പ്രണയവർണങ്ങൾ

KARNNAN SURIYAPUTRAN

പ്രണയവർണങ്ങൾ❤❤❤

                  "പെങ്ങളേ.. സ്ഥലമെത്തി കേട്ടോ.."

കണ്ടക്ടറുടെ ശബ്ദം കേട്ട് വൃന്ദ ഞെട്ടി ചുറ്റും നോക്കി… ശരിയാണ്.. ബാഗുമെടുത്ത് അവൾ പുറത്തിറങ്ങി… ആ കവല ഒരുപാട് മാറിയിട്ടുണ്ട്… രണ്ടു വർഷം മുൻപ് ഇവിടെ വരുമ്പോൾ ഒന്നോ രണ്ടോ കടകളും ഒരു പാർട്ടി ഓഫീസും വായനശാലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഇന്ന് പുതിയ കുറേ കെട്ടിടങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നു.. റോഡിന്റെ ഒരു വശത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് അവൾ ചെന്നു…ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന വൃദ്ധനായ ഓട്ടോ ഡ്രൈവർ തലയുയർത്തി അവളെ നോക്കി..

“ചേട്ടാ താഴെക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ അടുത്ത് പോണം..”

അയാൾ തലയാട്ടിക്കൊണ്ട് ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു..

“അവിടെ ആരെ കാണാനാ?”

ഓട്ടോ ഓടിക്കൊണ്ടിരിക്കവേ ഡ്രൈവർ ചോദിച്ചു..

“പ്രഭാകരൻ എന്നയാളുടെ വീട്ടിലേക്ക്..”

“ഏത്? ഹോട്ടൽ നടത്തുന്ന പ്രഭാകരനോ?”

“അതെ..”

“അവന്റെ ആരാ?”.

“മകളുടെ കൂട്ടുകാരി..”

അയാൾ അടുത്ത ചോദ്യം ചോദിക്കും മുൻപ് വൃന്ദയുടെ ഫോൺ ശബ്ദിച്ചു.. ദേവു ആയിരുന്നു..

“എടീ… നീ എവിടെത്തി..?”

“നിന്റെ നാട്ടിൽ… ഓട്ടോയിൽ വന്നോണ്ടിരിക്കുകയാ..”

“സമാധാനമായി… ഞാൻ കരുതി നീ ബസ് ഇറങ്ങേണ്ട സ്ഥലം മറന്നുപോയെന്ന്…”

“അങ്ങനെ മറക്കാൻ കഴിയില്ലല്ലോ..”

ഒരു നിമിഷം ദേവു നിശബ്ദയായി..

“കഴിഞ്ഞതൊക്കെ ഓർത്ത് വേദനിക്കാനാണോ നീ വരുന്നത്..?”

“അല്ല… എനിക്ക് നഷ്ടപ്പെട്ടു പോയ എന്നെ വീണ്ടെടുക്കാൻ..”

ഓട്ടോ ഡ്രൈവർ ശ്രദ്ധിക്കുനുണ്ടെന്ന് അവൾക്ക് മനസിലായി..

“നീ വച്ചോ ദേവൂ.. ഞാനിതാ എത്താറായി..”

അവൾ ഫോൺ ബാഗിൽ ഇട്ടു… കൊയ്ത്തു കഴിഞ്ഞ പാടത്തിനു നടുവിലൂടെയുള്ള റോഡിലൂടെ ഓട്ടോ സഞ്ചരിക്കുമ്പോൾ ഭഗവതി ക്ഷേത്രത്തിന്റെ കമാനം കണ്ടു… പെട്ടെന്ന് ഉള്ളിലൊരു വിറയൽ…. ഇങ്ങോട്ട് വരാനുള്ള തീരുമാനം തെറ്റായിപ്പോയോ?..

ക്ഷേത്രത്തിനു ഇടതു വശത്തുള്ള മൺപാതയിലേക്ക് ഓട്ടോ പ്രവേശിച്ചു… കുറച്ചു മുന്നോട്ട് പോയപ്പോൾ ദേവുവും അമ്മ ജലജയും റോഡിൽ ആകാംഷയോടെ നില്കുന്നുണ്ടായിരുന്നു..

“എത്രയായി ചേട്ടാ..?”

“അറുപത്തി അഞ്ച്.. അറുപതു മതി..”

പൈസ കൊടുത്ത് പുറത്തിറങ്ങിയപ്പോഴേക്കും ദേവു ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു..

“ഞാൻ കരുതി നീ വരില്ലെന്ന്..”

“നിന്റെ കല്യാണത്തിന് വരാതിരിക്കാൻ പറ്റില്ലല്ലോ ദേവൂ..”

“അച്ഛനെ കൂടെ കൂട്ടമായിരുന്നില്ലേ?”

“വരുമെന്ന് പറഞ്ഞു… അവിടെ എന്തോ കുറച്ചു തിരക്കുകൾ…”

ജലജ ആദ്യത്തെത്തി അവളെ ചേർത്തു പിടിച്ച് കവിളിൽ ഉമ്മ വച്ചു..

“മോളാകെ ക്ഷീണിച്ചു പോയല്ലോ… “

അവർ അവളുടെ ബാഗ് എടുത്തു..

“വാ..”

മൂന്നുപേരും വീടിനു നേരെ നടന്നു… ട്യൂബ് ലൈറ്റുകൾ കെട്ടുന്ന പയ്യന് നിർദേശങ്ങൾ നൽകുകയായിരുന്ന പ്രഭാകരൻ അവളെ കണ്ടപ്പോൾ പുഞ്ചിരിയോടെ അടുത്തുവന്നു..

“മോളെന്താ വൈകിയത്?”

“ട്രെയിൻ ലേറ്റ് ആയിരുന്നു.. പിന്നെ ഇങ്ങോട്ടുള്ള ബസ് കിട്ടാനും വൈകി..”

“പോയി ഫ്രഷ് ആയി വല്ലതും കഴിക്ക്..വിശേഷങ്ങളൊക്കെ പിന്നെ പറയാം..”

മുറ്റത്ത് കുറേ ചെറുപ്പക്കാർ ഓരോ ജോലികളിൽ മുഴുകിയിട്ടുണ്ട്… വൃന്ദയുടെ കണ്ണുകൾ അത്രമേൽ കൊതിയോടെ, നൊമ്പരത്തോടെ ആരെയോ തേടി..

“വന്നിട്ടില്ല…” ദേവു ശബ്ദം താഴ്ത്തി പറഞ്ഞു… അതോടെ അവളുടെ മുഖം വാടി… വീടിനകത്ത് ബന്ധുക്കളും അയൽക്കാരും അടങ്ങുന്ന സ്ത്രീകളുടെ ബഹളമായിരുന്നു… ദേവു അവളെ മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി..

“വേഗം കുളിച്ചിട്ട് വാ… എന്തെങ്കിലും കഴിക്കാം..”

“എനിക്കിപ്പോ വേണ്ടെടീ…ഒന്നുറങ്ങണം.. വല്ലാത്ത തലവേദനയുണ്ട്..”

“ശരി… കുറച്ചു നേരം ഉറങ്ങിക്കോ.. അത്താഴം കഴിക്കാറാകുമ്പോ ഞാൻ വിളിച്ചോളാം… വാതിൽ അകത്തുനിന്ന് കുറ്റിയിട്ടോ.. ഇല്ലേൽ ഇടയ്ക്കിടെ ആരെങ്കിലും വരും..”

“മീനുചേച്ചി വന്നില്ലേ?..”

“നാളെ രാവിലത്തെ ഫ്ളൈറ്റിന് എത്തും..”

ദേവു പോയ ഉടനെ അവൾ ഡോർ ലോക്ക് ചെയ്തു… കുളി കഴിഞ്ഞ് മൊബൈലും എടുത്ത് ബെഡിൽ വീണു… അമ്മയുടെയും അച്ഛന്റെയും മിസ്സ്ഡ് കാൾസ് ഉണ്ടായിരുന്നു.. ആദ്യം അമ്മയെ വിളിച്ചു..

“അവസാനം നിന്റെ വാശി ജയിച്ചു അല്ലേ?” ഗീതയുടെ പരുഷമായ ശബ്ദം..

“ഞാനും എന്റെ വീട്ടുകാരും പറയുന്ന വാക്കിന് പുല്ലുവില… നിനക്ക് കുറേ ഫ്രണ്ട്സ് ഉണ്ടല്ലോ… അവരോടൊക്കെ ചോദിച്ചു നോക്ക് ഇങ്ങനെ നിഷേധികൾ ആണോന്ന്..”

“കുറ്റപ്പെടുത്താൻ മാത്രമാണോ അമ്മ വിളിക്കുന്നത്..?. പ്ലീസ്.. ലീവ് മീ എലോൺ..”

കാൾ കട്ട് ചെയ്ത് അവൾ അച്ഛനെ വിളിച്ചു..

“മോള് എത്തിയോ?” മാധവൻ ചോദിച്ചു..

“എത്തി.. അച്ഛൻ എവിടാ?”

“വളം കൊണ്ടുവന്നത് ഇറക്കി വയ്ക്കുകയായിരുന്നു… ഇപ്പൊ കഴിഞ്ഞ് കുളിച്ചതേയുള്ളൂ…”

“ഇങ്ങോട്ട് വരുന്നില്ലേ?”

“മറ്റന്നാൾ അല്ലേ വിവാഹം?.. പരമാവധി എത്താൻ ശ്രമിക്കാം..”

“ഞാൻ അവിടില്ലെന്ന് കരുതി കള്ളുകുടിക്കരുത് കേട്ടല്ലോ..”

അയാൾ ഉറക്കെ ചിരിച്ചു..

“നിന്റെ അമ്മയെ വിളിച്ചില്ലേ?”

“ഉവ്.. പതിവ് പോലെ തന്നെ… കുറേ കുത്തുവാക്കുകൾ..”

“സാരമില്ല.. അവളുടെ സ്വഭാവം നിനക്കറിയില്ലേ…?..”

“ഉം..”

“എന്നാൽ മോള് വച്ചോ.. ഞാൻ രാത്രി വിളിക്കാം..”

ഫോൺ ബെഡിൽ ഇട്ട് അവൾ കണ്ണുകളടച്ചു കിടന്നു…ഉറങ്ങണമെന്ന് ആഗ്രഹമുണ്ട്.. പക്ഷേ കഴിയുന്നില്ല..നിഷ്കളങ്കമായി ചിരിക്കുന്ന ഒരു മുഖം വല്ലാതെ അലട്ടുന്നു…. ഇളം ചൂടുള്ള ചുണ്ടുകൾ നെറ്റിയിൽ അമരുന്നു.. പ്രണയവും വാത്സല്യവും കലർന്ന ആലിംഗനം……ഈ ചുറ്റുവട്ടത്തെവിടെയോ അവനുണ്ട്… ഓർമ്മകൾ ശരവർഷമായി ഹൃദയത്തെ മുറിവേൽപ്പിച്ചതോടെ അവൾ തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു….


ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി നഗരത്തിൽ ജോലി ചെയ്യാൻ തുടങ്ങിയ നാൾ തൊട്ടുള്ള പരിചയമാണ് വൃന്ദയ്ക്ക് ദേവു എന്ന ദേവികയുമായി.. മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് ആണ് ദേവു.. അതേ ഹോസ്പിറ്റലിൽ ലാബ് ടെക്നീഷ്യൻ ആയ ജിനിയും അവർ രണ്ടും ഒരു വീടിന്റെ മുകൾനിലയിൽ വാടകയ്ക്ക് താമസിക്കുന്നു…. ജിനി അധികം സംസാരിക്കാത്ത സ്വഭാവക്കാരി ആയിരുന്നു… വൃന്ദയും ദേവുവും വായാടികളും… മൂന്നുപേരുടെയും കുടുംബപശ്ചാത്തലവും തികച്ചും വ്യത്യസ്ഥം.. പക്ഷേ അവർക്കിടയിൽ ഗാഢമായ സൗഹൃദം ഉടലെടുക്കാൻ കുറച്ചു നാൾ മാത്രമേ വേണ്ടി വന്നുള്ളൂ..

ആയിടയ്ക്കാണ് ദേവുവിന്റെ ചേച്ചി മീനാക്ഷിയുടെ വിവാഹം തീരുമാനിച്ചത്… കൂട്ടുകാരികൾ ഇരുവരും ഒരാഴ്ച മുൻപ് തന്നെ വീട്ടിലേയ്ക്ക് വരണമെന്ന് ദേവു ആഗ്രഹിച്ചു.. പക്ഷേ ജിനിക്ക് ലീവ് കിട്ടിയില്ല.. വിവാഹത്തിന് ഒരു ദിവസം മുൻപ് എങ്കിലും താൻ ഉറപ്പായും അവിടെത്തുമെന്ന് ജിനി വാക്ക് പറഞ്ഞു.. അങ്ങനെ വൃന്ദ ദേവുവിന്റെ കൂടെ അവളുടെ നാട്ടിലേക്ക് തിരിച്ചു..അത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന യാത്ര ആകുമെന്ന് അവളറിഞ്ഞില്ല..


      ആ  വീട്ടിലെ ഓരോരുത്തരുടെയും മട്ടും ഭാവവും കണ്ടാൽ  വിവാഹം നാളെയാണെന്ന് തോന്നും... പക്ഷേ കല്യാണപ്പെണ്ണ് മീനാക്ഷി മാത്രം എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി  മുകളിലെ മുറിയിലിരുന്ന് ടീവി കാണുകയാണ്..

“മീനുചേച്ചിക്ക് ഒരു ടെൻഷനും ഇല്ലല്ലോടീ?”

വൃന്ദ ആശ്ചര്യപ്പെട്ടു..

“എന്തിനാ ടെൻഷൻ?”

“കല്യാണമല്ലേ?”

“അതിനെന്തിനാ ടെൻഷൻ..? സന്തോഷിക്കുകയല്ലേ വേണ്ടത്..? ശരിക്കും അവൾക്കിത് ലോട്ടറിയാ.. കെട്ടാൻ പോകുന്നവൻ ഡോക്ടർ.. അതും ഇറ്റലിയിൽ…ഇവൾക്കും അവിടൊക്കെ കാണാല്ലോ…”

“കുറച്ചു കഴിഞ്ഞാൽ നിന്നെയും കൊണ്ടുപോവില്ലേ?”

