KARNNAN SURIYAPUTRAN
ഋതുഭേദങ്ങൾക്കിപ്പുറം… ❤❤❤
"കൃഷ്ണേട്ടന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ലേ?"
പ്രവീൺ ചോദിച്ചു… കൃഷ്ണൻ പുച്ഛത്തോടെ ചിരിച്ചു..
“പ്രവീണേ… എനിക്കൊരു തന്തയേ ഉളളൂ… അതോണ്ട് വാക്കും ഒന്നേയുള്ളൂ… ആരും വേണ്ടാന്ന് വച്ചിട്ട് സ്വന്തം വഴി തേടി ഇറങ്ങിപ്പോയവനല്ലേ… ഞങ്ങൾക്കിനി അവന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ല…”
“ഭാനു ചേച്ചിക്കും ഇതേ അഭിപ്രായം ആണോ?”
പ്രവീൺ ചുമരും ചാരി നിൽക്കുന്ന ഭാനുമതിയെ നോക്കി.. അവർ തലകുനിച്ചു നിന്ന് കണ്ണീർ വാർത്തു.. അതോടെ പ്രവീൺ എഴുന്നേറ്റു..
” ഇനിയൊക്കെ നിങ്ങളുടെ ഇഷ്ടം…നിങ്ങളുടെ കുടുംബകാര്യത്തിൽ തലയിടേണ്ട ആവശ്യമൊന്നും എനിക്കില്ല… എന്നാലും പറയുവാ… നിങ്ങളുടെ മോൻ ചെയ്തത് തെറ്റു തന്നെ .. പക്ഷേ അവനിന്ന് ജീവനോടെയില്ല…അവന്റെ ഭാര്യയും ഒന്നരവയസുള്ള കുട്ടിയും സഹായത്തിനു ആരുമില്ലാതെ നരകിക്കുന്നുണ്ട്…. അവർ എന്തു തെറ്റ് ചെയ്തു?.. ഒന്ന് പോയി കാണാനേ ഞാൻ പറഞ്ഞുള്ളൂ… കാരണം ആ കുഞ്ഞ് നിങ്ങളുടെ മകന്റെ ചോരയാണ്… നാളെ എന്താകും എന്നൊന്നും നമുക്ക് പ്രവചിക്കാൻ കഴിയില്ല.. ചിലപ്പോൾ വയസാം കാലത്ത് നിങ്ങൾക്കൊരു ഗ്ലാസ് വെള്ളമെടുത്ത് തരാൻ അവളേ ഉണ്ടാകൂ.. “
കൃഷ്ണൻ ഒരു ബീഡി കത്തിച്ച് പുക വിട്ടു..
“നിനക്ക് കൂട്ടുകാരനോടുള്ള സ്നേഹം എനിക്ക് മനസിലാകും… അവന്റെ ഭാര്യയോടും കുഞ്ഞിനോടുമുള്ള സഹതാപവും മനസിലാകും… പക്ഷേ അവനത് അർഹിക്കുന്നുണ്ടോ എന്നുകൂടി ആലോചിക്ക്… ഞങ്ങളുടെ കാര്യം പോട്ടെ, ഏതോ ഒരുത്തിയെയും കൊണ്ട് നാടുവിടുമ്പോൾ അവൻ നിന്നോട് ഒരു വാക്ക് പറഞ്ഞോ?.. കുട്ടിക്കാലം തൊട്ട് നീയായിരുന്നില്ലേ അവന്റെ സുഹൃത്തും വഴികാട്ടിയും എല്ലാം?… പിന്നെ ചാകാൻ കിടക്കുമ്പോൾ സഹായിക്കുന്ന കാര്യം… ഇന്നത്തെ കാലത്ത് ആരിലും പ്രതീക്ഷ വയ്ക്കരുത്… അതെന്റെ അനുഭവത്തിൽ നിന്ന് പഠിച്ചതാ…. ഞങ്ങളെ വിട്ട് സ്വന്തം സുഖം നോക്കി പോയ മകനാണല്ലോ ഏറ്റവും വലിയ ഉദാഹരണം…”
“മരിച്ചിട്ടും ദേഷ്യം തീർന്നില്ലെങ്കിൽ കൃഷ്ണേട്ടാ , ഞാൻ വിട്ടു… ഇനി ഇക്കാര്യം പറഞ്ഞു ഞാനീ പടി ചവിട്ടില്ല.. ആ പെണ്ണിനേം കൊച്ചിനേം സഹായിക്കാൻ കഴിയുമോന്ന് ഞാനൊന്ന് നോക്കട്ടെ… എനിക്കവരെ എന്റെ വീട്ടിലേക്ക് കൊണ്ടുവരാൻ അറിയാഞ്ഞിട്ടല്ല… അവിടെ അമ്മ മാത്രമേയുള്ളൂ…. പക്ഷേ നാട്ടുകാര് പലതും പറയും.. അത് നിങ്ങൾക്ക് കുറച്ചിലാ ..അതോണ്ടാ ഇവിടെ വന്ന് സംസാരിക്കാൻ തീരുമാനിച്ചത്… സാരമില്ല.. “
പ്രവീൺ ഇറങ്ങി വേലിയുടെ അപ്പുറത്തുള്ള സ്വന്തം വീട്ടിലേക്ക് നടന്നു… ഭാനുമതി വാ പൊത്തി കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി… മുറിയിൽ നിന്നും അവരുടെ ഏങ്ങലടികൾ മുഴങ്ങിക്കൊണ്ടിരുന്നു… കൃഷ്ണൻ കസേരയിൽ ചാരിയിരുന്നു കണ്ണുകളടച്ചു… പ്രവീണിന്റെ അഭ്യർത്ഥന ന്യായമാണെന്ന് അയാൾക്കറിയാം.. പക്ഷേ വഴങ്ങാൻ മനസ് അനുവദിക്കുന്നില്ല… അതിന് കാരണവുമുണ്ട്….
ഒരാൺകുഞ്ഞ് ജനിച്ചപ്പോൾ നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു
“ആഹാ… ആൺകുട്ടിയല്ലേ… കൃഷ്ണന് ഇതിൽപരം ഭാഗ്യം എന്താണ് വേണ്ടത്?”
അന്ന് അയാൾക്ക് അതിൽ അഭിമാനം തോന്നി.. അതെ… തന്റെ മകൻ ..അരുൺ.. ജീവിതത്തിൽ നേടാൻ ആഗ്രഹിച്ചതെല്ലാം മകനിലൂടെ നേടുക എന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം.. പക്ഷേ പൊതുവെ കണിശക്കാരനും മുൻകോപിയുമായ കൃഷ്ണൻ തന്റെ ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിൽ എപ്പോഴും പരാജയപ്പെട്ടു…. അധികം ഓമനിച്ചാൽ മക്കൾ വഷളാകുമെന്നും ഭയപ്പെടുത്തി നിർത്തിയാൽ മാത്രമേ അവർ നേർവഴിയിൽ സഞ്ചരിക്കുമെന്നുമുള്ള തെറ്റിദ്ധാരണ അയാൾക്കുണ്ടായിരുന്നു… അതുകൊണ്ട് തന്നെ അരുണിന് നല്ലരീതിയിൽ ശിക്ഷകൾ കിട്ടി… സ്കൂളിൽ നിന്ന് വരാൻ വൈകിയാൽ.. പുസ്തകം ഉറക്കെ വായിച്ചില്ലെങ്കിൽ… പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ… അങ്ങനെ എല്ലാത്തിനും….അതുകൊണ്ട് തന്നെ അരുണിന് അയാളെ ഭയമായിരുന്നു… അവന്റെ ആശ്രയം അമ്മ ഭാനുമതിയും പിന്നെ അടുത്ത വീട്ടിലെ സുശീലയും അവരുടെ മകനായ പ്രവീണുമാണ്… തന്നെക്കാൾ നാല് വയസ്സ് മൂത്തവനായ പ്രവീൺ ആയിരുന്നു അവന്റെ എല്ലാം….കൃഷ്ണൻ പേരക്കമ്പുമായി അടിക്കാൻ ഓടിക്കുമ്പോൾ അവൻ സുശീലയുടെ വീട്ടിലേക്കു ഓടും.. പിന്നെ അയാളുടെ ദേഷ്യം തണുത്തു എന്നുറപ്പായാൽ മാത്രമേ തിരിച്ചു വരാറുള്ളൂ…
എസ് എസ് എൽ സി പരീക്ഷയ്ക്ക് മകൻ ഉന്നത വിജയം നേടുമെന്ന കൃഷ്ണന്റെ പ്രതീക്ഷകൾ തെറ്റിയ ദിവസം… പതിവ് പോലെ പേരക്കമ്പും കൊണ്ട് അയാൾ കലിപൂണ്ട് അടുത്തെത്തിയപ്പോൾ അരുൺ ഓടിയില്ല… പകരം അയാളുടെ കൈ പിടിച്ചു വച്ചു..
“ഇനിയെന്നെ തൊട്ടു പോകരുത്.. ഞാൻ നിങ്ങളുടെ അടിമയൊന്നുമല്ല..”
അവൻ അലറി.. ഒരു പതിനഞ്ചു കാരന്റെ ഭാവമല്ലായിരുന്നു അന്നവന്..
“മോനേ… നീ ആരോടാ സംസാരിക്കുന്നതെന്ന് ഓർക്കണം… നിനക്ക് വേണ്ടിയാ അച്ഛൻ രാവും പകലും കഷ്ടപ്പെടുന്നത്…”
ഭാനുമതി ശാസിച്ചു..
“ഇതൊക്കെ എല്ലാരും ചെയ്യുന്നതാ…മക്കൾക്ക് ചിലവിനു കൊടുക്കുന്നത് അച്ഛന്മാരാ… എനിക്ക് വല്ലവന്റേം അച്ഛനോട് ചോദിക്കാൻ പറ്റില്ലല്ലോ…എന്നുവച്ച് ജീവിതകാലം മുഴുവൻ തല്ലു കൊള്ളാനൊന്നും എന്നെ കിട്ടില്ല… അച്ഛന് ഇന്നുവരെ കാലികളും ഞാനുമായുള്ള വ്യത്യാസം മനസിലായിട്ടില്ല എന്നാ തോന്നുന്നത്… എനിക്ക് ഇങ്ങനെയേ പഠിക്കാൻ കഴിയൂ….. നിങ്ങള് രണ്ടാളുടെയും ബുദ്ധി മാത്രമാ എനിക്ക് കിട്ടുക….”
കൃഷ്ണന്റെ കൈ താണു.. പേരക്കൊമ്പ് വലിച്ചെറിഞ്ഞ് അയാൾ തൊഴുത്തിൽ പോയിരുന്നു…. പിന്നീട് ഒരിക്കലും അയാൾ അരുണിനെ തല്ലിയില്ല, വഴക്കു പറഞ്ഞില്ല… ഒരിക്കൽ പോലും മിണ്ടിയിട്ടുമില്ല…അവന് പ്ലസ്ടുവിന് ഹ്യുമാനിറ്റിസ് ഗ്രൂപ്പിൽ അഡ്മിഷൻ കിട്ടിയ വിവരം ഭാനുമതി അറിയിച്ചപ്പോഴും അയാൾ പ്രതികരിച്ചില്ല…
” കാശ് അലമാരയിൽ ഉണ്ട്… അതിൽ നിന്നെടുത്ത് നിനക്ക് എന്തും ചെയ്യാം… മക്കളെ ഉണ്ടാക്കിയാൽ ചിലവിനു കൊടുക്കണമെന്നല്ലേ അവന്റെ കണ്ടെത്തൽ…. ആയിക്കോട്ടെ…. പക്ഷേ അവന്റെ ഒരു കാര്യവും എനിക്ക് അറിയണ്ട.. “
“നിങ്ങളെന്താ കൃഷ്ണേട്ടാ ഈ പറയുന്നത്?.. അവൻ കൊച്ചല്ലേ… അതിനുള്ള വിവരമേ അവനുള്ളൂ…”
“കൊച്ചോ?.. നിന്റെ മോനോ?… അവൻ എന്നേക്കാൾ വളർന്നെടീ….”
അയാൾ പരിഹസിച്ചു… ഒരു വീട്ടിൽ അപരിചിതരെ പോലെയായിരുന്നു പിന്നീട് ആ അച്ഛനും മകനും കഴിഞ്ഞിരുന്നത്… അരുൺ അവധി ദിവസങ്ങളിൽ കൂലിപ്പണിക്ക് പോയിത്തുടങ്ങി.. ഒരുപാട് പുതിയ കൂട്ടുകാരെ കിട്ടിയതിനു ശേഷം അവൻ പ്രവീണിന്റെ കൂടെയുള്ള കറക്കവും അവസാനിപ്പിച്ചു… വീട്ടിൽ എത്തുന്നത് തന്നെ വളരെ വൈകിയായിരിക്കും.. പണിയെടുത്ത് കിട്ടുന്നതിൽ ഒരു പങ്ക് അവൻ ഭാനുമതിക്ക് നൽകും…
“നീ പഠിക്കുന്നതിൽ ശ്രദ്ധിക്ക്…. അതിനുള്ള പൈസ ഇവിടുന്ന് തരുന്നില്ലേ.. പിന്നെന്തിനാ നീ പണിക്ക് പോകുന്നത്?”
അവരുടെ ചോദ്യത്തിന് അവൻ ഒന്ന് ചിരിക്കുകമാത്രം ചെയ്യും…
പ്ലസ്ടു കഴിഞ്ഞതോടെ അരുൺ പഠനം നിർത്തി ഒരു നാഷണൽ പെർമിറ്റ് ലോറിയിൽ ക്ളീനർ ആയി പോയിത്തുടങ്ങി.. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ വീട്ടിൽ വരൂ.. അവനും അതായിരുന്നു ഇഷ്ടം… ഭാനുമതിയുടെ ഉപദേശങ്ങളും കണ്ണീരുമൊന്നും അവൻ ഗൗനിച്ചതേയില്ല… സുശീലയും പ്രവീണും അവനോട് സംസാരിച്ചു നോക്കി.. പക്ഷേ ഫലമുണ്ടായില്ല..
“എടാ നിനക്കിതിന്റെ വല്ല കാര്യവുമുണ്ടോ?.. പ്രൈവറ്റ് ആയിട്ടെങ്കിലും ഏതേലും കോഴ്സ് പഠിക്ക്… കുറച്ചൂടെ നല്ല ജോലി കിട്ടും… ഈ വണ്ടിപ്പണി കൊണ്ടൊന്നും ജീവിക്കാൻ കഴിയില്ല..”
പ്രവീൺ പറഞ്ഞു..
“പ്രവിയേട്ടൻ ഐ എ എസിനു പഠിച്ചിട്ടാണോ പലചരക്കു കട നടത്തുന്നെ?… “
“അല്ല… എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു.. പക്ഷേ പഠിപ്പിക്കാൻ അച്ഛനില്ല… അച്ഛന്റെ ആകെയുള്ള സമ്പാദ്യമായ കടയിൽ അമ്മ കിടന്ന് കഷ്ടപ്പെടുന്നത് കണ്ടിട്ടാ ഞാൻ പഠിത്തം നിർത്തി അത് നോക്കി നടത്താൻ തുടങ്ങിയത്.. നിന്റെ അവസ്ഥ അതുപോലെ ആണോ..? എത്ര വേണമെങ്കിലും പഠിപ്പിക്കാൻ കൃഷ്ണേട്ടൻ തയ്യാറാണ്..”
“അയ്യോ വേണ്ടായേ..”
അരുൺ കൈ കൂപ്പി തൊഴുതു…
“അതിലും ഭേദം ലോറിക്കാരുടെ കൂടെ പോകുന്നതാ…എന്നെ നിർബന്ധിക്കണ്ട…”
അതോടെ പ്രവീൺ തോറ്റു പിന്മാറി… സുശീല അവസാന ശ്രമമെന്നോണം കൃഷ്ണനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.. പക്ഷേ നിരാശ ആയിരുന്നു ഫലം..
“സുശീലേ… മേലാൽ അവന്റെ കാര്യം പറഞ്ഞ് എന്റെ മുന്നിൽ വന്നേക്കരുത്… കാശ് കൊടുത്ത് വാങ്ങി വളർത്തിയ പശു ചത്തുപോയാൽ കുറച്ചു നാൾ വിഷമമുണ്ടാകും.. പിന്നെ വേറൊന്നിനെ വാങ്ങുമ്പോൾ അതങ്ങ് പൊയ്ക്കോളും.. അതുപോലെ തന്നാ ഇവനും… ഞാൻ തൊഴുത്തിലും പാടത്തുമെല്ലാം അധ്വാനിച്ച് എല്ലാ സുഖസൗകര്യങ്ങളും ഒരുക്കി കൊടുത്തിട്ടും മര്യാദയ്ക്കു പഠിക്കാത്തതിനാ തല്ലാൻ പോയത്… അന്നവൻ എന്റെ കൈക്ക് കേറി പിടിച്ചു… ഇനി തല്ലിയാൽ തിരിച്ചു തല്ലും എന്നായിരുന്നു അവന്റെ ഭാവം… അന്ന് എന്നെ സംബന്ധിച്ചിടത്തോളം അവൻ ചത്തുപോയി… ഒരു നഷ്ടക്കച്ചവടം ആണെന്ന് കരുതി ഞാൻ സമാധാനിച്ചു… ഇനിയവൻ എന്ത് ചെയ്താലും എനിക്കൊരു പ്രശ്നമില്ല… ഭാനുവിനും എനിക്കും ചാകുന്നത് വരെ പട്ടിണിയില്ലാതെ കഴിയാനുള്ളതൊക്കെ ഞാനുണ്ടാക്കിയിട്ടുണ്ട്…”
അതായിരുന്നു അവസാനവാക്ക്… ഭാനുമതി മാത്രം അച്ഛന്റെയും മകന്റെയും ഇടയിൽ കിടന്ന് ഉരുകി… നാളുകൾ പിന്നെയും കടന്നുപോയി… ലൈസൻസ് എടുത്ത ശേഷം അരുൺ ഫുൾ ടൈം ലോറി ഡ്രൈവറായി…. വീട്ടിലേക്കുള്ള വരവും കുറഞ്ഞു.. പക്ഷേ വരുമ്പോൾ ഭാനുമതിക്ക് എന്തെങ്കിലും കയ്യിൽ ഉണ്ടാകും.. അവർ നിരസിച്ചാലും കുറച്ചു പണവും നൽകും… സ്വന്തമായി ഒരു ലോറി വാങ്ങാൻ വേണ്ടി ശ്രമിക്കുകയാണ് എന്ന് ഒരിക്കൽ അവൻ അവരോട് പറഞ്ഞു…
“അതിനൊക്കെ ഒരുപാട് പൈസയാവില്ലേ?”
“ഉവ്.. ആദ്യം എന്തേലും കാണണം.. ബാക്കി ലോൺ കിട്ടും…”
“എന്റെ ചിട്ടി ഉണ്ട്.. പിന്നെ ഈ മാലയും രണ്ടു വളയും തരാം… നിന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ..”
