വിശ്വാതാണ്ഡവം – പാർട്ട് 11

പാർട്ട് 11

ജിഫ്ന നിസാർ ❣️❣️

മുള്ളിന്മേൽ എന്നത് പോലുള്ള ആ കാത്തിരിപ്പ്, അത് പത്തു മണിയോളാമായിട്ടും തീരുമാനമായിട്ടില്ല.

ഉള്ളിലൊരു നെരിപോടുമായി അവരെല്ലാം മല്ലിക്ക് വേണ്ടി കാത്തിരുന്നു.
അത്രയും വൈകുന്നത് എന്തെന്ന് അന്വേഷിച്ചു നോക്കിയപ്പോൾ, മേജർ ഓപ്പറേഷനാണ്, അത്യാവശ്യം റിസ്ക്കുമുണ്ട്.. തീരാൻ സമയമെടുക്കുമെന്നാണ് കിട്ടിയ മറുപടി.
അതോടെ കാത്തിരിക്കുന്നവരുടെ ഭയവും ആശങ്കയും. ഒന്ന് കൂടി വലുതായി.

ശാന്തിയും ഷെൽവണ്ണനും പ്രാർത്ഥനയോടെയാണ് കാത്തിരിപ്പെയെങ്കിൽ.. വിശ്വായും മുരുകനും ഉള്ളിലെ സംഘർഷവും ആശങ്കയും കൂടി മറച്ചു പിടിക്കുന്നുണ്ടായിരുന്നു.

പരസ്പരം നോക്കുമ്പോൾ മുരുകന്റെ മ്ലാനത നിറഞ്ഞ മുഖം..

വിശ്വാക്ക് പിന്നെ മൗനമാണ്.

കല്ലിച്ചു കിടക്കുന്ന അവന്റെ മുഖം.. ആ മനസ്സിനുള്ളിൽ എന്താണെന്ന് മുരുകന് മനസ്സിലാവുന്നില്ല.

അത് വരെയും ഉള്ളത് പോലെ ഒരാളല്ല.. അവനിപ്പോ.

വക്കീലിനെ കാണാൻ പോയിട്ട് വന്നവൻ തീർത്തും പുതിയ ഒരാളെ പോലെയാണ്.

മുരുകൻ നോക്കിയിരിക്കെ വിശ്വായുടെ പോക്കറ്റിലെ ഫോൺ ബെല്ലടിച്ചു.

അവനൊന്നു ഞെട്ടി കൊണ്ട് ചുറ്റും നോക്കുന്നത് കണ്ടു.

“എടാ.. ഫോൺ..”
മുരുകൻ പറയുമ്പോൾ വിശ്വായൊന്നു തലക്കുടഞ്ഞു.

എടുത്തു നോക്കിയപ്പഴേക്കും അത് കട്ടായിരുന്നു.

“ആരാടാ..”

“എനിക്കറിയില്ല.. ഒരു നമ്പറാണ്”

അവനത് പറഞ്ഞു നിർത്തിയ നിമിഷം തന്നെ വീണ്ടുമത് ബെല്ലടിച്ചു.
അതേ നമ്പർ തന്നെയാണ്.

മുരുകനെ ഒന്നുകൂടി നോക്കിയിട്ട് വിശ്വായത് അറ്റാന്റ് ചെയ്തു.

“ഹലോ…”

“വിശ്വായല്ലേ..”

ഗൗരവം നിറഞ്ഞൊരു സ്വരം.

“അതേ… ആരാണ്”
അവന്റെ മുഖം ചുളിഞ്ഞു.

“ആളെ പറഞ്ഞാലും നിനക്കറിയണമെന്നില്ല”
അഹന്ത നിറഞ്ഞൊരു മറുപടി.

“നിന്റെ നമ്പർ കൊടുത്തിട്ടുണ്ട്.. അവർ വിളിക്കുമായിരിക്കും.. നല്ലത് പോലെ ഡീൽ ചെയ്തേക്കണം.. ഇല്ലെങ്കിൽ അഞ്ചു ലക്ഷം രൂപ നീ ആ നിമിഷം തന്നെ തിരികെ കൊടുക്കേണ്ടി വരും”
ആ നിമിഷം തന്നെ അവന്റെ മനസ്സിലേക്കോടി വന്നത് വക്കീലിന്റെ വാക്കുകളാണ്.

