ഒളിച്ചോട്ടം ❤

ഒളിച്ചോട്ടം ❤

[player id=7611]

KARNNAN SURIYAPUTRAN

“ഒരു വഴി പറഞ്ഞുതാ മനുഷ്യാ…” ഞാൻ മാമന്റെ മുഖത്തേക്ക് പ്രത്യാശയോടെ നോക്കി…. പുള്ളി അവാർഡ് സിനിമകളിലെ നായകനെപ്പോലെ പുഴയുടെ അങ്ങേക്കരയിലേക്ക് നോക്കി നിൽക്കുകയാണ്….

“കുറേ നേരമായല്ലോ അങ്ങോട്ട് നോക്കി നിൽക്കുന്നു? അവിടെ നിങ്ങടെ മറ്റവളുണ്ടോ?”

എനിക്ക് ദേഷ്യം വന്നു.. ബാക്കിയുള്ളവർ ഇവിടെ ടെൻഷനടിച്ചു ഉരുകി തീരുകയാണ്…..മാമൻ എന്റെ നേരെ തിരിഞ്ഞു..

“അല്ല.. ഞാൻ പഴയ കാര്യങ്ങൾ ഓർക്കുകയായിരുന്നു..”

“എന്ത്?”

“നിന്റെ അമ്മയ്ക്കും എനിക്കും ഒരു അമ്മാവൻ ഉണ്ടായിരുന്നു…. അങ്ങേരെ ദൂരെ നിന്ന് കാണുമ്പോ തന്നെ ഞങ്ങളുടെ മുട്ട് കൂട്ടിയിടിക്കും. അമ്മാവൻ വീട്ടിലുള്ളപ്പോൾ ഒന്ന് തുമ്മാൻ പോലും പേടിയായിരുന്നു,. എന്തെങ്കിലും തെറ്റ്‌ ചെയ്‌താൽ പുളിങ്കമ്പ് കൊണ്ടുള്ള അടിയാ… ഹോ… അതിന്റെ പാടുകൾ ഇപ്പഴുമെന്റെ ചന്തിയിലുണ്ട്… ഒരുത്തിയെ പ്രേമിക്കുന്നു എന്നറിഞ്ഞപ്പോൾ ഓടിച്ചിട്ട്‌ അടിച്ചത് എന്റെ ഇരുപത്തി ഒന്നാമത്തെ വയസിലാ…..”

“അതൊക്കെ ഇപ്പോൾ എന്തിനാ പറയുന്നേ?”

“എടാ. ഞാനും നിന്റെ അമ്മാവനാ.. പേടിക്കണമെന്നൊന്നും പറയുന്നില്ല.. ആ സ്ഥാനവും മറന്നേക്ക്… പക്ഷേ എന്റെ പ്രായത്തെയെങ്കിലും ബഹുമാനിച്ചൂടെ?”

“അത് ഒന്നിച്ചു കള്ളുകുടിക്കുമ്പോഴും സകല കുരുത്തക്കേടിനും എന്നെ കൂട്ടു വിളിക്കുമ്പോഴും ഓർക്കണമായിരുന്നു…”

“അതുപോലെ ആണോടാ തെണ്ടീ ഇത്?.. ആലോചിക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുന്നു… അല്ലെങ്കിലേ നിന്റെ അച്ഛന് എന്നെയിപ്പോ കാണുമ്പോ കലിയിളകും..ഇതുകൂടി ആയാൽ പിന്നെ ഞാൻ നാടുവിട്ടു പോകേണ്ടി വരുമല്ലോ …”

പുള്ളിക്കാരൻ പറയുന്നതിലും കാര്യമില്ലാതില്ല… സാധാരണ എല്ലാവർക്കും ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടാവാറില്ലേ? നമ്മുടെ രഹസ്യങ്ങൾ എല്ലാം അറിയുന്ന ഒരാൾ?.. ഏത് പാതിരാത്രിയിലും നമുക്ക് വിശ്വസിച്ച് വിളിക്കാൻ പറ്റുന്ന ഒരാൾ?.. എനിക്ക് അത് ഇദ്ദേഹമാണ്.. എന്റെ അമ്മയുടെ അനിയൻ… സ്ഥാനം കൊണ്ട് അമ്മാവൻ ആണെങ്കിലും ഞങ്ങൾ ക്രൈം പാർട്നെഴ്സ് ആണ്…. ആ ഒരൊറ്റ കാരണം കൊണ്ട് അച്ഛന്റെ നോട്ടപ്പുള്ളി ആണ് മാമൻ….. എന്നെ ചീത്തയാക്കുന്നത് മാമനാണെന്ന് അച്ഛനും, മാമനെ ചീത്തയാക്കുന്നത് ഞാനാണെന്ന് അമ്മയും എപ്പോഴും പറയും…

“ലോകത്ത് എന്തോരം പെൺകുട്ടികൾ ഉണ്ട്.. എന്നിട്ടും നിനക്ക് പ്രേമിക്കാൻ സുകുവേട്ടന്റെ മോളെ മാത്രമേ കിട്ടിയുള്ളോ? .. ഒരിക്കലും നടക്കില്ല…അവളെ മറന്നേക്ക്… ആ വിഷമം മാറ്റാൻ മൂന്ന് പെഗ് എന്റെ കാശിന് വാങ്ങി തരാം… അത്രയേ എന്നെക്കൊണ്ട് ചെയ്യാൻ പറ്റൂ…”

“മാമാ….” ഞാൻ ദയനീയമായി വിളിച്ചു..

“എന്ത് കോമൻ…? എടാ നിന്റെ അച്ഛൻ രാമകൃഷ്ണന്റെ ചങ്കായിരുന്നു ഒരുകാലത്ത് ഈ സുകുമാരൻ…. അവരു തമ്മിൽ മിണ്ടാതായിട്ട് എത്ര വർഷം ആയെന്നറിയോ?… നിന്റെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിക്ക് ഒളിച്ചോടി കല്യാണം കഴിക്കാൻ സുകുവേട്ടന്റെ അനിയത്തി പ്രമീള കൂട്ടു നിന്നു എന്നതായിരുന്നു ഉടക്കിനു കാരണം… വാക്കേറ്റം ഒടുവിൽ കയ്യാങ്കളി ആയി…. അന്ന് രാത്രി സുകുവേട്ടന്റെ അച്ഛനെ ആരോ ഇരുട്ടടി അടിച്ചു.. അത് നിന്റെ അച്ഛൻ ചെയ്യിച്ചതാണെന്നാ നാട്ടുകാര് മുഴുവൻ പറഞ്ഞത്…. ആത്മമിത്രങ്ങൾ ആയ രണ്ടാളും അന്ന് തൊട്ട് പിണങ്ങി… എല്ലാം ഒരു തൊലിഞ്ഞ പ്രണയം കാരണം…. അതിന് ശേഷം നിന്റെ അച്ഛന് പ്രേമം എന്ന വാക്ക് പോലും ഇഷ്ടമല്ല…. അങ്ങനൊരാൾ ശത്രുവിന്റെ മോളെ സ്വന്തം മോൻ പ്രേമിക്കുന്നത് സഹിക്കുമോ?..”

“ശ്ശെടാ… പണ്ടങ്ങനെ എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് വച്ച് ഞങ്ങളുടെ ജീവിതം എന്തിനാ നശിപ്പിക്കുന്നെ? എനിക്ക് ശരണ്യ ഇല്ലാതെ പറ്റില്ല…. പ്ലീസ് ഒരു വഴി പറ…”

മാമൻ എന്നെ വീണ്ടും അടിമുടി നോക്കി..

“ഉരുളി കമഴ്ത്തി ഉണ്ടായ കുഞ്ഞാ നീ.. ഇപ്പോ തോന്നുന്നു ആ ഉരുളി വല്ല പായസവും ഉണ്ടാക്കാൻ എടുത്താൽ മതിയെന്ന്…”

“മാമാ നാളെ അവളുടെ വിവാഹനിശ്ചയമാണ്… അതിനുള്ളിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവള് പോയി ട്രെയിനിന് തലവയ്ക്കും…”

“ഈ കുഗ്രാമത്തിൽ എവിടാ ട്രെയിൻ?.. റയിൽവെ ട്രാക്ക് കാണണമെങ്കിൽ തന്നെ രാത്രി ഏഴു മുപ്പതിന്റെ ലാസ്റ്റ് ബസിനു ടൗണിലേക്ക് പോണം….വീടിന്റെ മുന്നിൽ ഉണക്കാനിട്ട തുണി എടുക്കുമ്പോ വാഴയില അനങ്ങുന്നത് കണ്ട് പേടിച്ചു ബോധം കെട്ടുവീണവളാ നിന്റെ കാമുകി..അതോണ്ട് ടെൻഷൻ വേണ്ട….”

“തമാശ ആസ്വദിക്കാനുള്ള അവസ്ഥയിലല്ല ഞാൻ…സ്നേഹിക്കുന്നവരുടെ വേദന എന്താണെന്ന് നിങ്ങൾക്കറിയില്ല… ആയകാലത്ത് പെണ്ണുകെട്ടാത്തതിന്റെയാ… “

“അതിലും വേദനയുണ്ടാവും ഞാനിതിനു കൂട്ട് നിന്ന് നിന്റെ അച്ഛന്റെ തല്ല് കിട്ടുമ്പോ…. എടാ അങ്ങേർക്ക് ഞാൻ അളിയനല്ല അനിയൻ തന്നെയാ…. പിന്നെ ആയകാലത്ത് പെണ്ണുകെട്ടാത്ത കാര്യം… അത് ഉള്ളതാ….പണ്ട് ഞാനും പ്രേമിച്ചിരുന്നു….. ലോകത്തിലെ ഏറ്റവും മനോഹരമായ വികാരം പ്രണയം ആണെന്ന് ഞാനും പാടി നടന്നിട്ടുണ്ട്… അവസാനം അവളേം എന്റെ കൂട്ടുകാരനെയും കശുമാവിൻ തോട്ടത്തിൽ നിന്ന് നാട്ടുകാർ ഉടുതുണി ഇല്ലാതെ പിടിച്ചപ്പോൾ തീർന്നു എല്ലാം…. അതിന് ശേഷം ആ പൂതി ഉണ്ടായിട്ടില്ല…”

“ഉവ്വ… എന്നിട്ടാണ് ജാനകിച്ചേച്ചിയുടെ വീടിനു മുന്നിൽ എത്തുമ്പോ മാത്രം മാമനു ഒരു കളിയും ചിരിയും….”

“അനാവശ്യം പറഞ്ഞാൽ അടിച്ചു നിന്റെ കരണം പുകയ്ക്കും…”

മാമൻ വിരൽ ചൂണ്ടി..

“അവളുടെ ഭർത്താവ് മരിച്ചിട്ട് വർഷങ്ങളായി.. ഇന്നുവരെ ചീത്തപ്പേര് കേൾപ്പിക്കാതെ ജീവിക്കുന്ന ഒരു പാവമാ അത്….”

മാമൻ പുഴക്കരയിൽ നിലത്തു കിടന്ന തെങ്ങിൻ തടിയിൽ ഇരുന്നു…

“നിനക്കിപ്പോ എന്താ വേണ്ടത്? അത് പറ..”

“എനിക്ക് ശരണ്യയെ കെട്ടണം… ഇന്ന് രാത്രി ഞാൻ വിളിച്ചാൽ അവളിറങ്ങി വരും…പുലർച്ചെയുള്ള ട്രെയിനിനു നേരെ തിരുവനന്തപുരത്തേക്ക് പോകും.. അവിടെ കൂട്ടുകാരന്റെ വീടുണ്ട്… താലി കെട്ടാനുള്ള ഏർപ്പാട് ഒക്കെ അവൻ ചെയ്തു തരും… കുറച്ചു ദിവസം അവിടെ താമസിച്ച ശേഷം നേരെ ചെന്നൈയിലേക്ക്… ഓഫീസിനടുത്ത് ഇച്ചിരി സൗകര്യമുള്ള ഫ്ലാറ്റ് നോക്കുന്നുണ്ട്….”

“ആഹാ എല്ലാ പ്ലാനും ഓക്കേ ആണല്ലോ… അല്ല, ഒരു സംശയം ചോദിച്ചോട്ടെ.. കല്യാണത്തിന് തന്തേം തള്ളേം ഒന്നും വേണ്ടേ?.. ഈ നാട്ടിൻപുറത്ത് അങ്ങനൊക്കെ ചില പതിവുണ്ട്… നാലാളെ വിളിച്ച് ഭക്ഷണമൊക്കെ കൊടുത്ത് പെണ്ണിന്റെ അച്ഛൻ ചെറുക്കന് കൈ പിടിച്ചു കൊടുക്കുന്നതൊക്കെ….. ഇനി തിരുവനന്തപുരത്തേ കൂട്ടുകാരൻ വേറെ അച്ഛനേം അമ്മയെയും ഏർപ്പാട് ആക്കിയിട്ടുണ്ടോ?”

ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.. ചെയ്യാൻ പോകുന്നത് തെറ്റാണെന്നറിയാം…മുന്നിൽ വേറൊരു മാർഗവും തെളിയുന്നില്ല… കുന്നുമ്മൽ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയ ഇഷ്ടമാണ് ഞാനും ശരണ്യയും തമ്മിൽ…ഞങ്ങൾ വളരുന്തോറും ആ ബന്ധവും വളർന്നു… ഒരേ നാട്ടുകാർ ആണെന്നതും കുടുംബങ്ങൾ തമ്മിൽ ശത്രുതയിൽ ആണെന്നതും ഒന്നും ഞങ്ങൾ പ്രശ്നമാക്കിയില്ല…. ഞാൻ ഒരു അഡ്വർടൈസിങ് കമ്പനിയിൽ ജോലി കിട്ടി ചെന്നൈയിൽ പോയ ശേഷവും പ്രണയം കൂടുതൽ ദൃഢമായതല്ലാതെ കുറഞ്ഞില്ല.. ശരണ്യ അടുത്തുള്ള ടൗണിൽ ലാബ്ടെക്നീഷ്യനാണ്….. എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയുമാണ് താമസം.. തൊട്ടടുത്തുള്ള അമ്മയുടെ തറവാട്ടിൽ മാമൻ തനിച്ചും… അച്ഛന് നാട്ടിൽ തന്നെ ചായക്കട ഉണ്ട്…. മാമൻ ലോറി ഡ്രൈവർ ആണ്…. പുള്ളി ഉറങ്ങാൻ മാത്രമേ തറവാട്ടിലേക്ക് പോകൂ… ഭക്ഷണവും മറ്റുമെല്ലാം ഞങ്ങളുടെ വീട്ടിൽ നിന്ന് തന്നെയാണ്.. അത് അച്ഛന്റെ ആജ്ഞയാണ്… മാമനെ സ്വന്തം അനിയനായിട്ടാണ് അച്ഛൻ കാണുന്നത്.. അതുകൊണ്ട് തന്നെ ശക്തമായ നിയന്ത്രണങ്ങളും അത് തെറ്റിച്ചാൽ ശിക്ഷകളും എനിക്ക് കിട്ടുന്നത് പോലെ മാമനും കിട്ടാറുണ്ട്…ദേഷ്യം വന്നാൽ കണ്ണുകാണാത്ത സ്വഭാവക്കാരൻ ആണ് അച്ഛൻ…
അച്ഛന്റെ ഫോട്ടോ കോപ്പി ആണ് ശരണ്യയുടെ അച്ഛൻ സുകുമാരനും… ആള് കള്ളുചെത്ത് തൊഴിലാളിയാണ്…നല്ല ആരോഗ്യം.. ആ തഴമ്പുള്ള കൈ കൊണ്ട് ഒന്ന് കിട്ടിയാൽ ഞാൻ തീരുമെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ട് ഇത്രയും വർഷങ്ങളായി ഞങ്ങളുടെ ബന്ധം മൂന്നാമതൊരാൾ അറിയാതെ ഒളിച്ചു വച്ചു… നിഴലുപോലെ കൂടെ നടക്കുന്ന മാമനോടും പറഞ്ഞില്ലായിരുന്നു… പക്ഷേ ഇപ്പൊൾ ആകെ കുരുങ്ങി.. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ആലോചന വന്നപ്പോൾ ശരണ്യയുടെ വീട്ടുകാർ അത് ഉറപ്പിച്ചു.. നാളെ നിശ്ചയം ആണ്…. അവൾ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വീട്ടിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും പേടി കാരണം പാളിപ്പോയി.. സംഗതി അറിഞ്ഞപ്പോൾ ഞാൻ ചെന്നൈയിൽ നിന്നും വന്നതാണ്… ഇനിയും വൈകിയാൽ അവളെ എനിക്ക് നഷ്ടപ്പെടും….

എന്റെ മുഖഭാവം കണ്ടിട്ടാവണം മാമൻ എഴുന്നേറ്റ് അടുത്ത് വന്ന് തോളിൽ കൈ വച്ചു..

“വിഷമിപ്പിക്കാൻ പറഞ്ഞതല്ല… ഇന്നുവരെ നിന്റെ ഒരാഗ്രഹത്തിനും ഞാൻ എതിരു നിന്നിട്ടില്ല എന്നറിയാല്ലോ.. പക്ഷേ എടാ ഇത് ശരിയാവില്ല… രണ്ടു വീട്ടുകാർ തമ്മിൽ വീണ്ടും വലിയ വഴക്കാകും…. ചിലപ്പോൾ വെട്ടും കുത്തും വരെ നടക്കും കാരണം നിന്റെ അച്ഛനും അമ്മയ്ക്കും ഉള്ളത് പോലെ തന്നെ സുകുവേട്ടനും ആകെയുള്ള മോളാ ശരണ്യ….മൂപ്പര് പടയും കൂട്ടി നിന്റെ വീട്ടിൽ വരും….പോരാഞ്ഞിട്ട് അങ്ങേരും നിന്റെ അച്ഛനും രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയുടെ അനുഭാവികളും ആണ്… എല്ലാം കൈവിട്ടു പോയേക്കാം…. കഴിഞ്ഞ ഹർത്താലിനു രണ്ട് പാർട്ടിക്കാരും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ ഇനിയും അടങ്ങിയിട്ടില്ല.. ഒരു കാരണം കിട്ടാൻ കാത്തു നില്കുകയാ അവന്മാർ… നിങ്ങള് രണ്ടാളും കാരണം ഈ നാട് കത്തും…”

“ശരി ഞങ്ങൾ പിരിഞ്ഞാൽ ഈ നാട് നന്നാവുമോ? ഞാനില്ലാതെ അവൾക്കൊരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല… ഞാൻ വിളിക്കാൻ വരുന്നതും നോക്കി ഇരിക്കുന്ന അവളോട് നമുക്ക് വീട്ടുകാർക്കും പാർട്ടിക്കാർക്കും വേണ്ടി പിരിയാം എന്ന് ഞാനെങ്ങനെ പറയും?..”

“ഇതൊക്കെ ആദ്യമേ ആലോചിക്കണമായിരുന്നെടാ…” മാമൻ ശബ്ദമുയർത്തി….

“നീ ഏതേലും തമിഴത്തിയെ കെട്ടി കൊണ്ടുവന്നാൽ ചിലപ്പോൾ നിന്റെ അച്ഛൻ സമ്മതിച്ചേനെ…ഇതൊരിക്കലും സമ്മതിക്കില്ല.. അതുപോലെ തന്നെ സുകുവേട്ടനും.. അയാളാ പെണ്ണിനെ വെട്ടിക്കൊന്ന് തെങ്ങിന് വളമായി ഇട്ടാലും നിനക്ക് തരില്ല…. നിനക്കീ ബന്ധത്തെ പറ്റി എന്നോടെങ്കിലും മുൻപ് പറഞ്ഞൂടായിരുന്നോ?”

“പറഞ്ഞിരുന്നെങ്കിൽ?”

“ഞാൻ എന്തേലും പാര പണിത് നിന്നേം അവളേം പിരിച്ചേനെ…..”

“ദുഷ്ടാ…”

മാമൻ വീണ്ടും ഇരുന്നു… ചുറ്റും ഇരുൾ പടർന്നു കഴിഞ്ഞു… പുഴയിൽ ഇടയ്ക്ക് മീനുകൾ തുള്ളുന്ന ശബ്ദം കേൾക്കാം… ഫോൺ ഇടതടവില്ലാതെ വൈബ്രേറ്റ് ചെയ്യുന്നുണ്ട്… ശരണ്യ വിളിക്കുകയാണ്‌.. എന്ത് മറുപടി കൊടുക്കും എന്നറിയില്ല… എനിക്ക് പുഴയിലേക്ക് എടുത്തു ചാടി എങ്ങോട്ടെങ്കിലും നീന്തി പോകാൻ തോന്നി…

” ട്രെയിന് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ടോ? “

കുറേ നേരത്തേ ആലോചനയ്ക്ക് ശേഷം മാമൻ ചോദിച്ചു.. ഞാൻ ഒന്ന് മൂളി..

“ശരി… ഞാൻ നിന്റെ കാറും കൊണ്ട് ഡാമിന്റെ അടുത്ത് നിൽക്കാം… എന്തായാലും ട്രെയിൻ വേണ്ട… സേഫ് അല്ല…”
കാര്യം മനസിലാകാതെ ഞാൻ മിഴിച്ചു നിന്നു..

“എടാ പുല്ലേ തിരുവനന്തപുരത്ത് ഞാൻ കാറിൽ കൊണ്ടു വിടാം… ബാക്കി നീ എന്തെങ്കിലും കാണിക്ക്…”

ഞാൻ സന്തോഷത്തോടെ ഓടിച്ചെന്ന് മാമനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു..

“താങ്ക്സ് മാമാ… കുറേ കരഞ്ഞു കാലു പിടിച്ചാൽ റെയിൽവേ സ്റ്റേഷനിൽ വരെ കൊണ്ടു വിടും എന്നേ പ്രതീക്ഷിച്ചുള്ളൂ… ഇത്രയും സ്നേഹം ഉണ്ടല്ലേ…”

“പിന്നേ കോപ്പാണ്…” മാമൻ എന്നെ തള്ളി മാറ്റി…

“ഇവിടെ നിന്നാൽ ഒന്നുകിൽ നിന്റെ അച്ഛൻ, അല്ലെങ്കിൽ സുകുവേട്ടൻ… അതുമല്ലെങ്കിൽ പാർട്ടിക്കാർ… ആരുടെ കൈ കൊണ്ടെങ്കിലും ഞാൻ ചാകും…. ഈ പാപത്തിന് കൂട്ട് നില്കുന്നതല്ലേ, സകല ക്ഷേത്രങ്ങളിലും കയറിഇറങ്ങണം….”

മാമൻ എഴുന്നേറ്റു.. എന്നെയും പിടിച്ചെഴുന്നേൽപ്പിച്ചു…

“ഇവിടുത്തെ പ്രശ്നങ്ങൾ ഒന്നൊതുങ്ങിയാൽ നീ അവളെയും കൂട്ടി വന്ന് രണ്ടു വീട്ടുകാരുടെയും കാലിൽ വീണു മാപ്പ് പറഞ്ഞേക്കണം… നിങ്ങൾക്ക് ഒരു കുറവും വരാതെയാ അവർ വളർത്തിയത്..അങ്ങാനുള്ളവരുടെ ശാപം വാങ്ങിയാൽ എവിടെ പോയാലും ഗതി പിടിക്കില്ല… ചിലപ്പോൾ ദേഷ്യപ്പെടുമായിരിക്കും.. അല്ലെങ്കിൽ തല്ലും. സാരമില്ല… സ്വന്തം മാതാപിതാക്കൾ അല്ലേ….?”

ഞാൻ തലയാട്ടി..

“ശരി… അവളെ വിളിച്ച് ഒരു പന്ത്രണ്ട് മണിയാകുമ്പോ പുറത്തിറങ്ങാൻ പറ… എന്നിട്ട് നീ അവളെയും കൊണ്ട് ഡാമിന്റെ അടുത്തേക് വാ… വയലിന്റെ കരയിലൂടെ വന്നാൽ മതി…. സൂക്ഷിക്കണം…. ഞാൻ കുറച്ചു കഴിഞ്ഞ് വീട്ടിൽ ചെന്ന് നിന്റെ കാറെടുക്കും….അതിന് മുൻപ് നിനക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ ആരും കാണാതെ അതിൽ എടുത്തു വച്ചേക്ക്… നിന്റെ അച്ഛൻ കടയടച്ച് വരുന്നതിന് മുൻപ് ഞാൻ അവിടുന്ന് മുങ്ങും… മുന്നിൽ നില്കാൻ എനിക്ക് വയ്യ.. നെറികേടാ ഞാൻ കാണിക്കാൻ പോകുന്നത്…”

മാമൻ നടക്കാൻ തുടങ്ങി…

“മാമാ..” ഞാൻ വിളിക്കുന്നത് കേട്ട് മാമൻ തിരിഞ്ഞു..

“എന്താടാ?”

“എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ?”

“എന്തിന്?” മാമൻ പുഞ്ചിരിച്ചു..

“പ്രണയിച്ച പെണ്ണിനെ കാര്യം കഴിഞ്ഞ ശേഷം ഉപേക്ഷിക്കുന്ന ഒരുപാട് പേര് ഇന്നത്തെ കാലത്തുണ്ട്… അതുപോലെ സ്നേഹിച്ച പുരുഷനെ വേറെ നല്ല ആലോചന വരുമ്പോൾ ഒഴിവാക്കി പോകുന്ന പെൺകുട്ടികളും… നിങ്ങൾ ഒരുമിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്.. പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിക്കും.. സാരമില്ല…. നീയും അവളും സന്തോഷമായി ജീവിക്കുന്നത് കാണുമ്പോൾ എല്ലാം മാറുമായിരിക്കും….”

അതേ പുഞ്ചിരിയോടെ മാമൻ തെങ്ങും തോപ്പിലൂടെ നടന്നകലുന്നത് ഞാൻ നോക്കി നിന്നു…പാവം…. ഞങ്ങൾ പോയാൽ എല്ലാവരും ചേർന്ന് കൊത്തി വലിക്കും… കാരണം എനിക്ക് ഈ നാട്ടിൽ ആകെയുള്ള സുഹൃത്ത് മാമനാണെന്ന് എല്ലാർക്കും അറിയാം… ഞാൻ മൊബൈൽ എടുത്ത് ശരണ്യയെ വിളിച്ചു.. ഒറ്റ ബെല്ലിന് അവൾ കാൾ അറ്റൻഡ് ചെയ്തു…

“വരുണേട്ടാ .. എപ്പോ വരും?” പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യം കേട്ടപ്പോൾ ആ അവസ്ഥയിലും എനിക്ക് ചിരി വന്നു…

“നിനക്ക് ഒളിച്ചോടാൻ മുട്ടി നിൽക്കുവാണോടീ?”