“പിന്നേ ഡാഷ് ആണ്…” ദേവു ചുണ്ടുകൾ കോട്ടി..

“എന്റെ മോളേ നിനക്ക് ആ മുതലിനെ ശരിക്കും അറിയില്ല.. ആര് ചത്താലും തന്റെ കാര്യം മാത്രം നടക്കണമെന്ന് ചിന്തിക്കുന്നവളാ…”

“അങ്ങനൊന്നും പറയല്ലെടീ… ഒരു കൂടപ്പിറപ്പിന്റെ വില അതില്ലാത്തവർക്കേ അറിയൂ…”

വൃന്ദ സങ്കടപ്പെട്ടു..അത് സത്യമായിരുന്നു.. അവൾക്ക് രണ്ടര വയസുള്ളപ്പോൾ അമ്മ ഗീതയും അച്ഛൻ മാധവനും വേർപിരിഞ്ഞു.. അഡ്വക്കറ്റ് ആയ ഗീത അവളോടൊപ്പം തന്റെ തറവാട്ടിലേക്ക് താമസം മാറി… അവളുടെ നാലാം വയസിൽ ഗീത തന്റെ മുറച്ചെറുക്കൻ രവീന്ദ്രനെ വിവാഹവും കഴിച്ചു…. ഭാര്യയും മകളും പോയതോടെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മാധവൻ ജോലി ഉപേക്ഷിച്ചു കുറേ നാൾ മുഴുകുടിയനായി നടന്നു… പിന്നെ തന്റെ സ്ഥലത്ത് കൃഷിയും കന്നുകാലി വളർത്തലുമായി ഒതുങ്ങിക്കൂടി… മാതാപിതാക്കൾ നിറം കെടുത്തിയ ജീവിതം… അതായിരുന്നു വൃന്ദയുടേത്…


വീടിനടുത്തുള്ള തോട്ടിലെ തണുത്ത വെള്ളത്തിൽ കുളിയും കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു ദേവുവും വൃന്ദയും… മുറ്റത്ത് കൂടിയിരിക്കുന്ന യുവാക്കളെ കണ്ടപ്പോൾ അവർക്ക് ചെറിയ മടി തോന്നി..

“ദേവൂ… നമുക്ക് അടുക്കള വഴി പോയാപ്പോരെ?”

“എന്തിന്?.. നീ വന്നേടീ…” ദേവു അവളെ മുന്നോട്ട് തള്ളി… ചുമലിൽ തേങ്ങ നിറച്ച ചാക്കുമായി ഒരു ചെറുപ്പക്കാരൻ മുറ്റത്തേക്ക് വന്നു… അവിടെ ഇരിക്കുകയായിരുന്ന ഒരാൾ എന്തോ തമാശ പറഞ്ഞ് അവന്റെ വയറ്റിൽ ഇക്കിളിയാക്കി.. അതോടെ അവന്റെ പിടിവിട്ട് ചാക്ക് നിലത്തേക്ക് വീണു.. നേരെ വൃന്ദയുടെ വലത്തേ കാൽപാദത്തിൽ,….അവൾ ഉറക്കെ നിലവിളിച്ചു…. ആൾക്കാരെല്ലാം അങ്ങോട്ട് വന്നു… ആ യുവാവ് പെട്ടെന്ന് സമനില വീണ്ടെടുത്ത് ഒരു കസേര വലിച്ചിട്ടു.. വൃന്ദയെ പിടിച്ച് അവിടിരുത്തിയ ശേഷം അവൻ നിലത്തിരുന്ന് അവളുടെ കാൽ തന്റെ മടിയിലേക്ക് വച്ചു.. പിന്നെ പാദത്തിൽ അമർത്തി തടവിതുടങ്ങി… അവൾക്ക് കാൽ പിൻവലിക്കാനോ , എന്തിന്, അവിടുന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല…. അവൻ ആരെയും ശ്രദ്ധിക്കാതെ തടവിക്കൊണ്ടിരിക്കുകയാണ്…

“വിഷ്ണൂ..മതിയെടാ…. ആ കൊച്ചിന്റെ കാല് തേഞ്ഞു പോകും…” ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞപ്പോൾ കൂട്ടച്ചിരി മുഴങ്ങി…. വൃന്ദ പെട്ടെന്ന് എഴുന്നേറ്റു…

“ഹോസ്പിറ്റലിൽ പോണോ മോളേ?” പ്രഭാകരൻ ചോദിച്ചു..

“ഏയ്‌ വേണ്ട… കുഴപ്പമൊന്നുമില്ല…” അവൾ പറഞ്ഞു.. പിന്നെ ദേവുവിന്റെ കൈ പിടിച്ച് മുടന്തിക്കൊണ്ട് അകത്തേക്ക് നടന്നു..

“ഉള്ളതാണോടീ?.. സത്യം പറ… വേദനയുണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം..”

“ഏയ്‌… ഞാൻ ഞെട്ടിപ്പോയി അതാണ് കരഞ്ഞത്..”

“തെണ്ടി… ഞാൻ കരുതി നിന്റെ എല്ലൊടിഞ്ഞെന്ന്..”

“എല്ലാരും കേട്ടു അല്ലേ..?” വൃന്ദ ചമ്മലോടെ ചോദിച്ചു.

“ഏയ്‌… ഈ പഞ്ചായത്തിൽ ഉള്ളവർ മാത്രമേ കേട്ടുള്ളൂ…”

“ആരാടീ അത്?.. കിട്ടിയ ഗ്യാപ്പിൽ കാലേൽ പിടിച്ചവൻ..?”

“ഒരൊറ്റ തൊഴി വച്ചു തരും ഞാൻ..” ദേവു ദേഷ്യപ്പെട്ടു..

“അത് നീ കരുതുന്നത് പോലെ കോഴി ഒന്നുമല്ല.. അതാണ് വിഷ്ണുവേട്ടൻ… ഞാൻ പറഞ്ഞിട്ടില്ലേ?..”

“ഏത്…? മറ്റേ, സ്കൂൾ മാഷോ?”

“ങാ.. അതു തന്നെ… ഇവിടുന്ന് രണ്ടാമത്തെ വീടാ വിഷ്ണുവേട്ടന്റെ…”

“മാഷ് എന്നൊക്കെ നീ പറഞ്ഞപ്പോൾ ഞാൻ ഇച്ചിരി കൂടി പ്രായം ഉള്ള ആളാണെന്നാ കരുതിയത്… ഇതൊരു കൊച്ചു പയ്യൻ ആണല്ലോ… എന്തായാലും ഭാഗ്യം കൊണ്ടാ ഞാൻ രക്ഷപെട്ടത്.. കാലിനു വല്ലതും പറ്റിയിരുന്നെങ്കിൽ കല്യാണം കൂടൽ കൊളമായേനെ… പോരാഞ്ഞിട്ട് അമ്മ ഇനിയൊരിടത്തും എന്നെ വിടുകയുമില്ല..”

“ഒന്നും സംഭവിച്ചില്ലല്ലോ… നീ വാ … ജിനിയെ വിളിക്കാം..”

അവർ മുകളിലെ മുറിയിലേക്ക് നടന്നു… പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും വൃന്ദയ്ക്ക് കാലിൽ നീരുവന്നു.. നല്ല വേദനയും.. പക്ഷേ അവളത് മറച്ചു വച്ചു… കുറച്ചു കഴിഞ്ഞപ്പോൾ ജലജ ദേവുവിനെ മില്ലിൽ പോയി അരിപൊടിച്ചു കൊണ്ടുവരാൻ ഏല്പിച്ചു… അവൾ വൃന്ദയെയും കൂടെ കൂട്ടി…. വീടിന് പുറകിലുള്ള വഴിയിലൂടെ സംസാരിച്ചു കൊണ്ട് അവർ നടക്കുകയായിരുന്നു..

“ദേവുമോളെ… എവിടേക്കാ?” ഒരു ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി.. ഇടവഴിയുടെ അടുത്തുള്ള വീടിനു മുന്നിൽ ഒരു സ്ത്രീ നിൽപ്പുണ്ട്..

“മില്ലിൽ പോകുവാ രോഹിണിയമ്മേ..”

“ഇതാരാ കൂടെ?”

“കൂട്ടുകാരിയാ..”

“ഈ കുട്ടിയുടെ കാലിലാണോ അവനിന്നലെ തേങ്ങയിട്ടത്..?”

“അതെ…”

“ഇങ്ങോട്ട് വാ…”

“വിഷ്ണുവേട്ടന്റെ അമ്മയാ…. വാ ഒന്ന് കേറിയിട്ട് പോകാം..”

ദേവു അവളോട് പറഞ്ഞു… രണ്ടുപേരും ആ മുറ്റത്തെത്തി.. രോഹിണി ഉമ്മറത്തേക്ക് രണ്ടു കസേരകൾ നീക്കിയിട്ടു.

“ഇരിക്ക്… ഞാൻ ചായ എടുക്കാം..”

“വേണ്ട…” രണ്ടാളും ഒരേസമയം പറഞ്ഞു.

“കുടിച്ചിട്ടാ വന്നത്….. ഇവിടുള്ളവരൊക്കെ എവിടെ?”

“അവൻ രാവിലെ പോയതാ.. നാടകത്തിന്റെ പ്രാക്ടീസോ മറ്റോ ആണെന്ന് പറഞ്ഞു.. മോഹനേട്ടൻ അകത്തുണ്ട്..”

മെലിഞ്ഞ് പൊക്കം കുറഞ്ഞ ഒരാൾ അവിടേക്ക് വന്നു..

“അല്ല, ഇതാര് ദേവുമോളോ…? നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയാമോ?”

“മോഹനേട്ടനെയല്ലേ കാണാൻ കിട്ടാത്തത്?.. വല്യ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനല്ലേ..?”.

അയാൾ ചിരിച്ചു..

“ഒരു സ്ഥലകച്ചവടത്തിന്റെ പുറകെ ആയിരുന്നു കുറേ ദിവസം.. ഇപ്പൊ എല്ലാം തീർന്നു… ഇനി മീനുമോളുടെ കല്യാണം കഴിയും വരെ ഇവിടെ തന്നെ ഉണ്ടാകും… ഇതാണോ നിന്റെ കൂട്ടുകാരി?”.

“അതെ… “

“കാലിന് എങ്ങനുണ്ട് മോളേ?”

ചോദ്യം വൃന്ദയോട് ആയിരുന്നു..

“കുഴപ്പമില്ല..”

“കാണിച്ചേ”..

അവൾ പതിയെ കാൽപാദം മുന്നോട്ട് നീക്കി വച്ചു..

“നീരുണ്ടല്ലോ….ഒരുമിനിറ്റ്..”

മോഹനൻ പറമ്പിലേക്ക് നടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വന്നത് കുറേ പച്ചിലകളുമായിട്ടാണ്.. മുറ്റത്തിന്റെ കോണിലെ കല്ലിൽ വച്ച് അതെല്ലാം അരച്ചെടുത്ത് അയാൾ വൃന്ദയുടെ അരികിലെത്തി അവളുടെ പാദത്തിൽ പുരട്ടി…

“നീര് കുറഞ്ഞോളും…” അയാൾ പറഞ്ഞു..

“നാട്ടുവൈദ്യമൊക്കെ അറിയാമോ?” വൃന്ദ ചോദിച്ചു..

“കുറച്ച്… ഇതൊക്കെ എന്റെ അച്ഛൻ പറഞ്ഞു തന്നതാ.. മൂപ്പര് ഇതിലൊക്കെ അഗ്രഗണ്യൻ ആയിരുന്നു..”

മോഹനൻ കണ്ണിറുക്കി..

“നാളെ രാവിലെയും ഇങ്ങോട്ട് വാ.. വേറൊരു മരുന്ന് കൂടിയുണ്ട്…. എന്നിട്ടും വേദന കുറവില്ലെങ്കിൽ ഹോസ്പിറ്റലിൽ പോണം…”

എന്നിട്ട് അയാൾ ദേവുവിനെ നോക്കി.

“വയ്യാത്ത കൊച്ചിനെയും കൊണ്ടാണോടീ നാടുനീളെ നടക്കുന്നെ?. നിനക്ക് തനിച്ചു പൊയ്ക്കൂടേ?”

“എന്റെ പൊന്നു മോഹനേട്ടാ അവൾക്കൊരു കുഴപ്പവുമില്ല.. എല്ലാരും കൂടി പറഞ്ഞുപറഞ്ഞ് അവളെ രോഗിയാക്കാതിരുന്നാൽ മതി…. ഞങ്ങള് പോട്ടെ..?”..

ദേവു എഴുന്നേറ്റു.. കൂടെ വൃന്ദയും..

“ചായ വേണ്ടെങ്കിൽ ഞാൻ ജ്യൂസ് എടുക്കാം.. ആദ്യമായി വീട്ടിൽ വന്നിട്ട് ഒന്നും കുടിക്കാതെ പോയാലെങ്ങനാ…”

“സാരമില്ല അമ്മേ… ഇനിയും വരാല്ലോ…” വൃന്ദ അമ്മേ എന്ന് വിളിച്ചപ്പോൾ രോഹിണിയുടെ മുഖഭാവം മാറിയത് അവളെപ്പോലെ ദേവുവും ശ്രദ്ധിച്ചിരുന്നു..

“നല്ല അച്ഛനും അമ്മയും… അല്ലേടീ?” മില്ലിലേക്കുള്ള യാത്രയിൽ വൃന്ദ ചോദിച്ചു.

“പാവങ്ങളാ.. വിഷ്ണുവേട്ടനെപ്പോലെ തന്നെ… ഈ നാട്ടിൽ ആർക്ക് എന്ത്‌ സഹായം വേണമെങ്കിലും, ഏത് പാതിരാത്രിക്ക് ആയാലും അവർ ഓടിയെത്തും… മോഹനേട്ടൻ പണ്ട് ഗൾഫിൽ ആയിരുന്നു.. പിന്നത് മതിയാക്കി നാട്ടിൽ തന്നെ കൂടി… കുറേ കാലം എന്റെ അച്ഛന്റെ കൂടെ ഹോട്ടൽ നടത്തി… പക്ഷേ മൂപ്പർക്ക് ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരുന്നുള്ള ജോലി സെറ്റ് ആവാത്തത് കൊണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ഇറങ്ങിയതാ… രോഹിണിയമ്മയ്ക്ക് തയ്യൽ ആണ്… എന്റേം ചേച്ചിയുടെയുമൊക്കെ ഡ്രസ്സ്‌ അവരാ തയ്ക്കുന്നത്…”

“നിന്റെ വിഷ്ണുവേട്ടന് സഹോദരങ്ങൾ ആരുമില്ലേ?”