“വക്കീൽ പറഞ്ഞ…”
പാതിയിൽ പറഞ്ഞു കൊണ്ടവൻ നിർത്തി.

“യെസ്…”

വിശ്വായൊന്നു ശ്വാസമെടുത്തു.

“തന്നെയൊന്ന് കാണാൻ.. എപ്പഴാ.. എവിടെയാ.. വരേണ്ടത്”.

വിശ്വാക്കാ സംസാരത്തിലെ അഹന്ത..പെട്ടന്ന് മനസ്സിലായി.

അവനത് ഒട്ടും ഇഷ്ടമായില്ല.

ഒരുമാതിരി അടിമകളോട് പറയുന്നത് പോലൊരു ഫീലാണവന് തോന്നിയത്.

“ആരാണ്..”
അരികിലിരുന്നു കൊണ്ട് തൊണ്ടിയിട്ട് മുരുകാനും ആകാംഷയോടെ ചോദിക്കുന്നുണ്ട്.

പറയാം എന്ന് ആംഗ്യം കാണിച്ചിട്ട് വിശ്വാ അവിടെ നിന്നും എഴുന്നേറ്റു മാറി.

“ഞാൻ.. ഞാനൊരു ഹോസ്പിറ്റലിലാണ്. എവിടെ വരണമെന്ന് പറഞ്ഞാൽ മതി.. ഞാനങ്ങോട്ട് വരാം..”

സ്വരം പരമാവധി മയപ്പെടുത്തി കൊണ്ടാണവൻ പറഞ്ഞത്.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം, അവർ സ്ഥലവും സമയവും പറഞ്ഞു കൊടുത്തു.

“ഞാൻ വരാം…”

മല്ലിയെ പുറത്തേക്കിറക്കിയിട്ട് അവളെയൊന്ന് കണ്ടിട്ട് പോകാമെന്നുള്ളത് ഉള്ളിലുണ്ടായിട്ടും വിശ്വാ അതെല്ലാം മറന്നിട്ട് വരാമെന്നേറ്റു.

ഒരു ഒക്കെ പോലും പറയാതെ വിളിച്ചവൻ ഫോൺ കട്ട് ചെയ്തു പോകുകയും ചെയ്തു.

തുടക്കം തന്നെയൊരു കല്ലുകടി പോലെ തോന്നിയെങ്കിലും വിശ്വായത് മനസിലൊതുക്കി.
പ്രതികരിക്കാനുള്ള തന്റെ അവകാശം കൂടി തീറെഴുതി കൊടുതത് പോലെയൊരു തോന്നൽ ഉള്ളിൽ കുത്തി നോവിച്ചിട്ടും വിശ്വായതും കണ്ടില്ലെന്ന് നടിച്ചു.

ഫോൺ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിലിട്ട് കൊണ്ട് അവൻ ധൃതിയിൽ മുരുകന്റെ നേരെ ചെന്നു.

“ഇവിടുണ്ടാവണം.. വക്കീൽ പറഞ്ഞ ആളുകളാ വിളിച്ചത്. അവർക്കെന്നെ കാണണമെന്ന്.. ചെല്ലാൻ പറഞ്ഞു..”

വിശ്വാ പറയുമ്പോൾ മുരുകൻ അവനെ ഞെട്ടലോടെ നോക്കി…

“ഒന്നുല്ലഡാ.. വിളിക്കുമെന്ന് വക്കീൽ പറഞ്ഞിരുന്നു.”
മുരുകന്റെ അന്തം വിട്ടു കൊണ്ടുള്ള നിൽപ്പ് കണ്ടിട്ട് വിശ്വാ അവന്റെ തോളിലൊന്ന് തട്ടിയിട്ട് പറഞ്ഞു.

“ഇപ്പൊ പോണോ..?”

“മ്മ്..”

“ഞാൻ കൂടി…”

“ഇപ്പൊ ഞാനൊന്നു ഒറ്റക്ക് പോയി നോക്കട്ടെ മുരുകാ.. നാടകത്തിനു പോകുമ്പോൾ നമ്മൾക്ക് ഒന്നിച്ചു പോകാം..”

