വേനൽമഴ

KARNNAN SURIYAOUTRAN

വേനൽമഴ ❤❤❤

പോലീസ് സ്റ്റേഷന്റെ വരാന്തയുടെ കോണിൽ കാൽമുട്ടുകളിൽ മുഖം പൂഴ്ത്തിയിരിക്കുന്ന രൂപത്തെ ആ കോൺസ്റ്റബിൾ ഒരു നിമിഷം നോക്കി നിന്നു…പിന്നെ അടുത്ത് ചെന്ന് തട്ടിവിളിച്ചു…

“അതേയ്…”

അയാൾ ഞെട്ടി തലയുയർത്തി..

“സാർ വിളിക്കുന്നുണ്ട്… വാ…”

അയാൾ എഴുന്നേറ്റ് അഴിഞ്ഞ മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തു… നിലത്തു വച്ചിരുന്ന പഴയ മൊബൈൽ പോക്കറ്റിൽ ഇട്ട് കോൺസ്റ്റബിളിന്റെ കൂടെ അകത്തേക്ക് നടന്നു…

“ശ്രീജിത്ത്‌ ഇരിക്ക്..” എസ് എച്ച് ഓ മുഹമ്മദ്‌ റസാഖ് പറഞ്ഞു..പിന്നെ തന്റെ മുൻപിലെ പേപ്പർ ഒന്നുകൂടി വായിച്ചു..

“ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഇന്നലെ തന്ന പരാതി പിൻവലിക്കുന്നു.. അല്ലേ?”

“അതെ സാർ…” തളർന്നതെങ്കിലും ഉറച്ച ശബ്ദം…

“എടോ തന്റെ ഭാര്യ അവളുടെ കാമുകന്റെ കൂടെയുണ്ട്… പിള്ളേരെ ഉപേക്ഷിച്ചു പോയതിന് അവരെ അറസ്റ്റ് ചെയ്യാം… അതാണ് നിയമം..”

ശ്രീജിത്ത് ഒന്ന് ചിരിക്കാൻ ശ്രമിച്ചു..

“ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോ ഭാര്യയെ കാണുന്നില്ല. കുറേ അന്വേഷിച്ചു.. അവസാനം നാട്ടുകാര് പറഞ്ഞിട്ടാ ഞാൻ പരാതി തന്നത്.. പക്ഷേ ഇന്നലെ രാത്രി തന്നെ അവൾ എവിടെയാണെന്ന് ഞാൻ അറിഞ്ഞു… ഇനിയവളെ അറസ്റ്റ് ചെയ്തതു കൊണ്ട് എനിക്കെന്തു നേട്ടം?..ആരുടെ കൂടെ വേണമെങ്കിലും ജീവിച്ചോട്ടെ… ഒരുകണക്കിന് എനിക്ക് അവളോട് നന്ദിയുണ്ട്… കാമുകന്റെ കൂടെ പോകാൻ മക്കളെ കൊന്നില്ലല്ലോ…”

“തനിക്ക് പരാതി ഇല്ലെങ്കിലും ഇവിടെ ബാലാവകാശകമ്മീഷൻ ഒക്കെ ഉണ്ടല്ലോ.. അവർക്ക് സ്വമേധയാ കേസെടുക്കാം…”

“അരുത് സാർ… എന്റെ മക്കളെ ഇനി ഒന്നിലും വലിച്ചിഴയ്ക്കരുത്… സഹായിക്കണം.. ഇതിന്റെ പേരിൽ ഒന്നിനും വയ്യ..”

തൊഴുകൈയോടെ തന്റെ മുന്നിലിരിക്കുന്ന ആ യുവാവിനോട് മുഹമ്മദ്‌ റസാഖിന് വല്ലാത്ത സഹതാപം തോന്നി.. മുപ്പത്തഞ്ച് വയസ്സ് പ്രായമുണ്ടാകും…വളർന്ന താടിരോമങ്ങളും പാറിപ്പറക്കുന്ന മുടിയിഴകളും ചുളിഞ്ഞ വസ്ത്രങ്ങളും…

“ശ്രീജിത്തിന് എന്താ ജോലി?”

“കൂലിപ്പണി ആണ് സാർ….”

“കുട്ടികൾ എന്തു ചെയ്യുന്നു..?”

“മൂത്ത മോൻ അഞ്ചാം ക്ലാസ്സിലാ… രണ്ടാമത്തവൻ ഒന്നിലും…”

“തനിക്കു കുടുംബക്കാരാരുമില്ലേ?”

“ഉണ്ടായിരുന്നു… ഇപ്പൊ ആരുമില്ല..”

“മരിച്ചതാണോ?”

കുറച്ചു നേരം ശ്രീജിത്ത് ഒന്നും മിണ്ടിയില്ല..

“എന്റേത് ഒരു വലിയ കുടുംബമാ സാറേ…അമ്മ പണ്ടേ മരിച്ചു…പണവും ബന്ധുബലവും എല്ലാം ഒരുപാട് ഉണ്ട്… എം കോമിന് പഠിക്കുന്ന സമയത്താണ് ഞാൻ സംഗീതയെ പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും .. അസ്ഥിക്ക് പിടിച്ച പ്രണയം എന്നൊക്കെ പറയില്ലേ…? അവൾക്ക് അമ്മ മാത്രമേയുള്ളൂ…. ജാതിയും മാറ്റം… വീട്ടിൽ അറിഞ്ഞപ്പോൾ വലിയ പ്രശ്നമായി… കൂട്ടുകാരന്റെ മകളുമായി എന്റെ വിവാഹം നടത്താൻ വർഷങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്തിരുന്ന അച്ഛന് അത് സഹിച്ചില്ല… പിന്നെ വീട്ടിൽ എന്നും യുദ്ധം തന്നെയായി… അച്ഛനും വല്യച്ഛന്മാരും സംഗീതയുടെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തി.. അവളുടെ സുരക്ഷയ്ക്കു വേണ്ടി ഞാൻ കുറച്ചു നാൾ അകന്നു നിന്നു.. പക്ഷേ രോഗിയായ അമ്മ മരിച്ച് അവൾ ആരുമില്ലാത്ത അവസ്ഥയിൽ എത്തിയപ്പോൾ വേറൊന്നും ആലോചിച്ചില്ല… പോയി രജിസ്റ്റർ മാരേജ് ചെയ്തു…. അതോടെ എന്നെ പടിയടച്ചു പിണ്ഡം വച്ചു….”

കോൺസ്റ്റബിൾ ഒരു ഗ്ലാസ്‌ വെള്ളം ശ്രീജിത്തിന്റെ മുന്നിൽ കൊണ്ടുവച്ചപ്പോൾ അവൻ അതെടുത്ത് ആർത്തിയോടെ കുടിച്ചു…

“എന്റെ സർട്ടിഫിക്കറ്റുകളെല്ലാം അച്ഛൻ തീയിട്ട് കത്തിച്ചപ്പോ വാശിയായി … ജീവിച്ച് കാണിച്ചു കൊടുക്കണമെന്ന വാശി.. കാൽക്കാശിന് വകയില്ലാത്ത ഒരുത്തി എന്ന് വീട്ടുകാരും ബന്ധുക്കളും പരിഹസിച്ച ഭാര്യയെ ഉയരങ്ങളിൽ എത്തിച്ച് അവരോട് പ്രതികാരം ചെയ്യണമെന്ന വാശി… പിന്നെ അതിന് വേണ്ടിയുള്ള ശ്രമമായിരുന്നു.. രാവും പകലും കഠിനാദ്ധ്വാനം ചെയ്തു… അവളെ പഠിപ്പിച്ച് ബാങ്കിൽ ജോലിയും വാങ്ങിക്കൊടുത്തു… അവളുടെ സ്ഥലത്ത് ലോണെടുത്ത് ചെറിയൊരു വീടും വച്ചു… രണ്ടു മക്കളുമായി….. “

അവൻ നിറഞ്ഞു തൂവിയ മിഴികൾ തുടച്ചു..

“സോഷ്യൽമീഡിയയിൽ വച്ച് പരിചയപ്പെട്ടവർ ഒളിച്ചോടുന്ന വാർത്തകൾ വായിച്ചു തള്ളിയപ്പോൾ സ്വന്തം ലൈഫിൽ അത് നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല സാർ…ഏതോ ഒരുത്തന്റെ കൂടെ ജീവിക്കാൻ ബാങ്കിന്റെ കോട്ടയം ബ്രാഞ്ചിലേക്ക് ട്രാൻസ്ഫറിനുള്ള ശ്രമം അവൾ തുടങ്ങിയിട്ട് നാള് കുറെ ആയി… എല്ലാം റെഡി ആയപ്പോൾ പോകുകയും ചെയ്തു.. പക്ഷേ ഇത്രയും നാൾ വേറൊരുത്തനെ മനസിലിട്ട്, ഞാനറിയാതെ അവന്റെ കൂടെ ഭാവിജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് എന്റെ വീട്ടിൽ ഒരേ ബെഡിൽ അവൾ കിടന്നിരുന്നത് എന്നോർക്കുമ്പോൾ എന്നോടുതന്നെ വെറുപ്പ് തോന്നുകയാ…. ഒരു കുറവും ഞാൻ അവൾക്കൊ മക്കൾക്കോ വരുത്തിയിട്ടില്ല…. ഒരു തുള്ളി മദ്യപിച്ചിട്ടില്ല, സിഗരറ്റ് വലിച്ചിട്ടില്ല…. മറ്റൊരു പെണ്ണിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല… കുടുംബം ആയിരുന്നു എന്റെ സ്വർഗം… എന്നിട്ടും…..”

പൊട്ടിക്കരഞ്ഞു പോകും എന്ന ഘട്ടം വന്നപ്പോൾ അവൻ എഴുന്നേറ്റു…

“വിട്ടേക്ക് സാറേ… ഇനിയൊന്നും വേണ്ട.. മക്കൾക്ക് വേണ്ടി ജീവിക്കണം…”

മുഹമ്മദ്‌ റസാഖ് തലയാട്ടി…

“ശരി… ശ്രീജിത്ത്‌ പൊക്കോ… കൂടുതലൊന്നും ആലോചിച്ച് മനസ് വിഷമിപ്പിക്കണ്ട… താൻ തളർന്നാൽ കുട്ടികളെ ബാധിക്കും… ഒരിക്കൽ വീട്ടുകാർക്ക് മുന്നിൽ ജയിച്ചു കാണിച്ചു കൊടുത്തില്ലേ? ഇനിയും അതുപോലെ ജീവിച്ച് കാണിച്ചു കൊടുക്കണം…”

ഒന്നുകൂടി കൈ കൂപ്പിയ ശേഷം ശ്രീജിത്ത്‌ പുറത്തേക്കിറങ്ങി നടന്നു..അവൻ പോയ ഉടനെ സബ്ഇൻസ്‌പെക്ടർ കൃഷ്ണകുമാർ അകത്തേക്ക് കയറി വന്ന് അറ്റൻഷനായി…

“ഞാൻ അന്വേഷിച്ചു സർ… ശ്രീജിത്ത്‌ ആള് ക്ലിയർ ആണ്… നാട്ടിൽ ഒരാൾക്ക് പോലും അവനെപ്പറ്റി മോശം അഭിപ്രായമില്ല… ഹാർഡ് വർക്ക് ചെയ്യുന്ന, ആരോടും വഴക്കിനു പോകാത്ത ഒരു ചെറുപ്പക്കാരനാ…”

“പാവം… മനസമാധാനം തരാത്ത, എന്നും ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെ ഉപേക്ഷിച്ചു പോകുന്നത് മനസിലാക്കാം… ഇവനെയൊക്കെ പറ്റിച്ച് സ്വന്തം സുഖം നോക്കി പോയ അവളൊക്കെ എങ്ങനെ ഗതിപിടിക്കാനാ?..താൻ നോക്കിക്കോടോ ആവേശം കഴിയുമ്പോ മറ്റവൻ കളഞ്ഞിട്ട് പോകും.. അപ്പൊ ഏതേലും മരക്കൊമ്പിലോ ആറ്റിലോ അവളങ്ങ് അവസാനിക്കും.. കർമ എന്നൊന്ന് ഉണ്ടല്ലോ…”

മുഹമ്മദ്‌ റസാഖ് അരിശത്തോടെ പറഞ്ഞു..


ഓട്ടോയുടെ പൈസ കൊടുത്ത് ശ്രീജിത്ത് മുറ്റത്തേക്ക് കയറിയപ്പോൾ അയൽക്കാരിയായ ജാനകിയമ്മ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു..

“എന്തായി മോനേ?” അവർ ചോദിച്ചു..