“വേണ്ടമ്മേ… അതിനുള്ള വഴിയൊക്കെ ഞാൻ കണ്ടിട്ടുണ്ട്…”
“അച്ഛനെ തോൽപ്പിക്കാൻ.. അല്ലേ?.. പക്ഷേ അതിനു നിനക്ക് കഴിയില്ല,… എന്റെ മോൻ തോറ്റു പോകും…ഒന്നും നിനക്ക് ഇപ്പൊ മനസിലാവില്ല.. അതിന് നീ ഒരു അച്ഛൻ ആകണം…”
“ഞാൻ ചെയ്ത തെറ്റെന്താ?.. ഓർമ വച്ച കാലം മുതൽ തൊട്ടതിനും പിടിച്ചതിനും തല്ലും വഴക്കും…. എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നത് തെറ്റാണോ?”
ഭാനുമതി വേദനയോടെ ചിരിച്ചു..
“നീ അന്ന് പറഞ്ഞില്ലേ മാതാപിതാക്കളുടെ ബുദ്ധിയേ മക്കൾക്ക് കിട്ടൂ എന്ന്?.. ശരിയാ.. എനിക്കും അച്ഛനും പഠിപ്പും വിവരവും തീരെ ഇല്ല… നിന്റെ അച്ഛന് അഞ്ച് സഹോദരങ്ങളാ.. ഏറ്റവും മൂത്തതാ അദ്ദേഹം… സ്കൂളിൽ പോകാനൊന്നും വീട്ടുകാർ വിടില്ല… രാവിലെ ഇച്ചിരി കഞ്ഞിയും കുടിച്ച് പാടത്ത് പണിക്ക് ഇറങ്ങണം… വൈകുന്നേരം പശുക്കൾക്ക് കൊടുക്കാനുള്ള പുല്ലും കൊണ്ടേ വരാൻ അനുവാദമുള്ളൂ.. അത് ഇച്ചിരി കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ അത്താഴം കൊടുക്കാതെ പട്ടിണിക്കിടും…തലയിൽ വൈക്കോൽകെട്ടുമെടുത്ത്, അഴിഞ്ഞു വീഴാതിരിക്കാൻ കയറ് കൊണ്ട് മുറുക്കിയ ട്രൗസറുമിട്ട് അനിയന്മാർ പഠിക്കുന്ന സ്കൂളിന്റെ ഗേറ്റിൽ കരഞ്ഞു കൊണ്ടു നിൽക്കുന്ന ഒരു കുട്ടിയുടെ രൂപം ഒന്ന് സങ്കൽപ്പിച്ചു നോക്ക്… അതായിരുന്നു നിന്റെ അച്ഛൻ.. പഠിക്കാൻ ആഗ്രഹമുണ്ട്.. പക്ഷേ വീട്ടുകാർ സമ്മതിക്കില്ല.. മൂത്തവൻ കുടുംബത്തിലെ കാര്യങ്ങളെല്ലാം നോക്കേണ്ടവനാ, സ്കൂളിൽ പോയി സമയം കളയണ്ട എന്നായിരുന്നു അവരുടെ തീരുമാനം…. എതിർക്കാൻ കഴിയാത്തതിനാൽ അച്ഛൻ എല്ലാം ഉള്ളിലൊതുക്കി,… അനിയന്മാർ പഠിച്ചു നല്ലനിലയിൽ എത്തിയപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല… ഒരു പരിഭവവും കാണിക്കാതെ ആ പാവം സ്വയം ഒതുങ്ങിക്കൂടി….പത്തു പന്ത്രണ്ട് അംഗങ്ങളുള്ള ആ വീട്ടിൽ കെട്ടിയ പെണ്ണിന് ജോലിക്കാരിയുടെ സ്ഥാനമേ ഉളളൂ എന്ന് തിരിച്ചറിഞ്ഞപ്പോഴാ എന്നെയും കൂട്ടി പടിയിറങ്ങിയത്…. ഒരുപാട് കഷ്ടപ്പെട്ടു… സ്വന്തം വീടും അത്യാവശ്യം കഴിഞ്ഞു കൂടാനുള്ള വകയും ഉണ്ടായതിന് ശേഷമാണ് നീ ജനിച്ചത്… തനിക്ക് കൊതിച്ചിട്ടും കിട്ടാതെ പോയത് മകനെങ്കിലും കിട്ടണം എന്നാഗ്രഹിച്ചതാണോടാ അച്ഛൻ ചെയ്ത തെറ്റ്?….”
‘”അമ്മ എന്തൊക്കെ പറഞ്ഞാലും എന്നോട് കാണിച്ചതിനൊന്നും ന്യായം ആകുന്നില്ല.. അച്ഛന്റെ വീട്ടുകാർ സ്നേഹം കൊടുത്തില്ല എന്നു വച്ച് എന്നോടും അങ്ങനാണോ പെരുമാറേണ്ടത്?.. എല്ലായിടത്തും ഇതുപോലെ ആണോ എന്നൊന്ന് അന്വേഷിക്ക്…. കാശ് ചിലവാക്കൽ മാത്രമല്ല സ്നേഹം… അടുത്തിരുന്ന് ചേർത്തു പിടിക്കുന്നത് കൂടിയാ.. എന്നോട് ഒരിക്കലെങ്കിലും സ്നേഹത്തോടെ അച്ഛൻ സംസാരിച്ചിട്ടുണ്ടോ?… “
“ഉണ്ടാവില്ല. പക്ഷേ ആ മനസ്സിൽ നിന്നോട് എത്ര ഇഷ്ടമുണ്ടെന്ന് എനിക്കറിയാം… നിന്നെ കെട്ടിപ്പിടിക്കാനും കൊഞ്ചാനുമൊന്നും അച്ഛന് അറിയില്ലെടാ… അദ്ദേഹം വളർന്നു വന്ന സാഹചര്യം അതായിപ്പോയി..”
അരുൺ ഒന്നും മിണ്ടിയില്ല.. തന്റെ വാക്കുകൾ അവനിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല എന്ന് മനസിലായതോടെ ഭാനുമതിയും ഉപദേശം നിർത്തി…. കൃഷ്ണൻ അവനെയോ അവന്റെ പുതിയ ജീവിതത്തെയോ കുറിച്ച് അന്വേഷിക്കാൻ മുതിർന്നില്ല… കന്നുകാലികൾ മാത്രമായി അയാളുടെ ലോകം…
ആഗ്രഹം പോലെ അരുൺ സ്വന്തമായി ലോറി വാങ്ങി… അതും കൊണ്ട് അവൻ വീട്ടിലേക്ക് വന്നു…മകന്റെ ആഗ്രഹം സാധിച്ചതിൽ ഭാനുമതി ഒത്തിരി സന്തോഷിച്ചു..
“അമ്മ എന്റെ കൂടെ വരുന്നോ?”
അന്നു രാത്രി അവരുടെ മടിയിൽ തലവച്ചു കിടന്നുകൊണ്ട് അരുൺ ചോദിച്ചു..
“തത്കാലം ടൗണിൽ ഒരു വാടകവീട് എടുക്കാം… ഭാവിയിൽ പുതിയത് വാങ്ങാലോ… ഈ കുഗ്രാമത്തിൽ എത്രകാലമെന്ന് വച്ചാ കിടക്കുക?”
“ഞാൻ മാത്രം വന്നാൽ മതിയോ?… നിന്റെ അച്ഛനോ?”
“താല്പര്യം ഉണ്ടെങ്കിൽ വന്നോട്ടെ..”
“വരില്ല.. എനിക്കറിയാം… അദ്ദേഹത്തെ ഒറ്റയ്ക്ക് വിട്ട് ഞാനും വരില്ല…”
അവർ അവന്റെ മുടിയിലൂടെ വിരലോടിച്ചു..
“നീ നല്ല നിലയിൽ ജീവിച്ചാൽ മതി.. ഒരു പെണ്ണൊക്കെ കെട്ടണ്ടേ?”
“അതൊന്നും എന്റെ മനസിലില്ല.. നാലഞ്ച് ലോറിയുടെ ഓണർ ആകുകയാണ് ഇനിയുള്ള ലക്ഷ്യം.. എല്ലാത്തിലും ഡ്രൈവർമാരെ വച്ച് ഞാൻ ഒരു ഓഫീസും തുറന്ന് ഇരിക്കും… എന്നും തൊഴിലാളി ആയാൽ പോരല്ലോ…”
“എടാ നല്ല പ്രായത്തിൽ കല്യാണം കഴിക്കണം.. നിനക്കൊരു കുഞ്ഞൊക്കെ ജനിച്ചാൽ അച്ഛന്റെ മനസ് മാറും… എനിക്ക് ഉറപ്പാ…”
“അതൊക്കെ ബാധ്യത ആണമ്മേ… എനിക്ക് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടം..”
അങ്ങനെ പറഞ്ഞവൻ ഒരു പെൺകുട്ടിയുമായി ഒളിച്ചോടി എന്ന വാർത്ത കേട്ടപ്പോൾ ഭാനുമതിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… കൃഷ്ണൻ പതിവ് പോലെ മകനോടുള്ള പരിഹാസം കാണിച്ചു..
“അവൻ അതും ചെയ്യും, അതിലപ്പുറവും ചെയ്യും… എന്നോട് ഒന്നും പറയണ്ട.. “
പക്ഷേ പെൺകുട്ടിയുടെ ബന്ധുക്കൾ എന്ന പേരിൽ കുറേ ആളുകൾ വീട്ടിൽ വന്നു ബഹളമുണ്ടാക്കി… അത് കയ്യാങ്കളിയോളം എത്തി… പ്രവീൺ ഇടയിൽ കയറി രംഗം ശാന്തമാക്കിയെങ്കിലും കൃഷ്ണന്റെ മുഖത്ത് മർദനമേൽക്കുകയും വസ്ത്രം കീറുകയും ചെയ്തിരുന്നു..
“കണ്ടോടീ ആ നശിച്ചവന്റെ സമ്മാനമാ… ജന്മം കൊടുത്തതിനുള്ള കൂലി..”
അയാൾ അട്ടഹസിച്ചു..
“അവരെ ഞാൻ കുറ്റം പറയില്ല… സ്വന്തം കുടുംബത്തിലെ പെണ്ണിനേയും കൊണ്ട് ഒരുത്തൻ പോയാൽ ആരായാലും ഇങ്ങനെയേ പ്രതികരിക്കൂ… പക്ഷേ അവന് വേണ്ടി ഞാനെന്തിനാ തല്ലു കൊള്ളുന്നത്…? മേലാൽ അവൻ ഈ പടി ചവിട്ടരുത്… ഇതെന്റെ വീടാ….”
അന്ത്യശാസനം പോലെ കൃഷ്ണൻ പറഞ്ഞു… അരുൺ പിന്നെ അങ്ങോട്ട് വന്നതേയില്ല… അവന്റെ നമ്പറിൽ പ്രവീണും ഭാനുമതിയും വിളിച്ചു പലതവണ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല… കുറേ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് അരുണും ഭാര്യയും തമിഴ്നാട്ടിലേക്ക് പോയെന്ന് അറിഞ്ഞത്… ഭാര്യവീട്ടുകാരുടെ ഭീഷണി കാരണമാണെന്നും, പ്രശ്നങ്ങൾ ഒതുങ്ങിയാൽ തിരിച്ചു വരുമെന്നും പ്രവീൺ ഭാനുമതിയെ സമാധാനിപ്പിച്ചു…
ഒരു വർഷം പിന്നിട്ടു,……..മകന്റെ വരവും കാത്തിരുന്ന ഭാനുമതിയെ തേടിയെത്തിയത് അരുൺ ഒരു റോഡപകടത്തിൽ പെട്ട് മരിച്ചു എന്ന വാർത്തയാണ്…. അതറിഞ്ഞതോടെ ആ സാധു സ്ത്രീ കുഴഞ്ഞു വീണു..പ്രവീണും ചങ്ങാതിമാരും അഡ്രസ്സ് തേടിപ്പിടിച്ച് തമിഴ്നാട്ടിലേക്ക് പോയി.. പക്ഷേ അരുണിന്റെ സംസ്കാരം അവരെത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു… സ്വന്തം മകന്റെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഭാനുമതിയെ ശാരീരികമായും മാനസികമായും തളർത്തി…. അതിൽ നിന്നും കഷ്ടിച്ച് പുറത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളു… അപ്പോഴാണ് അരുണിന്റെ ഭാര്യയും കുഞ്ഞും നാട്ടിലെത്തിയിട്ടുണ്ടെന്നും ആരും ഇല്ലാതെ കഷ്ടപ്പെടുകയാണെന്നും അറിഞ്ഞത്….
കൃഷ്ണൻ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ഭാനുമതി അതേ കിടപ്പ് തന്നെയാണ്..
“ഭാനൂ… എഴുന്നേറ്റ് വല്ലതും കഴിക്ക്..”
അവർ അനങ്ങിയില്ല..
“നിന്നോട് അല്ലേടീ പറഞ്ഞത്?”
അയാൾ ശബ്ദമുയർത്തി..
“മരുന്ന് കഴിക്കാനുള്ളതാ… വീണു പോയാൽ ഞാനേ ഉളളൂ.. അതോർമ വേണം..”
“ഇനി വീണാൽ എഴുന്നേൽക്കരുതേ എന്നാ എന്റെ പ്രാർത്ഥന..”
ഭാനുമതി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
“എന്തിനാ ഇങ്ങനെ ജീവിക്കുന്നത്?..”
“ഇത്രയും കാലം നീ ഇങ്ങനെ തന്നെയല്ലേ ജീവിച്ചത്..?..”
“ഞാൻ ജീവിച്ചത് നിങ്ങൾക്കും മോനും വേണ്ടിയിട്ടല്ലേ കൃഷ്ണേട്ടാ…?. അവനിപ്പൊ ഇല്ല…. അവന്റെ രക്തത്തിൽ പിറന്നൊരു കുഞ്ഞുണ്ട്.. നാളെ നമുക്ക് വായ്ക്കരി ഇടാൻ അത് മാത്രമേ ബാക്കിയുള്ളൂ…”
കൃഷ്ണൻ മിണ്ടാതെ അവരെ തന്നെ നോക്കി നിന്നു..
“ഇത്രയും കാലം ആ പെങ്കൊച്ചിനെ കുറിച്ച് ചിന്തിക്കാഞ്ഞത് തെറ്റ് തന്നെയാ.. ഞാൻ കരുതിയത് അതിന്റെ വീട്ടുകാർ കൊണ്ടുപോയിട്ടുണ്ടാകുമെന്നാ.. പക്ഷേ നമ്മുടെ മോന്റെ കുഞ്ഞിനേയും കൊണ്ട് അവൾ തനിച്ചു താമസിക്കുകയാണെന്ന് അറിഞ്ഞിട്ടും എങ്ങനാ മനസമാധാനത്തോടെ ഉറങ്ങുക?”
“അവളുടെ വീട്ടുകാർ ഇവിടെ വന്ന് എന്നെ തല്ലിയതൊക്കെ നീ മറന്നുപോയോ?… അവരെ വഞ്ചിച്ചത് കൊണ്ട് ചത്തു എന്ന് കരുതിയിട്ടുണ്ടാകും… എല്ലാരും നിന്നെപ്പോലെ വിശാലമനസ് ഉള്ളവർ ആകണമെന്നില്ല..”
“ഞാൻ ഇങ്ങനെയാ.. കാരണം അമ്മയായിപ്പോയില്ലേ..”
“ശരി.. നിനക്കെന്താ വേണ്ടത്?.. ആ പെണ്ണിനെ പോയി കാണണം.. അല്ലേ?.. പോകാം..”
ഭാനുമതി പിടഞ്ഞെഴുന്നേറ്റു.. പിന്നെ വിശ്വാസം വരാത്തത് പോലെ കൃഷ്ണനെ നോക്കി..
“സത്യമാണോ?”
“അതെ,..പ്രവീണിനെ വിളിച്ച് വണ്ടി ഏർപ്പാടാക്കാൻ പറയാം.. ഒരൊറ്റ തവണ മാത്രം ഞാൻ സമ്മതിക്കുകയാണ്.. പോകും കാണും, കാശ് വല്ലതും വേണേൽ കൊടുക്കും… തിരിച്ചു വരും… പിന്നെ ഇതും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കരുത്..”
അവർ സന്തോഷത്തോടെ തലയാട്ടി..
“എന്നാൽ എഴുന്നേറ്റ് അത്താഴം കഴിക്ക്… ഞാൻ ആ ഗോപിയെ ഒന്ന് വിളിക്കട്ടെ.. തിരിച്ചു വരുന്നത് വരെ പശുക്കളും കോഴികളും പട്ടിണി ആകരുതല്ലോ… അവനെ നോക്കാൻ ഏൽപ്പിക്കാം…”
കൃഷ്ണൻ മുറിവിട്ടിറങ്ങി…
കൂട്ടുകാരന്റെ കാറുമെടുത്ത് പ്രവീൺ എത്തുമ്പോഴേക്കും ഭാനുമതി അക്ഷമയോടെ കാത്തു നിൽപുണ്ടായിരുന്നു…
“കൃഷ്ണേട്ടനെവിടെ?”
“ഇത്രേം നേരം ഇവിടുണ്ടായിരുന്നു.. ഇപ്പോഴാ തൊഴുത്തിലേക്ക് പോയത്,.”
പ്രവീൺ ഹോണടിച്ചു..
“ഇപ്പൊ പോയാലേ ഉച്ച കഴിയുമ്പോഴെങ്കിലും അവിടെ എത്തൂ…”
“സുശീല കടയിൽ പോയോ? അവളോട് പറഞ്ഞില്ലല്ലോ..”
“അമ്മ കടയിലാ.. ഞാൻ പറഞ്ഞിരുന്നു.. എന്തായാലും രാത്രി ആകുമ്പോ തിരിച്ചെത്തുമല്ലോ.. അപ്പൊ വിശേഷങ്ങൾ പറയാം..”
കൃഷ്ണൻ അവിടേക്ക് വന്നു..
“പോകാം കൃഷ്ണേട്ടാ?”
അയാൾ തലയാട്ടികൊണ്ട് കാറിൽ കയറി.. കൂടെ ഭാനുമതിയും… കാർ മുന്നോട്ട് നീങ്ങി…
തന്റെ മുന്നിൽ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന പെൺകുട്ടിയെ സുധ സഹതാപത്തോടെ നോക്കി… പ്രതീക്ഷകൾ അസ്തമിച്ച വരണ്ട കണ്ണുകൾ…. മെലിഞ്ഞുണങ്ങിയ ശരീരം… പാറിപ്പറന്ന മുടി…. കട്ടിലിൽ വിരിച്ച ഷീറ്റിൽ കിടത്തിയ കുഞ്ഞ് ഉറക്കം മുറിഞ്ഞ് കരയാൻ തുടങ്ങിയത് പോലും അവളറിഞ്ഞില്ല എന്നു തോന്നുന്നു…
” ശ്രീലക്ഷ്മീ… ” സുധ കുലുക്കി വിളിച്ചു…അവൾ ഞെട്ടി ചുറ്റും നോക്കി..
“ദേ മോൻ എണീറ്റു… “
അവൾ കുഞ്ഞിനെ മടിയിൽ കിടത്തി മുലക്കണ്ണ് വായിൽ തിരുകി… വേണ്ടത്ര പാൽ കിട്ടാത്തത് കൊണ്ടാവാം കുഞ്ഞ് പ്രതിഷേധിക്കുന്നത് പോലെ ഉറക്കെ കരഞ്ഞു…
“നീ മര്യാദയ്ക്ക് വല്ലതും കഴിച്ചാലല്ലേ കുട്ടീ കുഞ്ഞിന് വേണ്ടുന്ന പാല് ഉണ്ടാകൂ?.. ദുഖിച്ചിരുന്നിട്ട് എന്തുകാര്യം…? സഹായത്തിന് ആരുമില്ല എന്ന് ഓർക്കണ്ടേ?”