ഉള്ളിൽ നല്ലത് പോലെ ടെൻഷനുണ്ടായിട്ടും വിശ്വാ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവന്റെ തോളിലൊന്ന് തട്ടി.

“പോയിട്ട് വരാം ഞാൻ..അവരോട് നീ പറഞ്ഞേക്ക്..”

ഷെൽവണ്ണന്റെയും ശാന്തിയുടെയും നേരെയൊന്ന് കണ്ണ് കാണിച്ചു കൊണ്ട് വിശ്വാ മുരുകനോട് യാത്ര പറഞ്ഞിറങ്ങി.

പോകും വഴി തന്നെ അവൻ വക്കീലിന്റെ നമ്പറിൽ വിളിച്ചു.

“വിശ്വാ.. പറയെടാ..”

“വക്കീലേ.. അവര്.. അവര് വിളിച്ചിരുന്നു. എന്നോട് ചെല്ലാൻ പറഞ്ഞു..”

വക്കീൽ ഒരു നിമിഷം മിണ്ടിയില്ല.

“വിശ്വാ.. ഞാൻ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ..?”

“ഇല്ല.. എനിക്കോർമ്മയുണ്ട്.”

“എങ്കിൽ ധൈര്യമായി പോയിട്ട് വാടാ..”

“ഞാൻ.. എനിക്ക് നല്ല ടെൻഷനുണ്ട് വക്കീലേ..”

“അതൊന്നും വേണ്ട ഡാ.. നീ പറഞ്ഞത് പോലെ തന്നെ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയല്ലേ. അങ്ങനെ തന്നെ കരുതിയാ മതി.. നല്ലൊരു ജോലിക്കുള്ള ഇന്റർവ്യൂ.. അതിന് നീ പോകുന്നു. ആ മനസോടെ പോയിട്ട് വാ..”

വക്കീൽ പറഞ്ഞു കേട്ടതും വിശ്വായുടെ മനസ്സൊരു പാതി ധൈര്യത്തിലായി.

“ആ.. പിന്നെ.. വൃത്തിയായിട്ട് പോണം കേട്ടോ ഡാ.. അവർക്കതൊക്കെ ഇമ്പോർടന്റാണ്. നീ ശ്രദ്ധിക്കണം കേട്ടോ.. ക്ളീൻ ആൻഡ് നീറ്റായിട്ട് വേണം പോകാൻ. ആ കാരണം കൊണ്ട് അവർക്കൊരു ബാഡ് ഇമ്പ്രെസ്സ് തോന്നരുത്..”

വക്കീൽ പറഞ്ഞത് കേട്ടിട്ട് വിശ്വായൊന്നു സ്വയം നോക്കി. വക്കീൽ പറഞ്ഞത് നന്നായി.

അത്രയും അവിഞ്ഞൊരു കോലത്തിലാണ്.

താടിയിലൊന്ന് തടവി നോക്കുമ്പോൾ അതും  ശെരിപ്പെടുത്താനുണ്ട്.

“കാശുണ്ടോ ഡാ കയ്യിൽ..?”

വക്കീൽ ചോദിക്കുമ്പോൾ വിശ്വായൊരു ദീർഘനിശ്വാസത്തോടെ മൂളി.

“എങ്കിൽ അവർ പറഞ്ഞ സമയത്തു തന്നെ ചെല്ലാൻ ശ്രമിക്. ഞാൻ വിളിച്ചോളാം”

വക്കീൽ പറയുമ്പോൾ ഒന്ന് മൂളി കൊണ്ട് വിശ്വാ ഫോൺ കട്ട് ചെയ്തു.
ഇതിനോടകം അവൻ ബൈക്കിന്റെ അടിത്തെത്തിയിരുന്നു.

വക്കീൽ പറഞ്ഞത് മനസ്സിലുള്ളത് കൊണ്ട് ഒന്ന് കുനിഞ്ഞിട്ട് ബൈക്കിന്റെ ഗ്ലാസ്സിൽ സ്വന്തം മുഖമൊന്നു നോക്കി.
ഡ്രസ്സ്‌ മാത്രമല്ല..
താടിയും മുടിയും കൂടി ഉഷാറാക്കി കാശ് പോകുമെന്ന് അവനുറപ്പുണ്ട്.

“ഇത് പുലിവാലാകുമെന്നു തോന്നുന്നു..” സ്വയം പറഞ്ഞു കൊണ്ടവൻ ബൈക്കിലേക്ക് കയറി യിരുന്നു.

ടൗണിൽ തന്നെയുള്ളൊരു സലൂണിൽ കയറി താടിയിലും മുടിയിലും അൽപ്പം മിനുക്ക് പണികൾ നടത്തിയതോടെ അവന് തന്നെയൊരു മതിപ്പ് തോന്നി.

അതിനടുത് തന്നെയുള്ളൊരു അധികം വലുതല്ലാത്തൊരു ടെക്സ്സ്റ്റയിൽസ്‌ ഷോപ്പിൽ കയറി കയ്യിലുള്ള കാശിനൊതുങ്ങുന്ന വിധത്തിലൊരു ജീൻസും ഷർട്ടും തിരഞ്ഞെടുത്തു.

ട്രയൽ റൂമിൽ കയറി അതിട്ടു നോക്കുമ്പോൾ  കുറച്ചു കൂടി ആത്മവിശ്വാസം തോന്നി.
വക്കീൽ പറഞ്ഞ ലുക്കും ഡ്രസ്സും പെർഫെക്ട്..

ഇനിയുള്ളത് തന്റെ പെരുമാറ്റമാണ്.
ഫോൺ വിളിച്ചൊരു പരിചയം വെച്ചിട്ട് വിളിച്ചവരുടെ ഒരു ഏകദേശ സ്വഭാവം അവന് പിടി കിട്ടി കഴിഞ്ഞിരുന്നു.

അവരിനി എങ്ങനെ ആയിരുന്നാലും താൻ  അഞ്ചു ലക്ഷം രൂപയുടെ കനമുള്ളത്രേം അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അവനപ്പോൾ തന്നെ തോന്നിയ കാര്യമാണ്.

പിന്നെയൊരു മനുഷ്യനെ ചതിക്കാനുള്ള പോക്കല്ലേ..?

അതും സ്നേഹിച്ചു ചതിക്കാൻ..!

ഇതിലൊക്കെ ഇത്രേം മാന്യതയും സമാധാനവും പ്രതീക്ഷിച്ചാൽ മതിയെന്ന് അവൻ അവനെ തന്നെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

അവർ പറഞ്ഞു കൊടുത്ത സ്ഥലത്തേക്ക് പറഞ്ഞ സമയത്തു തന്നെ വിശ്വായെത്തി.

അവൻ ചെല്ലുമ്പോൾ അവിടാരും ഇല്ലായിരുന്നു.

ഒഴിഞ്ഞു കിടക്കുന്നൊരു കെട്ടിടത്തിന്റെ അടുത്താണ്.

എന്തൊക്കെയോ കേസിന്റെ പ്രശ്നങ്ങൾ കൊണ്ട് പാതിയിൽ പണി നിലച്ചിട്ട് ഒരു പ്രേതാലയം പോലെ കാട് പിടിച്ചു കിടക്കുന്ന ആ ഏരിയാ പകൽ സമയത്തു പോലുമൊരു ദുരൂഹത ഒളിപ്പിച്ചു പിടിക്കുന്നത് പോലാണ്.

എന്തൊക്കെയോ നെഗറ്റീവ് വൈബ് തോന്നുന്നയിടം.

അവിടെത്തിയത് മുതലും അങ്ങോട്ടെത്തും വരെയും ഇവരെന്തിനാണ് ഇത് പോലൊരു സ്ഥലം കൂടി കാഴ്ചക്ക് തിരഞ്ഞെടുതതെന്ന് അവിടെ എത്തിയപ്പോഴും വിശ്വാക്ക് മനസ്സിലായില്ല.

ബൈക്കിൽ നിന്നുമിറങ്ങാതെ.. അവനൊന്നു ചുറ്റും നോക്കി.

എത്താൻ പറഞ്ഞ സമയമൊക്കെ കറക്റ്റ് തന്നെയാണ്.

അതിനിടയിൽ വക്കീൽ വിളിച്ചിട്ട് അവരെത്തിയോ എന്ന് ചോദിക്കുന്നുണ്ട്.

ഇല്ലെന്ന് വിശ്വാ പറയുമ്പോൾ.. ഞാനൊന്നു വിളിച്ചു നോക്കട്ടെ എന്നിട്ട് നിന്നെ വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് വക്കീൽ ഫോൺ കട്ട് ചെയ്തു.

നിമിഷങ്ങൾ കൊണ്ട് തന്നെ അയാൾ തിരിച്ചു വിളിച്ചു.

അവരെത്താനായെന്ന് വക്കീൽ പറഞ്ഞ അതേ നിമിഷം തന്നെ അവനരികിലേക്കൊരു കാർ സ്പീഡിൽ വന്നു നിന്നു.

“എത്തിയെന്നു പറഞ്ഞിട്ട് വിശ്വാ വക്കീലിന്റെ കോൾ കട്ട് ചെയ്തു.

ഫോൺ പോക്കറ്റിൽ തിരികെയിട്ട് കൊണ്ടവൻ ബൈക്കിൽ നിന്നുമിറങ്ങി.

ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്.

കൊല വിളിയുമായി എതിരെ ശത്രുക്കൾ വരിക് നിരന്നു നിന്നാൽ പോലും അൽപ്പം പോലും പതറാതെ അവരെ നേരിടാൻ മനക്കരുത്തുള്ളവൻ അന്ന് പക്ഷേ വല്ലാത്തൊരു വിറയലോടെയാണ് നിൽക്കുന്നത്.

വക്കീൽ പറഞ്ഞതും സ്വയം കണ്ടു പിടിച്ചു വെച്ച ന്യായങ്ങളെല്ലാതും നിരത്തി വെച്ചിട്ട് ആശ്വാസിപ്പിച്ചിട്ടും അൽപ്പം പോലും പിടി തരാതെ വാശി കാണിക്കുന്ന ഹൃദയമവനെ തോല്പിക്കാൻ ശ്രമിക്കുന്നുണ്ട്.

വിശ്വാ നോക്കി നിൽക്കേ തന്നെ കാറിന്റെ ഡോർ തുറന്നു കൊണ്ട് രണ്ടു പേര് പുറത്തേക്കിറങ്ങി.

സംസാരം പോലെ തന്നെ.. കാഴ്ചയിലും അങ്ങേയറ്റം ദാർഷ്ദ്യം നിറഞ്ഞ രണ്ടു പേര്.
കോട്ടും സ്യുട്ടുമൊക്കെയായി ഫുള്ള് ടോപ്പിലാണ്.

വക്കീലിനെ പോരും മുന്നേ വിളിക്കാൻ തോന്നിയത് എത്ര നന്നായെന്ന് വിശ്വാക്കാ നിമിഷം തോന്നി.

ഇല്ലായിരുന്നെങ്കിൽ, ആശുപത്രിയിൽ വന്ന അതേ കോലത്തിൽ താനി പരിഷ്കാരി കൾക്ക് മുന്നിൽ വന്നു നിന്നാൽ കണ്ണും പൂട്ടി കണ്ട നിമിഷം തന്നെ അവർ തന്നെ റിജേകട് ചെയ്തു കളയുമെന്ന് വിശ്വാക്കുറപ്പുണ്ടായിരുന്നു.

അതേ സമയം, മുന്നിൽ നിൽക്കുന്നവനെ കണ്ണുകൾ കൊണ്ടൊന്നു സ്കാൻ ചെയ്തു വിശകലനം ചെയ്തു കഴിഞ്ഞിരുന്നു വന്നവരും

പരസ്പരം ഒന്ന് നോക്കിയിട്ട്.. അവർ വിശ്വായുടെ അരികിൽ വന്നു നിന്നു.

വിശ്വാ… അല്ലേ..”
ഗൗരവം നിറഞ്ഞൊരു ചോദ്യവും നോട്ടവും.