“പരാതിയില്ല എന്നെഴുതി കൊടുത്തു…”

അവൻ ഉമ്മറത്തേക്ക് ഇരുന്ന് മുണ്ടിന്റെ തുമ്പ് കൊണ്ട് മുഖം അമർത്തി തുടച്ചു..

“നന്നായി…”

“കുട്ടികൾ എവിടെ ജാനകിയമ്മേ?”

“കുറേ നേരം എന്റെ വീട്ടിൽ ഇരുന്നു..ആദിക്ക് എന്തോ പഠിക്കാനുണ്ടെന്ന് പറഞ്ഞപ്പോഴാ ഇങ്ങോട്ട് വന്നത്….അഭിമോൻ ഉറങ്ങി…”

ശ്രീജിത്ത്‌ ഒന്നും മിണ്ടാതെ ഇരുട്ടിലേക്ക് നോക്കി..

“ഇനിയെന്താ മോനേ നിന്റെ പരിപാടി?”

“ഒന്നുമില്ല… എവിടെങ്കിലും വാടകയ്ക്ക് ഒരു വീട് നോക്കണം…. ഈ സ്ഥലം അവളുടെ പേരിൽ അല്ലേ?”

“അതിന്?.. സ്ഥലം മാത്രമല്ലേ അവളുടേത്…? വീട് നീയുണ്ടാക്കിയതല്ലേ?..”

“അതെ . പക്ഷേ നാളെ അവകാശം പറഞ്ഞുകൊണ്ട് അവളീ പടി ചവിട്ടരുത്…. ഇത്‌ വിറ്റിട്ട് സ്ഥലത്തിന്റെ പൈസ അവൾക്ക് കൊടുക്കണം.. വിൽക്കാൻ അവളുടെ ഒപ്പും കൂടി വേണമല്ലോ… ആരെക്കൊണ്ടെങ്കിലും സംസാരിപ്പിക്കാം… അതുവരെ ഇവിടെ നില്കാൻ വയ്യ…”

“ദേ എന്റെ വായിലിരിക്കുന്നത് കേൾക്കണ്ട..”

ജാനകിയമ്മ ദേഷ്യപ്പെട്ടു..

“തെറ്റ്‌ ചെയ്തത് ആ മുടിഞ്ഞവളാ… നീയല്ല… അതോണ്ട് തലയുയർത്തി പിടിച്ചു തന്നെ ജീവിച്ചോ… വീട് വിൽക്കുന്നതൊക്കെ പിന്നെ ആലോചിക്കാം…”

അവർ എഴുന്നേറ്റു…

“ഞാൻ പോയി ചോറും കൂട്ടാനും കൊണ്ടുവരാം… നീയും പിള്ളേരും കഴിച്ചു കിടന്നോ..”

“വേണ്ട… ഞാൻ കടയിൽ നിന്നും വാങ്ങിയിട്ടുണ്ട്..”

ശ്രീജിത്ത്‌ കയ്യിലെ പ്ലാസ്റ്റിക് കവർ ഉയർത്തി…

“ജാനകിയമ്മ പോയ്ക്കോ…”

“ന്റെ ദൈവമേ… ആ എരണംകെട്ടവള് നശിച്ചു പോണേ…..”

ടോർച്ചും തെളിച്ച് നടക്കുമ്പോൾ ജാനകിയമ്മ ശപിക്കുന്നത് അവൻ കേട്ടു… ജനകിയമ്മയുടെ മകൻ സുധി ഗൾഫിലാണ്… അയാളുടെ ഭാര്യ ഷീനയും അവരും മാത്രമാണ് ആ വീട്ടിൽ താമസം… ശ്രീജിത്തിനെയും കുട്ടികളെയും അവർക്ക് വലിയ ഇഷ്ടമാണ്.. സംഗീതയെ ഒന്ന് ശ്രദ്ധിക്കണമെന്ന് അവർ ഒരിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രായമായവരുടെ അകാരണമായ സംശയവും പഴകിയ ചിന്താഗതിയുടെ കുഴപ്പവുമാണെന്ന് കരുതി അവൻ അവഗണിച്ചു… ഫേസ്‍ബുക് ഫ്രണ്ടിനോടൊപ്പം അവൾ ഇറങ്ങിപ്പോയപ്പോൾ വേദനയെക്കാൾ ചതിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവ് ആണ് അവനെ തകർത്തത്….

ശ്രീജിത്തിനെ കണ്ടപ്പോൾ പത്തുവയസുകാരൻ ആദി പുസ്തകം മടക്കി വച്ച് എഴുന്നേറ്റു…

“മോന് വിശക്കുന്നുണ്ടോ?”

അവൻ ഇല്ലെന്ന് തലയാട്ടി… അത് കള്ളമാണെന്ന് തളർന്ന മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു..ശ്രീജിത്ത് മുറിയിൽ ഉറങ്ങുകയായിരുന്ന അഞ്ചര വയസുകാരൻ അഭിനന്ദിനെ കുലുക്കി വിളിച്ചു..

“കണ്ണാ… എഴുന്നേൽക്ക്.. വാ എന്തെങ്കിലും കഴിക്കാം..”

അവൻ ഞെട്ടി കണ്ണുതുറന്നു..

“അമ്മ വന്നോ അച്ഛാ..?”

ആ ചോദ്യം കേട്ടപ്പോൾ ശ്രീജിത്തിന് ചങ്കു പൊട്ടുന്നത് പോലെ തോന്നി… ഒന്നും മിണ്ടാതെ അവൻ മോനെ വാരിയെടുത്ത് ബാത്‌റൂമിൽ കൊണ്ടുപോയി മുഖം കഴുകിച്ചു… പിന്നെ ഡൈനിംഗ് ടേബിളിന്റെ അരികിൽ കൊണ്ടിരുത്തി… ആദിയും അടുത്ത് വന്നിരുന്നു … ശ്രീജിത്ത് പൊറോട്ടയും കറികളും പ്ളേറ്റിൽ വിളമ്പി മക്കളുടെ മുന്നിൽ വച്ചു…

“കഴിക്ക്…”

“അമ്മ എപ്പോഴാ വരിക?” അഭിനന്ദ് വീണ്ടും ചോദിച്ചു…ആദി അച്ഛന്റെ മുഖത്തേക്ക് നോക്കി… അവിടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ടപ്പോൾ ആ പത്തുവയസുകാരൻ അനിയന്റെ അടുത്തേക്ക് ചേർന്നിരുന്നു.. പിന്നെ പൊറോട്ട മുറിച്ച് കറിയിൽ മുക്കി അവന്റെ വായിൽ വച്ചു കൊടുത്തു..

“അഭീ… അമ്മ ചത്തുപോയി… നമ്മക്ക് ഇനി അമ്മയില്ല… നീ ഇനിയത് ചോദിച്ച് അച്ഛനെ കരയിക്കരുത് .. വേഗം തിന്നിട്ട് കിടക്കാം.. രാവിലെ സ്കൂളിൽ പോകണ്ടേ?”

ശ്രീജിത്തിന് ആ കാഴ്ച കണ്ടുനിൽക്കാൻ കഴിഞ്ഞില്ല.. അവൻ തിരിഞ്ഞു നടന്നു..

“അച്ഛൻ കഴിക്കുന്നില്ലേ?” ആദി വിളിച്ചു ചോദിച്ചു..

“കുളിച്ചിട്ട് വരാം.. നിങ്ങള് കഴിച്ചോ…”

ബാത്‌റൂമിൽ കയറി ടാപ് തുറന്ന ശേഷം അവൻ പൊട്ടിക്കരഞ്ഞു… ഏറെ നേരം…..


“മൂന്നാല് ഓട് പൊട്ടിയത് മാറ്റാൻ ആരെയെങ്കിലും ഏർപ്പാടാക്കി തരാൻ പറഞ്ഞിട്ട് നിങ്ങളെ ഈ വഴിക്ക് കണ്ടില്ലല്ലോ..”

ഗിരിജ ദേഷ്യപ്പെട്ടു…കോശി നേർത്ത പുഞ്ചിരിയോടെ നിന്നതേയുള്ളൂ..

“നിങ്ങളെയൊക്കെ വിശ്വസിച്ചല്ലേ ഈ നാട്ടിലേക്ക് ഞങ്ങൾ വീണ്ടും വന്നത്? “

“എന്റെ ഗിരിജേ … നീയിങ്ങനെ ബിപി കൂട്ടല്ലേ…. ഓട് മാത്രം മാറ്റിയാൽ നിന്റെ പ്രശ്നം തീരില്ല… ദേ ആ തെങ്ങ് വീടിന് നേരെ ചാഞ്ഞു കിടക്കുകയാ… ഇനിയും തേങ്ങ വീഴും…. ചിലപ്പോൾ അടുത്ത മഴക്ക് തെങ്ങു തന്നെ പുരപ്പുറത്ത് കിടക്കും.. അതോണ്ട് നമുക്ക് ആദ്യം തെങ്ങ് മുറിക്കാം… എന്നിട്ട് ഓട് മാറ്റുന്നതല്ലേ നല്ലത്..?”

“എത്ര എളുപ്പം പറഞ്ഞു തീർത്തു?.. ആദ്യം ഇതിനൊക്കെ ആളെ കൊണ്ടുവാ..”

“തെങ്ങ് മുറിക്കാൻ ഇന്ന് ഉച്ചക്ക് ശേഷം ആളെ വിടാം… പിന്നെ ഓട് മാറ്റാനും മറ്റുമായി നാളെ എനിക്ക് വേണ്ടപ്പെട്ടൊരു ചെറുക്കൻ വരും…”

കോശി വീടിന്റെ ചവിട്ട് പടിയിൽ ഇരുന്ന് ഒരു ബീഡി കത്തിച്ചു..

“ആ കുമാരന്റെ ഭാര്യ ശാന്തയും മക്കളുമായിരുന്നു ഇവിടെ താമസം.. കുമാരൻ മരിച്ച ശേഷം കടം കേറി മുടിഞ്ഞിട്ടും വീട് വിൽക്കാൻ അവര് തയ്യാറായില്ല… പകരം കഷ്ടപ്പെട്ട് പണിയെടുത്ത് മക്കളെ പഠിപ്പിച്ച് നല്ലനിലയിലാക്കി…. ഇപ്പൊ എറണാകുളത്ത് വലിയ വീടും കാറും എല്ലാ സൗകര്യങ്ങളുമുണ്ട്… എന്നിട്ടും ഈ വീട് വിൽക്കാൻ അവർക്ക് താല്പര്യമുണ്ടായിരുന്നില്ല… പക്ഷേ ഇവിടെ വരാനോ താമസിക്കാനോ മക്കൾക്ക് സമയമില്ല.. അവരുടെ നിർബന്ധം കൊണ്ടാ ശാന്ത ഇപ്പൊ ഇത് നിങ്ങൾക്ക് തരാൻ സമ്മതിച്ചത്…”

“എനിക്കത് മനസിലാവും കോശിച്ചായാ…”.

ഗിരിജ അയാളുടെ അടുത്തിരുന്നു..

“സുകുവേട്ടൻ മരിച്ചപ്പോ മോളെയും കൊണ്ട് ഞാനും ഒരുപാട് കഷ്ടപ്പെട്ടതല്ലേ..?.. ആരും സഹായത്തിനില്ല…. എന്തെങ്കിലും ഒരു നിവൃത്തി ഉണ്ടായിരുന്നെങ്കിൽ ഇവിടുന്ന് വിറ്റു പെറുക്കി ഞാൻ പോകില്ലായിരുന്നു.. “

“എനിക്കിന്നും ഓർമ്മയുണ്ട് ഗിരിജേ…ഒരു സന്ധ്യാസമയം ആയിരുന്നു… നിങ്ങടെ മുറ്റത്ത് നെഞ്ചുവേദന വന്ന് വീണ സുകുവിനെ അശോകനും ഷംസുവും എടുത്ത് എന്റെ ജീപ്പിൽ കയറ്റിയത്…. പരമാവധി സ്പീഡിൽ ഞാൻ വണ്ടിയോടിച്ചു.. പക്ഷേ അന്നത്തെ റോഡ് അല്ലേ…. ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവൻ….”

“അതോടെ ഞങ്ങളുടെ ജീവിതം വഴിമുട്ടി… ഈ പെണ്ണിനേയും കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു…. “

“അന്ന് കഷ്ടപ്പെട്ടതിന്റെ ഫലം ഇപ്പൊ കിട്ടിയല്ലോ… മോൾക്ക് ഇന്നൊരു ജോലിയുണ്ട്,… എനിക്കതല്ല മനസിലാവാത്തത്,എല്ലാവരും ടൗണിലേക്ക് പോകുന്ന ഈ കാലത്ത് അമ്മയും മോളും എന്തിനാ ഈ ഓണം കേറാമൂലയിലേക്ക് തിരിച്ചു വന്നത്?”

