കവല ചട്ടമ്പിയും കാന്താരി പെണ്ണും

രചന …SMG

ഇരുണ്ടുകൂടിയ ആകാശവും തണുത്ത കാറ്റും ഒരു മഴയുടെ വരവറിയിച്ചു. വയൽവരമ്പിലൂടെ നടന്നുപോവുകയായിരുന്ന *മീന, കൈയ്യിലുണ്ടായിരുന്ന കുട മടക്കി. കാറ്റിൽ ആടിയുലഞ്ഞ നെൽച്ചെടികൾക്ക് മുകളിൽ, മഴത്തുള്ളികൾ അവളുടെ ശരീരത്തിൽ പതിഞ്ഞപ്പോൾ അവൾ ആസ്വദിച്ച് കണ്ണുകളടച്ചുനിന്നു. ആ നിമിഷം, ഒരു കൊടുങ്കാറ്റ് പോലെ ഒരാൾ കിതച്ചോടി വന്ന് അവളെ തട്ടിമാറ്റി മുന്നോട്ട് പാഞ്ഞു. അവന്റെ പിന്നാലെ, കാറ്റുപോലൊരു ഒരാൾ  ഓടിയെത്തി. മുന്നിൽ ഓടിയ ആൾ ചളിയിൽ തെന്നിവീണതും, പിന്നാലെ വന്ന *രാഹുൽ കൈയ്യിലുണ്ടായിരുന്ന കത്തി അയാളുടെ വയറ്റിലേക്ക് ആഴ്ത്തിയിറക്കി.

“നിനക്ക് മരണം ഒരുപാട് ദൂരെയാണെന്ന് വിചാരിച്ചോ?” അവന്റെ ശബ്ദം ആ തണുത്ത കാറ്റിൽ മുഴങ്ങി. “സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നവന് ഈ ലോകത്ത് ജീവിക്കാൻ അർഹതയില്ല!”

ആ കാഴ്ച കണ്ട മീന ഭയം കൊണ്ട് ബോധരഹിതയായി നിലത്തേക്ക് വീഴാൻ പോയി. എന്നാൽ, ഒരു കൈ അവളെ താങ്ങിനിർത്തി. ബോധം മറയും മുൻപ്, അവൾ ആ കണ്ണുകളിലെ ദൃഢനിശ്ചയം കണ്ടു.

അവൾക്ക് ബോധം തെളിഞ്ഞത് ആശുപത്രിയിൽ വെച്ചാണ്. അവൾ കണ്ണുതുറന്നപ്പോൾ രാഹുലിനെ തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല. അടുത്തുണ്ടായിരുന്ന ഒരു സിസ്റ്റർ അവളോട് പറഞ്ഞു, “പേടിക്കേണ്ട, ഒരാൾ ബില്ലെല്ലാം അടച്ചിട്ടാണ് പോയത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ ഒരു നമ്പറും തന്നിട്ടുണ്ട്.” മീനക്ക് ആശ്വാസമായി.

പിറ്റേ ദിവസം പോലീസ് അവളുടെ മൊഴിയെടുക്കാൻ വന്നു.

“ആളെ കണ്ടാൽ തിരിച്ചറിയുമോ?” ഇൻസ്പെക്ടർ ചോദിച്ചു.
“അതെ, തിരിച്ചറിയും,” ഭയം മറച്ച് മീന മറുപടി നൽകി.
അങ്ങനെ നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ടകളെയെല്ലാം ഒരു നിരയിൽ നിർത്തി പോലീസ് അവളെ അവിടേക്ക് കൊണ്ടുപോയി. അവസാനം രാഹുലിന്റെ മുൻപിൽ അവൾ എത്തി. അവൾ അയാളെ അൽപനേരം നോക്കി നിന്നു. അത് കണ്ട പോലീസുകാരൻ അയാളുടെ കോളറിൽ പിടിച്ചു.

“ഇയാളാണോ?” ഇൻസ്പെക്ടർ ചോദിച്ചു.
മീനയുടെ കണ്ണുകൾ രാഹുലിന്റെ കണ്ണുകളുമായി കോർത്തു. അവളുടെ ചുണ്ടുകൾ വിറച്ചു. “അല്ല, ഇയാളല്ല,” അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
അവളുടെ പ്രതികരണം പോലീസുകാരെയും രാഹുലിനെയും ഒരുപോലെ ഞെട്ടിച്ചു. പോലീസുകാർ നിരാശയോടെ പോയി. രാഹുലിന്റെ കണ്ണുകളിൽ ഒരുതരം നന്ദിയുണ്ടായിരുന്നു.