വിശ്വാ അതേയെന്ന് തലയാട്ടി.

“നേരിട്ട് കാണുമ്പോ തനിക് സംസാരശേഷിയില്ലേ.. “

പരിഹാസചിരിയുണ്ട് വന്നവർക്ക്.
പരസ്പരം ഒന്ന് പരിചയപ്പെടുത്തിയത്.

വിശ്വാക്ക് ദേഷ്യം വിറച്ചു കയറിയിട്ടും അവൻ ചിരിയോടെയാണ് അവരെ നോക്കിയത്.

“നിങ്ങളൊന്നും ചോദിച്ചില്ലല്ലോ..”

അങ്ങേയറ്റം ശാന്തമായി ചെറിയൊരു ചിരിയോടെ വിശ്വാ അവർക്ക് മുന്നിൽ കൈ കെട്ടി നിന്നു.

“കാശിനു നല്ല അത്യാവശ്യമുണ്ടല്ലേ..?”

പിന്നേയുള്ള ചോദ്യവും അവന്റെ നേരെയൊരു അമ്പു പോലാണ് നീണ്ടത്.

“തീർച്ചയായും ഉണ്ട്.. അല്ലെങ്കിൽ ഇത് പോലൊരു ജോലിക്ക് ആരെങ്കിലും തയ്യാറാവുമോ..”
അപ്പോഴും വിശ്വായുടെ ശാന്തതയും ചിരിയും മാഞ്ഞില്ല.

“അപ്പോഴീ ജോലി മോശമാണെന്നാണോ മിസ്റ്റർ വിശ്വാ പറയുന്നത്..”

വന്നവനിൽ ഒരുത്തന്റെ നോട്ടം രൂക്ഷ മായി.

“എന്ന് ഞാൻ പറഞ്ഞില്ല.. എനിക്കൊരു ജോലി വേണം. പെട്ടന്ന് കുറച്ചു കാശിന്റെ അത്യാവശ്യം വന്നു. അത് കിട്ടാൻ എന്ത് ജോലിക്ക് പോകാനും ഞാൻ റെഡിയായിരുന്നു. ഒരു ജോലി ചെയ്യുന്നു.. അതിനുള്ള കാശ് വാങ്ങുന്നു എന്നതിനപ്പുറം വേറൊന്നും ഞാൻ ചിന്തിക്കുന്നില്ല..”

ഒട്ടും പതറാതെ നിന്ന് കൊണ്ടുള്ള അവന്റെ ഉത്തരം..

“ഓഓഓ.. അങ്ങനെയെങ്കിൽ ഞങ്ങൾ വിശ്വായെ റിജെക്ട് ചെയ്താലോ..?”
പുച്ഛം നിറഞ്ഞൊരു ചിരിയുണ്ടവന്മാർക്ക്.

ആകാര്യത്തിൽ രണ്ടും സയാമീസ് ഇരട്ടകളെ പോലാണ്.

പുച്ഛവും പരിഹാസവും ഒപ്പത്തിനൊപ്പം.

“ഞാൻ വന്നത് പോലെ തന്നെ തിരിച്ചു പോകും..”

വിശ്വാക്ക് പക്ഷേ കൂസലൊന്നുമില്ല.

“അപ്പൊ ഞങ്ങൾ തന്ന കാശിന്റെ കാര്യമോ..?”

“ഞാൻ നിങ്ങളുടെ കയ്യിൽ നിന്നും തട്ടി പറിച്ചെടുത്തതൊന്നുമല്ലല്ലോ.എന്നെ വിശ്വാസമായത് കൊണ്ടും നിങ്ങളുദ്ദേശിച്ച ജോലിക്ക് ഞാൻ യോജിക്കുന്നെന്ന് നിങ്ങൾക്ക് തോന്നിയിട്ടും നിങ്ങൾ എനിക്ക് തന്നതാണ്.”

വിശ്വാ രണ്ടു പേരെയും മാറി മാറി നോക്കി.

“ഓവറായി മിടുക്കനാവുന്നുണ്ടോ..?”

രണ്ടു പേരും വിശ്വായെ കൂർപ്പിച്ചു നോക്കി.

“ഇല്ലെന്നാണ് എന്റെ വിശ്വാസം..”

“താനിനി ആ കാശ് തിരികെ തരില്ലെന്നാണോ..?”

‘ഒരിക്കലുമല്ല.. കുറച്ചു സാവകാശം തരണം.. ഞാനത് തിരികെ തരും.. “

അവന്റെ മുഖത്തും ഗൗരവം നിറഞ്ഞു.

“സത്യത്തിൽ തനിക്കെന്താ ജോലി..”
വീണ്ടും പരിഹാസത്തിന്റെ കുത്തലൊളി പ്പിച്ചു പിടിച്ച ചോദ്യം.

“ഇത് വരെയും ഞാൻ എന്തായിരുന്നു എന്നത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ലല്ലോ.. ഇനിയങ്ങോട്ട് നിങ്ങളുടെ ജോലിക്ക് ഞാൻ ഓക്കെയാണോ എന്ന് മാത്രം നോക്കിയാൽ മതി..”

രണ്ടിന്റെയും മുഖത്തു കാണുന്ന പരിഹാസവും പുച്ഛവും.

അത് കാണുമ്പോൾ വിശ്വായുടെ ക്ഷമയും നഷ്ടപ്പെടുന്നുണ്ട്.

“ഞങ്ങളുടെ കാശ് എണ്ണി വാങ്ങിച്ചിട്ട്, ഞങ്ങളോട് തന്നെ ഹുങ്ക് കാണിക്കുന്ന തന്നേ എങ്ങനെ വിശ്വാസിക്കും..

വിശ്വായുടെ പെരുമാറ്റം തീരെ ഇഷ്ടപെടാത്തൊരു മുഖഭാവമുണ്ടവർക്ക്.

“ഞാനനെന്റെ. കാര്യം പറഞ്ഞതാ.. അല്ലാതെ ഹുങ്ക് പറഞ്ഞില്ല..”

വിശ്വാ അവർക്ക് മുന്നിൽ തല ഉയർത്തി പിടിച്ചു തന്നെ നിന്നു…

“താൻ നിൽക്. ബോസ് വിളിക്കുന്നു…”
കൂട്ടത്തിൽ ഒരുത്തൻ ഫോണുമായി തിരികെ നടക്കുമ്പോൾ വിശ്വായെ കടുപ്പത്തിൽ നോക്കിയിട്ട് അവന്റെ വാല് പോലെ മറ്റവനും തിരിഞ്ഞു നടന്നു.
രണ്ടാളും പോയി കാറിൽ കയറിയിരുന്നു.

വിശ്വാ ബൈക്കിലേക്ക് ചാരി.
അവിടെ വന്നപ്പോഴുണ്ടായിരുന്നതിനെക്കാൾ
നാലിരട്ടി സംഘർഷമുണ്ടായിരുന്നു അപ്പോഴവന്റെ ഉള്ള് മുഴുവനും.

അവർക്ക് താൻ ഓക്കെയാവണെ എന്നതിനൊപ്പം, അവർ തന്നെ ഉപേക്ഷിച്ചു പോകണേ എന്നും അവനൊരു പോലെ ആഗ്രഹിക്കുന്നുണ്ടായിരുന്നു അവിടെ നിൽക്കുന്ന ഓരോ നിമിഷവും.

ഒടുവിൽ പത്തു മിനിറ്റോളം അവനെയാ നിൽപ്പ് നിർത്തിയ ശേഷമാണ് കാറിലേക്ക് കയറിയ രണ്ടും ഡോർ തുറന്നു കൊണ്ടിറങ്ങി വന്നത്.

തനിക്കരികിലേക്ക് നടന്നു വരുന്നവരെ നോക്കി ചങ്കിടിപ്പോടെ വിശ്വാ അതെ നിൽപ്പ് തുടർന്നു…

തുടരും..

6 comments

  1. Took me back a step or two on an assumption I had been making, and a stop at firstisnotequallast pushed that reconsideration further, writing that gently corrects the reader without being aggressive about it is a rare diplomatic skill and the team here clearly knows how to land critical points without turning readers off.

Leave a Reply

Your email address will not be published. Required fields are marked *