“ദേ…. ഞാനിവിടെ മുള്ളിന്റെ മുകളിലാ… ടെൻഷൻകാരണം ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങാനുള്ള സമയം കിട്ടുന്നില്ല… നാളെ നിശ്ചയത്തിന് ഇരുന്നൂറ് ആളുടെ പരിപാടിയാ… സദ്യയ്ക്കുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങി…”

“നിന്റെ അച്ഛന്റെ കാശ് വേസ്റ്റ് ആകുമല്ലോ…?”

“ങേ,. മാമൻ സമ്മതിച്ചോ..?”

“ഉം…. നീ പന്ത്രണ്ട് മണി ആകുമ്പോ പുറകിലെ വഴിയിലേക്ക് വാ.. ഞാനവിടുണ്ടാകും…”

“ആരെങ്കിലും കണ്ടാലോ? എനിക്കിപ്പോ വിറയ്ക്കാൻ തുടങ്ങി…”

“ആരും കാണാതെ നിന്നെ തോളത്തിരുത്തി പറന്നു പോകാൻ ഞാൻ മായാവിയോ ഡിങ്കനോ ഒന്നുമല്ലല്ലോ…എന്തും നേരിടാനുള്ള ധൈര്യം വേണം…”

“ഉം…”

അവളുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാവുന്നതേ ഉളളൂ…

“സച്ചൂ…” ഞാൻ സ്നേഹത്തോടെ വിളിച്ചു… ആ പേര് വിളിക്കുന്നത് അവളുടെ അച്ഛനും അമ്മയും ഞാനും മാത്രമാണ്…

“എന്തോ….”

“ടെൻഷനടിക്കേണ്ട… ഇന്നത്തെ ഒരു രാത്രി കഴിഞ്ഞു കിട്ടിയാൽ നമ്മളേ ആർക്കും പിരിക്കാനാവില്ല… ഇത്രയും വർഷങ്ങളായി കണ്ട സ്വപ്നം ഫലിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേയുള്ളൂ…”

“ഉം…”

“ഞാൻ വീട്ടിൽ പോകുവാ….നിന്റെ കയ്യിൽ കാശ് വല്ലതും ഉണ്ടോടീ?”

“ചില്ലറ വല്ലതും കാണും…”

“അത് മതി… പോകുന്ന വഴിക്ക് കപ്പലണ്ടി വാങ്ങിക്കാം… ഉറക്കം വരില്ല…. എടീ കിളിപോയവളേ… എത്ര ഉണ്ടാകുമെന്ന് കൃത്യം പറ… കാർ എടുത്തതിന് ശേഷം ഞാനാകെ ടൈറ്റിലാ… ഇനി ശമ്പളം കിട്ടുന്നത് വരെ പിടിച്ചു നിൽക്കണം…”

പുതിയ കാർ വാങ്ങിയിട്ട് ഒരുമാസം പോലുമായിട്ടില്ല… പണ്ടുമുതലേ ഉള്ള സ്വപ്നം ആണ് സ്വന്തം കാർ… വാങ്ങിയിട്ട് മര്യാദയ്ക്ക് ഓടിച്ചിട്ടുമില്ല….അതിലാണ് ഒളിച്ചോടാൻ പോകുന്നത്… ഒരു അത്യാവശ്യം വന്നപ്പോൾ ഉപകരിച്ചു….

“കാശ് കുറച്ച് എന്റെ അകൗണ്ടിൽ ഉണ്ട്… പിന്നേ ഫ്രെണ്ട്സിനോടും വാങ്ങാം.. അതോർത്ത് വരുണേട്ടൻ വിഷമിക്കണ്ട…”

“എന്നാൽ നീ വച്ചോ… ഞാൻ എത്താറാവുമ്പോ മെസ്സേജ് ഇടാം…”

“വരുണേട്ടാ..”

“എന്താടീ?”

“സൂക്ഷിച്ചു വാ.. അച്ഛന്റെ കണ്ണിൽ പെട്ടേക്കല്ലേ…”

പണ്ടാരമടങ്ങാൻ… ഞാൻ അവളുടെ അച്ഛന്റെ മുഖം മറക്കാൻ ശ്രമിക്കുകയായിരുന്നു…… ഉള്ള ധൈര്യം പോയെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല…

“നീ പേടിക്കണ്ട… ഒന്നും സംഭവിക്കില്ല..” അത്രയും പറഞ്ഞ് ഞാൻ വേഗത്തിൽ വീട്ടിലേക്ക് നടന്നു… അക്കരെ ഏതോ അമ്പലത്തിൽ വെടിക്കെട്ട് നടക്കുന്നുണ്ട്ഒന്നുകൂടി കാതോർത്തപ്പോൾ വെടിക്കെട്ടല്ല… എന്റെ ഹൃദയമിടിക്കുന്ന ശബ്ദമാണ്… പ്രണയത്തിന്റെ മൂർത്തീഭാവമായ ശ്രീകൃഷ്ണനിൽ തുടങ്ങി യേശുദേവനെയും അള്ളാഹുവിനെയും വരെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഞാൻ വീട്ടിലെത്തി…..

“അമ്മേ…” ടെൻഷൻ കാരണം വിളി പിച്ചക്കാരെ പോലെ ആയിപ്പോയി…വെറൈറ്റി സൗണ്ട് കേട്ടിട്ടാവണം അമ്മ അടുക്കളയിൽ നിന്ന് ഓടിയെത്തി..

“എന്താടാ? എന്തുപറ്റി? ബാബു എവിടെ?”

അമ്മ ഒറ്റ ശ്വാസത്തിൽ ചോദിച്ചു…

“മാമനെ ഞാൻ കണ്ടിട്ടില്ല… ഇങ്ങോട്ട് വന്നില്ലേ?”

“സമാധാനമായി… നിന്റെ വിളി കേട്ടപ്പോൾ ഞാൻ കരുതി നിനക്കോ ബാബുവിനോ നാട്ടുകാരുടെ കയ്യിൽ നിന്ന് തല്ലു കിട്ടിയെന്ന്…”

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിക്ക് അപകടം മുൻകൂട്ടി കാണാനുള്ള ശക്തിയും ഉണ്ട്… പ്ലാൻ എവിടെങ്കിലും ചീറ്റിയാൽ അമ്മ ഇപ്പൊ പറഞ്ഞന്നത് സംഭവിക്കും…

“നീ എവിടെയായിരുന്നു?”

“ഞാൻ…ഞാനൊരാളെ കാണാൻ..”

എനിക്ക് വാക്കുകളൊന്നും കിട്ടിയില്ല…

“വിശക്കുന്നു.. കഴിക്കാനെന്തെങ്കിലും താ..”

“അഞ്ച് മിനിറ്റ് ഇരിക്ക്… മീൻ വറുത്തത് കൂടി തയ്യാറാവട്ടെ…”

അമ്മ അടുക്കളയിലേക്ക് തിരിച്ചു പോയപ്പോൾ ഞാനൊന്ന് ശ്വാസം ആഞ്ഞു വലിച്ചു… പിന്നെ എന്റെ മുറിയിലേക്ക് ഓടി. കയ്യിൽ കിട്ടിയ ഡ്രസും മറ്റു സാധനങ്ങളും എല്ലാം ഒരു ബാഗിൽ കുത്തി നിറച്ച് മുറ്റത്തിറങ്ങി കാറിന്റെ പിൻസീറ്റിൽ വച്ചു..അതിന് ശേഷം വീണ്ടും ലീവിങ് റൂമിൽ ചെന്നിരുന്നു….

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് മാമൻ കയറി വന്നത്..

“ആഹാ നീയിവിടെ ഉണ്ടായിരുന്നോടാ?” ഒന്നുമറിയാത്ത മട്ടിലുള്ള ചോദ്യം..

“ഉവ്… അമ്മേ ദേ മാമൻ വന്നു.. ഒരു പ്ളേറ്റ് എടുത്തോ..”

“ഏയ്‌.. സമയമില്ല. എനിക്ക് നിന്റെ കാറൊന്ന് വേണം..അത്യാവശ്യമാ…”

അമ്മയെ കേൾപ്പിക്കാൻ വേണ്ടി ഉറക്കെയാണ് സംസാരം…

“എങ്ങോട്ട് പോകാനാ ബാബൂ?” അമ്മ വിളിച്ചു ചോദിച്ചു..

“എയർപോർട്ടിൽ…..എന്റെയൊരു ഫ്രണ്ട് വരുന്നുണ്ട്..വേറെ വണ്ടി ഏല്പിച്ചതാ.. അതിനെന്തോ തകരാറ്..”

“കഴിച്ചിട്ട് പോടാ…”

“വേണ്ട ചേച്ചീ…. ഇപ്പൊ തന്നെ വൈകി..”

ചുമരിൽ കൊളുത്തിയിട്ട കാർ കീയും എടുത്ത് എന്നെ നോക്കാതെ മാമൻ പുറത്തേക്ക് നടന്നു.. കാർ സ്റ്റാർട്ട്‌ ആകുന്നതിന്റെയും അകന്നു പോകുന്നതിന്റെയും ശബ്ദം കേട്ടു… നല്ല വിശപ്പുണ്ടെങ്കിലും എനിക്ക് ആഹാരം ഇറങ്ങിയില്ല…ഞാൻ എഴുന്നേറ്റു..

“നീയൊന്നും കഴിച്ചില്ലല്ലോ…?” അമ്മ അത്ഭുതത്തോടെ ചോദിച്ചു..

“മതി… “

“എന്താടാ മുഖമൊക്കെ വല്ലാതെ? പനിക്കുന്നുണ്ടോ?”

അമ്മ അടുത്ത് വന്ന് നെറ്റി തൊട്ടു നോക്കവേ ഒരു കരച്ചിൽ തികട്ടി വരുന്നത് ഞാനറിഞ്ഞു…

“ഒന്നുമില്ല… ഞാനൊന്ന് കിടക്കട്ടെ… ഉറക്കം വരുന്നു…”

“നാട് നീളെ തെണ്ടി നടന്നിട്ടാ… ലീവിന് വന്നാൽ ഒരു മിനിറ്റ് പോലും വീട്ടിൽ ഇരിക്കില്ലല്ലോ…. എത്രയും പെട്ടെന്ന് നിന്നെക്കൊണ്ട് ഒരു പെണ്ണ് കെട്ടിക്കണം… എന്നാലേ കുട്ടിക്കളി മാറൂ..”

ഇനിയവിടെ നിന്നാൽ അമ്മയുടെ കാലിൽ വീണു പൊട്ടിക്കരഞ്ഞു പോകുമെന്ന് തോന്നിയപ്പോൾ ഞാൻ വേഗം എന്റെ റൂമിലേക്ക് നടന്നു..അലമാരയുടെ കണ്ണാടിയിൽ കാണുന്ന രൂപം എന്റെയല്ല..രണ്ടു കുടുംബങ്ങളുടെ സ്വസ്ഥത നശിപ്പിക്കാൻ പോകുന്ന ചെകുത്താനാണ്…. ഞാൻ കട്ടിലിലിരുന്നു മുടി പിടിച്ചു വലിച്ചു…മനസ് കലങ്ങി മറിയുന്നു…. ഇന്ന് രാത്രി ഞാൻ പോയില്ലെങ്കിൽ ശരണ്യ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് നൂറുശതമാനം ഉറപ്പാണ്.. കാരണം എന്നെ നഷ്ടപ്പെടുന്നത് മാത്രം അവൾ സഹിക്കില്ല….
ഞാൻ കിടന്ന് ബെഡ്ഷീറ്റ് തലവഴി ഇട്ട് കണ്ണടച്ചു….

ആരോ ദേഹത്ത് തൊട്ടതറിഞ്ഞ് കണ്ണു തുറന്നു നോക്കി.. അച്ഛൻ…. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു..

“വേണ്ട.. കിടന്നോ…” അച്ഛൻ തടഞ്ഞു..

“നിനക്ക് വയ്യെന്ന് അമ്മ പറഞ്ഞു?.. ആശുപത്രിയിൽ പോണോടാ?”

“വേണ്ട….”