കുറച്ചു നേരം ഗിരിജ ഒന്നും മിണ്ടിയില്ല.. പിന്നെ അയാളെ നോക്കി.

“മടുത്തു കോശിച്ചായാ… രാവിലെ മുതൽ രാത്രിവരെ ഓട്ടം..മോൾക്കും അതുപോലെ തന്നെ… ഇനിയുള്ള കാലം മനസമാധാനത്തോടെ ജീവിക്കാമെന്ന് വച്ചു…”

“അതെന്തായാലും നന്നായി… പഠിച്ച സ്കൂളിൽ തന്നെ ടീച്ചറായി ജോലി ചെയ്യാനും ഒരു ഭാഗ്യം വേണമല്ലോ.. മോൾക്ക് അതുണ്ട്..”

കോശി എഴുന്നേറ്റു..

“ഞാൻ പോട്ടെ… ഉച്ചയ്ക്ക് പണിക്കാരെയും കൊണ്ടുവരാം… അവരിപ്പോ വേറൊരു സ്ഥലത്ത് ജോലിയിലാ…”

“ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..”.

“ഇപ്പൊ വേണ്ട.. മോള് പോയോ?”

“പോകാൻ തയ്യാറാവുകയായിരുന്നു…”

ഗിരിജ അകത്തേക്ക് നോക്കി.

“കഴിഞ്ഞില്ലേ സൗമ്യേ..?”

“ദാ വരുന്നു..”

ഒരു ശബ്ദം .. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അവരുടെ മകൾ സൗമ്യ പുറത്തേക്ക് വന്നു… സാരിയാണ് വേഷം.. നെറ്റിയിൽ വട്ടപ്പൊട്ടിനു മുകളിലായി ചന്ദനക്കുറി… ഒരു നേരിയ മാല…. കുഞ്ഞുകമ്മലുകൾ… തോളിൽ വാനിറ്റി ബാഗ്…അവൾ ഗിരിജയെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വച്ചു..

“ഉച്ചയ്ക്ക് കഴിക്കാനുള്ളത് എടുത്തോടീ?”

“ഉവ്… അമ്മയുടെ മരുന്നെല്ലാം മേശപ്പുറത്തുണ്ട്… ഇനി മറന്നുപോയി എന്നു പറയരുത്…”.

അവൾ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു.. പിന്നെ കോശിയെ നോക്കി..

“കോശിച്ചായൻ വരുന്നോ?.. കവലയിൽ വിടാം..”

“അയ്യോ വേണ്ട മോളേ… കൊളസ്‌ട്രോൾ റോക്കറ്റ് പോലെ മുകളിലേക്ക് പോകുകയാ… അതോണ്ടാ കാർ ഉണ്ടായിട്ടും നടക്കുന്നത്…”

“എന്നാ ഞാൻ പോട്ടെ… ഇപ്പൊ തന്നെ വൈകി..”

രണ്ടുപേരെയും നോക്കി പുഞ്ചിരിച്ച ശേഷം സൗമ്യ സ്കൂട്ടി മുന്നോട്ടെടുത്തു..

“ഇവളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനിക്കണ്ടേ ഗിരിജേ?”

“ഇല്ല കോശിച്ചായാ… ഞാനത് വിട്ടു…”

ഗിരിജ ഒന്ന് ദീർഘമായി നിശ്വസിച്ചു..

“പെണ്മക്കളെ എത്രയും പെട്ടെന്ന് കെട്ടിക്കുന്നതാണ് മാതാപിതാക്കളുടെ കടമയെന്ന് വിശ്വസിച്ചിട്ടാ അവളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചത്… എനിക്ക് വേണ്ടി അവൾ സമ്മതിക്കുകയും ചെയ്തു… അവസാനം എന്തായി?.. അവന്റെയും അവന്റെ വീട്ടുകാരുടേം ഇടയിൽ ഒന്നര വർഷം എന്റെ കുട്ടി നരകിച്ചു…. ജീവൻ ബാക്കിയായത് ഭാഗ്യം…. ഇനി അവൾക്ക് എന്നു തോന്നുന്നോ അന്നു മതി ഒരു ബന്ധം…”

“ശരിക്കും ആ പയ്യന്റെ പ്രശ്നം എന്താ?.. നാട്ടുകാർ പലതും പറയുന്നുണ്ടായിരുന്നു..”

“മാനസിക രോഗം… അതിന് മരുന്ന് കഴിക്കുന്നത് മറച്ചു വച്ചിട്ടാ അവർ പെണ്ണന്വേഷിച്ചു വന്നതും വിവാഹം നടത്തിയതും.. ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ട് പിന്നീട് അറിഞ്ഞാലും കുഴപ്പമില്ലെന്ന് അവർ കരുതി… എന്നെ വിഷമിപ്പിക്കാതിരിക്കാൻ മോള് കുറേനാൾ എല്ലാം ഉള്ളിൽ ഒതുക്കി..തീരെ നിവൃത്തി ഇല്ലാതായപ്പോഴാ ഇറങ്ങി വന്നത്…”

“ഒരുകണക്കിന് മോള് ഭാഗ്യവതിയാ ഗിരിജേ…. പല പെൺകുട്ടികൾക്കും ഇതുപോലെ പ്രശ്നങ്ങളുണ്ട്.. പക്ഷേ സ്വന്തം വീട്ടുകാർ സപ്പോർട്ട് ചെയ്യില്ല.. അവർക്ക് കുടുംബത്തിന്റെ മാനമാ വലുത്… ചിലർ ജീവിതകാലം മുഴുവൻ സഹിക്കുന്നു.. മറ്റു ചിലർ സ്വയം അവസാനിപ്പിക്കും….”

കോശി മുണ്ട് മടക്കിക്കുത്തി…

“ഞാനാ ശ്രീജിത്തിനെ ഒന്ന് കാണട്ടെ… ഓട് മാറ്റാൻ അവനെ ഏല്പിക്കാം… അവനാകുമ്പോ ഒരു ഗുണമുണ്ട്… ഒരു പണിക്ക് വന്നാൽ കണ്ണിൽപെടുന്ന മറ്റ് പണിയെല്ലാം ചെയ്യും…. എന്തേലും ചില്ലറ അധികം കൊടുത്താൽ മതി.. വിശ്വസിക്കാൻ പറ്റുന്നവനാ ..”

“ഏതാ ശ്രീജിത്ത്‌?”

“അച്യുതമേനോനെ ഓർമ്മയുണ്ടോ? പണ്ടിവിടുത്തെ വലിയ ജന്മി ആയിരുന്നു… പുള്ളിയുടെ മോനാ… ചിലപ്പോൾ മോൾക്ക് അറിയാമായിരിക്കും… അവനും ഇവിടുത്തെ സ്കൂളിലാ പഠിച്ചത്…”

“ഉവ്വ്… മേനോനെ അറിയാം…അത്രയും വലിയ പണക്കാരന്റെ മോൻ എന്തിനാ കൂലിപ്പണി എടുക്കുന്നേ?”

“അതൊരു വലിയ കഥയാ.. ഉച്ചയ്ക്ക് വന്നാൽ പറയാം… ഇനിയും വൈകിയാൽ തെങ്ങ് മുറിക്കാൻ ആളെ കിട്ടില്ല…”

ഒരു ബീഡി കൂടി കത്തിച്ചു വലിച്ചു കൊണ്ട് കോശി റോഡിലേക്ക് ഇറങ്ങി നടന്നു…


“സജീവ് സാർ പോയത് കൊണ്ട് ഇനിമുതൽ ഞാനാ നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ…”

തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ നോക്കി പുഞ്ചിരിയോടെ സൗമ്യ പറഞ്ഞു.. പല മുഖങ്ങളിലും ആശ്വാസം പ്രകടമാണ്..

“അപ്പൊ സജീവ് മാഷ് ഇനി വരില്ലേ ടീച്ചറേ..?”

ഏറ്റവും പുറകിലെ ബഞ്ചിൽ നിന്നും ഒരാൺകുട്ടി ചോദിച്ചു..

“ങേ അതെന്താ അങ്ങനെ ചോദിച്ചേ? മാഷിനെ അത്രക്ക് ഇഷ്ടമായിരുന്നോ?”

“ഏയ്‌ അതല്ല.. മാഷ് വെറുതേ വഴക്ക് പറയും… അടിക്കും..”

അവൻ പറഞ്ഞു..

“പഠിക്കാത്തത് കൊണ്ടായിരിക്കില്ലേ വഴക്ക് പറയുന്നത്…?”

അവൾ ചിരിച്ചു…

“ടീച്ചറ് വഴക്ക് പറയ്യോ?” വേറൊരു കുട്ടിയുടെ സംശയം..

“പറയുന്നത് അനുസരിച്ചില്ലെങ്കിലും പഠിച്ചില്ലെങ്കിലും തീർച്ചയായും വഴക്ക് പറയും…എല്ലാവരും അവരവരുടെ മാത്‍സ് നോട്ട് എടുത്ത് മുന്നിൽ വച്ചേ… ഞാൻ നോക്കട്ടെ….”

കുട്ടികൾ പെട്ടെന്ന് തന്നെ നോട്ട്ബുക്കുകൾ എടുത്ത് മുന്നിൽ വച്ചു…

“ഇന്ന് പിടിഎ മീറ്റിംഗിന് നിങ്ങളുടെ രക്ഷിതാക്കൾ വരില്ലേ?..”

“വരും ടീച്ചർ ” കോറസ് ആയി മറുപടി..

“നിങ്ങൾക്ക് എന്തും എന്നോട് തുറന്നു പറയാം…എന്തു സംശയവും ചോദിക്കാം..അതുപോലെ എനിക്ക് വേണ്ടി ഒരൊറ്റ കാര്യം ചെയ്‌താൽ മതി… സൗമ്യടീച്ചറുടെ ക്ലാസിലെ കുട്ടികളെക്കുറിച്ച് ആരും മോശമായി പറയരുത്…കേട്ടോ?”

കുട്ടികൾ തലയാട്ടി… അവൾ ഓരോരുത്തരുടെയും അടുത്ത് ചെന്ന് നോട്ട് ബുക്കുകൾ പരിശോധിക്കാൻ ആരംഭിച്ചു.. അതിന്റെ കൂടെ അവരുടെ പേരും മറ്റ് ഡീറ്റൈൽസും ചോദിച്ചു… ആൺകുട്ടികളുടെ ഭാഗത്ത് മൂന്നാമത്തെ ബഞ്ചിന്റെ അറ്റത്ത് ഇരിക്കുന്ന കുട്ടിയുടെ അടുത്തെത്തിയപ്പോൾ അവൻ പരുങ്ങുന്നത് കണ്ട് അവൾക്ക് സംശയം തോന്നി..

“എന്തുപറ്റി?”

“നോട്ട് ഫുൾ എഴുതിയില്ല ടീച്ചർ “

അവൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു..

“അത് സാരമില്ലെടോ… പൂർത്തിയാക്കാൻ ഞാൻ സഹായിക്കാം…”

സൗമ്യ അവനെ സമാധാനിപ്പിച്ചു.

“എന്താ പേര്?”

“ആദിത്യൻ ..”

“ആഹാ അടിപൊളി പേരാണല്ലോ… ആദിത്യൻ എന്നുപറഞ്ഞാൽ സൂര്യൻ…. എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം.. താനെന്താ ഒരു ഉഷാറില്ലാത്തെ?.. എന്തായാലും നോട്ട് കാണട്ടെ..”

അവൻ മനസില്ലാമനസോടെ നോട്ബുക് ഡെസ്കിൽ എടുത്ത് വച്ചു.. സൗമ്യ അതെടുത്ത് തുറന്നു….വളരെ നല്ല കൈയ്യക്ഷരത്തിൽ വ്യക്തമായി എഴുതിത്തുടങ്ങിയത് അവസാനമായപ്പോൾ വികൃതവും അപൂർണ്ണവും ആയിട്ടുണ്ട്…. ഏറ്റവും ഒടുവിൽ ഒരു സ്ത്രീയുടെ ചിത്രം… ചിതറിയ മുടിയും ദംഷ്ട്രകളുമൊക്കെയായി യക്ഷിയെപ്പോലെ…. അതിനടിയിൽ അമ്മ എന്നെഴുതിയത് കണ്ടപ്പോൾ സൗമ്യയുടെ ഞെട്ടൽ പൂർണമായി..

“മോന്റെ വീട്ടിൽ ആരൊക്കെയുണ്ട്..?”

“അച്ഛനും അനിയനും…”

“അച്ഛൻ എന്തു ചെയ്യുന്നു?”

“കൂലിപ്പണി ആണ്…”

“അനിയനോ?”

“ഇവിടെ ഒന്ന് എ യിൽ പഠിക്കുന്നു..”

