെറ്റ് പറയാൻ പറ്റില്ല, പ്രണയത്തിൽ നിന്ന് പിന്മാറുന്ന പെൺകുട്ടികളെ കൊല്ലുകയും ആസിഡ് ഒഴിക്കുകയുമൊക്കെ ചെയ്യുന്ന ക്രൂരന്മാർ ഉള്ള നാടല്ലേ… പക്ഷേ എന്റെ ചെറുക്കൻ അങ്ങനൊന്നും ചെയ്യില്ല എന്നെനിക്ക് ഉറപ്പുണ്ട്..

“ഞാൻ എന്തു തെറ്റ്‌ ചെയ്തിട്ടാ എന്നെ വേണ്ട എന്ന് പറഞ്ഞത്?”
അവൻ ചോദിച്ചു..
“എനിക്ക് എന്റെ അച്ഛനും അമ്മയുമാ വലുത്.. അവരെ വേദനിപ്പിക്കാൻ പറ്റില്ല.”

സൗമ്യയുടെ മറുപടി പെട്ടെന്നായിരുന്നു.. വിനീത് പരിഹാസപൂർവ്വം ഒന്ന് ചിരിച്ചു.
“നിന്റെ അച്ഛനും അമ്മയും ഇന്നലെ പൊട്ടിമുളച്ചതൊന്നുമല്ലല്ലോ?. പ്രപ്പോസ് ചെയ്ത സമയത്ത് പറയാരുന്നില്ലേ?.. “

അതിന് ഉത്തരമില്ല… അവൾക്ക് പേടിയുണ്ടാകും… കാരണം ഇവര് തമ്മിൽ അത്യാവശ്യം കുൽസിതപ്രവർത്തികളൊക്കെ നടന്നിട്ടുണ്ടെന്ന് എനിക്കറിയാം..കൊച്ചിയിൽ ഇവൻ താമസിക്കുന്ന സ്ഥലത്ത് മറ്റാരുമില്ലാത്തപ്പോൾ ഇവളെയും കൂട്ടി അങ്ങോട്ട് പോകാറുണ്ട്… എന്നോട് ചമ്മൽ കാരണം അവൻ തുറന്നു പറഞ്ഞില്ല എന്നേയുള്ളൂ… കഷ്ടകാലത്തിന് ഇപ്പോൾ അതൊക്കെ വിവരിച്ചാൽ നാണം കെടും… ലോകത്ത് ഒരു മാതാപിതാക്കളും അത് സഹിക്കില്ല…

അവൻ നോട്ടം അവളുടെ മുഖത്തു നിന്നും രാഘവേട്ടനിലേക്ക് മാറ്റി..

“ഞാനൊന്ന് ചോദിച്ചോട്ടെ രാഘവേട്ടാ..?.. നിങ്ങളുടെ മോളെ പ്രണയിച്ച് വിവാഹവാഗ്ദാനം നൽകി പറ്റിച്ചത് ഞാൻ ആയിരുന്നെങ്കിലോ?.. എങ്ങനെ പ്രതികരിക്കും?…. കഴിഞ്ഞത് കഴിഞ്ഞു, പോട്ടെ, എന്ന് ഈസിയായി പറയുമോ..?.. “

അയാൾ തലകുനിച്ചു പോയി.

“ഒരിക്കലുമില്ല.. പോലീസ്, കേസ്, ഫോട്ടോ സഹിതം വാർത്തകൾ… ഫേസ് ബുക്കിലൊക്കെ പെണ്ണിനെ വഞ്ചിച്ച നികൃഷ്ടനെ തൂക്കി കൊല്ലണം, വെടിവച്ചു കൊല്ലണം എന്നൊക്കെ കമന്റുകൾ….അല്ലേ?? അതെന്താ ആണിന്റെ വേദനകൾക്ക് പ്രാധാന്യമില്ലേ?.. അവന് മാനമില്ലേ?.. “

വിനീതിന്റെ ചോദ്യത്തോടെ അവിടം സൂചി വീണാൽ കേൾക്കാൻ പാകത്തിന് നിശബ്ദമായി… എനിക്ക് കയ്യടിക്കാൻ തോന്നി… ഇവനിത്രയ്ക്ക് വിവരമൊക്കെ ഉണ്ടോ?.. പറഞ്ഞതൊക്കെ സത്യമാണ്.. എന്നെ ഒരു പെണ്ണ് വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു, ചാരിത്ര്യം കവർന്നു സാറേ എന്നും പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയാൽ അവര് കണ്ടം വഴി ഓടിക്കും… നേരെ തിരിച്ചാണെങ്കിൽ ഇവന് സെൻട്രൽ ജയിലിൽ കമ്പിയെണ്ണാം…. ഇരട്ട നീതി… എന്താല്ലേ…!!

വിനീത് കയ്യിലിരുന്ന പ്ലാസ്റ്റിക് കവർ നിലത്തേക്കിട്ടു….
“എനിക്ക് നീ വാങ്ങിത്തന്ന ഗിഫ്റ്റുകളാണ്.. ഇനി ഇതിന്റെ ആവശ്യമില്ല… ഒരെണ്ണം കൂടിയുണ്ട്.. അതെന്താണെന്ന് നിനക്കറിയാല്ലോ… ഇപ്പോൾ തരാൻ നിർവാഹമില്ല… നിന്റെ ആദ്യരാത്രി നടക്കുമ്പോ ഞാനത് തീയിലിട്ട് കത്തിച്ചോളാം…”

അവളുടെ മുഖം വിളറി… ഞാൻ എഴുന്നേറ്റ് അവന്റെ ചുമലിലൂടെ കയ്യിട്ടു..
” വാടാ… പോകാം.. “

ഞങ്ങൾ മുറ്റത്തേക്കിറങ്ങി… തിരിച്ചു പോകുമ്പോൾ ഓട്ടോ ഒരു പെട്ടിക്കടയുടെ മുന്നിൽ നിർത്തി രണ്ടു നാരങ്ങവെള്ളം വാങ്ങി കുടിച്ചു കൊണ്ട് ഞാൻ അവനെ നോക്കി..

“വേറെന്തോ ഗിഫ്റ്റ് ബാക്കിയുണ്ടെന്ന് നീ പറയുന്നത് കേട്ടല്ലോ?. എന്താടാ ?”

“വിട്ടേക്ക് ഏട്ടാ… അത് കഴിഞ്ഞല്ലോ..”

“ഓ… അത്ര വല്യ സീക്രട്ട് ആണേൽ പറയണ്ട…”

“എന്നിട്ടല്ല… എനിക്ക് ഇച്ചിരി നാണം…”

“എന്നാൽ എന്തായാലും പറ…” ബന്ധം വച്ചു നോക്കുമ്പോ അവനെന്റെ അനിയൻ ആണെന്ന് ആ സമയം ഞാൻ സൗകര്യപൂർവ്വം മറന്നു..

“അത്….” ലവൻ പരുങ്ങുകയാണ്..

“ഹാ.. പറയെടാ…”

“അണ്ടർവെയർ…”

ഞാൻ ചിരിച്ചപ്പോൾ വായിൽ നിന്നും നാരങ്ങവെള്ളം കടയിലെ ചേട്ടന്റെ മുഖത്തേക്ക് തെറിച്ചു.. മൂപ്പര് തല്ലാഞ്ഞത് ഭാഗ്യം.. ഞാൻ അവനെയും കൊണ്ട് കുറച്ചു മാറി നിന്നു..

“എന്തുവാടാ ഇത്?.. ഗിഫ്റ്റിനൊക്കെ ഒരു സ്റ്റാൻഡേർഡ് വേണ്ടേ?”

“ഞാൻ അവൾക്കും കൊടുത്തിട്ടുണ്ടല്ലോ.. ഇതിലെന്താ പ്രശ്നം?”

“നീ അത് അവിടുന്ന് പറയാഞ്ഞത് നന്നായി..”

“ഏട്ടൻ കാമുകിക്ക് ഗിഫ്റ്റ് ഒന്നും കൊടുത്തിട്ടില്ലേ?”

“പിന്നേ… ഷഡ്ഢി വാങ്ങിക്കൊടുത്ത് പ്രേമിക്കാനൊന്നും എന്നെ കിട്ടില്ല.. അയ്യേ… ഛെ…”

“അതല്ല.. വേറൊന്നും കൊടുത്തിട്ടില്ലേ…?”

“ഉണ്ട്.. ഡ്രസ്സ്‌, കുപ്പിവളകൾ,.. ചോക്ലേറ്റ്,.. ഒരു മൊബൈൽ…. നിന്റെ ലെവലിലേക്കൊന്നും ഈ പാവം ഏട്ടൻ വളർന്നിട്ടില്ല മോനേ… എന്നാലും സമ്മതിച്ചിരിക്കുന്നു….”

ഞാൻ അവനെ തൊഴുതു.

“ഏട്ടാ… എനിക്ക് രണ്ടു പെഗ് അടിക്കണം.”

“ഇനി അതുകൂടി വേണോ?”

“വേണം … തേപ്പ് കിട്ടിയത് ആഘോഷിക്കണ്ടേ..”

ഇപ്പോഴത്തെ ട്രെൻഡ് ആയിരിക്കും.. സാധിച്ചു കൊടുത്തേക്കാം..

“ഞാൻ അടിക്കില്ല… വണ്ടി ഓടിക്കാനുള്ളതാ.. പോലീസ് സ്റ്റേഷനിൽ കേറിയിറങ്ങാൻ വയ്യ …”

“വരുമ്പോൾ ഒരു ബോട്ടിൽ വാങ്ങിക്കാം… ഇന്ന് ഫുൾ എന്റെ ചിലവ്..”