“ദാ മേശപ്പുറത്ത് ചൂടുവെള്ളം വച്ചിട്ടുണ്ട്.. കുറച്ചു ദിവസം നന്നായി റസ്റ്റ്‌ എടുത്തിട്ട് ചെന്നൈയിലേക്ക് പോയാൽ മതി…”

ഞാൻ തലയാട്ടി.. ലൈറ്റ് ഓഫ് ചെയ്ത് അച്ഛൻ പുറത്തിറങ്ങി വാതിൽ ചാരി.. ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… സ്നേഹവും ദേഷ്യത്തിൽ പൊതിഞ്ഞ് തരുന്ന ഒരാളാണ് അച്ഛൻ.. ഒരുപാട് തല്ലിയിട്ടുണ്ട്.. വഴക്ക് പറഞ്ഞിട്ടുണ്ട്.. പക്ഷേ രാത്രിയിൽ എന്നും ഞാൻ വല്ലതും കഴിച്ചോ എന്ന് ഉറപ്പിക്കാതെ അച്ഛൻ ആഹാരം കഴിക്കാറില്ല…. ഇവരെയൊക്കെ വേദനിപ്പിച്ചിട്ട് എനിക്ക് സമാധാനമായി ജീവിക്കാൻ കഴിയുമോ? ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇപ്പോൾ തന്നെ ചെന്നൈയിലേക്ക് തിരിച്ചു പോയാലോ എന്ന ചിന്ത മനസിലെത്തിയ അടുത്ത നിമിഷം മരക്കൊമ്പിൽ തൂങ്ങിയാടുന്ന ശരണ്യയുടെ രൂപവും തെളിഞ്ഞു…. എന്നെ സ്നേഹിച്ചു എന്നൊരു തെറ്റ്‌ മാത്രമേ ആ പെൺകുട്ടി ചെയ്തിട്ടുള്ളൂ… അവളെ ഉപേക്ഷിക്കുന്നത് അതിലും വലിയ പാപമാണ്… ഒടുവിൽ നേരത്തേ തീരുമാനിച്ചത് തന്നെ നടപ്പിലാക്കാൻ ഞാൻ ഉറപ്പിച്ചു… സമയം ഇഴഞ്ഞു നീങ്ങുകയാണ്… അച്ഛനും അമ്മയും എല്ലാം ഉറങ്ങിക്കഴിഞ്ഞു…. ഞാൻ ആദ്യം മാമന്റെ നമ്പറിൽ വിളിച്ചു..

“എന്തായെടാ?”

“ഞാൻ ഇറങ്ങുകയാ…”

“ശരി.. ഫോൺ സൈലന്റ് ആക്കാൻ മറക്കരുത്.. നിന്റെ ആ റിങ്ടോൺ കേട്ടാൽ ചത്തു കിടക്കുന്നവൻ വരെ എണീക്കും…”

“മാമൻ എവിടെയാ?”

“ഞാനിവിടെ ഡാമിനടുത്ത് ഉണ്ട്…”

“ശരി..”

“അവളോട് സാരി വേണ്ട, ചുരിദാറോ, ജീൻസോ ഇട്ടാൽ മതിയെന്ന് പറഞ്ഞേക്ക്…”

“അതെന്തിനാ മാമാ?”

“ആരേലും കണ്ടാൽ ഓടേണ്ടതാ.. പോരാഞ്ഞിട്ട് കൃഷ്ണൻനായരുടെ മതില് ചാടിക്കടക്കുകയും വേണം…. സാരിയാകുമ്പോ ബുദ്ധിമുട്ടാ…”

“ഇതൊക്കെ മാമന് എങ്ങനറിയാം..?”

“ഞാൻ കോളേജിൽ ബി എ ഒളിച്ചോട്ടമായിരുന്നു പഠിച്ചത്.. എടാ പന്ന പുന്നാരമോനെ…. എന്റെ ചേച്ചീടെ വയറ്റിൽ ജനിച്ചു പോയി.. അല്ലേൽ നിന്നെ ഞാൻ തന്നെ സുകുവേട്ടന് ഒറ്റി കൊടുത്തേനെ…പെട്ടന്ന് വാ…”

ഞാൻ കാൾ കട്ട് ചെയ്ത് ശരണ്യയെ വിളിച്ചു..

“സച്ചൂ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുകയാ…ഒരു പത്തു മിനിറ്റ് കഴിയുമ്പോ നീ മെല്ലെ ഇറങ്ങി ഇടവഴിയിലൂടെ വന്ന് നെല്ലിമരത്തിന്റെ അടുത്ത് നിൽക്ക്… ഫോൺ സൈലന്റ് ആക്കണേ… ഇനി കാൾ വേണ്ട.. മെസ്സേജ് മതി…”

“വരുണേട്ടാ…”

“എന്താടീ?”

“വരുണേട്ടന് പേടിയൊന്നുമില്ലേ?”

“എന്തിന്? നിന്റെ കൂടെ ജീവിക്കാനല്ലേ?…” ഇരുകാൽമുട്ടുകളും കൂട്ടിയിടിക്കുമ്പോഴും ഞാൻ ധൈര്യം അഭിനയിച്ചു… ഇല്ലെങ്കിൽ നാണക്കേടാണ്….

“അപ്പോ ഇനി നേരിൽ കാണാം…” ഫോൺ പോക്കറ്റിലിട്ട് ഞാൻ വാതിൽ പതിയെ തുറന്നു… ലൈറ്റ് ഒന്നുമിടാതെ മെയിൻവാതിലും തുറന്ന് പുറത്തിറങ്ങി…

“അച്ഛാ, അമ്മേ ക്ഷമിക്കണേ…. എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാ…”

മനസ്സിൽ ക്ഷമ ചോദിച്ചു കൊണ്ട് ഞാൻ ഇരുട്ടിലൂടെ ശരണ്യയുടെ വീട് ലക്ഷ്യമാക്കി നടന്നു….എങ്ങുനിന്നോ പട്ടി ഓരിയിടുന്നുണ്ട്… നാശം… ഇവറ്റകൾക്ക് ഉറക്കവുമില്ലേ.. മനുഷ്യനെ പേടിപ്പിക്കാൻ… രണ്ടു തവണ കാൽ കല്ലിലിടിച്ചു… ആ വേദനയൊന്നും കാര്യമാക്കാതെ തപ്പി തടഞ്ഞു ഞാൻ ഇടവഴിയിലെ നെല്ലിമരചുവട്ടിൽ എത്തി… ശരണ്യയെ കാണുന്നില്ല… ഇവൾ ഇനിയും ഇറങ്ങിയില്ലേ?.. വാട്സ്ആപ് എടുത്ത് ‘ ഞാൻ എത്തി ‘എന്ന് മെസ്സേജ് ഇട്ടു… രണ്ട് ബ്ലൂ ടിക് വീണതല്ലാതെ റിപ്ലൈ വന്നില്ല.. വിറച്ചിട്ട് ടൈപ്പ് ചെയ്യാൻ പറ്റാഞ്ഞിട്ടായിരിക്കും… ഇടവഴിയിൽ നിന്ന് ഒരു പറമ്പ് അപ്പുറം ശരണ്യയുടെ വീട്ടിലെ വെളിച്ചം കാണാം…. ഉറങ്ങാത്ത ആൾക്കാർ ഉള്ള വീട്ടിൽ നിന്നും അവളെങ്ങനെ പുറത്തു കടക്കും എന്ന് എനിക്കും അറിയില്ലായിരുന്നു… അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പുറകിൽ കരിയിലകൾ ഞെരിയുന്ന ശബ്ദം….ശരണ്യയെ പ്രതീക്ഷിച്ചു തിരിഞ്ഞു നോക്കിയ എന്റെ ശ്വാസം നിലച്ചു പോയി… ടോർച്ചും പിടിച്ചു നിൽക്കുന്നത് ശരണ്യയുടെ അച്ഛൻ സുകുമാരൻ… അദ്ദേഹത്തിന്റെ പിറകെ നാലഞ്ച് പേരുടെ നിഴൽ രൂപങ്ങൾ….. എന്തു ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു… ഓടിയിട്ട് കാര്യമില്ല,.. തല്ലി തോൽപ്പിച്ച് പ്രണയിച്ച പെണ്ണിനെ കൊണ്ടുപോകാൻ സിനിമയിലെ ഹീറോയും അല്ല… പെട്ടെന്നുള്ള തോന്നലിൽ ഫോണെടുത്ത് മാമനെ വിളിച്ചു…

“പരിപാടി ക്യാൻസൽ… തിരിച്ചു പൊയ്ക്കോ…”

അത്ര മാത്രം പറഞ്ഞിട്ട് ഫോൺ പോക്കറ്റിലിട്ട് ഞാൻ മരണത്തെ കാത്തു നിന്നു… ആരും ഒന്നും സംസാരിക്കുന്നില്ല… അരണ്ട വെളിച്ചം മാത്രം ഉള്ളതിനാൽ എനിക്ക് എന്താണ് വിധിച്ചതെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും ഊഹിക്കാൻ പറ്റുന്നുമില്ല… മോളെ തട്ടികൊണ്ട് പോകാൻ വന്നവനെ കെട്ടിപ്പിടിച്ചു ഉമ്മ തരില്ല എന്ന് എന്തായാലും ഉറപ്പ്…

“സുകുവേട്ടാ.. എന്താ തീരുമാനം?” ആരോ ചോദിക്കുന്നു… തെണ്ടി… എന്നെ ഭിത്തിയിൽ ഒട്ടിക്കാൻ അവന് ധൃതിയായി…

“നിങ്ങള് പൊയ്ക്കോ… ഇത് ഞാൻ നോക്കിക്കോളാം…” പരുക്കൻ ശബ്ദത്തിൽ സുകുവേട്ടൻ പറഞ്ഞു… ഒറ്റയ്ക്ക് തല്ലാനാ പ്ലാൻ… നടക്കട്ടെ.. തിരിച്ചു തല്ലാൻ പറ്റില്ലല്ലോ… പിന്നിൽ നിന്നവർ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തിരിച്ചു പോയി… പിന്നെ അവിടെ മൗനം കനത്തു… സെക്കന്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം ഉള്ളതായി എനിക്ക് തോന്നി.. ശരണ്യ ജീവനോടെ ഉണ്ടോ എന്നറിയില്ല…

“വാ…” അത്രയും പറഞ്ഞിട്ട് സുകുവേട്ടൻ തിരിഞ്ഞു നടന്നു.. കാലനാണ് വിളിക്കുന്നത്.. പോകാതിരിക്കാൻ പറ്റില്ലല്ലോ… എന്റെ കാലുകൾ ഞാനറിയാതെ ചലിച്ചു…. അവരുടെ വീടിനു പുറകിൽ പഴയൊരു തൊഴുത്തുണ്ട്… ഇപ്പോൾ അത് വിറക്പുരയായി ഉപയോഗിക്കുകയാണ്…. മൂലയിൽ കുറേ പഴയ പാത്രങ്ങൾ കൂട്ടിയിട്ടതിന്റെ അടുത്ത് ഒരു ചെറിയ മേശയും ഏതാനും കസേരയും ഞാൻ കണ്ടു.. മേശപ്പുറത്ത് മദ്യക്കുപ്പികളും ഗ്ലാസുകളും വെള്ളവും ടച്ചിങ്‌സും…

“ഇരിക്ക്…” ആജ്ഞയാണ്…. ഞാൻ ഇരുന്നു.. എനിക്ക് അഭിമുഖമായി ഇരുന്നിട്ട് ഒരു പെഗ് മദ്യത്തിൽ വെള്ളമൊഴിച്ച് സുകുവേട്ടൻ എന്റെ മുന്നിലേക്ക് നീക്കി വച്ചു…

“നീ കുടിക്കുമെന്നറിയാം… രണ്ടുദിവസം മുൻപ് നിന്നേം ബാബുവിനേം ടൗണിലെ ബാറിൽ വച്ചു കണ്ടിരുന്നു…”

വേദന അറിയിക്കാതെ എന്നെ കൊല്ലാൻ ആയിരിക്കും ബ്രാണ്ടി തരുന്നത്… ആ അവസ്ഥയിൽ വിഷം കിട്ടിയാലും ഞാൻ കുടിക്കും…. ഒന്നും നോക്കിയില്ല.. ഒറ്റ വലിക്ക് ഗ്ലാസ്‌ കാലിയാക്കി… വീണ്ടും ഒരു പെഗ് ഒഴിച്ച് എന്റെ മുന്നിൽ വച്ചു… അതും ഞാൻ കുടിച്ചു… തന്റെ ഗ്ലാസിലെ മദ്യം കുടിച്ച ശേഷം സുകുവേട്ടൻ എന്നെ നോക്കി..

“വരുൺ ഇപ്പോൾ ചെന്നൈയിൽ ആണ് ജോലി ചെയ്യുന്നത് അല്ലേ?”

ഞാൻ തലയാട്ടി…

“മാസം കൃത്യമായി സാലറിയൊക്കെ കിട്ടുന്നുണ്ടോ?”

“ഉണ്ട്…”

“നല്ല ജോലിയൊക്കെ ആയാൽ അങ്ങനാ… വല്യ ബുദ്ധിമുട്ട് ഉണ്ടാവില്ല..”

ഒരു പെഗ് കൂടി അടിച്ചിട്ട് സുകുവേട്ടൻ എന്നെ നോക്കി..

“കള്ളുചെത്ത് എന്റെ കുലത്തൊഴിലാ… അച്ഛനാ പഠിപ്പിച്ചത്… അധ്വാനം ഉണ്ടെങ്കിലും അത്യാവശ്യം നല്ല വരുമാനവും കിട്ടും.. പക്ഷേ ചില സമയങ്ങളിൽ കള്ള് തീരെ കുറയും… അത്പോലെ മഴക്കാലത്തൊന്നും കാര്യമായി ഒന്നും ഉണ്ടാവില്ല….അങ്ങനൊരു മഴക്കാലത്താ സച്ചുമോള് ജനിക്കുന്നത്….”

അദ്ദേഹം പിറകിലേക്ക് ചാരിയിരുന്നു…

“കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രി ഷീലയ്ക്ക് പ്രസവ വേദന തുടങ്ങി… അന്ന് അപ്പുറത്തെ റോഡൊന്നുമില്ല.. ഒരു നടവഴി മാത്രമാ… എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ വരാൻ ആലിക്കയുടെ മോൻ ഷമീറിന്റെ ജീപ്പ് ഏർപ്പാടാക്കിയിരുന്നു.. പക്ഷേ അന്ന് രാത്രി അവനെവിടെയോ ഓട്ടം പോയി… വേറെ വണ്ടി വിളിക്കാനൊന്നും സമയമില്ല…. അവള് വേദന കൊണ്ട് പുളയുകയായിരുന്നു… കണ്ട് സഹിക്കാൻ പറ്റണ്ടേ.. അവസാനം അവളെ എടുത്ത് ഞാൻ നടന്നു…. കവല വരെ…. അതും പെരുമഴയത്ത്…. പാൽസോസൈറ്റിയുടെ ടെമ്പോവാനിലാ ഹോസ്പിറ്റലിൽ എത്തിച്ചത്… മൊത്തം നനഞ്ഞു വിറച്ച് ലേബർ റൂമിന്റെ മുന്നിൽ നിൽക്കുമ്പോഴും ഭാര്യക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതേ എന്നായിരുന്നു പ്രാർത്ഥന… പോക്കറ്റിൽ നനഞ്ഞ ഏതാനും നോട്ടുകൾ ഉണ്ടെന്നതൊഴിച്ചാൽ ഒരത്യാവശ്യം വന്നാൽ വേറെ കാശുമില്ല…. മനസുരുകി ദൈവത്തെ വിളിക്കുകമാത്രമായിരുന്നു വഴി…. അവസാനം പുലർച്ചെ മൂന്നേമുക്കാലിനു ലേബർ റൂമിന്റെ വാതിൽ തുറന്ന് നേഴ്സ് ” ഷീല പ്രസവിച്ചു പെൺകുഞ്ഞ് ആണ് കേട്ടോ.. ” എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം…. ഹോ… പറഞ്ഞറിയിക്കാൻ വയ്യ… അതുവരെ അനുഭവിച്ച ടെൻഷൻ എല്ലാം ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയി.. ഇനി ഞാനെന്തിന് പേടിക്കണം…? എനിക്കൊരു മകൾ ജനിച്ചല്ലോ..”

സുകുവേട്ടൻ ഒന്ന് പുഞ്ചിരിച്ചു…

“പിന്നീട് അങ്ങോട്ട് അവൾക്ക് വേണ്ടിയായിരുന്നു ജീവിതം… അവൾക്കൊരു ഉടുപ്പ് വാങ്ങുമ്പോൾ, ഒരു കളിപ്പാട്ടം വാങ്ങുമ്പോൾ, ഒരു ചെരിപ്പ് വാങ്ങുമ്പോൾ മനസിന്‌ കിട്ടുന്ന സംതൃപ്തി ഉണ്ട്..അതവൾക്ക് കൊടുക്കുമ്പോൾ ആ മുഖത്തെ സന്തോഷം കാണാൻ വേണ്ടിയാ…. ഒരു ചെറിയ പനി വന്നാൽ അവൾക്കല്ല,എനിക്കാ തളർച്ച… ഇച്ചിരി എവിടെങ്കിലും മുറിഞ്ഞാൽ അവൾ കരഞ്ഞില്ലെങ്കിലും ഞാൻ കരയും…സ്കൂളിൽ പാട്ടിനും ഡാൻസിനുമെല്ലാം അവൾക്ക് സമ്മാനങ്ങൾ കിട്ടുമ്പോൾ ഞാൻ തുള്ളിച്ചാടിയിട്ടുണ്ട്… ഇതൊക്കെ കേൾക്കുമ്പോൾ നിനക്ക് നിസാരമായി തോന്നിയേക്കാം.. പക്ഷേ നമ്മുടെ ആഗ്രഹങ്ങൾ മക്കളിലൂടെ നേടിയെടുക്കുക എന്നത് ഓരോ മാതാപിതാക്കളുടെയും സ്വപ്നം ആണ്…”

അദ്ദേഹം കുറച്ചു മദ്യം കുടിച്ചു..

“അവൾ ആഗ്രഹിച്ച ജോലിയാ ഇപ്പൊ ചെയ്യുന്നത്.. അതിൽ നിന്ന് കിട്ടുന്ന പൈസയിൽ നിന്നും ഒരു രൂപ പോലും ഞാൻ എടുക്കാറില്ല… നാളെ അവൾ ആരുടേയും മുന്നിൽ കൈ നീട്ടരുത്… ഞാൻ വലിയ കോടീശ്വരൻ ഒന്നുമല്ല.. ഇരുപത് സെന്റ് സ്ഥലം… ഈ വീട്… ഒരു പഴയ ബൈക്ക്,…. പിന്നെ ബാങ്കിൽ ഇച്ചിരി സ്വർണവും പൈസയും എല്ലാം അവൾക്ക് മാത്രമുള്ളതാ….. ഇത്രയും ഞാൻ നിന്നോട് പറഞ്ഞത് എന്തിനാണെന്ന് അറിയുമോ?”

ഞാൻ ഇല്ല എന്ന് തലയാട്ടി..

“ഒരു അച്ഛൻ എന്ന നിലയിൽ സ്നേഹവും, കരുതലും, സമ്പാദ്യവും എല്ലാം എന്റെ മകൾക്ക് ഞാൻ കൊടുത്തിട്ടുണ്ട്.. നിന്റെ വീട്ടുകാരും അത് ചെയ്തിട്ടുണ്ട് എന്നെനിക് അറിയാം… തിരിച്ച് നിങ്ങൾ മക്കൾക്കും മാതാപിതാക്കളോട് ചില കടമകൾ ഇല്ലേ?… ഇന്നത്തെ ചില പിള്ളേർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അച്ഛനമ്മമാരുടെ ഇഷ്ടത്തിന് മക്കൾ ജീവിക്കണമെന്ന് നിയമമൊന്നും ഇല്ല.. മക്കൾ സ്വതന്ത്രവ്യക്തികളാണ് അവരുടെ ജീവിതം അവരുടെ തീരുമാനമാണ് എന്നൊക്കെ… ശരിയാണ്.. എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്.. പക്ഷേ ഗർഭാവസ്ഥയിൽ തുടങ്ങി സ്വന്തം കാലിൽ നിൽക്കുന്നത് വരെ നിങ്ങളെ പരിപാലിച്ച ഞങ്ങളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു പ്രാധാന്യവും ഇല്ലേ?…. എന്റെ മോൾക്ക് ചേരുന്ന ഒരാലോചന വന്നപ്പോൾ അവളോടും കൂടി ചോദിച്ചിട്ടാ ഞാൻ വാക്ക് കൊടുത്തത്… നിങ്ങളുടെ ബന്ധത്തെ കുറിച്ച് അപ്പൊ പറയാമായിരുന്നില്ലേ…?”

“പേടിച്ചിട്ടാ…” ഞാൻ പറഞ്ഞെങ്കിലും കാറ്റ് മാത്രമാണ് പുറത്തു വന്നത്.

“എന്താ?”

“പേടിച്ചിട്ടാണ്…”ഞാൻ ഒന്നുകൂടി പറഞ്ഞു..

സുകുവേട്ടൻ ചിരിച്ചു..

“അച്ഛനോട് മകൾ ഈയൊരു കാര്യം മറച്ചു വച്ചത് പേടിച്ചിട്ടാണെന്ന്…. എന്തിന് പേടി? ചെയ്യുന്നത് തെറ്റാണെന്ന് അവൾക്കും നിനക്കും അറിയാം അല്ലേ?… പ്രണയിക്കുന്നത് തെറ്റല്ല.. പക്ഷേ നിങ്ങൾ രണ്ടും പ്രണയിച്ചത് തന്നെയാണ് തെറ്റ്‌… ഈ ബന്ധം ഞങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്… നിനക്ക് എന്തെങ്കിലും കുറവ് ഉണ്ടായത് കൊണ്ടല്ല… അതിന് കുടുംബപരമായ കാരണങ്ങൾ ഉണ്ട്.. നിങ്ങൾക്കും അതറിയാം…. അവൾക്ക് പക്വത കുറവാണ്.. നീ അത്യാവശ്യം ലോകം കണ്ടവനല്ലേ.. അവളെ പറഞ്ഞു മനസിലാക്കി പിന്തിരിപ്പിക്കേണ്ടതിന് പകരം ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നത് മര്യാദ ആണോ?… നിനക്കൊരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ, അവളാണ് ഇത് ചെയ്തതെങ്കിൽ നീ കൂട്ടു നിൽക്കുമോ?”

ഉത്തരമില്ലാതെ ഞാൻ തല താഴ്ത്തി..

“നാളെ അവളുടെ വിവാഹനിശ്ചയം ആണ്… രാവിലെ വരുന്ന ചെറുക്കൻവീട്ടുകാരോടും ബന്ധുക്കളോടും ഞാനെന്ത് പറയും?.. എന്റെ മകൾ കാമുകന്റെ കൂടെ ഒളിച്ചോടി എന്നോ?..പരാജയപ്പെട്ട ഒരു അച്ഛൻ ആയി ഞാൻ എല്ലാവരുടെയും മുന്നിൽ തലകുനിച്ചു നിൽക്കണോ?.. ഇത്രയും വർഷത്തെ എന്റെ കഷ്ടപ്പാടിനും ഞാൻ കൊടുത്ത സ്നേഹത്തിനും പകരം തരുന്നതായിരിക്കും ഈ ശിക്ഷ അല്ലേ?.. എന്റെ കാര്യം പോട്ടെ നിന്റെ അച്ഛനോ?.. ഒരുകാലത്ത് എന്റെ എല്ലാം ആയിരുന്നു അവൻ… രണ്ട് ശരീരവും ഒരു ആത്മാവും എന്നൊക്കെ പറയാവുന്ന ബന്ധം… ഇതുപോലെ ഒരു പ്രണയത്തിന്റെ പേരിലാ ഞങ്ങൾ തെറ്റിപിരിഞ്ഞത്…. അന്നിവിടെ എന്തൊക്കെ നടന്നെന്ന് നിനക്ക് കേട്ടറിവേ ഉണ്ടാകൂ.. കാരണം അന്ന് നിനക്ക് രണ്ടോ മൂന്നോ വയസാണ് പ്രായം….. രണ്ട് കുടുംബത്തെ നാണക്കേടിലാക്കി നിങ്ങൾക്ക് സന്തോഷിക്കണോ?.. അതൊരു സന്തോഷം ആണോ വരുണേ?.. “

സുകുവേട്ടൻ എഴുന്നേറ്റു…

“നിനക്ക് രണ്ട് വഴി ഉണ്ട്… ഒന്നുകിൽ ഇപ്പോൾ വീട്ടിലേക്ക് പോയി കിടന്നുറങ്ങുക.. നീയിവിടെ വന്നിട്ടുമില്ല നമ്മൾ സംസാരിച്ചിട്ടുമില്ല. അല്ലെങ്കിൽ നേരത്തേ പ്ലാൻ ചെയ്ത പോലെ എന്റെ മോളെയും കൊണ്ട് പോകുക.. ഞാൻ തടയില്ല… ആത്മഹത്യ ചെയ്യുകയുമില്ല…. ഇവിടെ ഈ നാട്ടിൽ തന്നെ ജീവിക്കും….. തീരുമാനം നിന്റേതാ…”

അവശേഷിച്ച മദ്യം ഒറ്റ വലിക്ക് കുടിച്ച് മുണ്ടിന്റെ തുമ്പ് കൊണ്ട് സുകുവേട്ടൻ വാ തുടച്ചു…

“എന്റെ കുഞ്ഞിന് ഞാൻ കുടിക്കുന്നത് ഇഷ്ടമല്ല… നിശ്ചയം പ്രമാണിച്ച് കുടിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അവള് സമ്മതിച്ചത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാ കരുതിയത്… പക്ഷേ ഞാൻ ബോധം കെട്ട് ഉറങ്ങുമ്പോൾ ഇറങ്ങി പോകാനാണെന്ന് അറിഞ്ഞില്ല.. കൊള്ളാം മക്കളേ… ഇങ്ങനെ തന്നെ ചിന്തിക്കണം….!!!! നാളെ നിങ്ങൾക്ക് കുട്ടികൾ ഉണ്ടായി അവർ ഇതുപോലെ ചെയ്യുമ്പോഴേ ഈ വേദന എത്രയാണെന്ന് മനസിലാകൂ….”

അദ്ദേഹം ശരണ്യയുടെ മൊബൈൽ മേശപ്പുറത്ത് വച്ചു…

“നിങ്ങളുടെ പ്രണയം അത്രയ്ക്ക് ശക്തമാണെങ്കിൽ, ആത്മാർത്ഥമാണെങ്കിൽ ആദ്യം വീട്ടുകാരോട് സംസാരിക്കണമായിരുന്നു.. എതിർപ്പുകൾ ഉണ്ടാവും.. പോരാടണം.. വീട്ടുകാർ സമ്മതിക്കുന്നത് വരെ പരിശ്രമിക്കണം..എന്തൊക്കെ ഉണ്ടായാലും വിട്ടുകൊടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്യണം .അല്ലാതെ പേടിച്ച് ഒളിച്ചോടാൻ തീരുമാനിച്ച നിങ്ങൾ നാളെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ എന്തു ചെയ്യും?.. ഞാൻ പറഞ്ഞതൊക്കെ എത്രത്തോളം നിനക്ക് മനസിലായി എന്നും അറിയില്ല..”

ഞാൻ എഴുന്നേറ്റു…

“സച്ചുവിനെ ഉപദ്രവിക്കരുത്… പ്ലീസ്… അവളൊരു തെറ്റും ചെയ്തിട്ടില്ല.. ഞാനാ എല്ലാത്തിനും കാരണം..”

സുകുവേട്ടൻ ചിരിച്ചു..

“മക്കള് തെറ്റ്‌ ചെയ്യുമ്പോൾ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് ഉപദ്രവമാണോ?.. എന്തായാലും ഞാനവളെ അടിച്ചിട്ടോ വഴക്ക് പറഞ്ഞിട്ടോ ഇല്ല.. എന്നെ മനസിലാക്കാൻ പറ്റാത്തവളെ എന്ത് ചെയ്തിട്ടും കാര്യമില്ലല്ലോ…”

ഞാൻ പെട്ടെന്ന് പറമ്പിലേക്ക് ഇറങ്ങി നടന്നു..
” വരുണേ… ” സുകുവേട്ടന്റെ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി..

“മൊബൈലിൽ ടോർച്ച് തെളിച്ച് പോ… തണുപ്പ്കാലമാണ്.. പാമ്പ് ഉണ്ടാകും..”

എന്റെ ദേഹത്ത് കൈ വയ്ക്കാതെ, വഴക്ക് പറയാതെ… ഹൃദയത്തെ നോവിക്കാനും കണ്ണുകളെ ഈറനണിയിക്കാണും ആ മനുഷ്യന് എങ്ങനെ കഴിഞ്ഞു എന്നത്ഭുതപ്പെട്ടു കൊണ്ട് ഞാൻ അതിവേഗം നടന്നു… വയലിന്റെ അടുത്തെത്തി ഫോൺ എടുത്തു നോക്കിയപ്പോൾ മാമന്റെ മുപ്പത് മിസ്സ്ഡ് കാൾ… ഞാൻ തിരിച്ചു വിളിച്ചു…

“നീയെവിടാ? എത്രനേരമായി വിളിക്കുന്നു… ഞാൻ പേടിച്ച് ഉരുകുകയായിരുന്നു…”

ദേഷ്യവും സങ്കടവും കലർന്ന ശബ്ദം..

“ഞാനിവിടെ വയലിനടുത്ത് ഉണ്ട്… “

“അവിടെ തന്നെ നിൽക്ക്.. ഞാൻ വരാം…”

“കാർ സനൂപിന്റെ വീട്ട്മുറ്റത്ത് ഇട്ടോ.. നാളെ എടുക്കാം….”

“ശരി..”

മനസ് ശൂന്യമാണ്… ഇനിയെന്ത് ചെയ്യും എന്നറിയില്ല… നാളെ ശരണ്യയുടെ വിവാഹനിശ്ചയം… എന്നോട് സംസാരിച്ചത് പോലെ സുകുവേട്ടൻ അവളോടും സംസാരിക്കുമായിരിക്കും.. അവളുടെ മനസ് മാറും.. സാരമില്ല… സന്തോഷത്തോടെ ജീവിക്കട്ടെ… എല്ലാരേയും വേദനിപ്പിച്ചു കൊണ്ട് ഒരുമിക്കാൻ എടുത്ത തീരുമാനം വളരെ മോശമായിപ്പോയി…എന്നാലും അവൾ വേറൊരാളുടെ സ്വന്തമാകുന്നത് ഓർക്കാൻ കൂടി വയ്യ…. ഉറക്കെ അലറാൻ മനസ് കൊതിച്ചു..,..
പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മാമൻ ഓടിയെത്തി…

“എന്താടാ സംഭവിച്ചത്?.. നിന്നെ തല്ലിയോ?”

“ഇല്ല..”

“പിന്നെ..?”

ഞാനൊന്നും മിണ്ടിയില്ല…

“വാ തുറന്നു പറയെടാ പുല്ലേ..” മാമന്റെ ശബ്ദം ഉയർന്നു..

“അത് വിട്ടേക്ക് മാമാ..ഞങ്ങൾ പിരിഞ്ഞാൽ എനിക്ക് അവളെയും അവൾക്ക് എന്നെയും മാത്രമേ നഷ്ടമാകൂ.. പക്ഷേ ഞങ്ങൾ ഒരുമിച്ച് ജീവിച്ചാൽ എല്ലാവർക്കും എല്ലാവരെയും നഷ്ടമാകും…. ഇതൊന്നും ചിന്തിക്കാഞ്ഞത് ഞങ്ങളു ചെയ്ത മണ്ടത്തരമാണ്…”

അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു പോയി… മാമൻ എന്നെ കെട്ടിപ്പിടിച്ചു..സങ്കടങ്ങൾ മുഴുവൻ കണ്ണീരായി പുറത്തേക്ക് വന്നു… കരച്ചിലിനിടെ നടന്നതെല്ലാം ഞാൻ വിശദീകരിച്ചു…

“എടാ ആ കൊച്ചിനോട് സംസാരിക്കണ്ടേ?.. നിന്റെ അതേ മാനസികാവസ്ഥയിൽ ആയിരിക്കില്ലേ അവളും?”

“ഫോൺ സുകുവേട്ടന്റെ കയ്യിലാ… സാരമില്ല.. സംസാരിച്ചാൽ സങ്കടം കൂടും…”

“ശരി വാ വീട്ടിലേക്ക് പോകാം…”

“മാമൻ പൊയ്ക്കോ..”

“പറയുന്നത് കേട്ടാൽ മതി…” മാമൻ എന്നെ പിടിച്ചു വലിച്ചു.. തളർന്ന മനസുമായി ഞാൻ മാമന്റെ കൂടെ വീട്ടിലേക്ക് നടന്നു… ഗേറ്റ് കടന്ന് മുറ്റത്ത് എത്തിയപ്പോഴേക്കും സിറ്റൗട്ടിൽ ഇരിക്കുന്ന അച്ഛനെ ഞാൻ കണ്ടു.. ഇനിയിവിടെ എന്ത് പറയും?.. എനിക്ക് വാക്കുകളൊന്നും അവശേഷിക്കുന്നില്ല…

“നീ എവിടെ പോയതാ? പനിക്കുന്നുണ്ടോ എന്ന് നോക്കാൻ നിന്റെ മുറിയിൽ ചെന്നപ്പോൾ ആളില്ല.. വിളിച്ചിട്ട് എടുക്കുന്നുമില്ല…”

“അവന്റെ ഫോൺ സൈലന്റ് ആണ്…” മാമൻ പെട്ടെന്ന് പറഞ്ഞു.. അച്ഛൻ മാമന്റെ നേരെ തിരിഞ്ഞു…

“അത് നിനക്കെങ്ങനെ അറിയാം..? നീ എയർപോർട്ടിൽ പോയെന്നാണല്ലോ അവള് പറഞ്ഞത്?.. കാറെവിടെ?..”

ഞങ്ങൾ രണ്ടുപേരും പരുങ്ങുമ്പോൾ അമ്മയും അവിടെത്തി…

“എന്താടാ ഇവിടെ നടക്കുന്നെ? സത്യം പറ.. നിങ്ങള് രണ്ടും എന്തൊക്കെയോ ഒളിക്കുന്നുണ്ട്…”

അമ്മ അടുത്ത് വന്ന് എന്റെ തൊട്ടു മുന്നിൽ നിന്ന് മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

“നീ കുടിച്ചിട്ടുണ്ടോ?”

“അത്…”

“പറയെടാ… നീ കുടിച്ചോ?”

“അവൻ കുടിച്ചിട്ടൊന്നുമില്ല.. ” അച്ഛൻ ഇടയിൽ കയറി..

“കണ്ണിൽ എന്തോ കരട് വീണു… അതാ ചുവന്നിരിക്കുന്നെ.. നീ പോയി കിടന്നോ..”

സംശയം മാറിയില്ലെങ്കിലും അച്ഛനെ ധിക്കരിച്ച് ശീലമില്ലാത്തതിനാൽ അമ്മ പതിയെ മുറിയിലേക്ക് നടന്നു.. അമ്മ പോയി എന്നുറപ്പാക്കി അച്ഛൻ എന്നെ നോക്കി..

“കുടിച്ചിട്ടുണ്ട് എന്നെനിക്ക് അറിയാം…. എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.. അത് നീ പറയണ്ട… പോയി ഉറങ്ങ്…. നാളെ സംസാരിക്കാം…..”

ഞാൻ അനുസരിച്ചു… മാമനും പോകാനിറങ്ങി..

“നിന്നോട് പോകാൻ ഞാൻ പറഞ്ഞില്ല ബാബൂ… നീയിവിടെ നിൽക്ക്…”
അച്ഛൻ പറഞ്ഞപ്പോൾ മാമൻ എന്നെയൊന്ന് ദയനീയമായി നോക്കി…രക്ഷിക്കാൻ മാർഗങ്ങൾ ഒന്നുമില്ലാഞ്ഞതിനാൽ ഞാൻ എന്റെ മുറിയിലേക്ക് നടന്നു…

അത്രയും നേരം അനുഭവിച്ച ടെൻഷനും മദ്യത്തിന്റെ ലഹരിയും മനസിനെയും ശരീരത്തെയും ആകെ തളർത്തി….. കിടന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഉറങ്ങിപ്പോയി…


ശരണ്യയുടെ കഴുത്തിൽ വേറൊരാൾ താലി കെട്ടുന്നതും അതിന് ശേഷം അവർ കാവിലെ ചെമ്പകമരത്തിന് കീഴെ കെട്ടിപ്പിടിച്ചു നിന്ന് ഫോട്ടോ എടുക്കുന്നതുമായ ഒരു സ്വപ്നം കണ്ടാണ് ഞെട്ടി കണ്ണുതുറന്നത്…. കട്ടിലിൽ തൊട്ടടുത്ത് അച്ഛൻ ഇരിക്കുന്നത് കണ്ടപ്പോൾ ഞെട്ടൽ ഇരട്ടിച്ചു…. ഇന്നലത്തെ സംഭവങ്ങൾ സിനിമയിലെന്ന പോലെ മനസിലേക്ക് ഓടിയെത്തുകയാണ്….. ഇനി ബാക്കി ഇവിടെ ആയിരിക്കുമോ?. അറിയില്ല.. വരുന്നിടത്തു വച്ചു കാണാം…

“നിന്റെ കെട്ട് വിട്ടോ?” യാതൊരു മയവും ഇല്ലാത്ത ചോദ്യം…ഞാൻ തലകുലുക്കി…

“എന്നാ പെട്ടെന്ന് കുളിച്ച് റെഡിയാവ് എനിക്കൊരിടം വരെ പോകണം….”

അത്രമാത്രം പറഞ്ഞ് അച്ഛൻ മുറിയിൽ നിന്നിറങ്ങി… ഞാൻ എഴുന്നേറ്റു.. കാൽ ശരിക്കും ഉറയ്ക്കുന്നില്ല…. രണ്ട് പെഗ് മാത്രമേ കഴിച്ചുള്ളൂ എങ്കിലും തല പൊട്ടിപ്പിളരുന്ന വേദന… ഒന്ന് കുളിച്ച് വസ്ത്രം മാറി പുറത്തിറങ്ങി.. അച്ഛനും അമ്മയും റെഡി ആയി കാത്തു നിൽക്കുന്നുണ്ട്.. രണ്ടാളും ഗൗരവത്തിലാണ്…

“എവിടേക്കാ അച്ഛാ…? എനിക്ക് ഇന്ന് തന്നെ ചെന്നൈക്ക് പോണം…”

ഒന്നും മിണ്ടാതെ അച്ഛനും അമ്മയും പുറത്തേക്ക് നടന്നു.. ഞാനും പുറകെ ചെന്നു… ഡോർ ലോക്ക് ചെയ്ത് തിരിയുമ്പോൾ ദാ കിടക്കുന്നു മുറ്റത്ത് എന്റെ കാറും മാമനും… ഞാൻ മാമനെ കൈ കാട്ടി വിളിച്ചു… മാമൻ കാറിനകത്ത് ഇരിക്കുന്ന അച്ഛനെയും അമ്മയെയും ഒന്ന് പാളി നോക്കി വേഗം എന്റെ അടുത്ത് വന്നു…

“എങ്ങോട്ടാ മാമാ?”

“ആ എനിക്കറിയില്ല.. രാവിലെ കിടക്കപ്പായയിൽ നിന്ന് ചവിട്ടി എണീപ്പിച്ചതാ നിന്റെ അച്ഛൻ..”

“ഇന്നലെ ഇവിടെ വല്ലതും സംഭവിച്ചോ?”

“ഓര്മിപ്പിക്കല്ലേ പൊന്നേ… ഒന്നര മണിക്കൂർ വിചാരണ ആയിരുന്നു… ഞാൻ എല്ലാം തുറന്നു പറഞ്ഞു…തല്ല് കിട്ടും എന്നുറപ്പായപ്പോൾ കാട്ടുപന്നി ഓടണപോലെയാ ഞാൻ ഓടിയത്….”

“ഇപ്പോൾ എവിടെക്കാണെന്ന് മാമന് വല്ല ഐഡിയയും ഉണ്ടോ?”..

“ജ്യോൽസ്യന്റെ അടുത്തായിരിക്കും.. നിനക്ക് നാട്ടുകാരുടെ തല്ലുകൊണ്ട് ചാകാനുള്ള യോഗം ഉണ്ടോന്ന് അറിയാൻ…”

“ബാബൂ നീ വണ്ടിയെടുക്കുന്നോ അതോ ഞാൻ ഇറങ്ങി വരണോ..”

അച്ഛൻ തല പുറത്തേക്കിട്ടു.. മാമൻ എന്നെയും വിളിച്ച് കാറിൽ കയറി…

“നേരെ സുകുവിന്റെ വീട്ടിലേക്ക് പോ…” അത് കേട്ടതും ഞാനും മാമനും ഒന്നിച്ചു ഞെട്ടി..

“അതു വേണോ രാമേട്ടാ…?”

“വേണമെടാ… നട്ടപ്പാതിരയ്ക്ക് തെണ്ടിത്തരം കാണിക്കാൻ എന്റെ മോൻ പോയത് ശത്രുവിന്റെ വീട്ടിൽ ആയാലും അവിടെ ചെന്ന് മാപ്പ് പറയണം… കാരണം ഇവനെന്റെ മോനായിപ്പോയില്ലേ..?.. പിന്നെ ഇവനെ ജീവനോടെ വിട്ടതിനു നന്ദിയും പറയണം.. കാരണം സുകുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇവനെ വെട്ടിനുറുക്കി കറിയാക്കി അത് നിന്നെക്കൊണ്ട് തീറ്റിച്ചേനെ… നീയൊക്കെ ഒരു അമ്മാവനാണോ? കഴുത…”

വയറു നിറഞ്ഞതോടെ മാമൻ കാർ മുന്നോട്ടെടുത്തു….. നടന്നിട്ട് ആണെങ്കിൽ ചെറിയ ദൂരമേ ശരണ്യയുടെ വീട്ടിലേക്ക് ഉളളൂ… പക്ഷേ കാറിൽ വളഞ്ഞു ചുറ്റി അവിടെ എത്തിയപ്പോഴേക്കും ഇരുപത് മിനിറ്റ് കഴിഞ്ഞു…അത്രയും നേരം ഞാനും മാമനും കാറിലിരുന്നു ഉരുകുകയായിരുന്നു..
ശരണ്യയുടെ വീടിനു മുന്നിൽ ആരോടോ ഫോൺ ചെയ്തുകൊണ്ട് നിൽക്കുകയാണ് സുകുവേട്ടൻ… വേറെ ചിലരും അവിടെ ഇരിക്കുന്നുണ്ട്… ഹാർട്ട് അറ്റാക്ക് വന്ന് ചത്തു പോയെങ്കിൽ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഇറങ്ങി.. പിറകെ അച്ഛനും അമ്മയും മാമനും….

“വഴക്കുണ്ടാക്കാൻ വന്നതൊന്നുമല്ല…” അച്ഛന്റെ ശബ്ദം ആദ്യമായാണ് ഇത്രയും പതിഞ്ഞ് ഞാൻ കേൾക്കുന്നത്…

“ഇവിടൊരു മംഗളകർമ്മം നടക്കാൻ പോകുകയാണെന്ന് അറിയാം.. ആൾക്കാർ വരും മുൻപ് പറയാനുള്ളത് പറഞ്ഞ് ഞങ്ങൾ പോയേക്കാം…”

സുകുവേട്ടൻ ഫോൺ കസേരയിൽ ഇട്ട് അടുത്തേക്ക് വന്നു….

“വീട്ടിൽ വരുന്നവരെ അടിച്ചിറക്കി വിടുന്ന പാരമ്പര്യം ഒന്നും എനിക്കില്ല… പറയാനുള്ളത് എന്തായാലും മുറ്റത്ത് വേണ്ട.. കയറി വാ…”

സുകുവേട്ടൻ ആദ്യം നടന്നു.. പിന്നാലെ അച്ഛനും… അതിന് പിറകെ വരിയായി ഞങ്ങളും….ഹാളിൽ ഉണ്ടായിരുന്നവരൊക്കെ ഞങ്ങളെ കണ്ട് ഓരോ മുറികളിലേക്ക് ഒളിച്ചു.. എന്റെ കണ്ണുകൾ ശരണ്യയെ തേടിയെങ്കിലും കണ്ടില്ല…
“ഇരിക്ക്..” സുകുവേട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾ അനുസരിച്ചു. കുറച്ചു നേരം മൗനം….

“മുറ്റത്ത് ചവിട്ടാൻ സമ്മതിക്കില്ല എന്നാ വിചാരിച്ചത്..”

അച്ഛൻ സംഭാഷണം തുടങ്ങി..

“ആട്ടിയിറക്കും എന്ന് പ്രതീക്ഷിച്ചാ വന്നതും…”

“അങ്ങനെയൊരു പാരമ്പര്യം എനിക്കില്ല എന്ന് പറഞ്ഞല്ലോ…”

“ഉവ്വ.. എന്നിട്ടാണ് നിന്റെ അച്ഛനെ ആളെ വിട്ട് തല്ലിച്ചത് ഞാനാണെന്നും പറഞ്ഞ് ഇത്രയും കാലം മിണ്ടാതിരുന്നത്…”

“നീ അല്ല ചെയ്യിച്ചതെങ്കിൽ നിനക്ക് എന്റെ മുന്നിൽ വന്നു നിന്ന് ചങ്കൂറ്റത്തോടെ പറയാമായിരുന്നില്ലേ?”

“പറയാനുള്ള അവസരം നീയോ നിന്റെ പാർട്ടിക്കാരോ തന്നോ?..”

“നീ അതിന് മോശക്കാരനൊന്നും ആയിരുന്നില്ലല്ലോ.. എന്റെ അനിയത്തി അവളുടെ കൂട്ടുകാരിയുടെ പ്രണയത്തിന് കൂട്ട് നിന്നു എന്ന് പറഞ്ഞിട്ടല്ലേടാ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്?… ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ നീ നിന്നോ?.. “

“എന്റെ സ്വഭാവം മറ്റാരേക്കാളും കൂടുതൽ നന്നായി നിനക്കറിഞ്ഞൂടെ സുകൂ?…”

ഞാൻ അന്തം വിട്ട് മാമനെ നോക്കി.. മൂപ്പർ വായും പൊളിച്ച് ഇരിക്കുകയാണ്…എന്റെ പ്രശ്നം തീർക്കാൻ വന്നിട്ട് പത്തിരുപത്തിയാറു വർഷം മുൻപുള്ള കാര്യം പറയുന്നു…!!

“എന്റെ അമ്മ മരിച്ചിട്ട് പോലും നീ കാണാൻ വന്നില്ലല്ലോടാ?.. “

അച്ഛന്റെ വാക്കുകൾ ഇടറിയതോടെ സുകുവേട്ടൻ ചാടിയെണീറ്റ് അച്ഛന്റെ അടുത്ത് വന്നിരുന്നു ചേർത്തു പിടിച്ചു…

“നിന്റെ ഫോൺ എവിടെ?” മാമൻ മന്ത്രിക്കുന്നത് പോലെ ചോദിച്ചു..

“വീട്ടിൽ… എന്തേ?”

“ഒരു ഫോട്ടോ എടുത്തു വച്ചോ..കീരിക്കാടൻ ജോസും ഭീമൻ രഘുവും കെട്ടിപ്പിടിച്ചു കരയുന്നത്… രണ്ട് മിനിറ്റ് സംസാരിച്ചാൽ തീരാവുന്ന ഈ പ്രശ്നത്തിനാ ഇവര് രണ്ടും ഇത്രയും കാലം ശത്രുക്കളായി നടന്നത്… ഛെ… എന്റെ ചേച്ചിയെ നിന്റെ അച്ഛന് കൊടുത്തത് വിവരക്കേടായി… ആറടി പൊക്കവും കൊമ്പൻ മീശയും വച്ചിട്ട് ഉളുപ്പില്ലാതെ കരയുന്നത് കണ്ടില്ലേ…”

ശരണ്യയുടെ അമ്മ വന്ന് എന്റെ അമ്മയെ വിളിച്ച് അകത്തേക്ക് പോയി…. ഞാൻ ഇതൊക്കെ കണ്ട് കഞ്ചാവടിച്ചവനെ പോലെ ഇരുന്നു…


“ഇവൻ ചെയ്തത് ചെറ്റത്തരം തന്നെയാ.. നീ ക്ഷമിക്ക്..”
മണിക്കൂറുകൾക്ക് ശേഷം അച്ഛൻ എന്റെ വിഷയത്തിലേക്ക് തിരിച്ചെത്തി..

“ഒന്നേ ഉളളൂ എന്ന് കരുതി കുറെ ലാളിച്ചു വഷളാക്കി.. അതിന്റെയാ… എന്നാലും ഇവനെ വെറുതെ വിടാൻ നിനക്കെങ്ങനെ തോന്നി.? ഞാനായിരുന്നെങ്കിൽ മിനിമം ഒരു കാലെങ്കിലും ഓടിച്ചേനെ..”

സുകുവേട്ടൻ ചിരിച്ചു…

“ശിക്ഷിക്കുമ്പോൾ രണ്ടുപേരെയും ശിക്ഷിക്കണ്ടേ രാമാ?. എന്റെ മോള് ഇറങ്ങിപ്പോകാൻ തയ്യാറായത് കൊണ്ടല്ലേ ഇവൻ വിളിക്കാൻ വന്നത്?… ഇവനെ തല്ലിയാലും കൊന്നാലും അവളുടെ മനസ്സിൽ നിന്ന് ഇവനെ അടർത്തി മാറ്റാൻ എന്നെക്കൊണ്ട് കഴിയില്ലല്ലോ… അതിന് അവൾ തന്നെ വിചാരിക്കണം… “

“എന്നിട്ട് മോളെവിടെ?.. “

“നല്ല പനി.. എന്നെ പേടിച്ചിട്ടാകും… എന്റെ അനിയത്തിയുടെ മോളോടൊപ്പം ഹോസ്പിറ്റലിൽ വിട്ടു..”

“അയ്യോ.. നിശ്ചയം ആയിട്ടോ?… എത്രമണിക്കാ ചെറുക്കന്റെ വീട്ടുകാർ വരുന്നത്?”

“അവരോട് വരണ്ട എന്ന് വിളിച്ചു പറഞ്ഞു… എന്തിനാ വെറുതേ അറിഞ്ഞു കൊണ്ട് ആ ചെറുക്കനെ പറ്റിക്കുന്നത്?.. ഇന്നലെ രാത്രി അപ്രതീക്ഷിതമായി അവള് ഫോൺ ചെയ്യുന്നത് കേൾക്കാനിടയായത് കൊണ്ട് നിശ്ചയത്തിന് സാധനങ്ങൾ വാങ്ങിയ പൈസ മാത്രമേ നഷ്ടമായുള്ളൂ… കല്യാണത്തലേന്ന് ഇവർ ഒളിച്ചോടിയെങ്കിലോ?…”

അതുകൂടി കേട്ടതോടെ അച്ഛൻ എന്നെ നോക്കി ദഹിപ്പിച്ചു…

“നിനക്ക് സമാധാനമായോടാ?… “

“വിട്ടേക്ക് രാമാ.. ഇനി ഇതിന്റെ പേരിൽ വഴക്ക് പറയണ്ട.. കാര്യങ്ങളൊക്കെ ഞാനിന്നലെ തന്നെ ഇവനെ പറഞ്ഞു മനസിലാക്കിയിരുന്നു…”

“ഇവൻ നന്നാവുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല.. എന്നാലും ഇനിയൊരിക്കലും മോളുടെ ജീവിതത്തിൽ ഇവൻ കാരണം ഒരു പ്രശ്നം ഉണ്ടാവില്ല.. ഇതെന്റെ വാക്കാണ്… നിനക്കും കുടുംബത്തിനും ഉണ്ടായ ബുദ്ധിമുട്ടിനു ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു….”

അച്ഛൻ സുകുവേട്ടന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ചു….
അങ്ങനെ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്ത് ഭക്ഷണം കഴിപ്പിച്ചിട്ടാണ് ഞങ്ങളെ വിട്ടത്… വർഷങ്ങൾക്ക് മുൻപ് തെറ്റിദ്ധാരണ കൊണ്ട് നഷ്ടമായ ആത്മമിത്രത്തെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അച്ഛനും പ്രണയം നഷ്ടമായ സങ്കടത്തിൽ ഞാനും കാറിൽ ഇരുന്നു….. ശരണ്യയെ ഒന്ന് കണ്ട് യാത്ര പറയാൻ പോലും കഴിഞ്ഞില്ല… സാരമില്ല.. ഇനിയൊരിക്കലും കാണാതിരിക്കട്ടെ…. അവളുടെ വീട്ടുകാരുടെ ആഗ്രഹം പോലെ കുറേ നാളുകൾക്ക് ശേഷം അനുയോജ്യനായ ഒരാളുടെ കൂടെ സന്തോഷത്തോടെ ജീവിക്കട്ടെ…. അവളുടെ വിവാഹം കഴിയുന്നത് വരെ ഇനിയീ നാട്ടിലേക്ക് ഇല്ല…. കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ തീരുമാനമെടുത്തു…


“ഇവിടിങ്ങനെ മനോരാജ്യം കണ്ടിരുന്നോ…ഒരു ഹെല്പ് ചെയ്യാൻ പറഞ്ഞാൽ കേൾക്കരുത്…”

ചെവിയുടെ തൊട്ട് പിറകിൽ നിന്ന് പൊടുന്നനെ അലർച്ച മുഴങ്ങിയപ്പോൾ കിടന്നിടത്തു നിന്നും ഞാനൊന്ന് തുള്ളിപ്പോയി… അവൾ നടുവിന് കയ്യും കൊടുത്ത് നിൽക്കുകയാണ്… മുഖം കടന്നൽ കുത്തിയത് പോലെ…വേറാരുമല്ല നമ്മുടെ കഥാ നായിക ശരണ്യ തന്നെ…

“നമ്മുടെ പഴയ കാര്യങ്ങളൊക്കെ ഓർത്തു കിടക്കുകയായിരുന്നെടീ…”

“അതൊന്നും ഓർക്കാതിരിക്കുന്നതാ നല്ലത്..ലോകചരിത്രത്തിൽ ആദ്യമായി കാമുകിയെയും കൊണ്ട് ഒളിച്ചോടാൻ വന്നിട്ട് അവളുടെ അച്ഛന്റെ കയ്യിൽ നിന്നും കള്ളും വാങ്ങിക്കുടിച്ച് ഉപദേശവും കേട്ട് തിരിച്ചു പോയ കാമുകനല്ലേ….”

“അതെ…. അന്ന് നിന്റെ അച്ഛൻ എന്നെ തല്ലി ഓടിച്ചിരുന്നെങ്കിൽ നീയെന്റെ തലയിലാകില്ലായിരുന്നു…. എന്റെ വിധി.. അല്ലാതെന്ത്….,”

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

“നല്ലൊരു ദിവസമായിട്ട് എന്നെക്കൊണ്ട് പറയിക്കരുത്… ദേ മനുഷ്യാ ലീലേടത്തി ഇപ്പഴും വിളിച്ചിരുന്നു എന്റെ ബ്ലൗസ് തയ്ക്കാൻ കൊടുത്തത് റെഡി ആയിട്ടുണ്ട്.. ഒന്ന് പെട്ടെന്ന് വാങ്ങിയിട്ട് വാ..”

“നിനക്ക് പോയി വാങ്ങിച്ചൂടെ?”

“എന്നാൽ അടുക്കളയിലെ ജോലി നിങ്ങള് ചെയ്യ്…ഒന്ന് പെട്ടന്ന് പോയിവാ… നേരം വൈകി…”

“കിടന്ന് തുള്ളാതെ പെണ്ണേ… എന്റെ ജട്ടി എടുത്ത് താ…”

“അതു പോലും എടുക്കാൻ കഴിയില്ലെങ്കിൽ ഇടാതെ പോയാൽ മതി.. ആരും നിങ്ങളുടെ മുണ്ട് പൊക്കി നോക്കില്ലല്ലോ… ഈശ്വരാ ഇങ്ങനൊരു കുഴിമടിയനെ ആണല്ലോ എനിക്ക് തന്നത്,..”

അവൾ നെറ്റിയിൽ ഇടിച്ച് അടുക്കളയിലേക്ക് നടന്നു.. ഒരു നൂല് കെട്ട് ചടങ്ങിന് പോകാനുള്ള തിരക്കിലാണ്… പുതിയ ബ്ലൗസ് തയ്ക്കാൻ കൊടുത്തത് വാങ്ങിയിട്ട് വരാൻ രണ്ട് വട്ടം പറഞ്ഞിട്ടും ഞാൻ കേൾക്കാത്തതിന്റെ റിയാക്ഷൻ ആണിത്… ആരുടെ കുഞ്ഞിന്റെ നൂല് കെട്ട് എന്നായിരിക്കും ഇപ്പോൾ നിങ്ങളുടെ സംശയം?. വേറാരുടെയുമല്ല സാക്ഷാൽ പി വി ബാബു എന്ന എന്റെ സ്വന്തം മാമന്റെ….!!!
ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല എന്ന് പറഞ്ഞു നടന്നിരുന്ന മാമന്റെ ഉള്ളിൽ വിധവയായ ജാനകി ചേച്ചിയോടുള്ള ആരാധന കലർന്ന പ്രണയം മനസിലാക്കിയതും മുൻ കൈ എടുത്ത് കല്യാണം നടത്തിയതും ദേ ഇപ്പോൾ ചവിട്ടിതുള്ളി അടുക്കളയിലേക്ക് പോയ എന്റെ ഭാര്യ തന്നെയാണ്…. അത് മാമനോടുള്ള സ്നേഹം കൊണ്ടാണെന്ന് കരുതുന്നുണ്ടോ…? ഒരിക്കലുമല്ല… മാമൻ സിംഗിൾ ആയി തുടർന്നാൽ ഞാൻ പണ്ടത്തെ പോലെ മൂപ്പരുടെ വാലായി ജീവിതകാലം മുഴുവൻ നടന്നേക്കും എന്ന കുനുഷ്ട് ചിന്തയിൽ നിന്നും ഉടലെടുത്ത ഐഡിയ ആണ്…. എന്തൊരു ബുദ്ധി അല്ലേ?.!!!!

അപ്പൊ നിങ്ങള് ചിന്തിക്കുന്നുണ്ടാകും ഇവളെങ്ങനെ എന്റെ ഭാര്യയായെന്ന്…പ്രത്യേകിച്ച് ട്വിസ്റ്റ്‌ ഒന്നുമില്ല… അന്ന് അവളുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയ ദിവസം രാത്രി തന്നെ ഞാൻ ചെന്നൈയിലേക്ക് പോയി… ഞാൻ ചെന്നൈയിൽ മുടിയും താടിയും നീട്ടി വളർത്തിയും അവൾ ഇവിടെ പട്ടിണികിടന്നും കരഞ്ഞും സങ്കടപ്പെടുന്നത് കണ്ട് മനസലിഞ്ഞ രണ്ടുപേരുടെയും അച്ഛന്മാർ ഞങ്ങളുടെ കുരുത്തക്കേട് എല്ലാം ക്ഷമിച്ച് വിവാഹം നടത്തി… ഞങ്ങളുടേത് കഴിഞ്ഞതിന്റെ നാലാം മാസം ഇവള് മാമനെയും കെട്ടിച്ചു.. ഞാനിപ്പോൾ ചെന്നൈയിലെ ജോലി ഉപേക്ഷിച്ചു നാട്ടിൽ തന്നെയാണ്.. ടൗണിൽ അച്ഛനും ഞാനും ഒരു ഹോട്ടൽ നടത്തുന്നു..മാമൻ ഞങ്ങളെ സഹായിച്ച് കൂടെ തന്നെയുണ്ട്.. ഇടയ്ക്ക് ചെറിയ പൊട്ടലും ചീറ്റലും ഉണ്ടെങ്കിലും ഹാപ്പി ലൈഫ്….

പതിയെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നപ്പോൾ അവൾ പാത്രങ്ങൾ കഴുകുന്ന തിരക്കിലാണ്.. ഞാൻ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു…

“സച്ചൂ…”

“എന്താ..?” പുള്ളിക്കാരി ദേഷ്യത്തിലാണ്..

“ചൂടാവാതെ…ലീലേടത്തിയുടെ വീട്ടിൽ പോയി വരാൻ രണ്ട് മിനിറ്റ് വേണ്ടല്ലോ.. ഞാൻ പൊയ്ക്കോളാം…”

“അത് ആദ്യമേ ചെയ്‌താൽ പോരേ… എന്നെക്കൊണ്ട് ഇത്രയും സംസാരിപ്പിക്കണോ?”

“നീ ദേഷ്യപ്പെടുന്നത് കാണാൻ നല്ല ഭംഗിയാ…”

“സുഖിപ്പിക്കാതെ പോയേ…”

“ഒരുമ്മ താടീ..”

“ആദ്യം പോയി പല്ലു തേച്ചിട്ട് വാ..”

“ഇവിടെ മതി..” ഞാൻ എന്റെ കവിളിൽ തൊട്ടു… ഒരു പുഞ്ചിരിയോടെ അവൾ കവിളിൽ ഒരുമ്മ വച്ചു…

“ഞാനൊന്ന് ചോദിച്ചോട്ടെ സച്ചൂ?”

“ഉം…”

“അന്ന് ഒളിച്ചോടിയിരുന്നെങ്കിൽ ഇത്രയും സന്തോഷത്തിൽ ജീവിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

“നമ്മൾ സന്തോഷത്തോടെ ജീവിക്കുമായിരിക്കും.. പക്ഷേ ഇവിടുത്തെ അച്ഛനും എന്റെ അച്ഛനും തമ്മിലുള്ള ശത്രുത കൂടും.. ഇതിപ്പോ അവർ ഒന്നായില്ലേ നമ്മൾ കാരണം…”

ഞാനവളെ ഒന്നുകൂടെ ചേർത്തു പിടിച്ചു..

“മാമന് കുഞ്ഞായി… എല്ലാരും ചോദിക്കുന്നുണ്ട് നമുക്ക് ഇനിയെന്നാണെന്ന്…”

“അതോർക്കുമ്പോ എനിക്കിപ്പോ നല്ല ടെൻഷനുണ്ട്..”

“എന്തിനാടീ?”

“മാമന് ആൺകുഞ്ഞല്ലേ… നമുക്കും ആൺകുട്ടി ജനിച്ചാലോ..?”

“അതിനെന്താ കുഴപ്പം..?”

“കുഴപ്പമേ ഉളളൂ… നിങ്ങളും മാമനും എങ്ങനെ ആണോ അതുപോലെ അവര് രണ്ടും ആയാൽ നാട്ടുകാരുടെ പ്രാക്ക് കേൾക്കാനെ നേരമുണ്ടാകൂ… എനിക്ക് പെണ്ണ് മതി…”

“ഭയങ്കരീ….” ഞാനവളുടെ പിൻ കഴുത്തിൽ വേദനിപ്പിക്കാതെ കടിച്ചു…മുറിയിൽ നിന്നും മൊബൈൽ ശബ്ദം കേട്ടപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു.. മാമനാണ്..

“നിന്നെ കെട്ടിയെടുക്കാൻ ആയില്ലേ?”

“ഇച്ചിരി കഴിഞ്ഞു വരാം…ആൾക്കാരൊക്കെ വന്നു തുടങ്ങിയോ?”

“നിന്റെ അച്ഛനും അമ്മയും ഉണ്ട്… വേറെ ആരെങ്കിലും വന്നോ എന്ന് അറിയില്ല.. ഞാൻ വീട്ടിലില്ല..”

“ങേ… പിന്നെവിടാ..?”

“ടൗണിൽ.. നൂല് കെട്ട് ചടങ്ങിന് ഇടാൻ വാങ്ങിയ സാരിയുടെ കളർ ശരിയല്ല എന്നും പറഞ്ഞ് ഇന്നലെ മുതൽ മോന്തേം കറുപ്പിച്ചു നില്കുകയാ ഒരുത്തി…സഹികെട്ട് വണ്ടിയുമെടുത്ത് ഇങ്ങോട്ട് വന്നതാ… ഞായറാഴ്ച ആയിട്ടും കടയുടെ ഓണറേ വിളിച്ച് തുറപ്പിച്ചു… ഓരോ ഗതികേട്… പെണ്ണും പിടക്കോഴിയും ഒന്നും വേണ്ടായിരുന്നു…”

“സാരമില്ല മാമാ… പോട്ടെ… മാമിയുടെ സന്തോഷം അല്ലേ വലുത്..”

“നീയെവിടാ..?”

“ഞാൻ ലീലേടത്തിയുടെ വീട്ടിൽ ബ്ലൗസ് വാങ്ങാൻ പോകുന്നു…”

മാമന്റെ നിർത്തതേയുള്ള ചിരി മുഴങ്ങി..

“പണ്ട് റേഷൻകടയിൽ നിന്നും മണ്ണെണ്ണ വാങ്ങി വരാൻ പറഞ്ഞതിന് നാടുവിട്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയവനാ നീ.. പെണ്ണുമ്പിള്ള വന്നപ്പോൾ എന്തൊരു മാന്യൻ.. എനിക്ക് സന്തോഷമായെടാ… നിന്റേം എന്റേം വിധി ഒരുപോലെ ആയല്ലോ…”

“മാമൻ വച്ചേ…. നേരം വൈകി.. പെട്ടെന്ന് വാ… വരുമ്പോൾ ഒരു കുപ്പി വാങ്ങിച്ചോ…”

“എന്നിട്ട് വേണം നീ കെട്ടിയതും ഞാൻ കെട്ടിയതും ചേർന്ന് എന്റെ തലമണ്ട തല്ലിപ്പൊളിക്കാൻ… വേറെ വല്ലതും പറ..”

“നിങ്ങളിനിയും പോയില്ലേ വരുണേട്ടാ?” അകത്തു നിന്നും ശരണ്യ വിളിച്ചു ചോദിച്ചപ്പോൾ ഞാൻ കാൾ കട്ടു ചെയ്തു..

“പോകുകയാടീ…” ഞാൻ മുറ്റത്തിറങ്ങി

ഇതിലെന്താ തെറ്റ്?.. എന്റെ ഭാര്യയുടെ ബ്ലൗസ് അല്ലേ?.. അയൽക്കാരന്റെ ഭാര്യയുടെത് അല്ലല്ലോ… സ്വയം സമാധാനിപ്പിച്ചു കൊണ്ട് ഞാൻ ലീലേടത്തിയുടെ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു….

ശുഭം ❤❤❤❤

<?php echo do_shortcode(‘[player id=”7611″]’); ?>

[sc_embed_player fileurl=”https://shahulmalayil.com/wp-content/uploads/2025/07/mms-final-Output-Stereo-Out-2.mp3″]

KARNNAN SURIYAPUTRAN