“മോന്റെ അമ്മയോ..?”

ആ ചോദ്യത്തിന് ഉത്തരം കിട്ടാൻ കുറച്ചു താമസിച്ചു..

“മരിച്ചു..”

“കള്ളമാ ടീച്ചറേ… അവന്റമ്മ ഒളിച്ചോടിയതാ…”

ഏതോ കുട്ടി വിളിച്ചു പറഞ്ഞപ്പോൾ ഏതൊക്കെയോ കുട്ടികൾ ചിരിച്ചു..

“സൈലൻസ്..” അവൾ ശബ്ദമുയർത്തി.. ക്ലാസ്സ്‌ നിശബ്ദമായി..

” കൂടെപഠിക്കുന്ന കുട്ടിയെക്കുറിച്ച് ഇങ്ങനാണോ സംസാരിക്കുന്നത്?.. ആദിത്യൻ നിങ്ങളുടെ കൂട്ടുകാരനല്ലേ?.. വളരെ മോശം… ഛെ… “

ആരും മിണ്ടിയില്ല… ആദി തലകുനിച്ചു നിൽക്കുകയാണ്… സൗമ്യ ചിത്രം വരച്ച പേജ് കീറിയെടുത്തു…

“ബാക്കിയുള്ള വർക്ക് എല്ലാം ചെയ്യാൻ ഞാൻ സഹായിക്കാം… മോൻ വിഷമിക്കണ്ട..”

അവന്റെ കണ്ണുനീർതുള്ളികൾ ഡെസ്കിലേക്ക് ഇറ്റ് വീഴുന്നത് വല്ലായ്മയോടെ അവൾ നോക്കിനിന്നു..

ക്‌ളാസിൽ വച്ചുണ്ടായ അനുഭവത്തേക്കുറിച്ച് അവൾ സഹപ്രവർത്തകരോട് പറഞ്ഞില്ല. ഓരോരുത്തരെയും പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ… ആരെ വിശ്വസിക്കാമെന്ന് അറിയില്ല.. ഉച്ചതിരിഞ്ഞ് ആയിരുന്നു പിടിഎ മീറ്റിംഗ്….അതും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരാൾ തൊട്ടടുത്തെത്തി..

“ടീച്ചറേ…. ഞാൻ അഞ്ച് ബിയിലെ ആദിത്യന്റെ അച്ഛനാ… ടീച്ചർ മീറ്റിംഗ് കഴിഞ്ഞ് കാണണമെന്ന് പറഞ്ഞതായി മോൻ പറഞ്ഞു..”

അപ്പോഴാണ് അവളാ മുഖം ശ്രദ്ധിച്ചത്…

“ശ്രീജു…… ശ്രീജിത്ത്‌ അല്ലേ?”

അവൻ അമ്പരപ്പോടെ അവളെത്തന്നെ നോക്കി…

“അതെ…”

“എടാ നിനക്കെന്നെ മനസിലായില്ലേ?.. ഞാൻ സൗമ്യ… അങ്ങനെ പറഞ്ഞാൽ മനസിലാവില്ല… നമ്മുടെ സ്കൂളിൽ കുറേ സൗമ്യമാർ ഉണ്ടായിരുന്നല്ലോ… സൗമ്യ -സി വി…കടവിന്റെ അടുത്തായിരുന്നു വീട്… ഒന്നുമുതൽ പത്തുവരെ ഞാൻ നിന്റെ കൂടെ ഉണ്ടായിരുന്നു…”

ശ്രീജിത്ത്‌ ഓർമ്മയിൽ പരതി..

“നിനക്ക് ഓർമ്മ കിട്ടാൻ സാധ്യത കുറവാ… എപ്പോഴും നിന്റെ ഫ്രണ്ട്സ് ക്ലാസിലെ സുന്ദരിക്കുട്ടികൾ മാത്രമായിരുന്നല്ലോ… എന്നെപ്പോലെയുള്ളവരെയൊന്നും മൈൻഡ് ചെയ്യാറില്ല… എനിക്കിപ്പോഴും ഓർമ്മയുണ്ട്.. പത്താം ക്ലാസിൽ ഓട്ടോഗ്രാഫ് കൈമാറുമ്പോ എന്റേതിൽ ഒരു ബെസ്റ്റ് വിഷസ് മാത്രം… പ്രവീണയുടെയും സിനിയുടെയും സുമയ്യയുടേയുമൊക്കെ ഓട്ടോഗ്രാഫിൽ നിന്റെ വക കവിതകൾ….നിനക്ക് ആ സമയത്ത് ആൺപിള്ളേർ ഒരു പേരിട്ടിരുന്നു.. കാമദേവൻ… “

അവൾ പറയുന്നത് കേട്ട് ശ്രീജിത്ത്‌ ചിരിച്ചു..

“ബാർബർ ഷോപ്പ് നടത്തിയിരുന്ന സുകുമാരേട്ടന്റെ മോള് സൗമ്യ അല്ലേ?.. എനിക്ക് കണ്ടിട്ട് മനസിലായില്ല… ഒരുപാട് മാറി..”

“പത്തിരുപതു കൊല്ലം കഴിഞ്ഞില്ലേടാ… പക്ഷേ നിന്നെ എനിക്ക് പെട്ടെന്ന് മനസിലായി… എന്നാലും എന്റെ സ്റ്റുഡന്റിന്റെ അച്ഛനാണ് നീയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല…”

“നീ കുറേ ആയോ ഇവിടെ?”

“ഏയ്‌ ഇല്ല… ഇന്നലെ ജോയിൻ ചെയ്തു… ഇന്നാ മോനെ പരിചയപ്പെടുന്നത്.. നീ വാ ഓരോ ചായ കുടിക്കാം.. മക്കള് പോയോ?”

“ഉവ്… അവരെ പറഞ്ഞു വിട്ടു..”

അവർ സ്കൂളിന് പുറത്തുള്ള ഹോട്ടലിലേക്ക് നടന്നു.

“ഇനി പറ… എന്തൊക്കെയാ വിശേഷങ്ങൾ..?”

ചായ ഊതിക്കുടിച്ച് കൊണ്ട് സൗമ്യ ചോദിച്ചു..

“എനിക്കെന്തു വിശേഷം..? നാട്ടിൽ ഇങ്ങനെ ജീവിച്ച് പോകുന്നു …നീ എവിടാ താമസം..?”

“ആ ചർച്ചിന്റെ അടുത്താ…”

“കുടുംബമൊക്കെ….?”

“അമ്മ കൂടെയുണ്ട്…വേറാരുമില്ല…”

അവൻ ചോദ്യഭാവത്തിൽ നോക്കി….

“നിന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായി…. കല്യാണവും ഡിവോഴ്‌സുമെല്ലാം വർഷങ്ങൾക്ക് മുമ്പേ കഴിഞ്ഞു…ഇപ്പൊ സ്വസ്ഥം….”

സൗമ്യ ചായ കുടിച്ചു തീർത്ത് അവനെത്തന്നെ സൂക്ഷിച്ചു നോക്കി..

“എല്ലാ ക്ലാസിലും ഒന്നാമൻ… നന്നായി ചിത്രം വരയ്ക്കുന്ന, എഴുതുന്ന,പാട്ടുപാടുന്ന,… അദ്ധ്യാപകരുടെ കണ്ണിലുണ്ണി… ഞാൻ കരുതി നീ വല്ല ഡോക്ടറോ മറ്റോ ആയിട്ടുണ്ടാകുമെന്ന്…. എന്താടാ പറ്റിയത്?”

ശ്രീജിത്ത്‌ ചിരിച്ചു…

“കൂലിപ്പണി ചെയ്യാനും ആള് വേണ്ടേ?… ഞാൻ ഹാപ്പി ആണ്..”

“നീ ആയിരിക്കും.. പക്ഷേ നിന്റെ കുട്ടികളോ?… അവർ ഹാപ്പി ആണോ?”

അവന്റെ മുഖം വിളറി…

“ശ്രീജൂ…ആദിയുടെ ക്ലാസ്സ്‌ ടീച്ചർ ആയിട്ടല്ല, നിന്റെ പഴയ സഹപാഠി ആയിട്ട് പറയുകയാ… നീയും വൈഫും എന്താണ് പ്രശ്നമെന്നൊന്നും എനിക്കറിയില്ല.. പക്ഷേ അതെന്തു തന്നെ ആയാലും മോനെ വല്ലാതെ അലട്ടുന്നുണ്ട് …”

അവൾ ബാഗിൽ നിന്നും ആദിത്യൻ വരച്ച ചിത്രമെടുത്ത് ശ്രീജിത്തിന് മുന്നിൽ വച്ചു..

“അമ്മയോടുള്ള വെറുപ്പ് അവന്റെ പഠനത്തെയും ഭാവിയെയും ബാധിച്ചേക്കാം…അത് മാറ്റിയെടുക്കണം… നിന്റെ ഉത്തരവാദിത്തം ആണത്…കൂടുതൽ ചോദിച്ച് വിഷമിപ്പിക്കുന്നില്ല..”

ചായ കുടിച്ചു തീർത്ത് സൗമ്യ എഴുന്നേറ്റു…കൂടെ അവനും…

“നിനക്ക് വണ്ടിയുണ്ടോ?”

കൗണ്ടറിൽ പൈസ കൊടുത്ത് ഇറങ്ങുമ്പോൾ അവൾ ചോദിച്ചു…. ശ്രീജിത്ത്‌ റോഡിന്റെ എതിർവശത്ത് സ്കൂൾ മതിലിനോട് ചേർത്ത് പാർക്ക് ചെയ്ത പഴയ ബൈക്കിന്‌ നേരെ കൈ ചൂണ്ടി..

“വീട്ടിലേക്ക് തന്നെയല്ലേ?”..

“അല്ലെടീ… ചിട്ടിക്കാശ് കൊണ്ടുകൊടുക്കാൻ പോണം… അതിന് ശേഷം വീട്ടിലേക്ക്.”

“അപ്പോ മക്കൾക്ക് വൈകുന്നേരം കഴിക്കാൻ എന്താ?”

“സാധാരണ ഞാൻ രാവിലെ ചോറും കൂട്ടാനും ഉണ്ടാക്കി വച്ചിട്ടാ പണിക്ക് പോകാറ്… അവർ തിരിച്ച് വന്ന് അത് കഴിച്ചോളും… ഇന്ന് കുറച്ചു നേരത്തേ പണിക്ക് പോയത് കൊണ്ട് ഒന്നും ഉണ്ടാക്കിയില്ല.. ചായക്കടയിൽ നിന്ന് വല്ലതും വാങ്ങാൻ മോന് പൈസ കൊടുത്തിട്ടുണ്ട്…”

ഒരുപാട് ചോദ്യങ്ങൾ ബാക്കിയായിരുന്നു എങ്കിലും അവൾ ഒന്ന് തലയാട്ടുക മാത്രം ചെയ്തു..

“അപ്പൊ ശരി. ഞാൻ പോട്ടെ… മോന്റെ കാര്യം നീയൊന്ന് ശ്രദ്ധിക്കണം… ഇനി അവരാ എന്റെ ആകെയുള്ള പ്രതീക്ഷ..”

അത്രയും പറഞ്ഞ് അവൻ റോഡ് മുറിച്ചു കടന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…വർഷങ്ങൾക്ക് മുൻപ് പത്താം ക്ലാസിലേക്ക് അവളുടെ ഓർമ്മകൾ ഓടിപ്പോയി….. പഴയൊരു ഹിന്ദിഗാനം ആലപിക്കുകയാണ് ഒരാൺകുട്ടി.. മറ്റുള്ളവർ അതിൽ മുഴുകിയിരിക്കുന്നു… പെൺകുട്ടികളുടെ മുഖത്ത് അത്ഭുതവും ആരാധനയുമാണ്… ആൺകുട്ടികളിൽ ചിലരിൽ അസൂയയും…. ക്ലാസ്സിന്റെ വാതിലിനരികെ അവനറിയാതെ അവനെ കേൾക്കുന്ന ശ്രീനിവാസൻമാഷ്,… പാടി മുഴുമിപ്പിച്ചതും നീണ്ട കരഘോഷം മുഴങ്ങി… ശ്രീനിവാസൻ മാഷ് അകത്തു വന്ന് അവനെ ചേർത്തു പിടിച്ച് അനുമോദിക്കുന്നു.

“ആ കുട്ടി അച്യുതമേനോന്റെ കുടുംബത്തിലുള്ളതാണെന്ന് പറയില്ല… പണത്തിന്റെ അഹങ്കാരമില്ലാത്ത ഒരു പാവം.. എല്ലാവരോടും നല്ല പെരുമാറ്റം… അവനെക്കുറിച്ച് ഇന്നേവരെ ഒരു പരാതിയും കേൾക്കേണ്ടി വന്നിട്ടില്ല….”

ഒരിക്കൽ എന്തോ ആവശ്യത്തിന് സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ അദ്ധ്യാപകർ പറയുന്നത് അവൾ കേട്ടിരുന്നു…സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്റ്റേജിതര മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ അവനെ അനുമോദിക്കുന്ന ചടങ്ങിലും എന്നും മുഖത്തുണ്ടാവുന്ന പുഞ്ചിരിയോടെ അവൻ നിന്നു….അവനെ കണ്ടു പഠിക്ക് എന്ന് ഉഴപ്പ് കാട്ടുന്ന മറ്റുള്ളവരോട് ടീച്ചേഴ്‌സ് എന്നും ഉപദേശിക്കും… ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തുമെന്ന് എല്ലാവരും പ്രവചിച്ച അവനാണ് പരാജിതനെപ്പോലെ തന്റെ മുന്നിലൂടെ പോകുന്നത്… അവൾക്ക് വല്ലാത്ത വേദന തോന്നി…


“ശരിക്കും അവനും ഭാര്യയും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടായിരുന്നോ?”

രാത്രി അത്താഴം കഴിച്ചു കൊണ്ടിരിക്കവേ ഗിരിജ ചോദിച്ചു..

“ആ… എനിക്കറിയില്ല അമ്മേ… അതൊക്കെ ചോദിക്കാൻ പറ്റുമോ? ഇന്ന് കണ്ടതല്ലേ ഉളളൂ…. “

സൗമ്യ കുറച്ചുകൂടെ കഞ്ഞി അവരുടെ പാത്രത്തിലേക്ക് ഇട്ടു..

“എന്നാലും മക്കളെ ഉപേക്ഷിച്ചു സ്വന്തം സുഖം തേടി പോകുക എന്നൊക്കെ പറഞ്ഞാൽ എന്തൊരു കഷ്ടമാ?.. ഏതേലും അമ്മമാർക്ക് അതിന് കഴിയുമോ?”

ഗിരിജ വിഷാദത്തോടെ പറഞ്ഞു..

“നാളെ അവൻ പണിക്കു വരുമെന്ന് കോശിച്ചായൻ പറഞ്ഞിരുന്നു.. ഇനി നിന്നെ കണ്ടത് കൊണ്ട് വരാതിരിക്കുമോ?”

“ഏയ്‌.. അതൊന്നുമില്ല… അവൻ വരുമായിരിക്കും..”

“ഞാനൊരു കാര്യം മറന്നു .. ആ സാവിത്രി വിളിച്ചിരുന്നു…”

അവർ പണ്ട് താമസിച്ചിരുന്ന സ്ഥലത്തെ അയൽക്കാരിയാണ് സാവിത്രി..

“എന്താ വിശേഷം?”

“അവളുടെ മോൾക്കിത് ഏഴാം മാസമാണ്… വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങിന് ക്ഷണിക്കാനാ…”

സൗമ്യ കഞ്ഞിയിൽ വിരലിട്ട് ഇളക്കികൊണ്ടിരുന്നു… സൗമ്യച്ചേച്ചീ എന്ന് വിളിച്ചുകൊണ്ട് എന്നും തന്റെയടുത്തേക്ക് ഓടി വന്നുകൊണ്ടിരുന്ന പെണ്ണാണ് ദീപിക.. ഏതാനും നാളുകൾ കഴിഞ്ഞാൽ അവളൊരു അമ്മ ആകാൻ പോകുന്നു…
കഴിച്ചുകൊണ്ടിരുന്ന ആഹാരം തൊണ്ടയിൽ വിലങ്ങനെ നിന്നപ്പോൾ സൗമ്യ എഴുന്നേറ്റു..

“നീയൊന്നും കഴിച്ചില്ലല്ലോ..”

“മതി…”

പാത്രങ്ങൾ സിങ്കിൽ ഇട്ട് അവൾ മുറിയിൽ ചെന്നു കതകടച്ചു… പിന്നെ കട്ടിലിലേക്ക് വീണു…തന്റെ നെഞ്ചു വിങ്ങുന്നതെന്തിനാണെന്ന് അവൾ സ്വയം ചോദിച്ചു… ഒരമ്മയാകാനുള്ള ഭാഗ്യം എന്നന്നേക്കുമായി നഷ്ടമായെന്ന തിരിച്ചറിവ് വന്നിട്ട് കാലം കുറേ ആയി… എന്നാലും മറ്റുള്ളവർക്ക് അത് ലഭിക്കുമ്പോൾ ഹൃദയം പിടയും… അസൂയ അല്ല, സ്വയം അവജ്ഞ ….. തന്നെ സഹതാപത്തോടെ നോക്കുന്ന ഡോക്ടറുടെ മുഖം ഇപ്പഴും ഓർമ്മയിൽ ഉണ്ട്…

“റിയലി സോറി സൗമ്യാ…. ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്….”

അവസാനമായി ഉദരത്തിൽ രൂപം കൊണ്ട കുഞ്ഞുജീവൻ നഷ്ടമായതിന് ശേഷം ഡോക്ടർ അടുത്ത് വന്നു പറഞ്ഞ വാക്കുകൾ…. സൂക്ഷിക്കേണ്ടിയിരുന്നത് ഞാൻ മാത്രമല്ലല്ലോ… തലയിണയാൽ മുഖം പൊത്തിപ്പിടിച്ച് അടിവയറിൽ കാൽമുട്ട് അമർത്തി രസിക്കുന്ന ഒരു ഭ്രാന്തനോട് എന്തു പറയാൻ…? സമനില തെറ്റുന്ന രാത്രികളിൽ അവന്റെ കളിപ്പാവയാകുന്ന ഒരു പെണ്ണ് എന്തു ചെയ്യും?… സാരമില്ല…. എന്നെങ്കിലും തനിക്കൊരു അമ്മ ആകാൻ കഴിയുമായിരിക്കും…

ആ പ്രതീക്ഷയുടെ ആയുസ്സ് അധികം ഉണ്ടായില്ല…..മാസങ്ങൾക്കു ശേഷം അസുഖം ബാധിച്ച് ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടപ്പോൾ പാതി മരിച്ചത് പോലെ തോന്നി… ഇനിയെന്തിനു ജീവിക്കണം?.. ആ ചോദ്യം മനസിനെ അലട്ടിക്കൊണ്ടിരുന്നു…എങ്ങുനിന്നോ അമ്മേ എന്നൊരു കുഞ്ഞിന്റെ വിളി പതിവായി ഉറക്കം കെടുത്തിത്തുടങ്ങി…. രഞ്ജിത്തിനെ പോലെ താനും ഭ്രാന്തിലേക്ക് നടന്നടുക്കുകയാണോ?… അവനും അവന്റെ വീട്ടുകാർക്കും യാതൊരു കുലുക്കവുമില്ല എന്ന് കണ്ടപ്പോൾ രക്തം തിളച്ചു…ഒടുവിൽ ആ വീടിന്റെ പടിയിറങ്ങിയ നേരം ഒരുതുള്ളി കണ്ണുനീർ പോലും അവശേഷിച്ചിരുന്നില്ല….പകരം ഒരുതരം മരവിപ്പ് ആയിരുന്നു…. ശരീരത്തിലും മനസിലും രഞ്ജിത്തും വീട്ടുകാരും ഏല്പിച്ച ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി….

അവൾ തലയിണയിലേക്ക് മുഖം അമർത്തി നിശബ്ദമായി കരഞ്ഞു തുടങ്ങി..


“ഒന്നുരണ്ട് പട്ടിക കഷ്ണം കിട്ടുമോ?”

വീടിന് മുകളിൽ നിന്ന് ശ്രീജിത്ത്‌ വിളിച്ചു ചോദിച്ചു..

“പിന്നാമ്പുറത്ത് ഉണ്ടെന്ന് തോന്നുന്നു..”

ഗിരിജ പറഞ്ഞു.. അവൻ പതിയെ താഴേക്ക് ഇറങ്ങി…വീടിനു പുറകിലെ പഴയ തൊഴുത്ത് വിറകുപുരയായിട്ട് ഉപയോഗിക്കുകയാണ്… തനിക്ക് ആവശ്യമുള്ള മരക്കഷണങ്ങൾ അവൻ എടുത്ത് പുറത്തിട്ടു..

“ആണി വാങ്ങണം… ഞാൻ കവലയിൽ പോയി വരാം..”

“ഇനി വല്ലതും കഴിച്ചിട്ട് മതി…നീ കൈ കഴുക്..”

സൗമ്യ അങ്ങോട്ട് വന്നു.. ശനിയാഴ്ച ആയത് കാരണം അവൾ സ്കൂളിൽ പോയിരുന്നില്ല..

“കുറച്ചു കഴിഞ്ഞു മതി..”

“പറ്റില്ല… രാവിലെ വന്നതല്ലേ?.. ഞങ്ങളും കഴിക്കാതെ നിന്നെ കാത്തിരിക്കുകയാ..”

അതോടെ അവൻ സമ്മതിച്ചു… എട്ടര മണി ആകുമ്പോഴേക്കും ശ്രീജിത്ത്‌ അവിടെ എത്തിയതാണ്.. വീടിന്റെ ഇടതു വശത്തെ പൊട്ടിയ ഓടുകൾ മുഴുവൻ മാറ്റി.. അപ്പോഴാണ് മുൻവശത്ത് പട്ടിക ചിതലരിച്ചു കിടക്കുന്നത് അവൻ കണ്ടെത്തിയത്…പിന്നെ ആ പണി തുടങ്ങുകയായിരുന്നു..

കൈകാലുകൾ കഴുകി അവൻ ഉമ്മറത്തിരുന്നു… സൗമ്യ പ്ളേറ്റിൽ ചപ്പാത്തിയും കറിയും വിളമ്പി… അവളും ഗിരിജയും അടുത്തിരുന്നു…

“മക്കൾ എന്തു ചെയ്യുകയാ?.. ഇന്ന് ലീവല്ലേ?”

അവൾ ചോദിച്ചു…

“ഞാനിങ്ങോട്ട് വരുമ്പോൾ രണ്ടാളും പല്ലു തേക്കുകയാ… ഭക്ഷണം കഴിച്ചിട്ട് അടുത്ത വീട്ടിൽ കളിക്കാൻ പോകും..”

“എടുത്ത് കഴിക്കുമോ?.. ഇവൾക്കൊക്കെ എട്ടാം ക്ലാസിൽ എത്തുന്നത് വരെ ഞാൻ ഉരുട്ടി വായിൽ ഇട്ടുകൊടുക്കണമായിരുന്നു..”

ഗിരിജ ആശ്ചര്യത്തോടെ അവനെ നോക്കി..

“സാഹചര്യം അതല്ലേ ചേച്ചീ…?.. ആദിക്ക് ഇപ്പോഴേ നല്ല പക്വത ഉണ്ട്… അനിയന്റെ കാര്യമൊക്കെ അവൻ ശ്രദ്ധിക്കും… അതൊക്കെ കൊണ്ട് പഠിക്കാൻ പുറകോട്ട് ആകുമോന്നാ എന്റെ പേടി..”

“അതോർത്ത് നീ പേടിക്കണ്ട..” സൗമ്യ ചൂട് ചായ അവന്റെ മുന്നിലേക്ക് നീക്കി വച്ചു..

“മോന് സൈക്കിൾ ഉണ്ടോ?”

“ഉവ്വ്…”

“തിങ്കളാഴ്ച മുതൽ വൈകിട്ട് സ്കൂൾ കഴിഞ്ഞു വീട്ടിലെത്തിയാൽ ഇവിടേക്ക് വരാൻ പറ.. ഞാൻ ട്യൂഷനെടുത്തോളാം..”

“അയ്യോ അപ്പൊ അഭിയോ?.. “

“അവനേം കൂടെ കൂട്ടിക്കോ… സൈക്കിളിൽ അഞ്ചുമിനിറ്റ് വന്നാൽ ഇവിടെത്തില്ലേ?.. നീ ജോലികഴിഞ്ഞ് എത്തുമ്പോഴേക്കും ഞാൻ വിട്ടോളാം..”

“നിനക്കതു ബുദ്ധിമുട്ട് ആവില്ലേ?”

“എന്റെ ബുദ്ധിമുട്ട് നീ നോക്കണ്ട… “

അവൾ പുഞ്ചിരിച്ചു..

അഞ്ചര മണി വരെ ശ്രീജിത്ത്‌ അവിടെ ജോലി ചെയ്തു…. അടുക്കളവാതിലിന്റെ വിജാഗിരികൾ മാറ്റി പുതിയത് ഉറപ്പിച്ചു… അഴുക്കുവെള്ളം ഒഴുകിപോകാനുള്ള ചാല് കീറി…. വീടിനു ചുറ്റുമുള്ള കാടെല്ലാം വൃത്തിയാക്കി… മുറ്റത്ത് പൂന്തോട്ടമുണ്ടാക്കാൻ സ്ഥലമൊരുക്കി… അങ്ങനെ പലതും…

“കുറച്ചു പെയിന്റ് വാങ്ങി ആ ഗേറ്റിന് അടിക്കണം… മൊത്തം തുരുമ്പെടുത്തുകൊണ്ടിരിക്കുകയാ…”

എല്ലാം കഴിഞ്ഞതിനു ശേഷം അവൻ പറഞ്ഞു..

“ഗേറ്റിന് മാത്രം പോര മോനേ.. വീടിന്റെയും പെയിന്റ് വളരെ പഴയതാ… പെട്ടെന്ന് ഇങ്ങോട്ട് താമസം മാറിയത് കൊണ്ട് ഒന്നിനും പറ്റിയില്ല.. ഇവിടെ പെയിന്റർമാരെ കിട്ടുമോ?”

“ഇത്‌ ചെറിയ വീടല്ലേ?.. വേണേൽ ഞാൻ ചെയ്യാം..”

“ആഹാ.. നിനക്ക് പെയിന്റിംഗുമുണ്ടോ?.. വേറാരെയും ജോലിയെടുത്ത് ജീവിക്കാൻ വിടില്ല അല്ലേ?”

സൗമ്യ ചിരിച്ചു..

“എല്ലാ പണിയും ചെയ്തിട്ട് തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാ…”

അവൻ ബൈക്കിൽ കയറി..

“ഞാൻ പോട്ടെ?”

“എത്രയാ പൈസ…?കൂലി വാങ്ങാതെ പോകുകയാണോ?”

“പെയിന്റ് അടിക്കണമെന്നല്ലേ പറഞ്ഞത്?.. അതിന്റെ കൂടെ മതി…ഇപ്പൊ വാങ്ങിയാൽ ചിലവായിപ്പോകും…”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് രണ്ടുപേരെയും നോക്കി..

“നിങ്ങളോട് ഒത്തിരി നന്ദിയുണ്ട്… എന്റെ ജീവിതത്തിൽ നടന്നതെല്ലാം അറിഞ്ഞിട്ടും അതേക്കുറിച്ച് ചോദിച്ചില്ലല്ലോ?.. കുറച്ചു നാളായി പുറത്തിറങ്ങിയാൽ പരിഹാസത്തോടെയുള്ള നോട്ടവും വാക്കുകളുമാ എല്ലായിടത്തും… പണിക്ക് പോകാൻ തന്നെ തോന്നാറില്ല… പക്ഷേ ഇന്ന് ഇവിടെ ഒന്നും ഓർമ്മിക്കാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്തു..”

അവന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടപ്പോൾ ഗിരിജ മുന്നോട്ട് ചെന്ന് കവിളിൽ തലോടി..

“ശരിയാ.. ഞങ്ങൾ എല്ലാം അറിഞ്ഞിരുന്നു.. ഈ നാട്ടിൽ വാർത്തകൾ പെട്ടെന്ന് പടരുമല്ലോ… നിന്നോട് അതിനെക്കുറിച്ച് ചോദിച്ചിട്ട് എന്താ പ്രയോജനം?… അവള് പോയത് അവളുടെ തെറ്റ്‌… നീയതിന് എന്തിനാ തലകുനിക്കുന്നത്?… കൂടെ നിന്ന് ചതിക്കുന്നതിലും ഭേദമല്ലേ ആ ബന്ധം അവസാനിച്ചത്?… പിന്നെ നാട്ടുകാരുടെ കാര്യം… അവര് പലതും പറയും.. മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കി അഭിപ്രായം പറയുന്നത് വിനോദമാക്കിയ ഒരുപാട് പേര് ഇവിടുണ്ട്… അവരെയൊക്കെ പുച്ഛത്തോടെ അവഗണിക്കണം… കെട്ടിച്ചു വിട്ട മോള് തിരിച്ചു വന്നപ്പോൾ കുറേ കുത്തുവാക്കുകളും കളിയാക്കലുകളും ഞാനും കേട്ടതാ… അതിന് ചെവികൊടുത്ത് ആ ഭ്രാന്തന്റെ കൂടെ വീണ്ടും തള്ളിവിട്ടിരുന്നെങ്കിൽ ഇന്നെനിക്ക് ഇവളെ നഷ്ടമായേനെ….”

അവർ അവന്റെ കണ്ണുകൾ തുടച്ചു..

“അമ്മയില്ലാത്ത കൊച്ചുങ്ങളെ വളർത്തിയെടുക്കുന്നത് കഷ്ടം തന്നെയാ.. പക്ഷേ മോനേ… നിനക്കതിനു കഴിയും…. നോക്കിക്കോ.. ഒരിക്കൽ നിന്നെ ഉപേക്ഷിച്ചു പോയതോർത്ത് അവൾ കരയും….”

അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും തോറ്റുപോയി..പിന്നെ ഒന്നും മിണ്ടാതെ ബൈക്ക് മുന്നോട്ട് എടുത്തു…


സൗമ്യയും ഗിരിജയും ശ്രീജിത്തും തമ്മിൽ അടുത്തത് വളരെ പെട്ടെന്നായിരുന്നു… അവർക്ക് എന്താവശ്യത്തിനും അവൻ ഓടിയെത്തും.. കുട്ടികൾ രണ്ടുപേരും വൈകുന്നേരങ്ങളിൽ ട്യൂഷന് വരുമ്പോഴേക്കും ഗിരിജ അവർക്ക് കഴിക്കാൻ എന്തെങ്കിലും തയ്യാറാക്കിവയ്ക്കുമായിരുന്നു…ആദിത്യൻ അധികം സംസാരിക്കാത്ത സ്വഭാവക്കാരനാണ്… അഭിനന്ദിന് പക്ഷേ ഗിരിജയെ ഒത്തിരി ഇഷ്ടമായി…അവിടെത്തിയാൽ അവൻ അവരുടെ അടുത്ത് നിന്ന് മാറില്ല…രണ്ടുപേർക്കും സൗമ്യയെ ജീവനാണ്… അവൾക്ക് തിരിച്ചും….

“അഭിമോന് അമ്മയെ കാണണമെന്നൊക്കെ ആഗ്രഹമുണ്ട്…”

ഒരുദിവസം സന്ധ്യയ്ക്ക് ഗിരിജ സൗമ്യയോട് പറഞ്ഞു..

“കുഞ്ഞല്ലേ… അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ…. ആദിക്കും അങ്ങനെ തന്നെയാണോ?. നിന്നോട് വല്ലതും പറയാറുണ്ടോ?”

“ഇല്ല…. അവൻ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് അമ്മ എന്ന സ്ത്രീയെ ആണ്….”

“അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് അതിനു കഴിയുമോ?.. അമ്മ തങ്ങളെ കൂട്ടാതെ എങ്ങോ പോയി എന്നു മാത്രമല്ലേ അറിയൂ?”

“അല്ല…”

“പിന്നെ?” ഗിരിജ അവളെ ഉറ്റുനോക്കി..

“സ്വന്തം അമ്മ വീഡിയോ കാളിൽ വേറൊരുത്തനു ശരീരം കാണിച്ചു കൊടുക്കുന്നത് കാണേണ്ടി വന്ന കുഞ്ഞാ അവൻ…”

സൗമ്യ അറപ്പോടെ പറയുന്നത് കേട്ട് അവർ ഞെട്ടിത്തരിച്ചു..

“എന്താ മോളേ…?”

“സത്യം… കൂടുതൽ ഒന്നും അവനറിയില്ല.. പക്ഷേ അമ്മ ചെയ്യാൻ പാടില്ലാത്ത എന്തോ ചെയ്യുന്നു എന്നവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു… അച്ഛനോട് പറഞ്ഞാൽ പ്രശ്നമാകും എന്നു പേടിച്ച് എല്ലാം ഉള്ളിലൊതുക്കി വീർപ്പുമുട്ടി കഴിയുകയായിരുന്നു അവൻ…. അന്നു തൊട്ട് അമ്മ ചീത്തയാണെന്ന് അവൻ വിശ്വസിച്ചു… അമ്മ പോയതിലൊന്നും അവന് പ്രശ്നമില്ല… അച്ഛൻ തനിച്ചിരുന്നു കരയുന്നത് കാണുമ്പോൾ മാത്രമാ അവന് വേദനിക്കുന്നത്… ഇതൊക്കെ എന്നോട് മാത്രം പങ്കുവച്ചതാ… ശ്രീജിത്തിന് ഒന്നും അറിയില്ല…”

ഗിരിജ അവിശ്വസനീയതയോടെ കേട്ടിരിക്കുകയാണ്… വിദ്യാസമ്പന്നയായ ഒരു പെണ്ണ്.. അതും ബാങ്ക് ഉദ്യോഗസ്ഥ… ഫോണിലൂടെ നഗ്നത പ്രദർശിപ്പിക്കുക,…അത് സ്വന്തം മകൻ കാണുക… കെട്ടുകഥ പോലെ തോന്നുന്നു…

“ഒരുപാട് നിർബന്ധിച്ചപ്പോഴാ ആദി ഇതൊക്കെ പറഞ്ഞത്… അച്ഛൻ അറിയരുത് എന്ന് എന്നെക്കൊണ്ട് സത്യവും ചെയ്യിച്ചു…അതുകൊണ്ട് നമുക്ക് ഈ വിഷയം ഇവിടെ വിടാം…”

ഗിരിജ സമ്മതഭാവത്തിൽ തലയാട്ടി..


“ഒരു മീഡിയേറ്റർ എന്ന നിലയിലാ ഞാൻ സംസാരിക്കുന്നത്…”

മുന്നിലിരിക്കുന്ന ചെറുപ്പക്കാരൻ പറയുന്നത് കേട്ട് ശ്രീജിത്ത്‌ തല ഉയർത്തി നോക്കി..

“സംഗീത ചെയ്തത് തെറ്റ്‌ തന്നെയാ… അതിൽ അവൾക്ക് കുറ്റബോധവുമുണ്ട്.. പക്ഷേ കഴിഞ്ഞത് കഴിഞ്ഞു… നമുക്ക് എല്ലാം ലീഗൽ ആയിട്ട് അവസാനിപ്പിച്ചു കൂടെ?”

“നിങ്ങളുടെ പേരെന്താണെന്നാ പറഞ്ഞത്?” ശ്രീജിത്ത്‌ ചോദിച്ചു..

“വിനോദ്… അഡ്വക്കറ്റ് ആണ്.. കൂടാതെ സംഗീതയുടെ ഫ്രണ്ടും…”

“ശരി മിസ്റ്റർ വിനോദ്… നമുക്ക് ലീഗലായിട്ട് തന്നെ അവസാനിപ്പിക്കാം…. രണ്ടു കണ്ടീഷൻസ്‌ ഉണ്ട്..”

“ഷുവർ…. ടെൽ മീ…” വിനോദ് ആഹ്ലാദത്തോടെ മുന്നോട്ട് ആഞ്ഞിരുന്നു..

“മക്കളെ ഞാൻ വിട്ടുകൊടുക്കില്ല…… അവൾക്ക് അവരെ ആവശ്യവുമില്ല എന്നും അറിയാം.. ഉണ്ടായിരുന്നെങ്കിൽ ഉപേക്ഷിച്ചു പോകില്ലല്ലോ…ഇനി അടുത്തത്,… അവൾ നേരിട്ട് വന്ന് എന്നോട് അപേക്ഷിക്കണം… അപ്പൊ ഡിവോഴ്സിനെ കുറിച്ച് തീരുമാനമെടുക്കാം…”

“അത്…” വിനോദ് പരുങ്ങി..

“എനിക്ക് മീഡിയയുടെ മുന്നിൽ മക്കളെയും കൊണ്ട് പോകാൻ അറിയാഞ്ഞിട്ടല്ല വക്കീലേ… അവളെ നാറ്റിച്ച് പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ എത്തിക്കാൻ അധിക സമയമൊന്നും വേണ്ട… “

“നോ… പ്ലീസ്… നമുക്കിത് നല്ലരീതിയിൽ തീർക്കാമല്ലോ … ഞാൻ സംഗീതയെയും കൊണ്ട് വരാം…”

അയാൾ എഴുന്നേറ്റു….