ശ്രീലക്ഷ്മി മറുപടി പറഞ്ഞില്ല..
“എനിക്ക് പരിമിതികൾ ഉണ്ടെന്ന് അറിയാല്ലോ?.. ഞാൻ തരുന്ന പൈസ കൊണ്ടൊന്നും ജീവിക്കാൻ കഴിയില്ല…അതിനു വേറെ ജോലി നോക്കണം… പക്ഷേ ജോലി ചെയ്യണമെങ്കിൽ ആരോഗ്യം വേണ്ടേ?.. ഇങ്ങനെ പട്ടിണി കിടന്നാൽ മരിച്ചു പോയവർ തിരിച്ചു വരുമോ?”
സുധയുടെ ചെറിയ വീടിനോട് ചേർന്ന ചായ്‌പ്പിൽ ആണ് ശ്രീലക്ഷ്മിയും കുഞ്ഞും താമസിക്കുന്നത്…പലഹാരങ്ങൾ ഉണ്ടാക്കി വീടുകളിലും കടകളിലും കൊണ്ടു ചെന്നു വിൽക്കുന്ന ജോലി ചെയ്താണ് രോഗിയായ ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം അവർ പുലർത്തുന്നത്…ശ്രീലക്ഷ്മിയും അവരെ സഹായിക്കും…. അവർ കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു സംഖ്യ അവൾക്ക് നൽകുന്നുമുണ്ട്…
മുറ്റത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടു..
“ഇതാരാണാവോ?” സുധ സ്വയം ചോദിച്ചു… ശ്രീലക്ഷ്മിയുടെ മുഖത്ത് ഭീതി നിറഞ്ഞു..
“നീ പേടിക്കണ്ട മോളേ… ഞങ്ങളൊക്കെ ഇവിടില്ലേ?.. ഞാൻ പോയി നോക്കാം…”
അവർ മുറ്റത്തേക്ക് നടന്നു… അവിടെ നിർത്തിയിട്ട കാറിൽ നിന്ന് ഇറങ്ങുന്ന പ്രവീണിനെ സുധ പെട്ടെന്ന് തിരിച്ചറിഞ്ഞു… ഇതിനു മുൻപ് രണ്ടു തവണ അവനിവിടെ വന്നിട്ടുണ്ട്… ഒരു സ്ത്രീ കൂടി കാറിൽ നിന്നും ഇറങ്ങുന്നുണ്ട്… മറ്റൊരാൾ അകത്ത് ഇരുന്നതേയുള്ളൂ…. സുധ അങ്ങോട്ട് ചെന്നു..
“ചേച്ചീ… ഇത് അരുണിന്റെ അച്ഛനും അമ്മയുമാ…”
അവൻ പരിചയപ്പെടുത്തി..
“വരൂ… അകത്തിരിക്കാം..” സുധ ക്ഷണിച്ചു..
“കൃഷ്ണേട്ടാ വാ..” ഭാനുമതി കൃഷ്ണന്റെ നേരെ തിരിഞ്ഞു…
“വേണ്ട… നിങ്ങള് പോയാ മതി… “
അയാൾ മടിക്കുത്തിൽ നിന്നും ഒരു പൊതി എടുത്ത് അവർക്ക് നീട്ടി..
“ഇത് അവൾക്ക് കൊടുത്തേക്ക്…കുറച്ചു പൈസയാ…നഷ്ടപരിഹാരം ഒന്നുമല്ല… ഒരു കടമ തീർക്കൽ… അത്രമാത്രം..”
ഭാനുമതി അതു വാങ്ങാതെ അയാളെ ദയനീയമായി നോക്കി.. പിന്നെ സുധയുടെ കൂടെ അകത്തേക്ക് നടന്നു.. പിന്നാലെ പ്രവീണും…
പഴക്കം ചെന്നൊരു വീടായിരുന്നു അത്… ഒരു മുറിയും അടുക്കളയും മാത്രം… മുറിയിൽ ആരോ കിടക്കുന്നുണ്ട്..
“എന്റെ ഭർത്താവാ… വാർക്കപ്പണി ആയിരുന്നു…. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണതാ…ശരീരം തളർന്നു പോയി…”
സുധ പറഞ്ഞു…
“രണ്ടു മക്കളുണ്ട്.. സ്കൂളിൽ പോയിരിക്കുകയാണ്..ഇരിക്ക് ഞാൻ ചായ എടുക്കാം..”
“വേണ്ട… ഞങ്ങൾ കുടിച്ചിട്ടാ വന്നത്..”
“ശ്രീലക്ഷ്മി ചായ്‌പ്പിലാ താമസം.. ഇതിനകത്ത് സൗകര്യം തീരെയില്ലല്ലോ…ഞാൻ വിളിക്കാം.”
“ഞങ്ങൾ അങ്ങോട്ട് ചെന്നു കണ്ടോട്ടെ?”
“അതിനെന്താ… വരൂ..”
ഭാനുമതിയും പ്രവീണും സുധയുടെ പുറകെ നടന്നു…
“മോളേ… ഇവർ നിന്നെ കാണാൻ വന്നതാ..”
അവർ പറയുന്നത് കേട്ട് ശ്രീലക്ഷ്മി എഴുന്നേറ്റു .. ഭാനുമതി ആ പെൺകുട്ടിയെ അടിമുടി നോക്കി.. തന്റെ മകന്റെ ഭാര്യ….. മെലിഞ്ഞ ശരീരമാണ്… പഴകി നിറം മങ്ങിയ ഒരു നൈറ്റിയാണ് വേഷം.. പക്ഷേ എന്തോ ഒരു ആകർഷണം തോന്നുന്നു… ഒറ്റ നോട്ടത്തിൽ തന്നെ മറ്റുള്ളവർക്ക് ഇഷ്ടം തോന്നുന്ന എന്തോ ഒന്ന്…..
നിങ്ങൾ സംസാരിക്ക് എന്നും പറഞ്ഞ് സുധ വീടിനുള്ളിലേക്ക് പോയി… പ്രവീൺ ചായ്‌പ്പിന് പുറത്ത് നിന്നതേയുള്ളൂ… പഴയ സാരി കൊണ്ട് കെട്ടിയ തൊട്ടിലിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ ഭാനുമതിയുടെ ശരീരം കോരിത്തരിച്ചു… അവർ പെട്ടെന്ന് തന്നെ അവിടേക്കു ചെന്ന് കുഞ്ഞിനെ എടുത്തു….
പണ്ട് ആശുപത്രിയിൽ വച്ച് അരുണിനെ ഡോക്ടർ ഉയർത്തി കാട്ടിയ നിമിഷം അവരുടെ മനസിലേക്ക് ഓടിയെത്തി..
“ആൺകുട്ടിയാ…” ഡോക്ടർ പുഞ്ചിരിയോടെ പറയുന്നു… പിന്നെ ആ കുഞ്ഞിനെ തന്റെ നേരെ കൊണ്ടുവന്നു… ആദ്യചുംബനം കൊടുത്തപ്പോൾ ഉണ്ടായ അതേ അനുഭൂതി ആണ് ഇന്ന് അവന്റെ കുട്ടിയെ എടുത്തപ്പോൾ കിട്ടുന്നത്… നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവർ കുഞ്ഞിനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു….
ശ്രീലക്ഷ്മി ശിലപോലെ നിൽക്കുകയാണ്..
“ഇവന് പേരിട്ടോ?”..
“ഉവ്വ്… അദ്വൈത് ….”
“എന്നെ മനസിലായോ?” ഭാനുമതി ചോദിച്ചു.
“ഉം “
“എന്നാൽ പറ… ആരാ?”
“അരുണേട്ടന്റെ അമ്മ അല്ലേ?”..
“എങ്ങനെ അറിയാം..?”..
“ഈ കണ്ണുകൾ… അരുണേട്ടന്റെയും ഇതുപോലെ ആയിരുന്നു..”
അവളുടെ ശബ്ദം ഇടറി….. പിന്നെ രണ്ടാളും ഒന്നും സംസാരിച്ചില്ല… ഭാനുമതി കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ച് കസേരയിൽ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ സുധ ഒരു ഗ്ലാസ് വെള്ളവുമായി അവിടെ എത്തി..
“ചായ വേണ്ടെങ്കിൽ ഇത് കുടിക്ക്…”
ഭാനുമതി അത് വാങ്ങി കുടിച്ചു.
“ഇവിടുത്തെ അവസ്ഥ ഏകദേശം ചേച്ചിക്ക് മനസിലായിട്ടുണ്ടാകുമല്ലോ?..വാടക വീടാ ഇത്…. ഇന്നല്ലെങ്കിൽ നാളെ ഒഴിഞ്ഞ് കൊടുക്കേണ്ടി വരും…. നടു തളർന്നു കിടക്കുന്ന ആ മനുഷ്യനെയും പിള്ളേരെയും കൊണ്ട് വേറൊരിടത്തേക്ക് മാറുമ്പോൾ ഇവളെയും കൊച്ചിനെയും കൂടെ കൂട്ടാൻ പറ്റുമോ എന്നുപോലും അറിയില്ല… ആഗ്രഹമില്ലാഞ്ഞിട്ടല്ല കേട്ടോ.. ഗതിയില്ല…..”
ആ വീട്ടിലെ ദാരിദ്ര്യം എത്രത്തോളം ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകുമായിരുന്നു..
“ഇവളെ എനിക്ക് ഒത്തിരി ഇഷ്ടമാ..തനിച്ചു വിട്ടിട്ട് പോകാൻ പറ്റില്ലാലോ… ഇവിടുത്തെ പാർട്ടിക്കാരോടൊക്കെ പറഞ്ഞിട്ടുണ്ട്… ആരെങ്കിലും സഹായിക്കുമെന്നാ പ്രതീക്ഷ .. ഇവളുടെ വീട്ടുകാരെക്കൊണ്ട് വല്യ ശല്യമാ ചേച്ചീ… ഇവിടെ വന്ന് കൂടെ പോകാൻ നിർബന്ധിക്കും… വഴങ്ങാതിരിക്കുമ്പോ തെറിവിളിയും ഭീഷണിയും… അവരുടെ കൂടെ വിട്ടാൽ ഇതിന്റെ പിന്നെ ജീവനോടെ കാണാൻ പറ്റിയെന്നു വരില്ല… “
ഭാനുമതി കുഞ്ഞിനെ കട്ടിലിൽ കിടത്തി.. പിന്നെ ശ്രീലക്ഷ്മിയുടെ അടുത്ത് ചെന്നു.
“നീ ഡ്രസ്സ് മാറ്… എന്നിട്ട് എടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എടുക്ക്…”
“എന്തിനാ..?” അവൾ പതർച്ചയോടെ ചോദിച്ചു..
“എന്റെ കൂടെ പോര്…”
അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി..
“നിന്റെ പ്രശ്നങ്ങൾ എന്താണെന്നൊന്നും എനിക്കറിയില്ല… അല്ലെങ്കിലും ഞങ്ങളെ ആരും ഒന്നും അറിയിക്കാറില്ലല്ലോ.. നൊന്തു പെറ്റ മകൻ പോലും സ്വന്തം കാര്യം നോക്കി പോയി…ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കല്യാണം നടത്തി തന്നേനെ… പക്ഷേ ഉണ്ടായില്ല… ഇത്രയും സ്നേഹിച്ചിട്ടും എന്തിനാ എന്നോട് ഇങ്ങനെ ചെയ്തതെന്ന് ചോദിക്കാൻ അവനും ഇല്ല.. പക്ഷേ അവന്റെ കുഞ്ഞ് ആരുമില്ലാത്തവരെ പോലെ കഴിയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല… ഞങ്ങൾക്ക് ഒരു വീടുണ്ട്… അവിടേക്കാ നിന്നെ വിളിക്കുന്നത്… ബാക്കിയൊക്കെ പിന്നെ ആലോചിക്കാം..”
ശ്രീലക്ഷ്മി അനങ്ങിയില്ല… ഭാനുമതി അവളുടെ ചുമലിൽ കൈ വച്ചു…
“അന്യരൊന്നുമല്ല.. നിന്റെ ഭർത്താവിന്റെ അമ്മയാണ് ഞാൻ…. ധൈര്യമായി വാ..”
അതോടെ അവളുടെ നിയന്ത്രണം വിട്ടു…നിലത്തിരുന്ന് അവരുടെ കാലുകളിൽ പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു… ഭാനുമതി എത്ര ശ്രമിച്ചിട്ടും അവളെ എഴുന്നേൽപ്പിക്കാൻ കഴിഞ്ഞില്ല…കണ്ടു നിന്ന സുധ കണ്ണുകൾ തുടച്ചു…
കാറിൽ ചാരി നിന്ന് ബീഡി വലിക്കുകയായിരുന്നു കൃഷ്ണൻ… ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ അയാൾ അമ്പരന്നു.. ഒരു പെൺകുട്ടിയെയും ചേർത്തു പിടിച്ചു വരുന്ന ഭാനുമതി… അവളുടെ കയ്യിൽ കുഞ്ഞുമുണ്ട്… പഴയൊരു ബാഗും തൂക്കി പ്രവീണും…
ഭാനുമതി ശ്രീലക്ഷ്മിയെ കാറിൽ ഇരുത്തി ഡോർ അടച്ചു..
“നീ എന്തിനുള്ള പുറപ്പാടാ ഭാനൂ?”
“കൃഷ്ണേട്ടൻ ക്ഷമിക്കണം… ഇന്നുവരെ ഞാൻ ഒരുകാര്യത്തിനും വാശി പിടിച്ചിട്ടില്ല.. നിങ്ങളുടെ തീരുമാനങ്ങൾക്ക് എതിര് നിന്നിട്ടുമില്ല.. പക്ഷേ ഇത് എനിക്ക് കഴിയുന്നില്ല… കിടക്കാൻ സ്ഥലവും കഴിക്കാൻ ഇത്തിരി ഭക്ഷണവും മാത്രമല്ലേ വേണ്ടൂ…? അവള് വന്നോട്ടെ… “
യാചിക്കുന്നത് പോലെ അവർ പറഞ്ഞു.. കൃഷ്ണൻ ബീഡി നിലത്തിട്ട് ചവിട്ടിയരച്ചു.. പിന്നെ കാറിന്റെ മുൻസീറ്റിൽ കയറി ഡോർ വലിച്ചടച്ചു… ഭാനുമതി സുധയെ നോക്കി..
“ഞങ്ങൾ പോട്ടെ?”
“ചേച്ചി ഒരു നല്ല കാര്യമാണ് ചെയ്യുന്നത് ദൈവം അനുഗ്രഹിക്കട്ടെ..”
“ഇത് എന്റെ കടമയാണ്. പക്ഷേ ദൈവാനുഗ്രഹം സുധയ്ക്കും കുടുംബത്തിനും ഉണ്ടാകും… ആരുമില്ലാത്ത ഒരു പെണ്ണിനേയും കുഞ്ഞിനേയും ഇത്രയും നാൾ സംരക്ഷിച്ചില്ലേ… ഇന്നത്തെ കാലത്ത് ആരും ചെയ്യാറില്ല…”
“ഇവളെനിക്ക് അന്യയല്ല ചേച്ചീ… എന്റെ അനിയത്തി ശാരിയും ഇവളും ഒരുമിച്ചു പഠിച്ചതാ.. പണ്ട് പലതവണ ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്.. നന്നായി പഠിക്കുന്ന കുട്ടിയാ. വീട് അവൾക്കൊരു നരകമായിരുന്നു… അവിടുന്ന് രക്ഷപ്പെടാൻ വേണ്ടിയാകും അരുണിന്റെ കൂടെ പോയത്.. പക്ഷേ….”
സുധ നിർത്തി..
“എല്ലാം അവള് തന്നെ നിങ്ങളോട് പറയുമായിരിക്കും…”
ഭാനുമതി തലയാട്ടി.. പിന്നെ കാറിൽ കയറി.. അത് ദൂരെ മറയുന്നതും നോക്കി സുധ അവിടെത്തന്നെ നിന്നു..
രാത്രി ഒൻപതര മണിയോടെ അവർ നാട്ടിൽ തിരിച്ചെത്തി… സുശീല അവരെയും കാത്ത് ഉമ്മറപ്പടിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.. കാറ് കണ്ടപ്പോൾ അവർ അടുത്തേക്ക് വന്നു…. കൃഷ്ണൻ ഇറങ്ങിയ ഉടനെ ഒന്നും മിണ്ടാതെ തൊഴുത്തിലേക്ക് നടന്നു….ശ്രീലക്ഷ്മിയുടെ കയ്യിൽ നിന്നും സുശീല കുഞ്ഞിനെ വാങ്ങി.. അവൻ നല്ല ഉറക്കത്തിലായിരുന്നു..
“അരുണിനെ മുറിച്ചു വച്ചത് പോലുണ്ട്..” അവർ കുഞ്ഞിനെ ചുംബിച്ചു..
“ഇത് പ്രവീണിന്റെ അമ്മയാ…” ഭാനുമതി പരിചയപ്പെടുത്തി.. ശ്രീലക്ഷ്മി അവരെ നിസംഗതയോടെ നോക്കിയതേയുള്ളൂ….
“ഭാനൂ.. ഞാൻ കഴിക്കാൻ വല്ലതും കൊണ്ടുവരാം..”
“വേണ്ട സുശീലേ.. ഞങ്ങൾ കഴിച്ചു..”
“എന്നാൽ പോയി ഉറങ്ങിക്കോ.. യാത്രാക്ഷീണം കാണും.. നാളെ സംസാരിക്കാം..”
“ഞാനീ വണ്ടി കൊണ്ടുകൊടുക്കട്ടെ… അവന് നാളെ ഓട്ടം പോകാനുള്ളതാ..”
പ്രവീൺ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു..
ഭാനുമതി സുശീലയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.. പിന്നെ ശ്രീലക്ഷ്മിയെ നോക്കി…
“വാ…. “
അവൾ അനുസരിച്ചു.. മുറിക്കുള്ളിലെ കട്ടിലിൽ അവർ കുഞ്ഞിനെ കിടത്തി..
“ഇത് അവന്റെ മുറിയാണ്..”
ഭാനുമതി മന്ത്രിക്കുന്നത് പോലെ പറഞ്ഞു.. ശ്രീലക്ഷ്മി ഒരു പിടച്ചിലോടെ അവരെ നോക്കി..
“ഉപയോഗിക്കാറില്ലെങ്കിലും എന്നും ഞാൻ തൂത്തു തുടച്ച് വൃത്തിയാക്കി വയ്ക്കും…. ഒരു പാതിരാത്രിക്ക് അവൻ കയറിവരുമെന്ന് വെറുതെ ഒരു പ്രതീക്ഷ….മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല…”
ഒരു കരച്ചിൽ ഉള്ളിൽ പൊട്ടിവരുന്നത് അവരറിഞ്ഞു..അലമാര തുറന്ന് ഒരു തോർത്തെടുത്ത് അവർ കട്ടിലിലിട്ടു…
“മേല് കഴുകിയിട്ട് ഉറങ്ങിക്കോ… ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ?”
“ഇല്ല..”
“രാത്രി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കണ്ട…”
അവർ പുറത്തിറങ്ങി വാതിൽ ചാരി..
കിണറ്റിന്റെ കരയിൽ നിന്ന് കുളിയും കഴിഞ്ഞ് കൃഷ്ണൻ വരുമ്പോൾ ഭാനുമതി മാറാനുള്ള വസ്ത്രങ്ങളുമായി നില്കുന്നുണ്ടായിരുന്നു.. അവരുടെ മുഖത്ത് നോക്കാതെ അയാൾ വസ്ത്രം മാറി…
“കുടിക്കാൻ വെള്ളം വേണോ കൃഷ്ണേട്ടാ?”
“വേണ്ട..” ഗൗരവത്തിൽ പറഞ്ഞിട്ട് അയാൾ തന്റെ മുറിയിൽ ചെന്നു കിടന്നു.. കതകുകളെല്ലാം അടച്ചെന്നുറപ്പ് വരുത്തി ലൈറ്റ് അണച്ച് ഭാനുമതിയും അവിടേക്ക് വന്നു..അയാൾ മലർന്ന് കിടക്കുകയാണ്.. അവർ അടുത്തിരുന്നു..
“എന്നോട് ദേഷ്യമുണ്ടോ?”
“എനിക്കെന്തിനാ ദേഷ്യം?.. ഈ വീട്ടിൽ നിനക്കും തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുണ്ട്…”
“ധിക്കാരം കാട്ടിയതല്ല…. ക്ഷമിക്കണം..”
“ഭാനൂ… ഇതിനെക്കുറിച്ചൊരു സംസാരം ഇനി വേണ്ട… എനിക്ക് ഉറക്കം വരുന്നു..”
അയാൾ തിരിഞ്ഞു കിടന്നു… ഭാനുമതിക്ക് വല്ലാത്ത സങ്കടം തോന്നി… ഭർത്താവിന്റെ മനസ് മാറ്റാൻ വഴി ആലോചിച്ചു കൊണ്ട് അവർ കണ്ണുകളടച്ചു..
ശ്രീലക്ഷ്മി ആ വീട്ടിൽ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു…ആരോടും അധികം സംസാരമില്ലെങ്കിലും തന്റെ ജോലികൾ കൃത്യമായി ചെയ്തു…. പുലർച്ചെ തന്നെ എഴുന്നേൽക്കും… മുറ്റവും ചുറ്റുപാടുകളും വൃത്തിയാക്കിയ ശേഷം അടുക്കളയിലേക്ക്… അവിടുത്തെ ജോലിയെല്ലാം തീർത്ത് കുളിച്ചിറങ്ങുമ്പോഴായിരിക്കും ഭാനുമതി എഴുന്നേൽക്കുക…. ഒന്നും പറഞ്ഞു കൊടുക്കാതെ തന്നെ അവൾ എല്ലാം ചെയ്യമായിരുന്നു… തൊഴുത്തിലെ ജോലികളിൽ ഇടപെടേണ്ട എന്ന് ഭാനുമതി പ്രത്യേകം പറഞ്ഞിട്ടുണ്ട്.. അത് കൃഷ്ണന് ഇഷ്ടമാകില്ല….. അവളും കുഞ്ഞും ആ വീട്ടിൽ ഉണ്ടെന്ന് പോലും അയാൾ ശ്രദ്ധിച്ചില്ല…തന്റെ പശുക്കളെ പരിപാലിച്ചും വയലിൽ കൃഷിപ്പണി ചെയ്തും അയാൾ ഒതുങ്ങിക്കൂടി… പ്രവീണും സുശീലയും എല്ലാ ദിവസവും വന്ന് കാര്യങ്ങൾ തിരക്കും..
ഭാനുമതി സന്തോഷവതിയായിരുന്നു… കുഞ്ഞിന്റെ കൂടെ സമയം ചിലവഴിക്കുമ്പോൾ അവർക്ക് യൗവനം വീണ്ടുകിട്ടിയത് പോലെ തോന്നി..പക്ഷേ കൃഷ്ണൻ കാണിക്കുന്ന അവഗണന അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..
“കൃഷ്ണേട്ടൻ ഈ കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ?.. ഇതെന്തു തെറ്റാ ചെയ്തത്?”
ഒരു നാൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കൃഷ്ണന്റെ അടുത്തേക്ക് കുഞ്ഞിനേയും എടുത്ത് വന്ന് അവർ ചോദിച്ചു..അയാൾ മുൻപിലെ പാത്രങ്ങൾ തള്ളി മാറ്റി എഴുന്നേറ്റു..
“ഭാനൂ.. നിന്റെ ഇഷ്ടത്തിന് ഓരോന്ന് തീരുമാനിച്ചു… ഞാൻ എതിര് പറഞ്ഞില്ല. പക്ഷേ ഞാൻ എന്തു ചെയ്യണം എന്ന് നീയല്ല തീരുമാനിക്കേണ്ടത്…അവളേം കുഞ്ഞിനേം നീയെടുത്ത് തലയിൽ വച്ചോ… നാട്ടുകാരുടെ കളിയാക്കൽ കേൾക്കാൻ ഞാനൊരുത്തൻ ഉണ്ടല്ലോ…”
“പറയുന്നവർ പറഞ്ഞോട്ടെ… നമ്മുടെ മോന്റെ ഭാര്യയും കുഞ്ഞും ഇവിടെയല്ലേ താമസിക്കേണ്ടത്?”
“ഭാര്യയോ?” അയാൾ പരിഹാസത്തോടെ ചിരിച്ചു.
“അമ്മയായ നീ പങ്കെടുത്തോ അവന്റെ വിവാഹത്തിന്?.. നിന്നോട് ഒരു വാക്ക് പറഞ്ഞോ അവൻ?..ഭാര്യയാണെന്ന് നിനക്കെന്താ ഉറപ്പ്?…നിന്റെ മോന്റെ കാര്യം പോട്ടെ… അവൻ പണ്ടുതൊട്ടേ നിഷേധിയാ.. ഇവളോ?.. വീട്ടുകാർ അറിയാതെ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോകുന്നതാണോ മര്യാദ?.. അങ്ങനൊരുത്തിയെ കൊഞ്ചിക്കാൻ എന്നെ കിട്ടില്ല… മേലാൽ ഇതും പറഞ്ഞ് എന്റെ അടുത്ത് വരരുത്…”
അയാൾ പുറത്തേക്ക് നടന്നു… ഭാനുമതി തിരിഞ്ഞപ്പോൾ അവിടെ നിൽക്കുന്ന ശ്രീലക്ഷ്മിയെ കണ്ടു…
“ഞാൻ കാരണം ഇവിടൊരു പ്രശ്നം വേണ്ട.. എങ്ങോട്ടെങ്കിലും പൊയ്ക്കോളാം..”
അവൾ ഗദ്ഗദത്തോടെ പറഞ്ഞു..
“കൃഷ്ണേട്ടന്റെ ദേഷ്യം ന്യായമല്ലേ മോളേ ?.. കല്യാണം കഴിക്കാൻ നിർബന്ധിച്ചപ്പോഴൊക്കെ താല്പര്യം ഇല്ല എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറിയവൻ പെട്ടെന്നൊരു ദിവസം ഒരു പെണ്ണിനേയും കൊണ്ട് നാട് വിട്ടു എന്നാ കേൾക്കുന്നത്… ഒരുത്തിയെ സ്നേഹിക്കുന്നു, വിവാഹം കഴിക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ നടത്തി തരുമായിരുന്നു….. പക്ഷേ ചെയ്തില്ല.നാളെ നിന്റെ മോൻ വലുതായാൽ ഇതുപോലെ ചെയ്യുമ്പോഴേ ഞങ്ങൾ അനുഭവിച്ച വേദന മനസിലാകൂ…”
അവർ മുറിയിൽ നിന്നും പുറത്തിറങ്ങാൻ തുനിഞ്ഞു..
“അമ്മ വിചാരിക്കുന്നത് പോലെ അസ്ഥിക്ക് പിടിച്ച പ്രണയം കൊണ്ട് ഒളിച്ചോടിയതല്ല ഞാനും അരുണേട്ടനും..”
അവൾ പറയുന്നത് കേട്ട് ഭാനുമതി നിന്നു…
“പിന്നെ..?”..
“ജീവിതം മടുത്ത് ആത്മഹത്യയുടെ വക്കിലെത്തിയ ഒരു പെണ്ണിനെ രക്ഷിച്ചതാ ആ പാവം…”
അവളുടെ കണ്ണിൽ നിന്നും നീർതുള്ളികൾ ചുട്ടുപഴുത്ത് ഒലിച്ചിറങ്ങി….
ദീർഘദൂര സർവീസ് നടത്തുന്ന ലോറികളിലെയും മറ്റ് വാഹനങ്ങളിലെയും ജോലിക്കാർ ഭക്ഷണം കഴിക്കുന്ന ഒരു ഹോട്ടൽ… അതിന്റെ തൊട്ടടുത്ത് തന്നെ ടയറു കടയും മെക്കാനിക്ക് ഷോപ്പും ഉള്ളതിനാൽ ഡ്രൈവർമാർക്ക് സൗകര്യമായിരുന്നു…. തന്റെ ലോറിയുടെ ടയർ മാറ്റാൻ ഏൽപ്പിച്ച് ഹോട്ടലിൽ നിന്ന് ചായ കുടിക്കുകയായിരുന്നു അരുൺ… അപ്പോഴാണ് രണ്ടു കൈകളിലും വെള്ളം നിറച്ച കുടങ്ങളും തൂക്കിപ്പിടിച്ച് വരുന്ന പെൺകുട്ടിയെ അവൻ കണ്ടത്… തന്നെ കൊത്തി വലിക്കുന്ന കണ്ണുകളെയൊന്നും ഗൗനിക്കാതെ അവൾ ഹോട്ടലിന്റെ അടുക്കളയിലേക്ക് നടന്നു…
“ആരാ ജോഷിയേട്ടാ അത്?”
അവൻ മറ്റൊരു ഡ്രൈവറായ ജോഷിയോട് ചോദിച്ചു..
“പ്രേമലതയുടെ മോളാ… വെള്ളമിറക്കണ്ട.. അതിനെ ഇതുവരെ ലൈനിൽ ഇറക്കിയില്ലെന്നാ അറിഞ്ഞത്..”
ജോഷി ചിരിച്ചു… ഹോട്ടലിന്റെ ഉടമസ്ഥയാണ് പ്രേമലത… അവരുടെ കൊഞ്ചികുഴയുന്ന സ്വഭാവം ഇഷ്ടമല്ലെങ്കിലും അടുത്തെങ്ങും വേറെ ഹോട്ടൽ ഇല്ലാത്തത് കൊണ്ടാണ് അരുൺ അവിടെ കയറുന്നത്…
“ഞാൻ ചുമ്മാ ചോദിച്ചതാ ജോഷിയേട്ടാ… കാണാൻ നല്ല ഭംഗി..”
“ആർക്ക് വേണ്ടി വളർത്തുന്നതാണെന്ന് തമ്പുരാനറിയാം..”
“അതെന്താ?”
“നീ വാ.. പറയാം..” ജോഷി ചായ കുടിച്ച് എഴുന്നേറ്റു.. കൂടെ അവനും .. കാഷ് കൗണ്ടറിൽ ഇരുന്ന പ്രേമലത വെളുക്കെ ചിരിച്ചു..
“ജോഷിയേ.. ഈ ചെക്കൻ നിന്റെ കൂട്ടുകാരനാണോ?.. “
“അതെ…”
“എപ്പോ നോക്കിയാലും ഗൗരവത്തിലാണല്ലോ..”
“എന്റെ പൊന്ന് പ്രേമലതേ… അവനൊരു പാവമാ.. വിട്ടേക്ക്… നിന്റെ കച്ചോടമൊക്കെ എങ്ങനെ പോകുന്നു?”
“വളരെ മോശമാ…”
“ഹോട്ടൽ നഷ്ടത്തിലായാലും പിടിച്ചു നിക്കാൻ നിനക്കറിയാലോ..”
ജോഷി അർത്ഥം വച്ചു പറഞ്ഞു.. പിന്നെ പുറത്തേക്കിറങ്ങി..
“അവൾ ആളൊരു പോക്ക് കേസാടാ…”.
കലുങ്കിന്റെ മുകളിൽ ഇരുന്നു ജോഷി ഒരു സിഗരറ്റ് വലിച്ചൂതി..
“കെട്ടിയോൻ ഇവളുടെ സ്വഭാവഗുണം കാരണം ജീവനും കൊണ്ട് ഓടിപ്പോയി.. ഈ ഹോട്ടൽ ഇവളുടെ അമ്മയുടേത് ആയിരുന്നു.. അവര് ആള് ഡീസന്റ് ആണ്..അവർക്ക് വയ്യാതായപ്പോൾ ഇവള് ഏറ്റെടുത്തു… അതോടെ പലർക്കും കോളടിച്ചു… ഇവൾക്കൊരു ചേട്ടനുണ്ട് ജയൻ… അനിയത്തി കാണിക്കുന്ന വൃത്തികേടിനെല്ലാം കുടപിടിക്കുന്നത് അവനാ….. അടുത്തെങ്ങും ബീവറേജ് ഇല്ലാത്തത് കൊണ്ട് ഇവര് ടൗണിൽ നിന്നും കുപ്പി വാങ്ങി ഇവിടെ ബ്ലാക്കിന് വിൽക്കും.. കഞ്ചാവ് വലിക്കുന്നവർക്ക് അതും കൊടുക്കും.. ചുരുക്കി പറഞ്ഞാൽ കള്ളും പെണ്ണും എല്ലാം കിട്ടുന്ന ഒരിടത്താവളം…നീ നേരത്തേ കണ്ട കൊച്ചില്ലേ,… അതിനെ കിട്ടുമോന്ന് പലരും പ്രേമലതയോട് ചോദിച്ചിട്ടുണ്ട്.. പക്ഷേ അവള് സമ്മതിച്ചില്ല… “
“ഛെ… ഏതെങ്കിലും അമ്മ സമ്മതിക്കുമോ?”
“മോളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അവൾ സമ്മതിക്കാത്തത്… അവളുടെ അമ്മയ്ക്ക് ഈ കൊച്ചിനെ ജീവനാ…അവരെ പേടിച്ചിട്ടാ….അവര് ചത്തു പോയാൽ ഇവൾ അതിനെ ഓടി നടന്നു വിൽക്കും.. കാശിന് വേണ്ടി എന്തും ചെയ്യുന്ന ഒരുത്തിയാ പ്രേമലത..”
ടയറുകടയുടെ മുന്നിൽ നിന്നും അരുണിന്റെ ലോറിയിലെ കിളി ആയ റഷീദ് കൈ കാട്ടി വിളിക്കുന്നുണ്ടായിരുന്നു..
“ഞാൻ പോട്ടെ ജോഷിയേട്ടാ… പിന്നെ കാണാം..”
“നീ ഹൈദരാബാദിലേക്കല്ലേ?”
“അതെ..”
“സൂക്ഷിക്കണം.. ഓടുന്ന ലോറിയുടെ സ്റ്റെപ്പിനി അടിച്ചോണ്ട് പോകുന്നവന്മാർ ഹൈവേയിൽ ഒരുപാട് ഉണ്ട്.”
അരുൺ ചിരിയോടെ തന്റെ ലോറിയുടെ അടുത്തേക്ക് നടന്നു…
പിന്നീട് പലതവണ ആ ഹോട്ടലിൽ വച്ച് അവൻ പ്രേമലതയുടെ മകളെ കണ്ടു.മെലിഞ്ഞ, നല്ല ഐശ്വര്യമുള്ള പെൺകുട്ടി,…കുറച്ചകലെയുള്ള പബ്ലിക്ക് ടാപ്പിൽ നിന്ന് വെള്ളമെടുത്ത് കൊണ്ടുവരുന്നത് അവളുടെ ജോലിയാണ്….ഒരിക്കൽ വെള്ളം നിറച്ച കുടങ്ങളുമായി അവൾ വരുന്ന വഴി അവൻ അടുത്ത് ചെന്നു..
“എന്താ പേര്?”
അവൾ പരിഭ്രമത്തോടെ അവനെയും ഹോട്ടലിനു നേരെയും മാറിമാറി നോക്കി..
“ശ്രീലക്ഷ്മി…”
“പഠിക്കുകയാണോ?”
“ഡിഗ്രി സെക്കന്റ് ഇയർ ആണ്…”
“താനെന്താ പേടിച്ചത് പോലെ.. ഞാൻ പിടിച്ചു വിഴുങ്ങുകയൊന്നുമില്ല..”
“അമ്മ വഴക്ക് പറയും .”
അവൾ കുടങ്ങളും തൂക്കി വേഗത്തിൽ നടന്നകന്നു.. അരുണിന് എന്തോ ഒരു കൗതുകം തോന്നി …. ശ്രീലക്ഷ്മിയെ കുറിച്ച് അവൻ അന്വേഷിച്ചു… അമ്മയുടെ വഴിവിട്ട ജീവിതത്തെ എതിർക്കാൻ കഴിയാത്ത മകൾ… അമ്മൂമ്മയാണ് അവളുടെ ബലം… അവർ മരിച്ചാൽ തനിക്ക് എന്താണ് സംഭവിക്കുക എന്ന് അവൾക്ക് നന്നായി അറിയാം… ദൂരെ എവിടെങ്കിലും ജോലി കണ്ടെത്തി പോകാനാണെന്നാണ് അവളുടെ ആഗ്രഹം … അതിന് വേണ്ടി അമ്മയും മാമനും അറിയാതെ അവൾ പരിശ്രമിക്കുന്നുമുണ്ട്…. ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.. വീട്ടിലേക്ക് വരുന്ന സമയത്ത് അമ്മയെ സഹായിക്കാൻ ഹോട്ടലിൽ ഉണ്ടാകും… വീടും ഹോട്ടലും നരകതുല്യം ആയതിനാൽ അവൾക്ക് ഹോസ്റ്റൽ തന്നെയാണ് ഇഷ്ടവും … ഇതൊക്കെ അരുണിനോട് പറഞ്ഞത് ടയറുകടയിൽ ജോലി ചെയ്യുന്ന രാജേഷ് ആണ്… പ്രേമലതയുടെ അയൽക്കാരൻ…രാജേഷും ശ്രീലക്ഷ്മിയും സ്കൂളിൽ ഒരുമിച്ചായിരുന്നു….
“അവളുടെ കാര്യം ആലോചിക്കുമ്പോ വിഷമം തോന്നും ചേട്ടാ… ഇന്നാള് ഒരുത്തൻ കഞ്ചാവും അടിച്ച് അവളെ കേറി പിടിച്ചു… എന്നിട്ടും പ്രേമലത ചേച്ചിക്ക് ഒരു കൂസലുമില്ല…. “..
രാജേഷ് അരിശത്തോടെ പറഞ്ഞു ..ജയനെയും അയാളുടെ കൂട്ടുകാരെയും പേടിച്ച് ശ്രീലക്ഷ്മിയുടെ കാര്യത്തിൽ ഇടപെടാൻ എല്ലാവരും മടിച്ചു…
അരുണിന് വല്ലാത്ത നോവ് അനുഭവപ്പെട്ടു.. ഇഷ്ടമില്ലാത്ത ജീവിതം നിർബന്ധിച്ചു അടിച്ചേൽപ്പിക്കപ്പെടുന്നത് എത്ര ദുരിതപൂർണമാണെന്ന് അവന് അറിയാം.. ശ്രീലക്ഷ്മിയെ അവിടെ നിന്നും രക്ഷിക്കണമെന്ന് അവന് തോന്നി.. അതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല…
ഏകദേശം ഒരു മാസത്തിനു ശേഷമാണ് അവൻ ആ വഴി വീണ്ടും പോയത്.. ഹോട്ടൽ അടഞ്ഞു കിടക്കുകയാണ്.. അവൻ നേരെ രാജേഷിന്റെ അടുത്ത് ചെന്ന് അന്വേഷിച്ചു..