ഞാൻ അവനെയും കൊണ്ട് ബാറിലേക്ക് തിരിച്ചു….എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് കാലമാടൻ നാല് പെഗ് വിജയകരമായി തീർത്തു…. അഞ്ചാമത്തേതിന് അവൻ ഓർഡർ ചെയ്യുന്നതിന് മുൻപ് ഞാൻ തടഞ്ഞു . കാരണം അവന്റെ അച്ഛൻ, എന്റെ ബഹുമാന്യനായ മാമൻ ശരിക്കും കംസൻ ആയി മാറും… ഇവന്റെ എല്ലാ കുരുത്തക്കേടിനും വളം വച്ചു കൊടുക്കുന്നത് ഞാനാണെന്ന അഭിപ്രായം മൂപ്പർക്ക് പണ്ടേ ഉള്ളതാണ്.. ഇതൂടെ ആയാൽ പൂർത്തിയായി…….
വിനീതിനെയും താങ്ങിപ്പിടിച്ച് ഓട്ടോയ്‌ക്കരികിൽ എത്തിയപ്പോൾ ഓട്ടോയുടെ അകത്ത് ഒരാൾ ഇരിക്കുന്നുണ്ട്…. ഒരു വൃദ്ധൻ… മുഷിഞ്ഞ മുണ്ടും ഷർട്ടുമാണ് വേഷം.. നരച്ച താടിയും മീശയും മുടിയും….

“ദേ ഏട്ടന്റെ വണ്ടിയിൽ ക്രിസ്മസ് അപ്പൂപ്പൻ…”

ഞാൻ വിനീതിന്റെ വാ പൊത്തി.. പിന്നെ അയാളെ നോക്കി..

“ചേട്ടാ… ഈ ഓട്ടോ പോകില്ല.. ഇവിടുന്നിറങ്ങി ലെഫ്റ്റിലേക്ക് തിരിഞ്ഞാൽ ഓട്ടോ സ്റ്റാൻഡ് ഉണ്ട്.. അല്ലെങ്കിൽ ആ ഡോറിനടുത്ത് നിന്നാൽ മതി… റിട്ടേൺ പോകുന്ന വണ്ടി കിട്ടും…”

അയാൾ ദയനീയമായി എന്നെ നോക്കി..

“പെട്ടെന്നൊരു തളർച്ച… വീഴാൻ പോയപ്പോൾ കയറിയിരുന്നതാ.. മോൻ ക്ഷമിക്കണം…”

“ആവശ്യത്തിന് കുടിച്ചാ പോരേ…? ദേ എന്നെ നോക്ക്… വല്ല കുഴപ്പവുമുണ്ടോ?..”

വിനീത് ഉറയ്ക്കാത്ത കാലുകൾ പൊക്കി കാണിച്ചു..

“ഒന്ന് മിണ്ടാതിരിക്കെടാ…” ഞാൻ ശബ്ദമുയർത്തി..

“കഴിക്കാൻ തന്നെയാ വന്നത്..പക്ഷേ അകത്തു കയറിയില്ല..”

“അത് കൊള്ളാലോ… മണം പിടിച്ച് കിക്ക് ആയോ?… കാശ് ചിലവില്ലാതെ കാര്യം സാധിച്ച മിടുക്കാ…”

വിനീത് പിന്നേം തുടങ്ങി… ഈ തെണ്ടി എന്നെ മിക്കവാറും തല്ല് കൊള്ളിക്കും… വൃദ്ധൻ പതിയെ പുറത്തിറങ്ങി.. ഒരിക്കൽ കൂടി എന്നോട് ക്ഷമ ചോദിച്ച ശേഷം ബാറിലേക്ക് നടന്നു.. ഞാൻ വിനീതിനെ ഓട്ടോയിൽ ഇരുത്തി.. അവൻ കണ്ണുകൾ പണിപ്പെട്ട് തുറന്ന് എന്നെ നോക്കി..

“ക്രിസ്മസ് അപ്പൂപ്പൻ പോയോ?.. ഞാൻ കാശ് കൊടുത്തില്ല.. പാവം…”

ലഹരിയിൽ അല്ലായിരുന്നെങ്കിൽ ഞാൻ അവനെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചേനെ….

“ഇതൊക്കെ കാണുമ്പോ എനിക്ക് എരിഞ്ഞു കേറുന്നുണ്ട്.. ഞാനൊരു കുപ്പി വാങ്ങിയിട്ട് വരാം… അതുവരെ ഇവിടുന്ന് അനങ്ങിപ്പോകരുത്.. കേട്ടല്ലോ..”

അവൻ പോക്കറ്റിൽ കൈ ഇട്ട് കുറച്ചു പൈസ എടുത്ത് എന്റെ നേരെ നീട്ടി…. ആ അവസ്ഥയിലും എനിക്ക് വാങ്ങി തരാമെന്ന് പറഞ്ഞത് അവൻ മറന്നിട്ടില്ല.. മാന്യൻ തന്നെ… ഞാൻ ബാറിനകത്തേക്ക് കയറി… തിരക്ക് കുറവാണ്… വേഗം അരലിറ്ററിന്റെ ബ്രാണ്ടി വാങ്ങി തിരിഞ്ഞപ്പോൾ നേരത്തേ കണ്ട വൃദ്ധൻ മൂലയിൽ ഇരിപ്പുണ്ട്… മുന്നിൽ മദ്യവും സോഡയും.. മൊബൈലിൽ എന്തോ നോക്കുകയാണ് ആൾ… ഇടയ്ക്ക് കണ്ണുകൾ തുടയ്ക്കുന്നു… എന്തോ, അത് അവഗണിച്ചു പോകാൻ തോന്നിയില്ല.. ഞാൻ അയാളുടെ എതിർവശത്ത് ചെന്നിരുന്നു…

“വയ്യെങ്കിൽ പിന്നെന്തിനാ കുടിക്കുന്നത് ചേട്ടാ?”

അയാൾ പുഞ്ചിരിച്ചു..

” ചിലപ്പോൾ പിന്നെ കുടിക്കാൻ പറ്റിയില്ലെങ്കിലോ?.. ആഗ്രഹങ്ങൾ മാറ്റി വയ്ക്കരുത്… “

അയാൾ ഒറ്റവലിക്ക് മദ്യം വലിച്ചു കുടിച്ചു.. പിന്നെ മുന്നോട്ട് ആഞ്ഞിരുന്നു..

“സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും കുടിക്കുന്നതാണല്ലോ നമ്മുടെ ശീലം..”

“ചേട്ടന് ഇപ്പൊ സന്തോഷമാണോ സങ്കടമാണോ..?”

“അറിയില്ല … രണ്ടും ചേർന്നത്…. അതൊക്കെ വലിയ കഥയാ….മോന് അത് കേൾക്കാനുള്ള സമയവും ക്ഷമയും ഉണ്ടാകില്ല..”

“ചേട്ടന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ പറഞ്ഞോ… എനിക്ക് തിരക്കൊന്നുമില്ല.. നേരത്തെ കണ്ട പാർസൽ വീട്ടിൽ എത്തിക്കണം… ഈ കോലത്തിൽ പോയാൽ ശരിയാവില്ല.. അവനൊന്ന് നോർമലാകുന്നത് വരെ സമയമുണ്ട്…”

അടുത്ത ഗ്ലാസ്സും കാലിയാക്കി അയാൾ ചിരിച്ചു..

“മോന്റെ പേരെന്താ?”

“സന്തോഷ്‌…”

“സന്തോഷം ഉണ്ടോ സന്തോഷിന്…?”

“കാര്യമായ സങ്കടം ഒന്നുമില്ല… വീട്ടിൽ അമ്മയും അച്ഛനും ഞാനും.. ഇച്ചിരി കടബാധ്യത ഉണ്ടെന്നതൊഴിച്ചാൽ സന്തോഷത്തിനു കുറവൊന്നുമില്ല…. അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു?.. ചേട്ടന്റെ പേരെന്താ..?”

“ശങ്കരൻ…”

“കണ്ടോ… ദൈവത്തിന്റെ പേരും വച്ചിട്ടല്ലേ കള്ളുകുടിക്കുന്നത്…? ചേട്ടൻ കാര്യം പറ…നേരത്തേ കരയുന്നത് കണ്ടു… എന്താ പ്രശ്നം?”

കുറച്ചു നേരം അയാളൊന്നും മിണ്ടിയില്ല.. ബെയറർ ഒരു പെഗ് കൂടി മുന്നിൽ കൊണ്ടുവച്ചപ്പോൾ അയാൾ അതെടുത്തു കുടിച്ചു.. പിന്നെ ഫോൺ എന്റെ നേരെ നീട്ടിപ്പിടിച്ചു..ഒരു ഫാമിലി ഫോട്ടോ… ഭാര്യയും ഭർത്താവും മോളും…

“കുറേ വർഷങ്ങൾക്ക് മുൻപുള്ളതാ.. എന്റെ കുടുംബം…”

അയാളുടെ മുഖത്ത് വേദന നിറഞ്ഞു…

“മുപ്പത് വർഷം ഞാൻ പ്രവാസി ആയിരുന്നു മോനേ…എന്റെ പ്രായത്തിലുള്ളവരൊക്കെ നാട്ടിൽ ജീവിതം ആസ്വദിക്കുമ്പോ ഞാനങ്ങു മരുഭൂമിയിൽ കഷ്ടപ്പെടുകയായിരുന്നു… കൊടും ചൂടിൽ സ്വയം ഉരുക്കുമ്പോഴൊന്നും എനിക്ക് തളർച്ച തോന്നിയിട്ടില്ല… അതിനേക്കാൾ പൊള്ളുന്ന ബാധ്യതകൾ ഇവിടെയുണ്ടായിരുന്നു… അനിയന്റെയും രണ്ടു അനിയത്തിമാരുടെയും പഠനം.. വീട്ടു ചിലവുകൾ.. അച്ഛൻ മരിക്കും മുൻപ് ഉണ്ടാക്കിയ കടങ്ങൾ… അങ്ങനെ പലതും….. വൈകിയാണ് പെണ്ണ് കെട്ടിയത്…. ഭാര്യയുടെ കൂടെ ചിലവഴിച്ച സമയമൊക്കെ വളരെ കുറവായിരുന്നു…”

എന്റെ പല പ്രവാസി സുഹൃത്തുക്കളും പറഞ്ഞു കേട്ട അതേ വേദനകൾ… എനിക്കയാളെ മനസിലാക്കാൻ എളുപ്പമായിരുന്നു… കാരണം രണ്ടു വർഷം ഞാനും ഗൾഫിൽ ജോലി ചെയ്തതാണ്… പട്ടിണി ആണെങ്കിലും സ്വന്തം വീട്ടിൽ തന്നെ മതിയെന്ന തിരിച്ചറിവിൽ ആ നാടിനോട് ഗുഡ്ബൈ പറഞ്ഞു….