രണ്ടു ദിവസം കഴിഞ്ഞായിരുന്നു ആ കൂടിക്കാഴ്ച…. നഗരത്തിലെ അത്യാവശ്യം തിരക്കുള്ള കോഫീഷോപ് തിരഞ്ഞെടുത്തത് അഡ്വക്കറ്റിന്റെ ബുദ്ധി ആണെന്ന് ശ്രീജിത്തിന് മനസിലായി.. താൻ അക്രമാക്തൻ ആയാൽ സാക്ഷികൾ വേണം… അതാണ് ഉദ്ദേശം…

ശ്രീജിത്തിന്റെ കൂടെ സൗമ്യയെ കണ്ടപ്പോൾ വിനോദിന്റെ മുഖം ചുളിഞ്ഞു..

“ഇതാരാ ?”

“എന്റെ ഫ്രണ്ട്…”

“വേണ്ടായിരുന്നു..”

“അതെന്താ? അവള് വക്കീലിന്റെ കൂടെയല്ലേ വന്നത്?.. എനിക്ക് ഇപ്പൊ തല്ക്കാലം വക്കീൽ ഒന്നുമില്ല.. കൂടെ ഒരാളുള്ളത് നല്ലതാണല്ലോ.. ശരി.. കാര്യത്തിലേക്ക് കടക്കാം… അവളെവിടെ?”

“ഓൺ ദി വേ ആണ്… ഇപ്പൊ എത്തും..നിങ്ങൾ ഇരിക്കൂ..”

അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോഴാണ് സംഗീത വന്നത്… അവളെ കണ്ടപ്പോൾ ഹൃദയം നുറുങ്ങുന്നത് പോലെ അനുഭവപ്പെട്ടെങ്കിലും ശ്രീജിത്ത്‌ സ്വയം നിയന്ത്രിച്ചു… അവൾ വിനോദിന്റെ അടുത്ത് ഇരുന്നു… അയാൾ എല്ലാവർക്കും കോഫി ഓർഡർ ചെയ്തു… ആരും ഒന്നും സംസാരിക്കുന്നില്ല… സമയം ഇഴഞ്ഞു നീങ്ങി…

“വക്കീലേ… ഇങ്ങനെ നോക്കിയിരിക്കാൻ എനിക്ക് സമയമില്ല… ഞാൻ ബാങ്ക് ഉദ്യോഗസ്ഥൻ ഒന്നുമല്ല… കൂലിപ്പണി ആണ്.. ഒരു ദിവസത്തെ കൂലി പോയാൽ അത്രേം നഷ്ടമാ…..”

ശ്രീജിത്ത്‌ ഗൗരവത്തിൽ പറഞ്ഞു..വിനോദ് സംഗീതയെ തോണ്ടി..അവൾ ശ്വാസം വലിച്ചെടുത്തു.. പിന്നെ ശ്രീജിത്തിനെ നോക്കി..

“ഞാൻ ചെയ്തത് തെറ്റ്‌ തന്നെയാ… ന്യായീകരിക്കുന്നില്ല… ഇനി ഒന്നും തിരുത്താനും വയ്യ… ദയവ് ചെയ്ത് മ്യൂച്ചൽ ഡിവോഴ്സിന് തയ്യാറാവണം.. “

ശ്രീജിത്ത്‌ അവൾ ഇമചിമ്മാതെ നോക്കി.. പിന്നെ പൊട്ടിച്ചിരിച്ചു…ഉച്ചത്തിൽ ആയത് കാരണം മറ്റുള്ളവരുടെ ശ്രദ്ധ അങ്ങോട്ടായി…

“ശ്രീജിത്ത്‌ പ്ലീസ്…” വിനോദ് അപേക്ഷ പോലെ വിളിച്ചു..

“സോറി…” അവൻ ചിരി നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു..

“ഞാൻ പെട്ടെന്ന് കുറച്ചു വർഷങ്ങൾ പുറകിലേക്ക് പോയി… അതാ ചിരിച്ചത്… എന്റെ ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയ സമയത്ത് അവളുടെ കയ്യിൽ ഉണ്ടായിരുന്നത് കളറ് മങ്ങിയ മൂന്നു ചുരീദാർ.. ഒരു സാരി, രണ്ടു നൈറ്റി… ഹുക്ക് പൊട്ടിയത് കൊണ്ട് സേഫ്റ്റി പിൻ കുത്തിയ രണ്ടു ബ്രായും രണ്ടു പാന്റീസും..”

തീപ്പൊള്ളൽ ഏറ്റത് പോലെ സംഗീത ഒന്ന് പിടഞ്ഞു… അപമാനഭാരം കൊണ്ട് അവൾക്ക് തലയുയർത്താൻ പോലും കഴിഞ്ഞില്ല..

“ശ്രീജൂ … വേണ്ട..” സൗമ്യ തടയാൻ ശ്രമിച്ചെങ്കിലും അവൻ ഗൗനിച്ചില്ല..

“ദാരിദ്ര്യത്തെ പരിഹസിക്കുന്നതല്ല… ആ അവസ്ഥയിൽ ആയിരുന്നിട്ടും പണത്തിനും സുഖസൗകര്യങ്ങൾക്കും യാതൊരു കുറവുമില്ലാതിരുന്ന ഞാൻ ഇവളെ സ്നേഹിച്ചു… അതുവരെ കിട്ടാത്തതെല്ലാം ഇവൾക്ക് കൊടുക്കണം എന്നാഗ്രഹിച്ചു… അച്ഛൻ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ നല്ലനിലയിൽ ജീവിച്ചേനെ… പക്ഷേ ഇവളെന്റെ ജീവനായിരുന്നു.. കൈവിടാൻ തോന്നിയില്ല… എല്ലാവരെയും വെറുപ്പിച്ച് ഇവളുടെ കഴുത്തിൽ താലി കെട്ടി… ഉള്ളത് പറയാമല്ലോ, ഇവൾക്ക് ഡ്രസ്സ്‌ വാങ്ങാനും ഫീസ് അടക്കാനുമൊക്കെ കാശുണ്ടാക്കാൻ വേണ്ടി ഞാൻ ഭക്ഷണം കഴിക്കാതെ ജോലി ചെയ്തിട്ടുണ്ട്… ബസിനു കൊടുക്കാൻ പൈസ ഇല്ലാതെ കിലോമീറ്ററുകൾ നടന്നിട്ടുണ്ട്… പട്ടുമെത്തയിൽ കിടന്നു ശീലിച്ച ഞാൻ സിമന്റ് തറയിൽ കിടന്നു… പക്ഷേ എന്റെ കഷ്ടപ്പാടുകൾ ഒരിക്കൽ പോലും ഇവളെ അറിയിച്ചില്ല… എന്നെ വിശ്വസിച്ചു വന്ന പെണ്ണിനെ സങ്കടപ്പെടുത്തരുത്, അവളെ വിജയിപ്പിക്കണം എന്നുമാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…”

അവൻ ഒരുഗ്ലാസ് വെള്ളം കുടിച്ചു…

“അവസാനം ഇവൾക്ക് ജോലി കിട്ടി… ചെറുതാണെങ്കിലും ഒരു വീടും പണിതു… രണ്ടു മക്കളുമായി…. സാധാരണ മനുഷ്യർ ആഗ്രഹിക്കുന്നത് ഏറെക്കുറെ നമുക്ക് ലഭിച്ചിട്ടുണ്ട്… പിന്നെ എന്തിന് ഇവൾ വേറൊരുത്തന്റെ കൂടെ പോയി എന്ന് ഞാൻ ചോദിക്കുന്നില്ല… എന്റെയടുത്തു നിന്നും കിട്ടാത്ത എന്തെങ്കിലും അവൻ കൊടുത്തിട്ടുണ്ടാകും…അടങ്ങാത്ത കാമഭ്രാന്ത് അല്ലാതെ വേറൊരു കാരണവും ഉണ്ടാകാൻ വഴിയില്ല… ഇനി അതാണെങ്കിൽ ഒരാളിൽ തൃപ്തിയും വരില്ല… ഇപ്പൊ ഉള്ളവനെ മടുക്കുമ്പോ അടുത്തയാളെ തേടിപോകും…”

അവജ്ഞ കലർന്ന വാക്കുകൾ കേട്ടപ്പോൾ സംഗീത എഴുന്നേറ്റ് ഓടുമെന്ന് വിനോദ് ഭയന്നു..

“ഇവളുടെ ന്യായീകരണം കേൾക്കാനോ കാണാനുള്ള കൊതികൊണ്ടോ ഒന്നുമല്ല വരാൻ പറഞ്ഞത്… ഞാൻ ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നിവൾക്ക് കാണിച്ചു കൊടുക്കണം.. അതിന് മാത്രമാ…. ഡിവോഴ്സിന് ഞാൻ റെഡി….”

അവൻ സൗമ്യയോട് കണ്ണുകളാൽ പോകാം എന്ന് ആംഗ്യം കാണിച്ചു…അവൾ എഴുന്നേറ്റു.. കൂടെത്തന്നെ അവനും…

“ഞാനൊരിക്കലും നിന്നെ ശപിച്ചിട്ടില്ല… പക്ഷേ മക്കളുടെ കണ്ണുനീരിന് നീ കണക്കുപറയേണ്ടി വരും…”

അവർ നടന്നു തുടങ്ങി.. പെട്ടെന്ന് എന്തോ ഓർത്തത് പോലെ ശ്രീജിത്ത് തിരിച്ചു വന്നു..

“നിന്റെ പേരിലുള്ള സ്ഥലത്താ വീട് പണിതത്.. പക്ഷേ അതിന്റെ ലോൺ ഇന്നും ഞാൻ അടയ്ക്കുന്നുണ്ട്…അത് വിറ്റിട്ട് സ്ഥലത്തിന്റെ കാശ് ഒരുരൂപ കുറയാതെ നിനക്ക് തരും… കണക്കുകൾ ബാക്കി വയ്ക്കരുതല്ലോ…ഞാൻ അറിയിക്കാം… വന്നിട്ട് സൈൻ ചെയ്യണം….”

അവൻ സൗമ്യയുടെ അടുത്തേക്ക് നടന്നു…

“എന്നാലും അങ്ങനെ സംസാരിക്കണ്ടായിരുന്നു…”

അവന്റെ ബൈക്കിന്റെ പുറകിൽ കയറിയിരുന്നുകൊണ്ട് സൗമ്യ കുറ്റപ്പെടുത്തി..

“എങ്ങനെ?”

“നിന്റെ വാക്കുകൾ കുറച്ചു കടുത്തുപോയി… അവൾ മോശക്കാരി തന്നെ ആയിക്കോട്ടെ.. പക്ഷേ എന്റെ മുന്നിൽ വച്ച് ഒരു പെണ്ണിനെ ഇൻസൾട്ട് ചെയ്യുന്നത് എന്നെ സങ്കടപ്പെടുത്തും..”

“അത് നീ പെണ്ണ് എന്ന നിലയിൽ ചിന്തിക്കുന്നത് കൊണ്ടാ… ഒരു മനുഷ്യൻ എന്ന നിലയിൽ ചിന്തിച്ചു നോക്ക്.. കിടപ്പറയിൽ എനിക്ക് അവളെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ടാ ഓടിപ്പോയത് എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്..അപമാനം കൊണ്ട് ഞാൻ കരഞ്ഞുതളർന്ന കുറേ നാളുകൾ…. ഞാനാണ് അവളെയും പിള്ളേരെയും വിട്ട് സ്വന്തം സുഖം തേടി പോയത് എങ്കിലോ?..എന്നോട് ഈ സമൂഹം ക്ഷമിക്കുമോ?..മറ്റുള്ളവരുടെ ജീവിതം തകർത്തവരെ ആണാണോ പെണ്ണാണോ എന്ന് നോക്കിയിട്ട് സപ്പോർട് ചെയ്യുന്നത് നല്ലകാര്യമല്ല..പ്രത്യേകിച്ച് നീ… കാരണം എന്റെ മക്കളുടെ വേദന കണ്ടവളല്ലേ ..?”

“എന്റെ പോന്നോ… ഞാൻ വിട്ടു.. അറിയാതെ പറഞ്ഞു പോയതാ ..നീ വണ്ടിയെടുക്ക്.. നേരം വൈകി…”

അവൾ അവന്റെ മുതുകിൽ വേദനിപ്പിക്കാതെ നുള്ളി…


നാളുകൾ പിന്നെയും കടന്നുപോയി…. സംഗീതയുമായുള്ള ശ്രീജിത്തിന്റെ വിവാഹമോചനം കഴിഞ്ഞു… അവനിൽ അത് പ്രത്യേകിച്ച് ഒരു വികാരവും ഉണ്ടാക്കിയില്ല… മനസ്സിൽ അവൾ എന്നോ മരിച്ചു പോയിരുന്നു…സ്വന്തം മക്കൾക്ക് വേണ്ടി അവൻ ജീവിച്ചു.. പരാതിയും പരിഭവവുമില്ലാതെ..