കുറച്ചു ദിവസങ്ങൾക്ക് ശേഷം, നഗരത്തിലെ ബസ് സ്റ്റോപ്പിൽ വെച്ച് അവർ വീണ്ടും കണ്ടുമുട്ടി.
“എന്തുകൊണ്ടാണ് പോലീസിനോട് എന്റെ പേര് പറയാതിരുന്നത്?” രാഹുൽ ചോദിച്ചു.

മീന രാഹുലിന്റെ കണ്ണുകളിലേക്കു നോക്കി. “അവൻ മരിക്കേണ്ടവൻ തന്നെയായിരുന്നു,” അവൾ പറഞ്ഞു. “അവൻ ഒരു ചെറിയ കുട്ടിയെ റേപ്പ് ചെയ്ത് കൊന്നവനാണ്. പണവും സ്വാധീനവുമുപയോഗിച്ച് നിയമത്തെ അവൻ മറികടന്നു. അവനെ പോലെയുള്ള ഒരുവൻ ജീവിച്ചിരിക്കുന്നത് മറ്റൊരാൾക്കും അപകടമാണ്.” മീനയുടെ വാക്കുകൾ ഇടറി. അവന്റെ കണ്ണുകളിൽ ഭയമോ കുറ്റബോധമോ ഉണ്ടായിരുന്നില്ല. പകരം ഒരുതരം ദൃഢനിശ്ചയമായിരുന്നു. അവൾക്ക് അവനോടുള്ള ബഹുമാനം വർധിച്ചു.

രാഹുൽ ഒരു ചെറിയ ഗുണ്ടയായിരുന്നു. ചെറിയ പ്രശ്‌നങ്ങൾ തീർത്തും കൊട്ടേഷൻ പണികളുമൊക്കെയായി മുന്നോട്ടു പോകുന്നവൻ. കൂടെ കൂട്ടാളികളായി രണ്ട് പേരുണ്ട് – അഭിയും ശ്രീനിയും. രാഹുൽ ദൈവവിശ്വാസിയല്ല, അമ്പലങ്ങളിൽ പോകാറുമില്ല. എന്നാൽ മീന എല്ലാ ദിവസവും അമ്പലത്തിൽ പോകാറുണ്ട്.

ഒരു ദിവസം രാവിലെ, മീന അമ്പലത്തിലേക്ക് പോകുമ്പോൾ രാഹുലും കൂട്ടരും വഴിയരികിലെ ചായക്കടയിൽ ചായ കുടിക്കുകയായിരുന്നു. രാഹുൽ മീനയെ കണ്ടപ്പോൾ അവളെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ അവൾ അമ്പലത്തിലേക്ക് കയറിപ്പോയിരുന്നു.

“എടാ, അവൾ അമ്പലത്തിൽ പോയി,” അഭി പറഞ്ഞു.
“നമുക്കും അങ്ങോട്ട് പോയാലോ?” ശ്രീനി ചോദിച്ചു.
“ഞാൻ അമ്പലത്തിലൊന്നും വരില്ല,” രാഹുൽ പറഞ്ഞു. “എനിക്ക് ദൈവത്തിൽ വിശ്വാസമില്ല. ഞാൻ ഒരു അനാഥനാണ്. എനിക്കൊരു കുടുംബം ഉണ്ടായിരുന്നെങ്കിൽ വിശ്വസിച്ചേനെ . ഞാനെന്തിന് ദൈവത്തിനെ വിശ്വസിക്കണം?”
അഭിയും ശ്രീനിയും അവന്റെ വാദത്തെ എതിർക്കാൻ പോയില്ല.

“അവൾ വിളിച്ചാൽ നീ പോവില്ലേ?” അഭി കളിയാക്കി.
അങ്ങനെ നിർബന്ധിച്ച് കൂട്ടുകാർ അവനെയും അമ്പലത്തിലേക്ക് കൊണ്ടുപോയി. അമ്പലത്തിലെത്തിയപ്പോൾ മീന പൂജാരിയുടെ അടുത്തുനിന്നു പ്രസാദം വാങ്ങി തിരിഞ്ഞുനോക്കിയതും രാഹുലിനെയും കൂട്ടരെയും കണ്ടു. അവൾ ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു.