“അപ്പൊ ചേട്ടൻ ഒന്നും അറിഞ്ഞില്ലേ?”
“ഇല്ല.. എന്താ?”
“ആ എരണം കെട്ട തള്ളയുടെ കഞ്ചാവ് ബിസിനസ് പോലീസ് പിടിച്ചു… പക്ഷേ അവരുടെ കൂടെ ശ്രീലക്ഷ്മിയെയും കൊണ്ടുപോയി… അമ്മയെ സഹായിച്ചത് അവളാണെന്നാ അവര് പറഞ്ഞത്..”
“എന്നിട്ട്?” അരുൺ ആന്തലോടെ ചോദിച്ചു..
“ഞങ്ങൾ അയൽക്കാരെല്ലാം കുറേ കഷ്ടപ്പെട്ടിട്ടാ അവളെ ഊരിയെടുത്തത്.. പക്ഷേ ഏതോ തന്തയില്ലാത്തവൻ അവളുടെ കോളേജിൽ ഈ ന്യൂസ് എത്തിച്ചു… പിന്നെ പറയാനുണ്ടോ…കുത്തുവാക്കുകളും കളിയാക്കലും സഹിക്കാൻ പറ്റാതായപ്പോ അവള് പഠിത്തം നിർത്തി..ഇപ്പൊ വീട്ടിൽ തന്നെയാ…”
“പ്രേമലതയോ?”
“അവര് ജയിലിൽ… ഹോട്ടൽ അതോടെ പൂട്ടി സീൽ വച്ചു…അവരുടെ ചേട്ടനും കൂട്ടുകാരും വീട്ടിലിരുന്നാ കുടി… അവന്മാർ പണ്ടേ ശ്രീലക്ഷ്മിയെ നോട്ടമിട്ടിട്ടുണ്ട്…. എന്താകുമെന്ന് ദൈവത്തിന് അറിയാം…അവള് പകൽ മിക്കപ്പോഴും എന്റെ വീട്ടിൽ വന്നിരിക്കും.. അതിനു തെറിവിളിയും തല്ലും വേറെ കിട്ടും… വല്ലാത്തൊരു ജീവിതം തന്നെ…”
“എടാ നിങ്ങൾക്ക് ഇടപെട്ടൂടെ?..അവളുടെ ആഗ്രഹം പോലെ ദൂരെ എവിടെങ്കിലും ജോലി ശരിയാക്കാൻ അത്ര പാടൊന്നും ഇല്ലല്ലോ..”
“പറയാൻ എളുപ്പമാണ് ചേട്ടാ… പക്ഷേ ഇത് സിനിമ അല്ലല്ലോ… ഒരു പെൺകുട്ടിയുടെ കാര്യമായത് കൊണ്ട് എല്ലാരും മടിക്കും.. നാളെ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹായിച്ചവർ കുടുങ്ങില്ലേ..?പോരാഞ്ഞിട്ട് അവളുടെ മാമനും കൂട്ടുകാരും വീട്ടിൽ കേറി പണി തരും.. നമുക്കും കുടുംബമൊക്കെ ഉണ്ടല്ലോ ..”
“എന്നാലും…”
“ഈ പറയുന്ന ചേട്ടന് പറ്റുമോ?”
“എന്താ?” അരുൺ അന്തം വിട്ടു..
“ചേട്ടന് അവളെ ഇഷ്ടമാണെന്ന് മനസിലായി.. അതോണ്ടാണല്ലോ എന്നും അവളെക്കുറിച്ച് അന്വേഷിക്കുന്നത്…രക്ഷിക്കാൻ പറ്റുമെങ്കിൽ അവളെ രക്ഷിക്ക്..”
വെല്ലുവിളി പോലെ രാജേഷ് പറഞ്ഞു .. അരുൺ അവിടിരുന്നു കുറച്ച് ആലോചിച്ചു.. പിന്നെ എഴുന്നേറ്റു..
“രാജേഷേ വാ .”
“എങ്ങോട്ടാ?”
“ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക്..”
രാജേഷ് പകപ്പോടെ അവനെ നോക്കി..
“ഞാൻ ചുമ്മാ പറഞ്ഞതാ ചേട്ടാ…”
“ഞാൻ കാര്യമായിട്ടാ… നീ അവിടെ വരെ എന്നെ എത്തിച്ചിട്ട് തിരിച്ചു വന്നോ. വഴി അറിയാത്തത് കൊണ്ടാ…”
അവന്റെ ശബ്ദം ഉറച്ചതായിരുന്നു… കടയുടമയോട് പറഞ്ഞ ശേഷം രാജേഷ് പുറത്തിറങ്ങി വന്നു… അവനും അരുണും ശ്രീലക്ഷ്മിയുടെ വീട് ലക്ഷ്യമാക്കി നടന്നു തുടങ്ങി….ഹോട്ടലിന്റെ പുറകിലൂടെ പത്തു മിനിറ്റ് നടന്ന് അവർ വീട്ടിൽ എത്തി..പുറത്തെങ്ങും ആരുമുണ്ടായിരുന്നില്ല…രാജേഷ് ഉറക്കെ വിളിച്ചു നോക്കി..പിന്നെ വീടിന്റെ ജനൽ കുറച്ചു തുറന്ന് ആരോടോ സംസാരിച്ചു…
“അമ്മൂമ്മയാ… ശ്രീലക്ഷ്മി പുറകിൽ ഉണ്ടാകുമെന്ന് പറഞ്ഞു.. വാ നോക്കാം…”
അവര് വീടിന് പുറകിലേക്ക് ചെന്നു… അവിടെയൊരു ചരിവാണ്… താഴെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു… കിണറിന്റെ ആൾമറയ്ക്ക് മുകളിൽ കയറി നിൽക്കുകയാണ് ശ്രീലക്ഷ്മി…
“ചേട്ടാ അവളിപ്പോ ചാടും.. നല്ല ആഴമുള്ള കിണറാ അത്…”
രാജേഷ് നിലവിളിക്കുന്നത് പോലെ പറഞ്ഞു… അരുൺ ചരിവിലൂടെ അങ്ങോട്ട് കുതിച്ചു… ശ്രീലക്ഷ്മി കാൽ ഉയർത്തും മുൻപ് അവൻ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് പിറകോട്ടു വലിച്ചു..
“വിട്.. എന്നെ വിടാൻ..” അവൾ കുതറിയെങ്കിലും ഫലമുണ്ടായില്ല…അപ്പോഴേക്കും രാജേഷും അവിടെയെത്തി.
“നീയെന്ത് ഭ്രാന്താ കാണിക്കുന്നത്?” അവൻ ശകാരിച്ചു….
“എന്നെയൊന്നു മരിക്കാണെങ്കിലും വിട്…”
അവൾ കെഞ്ചി…
“അതിനുമാത്രം എന്താ ഉണ്ടായത്..?”
“ദാ നോക്ക്…”
അവൾ തന്റെ കവിളിൽ തൊട്ടു.. അവിടെ പല്ലുകൾ ആഴ്‌നിറങ്ങിയ പാട് തെളിഞ്ഞു കാണാമായിരുന്നു..
“മാമന്റെ കൂട്ടുകാരന്റെ സമ്മാനമാ… പണ്ടൊക്കെ വാക്കുകൾ കൊണ്ട് മാത്രമേ ഉപദ്രവിച്ചിരുന്നുള്ളൂ.. അമ്മൂമ്മയ്ക് തീരെ എഴുന്നേൽക്കാൻ പറ്റാതായതിനു ശേഷം ഇങ്ങനെ ആയി.. പ്രേമലതയുടെ മകൾ ഇന്നല്ലെങ്കിൽ നാളെ വഴങ്ങി തരേണ്ടി വരുമെന്നാ അവര് പറയുന്നേ… അമ്മയെപ്പോലെയാവാൻ എനിക്ക് വയ്യെടാ…. “
അവൾ എങ്ങലടിച്ചു കരഞ്ഞു….
“നിനക്ക് പോലീസിൽ കംപ്ലൈന്റ് ചെയ്തൂടെ?”
അരുണിന്റെ ചോദ്യം കേട്ട് അവൾ മുഖമുയർത്തി…
“ചെയ്തതാ… പക്ഷേ കാര്യമുണ്ടായില്ല… എനിക്ക് കാമുകന്റെ കൂടെ പോകാൻ കള്ളകഥ ഉണ്ടാക്കിയതാണെന്ന് അമ്മ കരഞ്ഞു പറഞ്ഞപ്പോൾ പോലീസുകാർ വിശ്വസിച്ചു…കുറേ ഉപദേശിച്ച് അവരെന്നെ അമ്മയുടെ കൂടെ തന്നെ വിട്ടു.. ഇവിടെത്തിയപ്പോൾ മാമന്റെ വക അടി വേറെയും… പിന്നെ ഞാനെന്താ ചെയ്യുക.. അമ്മൂമ്മ പറയുന്നത് എവിടെങ്കിലും പോയി രക്ഷപ്പെടാനാ…. എങ്ങോട്ട് പോകും?.. എനിക്കാരുമില്ല…. അച്ഛൻ സ്വന്തം കാര്യം നോക്കി പോയില്ലേ… ആകെ സമാധാനം ഉണ്ടായിരുന്നത് കോളേജിലും ഹോസ്റ്റലിലും ആയിരുന്നു.. പക്ഷേ ഞാൻ ബഹുമാനത്തോടെ കണ്ടിരുന്ന അദ്ധ്യാപകൻ മുഖത്ത് നോക്കി ചോദിച്ചു അമ്മയുടെ കഞ്ചാവ് കച്ചവടം തുടങ്ങിയ മോള് അമ്മയെപ്പോലെ ശരീരക്കച്ചവടം ചെയ്യാൻ തുടങ്ങിയാൽ അറിയിക്കണമെന്ന്….”
കരച്ചിലിനിടയിലൂടെ അവൾ പറഞ്ഞു.. അരുൺ കുറച്ചു നേരം ഒന്നാലോചിച്ചു..
“നിനക്ക് വല്ലതും എടുക്കാനുണ്ടെങ്കിൽ എടുത്തിട്ട് അമ്മൂമ്മയോട് പറഞ്ഞിട്ട് വാ..”
അവൾ മനസിലാവാത്തത് പോലെ മിഴിച്ചു നിന്നു..
“എന്റെ പേര് അരുൺ… ലോറി ഡ്രൈവർ ആണെന്ന് നിനക്കറിയാല്ലോ… വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉളളൂ…ഇവിടെ കിടന്നു നശിക്കാൻ ഇഷ്ടമല്ലെങ്കിൽ എന്റെ കൂടെ വരാം.. നിന്നോടുള്ള പ്രേമം കൊണ്ടൊന്നുമല്ല… വെറും മനുഷ്യത്വം മാത്രമാ… ചതിക്കില്ല .. ആ ഉറപ്പ് തരാൻ എനിക്ക് കഴിയും… മുരടൻ ആണെങ്കിലും നട്ടെല്ലുള്ള, കൊടുത്ത വാക്ക് പാലിക്കുന്ന ഒരച്ഛന്റെ മോൻ ആണ് ഞാൻ… നിന്റെ അനുവാദമില്ലാതെ ഒരുത്തനും നിന്നെ തൊടില്ല… പോരേ?”
അവൾ മിണ്ടിയില്ല…
“മരിക്കാൻ എളുപ്പമാ… പക്ഷേ അങ്ങനെ ചെയ്‌താൽ ദൈവം ചോദിക്കും പൊരുതാനുള്ള ശക്തി തന്നിട്ടും അതിന് ശ്രമിക്കാതെ തോൽവി സമ്മതിച്ച നീ എന്തൊരു വിഡ്ഢിയാണെന്ന്…. നല്ലൊരു ജോലി കണ്ടെത്തി ജീവിച്ച് കാണിച്ചു കൊടുക്കണം… അല്ലാതെ ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്… ഞാനൊരു സാധാരണക്കാരനാ… കടങ്ങൾ തീർക്കാൻ നെട്ടോട്ടമൊടുന്ന ഒരു ശരാശരി മലയാളി..നിനക്ക് വലിയ വാഗ്ദാനങ്ങൾ ഒന്നും തരാനില്ല.. മനസമാധാനത്തോടെ , ആരെയും പേടിക്കാതെ ഉറങ്ങാൻ പറ്റും.. അത് മതിയെങ്കിൽ കൂടെ പോര്…”
“പൊയ്ക്കോടീ…” രാജേഷും പറഞ്ഞു… അരുൺ അവളുടെ കൈ പിടിച്ച് മുന്നോട്ട് നടത്തിച്ചു… വീടിനകത്ത് കയറി കട്ടിലിൽ കിടക്കുകയായിരുന്ന അമ്മൂമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചതും അവൻ തന്നെ..
“ഇവള് എന്റെ കൂടെ സുരക്ഷിതയായിരിക്കും…. എന്റെ അഡ്രസും ഫോൺ നമ്പറും രാജേഷിന് കൊടുക്കാം… അമ്മൂമ്മയ്ക്ക് കാണാൻ തോന്നുമ്പോ വിളിച്ചാൽ മതി…”
അവൻ പറഞ്ഞു… അവർ ചുളിഞ്ഞ കൈ നീട്ടി അവന്റെ കയ്യിൽ പിടിച്ചു..
“ഒരു പാവമാ എന്റെ കുട്ടി… കരയിക്കരുത്… കഷ്ടപ്പെടുത്തരുത്… എനിക്ക് പണിയെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവളെ അനാഥയെപ്പോലെ ഇറക്കി വിടില്ലായിരുന്നു…”
അരുൺ പുഞ്ചിരിച്ചു..
“സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരമ്മയുണ്ട് എനിക്ക്… അവിടെ ഇവൾക്കൊരു കുറവും വരില്ല… സ്വന്തം കാലിൽ നില്കാറാകുമ്പോൾ ഇവൾ വരും.. അമ്മൂമ്മയെ കൊണ്ടുപോകും….അനുഗ്രഹിക്കണം..”
അവർ ശ്രീലക്ഷ്മിയെ അടുത്ത് വിളിച്ച് തലയിൽ കൈ വച്ചു..
“നന്നായി വരും ..”
ശ്രീലക്ഷ്മി കരഞ്ഞു കൊണ്ട് അവരുടെ നെറ്റിയിൽ ചുംബിച്ചു..
മൂന്നോ നാലോ ജോഡി ഡ്രെസ്സുകൾ മാത്രമേ എടുക്കാനുണ്ടായിരുന്നുള്ളൂ… പെട്ടെന്ന് തന്നെ അവർ അവിടുന്ന് ഇറങ്ങി..
“രാജേഷേ… അമ്മൂമ്മയുടെ കാര്യം എങ്ങനാ?”
“അതോർത്ത് ചേട്ടൻ ടെൻഷനടിക്കേണ്ട… ഞങ്ങളൊക്കെ ഇവിടില്ലേ?.. വൈകിട്ട് ഞാൻ മെമ്പറെ കണ്ട് കാര്യം പറയാം…അവന്മാർ വരുന്നതിനു മുൻപ് ഇവളെയും കൊണ്ട് പോകാൻ നോക്ക്…”
ലോറിയിലേക്ക് കയറാൻ അരുൺ ശ്രീലക്ഷ്മിയെ സഹായിച്ചു…. അതിന് ശേഷം അവൻ കയറി സ്റ്റാർട്ട് ചെയ്തു…
“പോകാം..?”
അവൾ മിണ്ടാതെ ഇരുന്നതേയുള്ളൂ… ലോറി പൊയ്ക്കൊണ്ടിരിക്കവേ അവൾ ഇടം കണ്ണിട്ട് അവനെ നോക്കി… എന്താണ് നടക്കുന്നത്? അവൾക്ക് അത്ഭുതം തോന്നി… കണ്ടു പരിചയം മാത്രമുള്ള ഒരാളുടെ കൂടെ എന്തു വിശ്വസിച്ചാണ് താൻ പോകുന്നത്?.. അതും എവിടേക്ക് ആണെന്ന് പോലും അറിയാതെ… അവൻ ചതിക്കില്ല എന്ന് മനസ് പറയുന്നുണ്ട്… മനോഹരമായ ആ കണ്ണുകളിൽ മറ്റുള്ളവരെ പോലെ കാമാസക്തി കണ്ടില്ല.. പകരം അനുകമ്പയായിരുന്നു… നല്ലതായാലും ചീത്തയായാലും ഇതാണ് തന്റെ വിധി .. അവൾ സ്വയം സമാധാനിപ്പിച്ചു..
–
“നീയെന്താ ചെയ്തതെന്ന് വല്ല ബോധവുമുണ്ടോടാ?”..
ജോഷി ദേഷ്യപ്പെട്ടു..
“ഈ നാട്ടിൽ ദുരിതമനുഭവിക്കുന്ന ഒരുപാട് പെണ്ണുങ്ങളുണ്ട്… അത് അവരുടെ തലയിലെഴുത്ത്… എല്ലാവരെയും നീ ഇതുപോലെ രക്ഷിക്കുമോ?..നീയാരാന്നാ വിചാരം? സിനിമയിലെ നായകനോ?.. എടാ… കള്ളും കഞ്ചാവും അടിച്ച് ബോധമില്ലാതെ നടക്കുന്ന ക്രിമിനലുകളാ ജയനും കൂട്ടുകാരും… അവന്മാർ അടങ്ങിയിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?…നീ വെറുമൊരു വണ്ടിപ്പണിക്കാരനാ…. എത്രകാലം നീ ഇവൾക്ക് കാവലിരിക്കും?”
ജോഷിയും മറ്റ് ഡ്രൈവർമാരും തങ്ങുന്ന ലോഡ്ജിന്റെ മുന്നിൽ ആയിരുന്നു അവർ .. ശ്രീലക്ഷ്മി ലോറിയ്ക്ക് അകത്ത് ചാരിയിരുന്ന് ഉറങ്ങുകയാണ്..
“എല്ലാവരെയും രക്ഷിക്കാനൊന്നും എനിക്ക് പറ്റില്ല.. പക്ഷേ കണ്മുന്നിൽ കാണുമ്പോ എങ്ങനാ ജോഷിയേട്ടാ ഒഴിഞ്ഞ് മാറി പോകുക?”
“എടാ ഇതുപോലെ കുറേഎണ്ണത്തിനെ ഞാനും കാണാറുണ്ട്… എന്നുവച്ച് അവരെ വീട്ടിൽ കൊണ്ടുപോകാൻ ഞാൻ ശ്രമിക്കാറില്ല… ഞാനെന്നല്ല, ബോധമുള്ള ആരും ശ്രമിക്കില്ല… ഇതൊക്കെ വലിയ പുലിവാലാകും… ലോറി ഡ്രൈവർ പെണ്ണിനെ തട്ടിക്കൊണ്ടുപോയി എന്നാ കേസ് വരിക.. പൊതുവെ വണ്ടിപ്പണിക്കാരെ പറ്റി മോശം അഭിപ്രായമാ ഇവിടുള്ള കുറേ മാന്യന്മാർക്ക്…”
“ഞാനിപ്പോ എന്തു ചെയ്യും… ജോഷിയേട്ടൻ അത് പറ..?”
“എന്നോടാണോ ചോദിക്കുന്നെ?” അയാൾ കയർത്തു… പിന്നെ ഒരു സിഗരറ്റ് ചുണ്ടിൽ വച്ച് തീ കൊളുത്തി..
“അവൾക്ക് സമ്മതമാണെങ്കിൽ ഏതേലും അമ്പലത്തിൽ കൊണ്ടുപോയി താലി കെട്ട്..”
“അയ്യേ. ഞാൻ അതിനൊന്നുമല്ല കൂടെ കൂട്ടിയത്..”
“പിന്നെ കാര്യം കഴിഞ്ഞ് ഒഴിവാക്കാനാണോ?”
“ഛെ… എന്താ ജോഷിയേട്ടാ ഇങ്ങനെയൊക്കെ പറയുന്നേ?.. അവളെ സഹായിക്കണം എന്നേ ഞാൻ ചിന്തിച്ചിട്ടുള്ളൂ.. അല്ലാതെ കെട്ടി കൂടെ പൊറുപ്പിക്കാനൊന്നും അല്ല..”
ജോഷി ചിരിച്ചു..
“മോനേ അരുണേ… നീ പറഞ്ഞത് നടക്കും… പക്ഷേ അതിന് നീ വല്ല സോഫ്റ്റ്‌വെയർ എഞ്ചിനീയറോ, ഗവണ്മെന്റ് ജോലിക്കാരനോ മറ്റോ ആയിരിക്കണം.. അവരൊക്കെ ചെയ്താൽ ഫ്രണ്ട്ഷിപ്പ്.. നമ്മളെപ്പോലുള്ള സാധാരണക്കാർ ചെയ്‌താൽ അത് അവിഹിതം… അങ്ങനെയേ ഈ സമൂഹം കാണൂ… വെറുതേ ആ കുട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കാണോ?.. ഇപ്പൊ തന്നെ നിന്റെ കൂടെ ഒളിച്ചോടിയ വാർത്ത നാട്ടിൽ പരന്നിട്ടുണ്ടാകും…. പിന്നെ നിന്റെ ആഗ്രഹം പോലെ അവൾക്കൊരു ജോലിയൊക്കെ കണ്ടെത്താൻ കഴിഞ്ഞേക്കും… പക്ഷേ സുരക്ഷിതത്വം…അതുറപ്പാക്കാൻ കഴിയുമോ?.. ഇവള് ജോലി ചെയ്യുന്നിടത്ത് പോയി അവന്മാർ ഉപദ്രവിച്ചാൽ നീയടക്കം ഉത്തരം പറയേണ്ടി വരില്ലേ?….”
തലപൊട്ടുന്നത് പോലെ അരുണിന് തോന്നി.. ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല…
“ഒരു പെൺകുട്ടിയെ സഹായിക്കുന്നത് നല്ല കാര്യമൊക്കെ തന്നെ.. എന്നാൽ അതത്ര എളുപ്പമല്ല… ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും… കാശും പിടിപാടുമൊക്കെ ഉള്ളവർക്ക് നടക്കും… നിനക്കതു രണ്ടുമില്ല…. അതോണ്ട് ഞാൻ പറയുന്നത് കേൾക്ക്.. ആദ്യം താലികെട്ട്… എന്നിട്ട് പോലീസ് സ്റ്റേഷനിൽ ചെന്ന് അവൾ പൂർണമനസോടെയാണ് നിന്റെ കൂടെ വരുന്നതെന്ന് എഴുതി കൊടുക്കണം…. ജയനും ടീമും നീയവളെ തട്ടിക്കൊണ്ടു പോയെന്ന് പരാതി കൊടുക്കാനാ സാധ്യത… അതിന് മുൻകരുതൽ ആയിട്ടാ….എന്നിട്ട് തല്ക്കാലം വേറെ എവിടേക്കെങ്കിലും മാറിക്കോ…. അവന്മാരുടെ കലിപ്പ് കുറച്ചൊന്നടങ്ങിയിട്ട് നാട്ടിലിറങ്ങിയാൽ മതി….”
കൂടുതൽ ആലോചനയ്ക്കുള്ള സമയമുണ്ടായിരുന്നില്ല… ജോഷി തന്നെ ശ്രീലക്ഷ്മിയോട് കാര്യം അവതരിപ്പിച്ചു… അവൾ ആകെ മരവിച്ച അവസ്ഥയിലായിരുന്നു… കഴുത്തിൽ താലി മാല വീഴുമ്പോഴും അവൾ യാതൊരു ഭാവഭേദവുമില്ലാതെ നിന്നു…
“നീ പേടിക്കണ്ട.. ഒരു മാലയിട്ടെന്ന് കരുതി ഞാൻ ഭർത്താവ് ചമയുകയൊന്നുമില്ല..മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഒരു നാടകം…അങ്ങനെ കരുതിയാൽ മതി..”
അതിനും അവളൊന്നും പറഞ്ഞില്ല… അരുൺ അവളെയും കൊണ്ട് സ്റ്റേഷനിൽ പോയി,… തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും ശ്രീലക്ഷ്മിയുടെ വീട്ടുകാരിൽ നിന്ന് ഭീഷണി ഉണ്ടെന്നും അവിടെ എഴുതി കൊടുത്തു… യൂണിയൻ സെക്രട്ടറിയും മറ്റ് രണ്ടുപേരും കൂടെ ചെന്നതിനാൽ വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല…
“അരുണേ… തേനിയിലെ മുരുകനെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്… അങ്ങോട്ട് വിട്ടോ… എല്ലാം അവൻ നോക്കിക്കോളും…”
സ്റ്റേഷനിൽ നിന്ന് ഇറങ്ങിയപ്പോൾ ജോഷി പറഞ്ഞു..ലോറി ഡ്രൈവറാണ് മുരുകൻ…
“ഞാൻ വിളിച്ചിട്ട് ഇങ്ങോട്ട് വന്നാൽ മതി.. അതിനുള്ളിൽ ഞാൻ ആരെക്കൊണ്ടെങ്കിലും സംസാരിപ്പിച്ച് ജയനെ മെരുക്കാൻ നോക്കാം..അതുവരെ ലോറിക്ക് അവിടെ ഓട്ടം മുരുകൻ ഒപ്പിച്ചു തരും…
അവൻ തലയാട്ടി….. ഡ്രൈവർമാർ പിരിച്ചെടുത്ത കുറച്ച് രൂപ അയാൾ അരുണിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു..
“പോയി വാ… എല്ലാം ശരിയാകും…”
ജോഷിയോട് യാത്ര പറഞ്ഞ് അവൻ ലോറി മുന്നോട്ട് എടുത്തു…
തേനിയിലെ ഒറ്റമുറി വീട് ശ്രീലക്ഷ്മിയെ സംബന്ധിച്ചിടത്തോളം സ്വർഗമായിരുന്നു… അടുത്തൊക്കെ ഒരുപാട് വീടുകളുണ്ട്.. എല്ലാം തമിഴന്മാർ ആണ്.. അവിടെ വന്ന് ആരും ഒന്നും ചെയ്യില്ല എന്നവൾക്ക് ഉറപ്പായിരുന്നു… അരുൺ ഓട്ടം പോയാൽ അടുത്തുള്ള വീട്ടിലുള്ള സ്ത്രീകളിൽ ആരെങ്കിലും അവൾക്ക് കൂട്ടുകിടക്കാൻ വരും…. ഉള്ളത് കഴിച്ച് സന്തോഷത്തോടെയുള്ള ജീവിതം…
അരുൺ അവളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്… പുറത്ത് പോയാൽ പലതവണ അവളെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും… നല്ല ഭക്ഷണവും വസ്ത്രങ്ങളും എല്ലാം വാങ്ങിക്കൊടുക്കും. പക്ഷേ ഒരിക്കലും അവളുടെ ദേഹത്ത് സ്പർശിച്ചിട്ടില്ല… മുറിയുടെ രണ്ടു വശത്തായാണ് കിടത്തം പോലും.. അയൽക്കാരുടെയും മുരുകന്റെയും കണ്ണിൽ അവർ പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരെ ഭയന്ന് അവിടെ താമസിക്കുന്നവരാണ്….. പ്രണയം ഇല്ലായിരുന്നെങ്കിലും അവർക്കിടയിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു…ആ സൗഹൃദം മറ്റൊരു തലത്തിലേക്ക് തനിക്കുള്ളിൽ വളരുന്നത് ശ്രീലക്ഷ്മി അറിഞ്ഞു.. പക്ഷേ പുറത്ത് കാണിച്ചില്ല.. അവൻ തന്നെ ഭാര്യയായി കാണുന്നില്ല എന്നവൾക്ക് അറിയാം… കഴുത്തിലെ താലി വെറുമൊരു മറയാണ്…. അതിമോഹം അരുത്…. അവൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു.. പക്ഷേ യാതൊരു ദുരുദ്ദേശവുമില്ലാതെ സഹായിക്കുന്ന ആ ചെറുപ്പക്കാരനോട് പ്രണയമാണെന്ന് അവളുടെ ഹൃദയം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു…. തനിക്ക് വേണ്ടിയാണ് അവൻ എല്ലാം ഉപേക്ഷിച്ച് ഇവിടെ താമസിക്കുന്നത്…. വിരൽത്തുമ്പിൽ പോലും ഇന്നുവരെ സ്പർശിച്ചിട്ടില്ല… കുളിച്ച് ഡ്രസ്സ് മാറുമ്പോൾ അവൻ പുറത്തേക്കിറങ്ങി വാതിൽ ചാരും… രാത്രി ഉറങ്ങുന്നതിനിടയിൽ നൈറ്റി കുറച്ച് കയറിക്കിടന്നാൽ ബെഡ്ഷീറ്റ് എടുത്ത് പുതപ്പിക്കും…. ആ കണ്ണുകളിൽ കാരുണ്യമല്ലാതെ മറ്റൊന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല….
“അരുണേട്ടന് വീട്ടുകാരെ കാണാൻ തോന്നുന്നില്ലേ…?”.
ഒരു ദിവസം രാത്രി ശ്രീലക്ഷ്മി അവനോട് ചോദിച്ചു….. കുളിമുറിയുടെ പടിയിൽ തട്ടി മുറിഞ്ഞ അവന്റെ കാൽവിരലിൽ മരുന്ന് വച്ചു കെട്ടുകയായിരുന്നു അവൾ…
“ഉണ്ട്… പക്ഷേ നിവൃത്തിയില്ല…”
“അതെന്താ?”
“നാട്ടിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്…”
“നമ്മൾ പോലീസ് സ്റ്റേഷനിൽ എഴുതി കൊടുത്തില്ലേ?.. ജോഷിച്ചേട്ടൻ കൊമ്പ്രമൈസിന് ശ്രമിക്കാമെന്നും പറഞ്ഞല്ലോ…”
“അതിന്റിടയിൽ ഒരു പ്രശ്നമുണ്ടായി.. ഞാനത് നിന്നെ അറിയിച്ചില്ലെന്നേയുള്ളൂ..”
“എന്താ…? പറ..”
“നിന്റെ മാമനും കൂട്ടുകാരും എന്റെ വീട്ടിൽ പോയി ബഹളമുണ്ടാക്കി… അച്ഛനെ തല്ലി..”
“ഈശ്വരാ….” ശ്രീലക്ഷ്മി നെഞ്ചിൽ കൈവച്ചു..
“എന്നിട്ട്?”
“കുറെ ദിവസം കഴിഞ്ഞാ സംഭവം ഞാൻ അറിഞ്ഞത്…മാഹിയിലേക്ക് ലോഡ് കൊണ്ടുപോയപ്പോ ഞാൻ അവിടുന്ന് നേരെ നിന്റെ നാട്ടിലേക്ക് പോയി…ഞാനും കുറച്ചു ചങ്ങാതിമാരും ചേർന്ന് നിന്റെ മാമന് പണികൊടുത്തു… അങ്ങേരുടെ കയ്യും കാലും ഒടിഞ്ഞു കുറച്ചു നാൾ ആശുപത്രിയിൽ ആയിരുന്നു…. ഇപ്പൊ ഞാൻ വീട്ടിൽ പോയാൽ രണ്ടു പ്രശ്നങ്ങളുണ്ട്… എന്നോട് പടി ചവിട്ടരുതെന്നാ അച്ഛന്റെ കല്പന..ഞാനവിടെത്തിയാൽ മൂപ്പര് വലിയ സീനാക്കും.. കൂടാതെ ഞാൻ വീട്ടിൽ വന്ന വിവരം അറിഞ്ഞാൽ നിന്റെ മാമൻ വീണ്ടും പ്രശ്നമുണ്ടാക്കാൻ വന്നേക്കാം…ഞാൻ കാരണം അച്ഛനും അമ്മയ്ക്കും ഇനിയൊരു ബുദ്ധിമുട്ട് ഉണ്ടാകരുത്….”
“എല്ലാം ഞാൻ കാരണം… അല്ലേ അരുണേട്ടാ?”
ശ്രീലക്ഷ്മി വിഷാദത്തോടെ അവനെ നോക്കി.
“അല്ല.. ഇങ്ങനൊക്കെ സംഭവിക്കാനുള്ള യോഗം ഉണ്ടായിരിക്കും…. അച്ഛൻ ശരിക്കും ഒരു സാധുവാ… ഞാൻ നന്നാവാൻ വേണ്ടിയായിരുന്നു തല്ലിയതൊക്കെ… പക്ഷേ അന്ന് ഞാൻ അത് മനസിലാക്കിയില്ല… എന്നോട് സ്നേഹമൊക്കെയുണ്ട്.. പക്ഷേ പ്രകടിപ്പിക്കാനറിയില്ല….. ഇനിയെന്നെ പൂർണമായും വെറുക്കാനാ ചാൻസ്.. എന്റെ പേരിൽ തല്ല് കൊള്ളേണ്ടി വന്നില്ലേ?.. മരണം വരെ ക്ഷമിക്കില്ല…ഒരു മകനെന്ന നിലയിൽ ഞാനൊരു പരാജയമായിപ്പോയി… അച്ഛന്റെ ആഗ്രഹങ്ങൾക്ക് എതിരെ മാത്രം ജീവിച്ച മകൻ… അന്ന് വാശിയായിരുന്നു…അതും കാരണമില്ലാത്തത്…..അതൊക്കെ ഓർക്കുമ്പോ നെഞ്ചിലൊരു നീറ്റൽ….ഒറ്റപ്പെട്ടത് പോലൊരു തോന്നൽ….”
അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ ശ്രീലക്ഷ്മിക്ക് സഹിക്കാൻ കഴിഞ്ഞില്ല… പെട്ടെന്നുള്ള തോന്നലിൽ അവൾ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് കെട്ടിപ്പിടിച്ചു…..
“നിന്നെ എന്റെ വീട്ടിൽ എത്തിച്ച് കാര്യങ്ങൾ അവതരിപ്പിച്ചാൽ അവർ സമ്മതിക്കും എന്നായിരുന്നു കണക്കുകൂട്ടൽ.. എല്ലാം പാളിപ്പോയി….സാരമില്ല… ഇനിയൊരു ലക്ഷ്യമേയുള്ളൂ.. നിനക്ക് നല്ലൊരു ജോലി… പുതിയൊരു ജീവിതം… അതൊക്കെ കിട്ടിയ ശേഷം വേണമെങ്കിൽ ഈ താലി ഊരിഎറിഞ്ഞ് നിനക്ക് പോകാം… എന്നെപ്പോലൊരുത്തന്റെ കൂടെ പാഴാക്കി കളയാനുള്ളതല്ല നിന്റെ ജീവിതം….”
പറഞ്ഞു പൂർത്തിയാക്കും മുൻപ് ശ്രീലക്ഷ്മി അവന്റെ ചുണ്ടുകളിൽ അമർത്തി ഉമ്മ വച്ചു.. ഏറെ നേരം…
“എനിക്ക് എങ്ങോട്ടും പോണ്ട… സ്വന്തം ജീവിതം നശിപ്പിച്ച് എന്റെ കൂടെ നിൽക്കുന്ന അരുണേട്ടൻ മതി…. ഇനി അരുണേട്ടന് ഞാനൊരു ഭാരമാകുന്നെങ്കിൽ പറഞ്ഞോ.. പൊയ്ക്കോളാം… അല്ലാതെ എന്നെ പറഞ്ഞുവിടല്ലേ… പ്ലീസ്….എനിക്ക് അത്രയ്ക്ക് ഇഷ്ടമാ…. “
അവൾ വിതുമ്പി.. അരുൺ അവളുടെ മുഖം പിടിച്ചുയർത്തി..
“നിനക്കൊരു നല്ല ഭാവിയുണ്ട്…. അത് കളയണോ..?”..
“ആ ഭാവി എനിക്ക് കിട്ടണമെങ്കിൽ അരുണേട്ടൻ കൂടെത്തന്നെ വേണം…. ഞാൻ ജയിക്കുന്നത് കാണാൻ ഏറ്റവുമധികം ആഗ്രഹിക്കുന്നയാളല്ലേ…”
അവൻ അവളുടെ കണ്ണുകൾക്ക് മീതെ അധരങ്ങൾ അമർത്തി… പിന്നെ നെറ്റിയിൽ, കവിളിൽ… നാസികത്തുമ്പിൽ… കാതുകളിൽ… കഴുത്തിൽ….. രക്തത്തിന് ചൂടുപിടിക്കുന്നത് പോലെ രണ്ടുപേർക്കും അനുഭവപ്പെട്ടു… പിൻവാങ്ങണമെന്ന് ഒരുവേള അരുൺ കൊതിച്ചെങ്കിലും കഴിഞ്ഞില്ല…. ചുംബനങ്ങളാലും കരലാളനങ്ങളാലും അവർ പരസ്പരം ഉണർത്തി…… ഒരു മടിയുമില്ലാതെ ശ്രീലക്ഷ്മി അവന് സ്വയം സമർപ്പിച്ചു….. അവളുടെ മാറിലെ വിയർപ്പുത്തുള്ളികളിൽ മുഖം ചേർത്തു വച്ച് അരുൺ ശാന്തമായി ഉറങ്ങി… അവൾ പതിയെ അവനെ തലോടിക്കൊണ്ടിരുന്നു….. തന്റെ ഭർത്താവ് ആണിത്… തനിക്ക് വേണ്ടി കുടുംബം നഷ്ടപ്പെടുത്തിയവൻ… മരണം വരെ അവനെ വിട്ടുപോകില്ല…. അവൾ പ്രതിജ്ഞയെടുത്തു…
പിന്നീടങ്ങോട്ട് പ്രണയത്തിന്റെ നാളുകളായിരുന്നു…. ഭൂതകാലത്തിലെ പേടിപ്പെടുത്തുന്ന ദിനരാത്രങ്ങളുടെ ഓർമ്മകൾ അവളിൽ നിന്നും വിട്ടകലാൻ തുടങ്ങി.. അമ്മൂമ്മ മരിച്ചപ്പോൾ പോകാൻ കഴിയാതിരുന്നതായിരുന്നു ആ കാലയളവിൽ ഉണ്ടായ വലിയ ദുഃഖം..പ്രേമലത ജാമ്യത്തിൽ ഇറങ്ങിയതും ജയനും കൂട്ടാളികളും പകവീട്ടാൻ സാധ്യത ഉണ്ടെന്നതും ആയിരുന്നു കാരണം… അമ്മൂമ്മയുടെ അനുഗ്രഹം കൂടെയുണ്ടാകുമെന്ന് അരുൺ അവളെ സമാധാനിപ്പിച്ചു….
മാസങ്ങൾ പിന്നെയും കടന്നുപോയി… അപ്പോഴാണ് ശ്രീലക്ഷ്മി ഗർഭിണിയായത്..
“അരുണേട്ടന് എന്താ ഒരു സന്തോഷമില്ലാത്തത്?”
അവന്റെ മുഖത്തെ ആശങ്ക കണ്ട് അവൾ ചോദിച്ചു..
“സന്തോഷമൊക്കെയുണ്ടെടീ.. പക്ഷേ നിന്നെ ഏതേലും കോഴ്സിന് ചേർക്കാൻ ഞാൻ ആലോചിക്കുകയായിരുന്നു… അതിന്റിടയിൽ ഇത്..”
“ഗർഭിണിയാലും പഠിക്കാലോ…. അതോർത്ത് അരുണേട്ടൻ തലപുകയ്ക്കണ്ട…”
അവൾ അരുണിന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു..
“കുഞ്ഞ് ജനിച്ചാൽ അരുണേട്ടന്റെ അച്ഛന്റെ ദേഷ്യം തണുക്കുമായിരിക്കും… എനിക്ക് ജോലിയും കൂലിയുമൊന്നുമല്ല, പ്രധാനം.. ഞാൻ കാരണം നഷ്ടപ്പെട്ട അരുണേട്ടന്റെ കുടുംബം തിരിച്ചു തരണം…അതിന് ശേഷം മതി ബാക്കിയെല്ലാം…”
അരുൺ അവളുടെ ചുറ്റും കൈകൾ കൊരുത്തു.. അമ്മയ്ക്ക് ശേഷം തന്നെ ഇത്രയധികം മനസിലാക്കിയ മറ്റൊരു പെണ്ണിനെ കിട്ടിയതിൽ അവന് അഭിമാനം തോന്നി…
“കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടുള്ള ദിവസങ്ങൾ….”
ശ്രീലക്ഷ്മി പറഞ്ഞു…. ഭാനുമതി അവളെത്തന്നെ നോക്കിയിരിക്കുകയാണ്…
“എനിക്ക് ഒരു കുറവും അരുണേട്ടൻ വരുത്തിയില്ല…ആശിച്ചതെല്ലാം വാങ്ങി തന്നു… ഹോസ്പിറ്റലിലേക്ക് ആവശ്യമായ പൈസയുണ്ടാക്കാൻ രാവും പകലും ജോലിയെടുത്തു….ഓട്ടം പോയാൽ തിരിച്ചു വരുമ്പോൾ കളിപ്പാട്ടങ്ങളും കുട്ടിയുടുപ്പുകളും വരെ വാങ്ങിക്കൊണ്ട് വയ്ക്കും… പക്ഷേ….. കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ അരുണേട്ടൻ നിന്നില്ല…പെയിൻ വന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അരുണേട്ടൻ വണ്ടിയോടിക്കുകയായിരുന്നു….ലേബർ റൂമിൽ കയറും മുൻപ് എന്നോട് സംസാരിച്ചതാ…. പേടിക്കണ്ടടീ, ഞാൻ ഉടനെയെത്തും എന്ന് വാക്ക് തന്നിരുന്നു.. പക്ഷേ എന്നെ പറ്റിച്ചു….. ദുഷ്ടൻ…”
അവൾ വിങ്ങിപ്പൊട്ടി…
“അരുണേട്ടന്റെ ലോറി വർക് ഷോപ്പിൽ ആയത് കൊണ്ട് കൂട്ടുകാരന്റെ പെട്രോൾ ടാങ്കർ ലോറിയിൽ പകരക്കാരനായി പോയതാ… അത് മറിഞ്ഞു തീപിടിച്ചു.. ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല…. ആശുപത്രിയിൽ ഞാൻ കാത്തിരിക്കുന്ന സമയത്ത് റോഡിൽ അരുണേട്ടൻ……”
അവൾ ഭാനുമതിയുടെ നെഞ്ചിലേക്ക് വീണ് വാവിട്ടുകരഞ്ഞു..
“ഇവിടേക്ക് കൊണ്ടുവരാൻ മാത്രം ഒന്നും ബാക്കിയുണ്ടായിരുന്നില്ല…. മകനെ കാത്തിരിക്കുന്ന ഒരമ്മയുടെ മുന്നിലേക്ക് റോഡിൽ നിന്നും വാരിയെടുത്ത കുറച്ച് ചാരവുമായി ഞാനെങ്ങനെ വരും..?… “
ഭാനുമതി അവൾ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…
“അരുണേട്ടൻ പോയതോടെ ജീവിതം തീർന്നതായിട്ടാ എനിക്ക് തോന്നിയത്… കുഞ്ഞിനെ ഓർത്ത് ആത്മഹത്യ ചെയ്തില്ല… ആ നാട്ടിൽ നിൽകുമ്പോൾ ഭ്രാന്ത് പിടിക്കും… അതാ തിരിച്ചു വന്നത്… ലോറി വിൽക്കാൻ ജോഷിചേട്ടൻ സഹായിച്ചു… അതുകൊണ്ട് കടമെല്ലാം തീർത്തു… സുധച്ചേച്ചിയെ ബുദ്ധിമുട്ടിക്കാതെ എങ്ങോട്ടെങ്കിലും പോകണമെന്ന് തീരുമാനിച്ചപ്പോഴാ നിങ്ങൾ വന്ന് എന്നെ ഇങ്ങോട്ട് കൂട്ടിയത്…പക്ഷേ..”
അവൾ കണ്ണുകൾ തുടച്ചു…
“ഞാൻ വന്നത് അരുണേട്ടന്റെ അച്ഛന് തീരെ ഇഷ്ടമായില്ല എന്ന് മനസിലായി… സാരമില്ല.. ഞാൻ പൊയ്ക്കോളാം.. എന്നെ വെറുത്തോട്ടെ.. അരുണേട്ടനെ വെറുക്കാതിരുന്നാൽ മതി.. നിങ്ങളെ രണ്ടുപേരെയും അരുണേട്ടന് ഒരുപാട് ഇഷ്ടമായിരുന്നു… അച്ഛനിൽ നിന്ന് ആഗ്രഹിച്ച സ്നേഹം കിട്ടിയില്ല എന്നൊരു സങ്കടം എന്നും ഉണ്ടായിരുന്നു.. എല്ലാം കലങ്ങി തെളിഞ്ഞ ശേഷം അച്ഛൻ വാത്സല്യത്തോടെ ചേർത്തു പിടിക്കുമെന്ന് ഇടയ്ക്കിടെ പറയും..അവസാനം ഒന്നും സാധിക്കാതെ അരുണേട്ടൻ പോയി…. അച്ഛന്റെ പ്രതീക്ഷകൾക്കൊത്ത് വളർന്നിട്ടുണ്ടാവില്ല… പക്ഷേ അച്ഛനെ പോലെ കൊടുത്ത വാക്ക് പാലിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു… അതിന് വേണ്ടിയാ എന്നെ കൂടെകൂട്ടിയത്…. മരണം വരെ എന്നെ കരയിച്ചിട്ടില്ല… ദയവ് ചെയ്ത് ശപിക്കരുതെന്ന് അച്ഛനോട് പറ..”
ഭാനുമതി അവളുടെ ശിരസിൽ തലോടി….മുറിയുടെ പുറത്ത് എല്ലാം കേട്ടുകൊണ്ട് കൃഷ്ണൻ നിൽപ്പുണ്ടായിരുന്നു.. പതിയെ അയാൾ തൊഴുത്തിലേക്ക് നടന്നു… സങ്കടങ്ങളിലും സന്തോഷങ്ങളിലും എല്ലാം അയാൾ അവിടെയാണ് വന്നിരിക്കാറ്… കുട്ടിക്കാലം മുതൽ വളർത്തു മൃഗങ്ങളെ പരിപാലിച്ചത് കൊണ്ടാവാം അവയെ അയാൾ ആത്മസുഹൃത്തുക്കളായി സങ്കൽപ്പിച്ചു.. ചിരിക്കാനറിയാത്ത, ഉള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അറിയാത്ത ഒരു മനുഷ്യൻ….. ഭാനുമതി മാത്രമേ അയാളുടെ മനസ് കണ്ടിട്ടുള്ളൂ…
“എനിക്ക് എവിടെയൊക്കെയോ തെറ്റ് പറ്റി.. അല്ലേ?”
തൂവെള്ള നിറമുള്ള ഒരു പശുവിനെ തലോടിക്കൊണ്ട് അയാൾ ചോദിച്ചു.. മറ്റ് മിണ്ടാപ്രാണികൾ എല്ലാം അയാളെത്തന്നെ നോക്കി നില്കുകയാണ്..
“നിങ്ങള് പറ… ഞാൻ അവനെ സ്നേഹിച്ചിട്ടില്ലേ?.. എന്നെപ്പോലെ കഷ്ടപ്പെടരുത് എന്നു കരുതിയല്ലേ ശാസിച്ചതും തല്ലിയതും എല്ലാം?.. എട്ടാം വയസ്സ് മുതൽ ചളിയിലും ചാണകത്തിലും കിടന്ന് നരകിക്കുന്ന ഒരാൾ മോനെ നല്ലനിലയിൽ ജീവിക്കുന്നത് കാണണമെന്ന് കൊതിക്കുന്നത് തെറ്റാണോ?… എന്നെ അവഗണിച്ചവരെല്ലാം അവനെ ബഹുമാനിക്കണമെന്ന് കൊതിച്ചത് തെറ്റാണോ?… എന്നിട്ട് അവൻ ചെയ്തതോ?.. എന്നോടുള്ള വാശിക്ക് ഓരോന്ന് കാട്ടിക്കൂട്ടി… ആ പെണ്ണിനേയും കൊണ്ട് ഇങ്ങോട്ട് വന്നൂടായിരുന്നോ?.. ഞാൻ ചിലപ്പോൾ ദേഷ്യപ്പെടുമായിരിക്കും.. ചീത്ത പറയുമായിരിക്കും.. പക്ഷേ ഇറക്കി വിടില്ലായിരുന്നു .. ഒരു പെൺകുട്ടിയെ രക്ഷിച്ചു എന്ന ഒറ്റ കാരണത്താൽ അവന് ഞാൻ മാപ്പ് കൊടുത്തേനെ… അവിടെയും എന്നെ മനസിലാക്കിയില്ല.. മണ്ടനാ… മരമണ്ടൻ…..”
അയാൾ നിലത്തേക്കിരുന്നു..
“നന്നാവാൻ വേണ്ടിയിട്ടാണേലും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് ഞാൻ… തെറ്റ് തന്നെയാ…എന്നെ വിഷമിപ്പിക്കാതിരിക്കാൻ, എനിക്കൊരു പ്രശ്നം വരാതിരിക്കാൻ വേണ്ടിയാണ് ഏതോ നാട്ടിലേക്ക് പോയതെന്ന് ഞാൻ അറിഞ്ഞില്ല… എന്നെ തോൽപിച്ചു കളഞ്ഞല്ലോടാ നീ…. നിന്റെ ആഗ്രഹം പോലെ ഒന്ന് ചേർത്തുപിടിക്കാൻ പോലും ഇനി കഴിയില്ലല്ലോ…. ഭഗവാനേ… ചാകുന്നത് വരെ എനിക്ക് സമാധാനം കിട്ടില്ല…”
ജീവിതത്തിൽ അയാൾ കരഞ്ഞു…ഉറക്കെ….തനിക്ക് കണ്ണുനീർ ബാക്കി ഉണ്ടെന്ന് വർഷങ്ങൾക്ക് ശേഷം അയാൾ അറിഞ്ഞതും അന്നായിരുന്നു.. മനസിലെ കാഠിന്യമെല്ലാം കണ്ണുകളിലൂടെ ഒലിച്ചിറങ്ങി… പശുക്കൾ തങ്ങളുടെ നാഥനെ സമാധാനിപ്പിക്കുന്നത് പോലെ അയാളെ മുഖംകൊണ്ട് ഉരസിക്കൊണ്ടിരുന്നു…
രണ്ടു ദിവസങ്ങൾക്കു ശേഷം.. മുറ്റത്തൊരു ജീപ്പ് വന്നു നിന്നു.. അതിൽ നിന്നും പ്രേമലതയും ജയനും വേറെ മൂന്ന് പേരും ഇറങ്ങി…
“ഇറങ്ങി വാടീ മറ്റവളേ..”
മുറ്റത്ത് നിന്നും ജയൻ അലറി.. അയാളുടെ അനുയായികൾ എന്തിനും തയ്യാറായി നിൽക്കുകയാണ്..
“അവൻ ചത്തില്ലേടീ… നീ പിന്നെ എന്തിനാ ഇവിടെ കിടക്കുന്നെ?.. വരുന്നുണ്ടോ അതോ ഞങ്ങൾ പിടിച്ചിറക്കണോ…”
അകത്തെ മുറിയിൽ ഇരിക്കുകയായിരുന്ന ശ്രീലക്ഷ്മി എഴുന്നേറ്റു… ഭാനുമതി അവളെ നോക്കി..
“എന്താ മോളേ?”
“ഞാൻ അവരുടെ കൂടെ പൊയ്ക്കോളാം..വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ട..”
“പോയാൽ എന്താ സംഭവിക്കുക എന്ന് നിനക്കറിയില്ലേ?”
“അറിയാം… എന്നാലും സാരമില്ല.. ഞാൻ കാരണം നിങ്ങൾക്ക് അരുണേട്ടനെ നഷ്ടമായി ..കൂടുതൽ നഷ്ടങ്ങൾ ഉണ്ടാക്കാൻ എനിക്ക് താല്പര്യമില്ല..”
“അത് നീ മാത്രം തീരുമാനിച്ചാൽ പോരാ.. കൂട്ടി കൊണ്ടുവന്നത് ഞാനാ… എന്റെ സമ്മതമില്ലാതെ പുറത്തിറങ്ങിയാൽ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും… നീ തോൽക്കാതിരിക്കാൻ അല്ലേടീ അവൻ ഞങ്ങളെ പിരിഞ്ഞ് നിന്റെ കൂടെ വന്നത്?.. എന്നിട്ട് നീയിപ്പോ പോയാൽ അവൻ ചെയ്തതിനൊക്കെ അർത്ഥമില്ലാതാവില്ലേ?”
“പക്ഷേ ഞാൻ ചെന്നില്ലെങ്കിൽ മാമനും അമ്മയും…”
“അതൊക്കെ കൃഷ്ണേട്ടൻ നോക്കിക്കോളും… നീ കുഞ്ഞിനെ കുളിപ്പിച്ച് വല്ലതും കൊടുക്കാൻ നോക്ക്.”
അവരുടെ കൂസലില്ലായ്മ കണ്ടപ്പോൾ ശ്രീലക്ഷ്മിക്ക് അത്ഭുതം തോന്നി..
“കേറി പിടിച്ചിറക്കി കൊണ്ടുവാ ഏട്ടാ…” പ്രേമലത പറഞ്ഞു . ജയൻ ഒരു സ്റ്റെപ് മുന്നോട്ട് വച്ചതും കൃഷ്ണൻ ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു..
“എന്തു വേണം?” അയാൾ ചോദിച്ചു..
“താൻ ഒരുത്തിയെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടില്ലേ.. അവളെ വേണം. ഇറക്കി വിട്..”
“ഇല്ലെങ്കിൽ?”
“ഇല്ലെങ്കിൽ കൊണ്ടുപോകാൻ ഞങ്ങൾക്കറിയാം… ഒരിക്കൽ കിട്ടിയത് മറന്നുപോയോ?..”
“അതിനുള്ള സമ്മാനം എന്റെ മോൻ നിനക്ക് തന്നെന്നറിഞ്ഞു..”
“ഉവ്… അവൻ ചത്തുപോയില്ലേ.. കഷ്ടമായിപ്പോയി ഇല്ലെങ്കിൽ ആദ്യം അവന്റെ കുടൽമാല ഞാൻ വലിച്ചു പുറത്തിട്ടേനെ.. നാണമുണ്ടോടോ തനിക്ക് ഏതോ പെങ്കൊച്ചിനെ വീട്ടിൽ കേറ്റി താമസിപ്പിക്കാൻ?”
ബഹളം കേട്ട് പ്രവീൺ അവിടേക്ക് ഓടിയെത്തി..
“എന്താ കൃഷ്ണേട്ടാ?”
അയാൾ അവന്റെ ചോദ്യം ശ്രദ്ധിക്കാതെ ജയന്റെ തൊട്ടടുത്തെത്തി…
“നീയെന്താ പറഞ്ഞത്? ഏതോ പെങ്കൊച്ചോ?.. അവൾ എന്റെ മോന്റെ ഭാര്യയാ… “
“മോനിപ്പോ ഇല്ലല്ലോ?.. ചെറുപ്പക്കാരിയെ വച്ചോണ്ടിരിക്കാൻ നല്ല സുഖമാ അല്ലേ?”
പ്രവീൺ തല്ലാൻ കൈ ഓങ്ങും മുൻപേ കൃഷ്ണൻ കാലുയർത്തി ആഞ്ഞു ചവിട്ടി… ജയൻ തെറിച്ചു വീണു ..
“വീട്ടിൽ കേറിവന്നു തന്തയില്ലായ്മ പറയുന്നോടാ കഴുവേറീടെ മോനേ.. അന്ന് നീ തല്ലുമ്പോൾ കൊണ്ടത് തിരിച്ചടിക്കാൻ ശേഷി ഇല്ലാഞ്ഞിട്ടല്ല… നിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് കരുതിയാ… സ്വന്തം കുടുംബത്തിലെ പെണ്ണ് ഒളിച്ചോടിയ ഒരാളുടെ പ്രതികരണമായത് കൊണ്ടാ…. പക്ഷേ ഇപ്പോഴല്ലേ കാര്യങ്ങൾ അറിഞ്ഞത്..”
“എടോ..” പ്രേമലത മുന്നോട്ട് വന്നതും കൃഷ്ണൻ കൈവീശി അവരുടെ കരണത്ത് ആഞ്ഞടിച്ചു… കാഴ്ച മങ്ങുന്നത് പോലെ അവർക്ക് തോന്നി.. ഒന്ന് വട്ടം കറങ്ങി അവർ നിലത്തു വീണു..
“ഞാൻ ഇന്നുവരെ ഒരു പെണ്ണിനേയും തല്ലിയിട്ടില്ല.. പക്ഷേ നീയൊരു പെണ്ണാണോ?.മകളുടെ മാനം വിറ്റ് കാശുണ്ടാക്കാൻ നടക്കുന്ന പിശാച് …”
“തല്ലി കൊല്ലെടാ അയാളെ..” ജയൻ അലറി.. കൃഷ്ണൻ വീടിന്റെ തിണ്ണയിൽ നിന്ന് മൺവെട്ടിക്ക് പിടിയിടാൻ വെട്ടി മുറിച്ചു വച്ച രണ്ടു തടിക്കഷണങ്ങൾ എടുത്തു… ഒന്ന് പ്രവീണിന് കൊടുത്തു..