അങ്ങനയിരിക്കെ ഒരു ദിവസം….ജോലികഴിഞ്ഞ് വരാൻ വൈകുമെന്ന് ശ്രീജിത്ത് വിളിച്ചു പറഞ്ഞതിനാൽ കുട്ടികളെ സൗമ്യ തന്റെ വീട്ടിൽ തന്നെ നിർത്തി… അടുക്കളഭാഗത്തെ വരാന്തയുടെ മൂലയിൽ അവർ കളിക്കുന്നത് ഇടയ്ക്ക് ശ്രദ്ധിച്ചുകൊണ്ട് കുറച്ചു മാറിയിരുന്ന് മൊബൈലിൽ നോക്കുകയായിരുന്നു ഗിരിജ… സൗമ്യ സ്കൂളിലേക്കുള്ള നോട്സ് തയ്യാറാക്കുന്നു…അഭി എന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നുണ്ട്..ആദി മൂളിക്കേൾക്കുകയാണ്… കുട്ടികളുടെ ലോകം അവരറിയാതെ വീക്ഷിക്കുന്നതിൽ ഗിരിജയ്ക്ക് കൗതുകം തോന്നി..

“ഏട്ടാ..” അഭി വിളിക്കുന്നു..

“എന്താ ..?”

“ടീച്ചറ് നമ്മുടെ അമ്മ ആയിരുന്നെങ്കിൽ നല്ല രസമായേനെ…അല്ലേ..?”

ആദി ഞെട്ടലോടെ അവനെ നോക്കി.. പിന്നെ ഗിരിജയെയും.. അവർ ഒന്നും കേൾക്കാത്ത മട്ടിൽ മൊബൈലിൽ ദൃഷ്ടി ഉറപ്പിച്ചു…

“അങ്ങനൊന്നും പറയല്ലേ അഭീ… അച്ഛനറിഞ്ഞാൽ ദേഷ്യപ്പെടും…”

“അതെന്താ ടീച്ചറെ അച്ഛന് ഇഷ്ടമല്ലേ..?”

“ടീച്ചറെ ആർക്കാ ഇഷ്ടപ്പെടാത്തത്…? പക്ഷേ വേണ്ട.. നമുക്ക് അമ്മയില്ല… മരിച്ചു പോയി….”

അനിയനെ ചേർത്തു പിടിച്ചുനിൽക്കുന്ന ആദിയെ കണ്ടപ്പോൾ ഗിരിജയ്ക്ക് കരച്ചിൽ വന്നു.. അവർ എഴുന്നേറ്റ് അകത്തേക്ക് നടന്നു… അകത്ത് വാതിലിനരികിൽ നിറമിഴികളോടെ സൗമ്യ നില്കുന്നുണ്ടായിരുന്നു….. അവർ ഒന്നും മിണ്ടാതെ തന്റെ മുറിയുടെ നേരെ നടന്നു…

രാത്രി പത്തര മണിക്കാണ് ശ്രീജിത്ത്‌ എത്തിയത്… ഗിരിജ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്…

“ഗിരിജേച്ചി ഉറങ്ങിയില്ലേ?”

“നീ വരാതെയോ?”

“ക്ഷമിക്കണം.. ഇന്ന് തന്നെ തീർക്കേണ്ട ജോലി ആയിരുന്നു… ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ?”

“ഏയ്‌,.. ഇല്ല.. എനിക്കിത് പോലെ കാത്തിരിക്കാൻ വേറാരുമില്ലല്ലോ..”

“മക്കളെവിടെ? ഞാൻ അവരേം കൊണ്ട് പോകട്ടെ… സംസാരിച്ച് ചേച്ചിയുടെ ഉറക്കം കളയുന്നില്ല..”

“ഉറങ്ങിയ കുട്ടികളെ വിളിച്ചെഴുന്നേൽപിക്കാനോ? വേണ്ട.. അവർ ഇന്നിവിടെ കിടന്നോട്ടെ….നീയിങ്ങോട്ട് കേറിയിരിക്ക്.. ഒരു കാര്യം പറയാനുണ്ട്..”

വിഷയം അറിയില്ലെങ്കിലും അവൻ ഉമ്മറത്ത് കയറിയിരുന്നു…

“വീട് വിൽക്കുന്നകാര്യം എന്തായി?”

“കച്ചവടം ഉറപ്പിച്ചത് ഞാൻ പറഞ്ഞിരുന്നല്ലോ… രജിസ്‌ട്രേഷൻ കഴിയുമ്പോഴേക്ക് വേറെ വീട് നോക്കണം….”

“ഈ വീട് മതിയോ?.. സൗകര്യങ്ങൾ കുറവാണ്..”

അവൻ അവരെ മിഴിച്ചു നോക്കി..

“മോനേ.. വളച്ചു കെട്ടാതെ കാര്യം പറയാം.. എനിക്കും മോൾക്കും വേറെ ആരുമില്ല…ഇപ്പൊ ഞങ്ങളുടെ ജീവിതത്തിലെ സന്തോഷവും ആശ്വാസവും നീയും കുട്ടികളും ആണ്…. അതെന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു… മോന് സൗമ്യയെ വിവാഹം ചെയ്യാൻ ഇഷ്ടമാണോ?”

അവൻ കുറച്ചു നേരം അവരെത്തന്നെ നോക്കി… പിന്നെ ചിരിച്ചു..

“ഗിരിജചേച്ചി ഈ രാത്രിയിൽ തമാശ പറയുകയാണോ?.. ഞാൻ അവളെ കെട്ടാനോ..? നടന്നത് തന്നെ…”

“ഒരു ഭ്രാന്തന്റെ കൂടെ കുറച്ചു കാലം ജീവിക്കേണ്ടി വന്നു എന്നൊരു കുറവല്ലേ അവൾക്ക് ഉളളൂ..?”

“അയ്യോ.. ഞാൻ അതല്ല ഉദ്ദേശിച്ചത്…അവൾക്കൊരു കുറവും ഇല്ല.. എനിക്കാ യോഗ്യത ഇല്ലാത്തത്.. വേണ്ട ചേച്ചീ… ഈ ജീവിതം ഇങ്ങനെ പോട്ടെ… സൗമ്യയ്ക്ക് നല്ലൊരാളെ കിട്ടും…അവളോട് ഇക്കാര്യം പറയണ്ടാട്ടോ ..”

“ഞാൻ അവളോടാ ആദ്യം സംസാരിച്ചത്..”

“എന്നിട്ട്?”

“ആ… നീതന്നെ ചോദിക്ക്… അവൾ കുട്ടികളുടെ അടുത്തുണ്ട്. “

അവൻ അകത്തെ മുറിയിലേക്ക് ചെന്നു.. ആദിയും അഭിയും കട്ടിലിൽ ഉറക്കത്തിലാണ്… എന്തോ എഴുതുകയായിരുന്ന സൗമ്യ അവനെക്കണ്ടപ്പോൾ പുഞ്ചിരിയോടെ എഴുന്നേറ്റു..

“നീ വല്ലതും കഴിച്ചോടാ?.. അത്താഴം എടുക്കട്ടേ..?”

“വേണ്ട..”

മുറിയിൽ മൗനം കനത്തു..

“നിന്റെ അമ്മ ഒരു കാര്യം പറഞ്ഞു..”

അവൾ മിണ്ടിയില്ല..

“വീട് വിറ്റിട്ട് കുറച്ചു ദൂരേക്ക് പോകണം എന്ന് ഞാൻ ആഗ്രഹിച്ചത് ഇഷ്ടമുണ്ടായിട്ടല്ല, പക്ഷേ എന്നും ഞാനും മക്കളും ഇങ്ങോട്ട് വരുന്നത് കാണുമ്പോൾ നാട്ടുകാർ പലതും പറഞ്ഞുണ്ടാക്കും… എനിക്ക് പ്രശ്നമില്ല.. ഒരിക്കൽ നാറിയതാ.. പക്ഷേ നിങ്ങൾ അങ്ങനെയല്ല… വെറുതെ ഞാൻ കാരണം എന്തിനാ നാണം കെടുന്നത്… അതിന്റെ കൂടെ ഇത് പ്രതീക്ഷിച്ചില്ലെടീ… നിന്നെ ഞാൻ ആ സ്ഥാനത് കണ്ടിട്ടില്ല…”

“ഒരു പുരുഷന്റെ ഭാര്യയായി ജീവിക്കാനുള്ള കൊതികൊണ്ടൊന്നും അല്ല ഞാൻ സമ്മതം മൂളിയത്..”

സൗമ്യ പറഞ്ഞു..

“അമ്മയാകാൻ വിധിയില്ലാത്ത എനിക്ക് ക്ലാസിലെ കുട്ടികളെല്ലാം മക്കള് തന്നെയാ.. പക്ഷേ അവർക്ക് സ്വന്തമായി അച്ഛനമ്മമാർ ഉണ്ട്.. ആദിക്കും അഭിക്കും അമ്മയില്ല… അതുകൊണ്ട് തന്നെ ഞാൻ അവരെ എന്റെ സ്വന്തം കുഞ്ഞുങ്ങളായി സ്നേഹിച്ചു… ഒരുദിവസം പോലും കാണാതിരിക്കാൻ വയ്യെടാ..അതാ ഞാൻ…”

അവളൊന്ന് വിതുമ്പി…

“നിന്നെപ്പോലെ എനിക്കും വലിയ ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. അമ്മയെ മരണം വരെ ഒരു കുറവും വരുത്താതെ നോക്കണമെന്ന് മാത്രം.. പക്ഷേ ഈ രണ്ട് കുഞ്ഞുങ്ങളും ജീവിതത്തിൽ വന്ന ശേഷം എല്ലാം മാറി… അവർക്ക് കിട്ടാതെ പോയതെല്ലാം തിരിച്ചു കൊടുക്കണമെന്ന മോഹം…..”

സൗമ്യയുടെ ശബ്ദം ഇടറിപ്പോയി..

“ഇത് നിന്റെ കുട്ടികളാ… എനിക്ക് അവകാശം ഒന്നുമില്ല എന്നറിയാം… എന്നാലും ഞാനൊരുപാട് സ്നേഹിച്ചു പോയി…”

ശ്രീജിത്ത്‌ അവളുടെ അടുത്തെത്തി താടിയിൽ പിടിച്ചുയർത്തി..

“ശരിക്കും ആലോചിച്ചോ?.. ഭാര്യ ഉപേക്ഷിച്ചു പോയ ഒരുത്തനെയും അവന്റെ രണ്ടുമക്കളെയും സ്വീകരിച്ചത് വിഡ്ഢിത്തമായി എന്ന് നാളെ തോന്നരുത്…”

“അത്ര വിഡ്ഢിയല്ല ഞാൻ… “

അവൻ അവൾക്ക് ചുറ്റും കൈകൾ കൊരുത്തുപിടിച്ചു..

“ഒരു ഭാര്യയായി നിന്നെ സ്നേഹിക്കാൻ പെട്ടെന്ന് കഴിഞ്ഞെന്ന് വരില്ല… കാരണം ആ സ്ഥാനത്ത് ഉണ്ടായിരുന്നവൾ തന്ന മുറിവ് ഇപ്പഴും അവിടെത്തന്നെയുണ്ട്… നിനക്കും അതേയവസ്ഥ ആണല്ലോ… എല്ലാം മറക്കാൻ സമയമെടുക്കും… അതുവരെ നമുക്ക് പരസ്പരം താങ്ങായി നിൽക്കാം…”

“നിനക്ക് പേടിയുണ്ടോ ശ്രീജൂ, സംഗീത നിന്നെ ചതിച്ചത് പോലെ ഞാനും നിന്നെ ചതിക്കുമെന്ന്?”

“ഒരിക്കലുമില്ല.. കാരണം എന്നേക്കാൾ എന്റെ മക്കളെ നീ സ്നേഹിക്കുന്നുണ്ട്…നിനക്കൊരിക്കലും എന്നെ ചതിക്കാൻ കഴിയില്ല..”

സൗമ്യ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…

ഉറക്കം നടിച്ചു അവരുടെ സംസാരം മുഴുവൻ കേൾക്കുകയായിരുന്നു ആദിത്യൻ…അവന്റെ മനസ്സിൽ നിന്ന് സംഗീതയുടെ മുഖം അപ്രത്യക്ഷമായി..ഒപ്പം നാളുകളായി അമ്മ എന്നവാക്കിനോട് തോന്നിയിരുന്ന വെറുപ്പും……ഇനി ടീച്ചറാണ് അമ്മ… കൂടെ അമ്മൂമ്മയുമുണ്ട്….അവന് തുള്ളിച്ചാടാൻ തോന്നി….അതിരറ്റ ആഹ്ലാദത്തോടെ അവൻ അനിയനെ ചുറ്റിപ്പിടിച്ചു കിടന്നു,…

❤❤❤❤

One comment

Leave a Reply

Your email address will not be published. Required fields are marked *