“പണയത്തിലായിരുന്ന വീടിന്റെയും പറമ്പിന്റെയും ആധാരം തിരിച്ചെടുത്തു… പിന്നെ പഴയ വീട് പൊളിച്ച് പുതിയത് പണിതു… വീടിന്റെ അടുത്തുള്ള കുറേ സ്ഥലം വാങ്ങി ഞങ്ങളുടേതിൽ കൂട്ടി ചേർത്തു..അനിയത്തിമാരെ നല്ല നിലയിൽ കെട്ടിച്ചും വിട്ടു… ജീവിതത്തിന്റെ നല്ലകാലം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി നശിപ്പിച്ചിട്ട് ഇപ്പൊ ഞാൻ പെരുവഴിയിൽ ആയി..”

ആഹാ… ക്ളീഷേ സ്റ്റോറി…. എത്ര കിട്ടിയാലും പഠിക്കാത്ത ആളുകളാണ് പ്രവാസികൾ… തന്നെ കുറിച്ച് ഓർക്കില്ല… അവസാനം കരയും…ഞാൻ മിണ്ടാതെ കേട്ടിരുന്നു.. പുറത്തൊരു മുതലിനെ ഓട്ടോയിൽ ഇരുത്തിയിട്ടുണ്ട്.. അവൻ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാത്തിരുന്നാൽ മതിയായിരുന്നു..

“സ്വത്ത് എല്ലാം അമ്മയുടെ പേരിൽ ആയിരുന്നു.. അതാണ് എനിക്ക് പറ്റിയ മണ്ടത്തരം… മുടക്കിയ ലക്ഷങ്ങൾക്കൊന്നും വിലയില്ല..ഞാൻ പണിത വീട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നാ കൂടപ്പിറപ്പുകൾ പറയുന്നത്… ഞാൻ വാങ്ങിയ സ്ഥലവും അവർക്ക് വേണം പോലും…”

“അല്ല ചേട്ടാ… ഒരു സംശയം… “

ഞാൻ ഇടയിൽ കയറി..

“മുപ്പത് വർഷം പുറം രാജ്യത്ത് താമസിച്ച ആളല്ലേ നിങ്ങൾ?.. ഒരുപാട് പേരുടെ ജീവിതാനുഭവങ്ങൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടാകുമല്ലോ..?.. വീട്ടുകാർക്ക് വേണ്ടി ഒന്നും ചെയ്യരുത് എന്നല്ല, സ്വന്തമായി എന്തെങ്കിലും കരുതി വയ്ക്കണ്ടേ?..”.

“മോൻ പറഞ്ഞത് സത്യമാ.. പക്ഷേ അന്ന് അങ്ങനൊന്നും ചിന്തിച്ചില്ല.. എന്റെ സഹോദരങ്ങൾ അല്ലേ?.. അച്ഛൻ നേരത്തേ മരിച്ചത് കൊണ്ട് ഞാൻ ആ സ്ഥാനത്താ… എന്റെ കടമയാണെന്ന് കരുതി എല്ലാം ചെയ്തു…”

“സ്വത്തെല്ലാം അമ്മയുടെ പേരിൽ ആയതിൽ ഭാര്യയ്ക്ക് പരാതി ഇല്ലേ?”..

“ഏയ്‌… അവളൊരു പാവമായിരുന്നു… അമ്മ എനിക്ക് ഉള്ളത് കൃത്യമായി തരും എന്നവൾ വിശ്വസിച്ചു.. പക്ഷേ അമ്മയുടെ മരണം അപ്രതീക്ഷിതമായിരുന്നു… അതോടെ എല്ലാം തകിടം മറഞ്ഞു .. നാല് വർഷങ്ങൾക്ക് മുൻപ് അവളും പോയി…”

അയാൾ പോക്കറ്റിൽ തപ്പി നോക്കി കാശ് ഉണ്ടെന്ന് ഉറപ്പ് വരുത്തി രണ്ടു പെഗ് കൂടി ഓർഡർ ചെയ്തു..

“ഞാൻ ഉണ്ടാക്കിയതിന് തെളിവൊന്നുമില്ല.. പരാതി കൊടുത്താൽ തീർപ്പാകാൻ വർഷങ്ങൾ വേണ്ടിവരുമെന്നാ വക്കീല് പറയുന്നത്… അതുവരെ ഞാൻ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല… എനിക്കെന്തെങ്കിലും പറ്റിപ്പോയാൽ എന്റെ മോള്…. അവളെ ആര് സംരക്ഷിക്കും..?

“ചേട്ടന്റെ മോള് പഠിക്കുകയാണോ?”

“ഡിഗ്രി കഴിഞ്ഞു… നന്നായി പഠിക്കുന്ന കുട്ടിയാ… പക്ഷേ തുടർന്ന് പഠിപ്പിക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല … ഗതികെട്ട അച്ഛൻ…”

അയാളുടെ ശബ്ദം ഇടറി..

“ഇപ്പൊ ഒരു തുണിക്കടയിൽ ജോലിക്ക് പോകുകയാ…. അവളുടെ മുഖം കാണുമ്പോ നെഞ്ചു പൊട്ടുന്ന വേദന തോന്നും… മാസം അഞ്ഞൂറ് രൂപയെങ്കിലും എന്റെ മോൾക്ക് വേണ്ടി മാറ്റി വയ്ക്കാൻ തോന്നിയില്ലല്ലോ.. അന്നങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്ന് എന്റെ കുട്ടിക്ക് ആഗ്രഹിച്ചത് പഠിക്കാമായിരുന്നു…..”

എന്റെ മൊബൈൽ അടിച്ചു… വിനീത് ആണ്.. ഇവന്റെ കെട്ട് ഇത്ര പെട്ടെന്ന് വിട്ടോ?

“എന്താടാ?”.

“സോറി ബ്രോ… ഓട്ടോയുടെ അകത്ത് വാള് വച്ചു..”

“ആ സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചാൽ വെള്ളം എവിടാണെന്ന് പറഞ്ഞു തരും.. കുറച്ചു കഴിഞ്ഞ് ഞാൻ വരുമ്പോഴേക്കും വണ്ടി ക്‌ളീൻ ആയിരിക്കണം… ഇല്ലെങ്കിൽ നീ പണ്ട് കുടിച്ച മുലപ്പാൽ വരെ ഞാനിന്ന് പുറത്തെത്തിക്കും… അമ്മയാണെ സത്യം..”

ഞാൻ ഫോൺ പോക്കറ്റിൽ ഇട്ടു… പിന്നെ ശങ്കരേട്ടനെ നോക്കി.

“ചേട്ടൻ പറഞ്ഞോ…”

” പറയാനെന്താ മോനേ… ഇതാണ് അവസ്ഥ.. ഭാഗം വച്ചാൽ എനിക്ക് ഏഴര സെന്റ്‌ ഭൂമി കിട്ടും… ഇനി അവിടൊരു വീട് പണിയാനുള്ള കാശോ, അതുണ്ടാക്കാനുള്ള ആരോഗ്യമോ ഇല്ല… ഞാനും മോളും വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരും… “

“ഇപ്പൊ എന്തു ചെയ്യും?”..

“കൊച്ചിയിൽ ഒരു സെക്യൂരിറ്റിയുടെ ജോലി ശരിയായിട്ടുണ്ട്… ആദ്യം ഞാൻ പോകും.. അവിടെ താമസിക്കാൻ ഇടം കിട്ടിയാൽ മോളെയും കൊണ്ടുപോകണം… നാട്ടിൽ വയ്യ… ജീവിക്കാൻ അറിയാത്ത മണ്ടൻ എന്ന പരിഹാസമാ…. സ്നേഹം കൊണ്ട് മണ്ടനായതാണെന്ന് അവർ മനസിലാക്കുന്നില്ല…”

“നിങ്ങള് കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എന്തിനാ മറ്റുള്ളവർക്ക് വിട്ടു കൊടുക്കുന്നെ?.. “

“സാരമില്ല മോനേ.. എന്നെ ചതിച്ചിട്ടുണ്ടെങ്കിൽ നാളെ അതവർക്ക് തിരിച്ചു കിട്ടും…”

അയാൾ ബില്ല് പേ ചെയ്ത് എഴുന്നേൽക്കാൻ ശ്രമിച്ചു..പക്ഷേ കാലിടറി . ഞാൻ അയാളെ താങ്ങി പുറത്തേക്ക് നടന്നു… അവിടെ ഒരുത്തൻ ഓട്ടോ കഴുകി തീർത്തിരുന്നു… നനഞ്ഞ ഷർട്ട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ ശേഷം അവൻ എന്നെ നോക്കി..

“എനിക്ക് രണ്ടെണ്ണം കൂടി അടിക്കണം..”

“ഇനിയിവിടെ നിന്നാൽ നിന്നെ ഞാൻ അടിക്കും… കേറെടാ..”

അവൻ ഷർട്ട് തോളിൽ ഇട്ട് ഓട്ടോയിൽ കയറി… ഞാൻ ശങ്കരേട്ടനെയും അകത്ത് ഇരുത്തി. പിന്നെ ഡ്രൈവിങ് സീറ്റിൽ കയറി.

“ചേട്ടന്റെ വീടെവിടാ?”

“ഞാൻ ബസിനു പൊയ്ക്കോളാം മോനേ..”

“സാരമില്ല.. ഞാൻ കൊണ്ടുവിടാം..”

“നിനക്ക് തരാനുള്ള കാശൊന്നും എന്റെ കയ്യിലില്ല… നാളെ ഉച്ചയ്ക്ക് കൊച്ചിയിലേക്ക് ട്രെയിൻ കയറും.. അവസാനത്തെ ആഘോഷമായിരുന്നു ഇന്ന്… പോക്കറ്റ് കാലി..”

“അയ്യോ ഇന്ന് മൊത്തം എന്റെ ചെലവാ… തേപ്പ് കിട്ടിയതിന്റെ ആഘോഷം… ചേട്ടന് ഇന്ന് ഹിമാലയത്തിൽ പോണോ?.. ഈ വണ്ടിയിൽ തന്നെ പോകും..”