“പ്രവീണേ… ജീപ്പ് ഓടിക്കാൻ ഡ്രൈവർ ഉണ്ട്.. ഈ നാലെണ്ണവും മര്യാദയ്ക്ക് പോകരുത്….”
ജയനും കൂട്ടാളികളും മുന്നോട്ട് കുതിച്ചു… പിന്നെ അവിടൊരു യുദ്ധാക്കളമായി മാറി… കൃഷ്ണനും പ്രവീണും ചേർന്ന് അവരെ തല്ലി ചതച്ചു… ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി.. അപ്പോഴേക്കും കൈകാലുകൾ ഒടിഞ്ഞ് ജയനും മറ്റുള്ളവരും നിലം പതിച്ചിരുന്നു… ജീപ്പ് ഡ്രൈവർ പുറത്തിറങ്ങാതെ പേടിച്ച് വിറക്കുകയാണ്…കൃഷ്ണൻ ജയന്റെ അടുത്തിരുന്നു…
“നന്നായി അധ്വാനിക്കുന്നവന്റെ കയ്യിൽനിന്ന് രണ്ടെണ്ണം കിട്ടിയാൽ താങ്ങാനുള്ള ശക്തിയൊന്നും നീയും ഇവന്മാരും അടിച്ച കള്ളിനും കഞ്ചാവിനും ഇല്ല…..”
ജയന്റെ വായിലൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…
“നീയൊക്കെ പൊന്നുപോലെ നോക്കിയിട്ടാണ് അവൾ എന്റെ മോന്റെ കൂടെ ഇറങ്ങിപ്പോയതെങ്കിൽ അത് തെറ്റ്.. പക്ഷേ അങ്ങനെ അല്ലല്ലോ… നിങ്ങളുടെ അടുത്ത് നിന്നും രക്ഷപെടാൻ വേണ്ടിയാ അവൾ പോയത്… അനിയത്തി വഴി പിഴയ്ക്കുമ്പോ തിരുത്തേണ്ടത് ചേട്ടനായ നീയല്ലേടാ… ചെയ്തോ?.. ഈ സ്ത്രീയെ വച്ച് നീയും കാശുണ്ടാക്കി… അതും പോരാഞ്ഞ് ആ പെങ്കൊച്ചിനെയും പിഴപ്പിക്കാൻ നോക്കി.. നിന്റെ നാട്ടുകാരെ കൊള്ളാഞ്ഞിട്ടാ… അല്ലേൽ ഇതിനും മുന്നേ നിന്നെയൊക്കെ തല്ലി കൊന്നേനെ… “
കൃഷ്ണൻ എഴുന്നേറ്റ് ജയന്റെ നെഞ്ചിൽ ചവിട്ടി..അയാൾ പുളഞ്ഞു പോയി…നാട്ടുകാരിൽ ചിലർ ഓടിവന്ന് കൃഷ്ണനെ പിടിച്ചു മാറ്റി..
“വിട്.. ഞാൻ ഉപദ്രവിക്കില്ല.. അവനോട് ഒരു കാര്യം കൂടി പറഞ്ഞോട്ടെ..”
കൃഷ്ണൻ കൈ വിടുവിച്ച് ജയനെ പിടിച്ച് എഴുന്നേൽപ്പിച്ചു..
“മേലിൽ നിന്റെയൊക്കെ നിഴൽ പോലും ആ കൊച്ചിന്റെ ദേഹത്തു വീണാൽ ഞാൻ വെട്ടി നുറുക്കും…. നിന്നെ മാത്രമല്ല.. നിന്റെ അനിയത്തിയെയും…. കേട്ടോടാ…”
ജയൻ മിണ്ടിയില്ല.. കൃഷ്ണൻ കാൽമുട്ട് മടക്കി അയാളുടെ അടിവയറിൽ ആഞ്ഞിടിച്ചു.. ജയന്റെ നിലവിളി മുഴങ്ങി..
“നിങ്ങളെന്തു പണിയാ കൃഷ്ണേട്ടാ കാണിച്ചേ… തല്ലില്ലെന്ന് പറഞ്ഞിട്ടല്ലേ വിട്ടത്..?”
നാട്ടുകാരിൽ ഒരാൾ പരിഭവിച്ചു.. പിന്നെ മറ്റുള്ളവരെ നോക്കി..
“ഇവന്മാരെ ജീപ്പിൽ കേറ്റി വിട്… കൂടെ ആ തള്ളയേയും..”
പെട്ടെന്ന് തന്നെ എല്ലാവരെയും ജീപ്പിൽ കയറ്റി…
“അതേയ്…ഇനി ഇങ്ങോട്ടെങ്ങാനും വന്നാൽ , കൃഷ്ണേട്ടൻ വെറുതേ വിട്ടാലും ഞങ്ങൾ വിടില്ല.. വണ്ടിയടക്കം കത്തിക്കും.. കേട്ടല്ലോ..”
ഒരാൾ ജയന്റെ താടിയിൽ ഒരു തട്ട് കൊടുത്തുകൊണ്ട് പറഞ്ഞു… ജീപ്പ് പൊടി പറത്തിക്കൊണ്ട് മുന്നോട്ട് കുതിച്ചു..
പുറത്തെ ബഹളങ്ങളെല്ലാം കേട്ട് ശ്വാസം അടക്കിപ്പിടിച്ചു നില്കുകയായിരുന്നു ശ്രീലക്ഷ്മി…ആളുകളെല്ലാം പിരിഞ്ഞു പോയ ശേഷം കൃഷ്ണൻ അകത്തേക്ക് വന്നു..
“ഭാനൂ… അവളോട് നാളെ രാവിലെ തയ്യാറായി നില്കാൻ പറയണം..”
“എവിടേക്കാ കൃഷ്ണേട്ടാ?”
“ആ സത്യശീലൻ മാഷുടെ പി എസ് സി കോച്ചിങ് സെന്ററിലേക്ക്… ഞാൻ മാഷോട് സൂചിപ്പിച്ചിട്ടുണ്ട്.. നാളെ ഇവളെയും കൂട്ടി ചെല്ലാൻ പറഞ്ഞു….. കുറച്ചു നേരമല്ലേ ക്ലാസ് ഉളളൂ .. തിരിച്ചു വരുന്നത് വരെ കുഞ്ഞിനെ നിനക്ക് നോക്കാലോ..”
ശ്രീലക്ഷ്മി പതിയെ അങ്ങോട്ട് ചെന്നു..
“ഇത് നിന്റെയും വീടാ.. അങ്ങനെ കരുതിയാൽ മതി… ദേഷ്യവും സങ്കടവും വരുമ്പോൾ ഞാനെന്തെങ്കിലും വിളിച്ചു പറയും… അച്ഛന് വിവരമില്ലാത്തത് കൊണ്ടാണെന്ന് കരുതി ക്ഷമിച്ചേക്ക്… ഇവിടുന്ന് പോകണമെന്ന് മാത്രം ചിന്തിക്കരുത്… നിന്നെപ്പോലെ തന്നെയാ ഞങ്ങൾ രണ്ടും… ആരുമില്ലാത്തവരാ…. “
അവളെ നോക്കാതെയാണ് അയാൾ പറഞ്ഞത്… ശ്രീലക്ഷ്മി അയാളുടെ തൊട്ടടുത്തെത്തി… പിന്നെ കൈകൾകൂട്ടി പിടിച്ച് മുഖം അതിൽ അമർത്തി…. കണ്ണുനീരിന്റെ നനവ് കയ്യിൽ പടരുന്നതായി കൃഷ്ണൻ അറിഞ്ഞു..
“ഭാനൂ… ഇവളോട് കരയരുതെന്ന് പറ..”
ഭാനുമതി അത് കേൾക്കാത്ത മട്ടിൽ അടുക്കളയിലേക്ക് നടന്നു…
“കരയാതിരിക്ക് കുട്ടീ…” കൃഷ്ണൻ കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു..
“ഞാൻ നിന്നെ വഴക്ക് പറഞ്ഞില്ലല്ലോ.. വെറുതെ കരയല്ലേ…”
ഫലമുണ്ടായില്ല…. കൃഷ്ണൻ കുറച്ചൊന്ന് ആലോചിച്ചു .. ഒരു കൈ മാത്രം വിടുവിച്ച് അയാൾ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു…
“കരയല്ലേ മോളേ…. ഞങ്ങളുണ്ട് നിനക്ക്..”
ഹൃദയത്തിൽ നിന്നായിരുന്നു ആ വാക്കുകൾ…. അതോടെ ആർത്തലച്ചു കരഞ്ഞു കൊണ്ട് ശ്രീലക്ഷ്മി അയാളെ മുറുകെ കെട്ടിപ്പിടിച്ചു….മകന് കൊടുക്കുവാൻ കഴിയാതിരുന്ന സ്നേഹവാത്സല്യങ്ങൾ അവന്റെ ഭാര്യയെ സ്വന്തം മകളായി കണ്ട് പകർന്നു നൽകുവാൻ അയാൾ തുടങ്ങിക്കഴിഞ്ഞെന്ന് ഭാനുമതിക്ക് മനസിലായി…. ചുവരിൽ തൂക്കിയിട്ട അരുണിന്റെ ഫോട്ടോയിലേക്ക് വേദനയോടെ അവർ നോക്കി നിന്നു…
ഋതുക്കൾ മാറി മറിഞ്ഞു…. അതുപോലെ തന്നെ ജീവിതവും മാറിക്കൊണ്ടിരുന്നു…
“അച്ഛാ… ചുമയുടെ മരുന്ന് ഞാൻ മേശപ്പുറത്തു വച്ചിട്ടുണ്ട്.. കഴിക്കാൻ മറക്കല്ലേ….അതുപോലെ ഞാൻ ഇല്ലാത്ത സമയം നോക്കി ബീഡി വലിക്കരുത്…”
ബാഗ് ഷോൾഡറിൽ ഇട്ട് ഉമ്മറത്തേക്ക് ഇറങ്ങിക്കൊണ്ട് ശ്രീലക്ഷ്മി പറഞ്ഞു..
“കുഞ്ഞ് എണീറ്റില്ലേ..?”
കൃഷ്ണൻ ചോദിച്ചു.. അയാളും ബ്രോക്കർ സതീശനും മുറ്റത്ത് കസേര ഇട്ടിരുന്ന് സംസാരിക്കുകയായിരുന്നു..
“ഇന്ന് സ്കൂൾ അവധിയാണ്.. ശനിയാഴ്ച അല്ലേ.. മറന്നോ?”
“ഓ.. ഞാനത് മറന്നു.”
“മറവി ഇപ്പൊ ഇച്ചിരി കൂടുതലാണ്… ഇന്നലെയും ഗുളിക കഴിച്ചില്ല എന്ന് അമ്മ പറഞ്ഞു..”
അവൾ ദേഷ്യം ഭാവിച്ചു…
“ഞാൻ പോട്ടെ… വൈകി…”
അവൾ മുറ്റത്ത് പാർക്ക് ചെയ്ത സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു..
“എടീ ഞാനും വരുന്നു…”
പ്രവീൺ അങ്ങോട്ട്ഓടിയെത്തി…
” ബൈക്ക് പണിമുടക്കിയിരിക്കുകയാ… എന്നെ കടയിൽ വിട്ടിട്ട് നീ പൊയ്ക്കോ. “
“വിടാം… പെട്രോൾ അടിക്കാൻ കാശ് തരണം…”
“നീ കുറേ സമ്പാദിക്കുമല്ലോ… വണ്ടിയെടുക്കെടീ…”
അവൻ അവളുടെ തലയിൽ തട്ടി… ശ്രീലക്ഷ്മി ചിരിച്ചു കൊണ്ട് ഹെൽമെറ്റ് എടുത്ത് വച്ചു…. പിന്നെ സ്കൂട്ടർ റോഡിൽ ഇറക്കി..
“അപ്പൊ സതീശാ .. നീ വന്ന കാര്യം പറ .?”
.
അവർ പോയിക്കഴിഞ്ഞപ്പോൾകൃഷ്ണൻ ചോദിച്ചു…
“ഈ കൊച്ചിന് പോലീസിൽ അല്ലേ ജോലി..?”
“അതെ… ടൗൺ സ്റ്റേഷനിലാ ” കൃഷ്ണൻ അഭിമാനത്തോടെ പറഞ്ഞു..
“കുഞ്ഞോ?”
“അവനിപ്പോ ഒന്നാം ക്‌ളാസിൽ…. നീ കാര്യം പറ സതീശാ… എനിക്ക് പശുക്കളെ മാറ്റി കെട്ടാൻ ഉള്ളതാ… വെറുതേ ഈ വെളുപ്പാൻ കാലത്ത് നീ ഇങ്ങോട്ട് വരില്ലല്ലോ..”
“അത്… കല്യാണലോചന തന്നെയാ..ചെറുക്കൻ എഞ്ചിനീയറാണ്.. ഭാര്യ മരിച്ചു പോയി…. നല്ല കുടുംബമാ… ഈ കുട്ടിയെ അവൻ കണ്ടിട്ടുണ്ട്… കെട്ടാൻ താല്പര്യം ഉണ്ടെന്നും ഇവിടെ വന്നൊന്ന് ചോദിക്കാനും എന്നെ ഏല്പിച്ചതാ…”
കൃഷ്ണൻ കേട്ടിരിക്കുകയാണ്..
“അവൾക്ക് ചെറിയ പ്രായമല്ലേ കൃഷ്ണേട്ടാ….? കാര്യം നിങ്ങളുടെ മകന്റെ ഭാര്യ ആയിരുന്നു… പക്ഷേ അവൾക്കുമില്ലേ ജീവിതം?.അവളെ ഇത്രയും കാലം സംരക്ഷിച്ച കൃഷ്ണേട്ടൻ തന്നെ ഇത് നടത്തിക്കൊടുക്കുന്നതാ ഉചിതം…. “
“സതീശാ,… ഞാൻ എന്റെ കടമ മാത്രമാ ചെയ്തത്..എന്റെ മോന്റെ ആഗ്രഹം പൂർത്തീകരിച്ചു…. സംരക്ഷിച്ചു എന്നത് കൊണ്ട് അവളെന്റെ അടിമ ഒന്നുമല്ല… തീരുമാനിക്കേണ്ടത് അവൾ മാത്രമാ…കല്യാണത്തെ കുറിച്ച് കുറേക്കാലം മുൻപേ തന്നെ ഞാനവളോട് സംസാരിച്ചിരുന്നു..എന്നെങ്കിലും മറ്റൊരു ജീവിതം വേണമെന്ന് ഉണ്ടെങ്കിൽ മടിക്കാതെ തുറന്നു പറയുമെന്ന് അവൾ എനിക്ക് വാക്ക് തന്നിട്ടുണ്ട്…ആരോടെങ്കിലും മാനസികമായ അടുപ്പം തോന്നിയാൽ അവൾ പറയും…. അന്ന് ഞാൻ നടത്തി കൊടുക്കും…. അല്ലാതെ ജീവിതകാലം മുഴുവൻ എന്റെ മകന്റെ വിധവയുടെ വേഷമൊന്നും ഞാൻ കെട്ടിക്കില്ല…”
“സുശീലയുടെ മോനുമായി വല്ലതും?” സതീശൻ നേർത്തൊരു പേടിയോടെ ചോദിച്ചു… കൃഷ്ണന്റെ സ്വഭാവം അയാൾക്ക് അറിയാം.. പക്ഷേ കൃഷ്ണൻ ചിരിച്ചതേയുള്ളു..
“പ്രവീൺ നല്ല പയ്യനാ… കുട്ടിക്കാലം തൊട്ട് ഞാൻ കാണുന്നതല്ലേ… അവർക്കിടയിൽ അങ്ങനെ ഒരു ബന്ധം ഉണ്ടെങ്കിൽ ഞങ്ങൾക്ക് സന്തോഷമേ ഉളളൂ… പക്ഷേ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല… രണ്ടാളും നല്ല കൂട്ടുകാരാണ്…. കാത്തിരിക്കാം…. അല്ലെങ്കിലും എന്തിനാ തിരക്ക് കൂട്ടുന്നെ?.. ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം വിവാഹം മാത്രമാണോ…. അവരും ജീവിതം ആസ്വദിക്കട്ടെ….”
ഭാനുമതി ഉമ്മറത്തേക്ക് വന്നു..
“ദേ.. മോൻ എണീറ്റ് നിങ്ങളെ അന്വേഷിക്കുന്നുണ്ട്..”
“ആഹാ.. ദാ വരുന്നു..” കൃഷ്ണൻ എഴുന്നേറ്റ് ലുങ്കി മടക്കി കുത്തി.
“നീ വിട്ടോ സതീശാ… എന്റെ മോളെ തത്കാലം കെട്ടിച്ചയക്കുന്നില്ല എന്ന് അവരോട് പറഞ്ഞേക്ക്…”
സതീശൻ റോഡിലേക്ക് നടന്നു..
“അവനെന്തിനാ വന്നത്?” ഭാനുമതി ചോദിച്ചു..
“മോളെ കെട്ടിക്കുന്നുണ്ടോ എന്ന് ചോദിക്കാൻ…”
അയാൾ ചിരിയോടെ മുറിയിലേക്ക് പോകുന്നത് ഭാനുമതി നോക്കി നിന്നു.. മകനെ ആഗ്രഹിച്ചത് പോലെ വളർത്താൻ പറ്റിയില്ല…. പക്ഷേ അവന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത ആളാണത്… അവന്റെ വിയോഗത്തിൽ തളർന്നുപോയ പെണ്ണിന് ആത്മവിശ്വാസം നൽകി മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിച്ചു… അവളും ഭർത്താവിന്റെ സ്വപ്‌നങ്ങൾ സഫലീകരിക്കാൻ കഷ്ടപ്പെട്ടു… അതിനു ഫലവുമുണ്ടായി…. ശരിക്കും ജയിച്ചത് തന്റെ മകൻ തന്നെയാണ്… അവന്റെ കരുണയാണ്…..
ഒന്ന് നിശ്വസിച്ച ശേഷം അവർ മുറിയിലേക്ക് നടന്നു…. അവിടെ നിന്ന് അപ്പൂപ്പന്റെയും കൊച്ചുമകന്റെയും കളിചിരികൾ ഉറക്കെ കേൾക്കാമായിരുന്നു….
❤❤❤❤❤❤ശുഭം ❤❤❤❤❤
Fantastic article! Your perspective on this topic is truly insightful. For those looking to explore this further, I found an excellent resource that complements your points: READ MORE. I’m eager to hear what others think about this!
Unlock exciting rewards with the latest 1xBet promo code! Whether you’re from Bangladesh, Pakistan, India, Nepal, Sri Lanka, Egypt, or the Philippines, you can claim amazing bonuses like free bets, free spins, and welcome bonuses with our updated 1xBet promo codes today. Use your 1xBet promo code for registration to start betting without a deposit or boost your first deposit with extra cash. Enjoy special offers with the 1xBet official promo code, perfect for app users and desktop players. Get your 1xBet free promo code today and experience top-tier betting promotions before they expire! No matter where you are, finding the right 1xBet promo code today means unlocking bigger chances to win, with offers perfectly tailored for players across Bangladesh, Pakistan, India, Nepal, Sri Lanka, Nigeria, Egypt, and the Philippines.