“അതൊക്കെ വലിയ കഥയാ.. പിന്നെ പറയാം… “

അതോടെ ആ സംസാരം തത്കാലം അവസാനിച്ചു..
അന്ന് വൈകുന്നേരം അച്ഛനെ ഫോൺ ചെയ്തു കൊണ്ട് വീടിന്റെ അടുക്കള വശത്തേക്ക് നടക്കുകയായിരുന്നു വൃന്ദ…. പെട്ടെന്നാണ് അവളുടെ തൊട്ട് മുന്നിലേക്ക് രണ്ടു തേങ്ങ വീണത്… അവൾ ശരിക്കും ഞെട്ടിപ്പോയി… തെങ്ങിന് മുകളിലേക്ക് നോക്കിയപ്പോൾ ആരോ അവിടെ ഇരിപ്പുണ്ട്..

“ഇപ്പൊ കൊന്നേനെയല്ലോ… ഒന്ന് നോക്കി തേങ്ങയിട് സുഹൃത്തേ…”

അവൾ ഉറക്കെ വിളിച്ചു പറഞ്ഞു… അപ്പോഴേക്കും പ്രഭാകരനും ദേവുവും അങ്ങോട്ടെത്തി..

“എന്താ മോളേ?”

“ഏതാ ആ കിളി പോയവൻ?…തേങ്ങ തലയിൽ വീഴാഞ്ഞത് എന്റെ ഭാഗ്യം…”

“യ്യോ മോളേ… അത് വിഷ്ണുവാ…. എന്റെ മിസ്റ്റേക്ക് ആണ്… താഴെ ആരും വരാതെ നോക്കാൻ എന്നെ ഏല്പിച്ചിട്ടാ അവൻ തെങ്ങിൽ കയറിയത്.. പെട്ടെന്ന് അകത്തു നിന്ന് വിളിച്ചപ്പോൾ ഞാൻ അത് ഓർക്കാതെ അങ്ങോട്ട് പോയി..”

അപ്പോഴേക്കും വിഷ്ണു താഴേക്ക് ഇറങ്ങിവന്നു…

“സോറി.. ഞാൻ ശ്രദ്ധിക്കണമായിരുന്നു..”

അവൻ പറഞ്ഞു..

“ഇവളും വിഷ്ണുവേട്ടനും തേങ്ങയും തമ്മിൽ എന്തോ മുജ്ജന്മബന്ധമുണ്ടല്ലോ…”

ദേവുവിന്റെ വാക്കുകൾ കേട്ട് വൃന്ദ അവളെയൊന്ന് രൂക്ഷമായി നോക്കി.. പിന്നെ അകത്തേക്ക് നടന്നു.. സന്ധ്യയായപ്പോൾ വേറൊന്നും ചെയ്യാനില്ലാത്തത് കാരണം ടെറസിൽ ഇരുന്ന് ഫെസ്‌ബുക്കിലൂടെ ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു അവൾ…. പുറകിൽ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി.. വിഷ്ണു ആയിരുന്നു..

“ഒരാൾ ക്ഷമ ചോദിച്ചാൽ മിണ്ടാതെ പോകുന്നതാണോ നിങ്ങളുടെ നാട്ടിലെ ശീലം?”

“പിന്നെ ഞാനെന്തു വേണം?”

“അപ്പോളജി സ്വീകരിച്ചു എന്ന അർത്ഥത്തിൽ ഒന്ന് ചിരിക്കുകയെങ്കിലും ചെയ്യാലോ…”

അവൾ മിണ്ടിയില്ല..

“കാലിന് എങ്ങനുണ്ട്?.. അച്ഛൻ മരുന്ന് തന്നെന്നറിഞ്ഞു..”

“കുഴപ്പമില്ല…”

“പൊതിക്കാനുള്ള തേങ്ങ പടിഞ്ഞാറ് വശത്തേക്ക് കൊണ്ടുപോകുകയായിരുന്നു ഞാൻ… അപ്പോഴാ പ്രദീപൻ ഇക്കിളിയിട്ടത്.. എനിക്കാണേൽ കൈയും മുഖവുമൊഴികെ എവിടെ തൊട്ടാലും ഇക്കിളിയാ… അത് അവനും അറിയാം… പെട്ടെന്ന് കൺട്രോൾ പോയി ചാക്ക് താഴെ വീണു.. സത്യമായും തന്നെ ഞാൻ കണ്ടില്ല…”

വൃന്ദ ചിരിയടക്കി അവന്റെ നിഷ്കളങ്കമായ സംസാരം കേട്ടിരിക്കുകയാണ്..

“പിന്നെ ഇന്ന്… അടുക്കളഭാഗത്ത് മൂന്നാല് തേങ്ങ ഉണങ്ങി നിൽക്കുന്നുണ്ടായിരുന്നു.. കല്യാണത്തിന് ഒരുപാട് ആളുകൾ വരുന്നതല്ലേ… ആരുടെയെങ്കിലും തലയിൽ വീഴണ്ട എന്ന് കരുതിയാ വലിഞ്ഞു കേറിയത്… അവിടേം കഷ്ടകാലത്തിന് താൻ എത്തി…”

“മാഷിന് തെങ്ങുകയറ്റവും ഉണ്ടോ?”

“അങ്ങനെ പ്രൊഫഷണൽ ഒന്നുമല്ല.. അത്യാവശ്യഘട്ടങ്ങളിൽ കയറും..”

“ഉം…”

“വൃന്ദ എന്നല്ലേ പേര്?”

“അതെ..”

“എനിക്ക് ഒത്തിരി ഇഷ്ടമുള്ള പേരാ…”

“ഇതേ പേരിലുള്ള കാമുകി ഉണ്ടായിരുന്നോ?”

“ഏയ്‌… അതൊന്നുമല്ല.. പണ്ട് ഏതോ ആഴ്ചപതിപ്പിലെ നോവലിൽ നായികയുടെ പേര് വൃന്ദ എന്നായിരുന്നു… അന്ന് തൊട്ട് ആ പേരിനോട് ഒത്തിരി ഇഷ്ടമാ…”

അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി..

“മാഷ് നാടകത്തിൽ അഭിനയിക്കുന്നുണ്ടോ?”

“ങേ… അതാരാ പറഞ്ഞത്?”

“മാഷിന്റെ അമ്മ..”

“അഭിനയം കോളേജ് പഠനകാലത്ത് ഉണ്ടായിരുന്നു…. ഇപ്പൊ കുറച്ചു കുട്ടികളെ പഠിപ്പിക്കുന്നുണ്ട്…”

“സ്കൂളിൽ ഏതാ സബ്ജക്റ്റ്?”

“മലയാളം…”

അവൾ തലകുലുക്കി..

“വേറൊരു കൂട്ടുകാരികൂടെ ഇല്ലേ? “

“ഉവ്.. ജിനി… അവൾക്ക് ലീവ് കിട്ടിയില്ല.. കല്യാണത്തിന് എന്തായാലും എത്തും..”

“ദേവു വീട്ടിൽ വന്നാൽ എപ്പോഴും നിങ്ങൾ രണ്ടാളെയും കുറിച്ച് വാതോരാതെ സംസാരിക്കും.. അങ്ങനാ പരിചയം..”

അവൻ പുഞ്ചിരിയോടെ പറഞ്ഞു.. അതൊരു തുടക്കം മാത്രമായിരുന്നു.. പിന്നെ എല്ലാ ദിവസവും അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്യും.. ചിലപ്പോൾ ദേവുവിന്റെയോ മീനാക്ഷിയുടെയോ സാമീപ്യത്തിൽ.. മറ്റു ചിലപ്പോൾ തനിച്ച്… പലതവണ രോഹിണി അവളെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി… തന്റെ പഴയ സ്കൂട്ടറിൽ മോഹനൻ അവളെ ആ ഗ്രാമം മുഴുവൻ ചുറ്റിക്കാണിച്ചു…

“എനിക്ക് ഈ നാടും നാട്ടുകാരെയും ഒത്തിരി ഇഷ്ടമായി..”

അവൾ അയാളോട് പറഞ്ഞു..

“എന്നാപ്പിന്നെ ഇവിടെ തന്നെ കൂടിക്കോ.. ഇവിടെ ഏതേലും ചെറുക്കനെ കെട്ടിയാൽ മതി..”

“പറ്റിയ ആളെ കിട്ടണ്ടേ?”

“നീ വിഷ്ണുവിനെ കെട്ടിക്കോ.. “

“ഉവ്വ.. നിങ്ങളുടെ മോൻ ഒരു കഞ്ഞിയാ…”

“ങേ.. അതെന്താടീ നീ അങ്ങനെ പറഞ്ഞത്?”

“ആ കല്യാണവീട്ടിൽ എത്ര പെൺപിള്ളേരാ പുള്ളിയെ കണ്ണിമ ചിമ്മാതെ നോക്കുന്നതെന്ന് അറിയാമോ?.. പക്ഷേ ഒരാളെയും തിരിച്ചു മൈൻഡ് ചെയ്യില്ല… എപ്പോഴും എന്തേലും ജോലിയിലായിരിക്കും… ദിവസവും രാത്രി മാഷിന്റെ കൂട്ടുകാരെല്ലാം അവിടിരുന്നു വെള്ളമടിക്കും… ഇങ്ങേര് മാത്രം ടച്ചിങ്‌സിന് കൊണ്ടുവച്ച ചിപ്സും മിക്സ്ചറും തിന്നും…”

“അത് നല്ല സ്വഭാവമല്ലേ..?”

“അല്ല.. ആൺപിള്ളേർ ആയാൽ ഇച്ചിരി വായ്നോട്ടം ഒക്കെ വേണ്ടേ?.. ഒരു ബീയർ എങ്കിലും അടിക്കണ്ടേ?”

“അതിനു കാരണമുണ്ടാകും.. ഇത്‌ അവന്റെ സ്വന്തം നാടല്ലേ… എല്ലാം പരിചയക്കാരും… വെറുതെ ചീത്തപ്പേര് ഉണ്ടാക്കണ്ട എന്നു കരുതിയിട്ടാകും… നീ വേണേൽ തിരിച്ചു പോകുമ്പോ കുറച്ചു ദിവസം അവനെയും കൂടെ കൂട്ടിക്കോ…എങ്ങനാന്ന് അറിയാല്ലോ..”

” എന്റെ പടം ഭിത്തിയിൽ തൂങ്ങുന്നത് കാണാൻ വല്യ ആഗ്രഹമാ അല്ലേ?..”

മോഹനൻ പൊട്ടിച്ചിരിച്ചു…അയാളോട് അങ്ങനൊക്കെ പറഞ്ഞെങ്കിലും വിഷ്ണുവിനെ കാണുമ്പോൾ മനസ്സിൽ കുളിർമഴ പെയ്യുന്നത് പോലെ അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു… അവന്റെ ഹൃദ്യമായ പെരുമാറ്റവും നിഷ്കളങ്കമായ സംസാരവുമെല്ലാം മറ്റുള്ളവരിലെന്നപോലെ അവളിലും മതിപ്പുളവാക്കി…

മീനാക്ഷിയുടെ വിവാഹത്തിന്റെ തലേദിവസം… വൈകുന്നേരമായപ്പോൾ ജലജ വൃന്ദയെ അടുത്തേക്ക് വിളിച്ചു…

“മോളേ.. നീ മീനുവിന്റെ കൂടെ അമ്പലത്തിലേക്ക് പോണം… അവിടുന്ന് ഫോട്ടോസ് എടുക്കാനുണ്ട്.. … ദേവുവിനെ വിടാൻ പറ്റില്ല… ഒരുപാട് ബന്ധുക്കളൊക്കെ വരുന്നതല്ലേ… എല്ലാവരെയും ഓടി നടന്നു ഗൗനിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ പരാതി പറയും..”

അവൾ സമ്മതിച്ചു..പ്രഭാകരന്റെ കാറിൽ പോകാനാണ് തീരുമാനിച്ചത്.. പക്ഷേ എന്തോ സാധനങ്ങൾ വാങ്ങാൻ അതുമെടുത്ത് ആരോ പോയതിനാൽ പ്രഭാകരന്റെ അനിയന്റെ മകൻ മീനാക്ഷിയെ തന്റെ ബൈക്കിൽ അമ്പലത്തിൽ എത്തിക്കാമെന്ന് ഏറ്റു.. വൃന്ദ എന്തു ചെയ്യണമെന്നറിയാതെ നിൽകുമ്പോഴാണ് വിഷ്ണു തന്റെ ബൈക്കുമെടുത്ത് അവളുടെ മുന്നിൽ എത്തിയത്..

“വാ കേറ്…”

“എങ്ങോട്ടാ..?”

“ഇപ്പൊ അങ്ങനായോ.. ജലജേച്ചി പറഞ്ഞു ഇയാളെ അമ്പലത്തിൽ കൊണ്ടുവിടാൻ…എന്തേ പോണില്ലേ?”

“പോകണോ വേണ്ടയോ എന്ന ആലോചനയിലാ..”

“കേറെടോ… താനിവിടുത്തെ അമ്പലം കണ്ടിട്ടില്ലല്ലോ…”

അവൻ നിർബന്ധിച്ചപ്പോൾ വൃന്ദ ബൈക്കിന്റെ പുറകിൽ കയറി… നാട്ടുവഴികളിലൂടെയുള്ള സഞ്ചാരത്തിനൊടുവിൽ ബൈക്ക് ക്ഷേത്രത്തിലെത്തി.. അതിന് മുൻപിലുള്ള വിശാലമായ വയലിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കൊച്ചുകുട്ടികൾ വിഷ്ണുവിനെ കണ്ടപ്പോൾ ഓടി അടുത്തു വന്നു..

“മാഷേ അമ്പലത്തിൽ വന്നതാണോ ..?”