വിനീത് പറഞ്ഞു.. ഞാൻ ഒന്നും മിണ്ടിയില്ല.. എന്റെ തെറ്റാണല്ലോ… അനുഭവിക്കുക തന്നെ…. ശങ്കരേട്ടൻ പറഞ്ഞ വഴികളിലൂടെ അരമണിക്കൂറിലധികം ഞാൻ ഓട്ടോ ഓടിച്ചു… ഞങ്ങൾ ഒരുപാട് സംസാരിച്ചു.. എന്റെ വീടിനെയും വീട്ടുകാരെ കുറിച്ചും വിനീതിന്റെ കാര്യവുമെല്ലാം….വിനീത് കൊച്ചിയിൽ ആണ് ജോലി ചെയ്യുന്നതെന്നും അവിടെ എന്ത് ആവശ്യമുണ്ടെങ്കിലും അവനോട് പറഞ്ഞാൽ മതി സഹായിക്കുമെന്നും ഞാൻ വാക്ക് കൊടുത്തു.. ഫോൺ നമ്പറും പരസ്പരം കൈ മാറി..അവൻ വീണ്ടും ഉറങ്ങിത്തുടങ്ങിയിരുന്നു… ഒടുവിൽ ശങ്കരേട്ടന്റെ നാട്ടിൽ എത്തിയപ്പോൾ സമയം സന്ധ്യയായി.

“ആ കാണുന്ന വീടാ മോനേ..” അദ്ദേഹം കൈ ചൂണ്ടിയ ഇടത്ത് ഞാൻ ഓട്ടോ നിർത്തി… മനോഹരമായ രണ്ടു നില വീട്… ഒരു പ്രവാസിയുടെ വിയർപ്പിന്റെ ഫലം. പക്ഷേ ഇന്നവിടെ അദ്ദേഹം അധികപ്പറ്റ് ആണ്.. എനിക്ക് വല്ലാത്ത സങ്കടം തോന്നി..ഞാൻ ശങ്കരേട്ടനെ പിടിച്ച് പുറത്തിറക്കി… അഴിഞ്ഞു തുടങ്ങിയ മുണ്ട് ഉടുക്കാൻ സഹായിക്കുമ്പോഴാണ് ഒരു പെൺകുട്ടി പുറത്തേക്ക് വന്നത്.. അവൾ എന്നെ തള്ളി മാറ്റി അദ്ദേഹത്തെ താങ്ങിപ്പിടിച്ചു..

“അച്ഛൻ എനിക്ക് കുറച്ചു വിഷം വാങ്ങി താ.. എന്നിട്ട് തോന്നിയത് പോലെ നടന്നോ..”

കരച്ചിലിന്റെ സ്വരത്തിൽ അവൾ പറഞ്ഞു.. പിന്നെ ശങ്കരേട്ടനെ അകത്തേക്ക് കൊണ്ടുപോയി.. ഞാൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്..

“സന്തോഷേട്ടാ.. അർച്ചനാ ബാറിന്റെ മുന്നിൽ ഒന്ന് ചവിട്ടണേ… എനിക്കൊരു ബീയർ വേണം…”

ഓട്ടോയുടെ അകത്തു നിന്ന് വിനീതിന്റെ ശബ്ദം… പാതി ബോധമേ ഉളളൂ… എനിക്ക് സത്യമായും അവനെ ചവിട്ടാൻ തോന്നി.. ഓട്ടോയിൽ കയറാൻ ഒരുങ്ങുമ്പോ പുറകിൽ നിന്ന് ആ പെൺകുട്ടി വിളിച്ചു..

“ഒന്ന് നിന്നേ.”.. ഞാൻ തിരിഞ്ഞ് നോക്കി..കയ്യിലെ ബാഗ് തുറന്നുകൊണ്ട് അവൾ…

“എത്രയായി..?”

“ഞാൻ ട്രിപ്പ്‌ വന്നതല്ല… ബാറിൽ നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ശങ്കരേട്ടൻ… അതോണ്ട് ഇവിടെത്തിച്ചു..”

അതോടെ അവളുടെ മുഖം മാറി…

“നിങ്ങളൊക്കെ മനുഷ്യരാണോ?.. ഒരാളെ നശിപ്പിക്കുമ്പോ എന്ത് സന്തോഷമാ നിങ്ങൾക്ക് കിട്ടുന്നെ?.. “

ഞാൻ അന്തം വിട്ട് അവളെ നോക്കി..

“ഇവിടെ സമാധാനത്തോടെ കിടന്നുറങ്ങാൻ വയ്യ… ഇന്നല്ലെങ്കിൽ നാളെ തെരുവിലേക്ക് ഇറങ്ങേണ്ടി വരും… അതോർത്ത് ഓരോ നിമിഷവും ഉരുകുകയാ…അച്ഛന് ഇല്ലാത്ത അസുഖങ്ങളില്ല… അതിന്റിടയിൽ കൊണ്ടുപോയി കുടിപ്പിച്ചിരിക്കുന്നു… നിങ്ങളുടെ അച്ഛന്റെ പ്രായമുണ്ടല്ലോ… അതാലോചിക്കണ്ടേ… ഇങ്ങനെ ദ്രോഹിക്കാൻ മാത്രം എന്തു തെറ്റാ ഞാൻ ചെയ്തത്…?. ദൈവം എന്നൊരാളുണ്ടെങ്കിൽ ഇതിനൊക്കെ നിങ്ങൾക്ക് കിട്ടും… നോക്കിക്കോ..”

അവൾ വീട്ടിത്തിരിഞ്ഞ് അകത്തേക്ക് നടന്നു.. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല.. ഞാനെന്ത് തെറ്റാണ് ചെയ്തത്?.. ഇതുപോലെയുള്ള സീൻ സിനിമകളിൽ കണ്ടിട്ടുണ്ട്… നായികയുടെ അച്ഛനെ വീട്ടിൽ എത്തിക്കുന്ന നായകൻ അവളുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കുന്നു.. പക്ഷേ ഞാൻ നായകനല്ല… കാളിംഗ് ബെൽ അടിച്ച് അവളെ വരുത്തി നാല് മുഴുത്ത തെറി പറഞ്ഞാലോ?.. നിന്റെ തന്തയെ കുടിപ്പിച്ചത് ഞാനല്ലെടീ പുല്ലേ… അങ്ങേര് സ്വന്തം കാശിന് കുടിച്ചതാണ് ‘ എന്നെങ്കിലും പറയണം…

“വയറു നിറഞ്ഞെങ്കിൽ വണ്ടിയെടുക്ക് ഏട്ടാ… പോകാം… ഇല്ലെങ്കിൽ അടുത്ത ആളുടെ വായിൽ നിന്നും കേൾക്കേണ്ടി വരും…”

വിനീത് പറയുന്നുണ്ട്… ഇവൻ ലഹരിയിൽ പറയുന്നതാണോ അതോ ബോധമുണ്ടോ ?..
ഞാൻ ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു.. ഒരു പെണ്ണിന്റെ വഴക്ക് കേട്ട ദേഷ്യവും സങ്കടവും മനസ്സിൽ നുരഞ്ഞു പൊന്തുന്നുണ്ട്.. ഇപ്പൊ അവളെ മുന്നിൽ കിട്ടിയാൽ രണ്ടു കാലിലും പിടിച്ച് നിലത്തിട്ട് അലക്കും…. നാട്ടിലെത്തി നേരെ വയലിന്റെ കരയിലേക്ക് ഓട്ടോറിക്ഷ വിട്ടു… അവിടെയുള്ള കൂട്ടുകാരന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്‌ത് നാളെ എടുത്തോളാമെന്ന് പറഞ്ഞു… രണ്ടു ഗ്ലാസും കുറച്ചു വെള്ളവും വാങ്ങി വിനീതിനെയും കൂട്ടി ഞാൻ വയലിന്റെ കരയിൽ ചെന്നിരുന്നു… നേരത്തെ വാങ്ങിവച്ച ബോട്ടിൽ തുറന്ന് മദ്യപിച്ചു കൊണ്ടിരിക്കുമ്പോഴും ശങ്കരേട്ടന്റെ മകളുടെ രൂപമാണ് മനസ്സിൽ തെളിഞ്ഞത്.. നിരപരാധിയായ എന്നെ ചീത്തപറയാൻ അവൾക്കെന്ത് അധികാരം…?.. പെണ്ണായത് കൊണ്ട് ഞാൻ തിരിച്ചൊന്നും പറയില്ല എന്ന അഹങ്കാരമോ…?

കുപ്പി കാലിയാകാൻ അധിക സമയം വേണ്ടി വന്നില്ല.. വിനീതും യാതൊരു മടിയുമില്ലാതെ ആ കർമ്മത്തിൽ പങ്കു ചേർന്നു.. രാത്രി എപ്പോഴോ ആണ് ഞാൻ വീട്ടിലേക്ക് പോയത്…


തോളിൽ ആരോ അടിച്ച വേദനയിൽ ഞാൻ ഞെട്ടി കണ്ണു തുറന്നു… രംഗം എന്റെ ബെഡ്‌റൂം തന്നെ.. കയ്യിൽ ചട്ടുകവുമായി അമ്മ അടുത്ത് നിൽപ്പുണ്ട്…

“ഒന്നേ ഉള്ളുവെങ്കിൽ ഉലക്ക കൊണ്ടടിച്ച് വളർത്തണമെന്നാ… അന്നത് ചെയ്തില്ല… അതോണ്ടാ നീ ഇങ്ങനെ ആയത്..”

“എന്താമ്മേ?.. രാവിലെ വെറുതെ മെക്കിട്ടു കേറല്ലേ.. “

ഞാൻ എഴുന്നേറ്റിരുന്നു…

“മറ്റേ പെണ്ണ് രക്ഷപെട്ടു… നിന്നെപ്പോലൊരു മുഴുകുടിയന്റെ കൂടെ ജീവിക്കണ്ടല്ലോ…”

“ആര് കുടിയൻ?.. ഇന്നലെ വിനീതിന്റെ വക ചെറിയൊരു പാർട്ടി… അവൻ വർഷത്തിൽ ഒന്നോ രണ്ടോ തവണയാ നാട്ടിൽ വരുന്നത്.. അപ്പൊ മാത്രമല്ലെ കുടിക്കുന്നുള്ളൂ?.. അതൊരു തെറ്റാണോ?.. അമ്മയുടെ അച്ഛനൊക്കെ ദിവസവും കുടിച്ചു വന്ന് നാട്ടുകാരെ തെറിവിളിക്കലായിരുന്നു ഹോബി എന്നത് മറക്കരുത്..”

“എടാ വല്ലപ്പോഴും ഇച്ചിരി കുടിക്കുന്നത് തെറ്റല്ല.. ബോധം ഉണ്ടാവണം..”

“എനിക്ക് ബോധമൊക്കെ ഉണ്ട്… ഇന്നലെ വന്നു.. ഫുഡ് കഴിച്ചു.. കിടന്നുറങ്ങി..നല്ല തണുപ്പ് ആയത് കൊണ്ട് കുളിച്ചില്ല… അത്രയല്ലേ ഉളളൂ..?”

അമ്മ ചട്ടുകം കൊണ്ട് ഒരടി കൂടി അടിച്ചു.

“ബോധം ഉണ്ടായിട്ടാണോടാ തെമ്മാടീ എന്റെ കുപ്പായം ഇട്ടിരിക്കുന്നത്?”

ഞാൻ നോക്കി.. ശരിയാണ്.. അമ്മയുടെ നൈറ്റി ആണ് ധരിച്ചിരിക്കുന്നത്… ഇതെങ്ങനെ സംഭവിച്ചു?

“അത് വേണമെന്ന് വച്ചിട്ട് തന്നെയാ.. പറഞ്ഞല്ലോ… നല്ല തണുപ്പ്… ആദ്യം കയ്യിൽ കിട്ടിയത് ഇതാണ്… എന്റെ അമ്മയുടേത് അല്ലേ.. അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുന്ന സുഖം ഉണ്ട്..”

ഞാൻ വീണിടത്തു നിന്നും ഉരുണ്ടു..

“സുഖിപ്പിക്കല്ലേ… നിനക്കുള്ളത് അച്ഛൻ തന്നോളും.. ഇപ്പൊ പൊന്നുമോൻ പുറത്തേക്കൊന്ന് വന്നേ… നിന്നെക്കാണാൻ ആരോ വന്നിട്ടുണ്ട്..”

“ആര്?”

“ഏതോ ഒരു ശങ്കരൻ… പിന്നെ അദ്ദേഹത്തിന്റെ മോളും.”

“അവരെന്തിനാ വന്നേ?”

“എനിക്കറിയില്ല.. നീ ആ നൈറ്റി ഊരി താ.. കഴുകട്ടെ…”

“അമ്മ പൊയ്ക്കോ.. ഞാൻ കുളിമുറിയിൽ വച്ചേക്കാം.. ഇതിന്റെ അടിയിൽ ഒന്നും ഇട്ടിട്ടില്ല..”

“ഞാൻ കാണാത്തതല്ലേ.. ഒന്ന് പോ ചെക്കാ..”

അമ്മ മുറിവിട്ടിറങ്ങിയ ഉടനെ ഞാൻ ബാത്‌റൂമിലേക്ക് ഓടി.. പല്ലു തേച്ച് മുഖം കഴുകി ഡ്രസ്സ്‌ മാറി സിറ്റൗട്ടിലേക്ക് ചെന്നു…. ശങ്കരേട്ടനും മകളും എന്റെ അച്ഛനും അവിടെ ഇരുന്ന് ചായ കുടിക്കുന്നുണ്ട്… എന്നെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു നിന്നു..

“മോൻ ക്ഷമിക്കണം.. ഇന്നലെ ഇവള് കാര്യമറിയാതെ ദേഷ്യപ്പെട്ടതാ…”

“മാപ്പ് പറയാനാണോ നിങ്ങള് ഇത്രേം ദൂരം വന്നത്?.. വേണ്ടായിരുന്നു… ഇവന് രണ്ടു കിട്ടേണ്ടത് അത്യാവശ്യമാ…”

അച്ഛൻ ശങ്കരേട്ടനെ ആശ്വസിപ്പിച്ചു..

“അതല്ല… ഇന്നത്തെ കാലത്ത് എല്ലാവരും സ്വന്തം കാര്യം നോക്കി പോകുകയല്ലേ പതിവ്?. മോൻ യാതൊരു ബന്ധവുമില്ലാത്ത എന്റെ കൂടെ ഇരുന്ന് സങ്കടങ്ങൾ കേട്ടു.. അതിന് ശേഷം സുരക്ഷിതമായി എന്നെ വീട്ടിൽ എത്തിച്ചു…ഇവൾ ഇന്നലെ അത്രയും ദേഷ്യപ്പെട്ടിട്ടും ഒരുവാക്ക് പോലും തിരിച്ചു പറയാതെ പോയില്ലേ..അതൊക്കെ നല്ല സ്വഭാവമാണ്… “

തിരിച്ചു പറയാൻ നിങ്ങളുടെ മകൾ എനിക്കൊരു ഗ്യാപ് തന്നില്ലല്ലോ ചേട്ടാ എന്ന് പറയാൻ തുടങ്ങുമ്പോൾ ഫോൺ അടിച്ചു.. അമ്മായി ആണ്..

“എന്റെ കൊച്ചിനെ നീ വീണ്ടും കള്ളുകുടിപ്പിച്ചു അല്ലേ?.. എത്ര പറഞ്ഞാലും നിനക്കൊരു നാണവുമില്ലല്ലോ സന്തോഷേ…?”

അമ്മായി മൂക്ക് പിഴിയുന്ന ശബ്ദം കേട്ടു.

“സത്യമാ അമ്മായി പറഞ്ഞത്.. ഞാൻ അവനെ മടിയിൽ കിടത്തി വായിൽ ഒഴിച്ചു കൊടുത്തതാ.. നിങ്ങള് പോയി കേസ് കൊടുക്ക്..”

ലൈൻ കട്ടായി… ഇനി മാമൻ നേരിൽ വരും… അതിന് മുൻപ് മുങ്ങണം… ഞാൻ ആ പെൺകുട്ടിയെ നോക്കി.. ഇന്നലെ ശരിക്കും ശ്രദ്ധിക്കാൻ പറ്റിയില്ല… സുന്ദരിയാണ്… പച്ച നിറമുള്ള ചുരീദാർ ആണ് വേഷം.. കഴുത്തിൽ കല്ലുമാല… കയ്യിൽ റോൾഡ് ഗോൾഡ് ആണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വള.. പുരികങ്ങൾക്ക് മധ്യത്തിൽ ഒരു കുഞ്ഞു പൊട്ട്… താടിയിലെ മറുക് അവളുടെ ഭംഗി ഇരട്ടിയാക്കുന്നു..പെട്ടെന്ന് എന്റെയും അവളുടെയും മിഴികൾ തമ്മിലിടഞ്ഞു.. ഞാൻ നോട്ടം മാറ്റി…

“മോളേ… ഇവനെക്കൊണ്ട് വല്യ ഉപകാരങ്ങൾ ഒന്നും ആർക്കും ഉണ്ടാക്കാറില്ല.. പക്ഷേ ആരെയും ഉപദ്രവിക്കുകയോ പറ്റിക്കുകയോ ചെയ്യാറില്ല,.. പിന്നെ കള്ളുകുടി.. അത് വല്ലപ്പോഴും മാത്രമേ ഉളളൂ.. അതോണ്ട് ഞങ്ങൾ കണ്ണടയ്ക്കുന്നതാ…”

അച്ഛൻ പറഞ്ഞപ്പോൾ അവൾ മുഖം കുനിച്ചു.

“സോറി… ഇന്നലെ അറിയാതെ പറ്റിപ്പോയതാ.. അച്ഛന്റെ ചില കൂട്ടുകാരുണ്ട്.. ഇതുപോലെ കൊണ്ടുപോയി കുടിപ്പിക്കും… അതുപോലെ ആരോ ആണെന്ന് കരുതി..”

“സാരമില്ല… മറന്നേക്ക്… എന്നാലും തെറ്റ്‌ മനസിലാക്കി അതേറ്റു പറയാൻ ഇത്രയും ദൂരം വന്നല്ലോ… മോളും ഈ അച്ഛനും നല്ലവരാ…”

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ അവർ യാത്ര പറഞ്ഞു പോയി… ശങ്കരേട്ടന് ഉച്ചകഴിഞ്ഞു മൂന്ന് മണിക്കാണ് കൊച്ചിയിലേക്ക് ട്രെയിൻ എന്ന് പറഞ്ഞിരുന്നു… ഉച്ചയ്ക്ക് ഞാൻ വെറുതേ അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു. എടുക്കുന്നില്ല… കുറച്ചു കഴിഞ്ഞ് വേറൊരു നമ്പറിൽ നിന്ന് കാൾ വന്നു.

“അച്ഛന്റെ ഫോൺ സൈലന്റ് ആയിരുന്നു.. വിളിച്ചത് കണ്ടില്ല.. തിരിച്ചു വിളിക്കാൻ നോക്കുമ്പോ ബാലൻസ് ഇല്ല..”

ശങ്കരേട്ടന്റെ മകളുടെ ശബ്ദം..

“അദ്ദേഹം പുറപ്പെട്ടോ എന്നറിയാൻ വിളിച്ചതാ..”

“ഇല്ല.. കുളിക്കുകയാണ്…”

“വിളിച്ചെന്നു പറഞ്ഞാൽ മതി.. ഞാൻ ഓട്ടം പോകുകയാണ്.. എന്റെ കസിൻ വിനീതിന്റെ നമ്പർ മൂപ്പരുടെ ഫോണിലുണ്ട്… കൊച്ചിയിൽ ചെന്നിട്ട് എന്തേലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിക്കാൻ പറഞ്ഞേക്ക്,….. അവൻ ഇന്ന് രാത്രിയിലെ ട്രെയിനിനു അങ്ങോട്ട് പുറപ്പെടും..”

“പറയാം..”

“തന്റെ പേരെന്താ?.. അത് ചോദിക്കാൻ വിട്ടുപോയി..”

“ലാവണ്യ…” നല്ല പേര്..