“എന്താ ഇവിടെ?” മീന ചോദിച്ചു.
“ഞങ്ങൾ ഇവിടെ വന്നത് നിങ്ങളെ ഒന്ന് കാണാൻ വേണ്ടിയാണ്,” അഭി പറഞ്ഞു.
“ഞാനൊരു കാര്യം ചോദിച്ചോട്ടെ?” മീന രാഹുലിനോട് ചോദിച്ചു. “നിങ്ങൾക്ക് ദൈവവിശ്വാസമില്ല, പക്ഷേ നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്?”
രാഹുലിന് ഉത്തരം മുട്ടിപ്പോയി. കൂട്ടുകാർ ചിരിയടക്കി പിടിക്കുന്നതു കണ്ടപ്പോൾ അവൻ അവരെ നോക്കി കണ്ണുരുട്ടി.
“ഞാൻ… ഞാൻ ദൈവത്തെ വിശ്വസിക്കില്ലായിരിക്കാം, പക്ഷേ നിങ്ങളെ വിശ്വസിക്കുന്നു,” രാഹുൽ പറഞ്ഞു.
മീനയുടെ കണ്ണുകൾ നിറഞ്ഞു.


പിന്നീട് അവരുടെ സംഭാഷണങ്ങൾ എന്നും വഴിയോരങ്ങളിൽ വെച്ചായി. അവർ ഫോൺ നമ്പറുകൾ കൈമാറി.

ഒരു ദിവസം അവൾ രാഹുലിനോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു, “എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ഒരു ഗുണ്ടയാണെന്ന് അറിഞ്ഞിട്ടും.”
അവളുടെ തുറന്നുപറച്ചിൽ രാഹുലിനെ സന്തോഷിപ്പിച്ചു. എന്നാൽ അവളുടെ കുടുംബത്തെക്കുറിച്ച് അവൾ പറഞ്ഞപ്പോൾ അവന്റെ ഉള്ളം പിടഞ്ഞു. “അവൾക്കൊരു മുത്തശ്ശി മാത്രമേയുള്ളൂ എന്നും, അമ്മാവന്റെ വീട്ടിൽ കഷ്ടപ്പാടുകൾ മാത്രമാണെന്നും അവൾ രാഹുലിനോട് പറഞ്ഞു. അമ്മാവന്റെ മകൻ സന്ദീപ് അവളെ മോശമായി ഉപദ്രവിക്കുന്നതിനെക്കുറിച്ചും അവൾ തുറന്നു പറഞ്ഞു.”

മീനയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ ശബ്ദം വിറച്ചു. “മുത്തശ്ശി പുറത്തുപോകുമ്പോൾ… സന്ദീപ് തക്കം പാർത്തിരിക്കും. ഒരു ദിവസം മുറിയിൽ ഞാനൊറ്റയ്ക്കായിരുന്നപ്പോൾ അവൻ കയറി വന്നു. വാതിൽ കുറ്റിയിട്ടു,” മീന വിറയലോടെ പറഞ്ഞു.

“ഇനി നീ എങ്ങോട്ടാ ഓടിപ്പോകുന്നത്? എനിക്കൊന്നു കാണണം നിനക്ക് ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ. നിന്നെപ്പോലുള്ള ഒരുത്തി . എന്റെ ഇഷ്ടത്തിനനുസരിച്ച് നടന്നില്ലെങ്കിൽ ഇവിടുന്ന് ഇറക്കിവിടും,” സന്ദീപിന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി.

മീന വിങ്ങിപ്പൊട്ടി. “എന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഞാൻ കുതറിമാറി അവന്റെ കൈയ് കടിച്ചുകൊണ്ടാണ് ഓടി രക്ഷപ്പെട്ടത്. അന്നുമുതൽ എനിക്ക് മുറിയിൽ ഒറ്റയ്ക്കിരിക്കാൻ പേടിയാണ്. ആരെയും വിശ്വസിക്കാൻ കഴിയില്ല.”