“അതേ .”

“മാഷിന്റെ കല്യാണം കഴിഞ്ഞോ..?”

വൃന്ദയെ നോക്കിയായിരുന്നു കൂട്ടത്തിൽ ഏറ്റവും ചെറിയവന്റെ ചോദ്യം.. വിഷ്ണുവിന്റെ മുഖം വിളറി..

“നിങ്ങൾക്ക് മറ്റന്നാൾ പരീക്ഷ അല്ലേ?. കുറച്ചു നേരം കൂടി കളിച്ചിട്ട് വേഗം വീട്ടിൽ പോയി പഠിക്ക്..”

അവൻ പറഞ്ഞത് കേട്ട് കുട്ടികൾ വയലിലേക്ക് തിരിഞ്ഞോടി..

“താൻ വാ..” വിഷ്ണു അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു ….ഫോട്ടോഗ്രാഫർമാർ മീനാക്ഷിയെയും കൊണ്ട് കുളത്തിന്റെ കരയിലേക്കാണ് പോയത്.. വൃന്ദയും വിഷ്ണുവും കുളത്തിന്റെ ഇങ്ങേക്കരയിൽ ഇരുന്നു..

“പണ്ട് കുട്ടിയുടുപ്പും ഇട്ട് വിഷ്ണുവേട്ടാന്ന് വിളിച്ച് എന്റെ പുറകെ ഓടിനടന്ന കുഞ്ഞാ…. ദേ.. നാളെ കല്യാണമായി…”

മീനാക്ഷിയെ നോക്കികൊണ്ട് വിഷ്ണു പറഞ്ഞു..

“വളരണ്ടായിരുന്നു.. നമ്മുടെ കുട്ടിക്കാലം തന്നെയാ ഏറ്റവും മനോഹരം അല്ലേ..?”

“ചുമ്മാതാ… എന്റെയൊക്കെ കുട്ടിക്കാലം വലിയ പരാജയമായിരുന്നു മാഷേ…”

“കുറച്ചൊക്കെ ദേവു പറഞ്ഞറിയാം.. ശരിക്കും തന്റെ അമ്മയും അച്ഛനും വേർപിരിയാൻ എന്താ കാരണം?”

” വെറും ഈഗോ…അല്ലാതെന്താ… അമ്മയ്ക്ക് മാമന്മാരും അമ്മായിമാരും പറയുന്നതിന്റെ അപ്പുറത്ത് ഒരു വാക്കില്ല… അച്ഛനാണെങ്കിൽ മുൻകോപവും… ഇവര് രണ്ടും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടാകുമ്പോ മാമന്മാർ അതിൽ ഇടപെടും.. അത് വലിയ പ്രശ്നമാകും… ഒരിക്കൽ അങ്ങനൊരു പ്രശ്നം ഒത്തുതീർപ്പ് ആക്കാൻ അച്ഛന്റെ ഏട്ടൻ തറവാട്ടിൽ വന്നു.. കുഞ്ഞമ്മാവൻ അദ്ദേഹത്തെ തല്ലി.. പിന്നെ പറയണോ… അച്ഛൻ വീട്ടിൽ വന്ന് മാമന്മാരെയും കൈ വച്ചു… അതോടെ എല്ലാം തീർന്നു…. “

“അതുകൊണ്ട് അവർ രണ്ടുപേർക്കുമല്ലേ നഷ്ടം ഉണ്ടായത്..?”

“നഷ്ടം എനിക്കല്ലേ മാഷേ..?” അവൾ വേദനയോടെ ചിരിച്ചു…

“അമ്മ രവിയങ്കിളിനെ കെട്ടി ഹാപ്പിയായി ജീവിക്കുന്നു.. നല്ല പ്രൊഫഷൻ,.. ഒത്തിരി ഫ്രണ്ട്സ്… സൊസൈറ്റിയിൽ നല്ല പേര്.. അച്ഛൻ സ്വതന്ത്രമായ ജീവിതം ആസ്വദിക്കുന്നു.. ഞാനോ?..”

അവളുടെ കണ്ണുകൾ നിറഞ്ഞു..

“കുട്ടിക്കാലത്ത് കൂട്ടുകാരൊക്കെ പേരന്റ്സിന്റെ കൂടെ കറങ്ങാൻ പോയത് വിവരിക്കുമ്പോ ഒത്തിരി സങ്കടം വരും…രവിയങ്കിളിനെ അച്ഛാ എന്ന് വിളിക്കാൻ നിർബന്ധിച്ചു തുടങ്ങിയപ്പോ ഞാൻ ദൈവത്തെപ്പോലും വെറുത്തു…”

കരച്ചിൽ വാക്കുകളെ മുറിച്ചു..തന്റെ ആരുമല്ലാത്ത ചെറുപ്പക്കാരന് മുന്നിൽ കരയുന്നതിൽ അവൾക്ക് ലജ്ജയൊന്നും തോന്നിയതേയില്ല…വിഷ്ണു അവളെ ചേർത്തു പിടിച്ചു…

“ഒത്തുപോകാൻ പറ്റാത്തവർ പിരിയുന്നത് തന്നെയാ നല്ലത്.. പക്ഷേ അതിന് ശേഷം അവരുടെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന വേദന എത്രത്തോളമാണെന്ന് ആരും ചിന്തിക്കുന്നില്ല മാഷേ… എന്റെ അച്ഛനല്ലാത്ത രവിയങ്കിൾ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കുന്നത് കണ്ടപ്പോൾ എന്നെ ആരെങ്കിലും ഒന്ന് കൊന്നു തന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട്.. അതും പത്താം വയസിൽ…”

വിഷ്ണു കുറച്ചുകൂടി അടുത്തിരുന്നു.. പിന്നെ അവളുടെ ചുമലിൽ പതിയെ തട്ടി ആശ്വസിപ്പിച്ചു..

“താൻ അച്ഛനെ കാണാൻ പോകാറില്ലേ?”

“പണ്ടൊന്നും അമ്മയും വീട്ടുകാരും വിടാറില്ല.. ജോലിയൊക്കെ കിട്ടിയതിനു ശേഷം വല്ലപ്പോഴും പോയി ഒന്നോ രണ്ടോ ദിവസം താമസിക്കും.. അതിന് തന്നെ ഒരുമാസം കുത്തുവാക്കുകൾ കേൾക്കണം..”

“സാരമില്ല.. പോട്ടെ.. സോറി. ഞാൻ വെറുതെ ഓരോന്ന് ചോദിച്ച് തന്നെ മൂഡൗട്ട് ആക്കി..”

“ഏയ്‌… സാരമില്ല.. “

കുറച്ചു നേരം മൗനം…

“മാഷേ… ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്..”

“പറഞ്ഞോ.. മുഖവുര വേണ്ട..”

“ഐ തിങ്ക്… ഐ… ലവ് യൂ…”

അവനൊന്ന് പുഞ്ചിരിച്ചതേയുള്ളൂ… പ്രതീക്ഷിച്ച ഞെട്ടലൊന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല..

“മാഷെന്താ ഞെട്ടാത്തെ?”

“എന്തിന്?”

“പരിചയപ്പെട്ടിട്ട് ഇന്നേക്ക് ആറുദിവസമേ ആയിട്ടുള്ളൂ… അപ്പോഴേക്ക് പ്രപ്പോസ് ചെയ്തു.. അതും പെണ്ണ് അങ്ങോട്ട്.. ഒരു ചെറിയ അമ്പരപ്പ് എങ്കിലും..”

“ഒരാളെ ഇഷ്ടപ്പെടാൻ അധിക സമയമൊന്നും വേണ്ടെടോ.. തോന്നിയ ഇഷ്ടം പ്രകടിപ്പിക്കുന്നതിൽ ജെൻഡർ നോക്കുന്നതെന്തിനാ..?. ആണിനായാലും പെണ്ണിനായാലും പ്രപ്പോസ് ചെയ്യാം,.. അതുമാത്രമല്ല.. എനിക്ക് തന്നോടും എന്തോ ഒരടുപ്പം തോന്നിയിരുന്നു..”

“ആഹാ… അതു കൊള്ളാലോ..”

അവൾ കണ്ണുകൾ തുടച്ച് കുറച്ചു നീങ്ങിയിരുന്ന് അവനെ നോക്കി..

“എന്നാൽ പറ.. എന്നെ ഇഷ്ടപ്പെടാൻ എന്താ കാരണം?”

വിഷ്ണു താടി ചൊറിഞ്ഞു കൊണ്ട് ആലോചിച്ചു..

“ആദ്യത്തെ കാരണം തന്റെ പേര് തന്നെയാ… അന്ന് ഞാൻ പറഞ്ഞില്ലേ… പിന്നെ…. എന്നെ വിശ്വസിച്ച് മനസ് തുറന്നു സംസാരിക്കുന്നില്ലേ…ഇതൊക്കെ തന്നെ… ഇനി താൻ പറ… എന്നെ ഇഷ്ടപ്പെടാൻ എന്താ കാരണം?”

“എനിക്ക് മാഷിനെക്കാൾ മാഷിന്റെ വീട്ടുകാരെയാ ഇഷ്ടം…”

വൃന്ദ കുസൃതിച്ചിരിയോടെ പറഞ്ഞു..

“ആ വീട്ടിൽ കയറിവരുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി കിട്ടും… രോഹിണിയമ്മയുടെ കയ്യിൽ നിന്ന് ഒരു ഗ്ലാസ്‌ വെള്ളം വാങ്ങി കുടിക്കുമ്പോൾ പോലും അതിന് പ്രത്യേകരുചിയാ… സ്നേഹത്തിന്റെ രുചി…. പിന്നെ മോഹനേട്ടൻ,..പ്രായം കൊണ്ട് അച്ഛന്റെ സ്ഥാനമാണെങ്കിലും ഒരു ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ പറയാം..”

“ഓഹോ.. അപ്പൊ ഇഷ്ടം എന്നോടല്ല… അവരോടാ..”

“ഹാ.. പിണങ്ങല്ലേ മാഷേ… അവരെയും എനിക്ക് വേണമെന്നാ പറഞ്ഞത്… മാഷിനെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്.. നല്ല കാരക്റ്റർ.. ആരെയും വേദനിപ്പിക്കാത്ത സംസാരം… എനിക്ക് മാഷിന്റെ കൂടെ ഇരിക്കുമ്പോ വല്ലാത്ത സുരക്ഷിതത്വം ഫീൽ ചെയ്യുന്നുണ്ട്… ആറു ദിവസത്തെ പരിചയമേ ഉളളൂ എങ്കിലും വർഷങ്ങളായി കൂടെയുള്ള ഒരാൾ ആണെന്ന് തോന്നുന്നു.. അതൊക്കെ തന്നെ കാരണം ..”

വിഷ്ണു എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും മീനാക്ഷി അടുത്തേക്ക് വന്നു..

“നല്ലയാളാ… എനിക്ക് കൂട്ടുവന്നിട്ട് വിഷ്ണുവേട്ടനോട് കത്തിയടിച്ച് ഇരിക്കുകയാ അല്ലേ?”

“സോറി… കഴിഞ്ഞോ ചേച്ചീ?”

“ഉവ്… വാ… തൊഴുതിട്ട് പോകാം.. നടയടയ്ക്കാറായി…”

എല്ലാവരും അമ്പലത്തിലേക്ക് ചെന്നു… അന്ന് രാത്രി വീട്ടിൽ ഉത്സവമേളം തന്നെയായിരുന്നു.. മുറ്റത്ത് ആ നാട്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും പാട്ടും ഡാൻസുമെല്ലാം അരങ്ങേറുന്നുണ്ട്… വൃന്ദ വിഷ്ണുവിനെ തന്നെ നോക്കി നിൽക്കുകയാണ്..ജിനിയും അടുത്തുണ്ട്… അന്ന് വൈകിട്ടാണ് ജിനി വന്നത്…

“എന്റെ ചേച്ചിയുടെ കല്യാണത്തിന് വന്നിട്ട് വിഷ്ണുവേട്ടനെ വളച്ചെടുത്തു അല്ലേ ദുഷ്ടേ..?.. ഒരു തേങ്ങ കാരണം സെറ്റ് ആയ ആദ്യത്തെ കമിതാക്കൾ നിങ്ങളായിരിക്കും…”

ദേവു അവളുടെ അടുത്ത് ചെന്നു മന്ത്രിച്ചു..

“നിന്നോട് ആരാ പറഞ്ഞത്?”

“മീനുചേച്ചി..”

“എന്ത്‌?”

“നിങ്ങള് കുളക്കരയിൽ കെട്ടിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു എന്ന്…”

“അത് ഞാൻ കരഞ്ഞപ്പോൾ മാഷ് എന്നെ ആശ്വസിപ്പിച്ചതല്ലേ..?”

“അപ്പൊ നിങ്ങള് തമ്മിൽ ഒന്നുമില്ലേ? ചതിച്ചോ ഭഗവതീ..”

“എന്താടീ?”

“നീയും വിഷ്ണുവേട്ടനും ലവ് ആണെന്ന് ഞാൻ രോഹിണിയമ്മയോട് പറഞ്ഞു..”

“ഈശ്വരാ…” വൃന്ദ നെറ്റിയിൽ അടിച്ചു..

“എന്തു പണിയാടീ കാണിച്ചേ…”

“അതിനെന്താ..?”

“ഇപ്പൊ എല്ലാരും അറിയില്ലേ?.. ഞാൻ അവരുടെയൊക്കെ മുഖത്ത് എങ്ങനെ നോക്കും?”

“മോളേ വൃന്ദക്കുട്ടീ…. വിഷ്ണുവേട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടമായാൽ ഈ ഗ്രാമം മുഴുവൻ കൂടെ നില്കും…”

“ഒരു യുപി സ്കൂൾ അദ്ധ്യാപകന് ഇത്രയും ജനസമ്മതിയോ..?”

“അല്ല..”

“പിന്നെ?”

“അപ്പൊ വിഷ്ണുവേട്ടൻ നിന്നോടൊന്നും പറഞ്ഞില്ലേ?”

“നീ കാര്യം പറയെടീ ..”

ദേവു കുറച്ചു നേരം ഒന്നും മിണ്ടിയില്ല..

“വിഷ്ണുവേട്ടനെ രോഹിണിയമ്മയും മോഹനേട്ടനും ദത്തെടുത്തതാ..”

വൃന്ദ അവിശ്വസനീയതയോടെ അവളെ നോക്കി..

“ദേവൂ നീയെന്താ പറയുന്നേ?”

“അതേടീ…. മക്കൾ ഇല്ലാത്തതിന് കുറേ നാൾ അവർ ചികിത്സയൊക്കെ ചെയ്തു.. ഫലിക്കാതെ വന്നപ്പോഴാ ദത്തെടുത്തത്… അത് ആരോടും മറച്ചു വച്ചിട്ടില്ല..ഈ നാട്ടുകാർക്കും വിഷ്ണുവേട്ടനും അറിയാം…എല്ലാവരും ഏട്ടനെ സ്വന്തം കുടുംബത്തിൽ ഒരാളായിട്ടാ കാണുന്നെ…”

അവൾ വൃന്ദയുടെ ചുമലിൽ കൈ വച്ചു..

“നീ ടൈം പാസിന് ഒരാളെ പ്രണയിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്.. പക്ഷേ പാതിവഴിയിൽ ഉപേക്ഷിക്കരുത്…ഏട്ടന്റെ മനസ് വേദനിപ്പിച്ചാൽ ദൈവം പോലും നിന്നെ ശപിച്ചു പോകും…”

ആരോ വിളിച്ചപ്പോൾ ദേവു അങ്ങോട്ട് ഓടി..നൊമ്പരത്തോടെ വൃന്ദ വിഷ്ണുവിനെ നോക്കി.. പാട്ടുപാടുന്ന ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് അവൻ.. ഇടയ്ക്ക് അവൻ അവളുടെ നേരെ നോക്കി . അവളുടെ വാടിയമുഖം കണ്ടപ്പോൾ അവൻ കണ്ണുകൾ കൊണ്ട് എന്താണെന്ന് ചോദിച്ചു.. അവൾ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി.. പിന്നിലേക്ക് വരാൻ ആംഗ്യം കാട്ടിയ ശേഷം വിഷ്ണു പതിയെ ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞ് മാറി..ജിനിയോട് പറഞ്ഞിട്ട് അവളും അവനെ അനുഗമിച്ചു..

അടുക്കളഭാഗത്ത് അധികമാരും ഉണ്ടായിരുന്നില്ല… വിഷ്ണു അവളെയും കൊണ്ട് വിറകുപുരയുടെ പുറകിലേക്ക് ചെന്നു.. അവിടെ അരണ്ട വെളിച്ചത്തിൽ ഏതാനും ചെറുപ്പക്കാർ മദ്യപിക്കുന്നുണ്ടായിരുന്നു..

“ദിവസവും ഇതുതന്നെ പണി അല്ലേ..? പ്രദീപാ… നീയാ ഈ പിള്ളേരെ വഷളാക്കുന്നെ…”

വിഷ്ണു ശാസിച്ചു..

“അടുത്തത് ഞങ്ങളുടെ സിനിമാറ്റിക് ഡാൻസാ… അതിനുള്ള തയ്യാറെടുപ്പാ ഇത്‌.. എന്തായാലും ഞങ്ങള് മാറിതരാം..”

പ്രദീപൻ മദ്യകുപ്പിയും ഗ്ലാസ്സുമെല്ലാം എടുത്തു..

“വാടാ പിള്ളേരെ… നമുക്ക് അപ്പുറത്തേക്ക് പോകാം… മാഷ് കൊച്ചിന് ക്ലാസ്എടുക്കാൻ വന്നതാ…”

എല്ലാവരും ഇരുട്ടിലേക്ക് നടന്നു….

“ഇനി പറ… എന്താ പ്രശ്നം?” അവൻ ചോദിച്ചു

“ഒന്നുമില്ല..”

“വീട്ടിൽ എന്തെങ്കിലും?”

“ഏയ്‌…”

“പിന്നെന്തിനാ താൻ കരഞ്ഞത്?”

അവളൊന്നും മിണ്ടിയില്ല… വിഷ്ണു തൊട്ടരികിൽ ചെന്നു നിന്നു..

“പറയെടോ… എന്നോടല്ലേ..?”

അതോടെ അവളവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു… കാര്യം മനസിലായില്ലെങ്കിലും വിഷ്ണു അവളുടെ മുതുകിൽ തലോടിക്കൊണ്ടിരുന്നു..കുറേ നേരം അവർ അതേ നിൽപ് തുടർന്നു…

“എന്നെക്കുറിച്ച് എല്ലാം അറിഞ്ഞു അല്ലേ..?”

കരച്ചിൽ തെല്ലൊന്നടങ്ങിയപ്പോൾ വിഷ്ണു ചോദിച്ചു..അവൾ മൂളി..

“പ്രപ്പോസ് ചെയ്തത് തെറ്റായിപ്പോയി എന്നു തോന്നുന്നുണ്ടോ?”

“ഇല്ല… ഈ നിമിഷം മുതൽ മാഷിന്റെ കൂടെ ജീവിക്കാൻ തോന്നുന്നു…”

അവൻ വൃന്ദയുടെ നെറ്റിയിൽ അധരങ്ങൾ അമർത്തി…

“മാഷിന് ഒരിക്കലെങ്കിലും സ്വന്തം മാതാപിതാക്കളെ കാണണമെന്ന് തോന്നിയിട്ടുണ്ടോ?”

“ഇല്ല… എന്നെ വേണ്ടാഞ്ഞിട്ട് ഉപേക്ഷിച്ചവരെ ഞാൻ എന്തിന് കാണണം…?.. “

“ഒരുകണക്കിന് മാഷ് ഭാഗ്യവാനാ.. ഇത്രേം സ്നേഹമുള്ളവരുടെ കൂടെയല്ലേ ജീവിക്കുന്നത്..”

അവൻ മനോഹരമായി പുഞ്ചിരിച്ചു..

“വാ.. പോകാം.. തന്നെ കാണാഞ്ഞിട്ട് ആരെങ്കിലും അന്വേഷിച്ചു വരും..”

വൃന്ദ കാൽവിരലുകൾ നിലത്ത് ഊന്നി എത്തി വലിഞ്ഞ് അവന്റെ കവിളിൽ ഉമ്മ വച്ചു..

“ഇനി ഞാനും ഉണ്ടാകും മാഷിന്റെ കൂടെ മരണം വരെ .. അത് മാഷിന് വേണ്ടിയല്ല… എനിക്ക് വേണ്ടി… കാരണം എന്നെ സ്നേഹിക്കാൻ അധികമാരും ഇല്ല…”

അവൾ വീടിന് നേരെ നടന്നു…

അടുത്ത ദിവസം രാവിലെ പതിനൊന്നരയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ ഡോക്ടർ പ്രവീൺ മീനാക്ഷിയുടെ കഴുത്തിൽ താലികെട്ടി….ആൾക്കൂട്ടത്തിൽ നിന്ന് മടുത്തു തുടങ്ങിയപ്പോൾ വൃന്ദ പതിയെ പറമ്പിലേക്ക് മാറി…. കുറച്ചു കഴിഞ്ഞ് രോഹിണിയും മോഹനനും അവളുടെ അടുത്തെത്തി..

“മോളെന്താ ഇവിടെ നിൽക്കുന്നെ?”

“അപ്പുറത്ത് ഭയങ്കര ചൂട്…”

“നീയിന്ന് തിരിച്ചു പോണുണ്ടോ?” മോഹനൻ ചോദിച്ചു..

“പോകണം… നാളെയെങ്കിലും ഡ്യൂട്ടിക്ക് കേറിയില്ലേൽ എന്നെ ചവിട്ടിപ്പുറത്താക്കും..”

അയാൾ അവളുടെ തോളിൽ കയ്യിട്ടു…

“കാര്യങ്ങളൊക്കെ ഞങ്ങളറിഞ്ഞു… ആദ്യം നീ അച്ഛനോടും അമ്മയോടും അവതരിപ്പിക്ക്… അതിന് ശേഷം ഞങ്ങൾ ഒരുദിവസം അങ്ങോട്ട് വരാം…ധൈര്യമായി പൊയ്ക്കോ… നീ വിഷ്ണുവിന് ഉള്ളതാ…”

അതൊരു വാഗ്ദാനം ആയിരുന്നു… കുറേ നേരം അവർ സംസാരിച്ചു…വിവാഹസദ്യകഴിച്ചതും ഒരുമിച്ചു തന്നെ… ദേവു ഫോട്ടോഗ്രാഫറെകൊണ്ട് അവരെയും വിഷ്ണുവിനെയും ഒരുമിച്ച് നിർത്തി ഫോട്ടോയും എടുപ്പിച്ചു…

കല്യാണപ്പെണ്ണും ചെറുക്കനും പോയ ഉടനെ വൃന്ദ തന്റെ യാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി….ബാഗുമെടുത്ത് ഉമ്മറത്ത് എത്തിയപ്പോൾ ഒരു വലിയ കവറിൽ പലഹാരങ്ങളും മറ്റുമായി ജലജ വന്നു..

“ഇതൊന്നും വേണ്ട..”

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഞാൻ തരുന്നതല്ലേ..”

അവർ അവളെ കെട്ടിപ്പിടിച്ചു…

“ഇത്രേം ദിവസം നീ ഉണ്ടായിട്ട് പോകുമ്പോ എന്തോ പോലെ… ഒരേ ദിവസം രണ്ടു പെണ്മക്കളെ കെട്ടിച്ചു വിട്ട അമ്മയുടെ അവസ്ഥയാ എനിക്ക്…”

“ഇതിന്റെയൊന്നും ആവശ്യമില്ല ജലജേച്ചീ…. ഈ കൊച്ച് കുറച്ചു നാൾ കഴിഞ്ഞാൽ ഇങ്ങോട്ട് തന്നെ വരേണ്ടതല്ലേ…”

മുറ്റത്ത് നില്കുകയായിരുന്ന പ്രദീപൻ പറഞ്ഞു…വൃന്ദ ബാഗും തൂക്കി പുറത്തിറങ്ങി എല്ലാവരോടും യാത്ര പറഞ്ഞു… റോഡിൽ വിഷ്ണു ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് കാത്തു നില്കുന്നുണ്ട്… ദേവുവും ജിനിയും അവളുടെ കൂടെ അങ്ങോട്ട് നടന്നു..

“നീ എപ്പോഴാ വരുന്നേ?” ബൈക്കിൽ കയറിയിരുന്ന ശേഷം അവൾ ജിനിയോട് ചോദിച്ചു..

“മറ്റന്നാൾ ഞങ്ങൾ ഒരുമിച്ച് വരാം..” ദേവു ആണ് പറഞ്ഞത്..

“ഇവളും കൂടി പോയാൽ വീട് ഉറങ്ങിയത് പോലെയാകും..”

വൃന്ദ തലയാട്ടി… ബൈക്ക് മുന്നോട്ട് നീങ്ങി… ബസ് സ്റ്റോപ്പ്‌ എത്തുന്നത് വരെ അവളോ വിഷ്ണുവോ ഒന്നും സംസാരിച്ചില്ല….

“ഞാൻ ടൗണിൽ കൊണ്ടുവിടണോ?” നീണ്ട മൗനം അവൻ മുറിച്ചു..

“വേണ്ട..”

“അവിടെ എത്തിയാൽ ഉടനെ വിളിക്കണം..”

“ഉം..”

“വെറുതെ ഓരോന്ന് ആലോചിച്ചു മനസ് വിഷമിപ്പിക്കരുത്..”

“ഉം…”

“ഒന്നും പറയാനില്ലേ…?”

“ഇല്ല…”

“അതെന്താടോ…”

“മാഷേ പ്ലീസ്… ഇവിടെ വരുമ്പോൾ മനസ് ശൂന്യമായിരുന്നു… ഏതാനും ദിവസങ്ങളായി ഞാൻ അനുഭവിക്കുന്ന ഒരു സന്തോഷം ഉണ്ട്…. സ്വർഗം എന്നൊക്കെ വേണേൽ പറയാം… അതെല്ലാം വിട്ട് തിരിച്ചു പോകുമ്പോ നെഞ്ച് പിടയുകയാ.. ഇപ്പൊ വല്ലതും മിണ്ടിയാൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും…”

വിഷ്ണു അവളുടെ കൈ പിടിച്ചു..

“തനിച്ചല്ലല്ലോ താൻ പോകുന്നേ.. മനസ് കൊണ്ട് ഞാനും കൂടെയില്ലേ..?.. ഇതൊരു താത്കാലിക ഇടവേള മാത്രമാണ്… എത്രയും പെട്ടെന്ന് നമ്മൾ ഒരുമിക്കും…”

“എനിക്കെന്തോ പേടിയാകുന്നു മാഷേ…”

“മരണം വരെ കൂടെയുണ്ടാകും എന്ന് വാക്ക് തന്നത് താനാ… അത് മറക്കരുത്…”

വിഷ്ണു ചുറ്റും നോക്കി.. പിന്നെ അവളുടെ കൈയിൽ ചുംബിച്ചു.അവൾക്ക് പോകാനുള്ള ബസ് അവിടെ വന്നു നിന്നു.. വിഷ്ണു ബാഗ് ബസിനുള്ളിലേക്ക് എടുത്ത് വച്ചു… അവൾ കയറി സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കി… അവൻ കൈവീശിക്കാണിച്ചു… ബസ് മുന്നോട്ട് നീങ്ങിയപ്പോൾ വൃന്ദ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു… അനുവാദം കൂടാതെ നീർച്ചാലുകൾ കവിളിലേക്ക് ഒഴുകിയിറങ്ങി..


“നിങ്ങൾ ഒന്നും പറഞ്ഞില്ല…”
മോഹനൻ സംസാരിച്ചു തുടങ്ങി…വൃന്ദയുടെ തറവാടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു അയാൾ…. കൂടെ വിഷ്ണുവിന്റെ കൂട്ടുകാരൻ പ്രദീപനും ഉണ്ട്… അയാളുടെ എതിർവശത്ത് അവളുടെ അമ്മാവന്മാരായ ശിവശങ്കരനും ഗണേശനും രണ്ടാനച്ഛൻ രവീന്ദ്രനും ഇരിക്കുന്നുണ്ട്… ഗീത ചുമരും ചാരി നിൽക്കുന്നു… അകത്ത് വാതിലിനു പുറകിൽ പ്രാർത്ഥനയോടെ വൃന്ദയും…

“കുട്ടികൾക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടത്തികൊടുത്തൂടെ…?”

“വിവാഹം എന്നത് രണ്ടു വ്യക്തികൾക്കിടയിൽ മാത്രം നടക്കുന്ന ഒരു ചടങ്ങ് അല്ലല്ലോ… രണ്ടു കുടുംബങ്ങൾക്കിടയിലും അല്ലേ.. എടുത്തു ചാടി തീരുമാനിക്കാൻ പറ്റുമോ?”

ശിവശങ്കരൻ ചോദിച്ചു..

“വേണ്ട… നിങ്ങൾ എന്റെ നാട്ടിൽ വന്ന് ഞങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ട് മതി…”

“ഈ ബന്ധത്തേക്കുറിച്ച് ഇവൾ ഇവിടെ പറഞ്ഞപ്പോ തന്നെ ഞങ്ങൾ എല്ലാം അന്വേഷിച്ചിരുന്നു..”

ഇത്തവണ സംസാരിച്ചത് രവീന്ദ്രനാണ്..

“ബ്രോക്കർ മോഹനന്റെയും ടൈലർ രോഹിണിയുടേയും മകന് പെണ്ണ് കൊടുക്കാൻ ഞങ്ങൾക്ക് പ്രശ്നമില്ല.. സാമ്പത്തികമായ അന്തരം ഉണ്ടാകും… അത് വിട്ടുകളയാം.. പക്ഷേ…”

അയാൾ മോഹനനെ പുച്ഛത്തോടെ നോക്കി..

“എവിടെയോ ആരോ പിഴച്ചു പെറ്റ ഒരുത്തനെ നിങ്ങള് വളർത്തി വലുതാക്കിയിട്ട് അവന് ഞങ്ങളുടെ കുട്ടിയെ കൊടുക്കണം എന്നു പറയുന്നതിൽ എന്താ ന്യായം..?”

മുഖത്ത് അടിയേറ്റത് പോലെ മോഹനന് തോന്നി…. വൃന്ദയും അതേ അവസ്ഥയിൽ ആയിരുന്നു..

“ഏത് മതക്കാർക്ക്, ഏത് ജാതിക്കാർക്ക്, ഏത് നാട്ടുകാർക്ക് ഉണ്ടായതാണെന്ന് ആർക്കും അറിയില്ല… അങ്ങനൊരുത്തന് കൊടുക്കാൻ ഈ തറവാട്ടിൽ പെണ്ണില്ല.. നിങ്ങൾക്ക് പോകാം..”

മോഹനനും പ്രദീപനും എഴുന്നേറ്റു.. വൃന്ദ ഉമ്മറത്തേക്ക് ഇറങ്ങി..

“ശരിയാ നിങ്ങൾ പറഞ്ഞത്.. ഞാൻ അവനെ ദത്തെടുത്തതാ… അവന്റെ മാതാപിതാക്കൾ ആരെന്ന് അറിയില്ല.. പക്ഷേ അവൻ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് ആത്മാർഥമായിട്ടാണ്… ഈ കൊച്ചിനെക്കൊണ്ട് നിങ്ങളെ അച്ഛാ എന്ന് വിളിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നോ?. അതാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം…. “

അയാൾ വൃന്ദയുടെ അടുത്തെത്തി ശിരസിൽ കൈ വച്ചു..

“മോള് സങ്കടപ്പെടണ്ട.. നിങ്ങളുടെ സ്നേഹം സത്യമാണെങ്കിൽ എന്തായാലും ഒരുമിക്കും..”

അവൾ ദയനീയമായി മോഹനനെ നോക്കി..

“അത് താൻ മാത്രം തീരുമാനിച്ചാൽ പോരല്ലോ..”

രവീന്ദ്രൻ വെല്ലുവിളി പോലെ പറഞ്ഞു..

“ആദ്യം പോയി അവന്റെ തന്തേം തള്ളേം ആരാണെന്ന് കണ്ടുപിടിക്ക്…ഇനി അതിനു കഴിയുന്നില്ലേൽ രാത്രി ബസ് സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ പോ… പത്തിനും നൂറിനും ശരീരം വിൽക്കുന്ന ആരെയെങ്കിലും കിട്ടും. അതിൽ ഏതെങ്കിലും ഒരുത്തിയെ മോന് കൊടുക്ക് കെട്ടാൻ…. കല്യാണം ആലോചിച്ചു വന്നിരിക്കുന്നു.. ത്ഫൂ…”

“നിങ്ങള് വന്നേ മോഹനേട്ടാ.. ഇനിയിവിടെ നിന്നാൽ ഞാൻ ഈ പന്നനെ തല്ലും…”

പ്രദീപൻ അയാളെ പിടിച്ചു വലിച്ചു മുറ്റത്തിറക്കി… അയാൾ പുറം കൈയാൽ കണ്ണുനീർ തുടയ്ക്കുന്നത് കണ്ടപ്പോൾ വൃന്ദയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല… അവൾ മുറിയിലേക്കോടി….കട്ടിലിൽ വീണ് വാവിട്ടുകരഞ്ഞു.. വേറെ ഒന്നുരണ്ടു വിവാഹലോചനകൾ വന്നപ്പോൾ അവളാണ് മോഹനനെ വീട്ടിൽ വന്നു സംസാരിക്കാൻ നിർബന്ധിച്ചത്… വിഷ്ണു സ്കൂൾ കലോത്സവം നടക്കുന്നതിന്റെ തിരക്കിലാണ്.. ഒഴിഞ്ഞ് മാറാൻ പറ്റില്ല.. തിരക്ക് തീർന്നയുടൻ താനും അച്ഛനും അമ്മയും വരാമെന്ന് അവൻ പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല… വിഷ്ണുവിന്റെ ജനനം ഒരു പ്രശ്നമായി മാറുമെന്ന് അവൾ ഓർത്തില്ല എന്നതാണ് സത്യം… താൻ കാരണം ആ പാവം മനുഷ്യന്റെ കണ്ണുനിറഞ്ഞത് ഓർത്തപ്പോൾ ഹൃദയത്തിൽ കത്തിമുന കൊണ്ടത് പോലെ അവൾക്ക് വേദനിച്ചു…

അവൾ ഫോണെടുത്ത് വിഷ്ണുവിനെ വിളിച്ചു… കാൾ വെയ്റ്റിങ് ആണ്… കുറച്ചു കഴിഞ്ഞപ്പോൾ അവൻ തിരിച്ചു വിളിച്ചു..

“തനിക്ക് സമാധാനമായല്ലോ..” കനത്ത ശബ്ദത്തിൽ വിഷ്ണു ചോദിച്ചു.. പ്രദീപൻ നടന്നതെല്ലാം അവനെ അറിയിച്ചു എന്നവൾക്ക് മനസിലായി..

“മാഷേ സോറി… ഇങ്ങനെയൊക്കെ നടക്കുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല..”

“വൃന്ദാ… എനിക്ക് ഈ ലോകത്ത് എന്റെ അച്ഛനും അമ്മയുമാ ഏറ്റവും വലുത്.. അവരുടെ കണ്ണൊന്നു നിറഞ്ഞാൽ പോലും എനിക്ക് താങ്ങാൻ കഴിയില്ല… ആ അച്ഛനെയാ തന്റെ വീട്ടുകാർ അപമാനിച്ച് ഇറക്കി വിട്ടത്.. പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല.. പക്ഷേ തന്നെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത് എന്നാ അമ്മയും അച്ഛനും പറഞ്ഞത്… അതുകൊണ്ട് മാത്രം ഞാൻ വെറുതെ വിടുന്നു….”

ലൈൻ കട്ടായി… ഒരു ആശ്വാസവാക്ക് കൊതിച്ചായിരുന്നു അവൾ ഫോൺ ചെയ്തത്.. പക്ഷേ അവന്റെ സംസാരം കൂടുതൽ വേദനിപ്പിച്ചു.. കുറ്റം പറയാൻ കഴിയില്ല.. തെറ്റ് തന്റെ ഭാഗത്താണ്… ഒരാളെ വീട്ടിൽ വിളിച്ചു വരുത്തി അപമാനിക്കാൻ കൂട്ടുനിന്നു.. അതും തന്നെ സ്വന്തം മോളെപ്പോലെ സ്നേഹിക്കുന്ന ഒരാളെ…
മോഹനനെ വിളിച്ച് മാപ്പ് പറഞ്ഞാലോ എന്നാലോചിച്ചെങ്കിലും അവൾ വേണ്ടെന്ന് വച്ചു.. സ്കൂട്ടർ ഓടിക്കുകയാണെങ്കിൽ വെറുതേ ബുദ്ധിമുട്ടിക്കണ്ട… അവൾ ഫോൺ സൈലന്റ് മോഡിൽ ഇട്ട് വീണ്ടും കിടന്നു…. ആരൊക്കെയോ തുഴയുന്ന വഞ്ചിപോലെ തന്റെ ജീവിതം… അവൾക്ക് സ്വയം വെറുപ്പ് തോന്നി…

“ഇവിടെ കിടന്നു മോങ്ങാൻ നിന്റെ ആരെങ്കിലും ചത്തോ.?”

രവീന്ദ്രന്റെ ചോദ്യം കേട്ട് വൃന്ദ എഴുന്നേറ്റ് നോക്കി.. വാതിൽക്കൽ അയാളുടെ കൂടെ ഗീതയും നിൽപ്പുണ്ട്..

“മതി.. ഇന്നത്തോടെ നിർത്തിക്കോ നിന്റെ ജോലിയും വാടകവീട്ടിലെ താമസവും എല്ലാം.. നല്ല ആലോചനവന്നാൽ നടത്തും.. അതുവരെ ഈ വീടിന്റെ പുറത്ത് ഇറങ്ങരുത്..”

അതോടെ വൃന്ദയ്ക്ക് നിയന്ത്രണം നഷ്ടമായി..

“അതുപറയാൻ താൻ ആരാടോ?” അവൾ അലറി..

“എടീ നിർത്ത്.” ഗീത ശബ്ദമുയർത്തി..

“അമ്മ മിണ്ടാതിരിക്ക്… ഇയാൾ അമ്മയെയാ കല്യാണം കഴിച്ചത്.. എന്നെയല്ല… അതുകൊണ്ട് കൂടുതൽ ഭരണവും വേണ്ട…”

“രവിയേട്ടൻ കൂടെയുണ്ടായത് കൊണ്ടാ നിന്നെ ഞാൻ വളർത്തി ഈ നിലയിൽ എത്തിച്ചത്… അല്ലാതെ നിന്റെ തന്ത അല്ല..”

വൃന്ദ പരിഹാസത്തോടെ അമ്മയെ നോക്കി..

“കുറച്ചു നേരത്തേ ഇവിടെ നിന്നും ഇറങ്ങിപ്പോയ മനുഷ്യൻ ഇല്ലേ..? ഗൾഫിൽ അത്യാവശ്യം നല്ല ജോലിയും ശമ്പളവും എല്ലാം ഉണ്ടായിരുന്നു… പക്ഷേ ദത്തെടുത്ത മകന് അച്ഛന്റെ സ്നേഹവും സാമീപ്യവും നഷ്ടമാകരുത് എന്ന് കരുതി എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് വന്നു…. അമ്മയോ?. സ്വന്തം മോളെക്കുറിച്ച് ഓർക്കാതെ ഭർത്താവുമായി പിരിഞ്ഞ് വേറൊരുത്തന്റെ കൂടെ ജീവിക്കുന്നു.. സ്വയം ചോദിച്ചു നോക്ക് ആരാണ് ബെറ്റർ എന്ന്…. ഇയാൾ അപമാനിച്ചപ്പോൾ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയത് ഇവിടുള്ള പുരുഷകേസരികളെ പേടിച്ചിട്ടല്ല… അദ്ദേഹം ഒരു വാക്ക് പറഞ്ഞാൽ ഇവിടെ കേറിവന്ന് എല്ലാത്തിനെയും തല്ലി നിരത്തി എന്നെ കൊണ്ടുപോകാൻ കഴിവുള്ള ആൺകുട്ടികൾ ആ നാട്ടിൽ ഉണ്ട്.. പക്ഷേ ചെയ്യില്ല… ഒരു നോട്ടം കൊണ്ടുപോലും ഒരാളെയും നോവിക്കരുത് എന്ന് ചിന്തിക്കുന്ന സംസ്കാരം കാശ് കൊടുത്താൽ കിട്ടില്ല… അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കാൻ പറ ഇയാളോട്…”

“നിന്നെ ഞാൻ..” രവീന്ദ്രൻ അടിക്കാൻ കൈ ഓങ്ങിയെങ്കിലും വൃന്ദയുടെ ജ്വലിക്കുന്ന മിഴികൾ കണ്ടപ്പോൾ അയാൾ പതറി..

“എന്നെ തൊട്ടാൽ താൻ കമ്പിയെണ്ണും.. നിയമം അറിയില്ലേൽ അഡ്വക്കറ്റ് ആയ ഭാര്യയോട് ചോദിച്ചാൽ മതി..”

അയാൾ കുറച്ചു നേരം അവളെ തുറിച്ചു നോക്കി… പിന്നെ പുറത്തേക്ക് നടന്നു… ശാപവാക്കുകൾ വിളിച്ചു പറഞ്ഞു കൊണ്ട് ഗീതയും പോയി…
വൃന്ദ ബെഡിൽ വീണ് കണ്ണുകളടച്ചു…ഇടയ്ക്ക് എപ്പോഴോ അവൾ തളർന്നുറങ്ങിപ്പോയി…
ഒരു ദുസ്വപ്നം കണ്ട് ഞെട്ടിയുണർന്ന് നോക്കിയപ്പോൾ ചുറ്റും ഇരുട്ട് ആയിരുന്നു. അവൾ മൊബൈൽ തപ്പിയെടുത്തു.. സമയം രാത്രി എട്ടുമണി കഴിഞ്ഞു.. ദേവുവിന്റെയും ജിനിയുടെയും ഒരുപാട് മിസ്ഡ് കാൾസ് ഉണ്ടായിരുന്നു… അവൾ തിരിച്ചു വിളിച്ചു..

“എവിടെ പോയി കിടക്കുകയാടീ നീ?. എത്രനേരമായി വിളിക്കുന്നു..?”

ദേഷ്യവും സങ്കടവും കലർന്ന ശബ്ദത്തിൽ ദേവു ചോദിച്ചു..

“ഇവിടെ കുറച്ചു പ്രശ്നങ്ങൾ…. നീ വെറുതെ വിളിച്ചതാണോ..?”

“വൃന്ദാ… നമ്മുടെ മോഹനേട്ടൻ പോയെടീ…”

ദേവു കരയുകയായിരുന്നു….
തലയിൽ ഇടിത്തീ വന്നു പതിച്ചത് പോലെ വൃന്ദയ്ക്ക് തോന്നി….

“എന്താ…?”

“സത്യമാ… ആക്സിഡന്റ് ആയിരുന്നു.. പ്രദീപേട്ടനെ ടൗണിൽ ഇറക്കി വിട്ട് നാട്ടിലേക്ക് പോകുമ്പോഴാ…”

വൃന്ദയുടെ കയ്യിൽ നിന്നും ഫോൺ താഴേക്ക് വീണു… അവളുടെ ശരീരം നടുങ്ങി വിറച്ചു.. പുറം കൈയാൽ കണ്ണുനീർ തുടയ്ക്കുന്ന മെലിഞ്ഞ് ഉയരം കുറഞ്ഞ രൂപം അവളുടെ മനസ്സിൽ തെളിഞ്ഞു.. തന്റെ ശിരസിൽ കൈവച്ച് അനുഗ്രഹിച്ച് അദ്ദേഹം പോയത് മരണത്തിലേക്ക് ആയിരുന്നോ…? അവളുടെ കണ്ണിൽ ഇരുട്ട് കയറി… ചുമരിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ ബോധരഹിതയായി അവൾ നിലം പതിച്ചു..
***-

ആ കുട്ടിയുടെ ആരാ മരിച്ചത്? ” സൈക്യാട്രിസ്റ്റ് ഡോക്ടർ ജയമോഹൻ ചോദിച്ചു..

“അങ്ങനെ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല ഡോക്ടർ… അവൾക്കൊരു പയ്യനോട് ക്രഷ് ഉണ്ടായിരുന്നു.. അവന്റെ അച്ഛനാ..”

ഗീത പരുങ്ങി… ജയമോഹൻ വിശ്വാസം വരാത്ത പോലെ തലയാട്ടി…

“നോ, വേ…. വൃന്ദയെപ്പോലെ വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള, അത്യാവശ്യം ബോൾഡ് ആയ ഒരു പെൺകുട്ടി മെന്റലി ഇത്രയും തകരണമെങ്കിൽ മരിച്ച ആളുമായി അത്രയ്ക്ക് ഡീപ് ആയ ആത്മബന്ധം ഉണ്ടായിരിക്കണം… സോ പ്ലീസ്… ടെൽ മീ എവെരിതിങ്…”

ഗീത ഒന്ന് മടിച്ചു. പിന്നെ സംഭവിച്ചതെല്ലാം ഡോക്ടറോട് പറഞ്ഞു..

“അൺബിലീവബിൾ…” ജയമോഹൻ സഹതാപത്തോടെ അവരെ നോക്കി..

“സ്വന്തം മകളുടെ സന്തോഷമല്ല, മറിച്ച് അവൾ സ്നേഹിക്കുന്നവന്റെ വേരുകൾ ചികയുന്നതതാണ് വലിയ കാര്യം!!!ഛെ…. നിങ്ങളൊരു അഡ്വക്കറ്റ് അല്ലേ… പ്രായപൂർത്തിയായ രണ്ടുപേർക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ആരുടേയും സമ്മതം വേണ്ട എന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരണോ?.. എന്നിട്ടും അവർ അത് ചെയ്തില്ല…. വീട്ടുകാരുടെ സമ്മതത്തോടെ നടത്താനായിരുന്നു അവർക്ക് താല്പര്യം… ആ മനസ്സ് കാണാൻ നിങ്ങൾക്ക് കഴിഞ്ഞില്ല… ഒടുക്കം എന്തു നേടി…?ആ കുട്ടിക്ക് മനസ് കൈവിട്ടുപോയി… ഇപ്പൊ നിങ്ങളുടെ കുടുംബമഹിമ കൊണ്ട് എല്ലാം പഴയതു പോലെയാക്കാൻ പറ്റുമോ?”

ഗീത മറുപടി പറയാതെ തലകുനിച്ചു…

“വാട്ട്‌ എവെർ…. കുറച്ചു ദിവസം വൃന്ദ ഇവിടെ കിടക്കട്ടെ… അതിന് ശേഷം കൊണ്ടുപോയ്ക്കോ.. ബട്ട് നിങ്ങളുടെ വീട്ടിലേക്ക് വേണ്ട.. ആ കുട്ടിക്ക് ഇഷ്ടമുള്ള വേറെ എവിടേക്കെങ്കിലും…. ഫോർ എ ചേഞ്ച്…”

“ശരി ഡോക്ടർ…” ഗീത പുറത്തിറങ്ങി… അവിടെ ശിവശങ്കരനും ഗണേശനും അവരുടെ ഭാര്യമാരും രവീന്ദ്രനും ഉണ്ടായിരുന്നു.. ഡോക്ടർ പറഞ്ഞത് ഗീത അവരോട് വിവരിച്ചു കൊണ്ടിരിക്കവേ മാധവൻ അവിടെത്തി… എല്ലാവരെയും ദഹിപ്പിക്കുന്ന മട്ടിൽ ഒന്ന് നോക്കിയശേഷം അയാൾ ഡോക്ടറുടെ മുറിയിലേക്ക് കയറി.. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് പുറത്തേക്ക് വന്ന മാധവൻ നേരെ ഗീതയുടെ മുൻപിൽ ചെന്നു നിന്നു…

“ഇവിടുന്നിറങ്ങിയാൽ മോളെ ഞാൻ കൊണ്ടുപോകും…”

“അതൊന്നു കാണണമല്ലോ… ” രവീന്ദ്രന്റെ ശബ്ദം കേട്ട് മാധവൻ അയാളുടെ നേരെ തിരിഞ്ഞു…

“ഹോസ്പിറ്റൽ ആണെന്നൊന്നും ഞാനോർക്കില്ല.. നിന്റെ തല ഞാൻ അടിച്ചു പൊളിക്കും പട്ടീടെ മോനേ…”

അമർത്തിയ ശബ്ദത്തിലാണ് പറഞ്ഞതെങ്കിലും ആ മുഖഭാവം കണ്ടപ്പോൾ അയാൾ അത് ചെയ്തേക്കുമെന്ന് എല്ലാവർക്കും തോന്നി..

“കെട്ടിയ പെണ്ണ് നിന്റെ തനി സ്വഭാവം കാരണം ആത്മഹത്യ ചെയ്തപ്പോൾ നിനക്കൊരു ഭാര്യ വേണമായിരുന്നു… ഒരേ കുടുംബത്തിലെ ആയാൽ വേറെ പ്രശ്നവും ഇല്ലല്ലോ… ഞാനും ഇവളും തമ്മിലുള്ള വഴക്കുകൾ വലുതാക്കിയതും ഞങ്ങളെ തമ്മിൽ അകറ്റിയതും നിന്റെ കുരുട്ടുബുദ്ധി ആണെന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല… ഈ വിവരംകെട്ടവളും ഇവളുടെ ഏട്ടന്മാരും സത്യം തിരിച്ചറിയട്ടെ എന്നു കരുതി കാത്തിരുന്നു… അപ്പോഴാ ഒത്തുതീർപ്പിന് വന്ന എന്റെ ഏട്ടനെ ഈ നാറികൾ തല്ലിയത്… ഇവൾ മൗനസമ്മതവും കൊടുത്തു… അന്നാ ഇതുപോലെ ഒരുത്തിയെ വേണ്ട എന്ന ഉറച്ച തീരുമാനം എടുത്തത്… പക്ഷേ ഞാൻ ചെയ്ത വലിയ തെറ്റ്‌ മോളെക്കുറിച്ച് ഓർത്തില്ല എന്നതാണ്… അതിനുള്ള പ്രായശ്ചിത്തമായി അവളിനി എന്റെ കൂടെ ജീവിക്കും….”

അയാൾ എല്ലാവരെയും മാറിമാറി നോക്കി..

“തടയാൻ ശ്രമിക്കുന്നവർ ജീവിതത്തിലെ ആശകളെല്ലാം തീർത്തിട്ട് വന്നാൽ മതി… എനിക്ക് മേലും കീഴും നോക്കാനില്ലാത്തതാണ്…”

ആർക്കും ഒന്നും പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല… ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം വൃന്ദയെ മാധവൻ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി…


“മോളേ… ഇങ്ങനെ എത്രനാളെന്നു വച്ചാ…?”

ഒരു രാത്രി മാധവൻ വ്യസനത്തോടെ ചോദിച്ചു… മകളെ പഴയപോലെയാക്കാൻ പരമാവധി ശ്രമിച്ചിട്ടും തോറ്റുപോയ ഒരു പിതാവിന്റെ സ്വരമായിരുന്നു അത്… വൃന്ദ ഒന്നും മിണ്ടാതെ മുൻപിലെ ഫോട്ടോയിലേക്ക് കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുകയായിരുന്നു… മീനാക്ഷിയുടെ വിവാഹദിവസം എടുത്ത ഫോട്ടോ ആയിരുന്നു അത്.. അവളും വിഷ്ണുവും മോഹനനും രോഹിണിയും…

“ഇതിപ്പോ മാസങ്ങൾ എത്ര കഴിഞ്ഞു… നിനക്കൊന്ന് വിഷ്ണുവിനെ വിളിച്ചു സംസാരിച്ചൂടെ?”

“എനിക്ക് വയ്യ അച്ഛാ.. ആ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയത് ഞാനാണ്… എന്റെ പിടിവാശി കാരണമാ മോഹനേട്ടൻ വീട്ടിലേക്ക് വന്നത്… എല്ലാരും കൂടി അപമാനിച്ചു ഇറക്കി വിട്ടു… മനസ് നൊന്ത് വണ്ടിയോടിച്ചിട്ടാ അപകടം ഉണ്ടായത്… ഒറ്റവാക്കിൽ പറഞ്ഞാൽ ഞാൻ കാരണമാ അദ്ദേഹം മരിച്ചത്…”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

“എന്തൊരു സ്നേഹമായിരുന്നു അദ്ദേഹത്തിന്… എന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചിട്ടാ പടിയിറങ്ങിയത്… “

“നീ മനഃപൂർവം ഒന്നും ചെയ്തിട്ടില്ലല്ലോ മോളേ…”

“അച്ഛൻ നിർബന്ധിക്കരുത്… എന്നും ചിരിച്ചമുഖവുമായിട്ടേ എല്ലാരും മോഹനേട്ടനെ കണ്ടിട്ടുള്ളൂ… ആ കണ്ണ് നിറയാൻ ഞാനാ കാരണക്കാരി… കണ്ണുനീർ തുടച്ച് സ്കൂട്ടറിലേക്ക് കയറുന്ന ആ രൂപം മനസ്സിൽ മായാതെ കിടക്കുമ്പോ എനിക്ക് മാഷിനെ വിളിക്കാനോ കാണാനോ സാധിക്കില്ല… അതിനുള്ള ധൈര്യം എനിക്കില്ല….. അച്ഛന്റെ മരണത്തിന് കാരണമായ എന്നോട് ക്ഷമിക്കാൻ മാഷിനും കഴിയില്ല… വേണ്ടച്ഛാ… പ്ലീസ്..”

അതോടെ മാധവൻ നിർത്തി… വൃന്ദ തന്റെ ജോലിയൊക്കെ ഉപേക്ഷിച്ചിരുന്നു.. അവളുടെ പുതിയ നമ്പർ ദേവുവിനും ജിനിക്കും ഗീതയ്ക്കും ഒഴികെ വേറാർക്കും അറിയില്ലായിരുന്നു.. ഗീത വല്ലപ്പോഴും വിളിക്കും… പക്ഷേ അവൾ ഏതാനും വാക്കുകളിൽ സംസാരം അവസാനിപ്പിക്കും.. മാധവൻ വീട്ടിൽ കുറച്ചു പ്രാവുകളെയും മുയലുകളെയുമെല്ലാം കൊണ്ടുവന്നു വളർത്താൻ തുടങ്ങി.. അവയെ പരിപാലിക്കുന്ന സമയം വൃന്ദ തന്റെ വേദനകളെ മറക്കാൻ ശ്രമിച്ചു… പക്ഷേ അതിന് സാധിച്ചില്ല എന്നതാണ് സത്യം…. രണ്ടു വർഷത്തിന് ശേഷം ദേവുവിന്റെ കല്യാണത്തിന് ആ നാട്ടിലേക്ക് പുറപ്പെടുമ്പോഴും അതേ വേദന മാറ്റമില്ലാതെ തുടരുന്നുണ്ടായിരുന്നു..
*-

കതകിൽ നിർത്തതേയുള്ള തട്ടു കേട്ട് വൃന്ദ പ്രയാസപ്പെട്ട് കണ്ണുതുറന്നു… താൻ ദേവുവിന്റെ വീട്ടിൽ അവളുടെ വിവാഹത്തിന് പങ്കെടുക്കാൻ വന്നതാണെന്ന ബോധം വരാൻ ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു… അവൾ വേഗം പോയി ഡോർ തുറന്നു… കയ്യിൽ ഒരു കപ്പ്‌ കോഫിയുമായി ദേവു..

“എന്തൊരു ഉറക്കമാ പെണ്ണേ ഇത്‌?”

“നീ കുറേ നേരമായോ വിളിക്കുന്നു?”

“ഉവ്വ്… ഇന്നലെ രാത്രി അത്താഴം കഴിക്കാൻ കുറേ വിളിച്ചു… എഴുന്നേറ്റില്ല…ഉറങ്ങിക്കോട്ടെ എന്നു കരുതി… ഇപ്പൊ അരമണിക്കൂർ മുൻപ് ഞാൻ വന്നു വിളിച്ചതാ.. നീ കേൾക്കണ്ടേ..”