“ശരി വച്ചോ…” ഞാൻ ആ നമ്പർ സേവ് ചെയ്തു… പിന്നെ ഇടയ്ക്കിടയ്ക്ക് ഞാൻ ശങ്കരേട്ടനെ വിളിച്ചു തുടങ്ങി.. ആ വൃദ്ധൻ എന്റെ ആരോ ആണെന്ന തോന്നൽ… അദ്ദേഹം ജോലി ചെയ്യുന്ന ഷോപ്പിംഗ് മാളിൽ വിനീത് സമയം കിട്ടുമ്പോ പോകുകയും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും.. സേഫ് ആയി ലാവണ്യയെയും കൊണ്ട് അദ്ദേഹത്തിന് താമസിക്കാൻ കുറഞ്ഞ വാടകയ്ക്ക് ഒരു ഇടം കിട്ടുമോ എന്ന് അവൻ അന്വേഷിക്കുന്നുണ്ട്… ചിലപ്പോഴൊക്കെ ലാവണ്യ എന്നെയും ഞാൻ അവളെയും വിളിച്ചു സംസാരിക്കും.

“താൻ പേടിക്കണ്ട.. തനിക്ക് അവിടെ എന്തെങ്കിലും ജോലി കണ്ടെത്താൻ വിനീത് ശ്രമിക്കുന്നുണ്ട്…”

“താങ്ക്സ്.. ഈ പ്രായത്തിൽ അച്ഛനെ അവിടെ വിട്ടിട്ട് എനിക്കൊരു സമാധാനവുമില്ല… പോകണ്ട എന്ന് കെഞ്ചി പറഞ്ഞതാ… കേട്ടില്ല… എനിക്ക് അവിടെ ഒരു ജോലി ശരിയായാൽ പിന്നെ അച്ഛനെ വീട്ടിൽ ഇരുത്തും..”

“തന്നെ കെട്ടിക്കാൻ വേണ്ടിയാ ശങ്കരേട്ടൻ കഷ്ടപ്പെടുന്നത്..”

“കല്യാണം കഴിക്കലാണോ ഒരാളുടെ ജീവിതലക്ഷ്യം?. എനിക്കറിയില്ല.. ഇത്രയും കാലം മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഹോമിച്ച അച്ഛന് ഇനിയെങ്കിലും വിശ്രമം വേണം.. എന്നെ സംബന്ധിച്ചിടത്തോളം അതാണ് സ്വപ്നവും ലക്ഷ്യവും…”.

എനിക്ക് ആ പെൺകുട്ടിയോട് വല്ലാത്ത ബഹുമാനം തോന്നി… അന്ന് രാത്രി ഓട്ടം കഴിഞ്ഞ് ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മ അച്ഛന്റെ മുതുകിൽ കുഴമ്പ് തേച്ചു പിടിപ്പിക്കുകയാണ്…. പെട്ടെന്ന് ലാവണ്യയെ ഓർമ്മ വന്നു… ആരും തുണയില്ലാത്ത ഒരു പെണ്ണ് തന്റെ അച്ഛനെ ജോലിക്ക് പോകാൻ വിടില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ്… ഞാനോ?. ഞങ്ങൾക്ക് ഒരു പച്ചക്കറിക്കട ഉണ്ട്… അപ്പൂപ്പൻ അച്ഛന് കൈ മാറിയതാണ്… ഞായറാഴ്ച ഒഴികെ അച്ഛൻ അവിടെത്തന്നെയാകും… ഒരു കാര്യവുമില്ലാതെ എന്റെ മനസ്സിൽ സ്നേഹം പൊട്ടിയൊലിച്ചു…

“അച്ഛൻ ഇനി മുതൽ കടയിൽ പോകണ്ട.. അത്യാവശ്യം കഴിഞ്ഞു കൂടാനുള്ളതൊക്കെ എനിക്ക് കിട്ടുന്നുണ്ടല്ലോ.. കുറെ കാലമായില്ലേ കഷ്ടപ്പെടുന്നു..ഇനി റസ്റ്റ് എടുത്തോ…”

അച്ഛൻ എഴുന്നേറ്റ് വന്ന് എന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു..

“ഊതെടാ.. ” ഞാൻ ഊതി… അച്ഛൻ സംശയത്തോടെ എന്നെ ഇരുത്തി നോക്കി..

“മണമില്ലാത്ത ഏതോ ബ്രാന്റ് ആണ് അടിച്ചത്.അല്ലേ?”

“ഒന്ന് പോ അച്ഛാ… ഞാൻ കുടിച്ചിട്ടൊന്നുമില്ല…”

“പിന്നെന്താ ഇമ്മാതിരി ഓരോ തോന്നൽ?”

“ഒന്നുമില്ല..”

“ഉം… എടാ മോനേ..കടയിൽ ഇരിക്കുമ്പോ എന്റെ അച്ഛൻ കൂടെയുള്ളതായി തോന്നും… കുട്ടിക്കാലം മുതലുള്ള ഓരോന്ന് ഓർമ്മ വരും..ആ സന്തോഷത്തിനു വേണ്ടി മാത്രമാ… നാളെ എന്റെ കാല ശേഷം നീയത് വിൽക്കുമായിരിക്കും.. വേറെ ആരെങ്കിലും അത് വാങ്ങി ഇടിച്ചു പൊളിച്ചു കളയുമായിരിക്കും… ബാലകൃഷ്ണന്റെ കട എന്ന പേരും കുറെ കാലം കഴിയുമ്പോ എല്ലാരും മറക്കും… മാറ്റം അനിവാര്യമാണ്.. പക്ഷേ എന്റെ കണ്ണടയും വരെ ഇങ്ങനെ തന്നെ പോട്ടെ,. അതൊന്ന് നോക്കി നടത്താൻ നിന്നെക്കൊണ്ട് പറ്റില്ലല്ലോ.. ഞാൻ നിർബന്ധിക്കാറുമില്ല.. നിനക്കിഷ്ടമുള്ളത് നീ ചെയ്യുന്നു, എനിക്കിഷ്ടമുള്ളത് ഞാനും…”

നെഞ്ചിൽ മുള്ള് കൊണ്ടത് പോലെ എനിക്ക് അനുഭവപ്പെട്ടു… ആ കട കുറച്ചു വിപുലീകരിക്കാൻ എന്നോട് പണ്ട് അച്ഛൻ കുറേ പറഞ്ഞിട്ടുള്ളതാണ്… എനിക്ക് ഓട്ടോ ആയിരുന്നു താല്പര്യം.. ഒരിടത്ത് അടങ്ങിയിരുന്നുള്ള ജോലി എനിക്ക് ഇഷ്ടമല്ല. പക്ഷേ അച്ഛന് ആ കടയോട് ഉള്ള ആത്മബന്ധം മനസിലായിരുന്നെങ്കിൽ ഞാൻ അന്നേ അത് ഏറ്റെടുത്തേനേ… എനിക്ക് എന്നോട് പുച്ഛം തോന്നി…അന്ന് രാത്രി ഞാൻ കുറച്ചു തീരുമാനങ്ങൾ എടുത്തു..


നാളുകൾ പിന്നെയും ഒരുപാട് കടന്നുപോയി… ഇന്ന് പച്ചക്കറിക്കട വലുതാണ്..അച്ഛന്റെ സഹായത്തിനു ഒരു ചേച്ചിയെയും വച്ചു…. ഓട്ടം ഇല്ലാത്തപ്പോൾ ഞാനും പോയി സഹായിക്കും… വീട്ടുകാർ ഹാപ്പി.. ഞാനും ഹാപ്പി..വിനീത് ലാവണ്യയ്ക്ക് ഒരു സൂപ്പർമാർക്കറ്റിൽ ജോലി ശരിയാക്കി കൊടുത്തു.. അച്ഛനും മകളും ഇപ്പോൾ കൊച്ചിയിലാണ് താമസം.. വാടകയ്ക്ക് വീടും കണ്ടെത്തിയത് വിനീത് തന്നെ… ശങ്കരേട്ടന്റെ വീടും സ്ഥലവും ഭാഗം വയ്പ്പ് കഴിഞ്ഞു…. വീട് ഇളയ അനിയന് ആണ് കിട്ടിയത്.. മറ്റുള്ളവർക്ക് പൈസയും… തനിക്ക് ലഭിച്ച സ്ഥലത്ത് വീട് വയ്ക്കണമെന്ന ആഗ്രഹം ശങ്കരേട്ടന് ഉണ്ട്.. ഫോൺ ചെയ്യുമ്പോ ലാവണ്യ അതെപ്പോഴും പറയും…

“അതിനെന്താടോ… തനിക്കൊരു നല്ല ജോലി കിട്ടിയാൽ വീട് വയ്ക്കാലോ… എന്നിട്ട് ഇങ്ങോട്ട് തിരിച്ചു വരണം.. ബന്ധുക്കളൊക്കെ ഞെട്ടണം,..”

“അതൊക്കെ സിനിമയിൽ മാത്രമേ നടക്കൂ സന്തോഷേട്ടാ…ഇന്നത്തേക്കാലത്ത് ഒരു വീട് പണിയണമെങ്കിൽ എത്ര ലക്ഷം വേണ്ടിവരും?.. അച്ഛൻ എന്നെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിടാനാ നോക്കുന്നത്..”

“അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് ആരുമില്ലല്ലോ എന്ന പേടി കൊണ്ടാ..”

“എനിക്ക് ആരും വേണ്ട… അച്ഛനില്ലെങ്കിൽ പിന്നെ ഈ ഭൂമിയിൽ ഞാൻ അനാഥ തന്നെയല്ലേ…?”

“അപ്പോ ഞാനോ?” അറിയാതെ വായിൽ നിന്ന് വീണു പോയതാണ്…

“എന്താ?” അവൾ ചോദിച്ചു..

“അല്ല.. ഞങ്ങളൊക്കെ ഇല്ലേ.?. ഞാൻ, വിനീത്…”

“ഉണ്ട്… നിങ്ങളോടൊക്കെ ഉള്ള കടപ്പാട് ഒരിക്കലും മറക്കില്ല.. ഒരാവശ്യം വന്നപ്പോൾ നിങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ…”

“അതെന്നും ഉണ്ടാകും… തനിക്കൊരു ലക്ഷ്യമുണ്ട്… അതിന് വേണ്ടി ശ്രമിച്ചാൽ മതി..”

സംസാരം കഴിഞ്ഞ് തിരിഞ്ഞ ഞാൻ പുറകിൽ അച്ഛനും അമ്മയും നിൽക്കുന്നത് കണ്ട് ഞെട്ടി.. രണ്ടാളുടെയും മുഖത്ത് കുസൃതി ചിരി..

“എന്താണ് മോൻ ഈ പാതിരാത്രിക്ക് മുറ്റത്തിരുന്ന് പരിപാടി?”

“ഒന്നുമില്ല… വിനീത് ആയിരുന്നു..”

“കള്ളം പറയുന്നതിനൊക്കെ മര്യാദ വേണ്ടെടാ?. “
ഞാൻ പരുങ്ങി.. പിന്നെ ദേഷ്യം നടിച്ചു..

“ലാവണ്യയോടാ സംസാരിച്ചത്… എന്താ?”

“ആദ്യമേ അതങ്ങ് പറഞ്ഞൂടായിരുന്നോ?. എന്തിനാ ഉരുളുന്നെ?… നിനക്കവളെ ഇഷ്ടമാണെങ്കിൽ പറ.. ഞങ്ങൾ ശങ്കരേട്ടനെ കണ്ട് സംസാരിക്കാം..”

“എന്റെ അച്ഛാ… ആ പെൺകുട്ടി ജീവിക്കാൻ പൊരുതുകയാണ്.. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടവൾക്ക്… കഴിയുന്ന സഹായം ചെയ്തുകൊടുക്കുക മാത്രമാണ് എനിക്ക് ചെയ്യാൻ പറ്റുക… ഒരിക്കൽ പ്രേമിച്ചതിന്റെ ക്ഷീണം ഇതുവരെ തീർന്നിട്ടില്ല.. ഞാനീ കടയും ഓട്ടോയുമായി ജീവിച്ചോളാം…”

“എടാ മോനേ.. കെട്ട് കഴിഞ്ഞ് അവളെ അടുക്കളയിൽ തളച്ചിടാനൊന്നും ഞാൻ പറഞ്ഞിട്ടില്ല… സ്വന്തം ഭാര്യയുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കൂടെ നിൽക്കണം… അവളുടെ വിജയത്തിൽ അഭിമാനിക്കണം.. അങ്ങനെയും ചെയ്യാലോ.?”

ഞാൻ ഒന്നും മിണ്ടിയില്ല… അമ്മ അടുത്ത് വന്ന് മുഖം പിടിച്ചുയർത്തി..

“നിനക്ക് ആ കുട്ടിയെ ഇഷ്ടമാണോ?”

“ഇഷ്ടമൊക്കെ തന്നെയാ… അതിന് വേറെ അർത്ഥമൊന്നും ഇല്ല..നിങ്ങളായിട്ട് ഒന്നും ഉണ്ടാക്കുകയും വേണ്ട.. വാ.. അത്താഴം കഴിക്കാം.. എനിക്ക് വിശക്കുന്നു”

. ഞാൻ രണ്ടാളെയും ചേർത്ത് പിടിച്ച് അകത്തേക്കു നടന്നു…
സമയം കിട്ടുമ്പോഴെല്ലാം ഞാൻ ലാവണ്യയെയും അവൾ എന്നെയും വിളിക്കും.. ഞങ്ങൾക്കിടയിൽ സൗഹൃദമാണോ, പ്രണയമാണോ എന്ന് വേർതിരിച്ചറിയാനാകാത്ത ഒരു ബന്ധം വളർന്നു പന്തലിച്ചു…. എല്ലാം തുറന്നു പറയും… അത് സന്തോഷമായാലും സങ്കടമായാലും… ആയിടയ്ക്കാണ് ശങ്കരേട്ടൻ പ്രായത്തിന്റെ അവശതകൾ കാരണം കിടപ്പിലായത്…. അച്ഛനെ തനിച്ചാക്കി ജോലിക്ക് പോകാൻ ലാവണ്യ ബുദ്ധിമുട്ടി.. അവിടെയും വിനീത് രക്ഷയ്ക്ക് എത്തി… പകൽ സമയങ്ങളിൽ ശങ്കരേട്ടനെ പരിചരിക്കാൻ ഒരാളെ അവൻ ഏർപ്പാടാക്കി…. എനിക്കവനോട് സ്നേഹവും ബഹുമാനവും തോന്നി… എനിക്ക് വേണ്ടിയാണ് അവനിതൊക്കെ ചെയ്യുന്നതെന്നറിയാം…

ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ആണ് വിനീതിന്റെ ഫോൺ വന്നത്..

“ഏട്ടാ… ശങ്കരേട്ടൻ…..” പ്രതീക്ഷിച്ചത് തന്നെയാണ്.. രണ്ടു ദിവസമായി അദ്ദേഹം തീരെ അവശനാണെന്നും ഹോസ്പിറ്റലിൽ കൊണ്ടുപോയെന്നും ലാവണ്യ വിളിച്ചു പറഞ്ഞിരുന്നു.. എന്നാലും കേട്ടപ്പോൾ ഹൃദയം വിങ്ങി..

“ഞാൻ അങ്ങോട്ട് വരാം..”..

“ഒരു ചെറിയ പ്രശ്നമുണ്ട് ഏട്ടാ..” അവന്റെ സ്വരത്തിൽ ഗൗരവം..

“തറവാട്ടിലെ പറമ്പിൽ തന്നെ ദഹിപ്പിക്കണം എന്നായിരുന്നു ശങ്കരേട്ടൻ ചേച്ചിയോട് അവസാനമായി പറഞ്ഞത്… അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമൊക്കെ ഉറങ്ങുന്നതിന്റെ അടുത്ത്… വീട്ടുകാർ സമ്മതിക്കുമോ.?”

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചിരുന്നു…

“വിനീതെ. ഞാൻ അങ്ങോട്ട് വിളിക്കാം.. നീ ലാവണ്യയുടെ അടുത്ത് തന്നെ ഉണ്ടാകണം.”

ഞാൻ നേരെ കടയിലേക്ക് പോയി അച്ഛനോട് കാര്യങ്ങൾ അവതരിപ്പിച്ചു.. ശങ്കരേട്ടൻ മരിച്ചെന്നറിഞ്ഞതോടെ അച്ഛനും വിഷമമായി…

“നീ വണ്ടിയെടുക്ക്.. നമുക്ക് അവിടം വരെ പോയി ഒന്ന് സംസാരിച്ചു നോക്കാം.. എന്തായാലും കൂടപ്പിറപ്പ് അല്ലേ.. അവർ സമ്മതിക്കാതിരിക്കില്ല…”

എനിക്കും നേരിയ പ്രതീക്ഷ വന്നു… ഞാനും അച്ഛനും അമ്മയുമാണ് പോയത്… മരണവാർത്ത അറിഞ്ഞത് കൊണ്ടാവണം അനിയനും അനിയത്തിമാരും അവരുടെ ഭർത്താക്കന്മാരും എല്ലാം ഉണ്ട്.. ശങ്കരേട്ടന്റെ കൂട്ടുകാരൻ ആണെന്നാണ് അച്ഛൻ പരിചയപ്പെടുത്തിയത്…

“അതൊക്കെ ബുദ്ധിമുട്ടാ..” ശങ്കരേട്ടന്റെ അനിയൻ പ്രേമദാസൻ എടുത്തടിച്ചത് പോലെ പറഞ്ഞു..

“ഞാനീ വീടും പറമ്പും വിൽക്കാനുള്ള പ്ലാനിലാ.. ഭാര്യയുടെ പേരിൽ ടൗണിലൊരു സ്ഥലമുണ്ട്… അവിടേക്ക് മാറും…. ഇപ്പൊ ഇവിടൊരു ശവം ദഹിപ്പിച്ചാൽ കച്ചവടം ഉറപ്പിച്ചവർ പിന്മാറിയാലോ..?”

“ആ ശവമായി കിടക്കുന്ന മനുഷ്യൻ കാരണമാ ഈ വീടും പറമ്പും നിങ്ങളുടെ ഭാര്യയും എല്ലാം ഉണ്ടായത്.. അത് മറക്കണ്ട…”

ഞാൻ ശബ്ദമുയർത്തിയപ്പോൾ അച്ഛൻ തടഞ്ഞു..പിന്നെ അയാളെ നോക്കി..

“മുപ്പത് വർഷം ചെറിയ കാലയളവ് അല്ല. ജീവിതത്തിന്റെ നല്ല സമയം മുഴുവൻ അദ്ദേഹം നിങ്ങൾക്ക് വേണ്ടിയാ കളഞ്ഞത്.. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ അദ്ദേഹത്തിന് അറിയാഞ്ഞിട്ടാണോ..? സഹോദരനെയും സഹോദരിമാരെയും എല്ലാം അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടല്ലേ?.. എന്നിട്ട് നിങ്ങൾ തിരിച്ചു കൊടുത്തതോ..? അദ്ദേഹത്തെയും കല്യാണപ്രായമായ മോളെയും ഇറക്കി വിട്ടു.. ഇത്രയും കാലമായി തന്റെ സ്വത്തിന് വേണ്ടി അദ്ദേഹം കേസ് കൊടുത്തിട്ടില്ല… നിങ്ങളോട് വഴക്കിനു വന്നിട്ടില്ല… ആ മനുഷ്യന്റെ അവകാശമാണ് ആറടി മണ്ണ്.. അതല്ലേ ആവശ്യപ്പെടുന്നത്…?”

“ഏട്ടന് കൊടുത്ത ഏഴര സെന്റ്‌ സ്ഥലമുണ്ടല്ലോ? അവിടെ ദഹിപ്പിച്ചൂടെ?”

ഇളയ അനിയത്തിയുടെ ചോദ്യം.. എല്ലാത്തിനെയും വീടിനകത്തിട്ട് പൂട്ടി തീ കൊളുത്താൻ എനിക്ക് തോന്നി..ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കി അച്ഛൻ എഴുന്നേറ്റു..