അവളുടെ വേദന രാഹുലിന്റെ ഹൃദയത്തിൽ തറച്ചുകയറി. ആ നിമിഷം അവന്റെ കണ്ണുകൾ രക്ത വർണമായി, കൈയ്യിലെ മുഷ്ടികൾ ചുരുട്ടി. പല്ലുകൾ കടിച്ചുപിടിച്ച് പിറ്റേ ദിവസം അമ്മാവന്റെ മകനെ അവൻ കൈകാര്യം ചെയ്തു.

“ഇനി ആരെയും നീ നിന്റെ ഈ കൈകൾ കൊണ്ട് ഉപദ്രവിക്കാൻ ശ്രമിക്കരുത്. നീ തൊട്ടത് എന്റെ പെണ്ണിനെയാണ്,” സന്ദീപിന്റെ കൈയ്യും കാലും തല്ലിയൊടിക്കുമ്പോൾ രാഹുൽ പറഞ്ഞു.
ഒരു ദിവസം രാത്രി വൈകി രാഹുൽ മീനയുടെ വീട്ടിലേക്ക് വന്നു. മുത്തശ്ശിയോട് അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞു.

“നിങ്ങളുടെ കല്യാണത്തിന് എനിക്ക് സമ്മതം,” മുത്തശ്ശി പറഞ്ഞു.
“എന്താ നിന്റെ ജോലി?” മുത്തശ്ശി രാഹുലിനോട് ചോദിച്ചു.
രാഹുൽ ചിരിയോടെ പറഞ്ഞു, “ഓരോരുത്തർക്കും പണി കൊടുക്കുന്നതാണ് എന്റെ ജോലി.”
“അപ്പോൾ വലിയ ജോലിയാണ് അല്ലെ,” മുത്തശ്ശി ചോദിച്ചു.
“വലുതും ചെറുതും ഉണ്ട്,” രാഹുൽ പറഞ്ഞു.

ആ രാത്രിയിൽ മുത്തശ്ശി മീനയുടെ മുറിയിൽ വന്ന് ചോദിച്ചു, “നിനക്കവനെ ഇഷ്ടമാണോ?”
“അതെ മുത്തശ്ശി, എനിക്കയാളെ ഒരുപാട് ഇഷ്ടമാണ്.”
“അപ്പോൾ നീ അയാളെ വിവാഹം കഴിക്കണം. അയാൾ നല്ലവനാണെന്ന് മുഖം നോക്കിയാൽ അറിയാം, അയാളുടെ കണ്ണുകളിൽ എനിക്ക് നിഷ്കളങ്കത കാണാൻ കഴിഞ്ഞു. നിന്നെ സന്തോഷിപ്പിക്കാൻ അയാൾക്കാവും.” മുത്തശ്ശിയുടെ വാക്കുകൾ മീനക്ക് കൂടുതൽ ധൈര്യം നൽകി.

അവർ വിവാഹിതരായി. ഒരു ഗുണ്ടയായവന്റെയും, അവനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുടെയും കഥയ്ക്ക് ശുഭകരമായ ഒരു അന്ത്യം. ജീവിതത്തിലെ വെളിച്ചവും ഇരുട്ടും ഒരുപോലെ കണ്ട ആ രണ്ട് ജീവിതങ്ങൾ പരസ്പരം താങ്ങായി മുന്നോട്ട് നീങ്ങാൻ തുടങ്ങി.

രാഹുലും മീനയും വിവാഹശേഷം മുത്തശ്ശിയുടെ വീട്ടിൽ താമസിക്കാൻ തുടങ്ങി. ഒരു ദിവസം രാത്രിയിൽ, മീനയും മുത്തശ്ശിയും സംസാരിച്ചിരിക്കുമ്പോൾ മുത്തശ്ശി ഒരു പഴയ ഫയൽ പുറത്തെടുത്തു. അതിൽ നിറയെ വക്കീൽ നോട്ടീസുകളും മറ്റു രേഖകളുമായിരുന്നു.

“എന്താ മുത്തശ്ശി ഇത്?” മീന ആകാംഷയോടെ ചോദിച്ചു.
“അമ്മാവന്റെ തരികിടകൾ തുടങ്ങിയിട്ട് കാലം കുറച്ചായി,” മുത്തശ്ശി പറഞ്ഞു. “ഈ വീടും സ്വത്തും തട്ടിയെടുക്കാൻ അവർ പലവഴിക്ക് ശ്രമിച്ചു. സന്ദീപ്, അവൻ ഒരു പടി കൂടി കടന്നു. എന്നെ ഭീഷണിപ്പെടുത്തി ഫയലുകളിൽ ഒപ്പിടുവിക്കാൻ നോക്കി. ഞാൻ വഴങ്ങാതെ വന്നപ്പോൾ അവനൊരു പുതിയ പദ്ധതിയിട്ടു.”