“നല്ല ക്ഷീണം ഉണ്ടായിരുന്നെടീ… “

“മീനുചേച്ചിയും കെട്യോനും വന്നിട്ടുണ്ട്… നീ പെട്ടെന്ന് റെഡിയാക് .. ദേ നാളെ എന്റെ കല്യാണമാ… എപ്പോഴും നിന്റെ പുറകെ നടക്കാനൊന്നും വയ്യ…. കേട്ടല്ലോ..?”

“ഓ ആയിക്കോട്ടെ…”

അവൾ ചിരിക്കാൻ ശ്രമിച്ചു…. പെട്ടെന്ന് തന്നെ ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച് ചെയ്ത് കണ്ണാടിക്കുമുൻപിൽ നിന്നു..

“അഭിനയിക്കണം… ഒന്നും സംഭവിക്കാത്തത് പോലെ അഭിനയിച്ചേ തീരൂ..”

അവൾ സ്വയം പറഞ്ഞു… പക്ഷേ വിഷ്ണുവിന്റെയും മോഹനന്റെയും മുഖം മനസിലേക്ക് കടന്നു വന്നതോടെ അവൾ ദുർബലയായി….

“കഴിഞ്ഞില്ലേടീ?” ദേവു വാതിൽക്കലെത്തി..

“ഉവ്…”

” പെട്ടെന്ന് താഴേക്ക് വാ… നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്… “

“ആരാ?”

“സർപ്രൈസ്…” ദേവു ചിരിയോടെ പോയി… വൃന്ദ താഴേക്ക് ഇറങ്ങിചെന്നപ്പോൾ പ്രഭാകരനോട് സംസാരിച്ചുകൊണ്ട് ഇരിക്കുന്ന മാധവനെ കണ്ട് അന്തംവിട്ടു…

“അച്ഛൻ നാളെ വരുമെന്നല്ലേ പറഞ്ഞത്?”

“അതെ.. പക്ഷേ ഇന്നലെ നീ വിളിച്ചപ്പോൾ തൊട്ട് വല്ലാത്തൊരു വിഷമം… അപ്പൊ തന്നെ വണ്ടി കയറി….”

“സംസാരമൊക്കെ പിന്നെ….എല്ലാരും വാ ഭക്ഷണം കഴിക്കാം..”

ഡൈനിങ് ടേബിളിന് അരികെ നിന്ന് ജലജ വിളിച്ചു പറഞ്ഞു..മീനാക്ഷിയും ഭർത്താവും അവിടേക്ക് വന്ന് കുശലന്വേഷണം നടത്തി… പിന്നെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…

“മോളേ…നമുക്കൊന്ന് നടന്നിട്ട് വരാം… ” കുറച്ചു നേരത്തിനു ശേഷം മാധവൻ പറഞ്ഞു.

“എങ്ങോട്ടാ അച്ഛാ?”

“ചുമ്മാ…. ദിവസവും നടക്കാൻ പോകുന്നതല്ലേ….”

അവൾ സമ്മതിച്ചു… പിറകിലെവഴിയിലൂടെയാണ് അയാൾ നടന്നത്… വൃന്ദയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു…. രണ്ടാമത്തെ വീടിനു മുന്നിൽ എത്തിയപ്പോൾ അയാൾ നിന്നു… തന്റെ ഹൃദയം പൊട്ടിച്ചിതറും എന്നവൾക്ക് തോന്നി..

“ഈ വീടല്ലേ” അയാൾ ചോദിച്ചു..

“അച്ഛാ പ്ലീസ്… വേണ്ട…” അവൾ യാചിച്ചു… മാധവൻ അത് ഗൗനിച്ചില്ല..

“ഇവിടാരുമില്ലേ?” അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു.. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് രോഹിണി പുറത്തേക്ക് വന്നു… ക്ഷീണിച്ച ആ രൂപം കണ്ടപ്പോൾ നെഞ്ചിലൊരു നീറ്റൽ വൃന്ദയ്ക്ക് അനുഭവപ്പെട്ടു… രോഹിണി കുറച്ചു നേരം അവളെ നോക്കിനിന്നു.

“ഇപ്പോഴാണോ വരുന്നത്?… ദിവസവും നീ വരുന്നതും കാത്തിരിക്കും.. എന്നെ പറ്റിക്കുകയായിരുന്നു… ല്ലേ?”

വൃന്ദ ഒറ്റകുതിപ്പിന് അവരുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് അലമുറയിട്ടുകരഞ്ഞു….

“ന്നോട് ക്ഷമിക്ക് അമ്മേ…. ഞാനാ… ഞാൻ കാരണമാ എല്ലാം… ഞാനന്ന് വാശിപിടിച്ചില്ലായിരുന്നെങ്കിൽ മോഹനേട്ടൻ ഇന്നും ഈ വീട്ടിൽ ഉണ്ടാകുമായിരുന്നു..”

കരച്ചിലിനിടയിലൂടെ വാക്കുകൾ പുറത്തേക്ക് വന്നു..രോഹിണി വാത്സല്യത്തോടെ അവളുടെ മുഖം പിടിച്ചുയർത്തി..

“ആരാ പറഞ്ഞേ നീയാണ് കാരണമെന്ന്?.. ദൈവം ഓരോരുത്തർക്കും ആയുസ്സ് നിശ്ചയിച്ചിട്ടുണ്ട്….. വെറുതെ ആവശ്യമില്ലാത്ത ചിന്തകൾ മനസിലിട്ട് നടക്കണ്ട..”

അവരവളുടെ കവിളിൽ മുത്തം വച്ചു…

“ഈ വീട്ടിലേക്ക് വലതുകാൽ വച്ച് നീ വരണമെന്ന് മോഹനേട്ടന്റെ ആഗ്രഹമായിരുന്നു… ആളേ പോയിട്ടുള്ളൂ… ആഗ്രഹങ്ങൾ ബാക്കിയാണ്…”

“ഇവിടെ വരാനുള്ള യോഗ്യത എനിക്കില്ല അമ്മേ…”

“അങ്ങനൊന്നും പറയരുത് മോളേ… ചെയ്യാത്ത തെറ്റിന് നീയിങ്ങനെ ഉരുകിയത് മതി…”

“ഇതിനൊക്കെ പ്രധാന കാരണം ഞാനും കൂടിയാ… ഗീതയുമായുള്ള പ്രശ്നങ്ങൾക്കിടയിൽ ഞാൻ ഇവളെ വേണ്ടത് പോലെ ശ്രദ്ധിച്ചില്ല… മാസത്തിൽ ഒന്നോ രണ്ടോ ദിവസം എന്റെ കൂടെ വന്നു താമസിക്കുന്നതിൽ ഇവള് സന്തോഷവതിയാണെന്ന് ഞാൻ കരുതി… മകളുടെ മനസ് കാണാൻ പറ്റാത്ത അച്ഛനാ ഞാൻ….ആ തെറ്റ്‌ എനിക്ക് തിരുത്തണം… ഇനി ഈ ലോകം തന്നെ എതിർത്താലും ഞാൻ ഇവരെ രണ്ടുപേരെയും ഒന്നിപ്പിക്കും…”

മാധവൻ പറഞ്ഞു..

” മാധവേട്ടൻ ഇരിക്ക്.. ഞാൻ ചായയെടുക്കാം..”

“ഞാനുണ്ടാക്കാം അമ്മേ..” വൃന്ദ അവരെ കസേരയിൽ ഇരുത്തി… നേരെ അടുക്കളയിൽ ചെന്ന് രണ്ടുഗ്ലാസ് ചായ ഉണ്ടാക്കി…രണ്ടാൾക്കും അത് നൽകിയ ശേഷം വീടിനകത്തേക്ക് നടന്നു… പൂജാമുറിയുടെ വാതിലിനു നേരെ മുകളിൽ മോഹനന്റെ വലിയൊരു ഫോട്ടോ ഉണ്ടായിരുന്നു… കുറച്ചു നേരം അവൾ അതിൽ നോക്കി നിന്നു…. പിന്നെ നേരെ വിഷ്ണുവിന്റെ മുറിയിൽ പ്രവേശിച്ചു.. ഒരു മാറ്റവുമില്ല… എല്ലാം പഴയതു പോലെ…. പുറകിൽ ആരോ വന്നു നിൽക്കുന്നതറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കിയില്ല… അതാരാണെന്ന് അവൾക്ക് അറിയാമായിരുന്നു..

“താൻ വന്നതറിഞ്ഞ് നേരെ പ്രഭേട്ടന്റെ വീട്ടിലേക്ക് പോയി നോക്കി… അപ്പൊ ദേവുവാ പറഞ്ഞത് ഇങ്ങോട്ട് വന്നിട്ടുണ്ടെന്ന്…”

“മാഷ് എവിടെ പോയതാ…? ഇന്നലെ അവിടൊന്നും കണ്ടില്ലല്ലോ?”

അവൾ തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചു..

“എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ അമ്മ ഹോസ്പിറ്റലിലാണ് … ഇന്നലെ രാത്രി മുഴുവൻ ഞാൻ അവിടാരുന്നു..”

പിന്നെ ആ മുറിയിൽ മൗനം കനത്തു… ഒരുപാട് സംസാരിക്കാൻ തോന്നിയെങ്കിലും രണ്ടുപേർക്കും അതിന് കഴിഞ്ഞില്ല… വിഷ്ണു അവളെ തനിക്ക് അഭിമുഖമായി നിർത്തി…

“എന്നോട് ക്ഷമിക്ക് വൃന്ദാ…. അന്ന് ഞാൻ വളരെ ക്രൂരമായാണ് സംസാരിച്ചത്..”

അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി….

“ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത് മാഷേ..?. ഞാൻ കാരണം നികത്താനാവാത്ത നഷ്ടമല്ലേ മാഷിന് ഉണ്ടായത്?..’അതിന് പകരം എന്റെ ജീവൻ പോയാൽ മതിയായിരുന്നു…”

വിഷ്ണു അവളുടെ ചുണ്ടുകൾക്ക് മീതെ വിരൽ അമർത്തി…

“അച്ഛന്റേത് ഒരു അപകടമരണം ആയിരുന്നു….തന്റെ വീട്ടിൽ നിന്നും മനസ് വിഷമിച്ചാ ഇറങ്ങിയതെന്നത് സത്യം… പക്ഷേ അതുകൊണ്ട് ഒന്നുമല്ല ആക്സിഡന്റ് ഉണ്ടായത്….. ഇതൊക്കെ നിന്നോട് നേരിൽ പറയാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.. അച്ഛന്റെ മരണത്തോടെ അമ്മ തളർന്നു വീണു…. ഒരുപാട് കഷ്ടപ്പെട്ടിട്ടാ തിരിച്ചു കൊണ്ടുവന്നത്….എന്നാലും തന്റെ കാര്യങ്ങളൊക്കെ കൃത്യമായി അറിയുന്നുണ്ടായിരുന്നു..”

“അതെങ്ങനെ?”

“മാധവേട്ടൻ ഇവിടെ വന്നിരുന്നു… അദ്ദേഹമാ തന്റെ മൈൻഡ് ഓക്കേ ആകുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞത്…പിന്നെ ദിവസവും വിളിച്ച് തന്റെ കാര്യങ്ങൾ അറിയിക്കും… അതുപോലെ ദേവുവും പറയാറുണ്ട്…. “

അവൻ അവളെ നെഞ്ചോട്‌ ചേർത്തു പിടിച്ചു..തന്റെ നെഞ്ചിൽ ഇളം ചൂട് പടരുന്നത് വിഷ്ണു അറിഞ്ഞു… അവളിൽ അവശേഷിച്ച അവസാനതുള്ളി കണ്ണുനീരും പെയ്തിറങ്ങുകയാണെന്ന് അവന് തോന്നി…

“നിങ്ങൾ സംസാരിച്ചു കഴിഞ്ഞാൽ കല്യാണവീട്ടിലേക്ക് വന്നേക്ക്… ഞാനും രോഹിണിയും അവിടേക്ക് പോകുകയാ…”

പുറത്തു നിന്നും മാധവൻ വിളിച്ചു പറഞ്ഞു..
നേരം ഇഴഞ്ഞു നീങ്ങുകയാണ്…അവന്റെ ചുമലിലേക്ക് തല വച്ച് വൃന്ദ ബെഡിൽ ഇരുന്നു…

“വൃന്ദാ..” അവൻ സ്നേഹത്തോടെ വിളിച്ചു..

“ഉം…”

“എന്തേലും സംസാരിക്ക്?”

“ഒന്നുമില്ല…”

“പിന്നെ തനിക്കെന്താ വേണ്ടത്?”

“ഇവിടെ കിടക്കണം…” അവൾ വിഷ്ണുവിന്റെ മടിയിലേക്ക് ചൂണ്ടി.. അവൻ അവളെ അവിടേക്ക് ചായ്ച്ചു കിടത്തി… പിന്നെ മുടിയിഴകളിലൂടെ വിരലോടിച്ചു…

“ആക്സിഡന്റ് നടക്കുന്നതിനു കുറച്ചു മുൻപ് അച്ഛൻ എന്നെ വിളിച്ചപ്പോൾ പറഞ്ഞത് എന്തൊക്കെ സംഭവിച്ചാലും തന്നെ വിട്ടുകളയരുതെന്നാ….. വൃന്ദാ… തന്റെ മനസൊന്നു തണുക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇത്രയും നാൾ ഞാൻ…. ഇനി വയ്യ….”

വൃന്ദ അവന്റെ മുഖം പിടിച്ച് താഴ്ത്തി ചുംബിച്ചു…. തല ചരിച്ചു നോക്കിയപ്പോൾ പൂജമുറിയുടെ ചുവരിലെ മോഹനന്റെ ഫോട്ടോ അവൾക്ക് കാണാമായിരുന്നു…ആ മുഖത്ത് നേർത്തൊരു പുഞ്ചിരി വിരിയുന്നത് പോലെ അവൾക്ക് തോന്നി …… ആശ്വാസത്തോടെ അവൾ കണ്ണുകളടച്ച് കിടന്നു…..

(ശുഭം )

One comment

Leave a Reply

Your email address will not be published. Required fields are marked *