“ഒരാൾ ജീവിതം ത്യാഗം ചെയ്തതിന്റെ ഫലമായിട്ടാണ് നിങ്ങളെല്ലാരും അന്തസോടെ ജീവിക്കുന്നത്…ഒരുനേരത്തെ ഭക്ഷണം കൊടുത്താൽ മരണം വരെ വാലാട്ടുന്ന പട്ടിക്ക് ഉള്ള നന്ദി പോലുമില്ലാത്ത നിങ്ങളോട് ഇനിയൊന്നും പറയാനില്ല.. കുറച്ചു മനുഷ്യത്വം ഉണ്ടെങ്കിൽ എന്നെപ്പോലെ അന്യനായ ഒരാൾ ഇവിടെ വന്ന് കെഞ്ചാനുള്ള അവസരം നിങ്ങൾ ഉണ്ടാക്കില്ലായിരുന്നു…. ഇതിനുള്ള മറുപടി കാലം തന്നോളും…”

ഞങ്ങൾ ആ വീട് വിട്ടിറങ്ങി… ഓട്ടോ മുന്നോട്ട് നീങ്ങുമ്പോൾ ഞാനും അച്ഛനും അമ്മയും ഒന്നും സംസാരിച്ചില്ല.. എല്ലാവരുടെയും മനസ് കലങ്ങിയിരുന്നു.. ഇത്രയും നികൃഷ്ടന്മാരായ മനുഷ്യരോ… വിശ്വസിക്കാൻ തന്നെ പ്രയാസം..

“നമുക്ക് കൊച്ചിയിലേക്ക് പോകാം അല്ലേ? അവിടെ ഏതെങ്കിലും പൊതു ശ്മശാനത്തിൽ സംസ്കരിക്കാം.. വേറെ വഴിയില്ലല്ലോ…”

ഞാൻ ചോദിച്ചു.. അച്ഛൻ മറുപടി പറഞ്ഞില്ല. ഞാൻ ഓട്ടോ ഒതുക്കി നിർത്തി പുറകിലേക്ക് തിരിഞ്ഞു.. അച്ഛൻ മൊബൈൽ എടുത്ത് ആരെയോ വിളിക്കുകയാണ്‌..

“ങാ വിനീതേ.. ഞാനാ… നീ ഒരു ആംബുലൻസ് വിളിച്ച് ബോഡിയും കൊണ്ട് ഇങ്ങോട്ട് പുറപ്പെട്ടോ… ആ കൊച്ചിനെയും കയറ്റണം…”

ഞാൻ ഞെട്ടലോടെ അച്ഛനെ നോക്കിയിരുന്നു..

“അവരുടെ വീട്ടിലേക്കല്ലെടാ.. എന്റെ വീട്ടിലേക്ക്.. ഒരാളെ സംസ്കരിക്കാനുള്ള സ്ഥലമൊക്കെ ദൈവം സഹായിച്ചിട്ട് എനിക്കുണ്ട്.. ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ എന്റെ സ്വന്തം മണ്ണ്… ഏതോ നാട്ടിൽ അനാഥനെപ്പോലെ ആ മനുഷ്യൻ എരിഞ്ഞടങ്ങണ്ട.. നീ എത്രയും പെട്ടെന്ന് ഇങ്ങോട്ടേക്കു വിട്ടോ..”

ഫോൺ പോക്കറ്റിൽ ഇട്ട് അച്ഛൻ എന്നെ നോക്കി..

“നീ ഞങ്ങളെ വീട്ടിലെത്തിക്ക്.. എന്നിട്ട് ആ മരം മുറിക്കുന്ന ദാമുവിനെയും കൊണ്ട് വീട്ടിലേക്ക് വാ.. മാവിന്റെ വിറക് വേണം.. ക്ലബ്ബിലെ പിള്ളേരോട് പറഞ്ഞ് കുറച്ചു ചിരട്ടയും കൊണ്ടുവരണം… ബാക്കിയെല്ലാം ഞാൻ ഏർപ്പാടാക്കാം….”

ഞാൻ തലകുലുക്കി ഓട്ടോ റോഡിലേക്ക് കയറ്റി.. കണ്ണുനീർ എന്റെ കാഴ്ച മറച്ചുകൊണ്ടിരുന്നു… ഈ അച്ഛന്റെയും അമ്മയുടെയും മകനായി ജനിച്ചതിൽ അഭിമാനവും അഹങ്കാരവും തോന്നിയ നിമിഷമായിരുന്നു അത്…


രാത്രി ഒന്നരയോടെ എന്റെ വീടിന്റെ തെക്കുഭാഗത്ത് ശങ്കരേട്ടന്റെ മൃതദേഹം അഗ്നിനാളങ്ങൾ ഏറ്റു വാങ്ങി.. ലാവണ്യ തളർന്ന് വീണത് കാരണം ചിതയ്ക്ക് തീ കൊളുത്തിയത് ഞാൻ തന്നെയായിരുന്നു.. അതെന്റെ നിയോഗം ആകാം… ആകസ്മികമായി പരിചയപ്പെട്ട ഒരാൾ.. അദ്ദേഹത്തിന്റെ കഥകൾ കേൾക്കാനും വീട്ടിൽ എത്തിക്കാനും ഒടുവിൽ യാത്ര അയക്കാനും ദൈവമായിരിക്കാം എന്നെ ചുമതലപ്പെടുത്തിയത്… വീട്ടുകാർക്ക് വേണ്ടി ജീവിച്ച് , ഒടുവിൽ അവരാൽ തിരസ്കരിക്കപ്പെട്ട അദ്ദേഹത്തിനോട് അത്രയെങ്കിലും നീതി കാണിച്ചില്ലെങ്കിൽ ദൈവവും ചെകുത്താനും തമ്മിൽ എന്തു വ്യത്യാസം?..

ഒരു കനൽകൂമ്പാരമായി ശങ്കരേട്ടൻ മാറുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു.. പിന്നെ മുറ്റത്തേക് പതിയെ നടന്നു.. വിവരമറിഞ്ഞെത്തിയ നാട്ടുകാരും കൂട്ടുകാരുമൊക്കെ പതിയെ പിരിഞ്ഞു പോയിത്തുടങ്ങി.. ഒടുവിൽ ഞാനും അച്ഛനും വിനീതും മാമനും മാത്രമായി..

“സന്തോഷേ…” അച്ഛൻ പതിയെ വിളിച്ചു..

“ആ കുട്ടിക്ക് ഇനി വേറാരുമില്ല… തത്കാലം അതിവിടെ നിൽക്കട്ടെ… മറ്റുള്ളവർ എന്തുപറയുന്നു എന്നൊന്നും നോക്കണ്ട.. ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്..”

അച്ഛൻ ഞങ്ങളെ എല്ലാവരെയും നോക്കി..

“അവൾക്ക് ഇവിടെ അടുത്ത് എന്തെങ്കിലും ജോലി നോക്കാം… അതിന്റെ കൂടെ പഠിക്കുകയും ചെയ്യാലോ… പി എസ് സി കോച്ചിങ്ങിനു വേണേൽ ചേരാം… അവളൊരു നല്ല നിലയിൽ എത്തുന്നത് വരെ നമ്മൾ കൂടെയുണ്ടാകും…. അന്ന്, നിന്നോടും അവൾക്ക് ഇഷ്ടമാണെങ്കിൽ നിങ്ങൾ ഒരുമിച്ച് ജീവിച്ചോ.. ഇനി അതല്ല എങ്കിൽ അവളെ അവളുടെ വഴിക്ക് വിട്ടേക്ക്… പക്ഷേ സ്വാർത്ഥത മനസ്സിൽ വച്ചായിരിക്കരുത് സഹായിക്കുന്നത്… അത് നീ ഉറപ്പ് തരണം..”

ഞാൻ അച്ഛനെ ഒന്ന് കെട്ടിപ്പിടിച്ചു.. അച്ഛൻ എന്റെ മുതുകിൽ തലോടി..

“അകത്തേക്ക് ചെല്ല്… അവൾക്ക് കൂട്ടായി ഇരിക്ക്… തനിക്ക് ആരുമില്ല എന്ന് ആ കൊച്ചിന് തോന്നരുത്..”

ഞാൻ എഴുന്നേറ്റ് എന്റെ മുറിയിലേക്ക് ചെന്നു.. കട്ടിലിൽ ചുമരിലേക്ക് ചാരി ഇരിക്കുകയായിരുന്നു ലാവണ്യ… അമ്മയും അമ്മായിയും അടുത്തുണ്ട്… എന്നെ കണ്ടതോടെ അവർ പുറത്തിറങ്ങി വാതിൽ ചാരി.. ഞാൻ അവളുടെ അടുത്തിരുന്നു.. ആശ്വാസവാക്കുകൾക്ക് അവിടെ യാതൊരു പ്രസക്തിയുമില്ല…അച്ഛനോടൊപ്പം സ്വന്തം സ്വപ്നങ്ങളും നഷ്ടമായ പെൺകുട്ടിയാണിത്.. ഞാൻ അവളുടെ അടുത്തിരുന്നു… പിന്നെ പതിയെ അവളെ എന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി… അവൾ എതിർത്തില്ല… ഒരു കുഞ്ഞിനെ പോലെ അനങ്ങാതെ കിടന്നു.. ഞാൻ ആ മുടിയിഴകൾ ഒതുക്കി വച്ചു… പിന്നെ തല കുനിച്ച് അവളുടെ കാതിൽ മന്ത്രിച്ചു.

“ഞാനുണ്ട് കൂടെ…” ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി… തടഞ്ഞില്ല… ഉള്ളിലെ സങ്കടങ്ങളത്രയും പേമാരിയായി പെയ്തൊഴിയട്ടെ.. ഇനി മുന്നോട്ടുള്ള ജീവിതം കണ്ണീരില്ലാത്തതാക്കാൻ ഞാൻ ശ്രമിക്കും. മരണം എന്നെ കൊണ്ടുപോയില്ലെങ്കിൽ ഇവളുടെ വിജയത്തിന് വേണ്ടി ഞാൻ പരിശ്രമിക്കും…..ഇവൾ അനാഥയല്ല…സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു കുടുംബമുണ്ട്… ഏതോ ലോകത്തിരുന്ന് ശങ്കരേട്ടൻ ഇത് കണ്ടു സന്തോഷിക്കും… നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകൾ തുടയ്ക്കാതെ ഞാൻ അവളുടെ മുടിയിലൂടെ തഴുകിക്കൊണ്ടിരുന്നു…

🌹🌹🌹🌹🌹

One comment

Leave a Reply

Your email address will not be published. Required fields are marked *