മുത്തശ്ശിയുടെ വാക്കുകൾ മീനയെ ഞെട്ടിച്ചു.

“സന്ദീപ് നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് വെറും കാമവെറിയോടെയല്ല മീന. നിന്നെ ഭീഷണിപ്പെടുത്തി ഈ സ്വത്ത് തട്ടിയെടുക്കാൻ ആയിരുന്നു അവന്റെ ശ്രമം. നിന്നെ വിവാഹം കഴിച്ചാൽ ഈ സ്വത്ത് അവന്റെ കൈകളിലാകുമെന്ന് അവൻ കരുതി,” മുത്തശ്ശി തുടർന്നു. “അവൻ നിന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചപ്പോൾ, അവൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ‘മുത്തശ്ശിയെ ഇല്ലാതാക്കി മീനയെ വിവാഹം കഴിച്ചാൽ ഈ സ്വത്തുക്കൾ എന്റേതാകും.’ അവന്റെ ഭീഷണിക്ക് ഞാൻ വഴങ്ങില്ലെന്ന് മനസ്സിലാക്കിയപ്പോൾ, അവൻ നിന്നെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടു.”

മീനയുടെ കണ്ണുകൾ നിറഞ്ഞു. സന്ദീപിനെക്കുറിച്ച് അവൾ രാഹുലിനോട് പറഞ്ഞപ്പോൾ, രാഹുൽ അത് വിശ്വസിച്ചു. എന്നാൽ സന്ദീപിന്റെ യഥാർത്ഥ ലക്ഷ്യം വേറൊന്നായിരുന്നു. അതുകൊണ്ടാണ് അവൻ അവളെ വീട്ടിൽ നിന്നും ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തിയത്. അവന്റെ യഥാർത്ഥ ഉദ്ദേശ്യം രാഹുലിനോട് പറയാൻ മീന മറന്നുപോയിരുന്നു.

“സന്ദീപിനെ രാഹുൽ അടിച്ചു കൊന്നില്ലേ, മുത്തശ്ശി?” മീന ഭയത്തോടെ ചോദിച്ചു.
“അവനെ തല്ലിയൊടിച്ച് ആശുപത്രിയിൽ ആക്കിയിട്ടാണ് രാഹുൽ ഇങ്ങോട്ട് വന്നത്. പോലീസ് സ്റ്റേഷനിൽ കേസുണ്ട്.”
മീന രാഹുലിനെക്കുറിച്ച് ചിന്തിച്ചു. അയാൾക്ക്‌ ഈ സ്വത്തിന്റെ കാര്യം അറിയില്ല. മീനയെ സംരക്ഷിക്കാൻ മാത്രമാണ് അയാൾ സന്ദീപിനെ ആക്രമിച്ചത്.

രാഹുൽ വീട്ടിലേക്ക് വന്നപ്പോൾ മീന മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ അവനോട് പറഞ്ഞു. രാഹുൽ അത് കേട്ട് ചിരിച്ചു.

“എനിക്ക് ഈ സ്വത്തുക്കളുടെ ആവശ്യം ഇല്ല, മീന. എനിക്ക് നിന്നെ മാത്രം മതി.” രാഹുലിന്റെ വാക്കുകൾ മീനയുടെ കണ്ണുകളെ ഈറനണിയിച്ചു. “എനിക്ക് ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്റെ പെണ്ണിനെ സംരക്ഷിക്കുക.”

അങ്ങനെ, രാഹുലിന്റെയും മീനയുടെയും ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങി. സ്വത്തുക്കൾക്കും പണത്തിനും അപ്പുറം സ്നേഹത്തിനും വിശ്വാസത്തിനും പ്രാധാന്യമുണ്ടെന്ന് ആ ജീവിതങ്ങൾ പഠിപ്പിച്ചു. ജീവിതത്തിലെ വെളിച്ചവും ഇരുട്ടും ഒരുപോലെ കണ്ട ആ രണ്ട് ജീവിതങ്ങൾ പരസ്പരം താങ്ങായി മുന്നോട്ട് നീങ്ങാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *